ഒരിക്കൽ കൂടി ~ Part 04 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

നിങ്ങള് എന്തൊക്കെ പറഞ്ഞാലും എന്റെ ചേച്ചി..നമ്മുടെ അലോക് മോന് ന്താ ഒരു കുറവ്..എന്നിട്ട് നിങ്ങളു കെട്ടിച്ച് കൊടുത്തതോ..അവളെ പറ്റി ഞാൻ അന്വേഷിച്ചു..
ഒരു രണ്ടാം കെട്ടുകാരി..അതും ആദ്യ ഭർത്താവിനെ കൊന്നവൾ..”

ആ സ്ത്രീ പറഞ്ഞതൊക്കെ ചേവിയിലേക്ക്‌ അമ്പു പോലെ തുളഞ്ഞ് കയറി..കണ്ണുനീർ കാഴ്ചയെ മറച്ചു കൊണ്ടിരുന്നു..ബോധം പാതി മറഞ്ഞു തുടങ്ങിയപ്പോൾ കണ്ടു അമ്പരപ്പോടെ തന്നെ നോക്കി നിൽക്കുന്ന ജോഡി കണ്ണുകളെ..

?????????????

കണ്ണ് തുറക്കുമ്പോൾ റൂമിലയിരുന്നു.. ആരോ അടുത്ത് ഇരുന്നു തലയിൽ തലോടുന്നു..നോക്കിയപ്പോൾ അമ്മ..മുറിക്ക് ചുറ്റും നോക്കിയിട്ടും കാണേണ്ട ആളെ മാത്രം കണ്ടില്ല..ഉണ്ടാവില്ല എന്നറിയാം..എന്നാലും വെറുതെ ഒരു മോഹം..

” അവൻ പെട്ടെന്ന് ശ്യാം മോൻ ഇല്ലെ അവന്റെ കൂട്ടുകാരൻ..എന്തോ ആവശ്യത്തിന് വിളിച്ചപ്പോ പോയേക്കാ..”

ഞാൻ നോക്കുന്ന കണ്ടിട്ടാവണം അമ്മ പറഞ്ഞു.

” അമ്മ ഏട്ടനോട് പറഞ്ഞില്ലായിരുന്നോ അമ്മേ.. ഞാൻ ഒരു രണ്ടാം കെട്ടുകാരിയാണെന്ന്..കല്യാണം കഴിഞ്ഞ് കൃത്യം ഒരാഴ്ചയുടെ അന്ന് ഭർത്താവ് മരിച്ച വിധവയാണെന്ന്..”

” അത് മോളെ..അങ്ങനെ കൂടെ പറഞ്ഞാല് അവൻ അത് ഒരു കാരണം ആക്കി വിവാഹത്തിന് സമ്മതിക്കില്ലെന്ന് കരുതി..”

ബാക്കി പറയാതെ അമ്മ കുറ്റബോധത്തോടെ തലതാഴ്ത്തി..

” ഇല്ലാലെ..ചതിച്ചതായി തോന്നില്ലേ അമ്മേ ഏട്ടന്..ഞാൻ നിർബന്ധം പിടിച്ചതല്ലായിരുന്നോ എല്ലാം അറിഞ്ഞിരിക്കണമെന്നു..”

“അങ്ങനൊന്നും ഉണ്ടാവില്ല..ഇനി തോന്നിയ തന്നെ അതൊക്കെ നിന്നെ അടുത്ത് അറിയുമ്പോൾ പയ്യെ മാറിക്കോളും..നീ എണീറ്റു താഴേക്ക് വാ..അച്ഛനും ആദിയും ആകെ സങ്കടപ്പെട്ടിരിക്ക്യ..”

“എനിക്ക് വയ്യ അമ്മേ ഞാൻ ഇല്ല..”

” അമ്മായിയെ പേടിച്ചിട്ട്‌ ആണെ ആളു സ്ഥലം കാലിയാക്കി ട്ടോ ഏട്ടത്തി.. ന്റെ രണ്ടു മാസ്സ്‌ ചൂടാവലിൽ അമ്മായി ഫ്ലാറ്റ്..”

