രാകേഷ് വെപ്രാളത്തോടെ തിരക്കുന്നത് കേട്ടപ്പോൾ വേണി പുച്ഛത്തോടെ അവനെ നോക്കി..

പരിഹാരം

എഴുത്ത്: ദേവാംശി ദേവ

==================

മുറ്റത്തേക്ക് വിവേഖിന്റെ കാർ വന്നുനിന്നതും സുധാകരനും ഭാര്യയും മകൻ രാകേഷും ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നു..രാകേഷിന്റെ ഭാര്യ വേണിമാത്രം തന്റെ ഉള്ളിലെ ദേഷ്യം പുറത്തേക്ക് വരാതിരിക്കാൻ പാട് പെടുകയായിരുന്നു..

“വാ മോനെ…കയറി വാ..”

“കയറുന്നില്ലച്ഛാ..ഇപ്പൊ തന്നെ ഓഫഫീസിൽ എത്താൻ ലേറ്റായി..രാഖിക്ക് നിങ്ങളെയൊക്കെ കാണണമെന്നു പറഞ്ഞപ്പോൾ കൊണ്ടുവന്നതാ..രണ്ട് ദിവസം അവളും കുഞ്ഞും ഇവിടെ നിൽക്കട്ടെ..അതുകഴിഞ്ഞ് വന്ന് ഞാൻ കൂട്ടികൊണ്ട് പൊയ്ക്കോളാം.”

“ആയിക്കോട്ടെ..” സുധാകരൻ ചിരിച്ചുകൊണ്ട് പറഞ്ഞതുണം വിവേക് എല്ലാവരോടും യാത്ര പറഞ്ഞ് പോയി..

“കയറി വാ മോളെ..” അവളുടെ കൈയ്യിലേ കുഞ്ഞിനെ വാങ്ങിക്കൊണ്ട് അമ്മ ഭാനു പറഞ്ഞു..

“എന്തുപറ്റി മോളെ നിന്റെ മുഖം വല്ലാതിരിക്കുന്നത്…എന്തെങ്കിലും പ്രശ്നമുണ്ടോ..” രാകേഷ് വെപ്രാളത്തോടെ തിരക്കുന്നത് കേട്ടപ്പോൾ വേണി പുച്ഛത്തോടെ അവനെ നോക്കി..

“അത് ഏട്ടാ…വിവേകേട്ടന്റെ ബിസിനസ്സ് ആകെ നഷ്ടത്തിൽ ആണ്..അത്യാവശ്യമായി രണ്ട് ലക്ഷം രൂപ വേണം..അതിനുള്ള ഓട്ടത്തിലാണ് ഏട്ടൻ…ഏട്ടന്റെ വിഷമം കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല..” അവള് സാരി തുമ്പുകൊണ്ട് കണ്ണുതുടച്ചു.

“മോള് വിഷമിക്കാതേ..രണ്ട് ലക്ഷം രൂപയല്ലേ.. ഏട്ടൻ തരാം.” അത് കേട്ടതും രാഖിയുടെ കണ്ണുകൾ തിളങ്ങി..സുധാകരന്റെയും ഭാനുവിന്റെയും മുഖത്തും സന്തോഷം വിരിഞ്ഞു..വേണിയുടെ കണ്ണുകൾ മാത്രം നിറഞ്ഞു.

“അപ്പൊ ചേട്ടന്റെ കൈയ്യിൽ കാശുണ്ടല്ലേ..എന്നിട്ടാണോ കഴിഞ്ഞാഴ്ച വേണി ഏടത്തിയുടെ അനിയത്തിയുടെ വിവാഹത്തിന് ഏടത്തിയുടെ അച്ഛൻ അൻപതിനായിരം രൂപ ചോദിച്ചിട്ട് ഇല്ലെന്ന് പറഞ്ഞത്.” രാകേഷിന്റെ അനിയൻ രഞ്ജിത്ത് അങ്ങോട്ടേക്ക് വന്ന് ചോദിച്ചു. താൻ മനസ്സിലുദ്ദേശിച്ചത് അവനെങ്കിലും ചോദിച്ചല്ലോ എന്നോർത്തപ്പോൾ വേണിക്ക് സന്തോഷം തോന്നി..

രാകേഷിന്റെയും രാഖിയുടെയും വിവാഹം ഒരുമിച്ച് ഒരു പന്തലിൽ വെച്ചായിരുന്നു..വിവാഹം കഴിഞ്ഞ് ഇപ്പോൾ രണ്ട് വർഷമായി.അതിനിടയിൽ രാകേഷിന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ഓരോ ആവശ്യങ്ങൾ പറഞ്ഞ് വിവേഖും രാഖിയും വാങ്ങിക്കൊണ്ട് പോകും.രാകേഷിന് രാഖി കഴിഞ്ഞേ മറ്റാരും ഉള്ളു എന്ന് വേണിക്ക് അറിയാം.

