ആദ്യപ്രണയം എന്നെ മറ്റാരോ ആക്കി തീർത്തു. ലോകത്തോട് മുഴുവൻ വെറുപ്പായിരുന്നു…

സേറയുടെ മാത്രം ❤❤

Story written by Bindhya Balan

::::::::::::::::::::::::::::

” റെക്സെ ടാ എന്നതാ നിന്റെ ഭാവം…ഏതോ ഒരുത്തി ഇട്ടേച്ചു പോയെന്നും വച്ച് ഒള്ള ജോലീം തൊലച്ച്‌ കള്ളും കുടിച്ച് നടന്നാ പോയവള് തിരിച്ചു വരോടാ… കാലം കുറച്ചായി ഞാനും നിന്റമ്മച്ചിയും ഇത് കാണുന്നു… പറയുമ്പോ എന്നതാ കുരിശിങ്കൽ ജോൺ ഐപ്പ് വലിയ റബ്ബർ മൊതലാളീ…കാറ്‌, ബംഗ്ലാവ് ഒക്കെയുണ്ട്.. പറഞ്ഞട്ടെന്നതാ കർത്താവേ, മലയാറ്റൂര് പള്ളിയില് കുരിശ് ചുമന്ന് കർത്താവിനോട് കെഞ്ചി വാങ്ങിയ പുന്നാര മോൻ ദേ നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചു നടക്കുന്നു…”

തലേന്ന് കുടിച്ച കള്ളിന്റെ കെട്ടു വിടാതെ നട്ടുച്ചയ്ക്കെഴുന്നേറ്റ്, അടുക്കള വരാന്തയുടെ തറയിലേ തണുപ്പിൽ മലർന്നു കിടന്നൊരു സിഗരറ്റ് വലിച്ച് പുക മേലോട്ട് ഊതുമ്പോൾ ആണ് തലയ്ക്കു മുകളിൽ വന്ന് നിന്ന് അപ്പൻ ഒച്ച വച്ചത്. ഒന്നും മിണ്ടാതെഴുന്നേറ്റ് മുണ്ട് ഒന്ന് കൂടി അഴിച്ച് കുത്തി അകത്തേക്ക് നോക്കി ഞാൻ വിളിച്ചു

“ഒരു കട്ടൻ ചായ.. “

പിന്നെ തിരിഞ്ഞു നിന്ന് അപ്പനോടായി പറഞ്ഞു

“ഒരു കട്ടൻ കുടിച്ചേച്ചു സിഗരറ്റ് വലിച്ചാ എന്നാ സുഖം ആണെന്നറിയോ അപ്പാ… “

അത് കേട്ട് കൈ വീശി മോന്തക്കുറ്റിക്കൊന്ന് പൊട്ടിച്ചിട്ട് കലിതുള്ളി പോകുന്ന അപ്പനെ നോക്കി ചിരിച്ചു കൊണ്ട് കവിൾ തടവി നിൽക്കുമ്പോഴാണ് കട്ടൻ ചായയുമായി അമ്മച്ചി വന്നത്.

“എന്നാത്തിനാടാ കാലത്ത് തന്നെ അപ്പന്റെ വായിലിരിക്കണത് കേൾക്കണത്.. അതിയാൻ പറയുന്നത് നേരല്ലേ.. ആകെയൊള്ള മോനൊരുത്തൻ ഇങ്ങനെ അലമ്പിത്തെറ്റി നടക്കുന്നതിൽ ദെണ്ണപ്പെട്ടാണ് ഇപ്പൊ ഒള്ള ജീവിതം… നീയെന്നാടാ മോനേ അത് മനസ്സിലാക്കാത്തത്… നീ പറയണ താളത്തിനെല്ലാം അങ്ങേരു തുള്ളി തന്നിട്ടില്ലേ.. നിനക്ക് ഇഷ്ട്ടമുള്ള സ്കൂൾ.. നിനക്കിഷ്ടമുള്ള കോളേജ്.. നിനക്കിഷ്ടമുള്ള ജോലി, നിനക്കിഷ്ടമുള്ള വണ്ടി അങ്ങനെ ഈ വീട്ടിൽ എല്ലാ കാര്യങ്ങളും നിന്റെ ഇഷ്ട്ടത്തിനല്ലേ….എന്നിട്ട് അങ്ങനെയുള്ള അപ്പനോട് ഇങ്ങനെ ചെയ്യണം എന്റെ മോൻ “