ആദിയുടെ ഈണത്തിലുള്ള സംസാരം കേട്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

“അഹ്‌ ദാ ഇതാണ് ഞങ്ങൾക്ക് കാണേണ്ടത്..അല്ലാതെ രെ ഗ്ലൂമി ആയ്‌ ഇരിക്കുന്ന ഏട്ടത്തിയെ ഒരു രസോം ഇല്ലാട്ടോ..ഏട്ടൻ പണ്ട് പറയാറുള്ള അ കാന്താരി വിദ്യ ആയ മതി..”

അവനു ഒരു വരണ്ട ചിരി കൊടുത്തു കിടക്കയിലേക്ക് ചാഞ്ഞു..

കൊറച്ചു നേരം കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ എഴുന്നേറ്റ് ഇരുന്നു..ഏട്ടൻ ആയിരുന്നു..എന്നെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ എഴുന്നേറ്റു ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നു..ഒന്നും സംഭവിക്കാത്ത മട്ടിൽ ടേബിൾ ചെയറിൽ ഇരുന്നു നോട്ട്‌സ് നോക്കാൻ തുടങ്ങി..

” അമ്മ എനിക്ക് കല്യാണത്തിന് മുൻപ് വാക്ക് തന്നതായിരുന്നു എട്ടനോട് എല്ലാം പറയാമെന്നു..എനിക്ക് അറിയില്ലായിരുന്നു ഒന്നും പറഞ്ഞിട്ടില്ലെന്ന്..”

“താനെന്താ കല്യാണം എന്നെ അറിയിക്കാതിരുന്നത്..”

ഞാൻ പ്രതീക്ഷിച്ചതിലും നിന്നു വേറിട്ടുള്ള ചോദ്യം ആയിരുന്നു അത്..

“അത് ഞാൻ..ഞങ്ങൾ വന്നിരുന്നു..അപ്പോഴേക്കും അച്ചെട്ടൻ..”

“ആര്” ഏട്ടൻ പെട്ടന്ന് ഇടക്ക്‌ ചോദിച്ചു..

“അല്ല ഏട്ടൻ ട്രാൻസ്ഫർ ആയി മാറിപോയിരുന്നു.. അവിടെ അടുത്ത് ഉള്ളവരോട് ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു..ശരത്തെട്ടൻ അന്വേഷിക്കാമെന്നു പറഞ്ഞതാ..ഞാനാ സമ്മതിക്കാഞ്ഞേ..”

“ശരത്തേട്ടൻ” ഏട്ടൻ കസേര കുറച്ചൂടെ എന്നോട് ചേർത്തിട്ടു..

” ശരത്തേട്ടൻ…ശരത്തേട്ടൻ ആയിരുന്നു എന്നെ കല്ല്യാണം… ” ശബ്ദം ഇടറി തുടങ്ങിയിരുന്നു..

“ഏട്ടന് അറിയും കോളേജിൽ ഉള്ളതായിരുന്നു…ഏട്ടന്റെ ചാർജ് ഉണ്ടായിരുന്ന ക്ലാസ്സിലെ….”

“ശരത്തോ” നിറഞ്ഞ അമ്പരപ്പ് ആയിരുന്നു ആ ചോദ്യത്തിൽ..

“മ്മ്..ഏട്ടന്റെ നിശ്ചയം കഴിഞ്ഞു എന്നറിഞ്ഞത് മുതൽ വീട്ടിൽ ഒരു തരം വാശി ആയി എന്നെ വിവാഹം കഴിപ്പിക്കാൻ..”

ഒട്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ 3 വർഷം ഏട്ടന് വരച്ചു കാട്ടാൻ സമയമായി തോന്നി..

