പതിയെ ഒളികണ്ണിട്ടു നോക്കിയപ്പോൾ വാതിലിന്റെ മറവിൽ ആ കണ്ണുകളുടെ ഉടമയെ കണ്ടില്ല…

നീലാണ്ടന്റെ പെണ്ണ്…

Story written by Jisha Raheesh

===========

“പെണ്ണിന്റെ മനസ്സ് പടച്ചോനു പോലും തിരിയൂല ന്റെ പിള്ളേച്ചാ, ന്നാലും ഓളെ പോലെ മൊഞ്ചുള്ളൊരു പെണ്ണിനെ ന്നാട്ടില് ങ്ങള് വേറെ കണ്ട്ക്കണാ..?”

ഹമീദ് മാപ്ല മീൻകൊട്ട നേരേ വെച്ച്  സൈക്കിളിൽ കയറുന്നതിനിടെ പറഞ്ഞത് കേട്ട് പരമു പിള്ള തലയാട്ടി..മീൻകാരൻ  ഹമീദിന്റെ കൂയ് വിളി അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നതും ശ്രെദ്ധിച്ച് തിരിഞ്ഞു നടക്കവേ പിള്ളേച്ചനിൽ നിന്നൊരു നെടുവീർപ്പുയർന്നു..

“ആ നീലാണ്ടന്റെ ഒരു യോഗം..ന്നാലും ഓളെന്തിനാവും ഓനെ പോലൊരുത്തനെ മംഗലം കയിച്ചത്.? “

കഴിഞ്ഞ ഒരു മാസമായി ചേലക്കരക്കാർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യം..

വടക്കൂന്ന് ചീരുപ്പെണ്ണിനെ നീലാണ്ടൻ പുടവ കൊടുത്തു കൊണ്ടു വന്ന നാൾ മുതൽ അവളാണ് അവിടുത്തുകാരുടെ പ്രധാന ചർച്ചാവിഷയം..

അമ്മ നങ്ങേലി സുഖമില്ലാണ്ട് കിടപ്പിലാവുന്നേനും എത്രയോ മുൻപേ തിരയാൻ തുടങ്ങിയതാണ് നീലാണ്ടൻ, കൂട്ടിനൊരു പെണ്ണിനെ..

യാതൊരു ദുസ്വഭാവവുമില്ലെങ്കിലും പത്തു പറ കണ്ടത്തിൽ നാലാളിന്റെ പണി ഒറ്റയ്ക്കെടുക്കുമെങ്കിലും സമ്പാദ്യമായി ഇച്ചിരി നിലവും സ്വന്തമായി ഒരു കൂരയും ഉണ്ടെങ്കിലും..നീലാണ്ടന്റെ രൂപം..

കരിവീട്ടി പോലുള്ള ശരീരത്തിൽ നിന്നും കരി തൊട്ടെടുക്കാമെന്ന് പറഞ്ഞാലും അതിശയോക്തി ഇല്ല..അതിനൊപ്പം കുറച്ചു  പൊങ്ങിനിൽക്കുന്ന മുൻനിരയിലെ പല്ലുകളും പഴഞ്ചൻ രീതികളുമെല്ലാം  നീലാണ്ടന്റെ പോരായ്മകളായി കാണാതിരിക്കാൻ പെൺപിള്ളേർക്ക് കഴിഞ്ഞില്ല..

മൂന്നാലിടത്ത് പോയപ്പോൾ, തന്നെ കണ്ട വീർപ്പിച്ച മുഖങ്ങളിൽ നിന്നും കാര്യം മനസ്സിലാക്കിയ നീലാണ്ടൻ പിന്നെ അതിന് തുനിഞ്ഞില്ലെങ്കിലും അമ്മ കിടപ്പിലായതോടെ വീണ്ടും പെണ്ണന്വേഷിച്ചിറങ്ങേണ്ടി വന്നു.. ഒടുക്കം മകന്റെ മംഗലം കാണാൻ യോഗമില്ലാതെ നങ്ങേലിയുടെ കണ്ണടഞ്ഞതോടെ നീലാണ്ടന്റെ അന്വേഷണം പൂർണ്ണമായും നിന്നു..

മഴയും വെയിലും തണുപ്പുമൊന്നും വക വെയ്ക്കാതെ, നീലാണ്ടൻ മണ്ണിനേയും കൃഷിപ്പണിയെയും സ്നേഹിച്ചു കഴിയുന്നതിനിടെയാണ് വീണ്ടും മൂന്നാൻ വേലപ്പൻ അവനെയും അന്വേഷിച്ചെത്തിയത്..

