അരുമയോടെ അവളുടെ പാറിക്കിടന്ന മുടിയിഴകളെ മാടിയൊതുക്കി അവളോട് അവൻ കിന്നാരം പറഞ്ഞു….

ഫസഖ്

Story written by Saji Thaiparambu

================

“നീയെന്താ സുഹ്റാ കുളിക്കാതെ അടുക്കളേലോട്ട് കയറി വന്നേ?”

അതിരാവിലെ തന്നെ ഉറക്കച്ചടവോടെ വന്ന് ചായ പാത്രം സ്റ്റൗവ്വിലേക്ക് വയ്ക്കുമ്പോഴാണ് ഖദീജുമ്മയുടെ ചോദ്യം.

“അതിന് ഞാനിതിന് മുമ്പും രാവിലെ കുളിക്കുന്ന പതിവില്ലല്ലോ ഉമ്മാ…”

അവളുടെ മറുപടി കേട്ട് ഖദീജു നെറ്റി ചുളിച്ചു.

“അതിന് മുമ്പത്തെ പോലെയല്ലല്ലോ, ഇന്നലെ രണ്ട് മൂന്ന് വർഷം കൂടീട്ട് നിന്റെ പുയ്യാപ്ല ഗൾഫീന്ന് വന്നതല്ലേ, അതോണ്ട് ചോദിച്ചതാണെന്റെ പൊന്നോ “

അവർ ഒരു കള്ള ചിരിയോടെ പറഞ്ഞു.

“ദേ ഉമ്മാ, രാവിലെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് “

സുഹ്റാടെ മുഖം, അപ്പോഴാണ് ഖദീജ ശ്രദ്ധിച്ചത് ,വല്ലാതെ വാടിയിരിക്കുന്നു. കണ്ണുകൾ കരഞ്ഞ് കലങ്ങീട്ടുണ്ട്.

“നീയെന്താ മോളെ സഫറുമായിട്ട്, വഴക്കിട്ടോ?”

അവർ സുഹറയോട് ചോദിച്ചു.

“അത് പിന്നെ പതിവുള്ളതല്ലേ? ഇത്രയും നാളും ഗൾഫീന്ന് ഫോണിൽ കൂടിയുള്ള ചീത്ത വിളിയായിരുന്നു, ഇപ്പോൾ നേരിട്ടാണെന്ന് മാത്രം “

“അതെന്താ മോളെ അവന്റെ, സംശയരോഗം ഇനീം മാറിയില്ലേ?”

ഖദീജു ആശങ്കയോടെ ചോദിച്ചു.

“അതീ ജന്മത്ത് മാറില്ലുമ്മാ, അതിന് എന്നെ ഖബറിലോട്ടെടുക്കണം”

“ചുമ്മാതിരിയെടീ, രാവിലെ തന്നെ വേണ്ടാധീനം പറയാതെ, ഇപ്പോ എന്താ ഒരു പുതിയ സംശയം “

ജിജ്ഞാസയോടെ അവർ സുഹ്റായെ നോക്കി.

“ഓഹ്, ഇന്നലെ ഞാൻ ഇട്ടിരുന്നത് മാമാടെ മോൻ നവാസിക്ക.ചെറിയ പെരുന്നാളിന് എടുത്ത് തന്ന ആ ടൂ പീസ് ആയിരുന്നു “

“ങ് ഹേ അതിനെന്താ ഒരു കുഴപ്പം “

ഖദീജയ്ക്ക് അത്ഭുതമായി

“കുഴപ്പം അതിനല്ല, പണ്ട് നവാസിക്കയ്ക്ക് എന്നെ ഇഷ്ടമായിരുന്ന് എന്ന് കല്യാണ രാവിൽ സംസരത്തിന് ഇടയ്ക്ക് ഞാൻ പറഞ്ഞിട്ടുണ്ട്. അതിന് ഇപ്പോഴും ഞാനും, നവാസിക്കയുമായി അവിഹിത ബന്ധമുണ്ടോ എന്ന് അയാൾക്ക് സംശയം. അതിന്റെ പേരിൽ ഇന്നലെ എന്നോട് സ്നേഹം കാണിച്ചില്ലന്ന് മാത്രമല്ല, വെളുക്കുവോളം ചീത്ത പറയുകയും ചെയ്തു.”

“എന്റെ റബ്ബേ..ഞാനെന്തൊക്കെയാണീ കേക്കണത്, ഒരു കുഞ്ഞുണ്ടാകുമ്പോഴെങ്കിലും, അവന്റെ സ്വഭാവം നേരെയാകുമെന്നോർത്തതാ”

ഖദിജു തലയിൽ കൈവച്ചുപോയി.

“ങ്ഹും കുഞ്ഞുണ്ടായപ്പോഴല്ലേ സംശയം കൂടിയത്, അതയാൾടെ അല്ലെന്നാ ഇപ്പോഴും വഴക്കിടുമ്പോൾ പറയുന്നേ”

സുഹ്റ പുച്ഛത്തോടെ പറഞ്ഞു

“സുഹ്റാ…ചായ കിട്ടിയില്ലാ”

ബെഡ് റൂമിൽ നിന്ന് സഫറിന്റെ അലർച്ച കേട്ടു

“വേഗം കൊണ്ട് കൊടുക്ക് മോളെ അവന്റെ കത്തലടങ്ങട്ടേ”

ഖദീജുമ്മ വെറുപ്പോടെ പറഞ്ഞു.