:::::::::::::::::::::::::::

“വിദ്യേ നീ ഇങ്ങനെ കരഞ്ഞു ബഹളം വച്ചിട്ടോ വാശി കാണിച്ചിട്ടോ ഒരു കര്യോം ഇല്ല..അവരോട് ഇന്ന് വന്നു നിന്നെ കണ്ടോളാൻ അച്ഛൻ പറഞ്ഞു..ഇത്ര നാളും ആ തല നീ കാരണം ഒരുപാട് താണു..ഇനി ഞാൻ അതിന് സമ്മതിക്കില്ല.. താര നിന്നെ ഒരുക്കി തരും..വേഗം റെഡി ആയി വാ” ഞാൻ പറയുന്നത് കൂടെ കേൾക്കാൻ തയ്യാറാകാതെ അമ്മ താഴേക്ക് പോയി..

“ഏട്ടത്തി..എന്തിനാ ഇതൊക്കെ…ഒന്ന് പറ ഏട്ടത്തി നിക്ക്‌ ഇത്ര പെട്ടന്ന് ഇതിന് കഴിയില്ലെന്ന്..”കരഞ്ഞു കണ്ണൊക്കെ വീർത്തിരുന്നു..

“അവർ വന്നു ഒന്ന് കണ്ടുപൂവല്ലെ ഉള്ളൂ..നീ ഒരു കാര്യം ചെയ്യ്..ചേക്കനോട് നേരിട്ട് കാര്യം പറയ്..”

ഏട്ടത്തി പറഞ്ഞത് നല്ലതെന്ന് എനിക്കും തോന്നി..

ഒരു സാരീം അതിനു മാച്ച് ആയ്തൊക്കെ ഇട്ടു അണിയിച്ചൊരുക്കി ഏട്ടത്തി എന്നെ താഴേക്ക് കൊണ്ടുപോയി..ഹാളിൽ ആരോടെയോക്കെ ശബ്ദം കേക്കാം..വന്നെന്നു തോന്നുന്നു..അമ്മ തന്ന ചായ കൊണ്ട് പോകുമ്പോൾ മുഖത്ത് തികച്ചും നിർവികാരത ആയിരുന്നു..

“ചെക്കന്റെ മുഖത്ത് നോക്കിക്കോ മോളെ..”

കൂടെ വന്ന അമ്മയുടെ സൗണ്ട് കേട്ടിട്ട് ചെക്കനെ ഒന്ന് മുഖം ഉയർത്തി നോക്കി..ഒരു മാത്ര ഞെട്ടലിൽ കണ്ടത് സംശയം അല്ലെന്ന് ഒറപ്പ്‌ വരുത്തി..

ശരത്തേട്ടൻ..അതെ ശരത്തേട്ടൻ തന്നെ..

ആളെന്നെ നോക്കാൻ നന്നേ പാടുപെടുന്നു..

“കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാം ഉണ്ടെങ്കിൽ ആവാം കേട്ടോ..” ആരുടെയോ പതിവ് ചോദ്യം..

“എനിക്ക് സംസാരിക്കണം..”ആ മുഖത്ത് നിന്ന് കണ്ണുകൾ പിൻവലിക്കാതെ ഞാൻ പറഞ്ഞു..അമ്മേടെ മുഖം ഇരുളുന്നത് കണ്ടു.

ഞാൻ മുറ്റത്തേക്ക് ഇറങ്ങി.. ശരത്തേട്ടൻ പിന്നിൽ വന്നെന്ന് അറിഞ്ഞപ്പോൾ അത്ര നേരം അടക്കി വച്ച മൗനം പിടിവിട്ടു പോയിരുന്നു..

“ഇതെന്താ ശരത്തേട്ടാ ഇത്..എല്ലാം അറിയുന്നതല്ലെ പിന്നെ എന്തിനാ ഇങ്ങനെ കോമാളി വേഷം കെട്ടുന്നത്..”