കയ്യിലിരുന്ന കട്ടൻ ചായ കയ്യിലേക്ക് തന്ന് കണ്ണും മൂക്കും തുടച്ച് കൊണ്ട് അമ്മച്ചി പറഞ്ഞവസാനിപ്പിക്കുമ്പോൾ, വലിച്ച് തീർത്ത സിഗരറ്റ് കുറ്റി മുറ്റത്തേക്കെറിഞ്ഞ് കവിൾ തടവി ഞാൻ പറഞ്ഞു

“നടയടി കഴിഞ്ഞ് കുരിശിങ്കൽ ജോൺ ഐപ്പ് ഇപ്പോ അങ്ങ് പോയതേയൊള്ളൂ.. ഒരു കവിള് കൂടിയൊണ്ട്.. അമ്മച്ചിയും കൂടിയൊന്നു കൈ വയ്ക്കുവാണേൽ ബാലൻസ്ഡ് ആകും… “

“കർത്താവേ അപ്പച്ചൻ തല്ലിയോ നിന്നെ..എന്നാ കന്നംതിരിവാടാ അപ്പനോട് പറഞ്ഞത് നീ… “

അമ്മച്ചി നെഞ്ചത്തടിച്ചൊരു നിലവിളി ആയിരുന്നു.

അമ്മച്ചിയുടെ ആ കരച്ചിലിന് കാത് കൊടുക്കാതെ മുറിയിലേക്ക് തന്നെ തിരിച്ചു നടക്കുമ്പോൾ ഇരമ്പി വന്ന ദേഷ്യത്തിൽ ഭിത്തിയിൽ ആഞ്ഞിടിക്കവേ മനസ് രണ്ടു കൊല്ലം മുൻപുള്ള കാലത്തിലേക്ക് അനുസരണയില്ലാതെ ഓടി..

രണ്ടു കൊല്ലം മുൻപ് വരെ റെക്സ് ഇങ്ങനെ ആയിരുന്നില്ല. റെക്സ് ജോൺ ഐപ്പ് എന്ന സ്‍മാർട്ട് ആയ ഗസ്റ്റ്‌ ലക്ച്ചർ… അത്യാവശ്യം കാണാൻ സൗന്ദര്യവും ആണത്തവുമുള്ള ഒരദ്ധ്യാപകൻ നേരിടുന്ന പ്രശ്നം തന്നെയായിരുന്നു എനിക്കും. പഠിപ്പിക്കുന്ന വിദ്യാർത്ഥിനിക്ക് തോന്നിയ പ്രണയം.ആവുന്നത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും അവൾ കൂട്ടാക്കിയില്ല. ശാസിക്കുമ്പോഴെല്ലാം പ്രണയം തെറ്റാണോ സർ എന്ന് ചോദിച്ച് കണ്ണുകൾ നിറയ്ക്കാറുള്ള അവളോട്‌ എപ്പോഴോ തോന്നിയ ഇഷ്ടം. അതിരുകളില്ലാത്ത ആകാശത്തിലേക്ക് പറന്നുയർന്ന പ്രണയം..

പ്രണയം കോളേജിൽ ആരും അറിയാതെ കൊണ്ട് നടന്നുവെങ്കിലും, പതിയെ പതിയെ ക്യാമ്പസിൽ അതൊരു സംസാര വിഷയമായി. വിദ്യാർത്ഥികളുടെ അർത്ഥം വച്ചുള്ള നോട്ടങ്ങൾക്കും ചിരികൾക്കുമിടയിലൂടെ നടന്ന് പോകുമ്പോഴെല്ലാം മനസ്സിൽ ഒരു ചിരി വിടരും. എന്റെ പെണ്ണിന്റെ ചിരിക്കുന്ന മുഖം ഓർമ്മ വരും. ഒളിഞ്ഞും തെളിഞ്ഞും കുട്ടികൾ, “കീർത്തന റെക്സ് സാറിന്റെ ആളാണ്‌ ” എന്ന് പറയുന്നത് കേൾക്കുമ്പോൾ അവളെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നുമായിരുന്നു.

