അനിയത്തി
എഴുത്ത്: ദേവാംശി ദേവ
===================
“അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു ഞാൻ ഇറങ്ങുവാണ് അജയേട്ടാ.. ഇനി ഒരിക്കലും ഞാൻ നിങ്ങളെ തേടി വരില്ല..”
ഞാൻ ആ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെ മുഖത്തേക്ക് പോലും നോക്കാതെ തല താഴ്ത്തി നിൽക്കുവായിരുന്നു അജയേട്ടൻ..
അജയേട്ടനെ കടന്നു ഞാൻ മുൻപോട്ട് നടന്നതും ഒരു കാർ വീട്ടുമുറ്റത്തേക്ക് വന്നു നിന്നു..അതിൽ നിന്നും ആതിരയും മനോജും ഇറങ്ങി…അജയേട്ടന്റെ അനിയത്തിയും ഭർത്താവും..
“കൃത്യ സമയത്താണല്ലോ മനോജേട്ടാ നമ്മൾ എത്തിയത്..അല്പം കൂടി താമസിച്ചെങ്കിൽ ഈ കാഴ്ച കാണാൻ പറ്റുമായിരുന്നു…അപ്പൊ ഏട്ടത്തി ഇറങ്ങാൻ തന്നെ തീരുമാനിച്ചല്ലേ..”
“ഇനി എന്റെ ആവശ്യം ഇവിടെ ഇല്ലല്ലോ ആതിരേ.. അപ്പോൾ പിന്നെ പോകുന്നത് തന്നെയല്ലേ നല്ലത്..”
കളിയാക്കി കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ മുഖത്ത് നോക്കി തന്നെ മറുപടി പറഞ്ഞു..
“അത് ശരിയാ…നമുക്ക് അവകാശമില്ലാത്തിടത്ത് ഒരു അധികപറ്റായി നിൽക്കാൻ പാടില്ല. പക്ഷെ പോകുന്നതിനു മുൻപ് കുറച്ച് കലാപരിപാടികൾ കൂടി ഉണ്ട്.” പറഞ്ഞു തീർന്നതും അവളുടെ വലതു കൈ ഒന്ന് ഉയർന്നു താഴ്ന്നു…
ഞെട്ടലോടെ ഞാൻ അവളെ നോക്കി..
****************
സാധാരണമായൊരു കുടുംബമായിരുന്നു എന്റേത്..അച്ഛനും അമ്മയും രണ്ട് പെണ്മക്കളും..ഞാൻ ലക്ഷ്മി, അനിയത്തി ലാവണ്യ…
പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തേക്കാളും വലുതായി വേണ്ടത് അച്ചടക്കവും ഒരു കുടുംബം നോക്കാനുള്ള കഴിവുമാണെന്ന് വിശ്വസിക്കുന്നവരായിരുന്നു ഞങ്ങളുടെ അച്ഛനും അമ്മയും..അച്ഛനെയും അമ്മയെയും അനുസരിച്ച് ശീലിച്ച മകളായതുകൊണ്ട് തന്നെ പത്തൊൻപതാമത്തെ വയസ്സിൽ അവർ കണ്ടെത്തിയ അജയേട്ടന്റെ താലിക്ക് മുൻപിൽ സന്തോഷത്തോടെ കഴുത്തു നീട്ടി..
അജയേട്ടന്റെ അമ്മ, ആതിര കൈ കുഞ്ഞായിരുന്നപ്പോൾ മരിച്ചതാണ്..എട്ട് വർഷം മുൻപ് അച്ഛനും പോയി..വീട്ടിൽ അജയേട്ടനും അനിയത്തി ആതിരയും മാത്രമേ ഉള്ളു…
അമ്മയില്ലാത്ത കുട്ടി ആയതുകൊണ്ട് തന്നെ അജയേട്ടന് ആതിര മകളെപ്പോലെ ആയിരുന്നു..അവളുടെ വിവാഹം കഴിയുന്നത് വരെ കുട്ടികൾ വേണ്ടെന്ന് ആദ്യരാത്രിയിൽ തന്നെ ഞങ്ങൾ തീരുമാനിച്ചതാണ്..
ആതിര എന്നും എന്നെ ശത്രുവായി മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളു..ഏത് കാര്യത്തിനും വഴക്കും കുറ്റപ്പെടുത്തലും…അജയേട്ടനെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഞാനൊന്നും പറഞ്ഞിരുന്നില്ല..
