തൊട്ടടുത്ത ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും അവരെന്നെ കഴുത്തിന് പിടിച്ച് വെളിയിൽ തള്ളി. കൂടെ ഒരു താക്കീതും….

ഞങ്ങൾ ആണുങ്ങളും ജീവിച്ചുപോട്ടെ…

എഴുത്ത്: സമീർ ചെങ്ങമ്പള്ളി

“പ്ഭാ നാ റി… നിനക്കൊന്നും അമ്മയും പെങ്ങളും ഇല്ലെടാ ???… “

തൊട്ടടുത്ത കമ്പിയിൽ തൂങ്ങിയുറങ്ങുകയായിരുന്ന ഒരു വനിതാ രത്നം പെട്ടെന്നാണ് എന്റെ മുഖത്തിന് നേരെ കൈവീശിയത്. കാര്യം മനസ്സിലാകാതെ ഞാൻ അന്താളിച്ചു നോക്കിനിന്നു.അതോടെ ബസ്സിനുള്ളിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്ന പടുകിളവന്മാരായ സദാചാര ആങ്ങളമാർ വരെ മുഷ്ടിയും ചുരുട്ടി എന്റെ നേരെ പാഞ്ഞു വന്നു.

“അയ്യോ ചേട്ടന്മാരെ…. ഞാനൊന്നും ഈ സ്ത്രീയോട് ചെയ്തിട്ടില്ല…. ട്രെഷറിയിൽ അടക്കാനുള്ള പണമാണ് ഈ ബാഗ് നിറയെ…. പേടികൊണ്ടാണ് പിറകെ തൂങ്ങിനിന്നിരുന്ന ഈ ബാഗ് ഞാൻ എന്റെ മുൻപോട്ട് തിരിച്ചുവെക്കാൻ ശ്രമിച്ചത്. പക്ഷേ അബദ്ധവശാൽ എന്റെ കൈ ഇവരുടെ വയറിൽ തട്ടിയോ എന്നൊരു സംശയം… “

“നീ ഒന്നും പറയേണ്ട…. നിന്നെപോലുള്ള പൂവാലന്മാർ രക്ഷപെടാൻ ഇങ്ങനെ പല വിദ്യകളും പ്രയോഗിക്കും “

കൂട്ടത്തിൽ മസ്സിൽമാനായ ഒരുവൻ എന്നെ കഴുത്തിനു പിടിച്ചു കുനിച്ചു നിർത്തി. പിന്നെ തൃശ്ശൂർ പൂരത്തിന് അമിട്ടുപൊട്ടുന്ന പോലെ നാലഞ്ചണ്ണം നടുമ്പുറത്ത് വീണ ശബ്ദം കേട്ടു.

തൊട്ടടുത്ത ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും അവരെന്നെ കഴുത്തിന് പിടിച്ച് വെളിയിൽ തള്ളി. കൂടെ ഒരു താക്കീതും….

“ഇനിയും ഇമ്മാതിരി പരിപാടികളുമായി ബസ്സിൽ കണ്ടാൽ കൊന്നു കളയും *****മോനെ…. “

റോഡിൽ നിന്ന് ചാടി എഴുന്നേറ്റു ഞാൻ ചുറ്റും കണ്ണോടിച്ചു.

“ഹാവൂ… ഭാഗ്യം… ആരും കണ്ടില്ല… “

സ്ഥിരമായി ഓഫീസിലേക്ക് യാത്രചെയ്തിരുന്നത് ഈ ബസ്സിലായിരുന്നു .നാളെ മുതൽ മറ്റൊരു ബസ്സ് നോക്കേണ്ടി വരും. എന്നാലും ചെയ്യാത്ത തെറ്റിന് ശിക്ഷ വാങ്ങേണ്ടി വരുന്നത് ഒരുമാതിരി മറ്റിടത്തെ ഏർപ്പാട് തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു ….

സമയം ഏറെ അതിക്രമിച്ചിരിക്കുന്നു. ഇനി മറ്റൊരു ബസ്സിന് വേണ്ടി കാത്തുനിൽക്കാനുള്ള ആരോഗ്യമോ സമയമോ ഇല്ലാത്തത്കൊണ്ട് ഞാൻ ഒരു ഓട്ടോക്ക് നേരെ കൈകാണിച്ചു.