നാൾക്ക് നാൾ അവളോടുള്ള പ്രണയമെന്നിൽ അത്രമേൽ ഭ്രാന്തമായിക്കൊണ്ടിരുന്നു. അവളെ പിരിഞ്ഞൊരു നിമിഷം പോലും ജീവിക്കാൻ കഴിയാത്തത് പോലെ എന്നിൽ വേരുറച്ചു പോയൊരുവൾക്ക് എന്ന് മുതലായിരുന്നു ഞാനൊരു ശല്യമായി മാറിയതെന്ന് എനിക്ക് അറിയില്ല. വിളിച്ചാൽ ഫോൺ എടുക്കാതെയും മെസ്സേജുകൾക്ക് റിപ്ലൈ തരാതെയും എന്റെ ക്ലാസുകൾ മാത്രം കട്ട്‌ ചെയ്തും എനിക്ക് പിടി തരാതെ ക്രൂരമായി അവളെന്നെ അവഗണിച്ചപ്പോൾ എനിക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

അവഗണിച്ച് അവഗണിച്ചൊടുവിൽ എനിക്ക് ഭ്രാന്ത് വരുമെന്ന അവസ്ഥയിൽ, ഒരിക്കൽ അവളെ ബലമായി പിടിച്ചു നിർത്തി കാരണം തിരക്കുമ്പോൾ, എന്നേക്കാൾ നല്ലതെന്നു തോന്നിയൊരുവന്റെ ഭാര്യയായി ജീവിക്കാൻ അവൾ തീരുമാനിച്ചു എന്ന് അവളുടെ നാവിൽ നിന്ന് പറഞ്ഞു കേട്ടപ്പോൾ മരവിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു. എന്റെ കൈ തട്ടിമാറ്റി നടന്നു പോകുമ്പോൾ അവസാനമായി അവൾ പറഞ്ഞത് ഇന്നലെയെന്ന പോലെ കാതിൽ ഉണ്ട്

“ക്ലാസ്സിൽ ഒരു കുട്ടി വികൃതി കാണിച്ചാൽ സർ ക്ഷമിക്കില്ലേ….. ഞാൻ സാറിന്റെ സ്റ്റുഡന്റ് ആണ്…എന്നോടും ക്ഷമിക്കണം… ഇനിയൊരിക്കലും എന്നെ വിളിക്കരുത്… ബൈ “

ഇത്തിരി ഇമ്മിണി വാക്കുകളിൽ, ഒരു ബൈ പറച്ചിലിൽ നെഞ്ച് ചവിട്ടിയരച്ച് അവൾ പോയി…

പിന്നെയുള്ള നാളുകൾ…. റെക്സ് ജോൺ ഐപ്പിനെ ഒരു പെണ്ണ് പറ്റിച്ചു എന്ന് കുട്ടികളും കൂടെയുള്ള അധ്യാപകരും പതുക്കെയും പിന്നെ ഉറക്കയും പറയാൻ തുടങ്ങി.

അപമാനം കൊണ്ട് തല കുനിഞ്ഞ് പോയ നാളുകൾ. സ്റ്റുഡന്റ്സിനു മുന്നിൽ ഞാൻ ഒന്നുമല്ലാതായിപ്പോയ ദിവസങ്ങൾ.. ഒടുവിൽ ജോലി രാജി വച്ച് ആർക്കും മുഖം കൊടുക്കാതെ വീട്ടിലെ സ്വന്തം മുറിക്കുള്ളിൽ എരിഞ്ഞു തീരുമ്പോൾ, അത് ക ള്ളിൽ സുഖം കണ്ടെത്താൻ തുടങ്ങിയ നാളുകളുടെ ആരംഭം ആയിരുന്നു. പഴയ റെക്സ് മരിച്ചു മണ്ണടിഞ്ഞ്, പുനർജനിച്ച പുതിയ റെക്സിന് അമ്മയൊഴികെ ഭൂമിയിലെ പെണ്ണായി പിറന്ന എല്ലാവരോടും വെറുപ്പായിരുന്നു.

