പ്രണയ പർവങ്ങൾ – ഭാഗം 36, എഴുത്ത്: അമ്മു സന്തോഷ്

രുക്കു അവൾക്ക് ഒരു ഫോൺ വാങ്ങിക്കൊടുത്തു

“അയ്യോ ഇതൊന്നും വേണ്ട ടീച്ചറേ “

“എന്റെ പൊന്നുമോളെ ഒന്നുകിൽ നി നിന്റെ ഫോൺ നന്നാക്കണം അല്ലെങ്കിൽ ഒരെണ്ണം വാങ്ങിക്കണം “

“ഫോൺ നന്നാവില്ല എന്ന് പറഞ്ഞു “

“അത് ശരി നിന്റെ ഇച്ചായനെ പോലെയാ ആ ഫോണും നന്നാവില്ല “

അവൾ നാണത്തോടെ ഒന്ന് ചിരിച്ചു

“ഇതിനു വലിയ വിലയൊന്നുമില്ല പേടിക്കണ്ട. അഥവാ ഉണ്ടെങ്കിൽ തന്നെ അവന്റെ കാശാ. അതായത് നിന്റെ കാശ്.. ഇന്നാ “

അവൾ അത് വാങ്ങി

“അവന്റെ നമ്പർ അറിയുമോ.?”

അവൾ അറിയാം എന്ന് തലയാട്ടി

അവന്റെ രണ്ടു നമ്പറും മനപാഠമാണ്

“എന്നാ ക്ലാസ്സിൽ പൊയ്ക്കോ.”

അവൾ ഓടിപ്പോയി

രുക്മിണി ഒരു ചിരിയോടെ അവളുടെ ക്ലാസ്സിലേക്ക് പോയി. ഉച്ചയ്ക്ക് സാറ വിളിച്ചു. അന്നേരം അവന്റെ മുറിയിൽ വിജയ് ഉണ്ടായിരുന്നു. അവനു ഫോൺ വന്നപ്പോൾ വിജയ് മുറിയിൽ നിന്നും പുറത്തേക്ക് പോയി

“ഇച്ചാ?”

“ഉം “

“എങ്ങനെ ഉണ്ട്?”

“കുഴപ്പമില്ല “

“എന്ന് വെച്ചാ?”

“വേദന ഉണ്ട്.. പക്ഷെ സഹിക്കാം “

അവളുടെ മനസ്സിടിഞ്ഞു

“പുതിയ ഫോൺ വാങ്ങി തന്നു ടീച്ചറ്..ഈ നമ്പർ സേവ് ചെയ്തേക്കണേ”

“ഇതെന്റെ ഐഡി വെച്ച് മേടിച്ച ഫോൺ ആണെടി പോ- ത്തേ നമ്പർ എനിക്ക് അറിയാം “

സാറ പെട്ടെന്ന് ചിരിച്ചു

“ആണോ ഞാൻ വിചാരിച്ചു ടീച്ചർ മേടിച്ചതാണെന്ന് “

“എനിക്കല്ലേ ആവശ്യം?”

സാറയുടെ ഉള്ളിൽ ഒരു തണുപ്പ് വീണു

“സാറ”

“ഉം.”

“കാണാൻ തോന്നുന്നു “

അവൾ ചുറ്റും ഒന്ന് നോക്കിട്ട് ഒരു മരത്തണലിൽ പോയി നിന്നു

വീഡിയോ ഓൺ ആയി

ചാർലി തലയിണ പോക്കി വെച്ചിട്ട് അവളെ നോക്കി കിടന്നു

“കണ്ണെഴുതിയിട്ടില്ല, പൊട്ട് വെച്ചിട്ടില്ല. മുഖം എന്താ വല്ലാതെ?”