“എനിക്കറിയാം തന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും..ഇതില് നിന്ന് പിന്മാറാൻ താൻ ആവശ്യപ്പെടുമെന്നും അറിയാം..പക്ഷേ മറക്കാൻ പറ്റുന്നില്ല തന്നെ..കണ്ട് നാൾ തൊട്ടു ഈ നെഞ്ചില് കേറിയതാ..നിനക്ക് സർനോട് പ്രണയം ആണെന്ന് അറിഞ്ഞപ്പോൾ മുതൽ കുത്തികീറുന്ന വേദനയിലും ഒഴിഞ്ഞ് മാറാൻ ശ്രമിച്ചിട്ടെയുള്ളു.. സാറിനു അതിന് പറ്റില്ല എന്നറിഞ്ഞപ്പോൾ മുതൽ വിട്ടുകൊടുക്കാൻ കഴിയുന്നില്ല വിദ്യ..”

ഒരു ഞെട്ടലോടെയാണ് അ വാക്കുകൾ ഞാൻ ശ്രവിച്ചത്.. ശരത്തേട്ടൻ തന്നെ പ്രണയിച്ചിരുന്നെന്നോ.. ഒരിക്കേപോലും അങ്ങനെ തൊന്നീട്ടില്ല..അതിന് ചുറ്റും ഉള്ളിവരെ കാണാൻ സാധിക്കാത്ത വിധം കണ്ണുകൾ മൂടി കെട്ടിയിരിക്കുകയായിരുന്നു..ഏട്ടൻ എന്ന ഭ്രാന്തിന് മേലെ..

“ഞാൻ..നിക്ക്‌..അങ്ങനെ ഒരു ഫീലിംഗ് ആണ് ശരത്തേട്ടനു എന്നോട് ഉള്ളതെന്ന്..ഇതുവരെ എനിക്ക് തൊന്നീട്ടില്ല..മാത്രമല്ല..എനിക്ക് ന്റെ വിഷമങ്ങളും സന്തോഷും ഒക്കെ പങ്കുവെക്കാൻ പറ്റിയ ഏറ്റവും നല്ല സുഹൃത്ത് ആയിട്ടെ കണ്ടിട്ടുള്ളൂ.. ആ ഒരു സ്ഥാനത്ത് സങ്കല്പിക്കാൻ കൂടെ കഴിയുന്നില്ല…എന്തിനാ ശരത്തേട്ട എന്നെ കെട്ടി ഏട്ടന്റെ ജീവിതം കൂടെ നശിപ്പിക്കുംന്നെ..മനസ്സില് പതിഞ്ഞു പോയ ഒരു വിഗ്രഹം ഉണ്ട്..എത്ര തച്ചുടക്കൻ ശ്രമിച്ചിട്ടും ഒരു കൊട്ടോം തട്ടാതെ പതിഞ്ഞിരിക്കുന്ന ഒന്ന്..മാറ്റാൻ കഴിയില്ല ശരത്തേട്ടാ..അതുകൊണ്ട് ഏട്ടൻ ഇതിന്ന് പിന്മാറണം..”

“ഞാൻ പിന്മാറിയാൽ നിന്റെ വീട്ടുകാർക്ക് ഞാൻ അല്ലെങ്കിൽ മറ്റൊരാൾ..അങ്ങനെ നോക്കുമ്പോ നിന്നെ അറിയുന്ന ഞാൻ അല്ലേ വിദ്യ നല്ലത്..കാത്തിരിക്കാൻ ഞാൻ തയ്യാറാണ്..അത് എത്ര കാലം ആണെങ്കിലും..”

മറുത്ത് എന്തെങ്കിലും പറയുന്നേന് മുൻപ് ആള് തിരിച്ച് നടന്നു..അവരു പോയികഴിഞ്ഞിട്ടും എന്ത് തീരുമാനം എടുക്കണമെന്ന് അറിയാതെ മനസ്സ് ആകെ കാർമേഘം പോലെ മൂടപെട്ടിരുന്നു..

തോളില് ഒരു കരസ്പര്ഷം ഏറ്റു തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടനാണ്..പയ്യെ ആ നെഞ്ചിലേക്ക് ചാരി..