***************

ഉച്ചയ്ക്ക് കോഴിക്കറിയും കൂട്ടി നെയ്ച്ചോറ് വയറ് നിറച്ച് കഴിച്ചിട്ട് വടക്കേപ്പുറത്തെ കോലായിൽ ചാരുകസേരയിൽ സഫർ കാറ്റ് കൊള്ളാനായി മലർന്ന് കിടന്നു.

തുണിയലക്കുന്ന ശബ്ദം കേട്ടയാൾ തല തിരിച്ച് നോക്കി.

അടുക്കള ജോലി കഴിഞ്ഞ സുഹറാ, കുളിച്ചതിന് ശേഷം ഇട്ടിരുന്ന വസ്ത്രം അലക്കുകയാണ്.

പുതിയ കോട്ടൺനൈറ്റി പൊക്കിക്കുത്തി പുറംതിരിഞ്ഞ് നില്ക്കുന്ന അവളുടെ ആകാര വടിവ് കണ്ട് ഒരു നിമിഷം അയാൾ നോക്കിയിരുന്നു പോയി.

ഇന്നലെ രാത്രിയിലെ സംഭവങ്ങളൊക്കെ അയാൾ അപ്പോൾ മറന്ന് പോയിരുന്നു.

മൂന്ന് വർഷം കൊണ്ട് സുഹിറയിൽ വന്ന ശാരീരിക മാറ്റം അയാളെ ആകൃഷ്ടനാക്കി

പച്ച വിരിച്ച് നില്ക്കുന്ന നെല്പാടങ്ങളെ തഴുകി വന്ന ഇളം കാറ്റ് തഴുകിപ്പോയപ്പോൾ അയാൾക്ക് വല്ലാത്ത കുളിര് തോന്നി,.

രാവിലെയും കൂടി ചീത്ത പറഞ്ഞതേയുള്ളു, അവളെ. ഇനി എങ്ങനെയാ അവളെയൊന്ന് കിടപ്പറയിലേക്ക് വിളിക്കുന്നത്.

അവളെ നോക്കിയിരികുന്തോറും അയാൾ അസ്വസ്ഥനായി ക്കൊണ്ടിരുന്നു..

രണ്ടും കല്പിച്ചയാൾ, ബെഡ് റൂമിൽ ചെന്ന് നിന്ന് അവളെ, ഉറക്കെ വിളിച്ചു.

സുഹ്റാ….

“നിന്നെ പുയ്യാപ്ള വിളിക്കുന്നു മോളേ “

അടുക്കള വാതിൽക്കൽ നിന്ന ഖദിജുമ്മ അവളോട് പറഞ്ഞു.

“ഹോ ചായേടെ സമയമായിക്കാണും അതാ “

അതും പറഞ്ഞവൾ അകത്തേക്ക് കയറിപ്പോയി

ഇതെത്ര കണ്ടതാ എന്ന് മനസ്സിൽ പറഞ്ഞ്, മുഖത്ത് പൊട്ടിയ ചിരി മറച്ച് പിടിച്ച് ഖദിജുമ്മ പറമ്പിലേക്കിറങ്ങി.

സുഹ്റ ബെഡ് റൂമിൽ കയറിയതും സഫർ കതകടച്ച് കൂറ്റിയിട്ടു.

“നിങ്ങളെന്താ എന്നെ കൊ ല്ലാ ൻ പോകുവാണോ?”

സുഹ്റാ സംശയത്തോടെ ചോദിച്ചു.

അതിന് ഒരു പൊട്ടിച്ചിരിയായിരുന്നു അവന്റെ മറുപടി.

“സോറി മോളെ, ഇന്നലെ നിന്നോട് ഞാൻ അങ്ങനൊന്നും പെരുമാറാൻ പാടില്ലായിരുന്നു. നീ, എന്നോട് ക്ഷമിക്ക് “

ഒട്ടും ഉളുപ്പില്ലാതെ, കാര്യസാദ്ധ്യത്തിനായി അവൻ അതും പറഞ്ഞ് അവളെ ആവേശത്തിൽ കെട്ടി പിടിച്ചു.

അവൻ വരിഞ്ഞ് മുറുക്കുമ്പോഴും അവന്റെ ഇംഗിതത്തിനായി നിർവ്വികാരതയോടെ അവൾ നിന്നു കൊടുത്തു.

കഴിച്ച നെയ്ച്ചോറും ചിക്കൻ കറിയും ദഹിച്ച് കഴിഞ്ഞപ്പോൾ അവന്റെ ആവേശവും കെട്ടടങ്ങി.

അവന്റെ പരാക്രമത്തിൽ തളർന്ന് കിടന്ന അവളോട് സഫർ പറഞ്ഞു.

“നിനക്ക് ഞാനിന്നലെ എന്തൊക്കെയാ കൊണ്ട് വന്നത് എന്നറിയാമോ “

അരുമയോടെ അവളുടെ പാറിക്കിടന്ന മുടിയിഴകളെ മാടിയൊതുക്കി അവളോട് അവൻ കിന്നാരം പറഞ്ഞു.

“ഞാൻ ഒന്ന് ഫ്രഷായിട്ട് വന്ന് എല്ലാം എടുത്ത് തരാം ട്ടോ”

സ്നേഹവായ്പ്പോടെ അതും പറഞ്ഞ് അവൻ ബാത് റൂമിലേക്ക് കയറി വാതിലടച്ചു.

അപ്പോൾ മേശപ്പുറത്തിരുന്ന അവന്റെ, മൊബൈലിൽ ഒരു മെസഞ്ചർ നോട്ടിഫിക്കേഷൻ വന്നു.

സുഹ്റ കൈയെത്തി മേശപ്പുറത്ത് നിന്ന് മൊബൈൽ എടുത്ത് നോക്കി.

സഫറിന്റെ മുറപ്പെണ്ണ് അല്ലേ ഇത്.

അവൾ ഉത്ക്കണ്ഠയോടെ, നോട്ടിഫിക്കേഷൻ വിൻഡോ തുറന്ന് നോക്കി.

അതിൽ അവളുടെ അർദ്ധ ന ഗ്ന ഫോട്ടോ, അതിന്റെ താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു….

ഡാ, നീ കണ്ട ഉടനെ ഇത് ഡിലിറ്റ് ചെയ്തേക്കണേ…കഴിഞ്ഞയാഴ്ച നീ ഇത് ചോദിച്ചിട്ട് തരാത്തത് കൊണ്ടല്ലേ എന്നോട് ഇത് വരെ മിണ്ടാതിരുന്നെ, പിന്നെ നീ നാട്ടിൽ പോകുന്നതിന് മുൻപ് നമ്മുടെ ചാറ്റിങ്ങ് എല്ലാം മായ്ച്ച് കളയാൻ മറക്കല്ലേ?

കുറച്ച് കഴിഞ്ഞ് അടുത്ത മെസ്സേജ് വീണ്ടും വന്നു.

എന്താടാ നീ ഒന്നും മിണ്ടാത്തത്

സുഹ്റയ്ക്ക് അത് കണ്ടിട്ട് തല കറങ്ങുന്നത് പോലെ തോന്നി.

ഭർത്താവുമായി ബന്ധം വേർപെടുത്തി വീട്ടിൽ വന്ന് നില്ക്കുന്നവളാ അമ്മായീടെ മോൾ റജീന.

അപ്പോൾ താനറിയാതെ ഇവർ തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നോ…അതിനാണോ ലീവിന് നാട്ടിൽ വരുമ്പോൾ അമ്മായിയെ കാണാനാണെന്ന് പറഞ്ഞ് മലപ്പുറത്തേക്ക് പോകുന്നതും രണ്ട് മൂന്ന് ദിവസം അവിടെ തങ്ങുന്നതും….

സുഹ്റയ്ക്ക് നെഞ്ച് പൊട്ടുന്ന പോലെ തോന്നി.

അപ്പോൾ സ്വന്തം തെറ്റ് മറയ്ക്കാനായിരുന്നോ തന്നെ എപ്പോഴും സംശയത്തിന്റെ മുൾമുനയിൽ നിർത്തിയത്.

ആലോചനയിലാണ്ട് കിടന്ന സുഹ്റയുടെ അരികിലേക്ക് സഫർ വന്നിരുന്നു.

ഒരു അറപ്പ് പോലെ അവൾ ചാടിയെഴുന്നേറ്റു

എന്നിട്ട് ഫോൺ അവന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു,

“ദാ നിങ്ങടെ കാമുകിയോട് ചോദിച്ച സാധനം വന്നിട്ടുണ്ട്. നന്നായി കണ്ടാസ്വദിക്ക്…പക്ഷേ അതിനി ഇവിടെ നിന്നോണ്ട് വേണ്ട. നിങ്ങൾക്ക് എന്താ എടുക്കാനുള്ളത് അതുമെടുത്തോണ്ട് അവളുടെ അടുത്തോട്ട് തന്നെ പോയ്ക്കോ….ഇത് എന്റെ തറവാടാ…നിങ്ങളെ പോലൊരു ആഭാസന്റെ ചീത്ത വിളിയും കേട്ട് സഹിച്ച് ജീവിക്കേണ്ട ഗതികേട് എനിക്കില്ല”

“ഇറങ്ങിപ്പോടാ എന്റെ മുന്നിൽ നിന്ന് “

അതൊരു അലർച്ചയായിരുന്നു.

ആ, ഘോരശബ്ദം കേട്ട് പാടത്തൂടെ ഒഴുകി വന്ന ഇളം കാറ്റ്പോലും ഒരു നിമിഷം നിശബ്ദമായി.

~സജിമോൻ തൈപറമ്പ്