ഏകദേശം പ്രണയ വിവാഹങ്ങളിലും സംഭവിക്കുന്നത് തന്നെ തന്റെ ജീവിതത്തിലും സംഭവിച്ചു. പുതുമോടി കഴിഞ്ഞപ്പോഴാണ്…

കൂടെ…
എഴുത്ത്: ദേവാംശി ദേവ
====================

നാലുവയസുള്ള മൂത്ത മകളുടെ കൈയും പിടിച്ച് ഒന്നര വയസുകാരി ഇളയ മകളെ തോളിൽ ഇട്ട് ഗായത്രി ആ വീടിന്റേ പടികൾ ഇറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി.

എത്ര സന്തോഷത്തോടെയാണ് ഈ പടി കയറി വന്നത്. അച്ഛനെയും അമ്മയെയും ഏട്ടനെയുമൊക്കെ വിട്ട് പ്രണയിച്ചവനോടൊപ്പം ഇറങ്ങി വരുമ്പോൾ വിഷമമോ കുറ്റബോധമോ ഒന്നും തോന്നിയില്ല. സന്തോഷം മാത്രം…ആഗ്രഹിച്ച ജീവിതം കിട്ടിയ സന്തോഷം. പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

ഏകദേശം പ്രണയ വിവാഹങ്ങളിലും സംഭവിക്കുന്നത് തന്നെ തന്റെ ജീവിതത്തിലും സംഭവിച്ചു. പുതുമോടി കഴിഞ്ഞപ്പോഴാണ് വിവേകിന്റെ യഥാർത്ഥ മുഖം കണ്ടു തുടങ്ങിയത്. ജോലിക്ക് പോകില്ല, അമിതമായ മ-ദ്യ പാനം, സംശയരോഗം ,ഉപദ്രവം..

പെട്ടുപോയി എന്ന് മനസ്സിലായപ്പോഴേക്കും മൂത്ത മകൾ വയറ്റിൽ ജന്മം കൊണ്ടിരുന്നു.

വിവേകിന്റെ അമ്മയുടെ കുത്തുവാക്കും സഹോദരിയുടെ ഉപദ്രവും സഹിച് ഒരു ജോലിക്കാരിയെ പോലെ ആ വീട്ടിൽ കഴിഞ്ഞു..അതിനിടയിൽ രണ്ടാമതൊരു കുഞ്ഞും ആയി..

പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം നോക്കി മാത്രം ആ-ത്മഹത്യ ചെയ്യാതെ പിടിച്ചു നിന്ന ദിവസങ്ങൾ..

പല ദിവസങ്ങളിലും വിവേഖ് വീട്ടിൽ വരില്ലായിരുന്നു..പിന്നെ പിന്നെ പതിവായി വരാതെയായി..

വിവേകിന്റെയൊരു കൂട്ടുകാരനാണ് പറഞ്ഞത് അവൻ വേറൊരു സ്ത്രീയുമായി താമസം തുടങ്ങിയെന്ന്. അവർക്ക് ഏകദേശം അവന്റെ അമ്മയോളം പ്രായം വരും.

കേട്ടത് വിശ്വസിക്കാൻ കഴിയാതെ മക്കളെയും കൂട്ടി പോയി. സത്യമായിരുന്നു. വിവേക് തന്നെയും മക്കളെയും ഉപക്ഷിച്ച് മറ്റൊരു ജീവിതം തുടങ്ങിയേക്കുന്നു.

ഒരു വ്യക്തിയെന്ന നിലയിൽ തന്റെ ആത്മാഭിമാനം എല്ലാം കളഞ്ഞ് മക്കൾക്ക് വേണ്ടി വിവേകിന്റെ കാലു പിടിച്ച് കരഞ്ഞ് തിരികെ വിളിച്ചു. ആ കാലു കൊണ്ട് തന്നെ അവൻ ചവിട്ടി മാറ്റി.

കുഞ്ഞുങ്ങളുമായി തിരികെ വരുമ്പോൾ വിവേകിന്റെ അമ്മ വീട്ടിലേക്ക് കയറാൻ സമ്മതിച്ചില്ല.