ആദ്യപ്രണയം എന്നെ മറ്റാരോ ആക്കി തീർത്തു.ലോകത്തോട് മുഴുവൻ വെറുപ്പായിരുന്നു.. അമർഷമായിരുന്നു. എന്നെ തിരിച്ചു കിട്ടാൻ വേണ്ടി അമ്മച്ചി പ്രാർത്ഥനയും ധ്യാനങ്ങളുമായി പള്ളികൾ തോറും കയറിയിറങ്ങി .പക്ഷെ ഒരിക്കലും ഇനി പഴയത് പോലെ ആവില്ല എന്ന് മനസ്സിലുറപ്പിച്ചു സ്വയം നശിച്ചങ്ങനെ ജീവിക്കുന്നതിൽ വല്ലാത്തൊരാനന്ദം ആയിരുന്നു എനിക്ക്.ഒന്നിനോടും കമ്മിറ്റ്മെന്റ് ഇല്ലാതെ ഉത്തരവാദിത്തമില്ലാതെ അങ്ങനെ എവിടേക്കോ ഒഴുകിപ്പോകുന്നൊരു കലങ്ങിയ പുഴ പോലെ ജീവിതം എങ്ങോട്ടോ അങ്ങനെ..ഒരുത്തിയെ ഓർത്ത്….

ഓർമ്മകൾ ഒരു കടന്നൽക്കൂട്ടം പോലെ തലയ്ക്കുള്ളിൽ മൂളാൻ തുടങ്ങിയപ്പോൾ ഭ്രാന്ത് പിടിച്ചവനെപ്പോലെ മേശയിൽ ഇരുന്ന കുപ്പി തറയിലേക്കെറിഞ്ഞു പൊട്ടിച്ചു ഞാൻ.

ശബ്ദം കേട്ട് ഓടി വന്ന് നെഞ്ചത്ത് കൈ വച്ച് അന്ധാളിച്ചു നിന്ന അമ്മച്ചി, ഇന്നിതിനൊരവസാനം വേണമെന്ന് പറഞ്ഞ് കരഞ്ഞു വിളിച്ച് മുറിക്കുള്ളിൽ കയറി വാതിലടച്ച്‌ അന്നാദ്യമായി ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ പതറിപ്പോയി ഞാൻ.

കുടിച്ച ക ള്ളിന്റെ കെട്ടിറങ്ങിപ്പോയ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട്

“ഒരു കുടുംബമായി ജീവിക്കാൻ ഇനിയും നീയൊരുക്കമല്ലേൽ കർത്താവാണേ സത്യം, കെട്ടിത്തൂങ്ങി ചാകും ഞാൻ.. “

എന്ന് പറഞ്ഞത് കേട്ടപ്പോൾ

“അമ്മച്ചിയുടെ ഇഷ്ടം പോലെ “

എന്നൊരു വാക്കല്ലാതെ മറ്റൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല.

മിന്നു കെട്ടേണ്ടവളെ അമ്മച്ചി തന്നെ കാണിച്ചു തന്നു. അപ്പന്റെ അടുത്ത കൂട്ടുകാരന്റെ മകൾ. കുഞ്ഞുന്നാളിൽ എന്റെ വാലിൽ തൂങ്ങി റെക്സിച്ചായാ എന്ന് വിളിച്ചു നടന്നവൾ.. സേറ….