വൈക്കോൽ കൂന കൂട്ടി വെയ്ക്കുന്നതിനിടെ, തലയിലെ തോർത്തുകെട്ടഴിച്ചൊന്നു കുടഞ്ഞു, അതുകൊണ്ട് മുഖത്തെയും ദേഹത്തെയും വിയർപ്പ് തുടച്ചു നീലാണ്ടൻ വേലപ്പനെ നോക്കി..

“ങ്ങള് പൊയ്ക്കോളിൻ വേലപ്പേട്ടോ..അതൊന്നും ഇയ്ക്ക് ശരിയാവൂല..ഞാനാ പൂതി മനസ്സീന്ന് മായ്ച്ചു കളഞ്ഞു.. “

“അല്ല മോനെ, ഇത് നിയ്യ്  വിചാരിക്കണപോലെയല്ല..നെന്നെ പറ്റി ഓല്ക്ക് നല്ലോണം അറിയാം..നിയ്യ് പോയൊന്നു പെണ്ണിനെ കണ്ടാൽ മ്മക്കതങ്ങ് ഉറപ്പിക്കാം..വരുന്ന ചിങ്ങത്തിൽ നടത്തേം ചെയ്യാം.. “

കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കുന്ന നീലാണ്ടന്റെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ടു വേലപ്പൻ പറഞ്ഞു..

“കണ്ടാലാരും മോഹിക്കുന്ന പൂവമ്പഴം പോലൊരു പെണ്ണാ നീലാണ്ടാ. നീയ്യ് വാ മ്മക്കൊന്ന് കണ്ടേച്ചും വരാം.. “

അങ്ങനെ കുടിയിലെ ഒരു മൂലയിൽ തൂക്കിയിട്ട നീളൻ കൈയ്യുള്ള കുപ്പായം നീലാണ്ടൻ വീണ്ടും തട്ടിക്കുടഞ്ഞെടുത്തു..ഓലക്കീറിൽ തിരുകി വെച്ചിരുന്ന കുഞ്ഞി കണ്ണാടി എടുത്തൊന്ന് മുഖം നോക്കാൻ  തുനിഞ്ഞെങ്കിലും പിന്നെയത് വേണ്ടെന്നു വെച്ചു. മുടി കൈ കൊണ്ടു കോതിയൊതുക്കി കാലൻ കുടയും പുറത്ത് തൂക്കി നീലാണ്ടൻ വീണ്ടുമൊരു പെണ്ണ് കാണലിനൊരുങ്ങി..

ദൂരം കൊറേ താണ്ടിയാണ് പെണ്ണിന്റെ വീടെത്തിയത്. ഓലക്കുടിലിന്റെ മുറ്റത്ത്  പെണ്ണിന്റെ അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീയ്ക്ക് പിറകിൽ ഒക്കത്തൊരു കുഞ്ഞിനേയും എടുത്തു നിൽക്കുന്നൊരു പെണ്ണിനെ കണ്ടതും നീലാണ്ടൻ ഒന്നു ഞെട്ടി..

ഇത് പെണ്ണിന്റെ ചേച്ചിയാണ് എന്നുള്ള വേലപ്പന്റെ വാക്കിന്റെ ബലത്തിൽ തിണ്ണയിലെ ബെഞ്ചിലേക്കിരിക്കുമ്പോൾ നീലാണ്ടൻ വിയർക്കുന്നുണ്ടായിരുന്നു..

പെണ്ണിന്റെ അമ്മയും വേലപ്പേട്ടനും തമ്മിലുള്ള നാട്ടുവിശേഷം പറിച്ചിലിനിടെ നീലാണ്ടന്റെ മനസ്സ് പണി  സ്ഥലത്തെത്തിയിരുന്നു..നാളെ ആ വാസുവേട്ടനോട് ഇച്ചിരി കുമ്പളവിത്ത് കൂടെ വാങ്ങണം..