“അവനാണ് നിന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്..അവനില്ലാതെ നീ ഇങ്ങോട്ടേക്ക് കയറേണ്ട. നിനക്കും ഈ രണ്ടെണ്ണത്തിനും ചിലവിന് തരാൻ എന്റെ കൈയ്യിൽ ഇല്ല.” ഞങ്ങളെ പുറത്താക്കി അമ്മ വാതിൽ അടച്ചു.

ഇനി എങ്ങോട്ടേക്ക്….?

സ്വന്തം വീട്ടിലേക്ക് ആല്ലാതെ മറ്റൊരു വഴിയും ഇല്ല..കുറ്റപ്പെടുത്തിയാലും തല്ലിയാലും ഇറക്കി വിടില്ലായിരിക്കും. സ്വന്തം അച്ഛനും അമ്മയും ഏട്ടനും അല്ലേ..

*********************

‘പറ്റില്ല…നീ എന്ത് പറഞ്ഞാലും ഈ വീട്ടിൽ കയറാൻ ഞാൻ സമ്മതിക്കില്ല.
എല്ലാവരെയും നാണം കെടുത്തി ഇറങ്ങി പോയതല്ലേ നീ..പിന്നെ എന്തിനാ ഇപ്പോ ഇങ്ങോട്ടേക്ക് കയറി വന്നത്.”

അമ്മയുടെ ചോദ്യങ്ങൾക്കൊന്നും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. എല്ലാം എന്റെ തെറ്റാണ്..പക്ഷെ ഇപ്പോ വേറെ നിവർത്തിയില്ല.

“കുടുംബ ജീവിതങ്ങളാകുമ്പോൾ പ്രശ്നങ്ങളൊക്കെ വരും..ആണുങ്ങൾ അങ്ങനെയൊക്കേ തന്നെയാ..സഹിച്ചും ക്ഷമിച്ചും അവരെ മാറ്റി എടുക്കേണ്ടത് പെണ്ണുങ്ങളാ..അല്ലാതെ ഭർത്താവ് വേറൊരു പെണ്ണിനെ നോക്കി സംസാരിച്ചു എന്നൊക്കെ പറഞ്ഞ് കൊച്ചുങ്ങളെയും എടുത്തുകൊണ്ട് വീട്ടിലേക്ക് വരികയല്ല വേണ്ടത്.”

തന്റെ ജീവിതം മുഴുവൻ ഞാൻ പറഞ്ഞതാണ്. അമ്മയോടൊപ്പം കേൾവിക്കാരായി അച്ഛനും ഏട്ടനും ഏട്ടത്തിയും ഉണ്ട്. ആരും ഒന്നും മിണ്ടുന്നില്ല.

“ഇവിടെ ഇപ്പോ ഞങ്ങൾ മാത്രമല്ല..നിന്റെ ഏട്ടന്റെ ഭാര്യയുമുണ്ട്.
അവർക്ക് നീയും മക്കളും ഒരു ബാധ്യത ആകരുത്..അതുകൊണ്ട് നീ തിരിച്ചു പോണം.”

“അങ്ങനെ ആണെങ്കിൽ അമ്മയാണ് ഞങ്ങളുടെ ഏറ്റവും വലിയ ബാധ്യത..അതുകൊണ്ട് അമ്മയും ഇവിടുന്ന് ഇറങ്ങണം.”

ഏട്ടന്റെ ഭാര്യ അശ്വനി പറഞ്ഞത് ഞെട്ടലോടെയാണ് ഞങ്ങൾ കേട്ടത്.

“എന്റെ വീട്ടിൽ നിന്നും എന്നോട് ഇറങ്ങി പോകാൻ പറയാൻ നീ ആരാടി.”

“ഇത് എങ്ങനെയാ അമ്മയുടെ വീട് ആകുന്നത്.”

“എന്റെ ഭർത്താവ് ഉണ്ടാക്കിയ വീടാണ് ഇത്…അപ്പോ ഇതിൽ എനിക്കാണൊ നിനക്കാണോ അവകാശം.”

“എനിക്കൊരു അവകാശവും ഇല്ല. പക്ഷെ അച്ഛൻ ഉണ്ടാക്കിയ വീട്ടിൽ മക്കൾക്ക് രണ്ടു പേർക്കും അവകാശം ഉണ്ട്. അതുകൊണ്ട് തന്നെ ഗായത്രി ചേച്ചി ഇവിട്ട് തന്നെ നിൽക്കും.”