ഓഫീസിൽ വന്നിറങ്ങിയതും സുഗുണൻ എന്റെ നേരെ ദേഷ്യത്തോടെ പാഞ്ഞടുത്തു.

“തന്നെ ഞാൻ എത്ര നേരമായി ഫോണിൽ ട്രൈ ചെയ്യുന്നു… താനെന്താ ഫോൺ എടുക്കാത്തത് ???”

“ഒന്നും പറയേണ്ട… ഫോൺ വൈഫ് വാങ്ങി വെച്ചു…ഇനി നോക്കിയയുടെ പഴയ വല്ല ബ്ലാക്ക് ആൻഡ് വൈറ്റ് സെറ്റ് കിട്ടുമോ എന്ന് നോക്കണം “

“അതെന്തിന് ???”

“രണ്ടീസം മുന്നേ എന്റെ മെസ്സഞ്ചറിലേക്ക് ഒരു മെസ്സേജ് വന്നു…. ഏതോ ഒരു ആരതി… ഹലോ ചേട്ടാ സുഖമാണോ ???….കല്യാണം കഴിച്ചതാണോ… വൈഫ് അടുത്തുണ്ടോ… ചേട്ടനെ കാണാൻ ദുൽകർ സൽമാനെ പോലുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട്… ഫേക്ക് ആകുമെന്നാണ് ആദ്യം ഞാൻ കരുതിയത്… പിന്നെയുണ്ട് അവളുടെ ചില ഇക്കിളിപ്പെടുത്തുന്ന ഫോട്ടോസ് അയക്കുന്നു …. എന്റെ പൊന്നു പെങ്ങളെ എന്നെ വെറുതെ വിട്ടേക്ക്..ഈ പാവം ജീവിച്ചു പൊയ്ക്കോട്ടേ എന്ന് തിരിച്ചു മെസ്സേജ് അയക്കാൻ തുടങ്ങിയതായിരുന്നു… എന്റെ പൊന്ന് എന്ന് ടൈപ്പ് ചെയ്തപ്പോഴേക്കും അവൾ വന്നു ഫോൺ പൊക്കി…. ബാക്കി കാര്യം പറയേണ്ട ആവശ്യമില്ലല്ലോ ???”

ഞാൻ പറഞ്ഞു നിർത്തിയതും ഓഫിസിൽ ആകെ കൂട്ടച്ചിരി പടർന്നു. “ആരാന്റെ അമ്മയ്ക്ക് ഭ്രാന്തിളകിയാൽ കാണാൻ നല്ല ചേലാ” തനിക്കൊക്കെ ഇങ്ങനെ സംഭവിക്കുമ്പോൾ ഇതുപോലെ ചിരിക്കണം…..

സമയം അഞ്ചുമണിയായി. തിരിച്ചു പോകാൻ ഫയലുകളെല്ലാം അടുക്കിവെക്കാൻ തുടങ്ങുമ്പോഴാണ് മാനേജർ എന്നെ അകത്തേക്ക് വിളിപ്പിച്ചത്.

“ആ മേനകയിലെ പുതിയ ഫ്ലാറ്റിന്റെ എസ്റിമേഷൻ ഇന്ന് തീർക്കണം…. താൻ അതും കൂടെ കംപ്ലീറ്റ് ചെയ്ത് പോയാൽ മതി… അല്പം വൈകിയാലും സാരമില്ല… “

“സാർ… അത് സിതാര കൈകാര്യം ചെയ്യുന്ന പ്രൊജക്റ്റാണ്… ഞാനല്ല.. “

“അറിയാം… അവളൊരു സ്ത്രീയല്ലേ… ഇത്ര വൈകിയാൽ അവരെങ്ങനെ വീട്ടിൽ പോകും ??”