ഞങ്ങളുടെ വിവാഹം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞപ്പോൾ ആതിരയുടെ വിവാഹം നടന്നു..മനോജ് നല്ല പയ്യനാണ്.
ഇനി സ്വന്തമായിട്ട് ജീവിതം എന്ന് സമാധാനത്തിൽ ഇരിക്കുമ്പോഴാണ് ലാവണ്യ ഒരു പയ്യനോടൊപ്പം ഉറങ്ങിപ്പോയി എന്ന് അറിയുന്നത്..അത് അച്ഛനെയും അമ്മയെയും വല്ലത്തെ തളർത്തി..അവളെ കാണാൻ പോലും അവർ തയാറായില്ല..
ഞാനും അജയേട്ടനും കൂടി അവളെ പോയി കണ്ടു…ചേരി പോലൊരു പ്രദേശത്ത് കുടില് പോലൊരു വീട്…ലാവണ്യക്ക് എന്തോ തെറ്റ് പറ്റിയെന്ന് എനിക്ക് മനസിലായി..ജീവിതം ആഘോഷമാണെന്ന് കരുതുന്ന അവൾ ഒരിക്കലും ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുക്കില്ല..എന്റെ സംശയം ഉറപ്പിക്കുന്ന രീതിയിൽ ആയിരുന്നു അവളുടെ ഭർത്താവ് ഞങ്ങളുടെ മുന്നിലേക്ക് വന്നത്..
കാണാൻ അതി സുന്ദരൻ എന്ന് തന്നെ പറയാം…അത്യാവശ്യം വിലയുള്ള ഷർട്ടും പേന്റും..ഒരു ചുളിവ് പോലും ഇല്ലാതെ ഇസ്തിരി ഇട്ടിട്ടുണ്ട്..കയ്യിൽ വില കൂടിയ മൊബൈൽ ഫോൺ…
അവന്റെ പത്രാസിൽ അവൾ വീണു പോയതാണെന്ന് എനിക്ക് മനസിലായി…
അധിക കാലം ഈ ബന്ധം മുന്നോട്ട് പോകില്ലെന്ന് പേടിയോടെ ഞാൻ മനസ്സിലാക്കി..അങ്ങനെ തന്നെ സംഭവിച്ചു..മൂന്നു മാസം കഴിഞ്ഞപ്പോൾ ലാവണ്യ ബന്ധമുപേക്ഷിച്ചു..വീട്ടിലേക്ക് തിരികെ വന്ന അവളെ അച്ഛനും അമ്മയും സ്വീകരിച്ചില്ല. പക്ഷെ അവളെ വഴിയിൽ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് ആയില്ല. ഞാനും അജയേട്ടനും അവളെ ഞങ്ങളുടെ വീട്ടിലേക്കു കൊണ്ടുവന്നു.
ഓരോ മാസവും ഒരു കുഞ്ഞെന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു..പക്ഷെ അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല..വിവാഹം കഴിഞ്ഞു അഞ്ചു വർഷം കഴിഞ്ഞു..
കുടുബശ്രീയിലെ ലോണിന്റെ ആവശ്യത്തിനായി ബാങ്കിൽ പോയതായിരുന്നു..അവിടെ വെച്ച് തലകറങ്ങും പോലെ തോന്നി.. രണ്ട് മൂന്ന് ദിവസമായി നല്ല ക്ഷീണവുമുണ്ട്. എന്തായാലും ഡോക്ടറെ കാണാമെന്നു തീരുമാനിച്ചു…ബാങ്കിനടുത്തുള്ള ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് പോയി..
ഞാനൊരു അമ്മയാകാൻ പോകുന്നു എന്നാ സത്യം അത്ഭുതത്തോടെയാണ് ഞാൻ കേട്ടത്…അജയേട്ടനെ വിളിക്കാൻ ഫോണെടുത്തെങ്കിലും നേരിട്ട് പറയാമെന്നു കരുതി..വീട്ടിലെത്തുമ്പോൾ അജയേട്ടന്റെ ബൈക്ക് ഉണ്ടായിരുന്നു പുറത്ത്..
സന്തോഷത്തോടെ അകത്തേക്ക് കയറിയ ഞാൻ കണ്ടത് ലാവണ്യയുടെ വയറ്റിൽ തന്റെ കുഞ്ഞ് വളരുന്നുണ്ടെന്ന് അറിഞ്ഞ് അവളെ നെഞ്ചോട് ചേർക്കുന്ന അജയേട്ടനെ ആണ്.