” എന്തിനാ വിവിയെട്ടാ നിക്ക്‌ ഇത്ര പെട്ടന്ന് കല്യാണം..അച്ഛനും അമ്മക്കും നിങ്ങൾക്കൊക്കെ ഞാൻ ഒരു ഭാരം ആയോ.. ആത്രക്ക്‌ വെറുത്തോ ന്നെ..കുറച്ചു സമയം വേണമെന്ന പറഞ്ഞതല്ലേ ഞാൻ..”

“എയ്യ്‌..ഏട്ടന്റെ വാവ കരയണോ..നീ ഞങ്ങൾക്ക് എപ്പഴാ വാവെ ഭാരം ആവ..,ശരത് നല്ല പയ്യനാ..മോളെ നല്ലോണം മനസ്സിലാക്കാൻ അവന് കഴിയും.. അമ്മെനെ നീ കണ്ടില്ലേ..എന്ത് വിഷമത്തിലാ…ജാതകം നോക്കിയപ്പോ പത്തിൽ എട്ട് പൊരുത്തം ഉണ്ട്..ഇല്ലവർകുമ്പോരുപാട് സന്തോഷം ആവും..ന്റെ വാവ ഇതിന് സമ്മതിക്കണം കേട്ടോ..”

“മ്മ്‌”..

പിന്നീട് എല്ലാം പെട്ടന്നായിരുന്നു..ഡ്രെസ്സും ആഭരണം എടുക്കൽ എല്ലാം..എനിക്ക് ബുദ്ധിമുട്ട് ആയാലോ കരുതി ശരത്തെട്ടൻ ഒരിക്കെ പോലും എന്നെ വിളിച്ചില്ല..അച്ചെട്ടനെ കല്യാണം ക്ഷണിക്കാൻ വന്നപ്പോൾ നിങ്ങള് അവിടുന്ന് മാറിപോയിരുന്നു..പിന്നീട് അന്വേഷിക്കണ്ട എന്ന് ഞാനാ പറഞ്ഞത്..അങ്ങനെങ്കിലും എല്ലാം മറന്ന് ശരത്തേട്ടന്റെ പെണ്ണായി ജീവിക്കാൻ പറ്റുവെങ്കിലോ..

കല്യാണ തിയതി അടുക്കും തോറും മനസ്സിനെ ആകെ ഒരു ഭയം പൊതിഞ്ഞു കൊണ്ടിരുന്നു..ശരത്തെട്ടന്റെ ജീവിതം കൂടെ തകർക്കുന്നതിലായിരുന്നു ആകെ സങ്കടം..

കല്ല്യാണ പെണ്ണായി സദസ്സിനെ വണങ്ങുമ്പോഴും കണ്ണുകൾ ഒരായിരം ആവർത്തി ചുറ്റും പരതികൊണ്ടിരുന്നു..ഒന്ന് കൺകുളിർക്കെ കാണാനായി ഉള്ളം തുടികൊട്ടിക്കൊണ്ടിരുന്ന്..പാടില്ല വിദ്യ..നീ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ്..ആ ചിന്ത പോലും തന്നെ ചുട്ടുപൊള്ളക്കുന്നതായി തോന്നി..

ശരത്തെട്ടൻ താലി കഴുത്തിൽ അണിയിക്കുമ്പോൾ ഒന്നെ പ്രാർത്ഥിച്ചുള്ളൂ..ഉള്ളൂ തുറന്ന് സ്നേഹിക്കാൻ കഴിയണേ ദേവി..ഇന്നിപ്പോ ഇദ്ദേഹം തന്റെ ഭർത്താവ് ആണ്..മരണം വരെ കൂടെ ഇണ്ടാവണേ..പക്ഷേ എന്തുകൊണ്ടോ ആ കണ്ണുകളിലെ പ്രണയം തന്നെ വളരെ അസ്വസ്ഥം ആക്കുന്ന പോലെ..

കാത്തിരിക്കൂ