“അത് സാരല്ല സാർ… അവരുടെ വീട് ഇവിടെ തൊട്ടടുത്താണ്…. അവരുടെ ഹസ്ബെന്റിന്റെ പക്കൽ കാറുമുണ്ട്… വിളിച്ചുപറഞ്ഞാൽ അയാൾ വന്ന് കൊണ്ടുപോയിക്കൊള്ളും “

“താൻ പറഞ്ഞത് ചെയ്താൽ മതി “

ഞാൻ മറുത്തൊന്നും പറയാതെ മുറിവിട്ടുറങ്ങി. എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് ഒന്നര മണിക്കൂറിന്റെ ദൂരമുണ്ട്.ഇനി ഇതെല്ലാം തീർത്തതിന് ശേഷം എപ്പോൾ വീട്ടിലെത്തുമെന്ന് പറയാൻ പറ്റില്ല…ഇന്നലത്തെ പിണക്കം തീർക്കാൻ ഇന്നൊരു സിനിമക്ക് പോകാമെന്ന് അവൾക്ക് വാക്ക് കൊടുത്തതുമാണ്‌…

ഞാൻ റിസീവറെടുത്ത് അവൾക്ക് വിളിച്ചു. കാര്യം പറഞ്ഞു മുഴുവിക്കുന്നതിന് മുൻപേ അവളുടെ കരച്ചിൽ തുടങ്ങി

“അല്ലെങ്കിലും ഞാനും മക്കളും ഇവിടെ ഒറ്റക്കാണെന്ന് നിങ്ങൾക്ക് വല്ല വിചാരവുമുണ്ടോ… ഞാൻ ഒരു സ്ത്രീയല്ലേ… എനിക്കെന്തെങ്കിലും സംഭവിച്ചാൽ ???”

ഞാൻ റിസീവർ കട്ട് ചെയ്തു ജോലിയിൽ മുഴുകി.

കൃത്യം ഒമ്പതര മണി ആകുന്നതിനു മുൻപേ ജോലിയെല്ലാം പൂർത്തിയാക്കി ഓഫീസിന് വെളിയിൽ എത്തി. അഞ്ചു മിനുട്ടിനുള്ളിൽ റെയിൽവേ സ്റ്റേഷനിൽ എത്താനായാൽ കണ്ണൂർ ആലപ്പി പാസഞ്ചർ കിട്ടും. ഇല്ലെങ്കിൽ പിന്നെയും വൈകും….

ഞാൻ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞു. ട്രെയിൻ അതാ ചലിക്കാൻ തുടങ്ങിയിരിക്കുന്നു. ശ്യാമളയും മക്കളും ഒറ്റക്കാണെന്നോർത്തപ്പോൾ എന്റെ മനസ്സിൽ കൊള്ളിമീൻ പോലെ എന്തോ പാഞ്ഞു. ഞാൻ ട്രെയിനിന് പിന്നാലെ സർവ്വശക്തിയുമെടുത്ത് ഓടി. ഒടുവിൽ എങ്ങനെയൊക്കെയോ അവസാന ബോഗിയിൽ കയറിപ്പറ്റി.

ഒരു ദീർഘ ദൂര ചെയ്‌സിങ് നടത്തേണ്ടി വന്നാലും ട്രെയിനിൽ കയറിപ്പറ്റാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ കണ്ണുകൾ അടച്ചുപിടിച്ചു ഞാൻ ദീർഘമായി നിശ്വസിച്ചു…

ഞാൻ പതിയെ കൺതുറന്നതും എന്നെ തുറിച്ചു നോക്കിക്കൊണ്ട് ഒരു പറ്റം സ്ത്രീകൾ…. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി എന്തോ പിറുപിറുക്കുന്നുണ്ട്….

“ദൈവമേ…. ഞാൻ കയറിയത്… സ്ത്രീ കമ്പാർട്മെന്റിലാണോ… Y this kolaveri??”

അടുത്ത സ്റ്റേഷനിൽ എത്തിയതും ഞാൻ ബോഗിയിൽ നിന്നും ചാടി പുറത്തേക്കിറങ്ങി. അതും സ്റ്റേഷനിൽ എന്നെ കാത്തുനിൽക്കുകയായിരുന്നു റെയിൽവേ പൊലീസിന് മുൻപിലേക്ക്…

“പ്ഭാ റാ സ്കൽ… വനിതാ കമ്പാർട്മെന്റാണെന്ന് അറിയില്ലായിരുന്നോ നിനക്ക് ??”