അവൾ വിഷാദത്തിൽ ഒന്ന് ചിരിച്ചു

“ഇച്ചായൻ വാ ആശുപത്രിയിൽ നിന്ന്. എന്നിട്ട് ഒരുങ്ങാം..അത് വരെ ഇങ്ങനെ മതി “

അവൻ നിറഞ്ഞ കണ്ണുകളോടെ നോക്കി കിടന്നു

അവൾ അന്ന് അവൻ ചോദിച്ചതിന് മറുപടി ഇത് വരെ കൊടുത്തില്ല. പിന്നെ അതവൻ ചോദിച്ചില്ല. അവൾക്ക് സമയം വേണമെന്ന് അവനു അറിയാം

“എന്നാ ഡിസ്ചാർജ് ആകുക?”

“അറിയില്ല “

ബെൽ അടിക്കുന്ന ശബ്ദം

“ക്ലാസ്സിൽ പൊയ്ക്കോ.. വൈകിട്ട് എന്താ ചെയ്യണേ “

“ട്യൂഷൻ തുടങ്ങാൻ പറഞ്ഞു ചേച്ചി.. ഒരു മാസം കൂടി കഴിഞ്ഞ പോകുന്നെന്ന് പറഞ്ഞു “

“ഉം “

“എന്റെ വീട്ടിൽ നീ ഉള്ളപ്പോ ഞാൻ ഇവിടെ. എന്താല്ലേ? നിന്നെ ഒഴിവാക്കി ഒഴിഞ്ഞു പോകാൻ ശ്രമിച്ചതിനു ഞാൻ ഇത് അനുഭവിക്കണം… മോള് വെയ്ക്ക് ഫോൺ. ഞാൻ വൈകുന്നേരം വിളിക്കാം “

അവൻ ഫോൺ വെച്ചു

അവൾ കുറച്ചു നേരം കൂടി അതിൽ നോക്കിയിരുന്നു. ഇപ്പൊ അവൾക്ക് എല്ലാം അറിയാം. അവൻ എന്തിനാണ് മിണ്ടാത്ഒഴിഞ്ഞു മാറിപ്പോയത്, കാണാതെ ഇരുന്നത്, വിളിച്ചപ്പോ മിണ്ടാത് ഇരുന്നത്…ഒക്കെ അറിയാം

സ്വയമറിയാവുന്നവന് ആ നരകത്തിലോട്ട് ഏറെ പ്രിയമുള്ള ഒരാളെ വലിച്ചിടരുത് എന്ന് തോന്നി. അതിനായ് ശ്രമിച്ചു. അത്ര തന്നെ. തന്റെ പ്രായമറിയാം. താൻ കൊച്ചാണ് എന്ന് എപ്പോഴും പറയും. വെറുതെ സങ്കടം കൊടുക്കണ്ട എന്ന് കരുതി

പിന്നെ എന്തിനാ ഇപ്പൊ ഇങ്ങനെ, ഒരു വാശി പോലെ

അവൾക്ക് ചോദിക്കാൻ തോന്നി

ഉച്ചക്ക് ആദ്യത്തെ പീരിയഡ് ഫ്രീ ആയിരുന്നു. നിമ്മി അവൾക്ക് അരികിൽ നിന്ന് അവളുടെ ചെക്കന്റെ അടുത്തേക്ക് പോയിരുന്നു. നിമ്മിക്ക് ഒരു അഫയർ ഉണ്ട്. സ്വന്തം ക്ലാസ്സിൽ തന്നെ പഠിക്കുന്ന ജിജോ. അവരെപ്പോഴും ഒന്നിച്ചാണ്. തന്നെ ഉപദേശിച്ചു നന്നാക്കാൻ പോയവളാണ്

അവൾക്ക് ചിരി വന്നു

പിന്നെ അവൾ ബാഗിൽ നിന്ന് ഒരു കടലാസ് എടുത്തു. മിനി ചേച്ചി പറഞ്ഞത് ഓർത്തു

കത്തുകൾ ഹൃദയത്തിലുള്ളത് നേരിട്ട് വായിക്കുന്ന ആളിന്റെ ഉള്ളിലേക്ക് എത്തിക്കും. കത്ത് വായിക്കുന്ന സുഖം മറ്റൊന്നിനും ഇല്ല. അവൾ ഒരു കടലാസ് എടുത്തു

