അതുകൊണ്ട് അയാളെ ഒഴിവാക്കാനുളള ഒരു മാർഗ്ഗമായാണ് അതുൽ അവൾക്ക് ആ പോം വഴി പറഞ്ഞുകൊടുത്തത്…

പകർന്നാട്ടം

Story written by PRAVEEN CHANDRAN

“നിനക്ക് കാൻസറാണെന്ന് ഒരു കാച്ചങ്ങ്ട് കാച്ച്.. പുളളിക്കാരൻ നിന്നെ ഇട്ട് ഓടിക്കോളും…” അതുലിന്റെ ആ മെസ്സേജ് വായിച്ചത് മുതൽ അവൾ ചിന്തിക്കുകയായിരുന്നു..

അവളുടെ കല്യാണം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞിരിക്കുന്നു..ഭർത്താവൊട്ടും റൊമാന്റിക് അല്ലെന്നായിരുന്നു അവളുടെ വിഷമം… ഏത് സമയവും പൈസ പൈസ എന്ന് പറഞ്ഞ് അലച്ചിലായിരുന്നു..പോരാത്തതിന് മുരടനും.. അവളെ വിശേഷങ്ങൾക്കോ സിനിമയ്ക്കോ മറ്റോ അയാൾ കൊണ്ടുപോകാറേയില്ലായിരുന്നു.. കൂട്ടുകാരുടെ കൂടെയുളള ആഘോഷങ്ങളിലായിരുന്നു അയാൾക്ക് താൽപ്പര്യം.. കുറെയൊക്കെ അവൾ അഡ്ജസ്റ്റ് ചെയ്തെങ്കിലും അവസാനം അവൾക്ക് ജീവിത്തോട് തന്നെ വിരക്തി തോന്നി ത്തുടങ്ങിയിരുന്നു..

ആ സമയത്താണ് അവൾ അതുലിനെ പരിചയപെടുന്നത്.. ഫേസ്ബുക്കിലൂടെ ആയിരുന്നു അവളവനെ ആദ്യമായി കാണുന്നത്….ആദ്യമാദ്യം സൗഹൃദത്തിൽ തുടങ്ങിയെങ്കിലും പിന്നീടത് കടുത്ത പ്രണയത്തിലേക്ക് വഴിമാറുകയായിരു ന്നു.. അവന്റെ സംസാരവും കാഴ്ച്ചപാടുകളും അവളെ അവനുമായി വല്ലാതെ അടുപ്പിച്ചു… അവളുടെ സ്വപ്നലോകത്തെ രാജകുമാരനായി മാറുകയായിരുന്നു അവൻ..

അവർക്കിടയിൽ അവളുടെ ഭർത്താവ് ഒരു തടസ്സമായിതുടങ്ങിയിരുന്നു..അതുകൊണ്ട് അയാളെ ഒഴിവാക്കാനുളള ഒരു മാർഗ്ഗമായാണ് അതുൽ അവൾക്ക് ആ പോം വഴി പറഞ്ഞുകൊടുത്തത്…

അവളാലോചിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി.. അസുഖം വന്ന തന്നെ ഒരു ബാദ്ധ്യതയായിക്കണ്ട് അയാളൊഴിവാക്കുമെന്ന് അവൾ കണക്കുകൂട്ടി… സ്നേഹം തൊട്ടുതീണ്ടിയില്ലാത്ത ആ മനുഷ്യൻ പിന്നെ എന്ത് ചെയ്യാൻ…

അങ്ങനെ കാമുകന്റെ സഹായത്തോടെ കാൻസറിന്റെ രേഖകൾ വ്യാജമായി ഉണ്ടാക്കിയെടു ത്തു.. ഒരവസരം ഉണ്ടാക്കി അവളതയാളോട് അവതരിപ്പിക്കുകയും ചെയ്തു..

പക്ഷെ അവൾ വിചാരിച്ചതിന് വിപരീതമായിരുന്നു അവിടെ സംഭവിച്ചത്..അയാളാകെ തകർന്നു പോയിരുന്നു.. പിന്നീടുളള ദിവസങ്ങളിൽ അവളറിയുകയായിരുന്നു അയാളുടെ സ്നേഹം എന്തെന്ന്. ഒരാപത്ത് വന്നപ്പോൾ ഉപേക്ഷിച്ച് പോകുന്ന ആളല്ലായിരുന്നു അദ്ദേഹമെന്ന് അവൾക്ക് ബോധ്യമാവാനധിക സമയം വേണ്ടി വന്നില്ല…

അന്നുമുതൽ അയാളവളുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങി..അവൾക്കിഷ്ടമു ളളതൊക്കെ അയാൾ ചെയ്തുകൊടുക്കാൻ തുടങ്ങി.. ആ സ്നേഹം എന്തായിരുന്നെന്ന് അവളറിയുകയായിരുന്നു…

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു.. അതുലുമായുളള അകലം അവൾ മനപ്പൂർവ്വം കൂട്ടിക്കൊണ്ടിരുന്നു… അവളുടെ മനസ്സ് അയാളുമായി അടുക്കുകയായിരുന്നു..

“ഇല്ല അതുൽ..എനിക്ക് എന്റെ ഭർത്താവിനെ വഞ്ചിക്കാനാവില്ല…അദ്ദേഹം എന്റെ പുണ്ണ്യമാണ്..സോറി..ഇനി എന്നെ അന്വേഷിക്കരുത്” അവളവന് അവസാന മെസ്സേജ് അയച്ചു..