“ഞാൻ നിന്നോടുള്ള സ്നേഹം കൊണ്ടാ അശ്വനി പറയുന്നത്..”

“സ്വന്തം മകൾ തെരുവിൽ നിൽക്കുമ്പോൾ ഒരു വിഷമവും തോന്നാത്ത അമ്മയുടെ സ്നേഹം എനിക്ക് വേണ്ട..അത് വെറും അഭിനയം മാത്രം ആണമ്മേ.

ചേച്ചി വാ..”

അമ്മ എനിക്കെതിരെ സംസാരിച്ചപ്പോൾ അച്ഛനും ആങ്ങളയും ഒന്നും മിണ്ടാതെ കേട്ടു നിന്നു..എനിക്ക് വേണ്ടി സംസർക്കാൻ എനിക്ക് ഒരു പരിചയവും ഇല്ലാത്ത എന്റെ ഏട്ടന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളു.

അവളെനിക്കും മക്കൾക്കും കഴിക്കാൻ ആഹാരം തന്നു..കുളിച്ച് വിശ്രമിച്ചോളൂ എന്ന് പറഞ്ഞ് മുറികാണിച്ചു തന്നു. മറ്റുള്ളവരുടെ എതിർപ്പിനെ മറികടന്ന് ഞാനും മക്കളും അവിടെ ജീവിച്ചുതുടങ്ങി.

അതിരാവിലെ എഴുന്നേറ്റ് വീട്ടു ജോലി മുഴുവൻ ചെയ്തു..ആർക്കുമൊരു ശല്യമാകത്തെ ആ വീടിന്റെ മൂലയിൽ ഞങ്ങൾ ഒതുങ്ങി കൂടി.

“ചേച്ചി എന്നും ഈ വീട്ടിൽ ഇങ്ങനെ കഴിയാനാണോ തീരുമാനം.”

ഒരാഴ്ചക്ക് ശേഷമൊരു ദിവസം എല്ലാവരും അത്താഴം കഴിക്കാനിരുന്നപ്പോൾ അശ്വിനി ചോദിച്ചു. അവളും ഞങ്ങളെ കൈ ഒഴിഞ്ഞോ എന്ന പേടിയോടെ ഞാൻ അവളെ നോക്കി.

“ചേച്ചിയൊരു ജോലിക്ക് പോകണം.”

“പ്ലസ് ടു വരെ പഠിച്ചവൾക്ക് എന്ത് ജോലി കിട്ടാനാ..” അമ്മ എന്നെ പരിഹസിച്ചു.

“പഠിക്കുന്നത് ഇനിയും പഠിക്കാം. പക്ഷെ അതിന് മുൻപ് ചേച്ചിക്കൊരു ജോലി വേണം. ടൗണിൽ ഞാനൊരു ജോലി ശരിയാക്കിയിട്ടുണ്ട്. പത്തു മണി മുതൽ അഞ്ചു മണി വരെ. അതിന് അടുത്തു തന്നെ ഒരു പി എസ് സി കോച്ചിങ് സെന്റർ ഉണ്ട്. അവിടെ അഡ്മിഷനും എടുത്തു. അഞ്ച് മണി മുതൽ എഴു മണി വരെ. ആദ്യം ഒരു ജോലി നേടണം..അതു കഴിഞ്ഞു തുടർന്നു പഠിക്കാം.”

“ഇവള് അങനെ പോയാൽ കൊച്ചുങ്ങളെ ആരു നോക്കും.” അമ്മ ദേഷ്യത്തോടെ ചോദിച്ചു.

“അച്ഛനും അമ്മയും ഉണ്ടല്ലോ ഇവിടെ..നിങ്ങൾ നോക്കണം.” അശ്വതിയും ദേഷ്യത്തോടെ പറഞ്ഞു. അമ്മ പിന്നെയൊന്നും മിണ്ടിയില്ല.