“ഇച്ചാ…

ഒരു മഴ പെയ്യും പോലെ അക്ഷരങ്ങൾ കടലാസിലേക്ക് വീണു കൊണ്ട് ഇരുന്നു. ഒടുവിൽ അവൾ ഒരു കുഞ്ഞ് റോസപ്പൂ വരച്ചു നിർത്തി കടലാസ് മടക്കി. വൈകുന്നേരം ലാസ്റ്റ് പീരിയഡ്നു തൊട്ട് മുന്നേ അത് അവൾ രുക്കുവിനെ പോയി കണ്ടു

“ഇന്ന് ഹോസ്പിറ്റലിൽ പോണുണ്ടോ?”

“ഉണ്ടെങ്കിൽ?” അവൾ കളിയാക്കി

ഇളം റോസ് നിറത്തിലെ മനോഹരമായ ഒരു കടലാസ് കവർ സാറ അവൾക്ക് കൊടുത്തു

“ഇച്ചാന് കൊടുത്തേക്കാമോ?”

“പ്രണയലേഖനം…എന്റെ ദൈവമേ നീ ആള് കൊള്ളാല്ലോ കൊച്ചേ. സ്വന്തം ടീച്ചർ ന്റെ കയ്യിൽ തന്നെ കൊടുത്തു വിട്ടോ കേട്ടോ “

അവൾ നാണിച്ച് മുഖം താഴ്ത്തി

“വിളിക്കുമ്പോ എല്ലാം പറയാൻ പറ്റാത്ത കൊണ്ടാ “

“ഉം ഉം കൊടുത്തേക്കാം “

അവൾ ക്ലാസ്സിലേക്ക് പോയി

രുക്കു ആ കവർ ഒന്ന് പിടിച്ചു നോക്കി. ഇത് കുറെയുണ്ടല്ലോ അവൾ തന്നെ പറഞ്ഞു

പിന്നെ ചിരിച്ചു

രുക്കുവും കിച്ചുവും വന്നപ്പോൾ. ഷെറിയും വിജയും റൂമിലേക്ക് പോയി

“വേദന എങ്ങനെ ഉണ്ടെടാ?”
അവൻ ഒന്ന് ചിരിച്ചു

“നല്ല വേദന ഉണ്ടല്ലെടാ “

അവൻ കിച്ചുവിന്റെ കൈകളിൽ ഒന്ന് അമർത്തി. കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് അവർ എഴുന്നേറ്റു

“ദാ നിന്റെ കൊച്ചു തന്നു വിട്ടതാ “

രുക്കു അത് എടുത്തു കൊടുത്തു

അവൻ അത്  വാങ്ങി

“മോൻ വായിക്ക് ഞങ്ങളിറങ്ങുവാ “

അവൻ തലയാട്ടി

അവൻ ആർത്തിയോടെ അത് തുറന്നു

“ഇച്ചാ…
ആ കടലാസ്സിൽ അവളുടെ മുഖം തെളിഞ്ഞു

പറയുമ്പോ ശരിക്കും പറയാൻ പറ്റുന്നില്ല..എല്ലാമെല്ലാം ഉള്ളിലാ..ആക്‌സിഡന്റ് ഉണ്ടായതിന്റെ തലേന്ന് ഞാൻ ചീത്ത ഒരു സ്വപ്നം കണ്ടു. അത് കഴിഞ്ഞു ഞാൻ കേൾക്കുന്നത് ഇതാ..ഞാൻ പള്ളിയിൽ പോയി. വേറെ ആരോട് ഞാൻ എല്ലാം പറയും? കുറെ പ്രാർത്ഥിച്ചു.. കുറെ കരഞ്ഞു..

