ഇവിടെ ടാഗ്ഗ് ചെയ്ത വ്യക്തി എന്റെ മകളുടെ ഓപ്പറേഷന് പൈസ നൽകാമെന്നേറ്റ് പറ്റിച്ചിരിക്കുന്നു…

പോസ്റ്റ്

Story written by PRAVEEN CHANDRAN

:::::::::::::::::::::::::::::::

“പലവട്ടം ആലോചിച്ചതാണ് ഇതിവിടെ പറയണോ എന്ന്.. പക്ഷെ വേറെ നിവൃത്തിയില്ല.. സുഹൃത്തുക്കളെ എന്റെ മകൾ അത്യാസന്ന നിലയിലാണ്.. ഓപ്പറേഷനുവേണ്ടി അമ്പതിനായിരം രൂപ ഉടൻ കെട്ടണം.. അവളുടെ ചികിത്സക്കുവേണ്ടി ചിലവ് ചെയ്ത് കിടപ്പാടം വരെ പണയത്തിലാണ്.. കനിവുളളവർ സഹായിക്കുക മൂന്നു ദിവസം കൂടെയെ ഇനി ഓപ്പറേഷനുളളൂ..ഗതി കെട്ടാണ് ഞാനിത് നിങ്ങളുമായി പങ്കുവയ്ക്കുന്നത്..”

അവന്റെ ആ പോസ്റ്റ് കണ്ട് പലരും വിഷമം പ്രകടിപ്പിച്ചു..

നന്നായി എഴുതിയിരുന്ന അവന് വലിയൊരു സുഹൃത് വലയം തന്നെയുണ്ടായിരുന്നു…

അവന്റെ പല രചനകൾക്കും ലൈക്കും കമന്റുമായി പ്രോത്സാഹിപ്പിച്ചിരുന്നവർ അവിടേയും അവനെ നിരുത്സാഹപെടുത്തിയില്ല..ചിലർ കരയുന്ന സ്മൈലികളും മറ്റു ചിലർ അവനേക്കാൾ വലിയ ആശയങ്ങൾ വരെ നിരത്താൻ തുടങ്ങി.. “ബ്രോ തളരരുത് പോരാടുക”.. “ദൈവം രക്ഷിക്കും”…”ഞങ്ങൾ പ്രാർത്ഥിക്കാം”.. അങ്ങനെ അങ്ങനെ പോയി കമന്റുകൾ..

ഒരാൾ പോലും അവന് പൈസ കൊടുത്ത് സഹായിക്കാൻ തയ്യാറായില്ല എന്നതാണ് സത്യം..

അപ്പോഴാണ് അവന്റെ സുഹൃദ് ബന്ധത്തിലുണ്ടായിരുന്ന പ്രവാസിയായ ഒരാൾ ആ പോസ്റ്റ് ശ്രദ്ധിക്കുന്നത്..

അവനുമായിട്ട് അത്ര പരിചയമൊന്നുമില്ലെങ്കിലും അവന്റെ നിസ്സഹയാവസ്ഥ ഓർത്ത് നാട്ടിലേക്ക് വീടുപണിയുടെ ആവശ്യത്തിലേക്ക് വച്ചിരുന്ന പൈസ അവന് അയച്ചു കൊടുക്കാൻ അയാൾ തീരുമാനിച്ചു..

“ഹലോ അനൂപ് അല്ലേ.. ഞാൻ അരുൺ.. നിങ്ങളുടെ ഒരു ആരാധകനാണ്.. നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുണ്ട്.. നിങ്ങളുടെ ഇന്നത്തെ പോസ്റ്റ് കണ്ടിരുന്നു.. നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാക്കാനാവും ഞാൻ നിങ്ങളെ സഹായിക്കാം..”

ഇത് കേട്ടതും അവന് വളരെ സന്തോഷമായി..

“വളരെ നന്ദി അരുൺ.. എനിക്കറിയാം അരുണി നെ.. നിങ്ങളുടെ കമന്റുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്.. ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് പൈസ അടക്കണം..”

അരുൺ ഒന്ന് ആലോചിച്ചതിന് ശേഷം പറഞ്ഞു..

“ഞാൻ വെസ്റ്റേൺ യൂണിയൻ വഴി അയക്കാം.. അതാവുംമ്പോ പെട്ടെന്ന് കിട്ടും..നിങ്ങളുടെ അഡ്രസ്സ് പ്രൂഫ് കൊണ്ട് പോയാ മതി.. ഈ നമ്പർ നോട്ട് ചെയ്തോളൂ..ഞാനയച്ചിട്ട് അനൂപിനെ വിളിക്കാട്ടോ”

“വളരെ സന്തോഷം സുഹൃത്തേ..”

അനൂപിന് ആ വാക്കുകൾ വലിയൊരു ആശ്വാസമായി..ഉടൻ തന്നെ ഡോക്ടറോട് വിളിച്ച് അവൻ കാര്യം പറഞ്ഞു.. ഓപ്പറേഷനുളള ഏർപ്പാടുകൾ തയ്യാറാക്കാനായി ആവശ്യപെട്ടു..

മകളെ ആശ്വസിപ്പിച്ചതിനുശേഷം അവൻ കാത്തിരുന്നു ആ വിളിക്കായ്..