ഇരിക്കുന്നതിന്റെ തൊട്ടടുത്തു ഒരു പ്ലേറ്റിൽ  രണ്ടു ഗ്ലാസ്സിൽ കട്ടൻ കാപ്പി പ്രത്യക്ഷപ്പെട്ടത് കണ്ടു ഞെട്ടലോടെ നീലാണ്ടൻ മുഖമുയർത്തിയതും ഒരു മിന്നായം പോലെ മുൻപിലെ ആൾ വാതിലിന്റെ പിറകിലേക്ക് മറഞ്ഞിരുന്നു..തെല്ല് നിരാശ്ശയോടെ ഗ്ലാസ്‌ കയ്യിലെടുത്തു നിലത്തേക്ക് നോക്കിയ നീലാണ്ടൻ കണ്ടത് ഓലവാതിലിന്റെ വശത്ത് കൂടെ കാണുന്ന വെളുത്തു തുടുത്ത കണങ്കാലാണ്..ഞെട്ടലോടെ മുഖമുയർത്തിയ നീലാണ്ടന്റെ നോട്ടമെത്തിയത് പിടയ്ക്കുന്ന പരൽമീനുകളെ പോലെ തന്നെ ഒളിഞ്ഞു  നോക്കുന്ന കണ്ണുകളിലാണ്..ആ ചുണ്ടുകളിൽ നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി വിടരുന്നതും മിഴികൾ താഴ്ന്നതും സാകൂതം നോക്കിയിരിക്കവേ പെണ്ണിന്റെ അമ്മ പറഞ്ഞതൊന്നും നീലാണ്ടൻ കേട്ടില്ല..

“മൂന്നെണ്ണത്തിനെ പറഞ്ഞു വിട്ടു. ഇവളെ മാത്രമേ തരാനുള്ളൂ..പൊന്നും പണവുമൊന്നും ഇനി ന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല..”

“അയിന് പൊന്നും പണവുമൊക്കെ ആരാ ചോയിച്ചത് ന്റെ  നാണിമ്മേ..പെണ്ണിന്റെ കുടുംബത്തീന്ന് കൊണ്ടന്നിറ്റൊന്നും വേണ്ടാ നീലാണ്ടന് കഴിയാൻ..അവനും പെണ്ണിനുമുള്ളതൊക്കെ അവന് ണ്ടാക്കി വെച്ചിണ്ട്..ല്ലേ നീലാണ്ടാ.. “

കാര്യമൊന്നും കേട്ടില്ലെങ്കിലും നീലാണ്ടൻ തലയാട്ടി..അയാളുടെ മനസ്സ് ആ കണ്ണുകളിൽ ഉടക്കി കിടന്നു. ജീവിതത്തിൽ ആദ്യമായി നീലാണ്ടൻ അകമഴിഞ്ഞ് പ്രാർത്ഥിച്ചു..ഈ പെണ്ണിനെ തനിക്ക് തന്നെ കിട്ടണമേയെന്ന്..

“അപ്പോൾ പിന്നെ മ്മക്ക് ഇതങ്ങട്ട് ഉറപ്പിക്കാം ല്ലെ..ന്താ നീലാണ്ടാ.. “

വേലപ്പൻ പറഞ്ഞതിന് തല കുലുക്കുമ്പോൾ നീലാണ്ടന്റെ മനസ്സ് തുടി കൊട്ടുന്നുണ്ടായിരുന്നു..പതിയെ ഒളികണ്ണിട്ടു നോക്കിയപ്പോൾ വാതിലിന്റെ മറവിൽ ആ കണ്ണുകളുടെ ഉടമയെ കണ്ടില്ല..

പറഞ്ഞുറപ്പിച്ചത് പോലെ ചിങ്ങമാസത്തിലൊരു ദിവസം നീലാണ്ടന്റെ മാലയുമിട്ട് അവന്റെ പിറകെ കുടിയിലേക്ക് തല കുനിച്ച് അവൾ നടക്കുമ്പോൾ ചേലക്കരക്കാർ ഒന്നടങ്കം മൂക്കത്തു വിരൽ വെച്ചു..

നീലാണ്ടന്  ഇത്രേം സുന്ദരിയായ ഒരു പെണ്ണോ..ന്തോ കുഴപ്പണ്ട്..

വിരുന്നുകാരൊക്കെ പോയി, വൈകുന്നേരം നീലാണ്ടൻ പാടത്തൊന്ന് ചുറ്റിക്കറങ്ങി വന്നപ്പോഴേക്കും ചീരു കുടിലിന്റെ അകവശമാകെ അടിച്ചു വൃത്തിയാക്കി വെച്ചിരുന്നു. മുറ്റം അടിച്ചു വാരി ചപ്പു ചവറുകളൊക്കെ കൂട്ടിയിട്ട് കത്തിച്ചതും നീലാണ്ടൻ കണ്ടിരുന്നു..