അങ്ങനെ ഒടുക്കം ഏതൊരു മകനെയും പോലെ പെറ്റവയറിന്റെ കണ്ണുനീരിനു മുന്നിൽ പിടിച്ചു നിൽക്കാൻ വയ്യാത്തൊരുത്തനായി സേറയുടെ കഴുത്തിൽ ഞാൻ മിന്നു കെട്ടി…

***************

സേറ എന്റെ ലൈഫിൽ എന്നിട്ടും എനിക്ക് യാധൊരു വിധ മാറ്റങ്ങളും ഉണ്ടായില്ല. കല്യാണം കഴിഞ്ഞ് നാളുകൾ ഒത്തിരി കഴിഞ്ഞെങ്കിലും ഒരിക്കൽപ്പോലും സേറയെ ഒരു ഭാര്യയായി കാണാൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് നേര്.

കൊടുത്ത സ്നേഹത്തേ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ച്‌, ഹൃദയം ചവിട്ടിയരച്ചു പോയവൾ തന്ന മുറിവിപ്പോഴും കരിയാതെ ചോരയിറ്റിങ്ങനെ ഉയിരിനെ നോവിക്കുമ്പോൾ, എനിക്കെങ്ങനെ മറ്റൊരു പെണ്ണിനെ സ്നേഹിക്കാൻ കഴിയും..
വിശ്വസിക്കാൻ ആവും….

അവളോടുള്ള അവഗണന ആദ്യരാത്രിയിലെ തന്നെ തുടങ്ങിയത് കൊണ്ട് അവൾ എന്നോട് സംസാരിക്കാൻ വരില്ലായിരുന്നു…

പകൽ മുഴുവൻ അമ്മച്ചിയുടെ സാരിത്തുമ്പിൽ തൂങ്ങി കലപില ഒച്ച കൂട്ടി ബഹളം വച്ച് വീട്ടിലും പറമ്പിലും ഓടി നടന്ന് എന്റെ നിഴൽ കണ്ടാൽ നിശബ്ദയാകുന്നവൾ ഒരു മടിയും കൂടാതെ എന്റെ വെറുപ്പ് കണ്ടിട്ടും എനിക്കായ് എല്ലാം ചെയ്ത് തന്ന് എന്നെ സ്നേഹിച്ചു കൊണ്ടിരുന്നു.

പാതി രാത്രിക്ക് കയറി വരുന്ന എനിക്ക് അത്താഴം വിളമ്പി വച്ചു കാത്തിരിക്കുന്ന അവളെ കണ്ടില്ലെന്നു നടിച്ചു കയറിപ്പോകുമ്പോഴും ഒരേ മുറിയിൽ, കട്ടിലിനു താഴെ വിരിച്ച ബെഡ്ഷീറ്റിൽ കിടന്ന് തേങ്ങുന്ന അവളുടെ നോവുകൾ ഇരുളിൽ കേൾക്കുമ്പോഴും ആരോടൊക്കെയോ ഉള്ള പകവീട്ടൽ പോലെ ഞാൻ ചിരിച്ചു.

ഒരു ദിവസം, പുറത്തേക്ക് പോയിട്ട്, പതിവിലും നേരത്തെ വന്ന് കയറിയ ഞാൻ പാതി ചാരിയ വാതിലിന്റെ വിടവിലൂടെ അവളുടെ സ്വരം കേട്ട് അകത്തേക്ക് നോക്കുമ്പോൾ കണ്ടത് ഭിത്തിയിലേ എന്റെ ഫോട്ടോയ്ക്ക് മുന്നിൽ കൈ രണ്ടും ഇടുപ്പിൽ കുത്തി നിൽക്കുന്ന അവളെയാണ്

“നീ ആരാണെന്നാടാ തെമ്മാടി നിന്റെ വിചാരം…പെണ്ണൊരുത്തിയെ മിന്നു കെട്ടി കൊണ്ട് വന്നിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പണ്ടെങ്ങാണ്ടു പ്രേമിച്ചു പറ്റിച്ചിട്ട് പോയ ആ ഒണക്കചുള്ളീനേം ഓർത്ത് നടക്കാൻ നാണമില്ലേ റെക്സെ നിനക്ക്….എനിക്ക് നിന്നെ എത്ര ഇഷ്ട്ടാണെന്നു അറിയോടാ താന്തോന്നി..ചെക്കന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു വന്നതല്ലേ ഞാൻ.. എനിക്കെന്താ ഇത്ര ഇഷ്ടംന്ന് അറിയോ.. കുഞ്ഞിലേ മുതല് ഉള്ളിൽ കൊണ്ട് നടന്നതാ ഞാൻ… റെക്സ് ഈ സേറയ്ക്ക് മാത്രം ഉള്ളതായിരുന്നു.. അതോണ്ടാ ആ ഉണക്കചുള്ളി ചെക്കനെ ഇട്ടേച്ചു പോയത്.. പാവമല്ലേ ചെക്കാ നിന്റെ സേറ.. പിന്നെ എന്നാടാ നിനക്കെന്നെയൊന്നു തിരിച്ചു സ്നേഹിച്ചാൽ.. ‘