“എന്റെ പൊന്നു സാറേ… ഓടിവന്നു കയറിയതാ… ബോഗിയേതാണെന്ന് നോക്കീല്ല… “

“വനിതാ കമ്പാർട്മെന്റിൽ കയറിയതും ട്രെയിനിൽ ഓടിക്കയറിയതും എല്ലാം കൂട്ടി 10,000 രൂപ ഫൈൻ അടച്ചു പൊയ്ക്കോ… “

കൂടുതൽ സംസാരിക്കാൻ നിന്നാൽ എന്റെ ചിത്രങ്ങളും വാർത്തകളും ഫേസ്ബുക്കിൽ വരുമെന്ന് എനിക്കറിയാവുന്നത്കൊണ്ട് ഞാൻ സമയം കളഞ്ഞില്ല…..വനിതാ കമ്പാർട്മെന്റിൽ ചാടിക്കയറിയ ഈ സാമൂഹ്യ ദ്രോഹിയെ വെറുക്കുന്നവർ ലൈക് അടിക്കുക…. തീർന്നില്ലേ ???

ട്രഷറിയിൽ അടച്ചു ബാക്കിയുണ്ടായിരുന്ന പൈസയിൽ പതിനായിരം രൂപയെടുത്ത് ഞാൻ അവർക്ക് നേരെ നീട്ടി.

ഞാൻ സ്റ്റേഷന് പുറത്തേക്ക് നടന്നു.

“ചേട്ടൻ…. Kseb ഓഫീസിന്റെ മുൻപിലൂടെയാണോ പോകുന്നത്… “

“ആണല്ലോ… ??”

“എന്നാൽ നമുക്ക് ഒരുമിച്ചു ഒരു ഓട്ടോ പിടിക്കാം “

“നിങ്ങൾക്കെന്താ ഒറ്റക്ക് പോകാൻ പേടിയുണ്ടോ ?”

“അതൊന്നുമില്ല…എല്ലാം ഞാനറിയുന്ന ഓട്ടോക്കാർ തന്നെ… ഒരാൾകൂടെ ഉണ്ടെങ്കിൽ പൈസ പകുതിയാകുമല്ലോ “

“എന്റെ പൊന്നു ചേച്ചി… പോകുന്ന വഴിക്ക് കട്ടറിലെങ്ങാനും വീണ് അബദ്ധത്തിലെങ്ങാനും എന്റെ ശരീരം മുട്ടിയാൽ പിന്നെ അടുത്ത ദിവസം ഞാനൊരു പീഡന വീരനാകും….ആണായി പിറന്നത്കൊണ്ട് മാത്രം ഞങ്ങൾ സഹിക്കേണ്ടി വരുന്ന ദുരവസ്ഥയാണിത്… തിരക്കുള്ള ബസ്സിൽ പോകാൻ പാടില്ല…പാർക്കിൽ പോകാൻ പാടില്ല….. ഫേസ്ബുക്കിൽ ഇൻബോക്സിൽ വന്ന മെസ്സേജ് വായിക്കാൻപോലും പാടില്ല…. നോക്കിലും വാക്കിലും പീ ഡിപ്പിക്കാൻ ആയുധം തൂക്കി നടക്കുന്നവൻ…. ഒരു കുടുംബം പോറ്റാൻ പകലന്തിയോളം പണിയെടുത്താലും ഈ വർഗ്ഗത്തിൽ പിറന്നത്കൊണ്ട് മാത്രം ഞങ്ങളെ അപകടകാരിയായി മുദ്രകുത്തരുത്… പ്ലീസ്… “

എന്റെ നേരെ കണ്മിഴിച്ചു വായ തുറന്നിരിക്കുന്ന അവളെ ശ്രദ്ധിക്കാതെ ഞാൻ നടന്നു നീങ്ങി…..

വാൽകുറിപ്പ് : ഒരു പാവം ടാക്സി ഡ്രൈവറെ മൂന്ന് സ്ത്രീകൾ ചേർന്ന് സ്ത്രീകൾ ചേർന്ന് മർദിച്ചവശനാക്കി എന്ന് കേട്ടു…. അയാളെ പറഞ്ഞാൽ മതിയല്ലോ…അയാളെന്തിന് ഓട്ടോ എടുത്ത് പുറത്തേക്ക് പോയി…. അതും മൂന്ന് സ്ത്രീകളെ അടുത്തേക്ക്…. ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേടു മുള്ളിനാണ്… മുന ഒടിഞ്ഞു പോകും…. ജാഗ്രതൈ

കഥാകാരൻ ഈ സൃഷ്ടി എഴുതിയത് 2017 സെപ്റ്റംബർ 25…അന്നത്തെ ഒരു പത്രവാർത്തയാണ് വാൽക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്