**************
ഇടത് കൈ കൊണ്ട് കവിൾ പൊത്തിപിടിച്ച് അജയേട്ടനും ഞെട്ടലോടെ ആതിരയെ നോക്കി…
ആതിര, അജയേട്ടനെ തല്ലി എന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…
“നാണം ഉണ്ടോ നിങ്ങൾക്ക്..സ്വന്തം ഭാര്യയെ ചതിച്ച് കൂടപ്പിറപ്പായിട്ട് കാണേണ്ടവൾക്ക് വയറ്റിലുണ്ടാക്കിയിരിക്കുന്നു..”
“ആതിരേ..അജയേട്ടൻ എന്ത് തെറ്റ് ചെയ്തുന്നാ നീ പറയുന്നത്..ഇവരുടെ വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞില്ലേ.. ഇതുവരെ ഒരു കുഞ്ഞുണ്ടായോ…ഇവൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല..അജയേട്ടനും കാണില്ലേ അച്ഛനാകാൻ ആഗ്രഹം.” ലാവണ്യ ദേഷ്യത്തോടെ പറഞ്ഞു.
“നിർത്തടി.. നിന്നെ ത. ല്ലാൻ എനിക്ക് ധൈര്യം ഇല്ലാഞ്ഞിട്ടല്ല ഞാനത് ചെയ്യാത്തത്…നിന്നെ പോലൊരു വൃത്തികെട്ടവളേ തൊടാൻ പോലും എനിക്ക് അറപ്പാ..”
“നീ എന്നെ തല്ലി, ക്കോ… വേണമെങ്കിൽ കൊ, ന്നോ…എന്നാലും ശരി ഞാൻ അജയേട്ടന്റെ കൂടെ ഇവിടെ ജീവിക്കും.”
“അല്ലെങ്കിലും എന്റെ ഏടത്തിക്ക് ഇനി ഇയാളെ വേണ്ട…നീ തന്നെ എടുത്തോ…പക്ഷെ ഒരുമിച്ച് ഇവിടെ ജീവിക്കാൻ പറ്റില്ല..”
“അത് പറയാൻ നിനക്കെന്താ അവകാശം..”
“എനിക്കെ അവകാശം ഉള്ളു മോളെ…വിശദമായി പറഞ്ഞു തരാം. ഈ വീടും പറമ്പും അച്ഛന്റെ പേരിൽ ആയിരുന്നു.. അച്ഛൻ സുഖമില്ലാതായ സമയത്ത് ചികിത്സക്കായി ലോൺ എടുക്കേണ്ടി വന്ന്…അന്ന് ഇത് എന്റെയോ നിന്റെ അജയേട്ടന്റെയോ പേരിലേക്ക് ആക്കണമെന്നൊരു അവസ്ഥവന്നപ്പോ നിന്റെ അജയേട്ടൻ തന്നെയാ അച്ഛനെ കൊണ്ട് എന്റെ പേരിലേക്ക് മാറ്റിച്ചത്. ലോണൊക്കെ ഇയാൾ കൃത്യമായി അടക്കുന്നുണ്ട്. ലോൺ തീർന്നാലുടനെ ഇയാളുടെ പേരിലേക്ക് മാറ്റി എഴുതണമെന്ന് കരുതിയതാ…ഞാനത് ഏട്ടത്തിയുടെ പേരിലേക്ക് മാറ്റി..
അജയേട്ടനും ലാവണ്യയും ഞെട്ടി..
“ചതിക്കുവായിരുന്നോ മോളെ…”
“അതെ…ചതി തന്നെയാ..പക്ഷെ നിങ്ങൾ ഈ പാവത്തിനോട് ചെയ്ത അത്രയും വലുതല്ല..”
“മതി അജയേട്ടാ ഇവളുടെ പ്രസംഗം കേട്ടത്…എനിക്കും സ്വന്തമായിട്ട് വീടുണ്ട്. നമുക്ക് അങ്ങോട്ടേക്ക് പോകാം.”
ലാവണ്യ അജയേട്ടന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞതും ആതിര പൊട്ടി ചോദിച്ചു.