എന്നുമിങ്ങനെ ദൈവത്തോട് സങ്കടം പറയുന്ന കണ്ടത് കൊണ്ടാവും അച്ചൻ ഒരു ദിവസം ചോദിച്ചു. ഞാൻ സത്യം പറഞ്ഞു. അച്ചനോട് കള്ളമെങ്ങനെയാ പറയുന്നേ?

അങ്ങനെ അങ്ങനെ…വിശേഷങ്ങൾ മുഴുവൻ എഴുതി നിറച്ച എഴുത്ത്..
അവൻ വീണ്ടും വീണ്ടും വായിച്ചു

മനോഹരമായ വടിവോത്ത കയ്യക്ഷരം

ഇച്ചാ…

ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിലേക്ക് വരില്ല എന്ന് ഒരിക്കൽ നിമ്മി എന്നോട് പറഞ്ഞു

എന്റെ നക്ഷത്രം….എന്തിനാ എന്നെ സ്നേഹിക്കുന്നെ….എന്നിൽ എന്താ ഉള്ളത്? എനിക്ക് ഒന്നുമില്ല ഇച്ചാ..

ഒന്നും…

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. എന്റെ ഇച്ചായൻ നല്ല ഒരു പെണ്ണിനെ കല്യാണം കഴിക്ക്. അവർക്കൊക്കെ സന്തോഷം ആവുന്ന പോലെ. ഞാൻ വേണ്ട..എനിക്ക് എന്റെ ഇച്ചായൻ എന്നും നന്നായി ഇരിക്കുന്ന കണ്ടാ മതി. കൂടെ ജീവിക്കണമെന്നോ ഒന്നും ആഗ്രഹം ഇല്ല. അതിനു വേണ്ടി ആരേം ശത്രുക്കൾ ആക്കരുത്. ഞാൻ ചിലപ്പോൾ കോഴ്സ് കഴിഞ്ഞു പോകും. ചേച്ചിക്ക് സ്ത്രീധനം കൊടുക്കാൻ വലിയ ഒരു തുക വേണം. ഈ വീടും സ്ഥലവും പപ്പാ വിൽക്കാൻ പോവാ. ഞങ്ങൾ അത് കഴിഞ്ഞാ പിന്നെ ഈ നാട്ടിൽ കാണില്ല. എന്റെ ഇച്ചായൻ എന്നെ വെറുക്കല്ലേ ട്ടോ. ഇങ്ങനെ ഒക്കെ പറഞ്ഞ കൊണ്ട് പിണങ്ങല്ലേ..

എന്റെ നെഞ്ചു പൊട്ടി ഞാൻ മരിച്ചു പോം ചിലപ്പോൾ..ഒത്തിരി പ്രശ്നങ്ങൾ ഉണ്ട് ഇച്ചാ…ഒത്തിരി പ്രാരാബ്ധങ്ങളും. വയ്യ എനിക്ക്..

പ്രാർത്ഥന മാത്രം ഉള്ളു ഇപ്പൊ ബലം, ഇച്ചായനു വേണ്ടിയാ അതൊക്കെയും, എന്നെ മറക്കല്ലേ ട്ടോ

അവൻ പേപ്പർ മടക്കി

അവന്റെ മുഖം മാറി

നടക്കുകേല സാറ, ചാർലി നിന്നെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ നീ ചാർളിയുടെയാ…പ്രാരാബ്ദം ദാരിദ്ര്യം ഒന്നും പറഞ്ഞു പിന്മാറാൻ പറ്റുകേല

അത് ഞാൻ അനുവദിക്കില്ല

ഈ ഒരു എഴുത്തിൽ പോലും അവൾക്ക് പ്രണയം ഇല്ലാന്ന് അവൾ പറഞ്ഞിട്ടില്ല

പ്രണയം ഉണ്ട്, സ്നേഹം ഉണ്ട്, അവൾക്ക് കാണണം, തന്നോട് മിണ്ടണം, താൻ കൊടുക്കുന്ന സ്നേഹം വേണം, ചാർളിയെ അവൾക്ക് വേണം