കൈ കഴുകി ഇരിക്കുമ്പോഴാണ് കാച്ചിലും ചേനയുമിട്ടുണ്ടാക്കിയ പുഴുക്കും കാന്താരി ചമ്മന്തിയും കഞ്ഞിയും വിളമ്പി വെച്ച് തൊട്ടപ്പുറത്ത് മുഖവും കുനിച്ചു ഇരുന്നവളോട് അയാൾ ചോദിച്ചത്..

“നീയ്യ് കഴിച്ചോ പെണ്ണേ.. “

ഇല്ലയെന്ന് തലയാട്ടിയ അവളെ നോക്കി അയാൾ പറഞ്ഞു..

“ന്നാ വാ പെണ്ണേ മ്മക്ക് ഒരുമിച്ച് കഴിക്കാം.. “

“ഉംഹും..ങ്ങള് കഴിച്ചിട്ട് ഞാങ്കഴിച്ചോളാം  “

വാക്കുകൾക്കൊപ്പം നാണത്തോടെയുള്ളൊരു ചിരിയും അയാൾക്ക് കിട്ടിയിരുന്നു..

അമ്മ കിടപ്പിലായതിൽ പിന്നെ ആദ്യമായി വയറു നിറച്ചു കഴിച്ചു എഴുന്നേറ്റു, മുറ്റത്തെ പാനയിലെ വെള്ളമെടുത്തു കുലുക്കുഴിഞ്ഞു, തോർത്തു കൊണ്ടു മുഖവും തുടച്ചു അയാൾ കയറി വരുമ്പോൾ അയാൾ ബാക്കി വെച്ച പുഴുക്ക് അവൾ കഴിച്ചു തുടങ്ങിയിരുന്നു..

അമ്മയല്ലാതെ ആദ്യമായൊരു പെണ്ണിന്റെ സ്നേഹം നീലാണ്ടൻ അറിയുകയായിരുന്നു..

അകത്ത് മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ തനിക്കരികെ തഴപ്പായയിൽ ഇരുന്ന അവളുടെ മുഖം മെല്ലെ ഉയർത്തിയാണയാൾ ചോദിച്ചത്..

“നെനക്കെന്നെ ശരിക്കും ഇഷ്ടാണോ പെണ്ണേ, അതോ നെന്റെ അമ്മ നിർബന്ധിച്ചോ..? “

അയാളുടെ നേരേ നോക്കിയ മിഴികൾ പതിയെ താഴ്ന്നു..ആ നേർത്ത ശബ്ദം അയാളുടെ ചെവിയിലെത്തി..

“നിക്ക് ഇഷ്ടാണ്.. “

മെല്ലെ അയാൾ എഴുന്നേറ്റപ്പോൾ അവളൊന്ന് ഞെട്ടി മുഖമുയർത്തി..അയയിൽ തൂക്കിയിട്ട കുപ്പായക്കീശയിൽ നിന്നുമയാൾ ഒരു പൊതിയുമെടുത്ത് തനിക്കരികെ ഇരുന്നപ്പോൾ അവൾ ഒന്ന് കൂടെ ഒതുങ്ങിയിരുന്നു. അനുവാദം ചോദിക്കാതെ പതിയെ കാലുകളിലേക്ക് ആ വെള്ളിക്കൊലുസ്സുകൾ അണിയിച്ചപ്പോൾ അവളുടെ ദേഹമൊന്ന് വിറച്ചു.

പുറത്ത് ചന്നംപിന്നം  പെയ്യുന്ന മഴയ്ക്കിടെ വീശിയടിച്ച പിശറൻ കാറ്റ് മണ്ണെണ്ണ വിളക്കിന്റെ തിരി കെടുത്തുന്നതിന് മുൻപേ കണ്ട നാണത്താൽ തുടുത്ത മുഖം നീലാണ്ടനെ മോഹിപ്പിച്ചു തുടങ്ങിയിരുന്നു..