അനിയത്തിയുടെ വിവാഹത്തിന് ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് വേണിയുടെ അച്ഛൻ രാകേഷിനോട് കാശ് കടമായി ആവശ്യപ്പെട്ടത്…വേണി കരഞ്ഞു ചോദിച്ചിട്ടുപോലും ഇല്ലെന്ന് പറഞ്ഞയാളാണ് പെങ്ങൾ വന്ന് ചോദിച്ചപ്പോൾ രണ്ട് ലക്ഷം രൂപ കൊടിക്കാമെന്ന് ഏറ്റത്.

“വേണി ഏടത്തി ഇത്രയും പാവമാകരുത്..ഏടത്തിക്കും ഏടത്തിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്കും അവകശ്യപ്പെട്ടതാ ഇവള് കള്ള കണ്ണീര് കാണിച്ച് വാങ്ങി കൊണ്ട് പോകുന്നത്.”

“രഞ്ജുവേട്ടൻ എന്തൊക്കെയാ പറയുന്നത്..ഞാൻ കള്ള കണ്ണീര് കാണിച്ചെന്നോ..എന്റെ വിഷമം എനിക്കെ അറിയോ..” രാഖി കരഞ്ഞുകൊണ്ട് പറഞ്ഞു..

“നിനക്ക് എന്ത് വിഷമമാടി ഉള്ളത്..നിനക്ക് നല്ല വിദ്യാഭ്യാസം തന്നില്ലേ..നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള ഒരാളെ കണ്ടെത്തി അവര് ചോദിച്ചതിനെക്കാളും കൂടുതൽ തന്ന് വിവാഹം നടത്തിയില്ലേ ..”

“എന്നുകരുതി എനിക്കൊരു പ്രശ്നം വന്നാൽ ഇങ്ങോട്ടേക്ക് വരാതെ ഞാൻ എങ്ങോട്ട് പോകും..”

“നിന്റെ പ്രശ്നം ഞാൻ പരിഹരിച്ചുതരാം.”

“ഏട്ടൻ പരിഹരിക്കാനോ..കൂലി പണിക്ക് പോകുന്ന ഏട്ടന്റെ കൈയ്യിൽ എവിടുന്നോ ഇത്രയും തുക.” പുച്ഛത്തോടെ രാഖി ചോദിച്ചു.

“ഒരു കൂലി പണിക്കാരനായതുകൊണ്ട് ഈ വീട്ടിൽ എല്ലാവർക്കും എന്നോട് പുച്ഛമാണെന്ന് എനിക്കറിയാം. അതുകൊണ്ടാണല്ലോ നിന്റെ കല്യാണ കാര്യത്തിലൊന്നും എന്നെ ഇടപെടുത്താത്തത്. എന്റെ കൈയ്യിൽ കാശുണ്ടോ ഇല്ലയോ എന്നൊന്നും നീ അറിയേണ്ട..ഉണ്ടെങ്കിലും നിനക്ക് ഞാനത് തരാൻ ഉദ്ദ്യേശിച്ചിട്ടില്ല..അല്ലാതെ തന്നെ ഈ പ്രശ്നം പരിഹരിക്കാൻ എനിക്ക് അറിയാം.”

“വേണ്ട..നീ ഇതിൽ ഇടപെട്ട് വെറുതെ അവളുടെ ജീവിതം നശിപ്പിക്കേണ്ട.”

“അത് പറയാൻ ചേട്ടനെന്താ അധികാരം…ചേട്ടനെ പോലെ ഞാനും അവളുടെ ആങ്ങള തന്നെയാണ്..ഇത്രയും കാലം അവളുടെ കാര്യങ്ങൾ ചേട്ടൻ നോക്കിയിലെ..ഇനി ഞാൻ നോക്കിക്കോളാം..ഏട്ടൻ ഇനിയെങ്കിലും ഏട്ടത്തിയുടെ കാര്യം നോക്ക്.” അത്രയും പറഞ്ഞുകൊണ്ട് രഞ്ജിത്ത് പുറത്തേക്ക് നടന്നു..

അവൻ നേരെ പോയത് വിവേഖിന്റെ ഓഫീസിലേക്കാണ്.

“അല്ല ആരിത് രഞ്ജിത്തോ..എന്താ പതിവില്ലാതെ ഇങ്ങോട്ടേക്ക്.”

“അളിയന്റെ ബിസ്‌നസ്സൊക്കെ നഷ്ടത്തിൽ ആണെന്നും രണ്ട് ലക്ഷം രൂപ വേണമെന്നും രാഖി പറഞ്ഞു.”

“ഓ..കാശും കൊണ്ട് വന്നതാണോ..ഈ രാഖി ഇങ്ങനെയാ എന്തെങ്കിലും ചെറിയ ആവശ്യം വന്നാൽ പോലും ഉടനെ വീട്ടിൽ വിളിച്ച് പറയും.”

“ഇപ്രാവശ്യത്തെ ആവശ്യം വലുതാണ് അളിയാ..ബിസ്നെസ്സിൽ തകർച്ച മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളുടെ കൂടെ ജീവിക്കാൻ അവൾക്ക് താല്പര്യം ഇല്ലെന്ന്..അതുകൊണ്ട് അവൾക്ക് ഡിവോഴ്‌സ് വേണം.” രഞ്ജിത്ത് പറയുന്നത് കേട്ട് വിവേക് ഒന്ന് ഞെട്ടി..

“മാത്രവുമല്ല വിവാഹ സമയത്തും അതിന് ശേഷവും ഞങ്ങളിൽ നിന്ന് വാങ്ങിയ സ്വർണവും പണവും തിരികെ തരണം..ഇല്ലെങ്കിൽ ഞങ്ങൾക്ക് നിയമപരമായി നേരിടേണ്ടി വരും.” രഞ്ജിത് പുറത്തേക്ക് പോയതും എന്ത് ചെയ്യണമെന്ന് അറിയാതെ വിവേഖ് തളർന്നു നിന്നു.

വൈകുന്നേരം രഞ്ജിത് വീട്ടിൽ എത്തുമ്പോൾ വിവേഖും രാഖിയും കുഞ്ഞുമായി തിരികെ പോകാൻ ഇറങ്ങുവായിരുന്നു..

“വിവേകേട്ടന് കിട്ടാണുണ്ടായിരുന്ന കുറച്ച് രൂപ കിട്ടി..അതുകൊണ്ട് ബിസിനസ്സലെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചു..അത് പറയാൻ വന്നതാ ഏട്ടൻ..അപ്പൊ ഞാനും കുഞ്ഞും കൂടി പോകാമെന്ന് കരുതി.” രാഖി, രഞ്ജിത്തിനോടായി പറഞ്ഞതും അവൻ കൈയ്യിലിരുന്ന എൻവലപ്പ് അവൾക്ക് നേരെ നീട്ടി.

“എന്താ ഏട്ടാ ഇത്..”

“നിനക്കൊരു ജോലി ശരിയാക്കിയിട്ടുണ്ട്.വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ വീട്ടുകാര്യങ്ങളും ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങളും നോക്കി വീട്ടിൽ തന്നെ ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. അതുപോലെ വീട്ടുകാര്യങ്ങൾ നോക്കേണ്ടത് പുരുഷന്മാരുടെ മാത്രം ബാദ്ധ്യതയുമല്ല..

ഒരു കുടുംബത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യ അവകാശമാണ്..അതുപോലെ വീട്ടുകാര്യങ്ങളിൽ തുല്യ ഉത്തരവാദിത്യവും..” രഞ്ജിത് പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

“രഞ്ജു..എനിക്കുമൊരു ജോലി വേണം..” വിവേഖും രാഖിയും പോയി കഴിഞ്ഞതും വേണി പറഞ്ഞു..

“നിനക്കെന്തിനാ ഇപ്പൊ ജോലി..നീ ജോലിക്കൊന്നും പോകേണ്ട.” രാകേഷ് പറഞ്ഞു..

“ഞാൻ ജോലിക്ക് പോകണോ വേണ്ടായോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്..അല്ലതെ രാകേഷേട്ടനല്ല. വയസ്സായി വരുന്ന എന്റെ അച്ഛനെയും അമ്മയെയും നോക്കാനെങ്കിലും എനിക്കൊരു ജോലി അത്യാവശ്യമാണ്.”

“ഞാനൊരു ചെറിയ ബൊട്ടീക് തുടങ്ങാൻ തീരുമാണിച്ചിട്ടുണ്ട്. ഏടത്തി ഫാഷൻ ഡിസൈനിംഗൊക്കെ കഴിഞ്ഞതല്ലേ…വേണമെങ്കിൽ എന്റെ കൂടെ കൂടിക്കോ..നമുക്ക് പാട്ണർ ഷിപ്പിൽ തുടങ്ങാം..ഷെയർ ഇട്ടാൽ മതി.”

“അതൊക്കെ രാകേഷേട്ടൻ തരും.”

“ഞാനോ എന്റെ കൈയ്യിൽ കാശൊന്നും ഇല്ല..” രകേഷ് പറഞ്ഞു.

“നിങ്ങള് എനിക്ക് കാശ് തരും..ഇല്ലെങ്കിൽ നിങ്ങൾക്കെതിരെ ഞാൻ ഗാർഹിക പീ ഡനത്തിന് കേസ് കൊടുക്കും. ഡിവോഴ്‌സ് ചെയ്യും..എന്നിട്ട് നിങ്ങളിൽ നിന്നുതന്നെ നഷ്ടപരിഹാരം വാങ്ങി ഞാൻ ബിസിനെസ്സ് തുടങ്ങും.” അത്രയും പറഞ്ഞ് വേണി അകത്തേക്ക് നടന്നു..

“അപ്പൊ എങ്ങനെയാ..എത്രയും പെട്ടെന്ന് കാശ് തരുവല്ലോ അല്ലെ..” വേണിയുടെ മാറ്റം കണ്ട് അമ്പരന്ന് നിൽക്കുന്നവന്നോട് കളിയാക്കി ചോദിച്ചു കൊണ്ട് രഞ്ജിത്ത് അകത്തേക്ക് നടന്നു..