അത് കേട്ട് അറിയാതെ വന്നൊരു ചിരിക്കൊപ്പം അന്നാദ്യമായി എനിക്കവളോട് ഒരു കുഞ്ഞ് ഇഷ്ടം തോന്നി.

പക്ഷേ, ഉള്ളിലെന്നോ എപ്പോഴോ അറിയാതെ തോന്നി തുടങ്ങിയിരുന്ന ആ ഇഷ്ടത്തിന്റെ ആഴം എത്രത്തോളമാണെന്നു ഞാൻ തിരിച്ചറിഞ്ഞത്, മുറ്റത്തെ മഴവീണു വഴുക്കൽ നിറഞ്ഞ തറയോടിൽ കാല് തെന്നി പടിക്കെട്ടിലേക്ക് തലയടിച്ചു വീണ് ബോധം പോയ അവളെ ഓടിച്ചെന്നു വാരിയെടുത്ത് വണ്ടിയിലേക്കിട്ട് ആശുപത്രിയിലേക്ക് പായുമ്പോൾ ആയിരുന്നു.

ഡിസ്ചാർജ് ആയി വന്ന രാത്രിയിൽ നെറ്റിയിലൊരു മുറിവിന്റെ കുഞ്ഞ് കെട്ടുമായി നിലത്തു കിടന്നുറങ്ങുന്ന അവളുടെ അരികിൽ ചെന്നിരുന്ന് സിഗരറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ, മുഖത്തേക്ക് വീണ് കിടന്ന മുടിയിഴകൾ മാടിയൊതുക്കി ആ മുഖമെങ്ങനെ നോക്കിയിരിക്കുമ്പോൾ ആയിരുന്നു…

ആ നിമിഷമാണ് എനിക്ക് മനസിലായത് അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലിയുടെ ശക്തി..

എനിക്ക് വേണ്ടി മാത്രം ജീവിക്കാൻ മോഹിച്ചൊരുവളുടെ സ്നേഹത്തിന്റെ വിശുദ്ധിയെ കണ്ടില്ലെന്നു നടിക്കാൻ പിന്നെയങ്ങോട്ട് എനിക്ക് കഴിഞ്ഞില്ല..

അവളെ ഉള്ളിൽ സ്നേഹിച്ചു തുടങ്ങിയെങ്കിലും അത് പുറത്ത് കാണിക്കാൻ എന്നിലെ ഈഗോ എന്നെ അനുവദിക്കുന്നുണ്ടായില്ല…എങ്കിലും അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു എന്റെ മാറ്റം..

കാട് കുലുക്കി ഒറ്റയാനെപ്പോലെ നടന്നിരുന്നവൻ പതിയെ പതിയെ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ആകുന്നത് അറിഞ്ഞിട്ടും ഉള്ളിലെ പേടി കൊണ്ട് ഒന്ന് ചിരിക്കാനോ അടുത്ത് വരാനോ കൂട്ടാക്കാതെ തെന്നിമാറിപ്പോകുന്ന അവളെ കാൺകെ ഉള്ളിലൊരു നോവ്‌ പടരും..

പാതിരാത്രിയുള്ള വരവൊക്കെ ഇല്ലാതായി പകലൊടുങ്ങും മുൻപേ വീട്ടിൽ കയറാൻ തുടങ്ങി ഞാൻ..എന്തിനും ഏതിനും ദേഷ്യപ്പെടാറുണ്ടായിരുന്നൊരുവൻ പതിയെ വീണ്ടും ചിരിക്കാൻ തുടങ്ങി..