പിറ്റേന്ന് പുലർച്ചെ തലേക്കെട്ടും കെട്ടി പറമ്പിലേക്ക് ഇറങ്ങാൻ തുടങ്ങിയ അയാളുടെ മുൻപിലേക്കൊരു സ്റ്റീൽ ഗ്ലാസ്സിൽ ചക്കരക്കാപ്പിയുമായി  അവളെത്തിയപ്പോൾ അയാളൊന്ന് പുഞ്ചിരിച്ചു..പതിയെ മീശയുഴിഞ്ഞു കണ്ണിറുക്കിയപ്പോൾ കണ്ണുകൾ പൊത്തി പിടിച്ചവൾ അടുക്കളയിലേക്കോടിയപ്പോൾ കൊലുസ്സുകൾ കിലുങ്ങുന്നുണ്ടായിരുന്നു..

പാടത്തേക്ക് നടക്കുമ്പോൾ പതിവില്ലാതെ നീലാണ്ടന്റെ ചുണ്ടിലൊരു മൂളിപ്പാട്ടുണർന്നു..ഇടയ്ക്കൊരു പുഞ്ചിരിയും..

പാടത്ത് പണിയെടുക്കുന്ന നീലാണ്ടന്  കഞ്ഞിയുമായെത്തുന്നതിൽ തുടങ്ങി കള പറിക്കാനും ഞാറു നടാനുമെല്ലാം ചീരുവുമൊപ്പം കൂടി..

അലക്കാനും കുളിക്കാനും കുളക്കടവിലേക്ക് നടക്കുന്നതിനിടെ പലരും അവളെ വഴിയരികിൽ കാത്തു നിന്നിരുന്നു..കറവക്കാരൻ ഗോപാലനും ചെത്തുകാരൻ തങ്കപ്പനുമുൾപ്പെടെ..അവൾ തലയുയർത്തിയതുമില്ല, ഒന്നും തിരിച്ചു പറഞ്ഞതുമില്ല..

കുളക്കടവിലെ പെണ്ണുങ്ങൾ അവളോട് അകലം പാലിച്ചു തന്നെ നിന്നു..പാലപ്പൂവിനൊത്ത അവളുടെ ചേലും കണങ്കാലിൽ പിണഞ്ഞു കിടക്കുന്ന വെള്ളി കൊലുസ്സുകളും  കഴുത്തിലെ കറുത്ത ചരടിൽ കോർത്തിട്ട സ്വർണ്ണത്താലിയുമൊക്കെ അതിന് കാരണങ്ങളായി..അതൊന്നും പക്ഷെ അവളെ ബാധിച്ചിരുന്നില്ല..

തങ്കപ്പൻ അവൾ ചെല്ലുന്ന സമയം നോക്കി കുളക്കടവിനപ്പുറത്തെ തെങ്ങിൽ ചെത്താൻ കയറുന്നതും ഗോപാലന്റെ പയ്യ് കുളക്കടവിനടുത്തുള്ള പറമ്പിലെ പുല്ല് മാത്രം തിന്നാൻ തുടങ്ങിയതും പതിവായതോടെയാണ് ചീരു കുളക്കടവിലെ നീരാട്ട് അവസാനിപ്പിച്ചതും കുടിലിന്റെ പിന്നാമ്പുറത്തൊരു മറപ്പുര കെട്ടി തരാൻ നീലാണ്ടനോട് ആവശ്യപ്പെട്ടതും..

പടവിലാകെ വഴുക്കലാണെന്ന ചീരുവിന്റെ വാക്കുകൾക്ക് നീലാണ്ടൻ മറുത്തൊന്നും പറഞ്ഞില്ല..ഓലക്കീറു കൊണ്ടു മറച്ച കുളിപ്പുരയിലെ ചരുവത്തിൽ നീലാണ്ടൻ നിറച്ചു വെച്ച വെള്ളം  തല തണുക്കെയൊഴിച്ചവൾ കുളിച്ചു..

വർക്കി മാപ്പിളയുടെ ആളൊഴിഞ്ഞ തെങ്ങിൻ തോപ്പിൽ പൂവാലിയ്ക്ക് പുല്ലു ചെത്തി തിരികെ വരവേയാണ് ചെത്തുകാരൻ തങ്കപ്പൻ വഴി തടഞ്ഞത്..ഒരുമാത്ര പോലും പതറാതെയാണവൾ കൈയിലെ കൊയ്ത്തരിവാൾ അയാളുടെ കഴുത്തിനു നേരേ നീട്ടിയത്..അവളുടെ കണ്ണിലെരിഞ്ഞ അഗ്നിയെ പേടിച്ചാവാം തങ്കപ്പൻ വഴിയൊഴിഞ്ഞു നിന്നത്..