“നിനക്ക് സ്വന്തമായി വീടോ…നിന്റെ അച്ഛനും അമ്മക്കും സ്വന്തമായി വീടുണ്ടെന്ന് പറ…നിന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്. ഇവിടെ നടന്ന സംഭവ വികാസങ്ങളൊക്കെ അറിഞ്ഞപ്പോൾ,നീ അവകാശം ചോദിച്ചു ചെല്ലും മുൻപ് തന്നെ അവർ അത് വിറ്റു….വാങ്ങിയത് മനോജേട്ടന്റെ ഒരു സുഹൃത്ത് തന്നെയാ…ആ കാശുകൊണ്ട് ഈ വീടിന്റെ ബാക്കി ലോൺ അടച്ചു തീർത്തു…ബാക്കി വന്ന കാശ് ലക്ഷ്മിയേട്ടത്തിയുടെ പേരിൽ ബാങ്കിൽ ഇട്ടു…അവരിനി ഇവിടെ ഈ വീട്ടിൽ താമസിക്കും…എന്റെ ഏടത്തിക്കും ഏട്ടത്തിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനും ഒപ്പം..”
പ്രതീക്ഷിക്കാത്തത് കേട്ടപോലെ അജയേട്ടനും ലാവണ്യയും എന്നെ തുറിച്ചു നോക്കി..
എന്റെ കുഞ്ഞിൽ നിങ്ങൾക്കൊരു അവകാശവും ഇല്ലെന്ന് പറയാതെ പറഞ്ഞുകൊണ്ട് ഞാൻ ആതിരയുടെ പുറകിലേക്ക് മാറി..
“ഏടത്തി പേടിക്കാതെ…ഏട്ടത്തിയുടെ കുഞ്ഞിൽ ഒരു അവകാശവും പറഞ്ഞ് ഇയാൾ വരില്ല…വന്നാൽ ഇതുവരെ കണ്ട ആതിരയെ ആയിരിക്കില്ല കാണുന്നത്.”
“അമ്മയും അച്ഛനും ഇല്ലാതെ നിന്നെ വളർത്തി വലുതാക്കിയ ആളോടാ നീ ഇങ്ങനെ നന്ദി ഇല്ലാതെ സംസാരിക്കുന്നത് ആതിരെ..” ലാവണ്യ പറഞ്ഞു.
“നന്ദി…. ആ വാക്കിന്റെ അർത്ഥം നിന്നക്ക് അറിയാമോടി…അറിയാമായിരുന്നെങ്കിൽ ഈ പാവത്തിനോട് നീ ഇങ്ങനെ കാണിക്കുമായിരുന്നോ…
പിന്നെ എന്നെ നോക്കി വളർത്തിയ കാര്യം…നീ പറഞ്ഞത് ശരിയാ…ഇയാൾ തന്നെയാ എന്നെ വളർത്തിയതും പഠിപ്പിച്ചതും വിവാഹം നടത്തി തന്നതും എല്ലാം..ഇയാളുടെ സ്നേഹം പങ്കുവെച്ചു പോകുമെന്ന് പേടിച്ച് ഏട്ടത്തിയോട് പോലും ഞാൻ ദേഷ്യം കാണിച്ചിട്ടുണ്ട്..എന്നുകരുതി ഏട്ടത്തിയെ ഞാൻ വെറുക്കുന്നു എന്നോ ഇയാൾ എന്ത് തെറ്റ് ചെയ്താലും ഞാൻ അംഗീകരിക്കുമെന്നോ അല്ല..
അതുകൊണ്ട് ഇവിടെ നിന്ന് കൂടുതൽ പ്രസംഗിക്കാതെ ഇറങ്ങിക്കോ രണ്ടും…
പിന്നെ ഒരു കാര്യം കൂടി… എടത്തി ഒരു ഡിവോഴ്സ് നോട്ടിസ് അയക്കും.. ഒപ്പിട്ട് തന്നേക്കാം…നിങ്ങളെക്കാൾ യോഗ്യതയുള്ള ഒരാളെ തന്നെ ഞങ്ങൾ ഏട്ടത്തിക്ക് വേണ്ടി കണ്ടെത്തും..അന്ന് നിങ്ങളൊരു ബാധ്യത ആകാൻ പാടില്ല.
വാ… ഏടത്തി….”
ആതിരക്ക് എന്നെ ചേർത്ത് പിടിച്ച് അകത്തേക്ക് കയറുമ്പോൾ എങ്ങോട്ടേക്ക് എന്ന് അറിയാതെ പുറത്തേക്ക് നടക്കുവായിരുന്നു എന്റെ ഭർത്താവും അനിയത്തിയും….