മാറ്റത്തിന്റെ തുടക്കമെന്നോണം, പത്രത്തിൽ വന്നൊരു ജോബ് വേക്കൻസി കണ്ട് അപ്ലിക്കേഷൻ അയച്ച് ഇന്റർവ്യൂ പാസ് ആയി കോളേജ് അധ്യാപകനായി ജോയിൻ ചെയ്യാനുള്ള അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടിയത് അപ്പന്റെ കയ്യിൽ വച്ച് കൊടുത്ത് അപ്പനെ കെട്ടിപ്പിടിക്കുമ്പോൾ പിന്നിൽ നിന്ന് കണ്ണ് തുടയ്ക്കുന്ന അമ്മച്ചിക്കൊരു ചിരി കൊടുത്ത് ഞാൻ അവിടമാകെ തിരഞ്ഞത് അവളെ ആയിരുന്നു…

അവളെ പരതി നടന്ന കണ്ണുകൾ, വാതിലിനു പിന്നിൽ നിന്നെത്തി നോക്കുന്ന എന്റെ പെണ്ണിന്റെ മുഖത്ത് ചെന്നുടക്കുമ്പോൾ ഒരു ഞെട്ടലോടെ കണ്ണുകൾ പിൻവലിച്ചു അകത്തേക്കോടി അവൾ…

ഒന്നും മിണ്ടാതെ, ശബ്ദമുണ്ടാക്കാതെ പടികൾ കയറി മുറിയിലേക്ക് ചെന്ന്, ചാരിയിട്ട വാതിൽ വിടവിലൂടെ നോക്കുമ്പോൾ ഞാൻ കണ്ടു, എന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന്

“അപ്പോ നിനക്ക് ചിരിക്കാനൊക്കെ അറിയാല്ലേ ചെക്കാ.. എന്നിട്ടാ ഇത്രയും കാലം മസിലും പിടിച്ചു നടന്നത്… സാരമില്ല..ചിരിച്ചാലും ദേഷ്യപ്പെട്ടാലും ന്നോട് എങ്ങനെ ആയാലും ഈ സേറയ്ക്ക് അവളുടെ ചെക്കനെ ജീവനാട്ടോ… “

എന്ന് പറഞ്ഞ് കണ്ണുകൾ തുടയ്ക്കുന്ന എന്റെ പെണ്ണിനെ..

ഉള്ളിലൊരു സങ്കടത്തിന്റെ നനവ് പടരുന്നത് ഞാനറിഞ്ഞു.തിരിച്ചു പടികളിറങ്ങി ബുള്ളറ്റുമെടുത്ത്‌ പുറത്തേക്ക് പോകുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..

ഒരു ലോങ്ങ്‌ റൈഡിൽ മനസ് സ്വസ്ഥമാക്കി, പഴയ ഓർമ്മകളെയെല്ലാം വഴിയിൽ വലിച്ചെറിഞ്ഞ് സേറയുടെ മാത്രം തെമ്മാടിച്ചെക്കനായി തിരിച്ചു വീട്ടിലെത്തുമ്പോൾ വൈകിയിരുന്നു..

അത്താഴം വിളമ്പി വച്ച് കാത്തിരുന്ന അവളോട്‌ “എനിക്ക് വേണ്ട.. വിശപ്പില്ല ” എന്ന് പറഞ്ഞ് കയറിപ്പോകുമ്പോൾ പിന്നിൽ നിന്നൊരു നെടുവീർപ്പ് വന്നെന്റെ കാതിൽ തൊട്ടു.

മുറിയിൽ ചെന്ന് വേഷം മാറി ബെഡിലേക്ക് കിടക്കുമ്പോൾ, പാത്രങ്ങളെല്ലാം ഒതുക്കി വച്ച് വന്നവൾ കിടക്കാനുള്ള ഷീറ്റെടുത്തു വിരിക്കുന്നത് കണ്ട് ഞാൻ വിളിച്ചു

“ഡീ… “

ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി..എന്തിനാണ് വിളിച്ചതെന്നറിയാതെ നിൽക്കുന്ന അവളുടെ അടുത്തേക്ക് ചെന്ന്,എന്റെ മട്ടു കണ്ട് ഭയന്ന് തെന്നി മാറാൻ ഒരുങ്ങിയ അവളെ അരക്കെട്ടിൽ കൈ ചുറ്റി നെഞ്ചിലേക്ക് ബലമായി ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു

“റെക്സിന്റെ പെണ്ണ് കിടക്കേണ്ടത് റെക്സിന്റെ കൂടെയാണ്… “

അത്രയും പറഞ്ഞിട്ട് തിരിച്ചെന്തെങ്കിലും പറയാൻ അവസരം കൊടുക്കാതെ എന്റെ ശ്വാസമേറ്റ് തരിച്ചു നിന്ന അവളെ കൈകളിൽ വാരിയെടുത്ത് ബെഡിലേക്ക് കിടത്തി കുനിഞ്ഞു അവൾക്കിരു വശത്തും കൈകൾ കുത്തി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

“മസില് പിടിച്ച് നടക്കാൻ മാത്രമല്ല, ഈ റെക്സിന് ചിരിക്കാനും അറിയാം.. “

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ എന്നെ നോക്കി കണ്ണുകളിൽ അത്ഭുതം നിറച്ച് കിടക്കുന്ന അവളുടെ കണ്ണുകൾ പതിയെ പതിയെ നിറയുന്നത് കണ്ടതും, അവളെ നെഞ്ചോട് വാരിപ്പിടിച്ച്‌

“പൊറുക്കെടി ഇച്ചായനോട്.. “

എന്ന് പറഞ്ഞ് ആ നെറ്റിമേൽ ഞാൻ ചുണ്ടമർത്തി. അത് കേട്ടൊരു തേങ്ങലോടെ എന്നെ വട്ടം ചുറ്റിപ്പിടിച്ച്

“സേറയോട് ഇച്ചായന് സത്യമായും ഇഷ്ട്ടാണോ ഇപ്പൊ “

എന്ന് ചോദിച്ച അവളെ നെഞ്ചിൽ നിന്നടർത്തി മാറ്റി ഒരു നിമിഷം ആ കണ്ണുകളിലേക്ക് നോക്കിയിട്ട്, മുഖം താഴ്ത്തി അവളുടെ ചുണ്ടുകൾ ഭ്രാന്തമായൊന്നു നുണഞ്ഞിട്ടു ഞാൻ പറഞ്ഞു

“ദേ ഇത്രേം ഇത്രേം ഇത്രേം ഇച്ചായന്റെ സേറയെ ഇച്ചായനിഷ്ടമാണ്.. “..

അത് കേട്ടൊരു ചിരിയോടെ എന്റെ കഴുത്തിൽ കൈ ചുറ്റി എന്നെ അവളുടെ ദേഹത്തേക്ക് വലിച്ചിട്ട് മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി “. സേറയുടെ പ്രാണനാട്ടോ ” എന്നവള് പറഞ്ഞത് കേട്ടപ്പോൾ ഉള്ളമൊരു ശലഭച്ചിറക് പോലെ പിടഞ്ഞു…

ഒടുവിൽ ഉയിര് കൊണ്ടും ഉടലും കൊണ്ടും അവൾ എന്റേതും ഞാൻ അവളുടേതുമായി മാറിയ ആ രാത്രി, വാടിയ പൂ പോലെ അരികിൽ കിടന്ന അവളെ വാരിയെടുത്ത് നെഞ്ചിൽ കിടത്തി ആ ചുണ്ടിൽ കണ്ണീരിന്റെ നനവുള്ളൊരു ചുംബനം കൂടി കൊടുത്തു ഞാൻ..അത്രയും നാൾ അവളെ വേദനിപ്പിച്ചതിനു ഒരിക്കൽക്കൂടി എന്റെ പെണ്ണിനോടുള്ള മാപ്പിരക്കൽ……..

ബിന്ധ്യ ബാലൻ