മാ റുമറച്ച തോർത്ത്‌ ഒന്നുകൂടെ വലിച്ചിട്ടു നീട്ടിയൊന്നു കാർക്കിച്ചു തുപ്പി പുല്ലുകെട്ട് തലയിലേറ്റിയവൾ നടന്നു പോവുന്നത് അയാൾ ഇച്ഛാഭംഗത്തോടെ നോക്കി നിന്നു..

നീലാണ്ടനോടവൾ ഒന്നും പറഞ്ഞില്ല..

പനങ്കുലപോലെ നീണ്ടിടതൂർന്ന മുടിയിൽ തേച്ചു കുളിക്കാനായി നീലാണ്ടൻ വേലിയിൽ പടർന്നു കിടന്നിരുന്ന ചെമ്പരത്തിയിലെ ഇലയും പൂവും ഇടിച്ചു പിഴിഞ്ഞ് താളിയാക്കി കൊടുക്കുമ്പോഴും ചിലപ്പോഴൊക്കെ കുടിലിന്റെ പിന്നാമ്പുറത്തെ  വാഴയ്‌ക്കരികിലെ കെട്ടിലിരുന്ന അവളുടെ തലയിൽ പൂവാംകുരുന്നിലയിട്ട് കാച്ചിയ എണ്ണ തേച്ചു പിടിപ്പിച്ചപ്പോഴും അവൾക്ക് വയ്യാതെയാവുന്ന ദിനങ്ങളിൽ വീട്ടുജോലികൾ കൂടെ ഏറ്റെടുത്തപ്പോഴും അയൽക്കാരി പെണ്ണുങ്ങൾ പിറുപിറുത്തു..

“പെങ്കോന്തൻ…”

പിറുപിറുത്തു കൊണ്ടു അമർത്തി ചവിട്ടി തങ്ങളുടെ പുരയ്ക്കകത്തേക്ക് കയറി പോവുമ്പോഴും അവർ ഇടംകണ്ണിട്ട്  നോക്കുന്നുണ്ടായിരുന്നു..നീലാണ്ടന്റെ വാക്കുകൾ കേട്ട് തെല്ല് നാണത്തോടെ അയാളെ നോക്കുന്ന ചീരുവിനെയും അത് കണ്ടു പൊട്ടിച്ചിരിക്കുന്ന നീലാണ്ടനെയും…

പാടത്തും കവലയിലും വഴിയരികിലും പലരും പുച്ഛം നിറഞ്ഞ മുഖത്തോടെ കുത്തുവാക്കുകൾ ഒളിഞ്ഞും തെളിഞ്ഞും ചൊരിഞ്ഞപ്പോൾ സ്വതസിദ്ധമായ നേർത്ത  പുഞ്ചിരി നൽകി നീലാണ്ടൻ നടന്നകന്നു..

മേലേകാവിലെ വേലയ്ക്ക് ചാന്തും കരിമഷിയും കുപ്പിവളകളും വാങ്ങി കൊടുത്തപ്പോൾ അയാളുടെ കണ്ണുകളിൽ തെളിഞ്ഞ പ്രണയം അവൾ മാത്രമേ കണ്ടിരുന്നുള്ളു..

മംഗലം  കഴിഞ്ഞു മാസം രണ്ടു തികയുന്നതിന് മുൻപേ നീലാണ്ടന്റെ പെണ്ണിന് വയറ്റിലുണ്ടെന്നു കേട്ടപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞു..ചുണ്ടൊന്നു കോട്ടി പതിഞ്ഞ ശബ്ദത്തിലവർ പിറുപിറുത്തു..

മീൻകൊട്ടയുമായി സൈക്കിൾ ആഞ്ഞു ചവിട്ടുന്നതിനിടെ ഹമീദ് മാപ്ല പറഞ്ഞു..

“ഓൻ ഉസിറുള്ളോനാ..ആങ്കുട്ടി..ചങ്കുറപ്പുള്ളോൻ.. “

നിറയറുമായി അടങ്ങിയിരിക്കാതെ എന്തെങ്കിലുമൊക്കെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ചീരുവിനെ നീലാണ്ടൻ വഴക്ക് പറഞ്ഞു കൊണ്ടേയിരിക്കും…കന്നിപ്പേറിന്റെ ആധി മുഴുവനും അയാൾക്കായിരുന്നു..

കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയിലാണ് ചീരുപ്പെണ്ണിന് പേറ്റുനോവ് തുടങ്ങിയത്..വയറ്റാട്ടി നാരായണിത്തള്ളയെ ചീരുവിന്റെ അമ്മയ്‌ക്കൊപ്പം അകത്തേക്ക് വിട്ടു, അടഞ്ഞ വാതിലിന് മുൻപിൽ അയാൾ കൂട്ടിലിട്ട വെരുകിനെ പോലെ നടന്നു..മൗനപ്രാർത്ഥനകൾക്കൊടുവിൽ ആ ചോരകുഞ്ഞിനെ കൈയിൽ കിട്ടിയപ്പോൾ അയാൾ ആദ്യം ചോദിച്ചത് ചീരുവിനെയായിരുന്നു..അവളുടെ അമ്മയുടെയും വയറ്റാട്ടിയുടെയും വിലക്കിനെ മറി കടന്നു, അയാൾ വിയർത്തു കുളിച്ചു തളർന്നു കിടന്നിരുന്ന ചീരുവിനരികെ എത്തിയപ്പോൾ അയാൾക്ക് കിട്ടിയ പുഞ്ചിരിയ്‌ക്കൊപ്പം ആ കണ്ണുകളിലെ തിളക്കവും നീലാണ്ടൻ കണ്ടിരുന്നു..

കുഞ്ഞിനെ കാണാനെത്തിയവർ തിരികെയിറങ്ങിയപ്പോൾ കുശുകുശുക്കുന്നുണ്ടായിരുന്നു. വെളുത്തു തുടുത്ത കുഞ്ഞിന് നീലാണ്ടനുമായി ഒരു സാമ്യവും ഇല്ലത്രെ..

പാറുക്കുട്ടി വളരുന്നതിനൊപ്പം നാട്ടുകാരുടെ ഊഹാപോഹങ്ങളും ഏറി വന്നു..ഒക്കത്ത് കുഞ്ഞിനേയുമേറ്റി തൂക്കുപാത്രത്തിൽ നീലാണ്ടനുള്ള ചോറുമായി പോകുന്നതിനിടെ പലവട്ടം പലതും അവളുടെ കാതുകളിലുമെത്തിയിരുന്നു..

ഒരു ദിനം ചീരു  പാറുക്കുട്ടിയെ പാളയിലിരുത്തി കുളിപ്പിക്കുമ്പോഴാണ് നീലാണ്ടൻ അരികെ വന്നിരുന്നത്..മോളെ കൊഞ്ചിച്ചു കൊണ്ടാണ് അയാൾ പറഞ്ഞത്..

“മ്മടെ മോള് സുന്ദരിയാ ല്ലെ പെണ്ണേ..നെന്നെ പോലെ “

പലപ്പോഴായി തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്ന വാക്കുകൾ അറച്ചറച്ചാണ് അവളിൽ നിന്നും പുറത്തു വന്നത്..

“ങ്ങക്ക് ന്നെ സംശയം ണ്ടോ…? “

മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു..അവളെ ഒന്ന് നോക്കി കുഞ്ഞിനെയുമെടുത്ത്  നീലാണ്ടൻ അകത്തേക്ക് നടന്നപ്പോഴും ചീരുവിന്റെ മനസ്സിലെ കനലുകൾ അണഞ്ഞിട്ടില്ലായിരുന്നു..

അന്ന് കൈത പൂത്തു നിൽക്കുന്ന വഴിയിലൂടെ തോട്ടിൽ ചൂണ്ടയിടാൻ നീലാണ്ടനൊപ്പം പാറുക്കുട്ടിയും പോയിരുന്നു.

ഒരു കയ്യിൽ ഈർക്കിലിയിൽ കോർത്തെടുത്ത മീനും മറു കയ്യിൽ പാറുക്കുട്ടിയേയുമേന്തി നീലാണ്ടൻ കുടിയിലെത്തിയപ്പോൾ വാതിൽ അടഞ്ഞു കിടന്നിരുന്നു. തട്ടിയിട്ടും തുറക്കാതിരുന്നതോടെ ആധിയോടെ അയാൾ വാതിൽ ചവിട്ടി തുറന്നപ്പോൾ തങ്കപ്പൻ ചീരുവിന്റെ കയ്യിൽ പിടിച്ചു വലിക്കുകയായിരുന്നു..നീലാണ്ടനെ കണ്ടു ഒരു നിമിഷം പകച്ചെങ്കിലും അടുത്ത നിമിഷം ഭാവം മാറ്റി പുറത്തേക്ക് നടക്കുന്നതിനിടെ തങ്കപ്പൻ പറഞ്ഞു..

“വേണ്ടാ വേണ്ടാന്ന് ഞാൻ പലവട്ടം പറഞ്ഞതാ നീലാണ്ടാ..നെന്നെ ചതിക്കാൻ നിക്ക് മനസ്സുണ്ടായിട്ടല്ല..ഓള് നിർബന്ധിച്ചപ്പോൾ… “

ഒരക്ഷരം ശബ്ദിക്കാതെ നിൽക്കുന്ന, നീലാണ്ടന്റെ മുഖത്ത് നോക്കാതെ മുറ്റത്തേക്കിറങ്ങിയ തങ്കപ്പൻ ദീർഘനിശ്വാസം വിട്ടു..ആജാനുബാഹുവാണെങ്കിലും സ്വതേ സൗമ്യശീലനായ നീലാണ്ടൻ ഇന്നേവരെ ഒരുറുമ്പിനെ പോലും നോവിച്ചിട്ടില്ല എന്നതായിരുന്നു അയാളുടെ ആശ്വാസം..

രണ്ടു ചുവട് നടന്നപ്പോൾ പിറകിൽ നിന്നൊരു വിളി കേട്ടു…

“തങ്കപ്പേട്ടൻ ഒന്ന് നിന്നേ.. “

ഉള്ളൊന്ന് കാളിയെങ്കിലും തിരിഞ്ഞപ്പോൾ നീലാണ്ടന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ അയാളുടെ ശ്വാസം നേരേ വീണു..

ആദ്യത്തെ ചവിട്ട് നടുവിനായിരുന്നു. വാരിയെല്ലുകൾ ഒടിയുന്നത് തങ്കപ്പൻ അറിയുന്നുണ്ടായിരുന്നു…വീണുപോയ തങ്കപ്പന്റെ നെഞ്ചിലേക്ക് കാലുയർത്തുമ്പോൾ നീലാണ്ടന്റെ മുഖത്ത് കാവിലെ വെളിച്ചപ്പാടിന്റെ ഭാവമായിരുന്നു..

“ഓള് നീലാണ്ടന്റെ പെണ്ണാ..കൊല്ലം മൂന്നാലായി ന്റെ കൂടെ പൊറുക്കാൻ തൊടങ്ങീട്ട്…ഓളെ ചങ്കൊന്ന് പിടഞ്ഞാൽ പൊള്ളുന്നത് ന്റെ നെഞ്ചാ..മാനത്തൂന്ന് ഗന്ധർവ്വൻ വന്നാലും കോലോത്തെ തമ്പുരാൻ നേരിട്ടെഴുന്നള്ളിയാലും ഓളുടെ മനസ്സീന്ന് ന്റെ മുഖം മായൂല..ഓളുടെ നേരെ  കൈയ്യുയർത്തുന്നോനെ തടയാനുള്ള തന്റേടം ഓൾക്ക് ണ്ടെന്ന് അറിയാവുന്നത് കൊണ്ടു തന്നെയാ ഇതേ വരെ ഞാനൊന്നും കണ്ടില്ല്യാ കേട്ടില്ല്യാന്ന് വെച്ചത്..പക്ഷേങ്കി കുടീല് കേറി ന്റെ പെണ്ണിനെ തൊടാൻ ഒരുത്തൻ ധൈര്യം കാട്ടുമെന്ന് നിരീച്ചില്ല..അത് ന്റെ തെറ്റ്..ഇനി മേലാൽ ന്റെ പെണ്ണിനെ തെറ്റായ രീതിയിൽ ഒന്ന് നോക്കിയാൽ.. “

വേലിയരുകിൽ പതുങ്ങി കാഴ്ച്ച കാണുന്നവരെയൊന്ന് ഇരുത്തി നോക്കി നീലാണ്ടൻ അകത്തേക്ക് കയറുമ്പോൾ പാറുക്കുട്ടിയേയുമെടുത്ത് നിന്നിരുന്ന ചീരുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..പക്ഷെ അവൾ ചിരിക്കുകയായിരുന്നു..ആ ഓലക്കീറിനിടയിലൂടെ ആദ്യമായി കണ്ടപ്പോൾ മുതൽ, നീലാണ്ടനെ മോഹിപ്പിച്ചിരുന്ന അതേ ചിരി…എന്നും…

~സൂര്യകാന്തി ?