പക്ഷെ ഒരു മണിക്കൂറുകൾ കടന്ന് പോയിട്ടും അരുണിന്റെ കോൾ വന്നില്ല.. തിരിച്ച് കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും ഒരു വിവരവുമില്ല.. അവൻ ആകെ ടെൻഷനിലായി.. നാളെ രാവില ആണ് ഓപ്പറേഷൻ.. അതിന് മുമ്പ് പൈസ അടച്ചില്ലെങ്കിൽ..

ഒരു ദിവസം കാത്തിരുന്നിട്ടും അരുണിന്റെ ഒരു വിവരവുമില്ലാതായപ്പോൾ അവന് ദേഷ്യം ഇരച്ചുകയറി.. തന്നെ പറഞ്ഞു പറ്റിച്ചയാളോട് അവന് പുച്ഛം തോന്നി..

വേഗം തന്നെ ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് തന്റെ വിഷമവും അമർഷവുമെല്ലാം അവൻ പ്രകടിപ്പിച്ചു.

“പ്രിയപെട്ടവരെ.. സഹായിക്കാമെന്നേറ്റ് പ്രതീക്ഷകൾ നൽകി വഞ്ചിക്കുന്നതിനേക്കാൾ ദ്രോഹം മറ്റൊന്നുമില്ല.. ഇവിടെ ടാഗ്ഗ് ചെയ്ത വ്യക്തി എന്റെ മകളുടെ ഓപ്പറേഷന് പൈസ നൽകാമെന്നേറ്റ് പറ്റിച്ചിരിക്കുന്നു.. നാളെ രാവിലെ മകളുടെ ഓപ്പറേഷനാണ്.. അത് നടന്നില്ലെങ്കിൽ ഞങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരും.. ഇയാളുടെ ഉറപ്പു പറഞ്ഞതു കാരണം മറ്റുവഴിക്ക് വന്ന ചില സഹാ യങ്ങളും ഞങ്ങൾക്ക് ഉപേക്ഷിക്കേണ്ടതായി വന്നു.. അവസാന സമയമായി ആർക്കെങ്കിലും സഹായിക്കാനാവുമെങ്കിൽ സഹായിക്കുക..”

അവനാ പോസ്റ്റിട്ടതും കമന്റുകളുടെ പ്രവാഹമായിരുന്നു..ആരും ഞാൻ സഹായാക്കാമെന്നുളള സന്ദേശങ്ങൾ അയച്ചില്ലെങ്കിലും ഒരാളെ തെറി വിളിക്കാൻ കിട്ടിയ അവസരം പലരും നന്നായി ഉപയോഗിക്കുകയായിരുന്നു..

അരുണിന്റെ എക്കൗണ്ടിൽ പരസ്യമായും ടാഗ് ചെയ്തും മെസ്സെൻജർ വഴിയും ആളുകൾ തെറിവിളി തുടർന്നു.. നീചൻ,ചതിയൻ,ദ്രോഹി അങ്ങനെ നീണ്ടു ആ വിളികൾ..

ഏകദേശം അഞ്ച്മണിയോടടുത്തപ്പോൾ അനൂപിന് ഒരു കോൾ വന്നു..

“ഹലോ.. അനൂപ് അല്ലേ?”

“അതെ” അയാൾ മറുപടി പറഞ്ഞു..

“ഹേ മിസ്റ്റർ നിങ്ങളെന്താണ് ചെയ്തത്? നിങ്ങളി പ്പോൾ ടാഗ് ചെയ്ത് അപമാനിച്ച അരുണിന്റെ സുഹൃത്താണ് ഞാൻ.. ഒരാളെ അപമാനിക്കും മുമ്പ് സത്യാവസ്ഥ അറിയാനുളള വിവേകമെങ്കിലും കാണിക്കണമായിരുന്നു.. അരുൺ ഇന്നലെ ആക്സിഡന്റിൽ മരിച്ചു..അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു സ്ലിപ് കിട്ടിയിരുന്നു.. അത് നിങ്ങൾക്ക് അമ്പതിനായിരം രൂപ അയച്ചതിന്റെ രസീപ്റ്റ് ആയിരുന്നു.. പൈസ അയച്ച് ജോലിക്ക് പോകാനായി ധൃതിയിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെയാണ് ആ പാവത്തിന് ഈ ദുരന്തം സംഭവിച്ചത്..അവന്റെ വീടുപണി എന്ന സ്വപ്നം പോലും പൂർത്തികരിക്കാനാവാതെ അവൻ പോയതിന് അറിഞ്ഞുകൊണ്ടല്ലെങ്കിലും ഒരു കാരണക്കാരൻ നിങ്ങളാണ്.. ആ അവനെയാണ് നിങ്ങൾ അപമാനിച്ചത്.. ദൈവം പൊറുക്കില്ല.. അവനെക്കാത്തും ഒരു കുഞ്ഞുമോളവിടെ ഇരിപ്പുണ്ട്.. നിങ്ങളുടെ പൈസ നിങ്ങൾക്ക് അവിടെ ഇന്നലയേ എത്തിയിട്ടുണ്ട്..പോയി എടുക്കാം..”

അതും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു..

മനസ്സിൽ ഇടിത്തീ വീണപോലെയായിരുന്നു അനൂപിന്..

അയാൾ ശരിക്കും തളർന്ന് പോയത് ഇപ്പോഴാണ്..

ഇതൊന്നുമറിയാതെ ആളുകൾ അരുണിന്റെ ആദരാഞ്ജലികൾ പോസ്റ്റിനടിയിൽ വരെ പോയി തെറി വിളിക്കുന്ന തിരക്കിലായിരുന്നു…