പക്ഷെ വിവാഹം വരുമ്പോൾ പേടി. റിലേഷനിൽ സത്യം വേണമെന്ന് ചാർളിക്ക് നിർബന്ധം ഉണ്ട്. അത് കൊണ്ടാണവൻ തന്നെ കുറിച്ച് സത്യം പറഞ്ഞത്

ചേട്ടന്മാർക്ക് വേണ്ടി തല്ലിയിട്ടും വഴക്കിട്ടിട്ടും ഉള്ളത് കുറച്ചൊന്നുമല്ല. ചാർലി ഒപ്പം ഉണ്ടെങ്കിൽ ഷെല്ലിക്ക് അംഗരക്ഷകർ വേണ്ട എന്നൊരു ചൊല്ല് കൂടിയുണ്ട്. എതിരെ നിൽക്കുന്നവരെ വെട്ടി നിരത്താൻ ചാർളിക്ക് ആരും തന്ത്രങ്ങൾ ഉപദേശിച്ചു കൊടുക്കേണ്ടതില്ല. അത് അവൻ ഒറ്റയ്ക്ക് ചെയ്യും

ആർക്കിടയിലേക്കും ഒറ്റയ്ക്ക് ഇറങ്ങി പോകും. പേടിയില്ല

അരയിൽ തിരുകിയ സിംഹതല ഉള്ള പി- ച്ചാത്തി മാത്രം ആണ് ആയുധം. അവനെ ഒറ്റയ്ക്ക് നേരിടാൻ കൊച്ചിയിലെ കൊട്ടേഷൻ ടീമിന് പോലും ധൈര്യമില്ല. സാറയിൽ മനസ്സുടക്കി പോയത് കൊണ്ടാണ് അവൻ ഗ്രാമം വിട്ടു പോകാഞ്ഞത്. അവളെ വിട്ടു പോകാൻ വയ്യ. അത് പോലെ ചേട്ടൻമാർക്ക് വേണ്ടിയുള്ള തല്ല് അവസാനിപ്പിക്കാൻ അവൻ തീരുമാനിച്ചു

തല്ല് അവസാനിപ്പിക്കാൻ അല്ല. അത് അവന് വേണ്ടി മാത്രം ആക്കി ചുരുക്കി. തന്റെ ജീവിതം…അത് സാറയ്ക്കൊപ്പമാണെന്ന് അവൻ തീരുമാനിച്ചു. അതിന് ഇനി നാട് വിട്ടു പോകില്ലെന്ന് ഇനി ആർക്കു വേണ്ടിയും അടിപിടി ഉണ്ടാക്കില്ല എന്നും തീരുമാനിച്ചിരുന്നു

സാറ തന്നിലേക്ക് വരാൻ, തന്നിൽ നിന്നും ഒരിക്കലും വിട്ടു പോകാതിരിക്കാൻ എന്ത് വേണമെന്നും അവന് അറിയാം

സാറയ്ക്ക് താൻ ദൗർബല്യമാണെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ചാർളിക്കാണ്. അവൻ ഒരു ദിവസം മിണ്ടാതിരുന്നാൽ ഭ്രാന്ത് പിടിക്കുക അവൾക്ക് ആണെന്ന് അവന് അറിയാം. അത്രയ്ക്ക് തന്നിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ടെന്ന് അവന് നന്നായി അറിയാം

തന്റെ ഒരു വാക്കിന് അവളെ തന്റെ നെഞ്ചിൽ ചേർക്കാൻ തക്ക ശക്തി ഉണ്ടെന്ന ആ അറിവായിരുന്നു അവന്റെ ഏറ്റവും വലിയ ആയുധവും

തുടരും…