പിറ്റേന്ന് മുതൽ അശ്വനിയുടെ കൂടെ ജോലിക്ക് പോയി തുടങ്ങി..അത് കഴിഞ്ഞു കോച്ചിങ് ക്‌ളാസിലും. അശ്വനി ജോലി കഴിഞ്ഞ് നേരത്തെ വരും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ കാര്യം അവൾ നോക്കും. എന്നോട് പഠിക്കാൻ പറയും..

ഈശ്വരനായി ഒരവസരം കൂടി എനിക്ക് തന്നു..അത് വെറുതെ കളയാൻ ഞാൻ തയാറല്ലായിരുന്നു.നന്നായി പഠിച്ചു…ലിസ്റ്റിൽ കയറി..ജോലി കിട്ടി..

അമ്മക്കിപ്പോൾ മുൻപത്തെ അത്ര ദേഷ്യമൊന്നും ഇല്ല. അച്ഛനും ഏട്ടനും ഇപ്പൊ എന്നോട് മിണ്ടാറുണ്ട്.

ഇടക്ക് വിവേകിന്റെ വീടിനടുത്തുള്ളൊരു ചേച്ചിയെ സൂപ്പർ മാർക്കറ്റിൽ വെച്ചു കണ്ടു..വിവേഖിനൊരു ആക്സിഡന്റ്‌ പറ്റിയെന്നു ഇപ്പോൾ കിടപ്പിലാണെന്നും പറഞ്ഞു. കിടപ്പിലായതോടെ ആ സ്ത്രീ അവനെ ഉപേക്ഷിച്ചു പോയി.

പ്രത്യേകിച്ചൊന്നും തോന്നിയില്ല. എങ്കിലും വീട്ടിൽ വന്ന് മക്കളോട് പറഞ്ഞു. അവർക്ക് കാണണോ എന്ന് ചോദിച്ചു.

“വേണ്ട..ഇതുതവരെ അച്ഛനില്ലായിരുന്നല്ലോ ഞങ്ങൾക്ക്.
ഇനിയും വേണ്ട.” അവർ ഒരുപോലെ പറഞ്ഞു.

ഒരു ഞായറാഴ്ച വിവേകിന്റെ അമ്മ എന്നെ കാണാൻ വന്നു. തിരികെ വരണമെന്നും മകനോടോപ്പം ജീവിക്കണമെന്നും അപേക്ഷിക്കാൻ.

“പറ്റില്ല” എന്ന് ഒറ്റവാക്കിൽ ഞാൻ മറുപടി കൊടുത്തു.

“ഇപ്പോ നീയൊന്ന് ക്ഷമിച്ചാൽ നിനക്കൊരു ജീവിതം ഉണ്ടാകും.” അമ്മയാണ്.

“എന്റെ ജീവിതം എന്റെ മക്കളാണ് അമ്മേ. എനിക്ക് അതുമതി.”

“ചേച്ചി..ഈ വീട് ഏട്ടന് കൊടുക്കാമെന്ന് അച്ഛനും അമ്മയും നേരത്തെ പറഞ്ഞിട്ടുള്ളതാ..അതുകൊണ്ട് ഒരുപാട് നാളൊന്നുക് ഇവിടെ നിൽക്കാൻ പറ്റില്ല.”
അശ്വനി പറയുമ്പോൾ ഞാൻ പുഞ്ചിരിയോടെ അവളെ നോക്കി.

എനിക്കും മക്കൾക്കും സ്വന്തമായൊരു വീട്..അതാണ് അവൾ ഉദ്യേഷിച്ചത്.

തൊട്ടടുത്ത പറമ്പിൽ അഞ്ച് സെന്റ് വാങ്ങി ഞാൻ വീട് പണി തുടങ്ങി. ഒരു മടിയും കൂടാതെ അവളുടെ ആഭരണങ്ങളും ബാങ്ക് ബാലൻസും അവൾ എന്റെ നേരെ നീട്ടി..

കൂട്ടത്തിൽ “കടമാണേ… എത്രയും പെട്ടെന്ന് ഇങ്ങ് തന്നേക്കണം.” എന്നൊരു ഡയലോഗും.

കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പായി അവളുള്ളതുകൊണ്ടാണ് ഞാനും എന്റെ മക്കളും ഇന്നും ജീവിക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *