ഇടനാഴിയിലൂടെ നടക്കുമ്പോൾ, ഇരുവരും ഒന്നു നടുങ്ങി. തൊട്ടു മുൻപിലൊരാൾ നിൽപ്പുണ്ട്…

കള്ളൻ….

എഴുത്ത് : രഘു കുന്നുമ്മക്കര പുതുക്കാട്

===============

സ്നിഗ്ദവും മൃദുലവുമായ ശയ്യയിൽ, ഇരു ശരീരങ്ങളും ചേർന്നു പിണഞ്ഞു. പരസ്പരം മുടിയിഴകൾ പരതിപ്പിടിച്ച്, ഇറുകേപ്പുണർന്ന്, അധരങ്ങളും, ഉമിനീരും രുചിച്ച്, അശ്വവേഗങ്ങൾക്കപ്പുറത്ത്, ഉടലുരുക്കങ്ങൾ തീർത്ത് അവർ വേറിട്ടു.

അയാൾ ശുചിമുറിയിലേക്കു കയറിയപ്പോൾ, അവൾ കിടക്കയിൽ അലക്ഷ്യമായിക്കിടന്ന വില കൂടിയ സെൽഫോണെടുത്തു…

ഫേസ് ബുക്കിൽ, ഭർത്താവിൻ്റെ ചിത്രം അടിക്കുറിപ്പോടെ പോസ്റ്റു ചെയ്തു….

‘മിസ് യൂ ഡിയർ’

ലൈക്കുകളും കമൻ്റുകളും ഒഴുകിയെത്താൻ തുടങ്ങി.

അയാൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. ചുവരലമാരിയിലെ കണ്ണാടിയിൽ ഒട്ടിച്ചു വച്ച പൊട്ടെടുത്ത് തിരുനെറ്റിയിൽ ചേർത്ത്, അയാളെ അനുഗമിക്കുമ്പോൾ അവൾ ചോദിച്ചു..

”ഇനിയെന്നാണ് നമ്മൾ….???”

പതുക്കെയാണ് അയാളതിനു മറുപടി കൊടുത്തത്…

“ഇനിയും, ഇതുപോലുള്ള അവസരങ്ങൾക്കു കാക്കാം….ഞാനും, നീയും കുടുംബമില്ലാതെ ഫ്രീയാകുന്ന വേളകൾ ഇനിയുമിനിയുമുണ്ടാകും, തീർച്ച…..”

ഇടനാഴിയിലൂടെ നടക്കുമ്പോൾ, ഇരുവരും ഒന്നു നടുങ്ങി. തൊട്ടു മുൻപിലൊരാൾ നിൽപ്പുണ്ട്…നിശ്ചലനായി……

“കള്ളൻ……നീയെങ്ങനെ ഇതിനകത്തു കയറി….അതും, ഈ പട്ടാപ്പകലിൽ…???”

ജാരന്റെ ചോദ്യം കേട്ട്, കള്ളൻ ചിരിച്ചു…

“അടുക്കള വാതിൽ വഴിയാണ് കയറിയത്…നഗരത്തിലെ വീടുകളിൽക്കയറാൻ പകലാണു നല്ലത്….നിനക്കു വാതിൽ തുറന്നു തരാനാളുണ്ടായിരുന്നു. എനിക്കില്ല….കിടപ്പുമുറിയിലേക്കു പോകും മുമ്പേ, നിങ്ങളിവിടെയിരുന്നു പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു. അതു നിങ്ങളുടെ കാര്യം…എൻ്റെ കാര്യം ഞാൻ പറയാം….മുഴുവൻ പണവും സ്വർണ്ണവും ഞാൻ കൊണ്ടു പോകും…നിങ്ങൾ വേണമെങ്കിൽ, നിലവിളിച്ച് ആളെക്കൂട്ടിക്കോളൂ….”

കയ്യിൽക്കിട്ടിയതെല്ലാമെടുത്ത്, മുൻവാതിലിലൂടെ പുറത്തു കടക്കുന്നതിനു മുൻപ്, കള്ളൻ, ഇരുവരേയും തിരിഞ്ഞു നോക്കി…അവളും, അയാളും തല താഴ്ത്തി നിന്നു.

കള്ളൻ തുടർന്നു…..

“നമ്മൾ രണ്ടാണുങ്ങളിൽ, ആരാണ് യഥാർത്ഥ കള്ളൻ….?”

മറുപടിയുണ്ടായില്ല….മോഷ്ടാവ് അതാഗ്രഹിച്ചതുമില്ല….അയാൾ നഗരത്തിരക്കുകളിൽ മറഞ്ഞു.

പുറകേ, മറ്റേക്കള്ളനും…..