ഇന്ന് എല്ലാം അദ്ദേഹത്തോട് തുറന്ന് പറയണം.. ആ കാലിൽ വീണ് മാപ്പ് പറയണം..എല്ലാം കേട്ട് കഴിയുമ്പോൾ അദ്ദേഹമെന്നോട് ക്ഷമിക്കും.. തനിക്ക് അസുഖമില്ലെന്നറിയുമ്പോൾ അദ്ദേഹം കൂടുതൽ സന്തോഷിക്കും..അവൾ ചിന്തിച്ചു..

ഓഫീസ് വിട്ട് വന്നതും അയാളവളെ ചേർത്ത് നിർത്തി.. “മോളൂ നാളെ വൈകീട്ട് നമ്മൾ ഡോക്ടർ രഘുനാഥിനെ കാണുന്നു.. നിന്റെ ചികിത്സയ്ക്കുളള എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിച്ച് കഴിഞ്ഞു..നിന്നെ എനിക്ക് തിരിച്ച് തരുമെന്ന് ഡോക്ടർ ഉറപ്പു തന്നിട്ടുണ്ട്..”

അത് കേട്ടതും അവളുടെ ചങ്കിടിപ്പു കൂടി.. ഇനിയും വൈകിയാൽ എല്ലാം കുളമാകും… ഇതു തന്നെയാണ് പറ്റിയ അവസരം…

“അച്ചായാ എനിക്കൊരു കാര്യം പറയാനുണ്ട്.. അത് കേട്ട് അച്ചായന് എന്നെ തല്ലുവോ കൊല്ലു വോ എന്തു വേണേലും ആവാം…എന്തായാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്…കാരണം ഞാൻ തെറ്റുകാരിയാണ്..പക്ഷെ ഒരപേക്ഷയുണ്ട് എന്നെ ഉപേക്ഷിക്കരുത്”

അയാൾ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി…

“എന്താ മോളൂ… എന്തുണ്ടേലും പറയ്”

“പറയാം അതിന് മുന്ന് അച്ചായനെനിക്ക് സത്യം ചെയ്ത് തരണം… അത് കേട്ട് കഴിഞ്ഞ് എന്നെ ഉപേക്ഷിക്കില്ലെന്ന്”

“ഇല്ല മോളൂ ഒരിക്കലുമില്ല.. നീയെന്റെ ജീവനാണ്” അയാളവളെ ചേർത്ത് നിർത്തി…

അവൾക്ക് ആശ്വാസമായി… “എനിക്ക് അസുഖമൊന്നുമില്ലച്ചായാ ഞാനത് കളളം പറഞ്ഞാണ്”

അയാളുടെ മുഖം ചുവന്നു.. അവളെ അകറ്റി നിർത്തി അയാൾ ചോദിച്ചു…

“എന്തിന് വേണ്ടി ഇത് ചെയ്തു?”

പേടിയോടെയാണെങ്കിലും അവളെല്ലാം അയാളോട് തുറന്ന് പറഞ്ഞു….

എല്ലാം കേട്ട് കഴിഞ്ഞിട്ടും അയാൾക്ക് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായില്ല..

സ്ഥിരമായി കഴിക്കുന്ന മ ദ്യകുപ്പിയിൽ നിന്ന് ഒരു പെഗ്ഗ് ഗ്ലാസ്സിലേക്ക് ഒഴിച്ച് സിപ് ചെയ്ത് അയാൾ ജനാലയ്ക്കരികിൽ നിന്നു..

അയാൾ പൊട്ടിത്തെറിക്കുമെന്നാണ് അവൾ കരുതിയിരുന്നത്..പക്ഷെ ഒരു വികാരവുമില്ലാതെ യുളള അയാളുടെ നിൽപ്പ് അവളെ ആശ്ചര്യപെടു ത്തി…

പതിയെ അവൾ അയാളുടെ അടുത്തേക്ക് ചെന്ന് അയാളെ പുറകിൽ നിന്നും കെട്ടിപിടിച്ചു..

“എന്നെ ഒന്ന് അടിക്കുകയെങ്കിലും ചെയ്യ് അച്ചാ യാ..പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്..എന്നോട് ക്ഷമിക്കില്ലേ?”

അവളുടെ കണ്ണുനീർ അയാളുടെ ഷർട്ടിൽ പതിഞ്ഞു.. അയാൾ തിരിഞ്ഞു നിന്ന് അവളെ മുറുകെ പുണർന്നു..

“മതി എനിക്കിത് മതി അച്ചായാ… ഇനിയൊരിക്ക ലും എന്റെ മനസ്സ് പതറില്ല.. എന്നും ഈ കൈകളു ണ്ടായാൽ മതി എന്നെ നെഞ്ചോടടുപ്പിക്കാൻ..”

ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതി അവളാ ണെന്ന് അവൾക്ക് തോന്നിയ അതേസമയം അയാളുടെ കണ്ണുകൾ തീഷ്ണമായി ജ്വലിച്ചു കൊണ്ടിരിക്കുകയായിരുന്നു…

അവളുടെ പേരിലയാളെടുത്തിരുന്ന കോടികളുടെ ഇൻഷുറൻസ് തുകയ്ക്കായ് ഇനിയും അധികം കാത്തിരിക്കാൻ അയാൾ തയ്യാറായിരുന്നില്ല…

പ്രവീൺ ചന്ദ്രൻ