കുറച്ച് മുതിർന്നപ്പോൾ വിഷ്ണു അധികം വരാറില്ലെങ്കിലും ശാലിനി അവളുടെ വിവാഹത്തിന് മുമ്പ് വരെ വിധുബാലയ്ക്ക് കൂട്ടുണ്ടായിരുന്നു…

Story written by Saji Thaiparambu

::::::::::::::::::::::::::::::::::::::

മോളേ ശാലിനീ …

പുറത്ത് നിന്ന് മൃദുലയുടെ വിളി കേട്ട് വിഷ്ണുവാണ് ഇറങ്ങി വന്നത്

എന്താ മൃദുലേച്ചീ..?അവള് അമ്മയോടൊപ്പം ടൗണ് വരെ പോയിരിക്കുവാ,

അമ്മയും ഇവിടില്ലേ? ഈശ്വരാ.. ഇനി ഞാനെന്ത് ചെയ്യും? കാത്ത് കാത്തിരുന്നിട്ട് ഇപ്പോഴാ.. വാക്സിൻ എടുക്കാൻ ചെല്ലാൻ അവര് വിളിച്ച് പറഞ്ഞത് , ശാലിനിയെ വിളിച്ച്, മോൾക്ക് കൂട്ടിരുത്തിയിട്ട് പോയിട്ട് വരാമെന്ന് കരുതിയാണ്, ഞാൻ അവളെ അന്വേഷിച്ചത്,

ആങ്ഹാ,അത്രയുള്ളോ? അതിനെന്തിനാ, ചേച്ചി വിഷമിക്കുന്നത് , ചേച്ചി പോയിട്ട് വാ, അത് വരെ ഞാനവളെ നോക്കി കൊള്ളാം

മോനേ.. സുഖമില്ലാത്ത കുട്ടിയല്ലേ അവള്, മോന് അവളെ മാനേജ് ചെയ്യാൻ പറ്റുമോ?

ഓഹ് അതെനിക്ക് അറിയാത്തതൊന്നുമല്ലല്ലോ ചേച്ചീ…? ചെറുപ്പം മുതൽ കാണുന്നതല്ലേ? ഞാനവളെ?ഇവിടുത്തെ ശാലിനിക്കാണ് ഇങ്ങനെയൊരു കുറവെങ്കിൽ, ഞാനെന്തായാലും നോക്കേണ്ടി വരില്ലേ?, ചേച്ചി, പോയിട്ട് വാ, അവളെ ഞാൻ ഹാൻഡില് ചെയ്ത്കൊള്ളാം

എങ്കിൽ ശരി മോനേ.. ഞാൻ പോയിട്ട് വരാം, അവളകത്ത് മുറിയിലുണ്ട്

ജന്മനാബുദ്ധിമാന്ദ്യമുള്ള കുട്ടിയാണ് മൃദുലയുടെ ഏകമകൾ വിധു ബാല

സഹായത്തിന് മറ്റാരുമില്ലാത്ത മൃദുല , പുറത്ത് പോകേണ്ട ആവശ്യങ്ങൾ ഉള്ളപ്പോൾ, മകളെ ,വിഷ്ണുവിൻ്റെ സഹോദരി ശാലിനിയെ ഏല്പിച്ചിട്ടാണ് പോകാറുള്ളത്.

വിധുവിന് മൂന്ന് വയസ്സുള്ളപ്പോഴാണ് മൃദുലയും ഭർത്താവ് സുരേന്ദ്രനും വിഷ്ണുവിൻ്റെ വീടിനടുത്ത് താമസത്തിന് വരുന്നത്, അന്ന് മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്തയായ തൻ്റെ മകൾക്ക് കളിക്കൂട്ടുകാരായി യാതൊരു മടിയും കൂടാതെയാണ് വിഷ്ണുവും ശാലിനിയും എന്നും വീട്ടിൽ വന്നിരുന്നത്

കുറച്ച് മുതിർന്നപ്പോൾ വിഷ്ണു അധികം വരാറില്ലെങ്കിലും ശാലിനി അവളുടെ വിവാഹത്തിന് മുമ്പ് വരെ വിധുബാലയ്ക്ക് കൂട്ടുണ്ടായിരുന്നു

വിവാഹത്തിന് ശേഷം പിറ്റേവർഷം അവളുടെ ഭർത്താവ് ഗൾഫിലേക്ക് പോയപ്പോൾ ശാലിനി സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്നിരുന്നു, ഇരുപത്തിയാറ് വയസ്സുള്ള ശാലിനിയ്ക്കും വിധുവിനും ഏതാണ്ട് ഒരേ പ്രായമാണ്, അവരെക്കാൾ രണ്ട് വയസ്സിന് മൂപ്പുള്ള വിഷ്ണു, ഒരു സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നു, തൻ്റെ മകള് നോർമലായിരുന്നെങ്കിൽ, ഇപ്പോൾ അവളുടെ കുഞ്ഞിനെയും താലോലിച്ച് വീട്ടിലിരിക്കേണ്ടവളാണ് താനെന്ന്, പലപ്പോഴും മൃദുല നിരാശയോടെ നെടുവീർപ്പിടാറുണ്ട്.

വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച്, പ്രണയവിവാഹിതരായ മൃദുലയേയും, ഭർത്താവ് സുരേന്ദ്രനെയും ,വീട്ടുകാർ അവരുടെ കുടുംബത്തിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.

വിധുവിന് അഞ്ച് വയസ്സുള്ളപ്പോൾ, ഒരു അറ്റാക്ക് വന്ന് ,സുരേന്ദ്രനും പോയപ്പോൾ തളർന്ന് പോയ മൃദുലയ്ക്ക് താങ്ങും തണലുമായി നിന്നത് വിഷ്ണുവിൻ്റെ വീട്ടുകാരായിരുന്നു

ഓരോന്ന് ആലോചിച്ച് കൊണ്ട് മൃദുല വാക്സിൻ സെൻ്ററിലെത്തി ,അവിടെ കുറച്ച് തിരക്കുണ്ടായിരുന്നു അര മണിക്കൂറിന് ശേഷമാണ് ഇൻഞ്ചക്ഷനെടുത്തത് ,അതിന് ശേഷം വീണ്ടുംഅരമണിക്കൂർ ഒബ്സർവ്വേഷൻ വേണമെന്ന് പറഞ്ഞപ്പോൾ മൃദുലയ്ക്ക് ഇരിപ്പുറച്ചില്ല ,എത്രയും വേഗം തിരിച്ച് മകളുടെ അടുത്തെത്തിയാലേ തനിക്ക് ശ്വാസം നേരെ വീഴു എന്നവൾക്കറിയാമായിരുന്നു

വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ട് ഏറെക്കാലമായെങ്കിലും ഷെഡ്യൂൾ ചെക്ക് ചെയ്യുമ്പോഴൊക്കെ സ്ളോട്ട് നോട്ട്അവയിലബ്ൾ എന്നായിരുന്നു മറുപടി കിട്ടിയിരുന്നത്

ഒടുവിൽ തൻ്റെയും മകളുടെയും നിസ്സഹായസ്ഥ മനസ്സിലാക്കി ,വാർഡ് മെമ്പറാണ് ഇന്നിപ്പോൾ ഒരു അവസരമുണ്ടാക്കി തന്നത്

ഇനി ചിലപ്പോൾ ഇത് പോലൊരു ചാൻസ് ഉടനെ കിട്ടിയെന്ന് വരില്ല, അത് കൊണ്ടാണ്,നിർബന്ധമായും ഇങ്ങോട്ട് വന്നത്

മകളെ ഒരു പുരുഷനെ ഏല്പിക്കുന്നത് ഉചിതമല്ലെന്നറിയാം, പക്ഷേ വിഷ്ണുവിനെ ചെറുപ്പം മുതലേ അറിയാം, വിധുവിനെ അവൻ പണ്ട് മുതലെ സ്വന്തം സഹോദരിയെ പോലെയാണ് കെയറ് ചെയ്ത് പോരുന്നത്.

ആ ഒരു ധൈര്യം ഉള്ളത് കൊണ്ടാണ്, രണ്ടും കല്പിച്ച് ഇങ്ങോട്ട് വന്നത്, പക്ഷേ നേരം വൈകുംതോറും, ഉള്ളിലൊരു അപായമണി മുഴങ്ങുന്നത് പോലെ മൃദുലയ്ക്ക് തോന്നി.

ഓട്ടോറിക്ഷയിൽ വീടിന് മുന്നിലെത്തുമ്പോൾ വിഷ്ണു വരാന്തയിൽ നില്ക്കുന്നത് കണ്ട് മൃദുലയ്ക്ക് മനസ്സിൻ്റെ പിരിമുറുക്കം അല്പം കുറഞ്ഞു.

അവളെങ്ങനെയുണ്ടായിരുന്നു മോനേ.. ബുദ്ധിമുട്ടുണ്ടായിരുന്നോ ?

ഹേയ് ഇല്ല , ചേച്ചി അകത്തോട്ട് ചെല്ല്

അത് പറയുമ്പോൾ വിഷ്ണുവിൻ്റെ മുഖത്ത് നിറഞ്ഞ ഗൗരവം, മൃദുലയെ ഉത്ക്കണ്ഠാകുലയാക്കി.

മകളുടെ മുറിയിലെത്തുമ്പോൾ അവൾ കമിഴ്ന്ന് കിടക്കുന്നത് കണ്ട മൃദുലയ്ക്ക് ആശങ്ക വർദ്ധിച്ചു

എന്ത് പറ്റി മോളേ …?

മകളുടെയരികിലിരുന്ന് മൃദുല അവളെ വാരിയെടുത്ത് ചേർത്ത് പിടിച്ചു

അമ്മേ …വിഷ്ണുവേട്ടൻ …

അത്രമാത്രം പറഞ്ഞ് മകള് പൊട്ടിക്കരഞ്ഞപ്പോൾ മൃദുലയുടെ നെഞ്ചിൽ വെള്ളിടി വെട്ടി

മോളെ, വിഷ്ണു ഉപദ്രവിച്ചോ?

അതിനവൾ മറുപടിയൊന്നും പറയാതെ, തന്നെ ഇറുകെ പിടിച്ചപ്പോൾ മൃദുല ,തളർന്ന് പോയി.

ഈശ്വരാ.. താൻ വിശ്വസിച്ചവൻ തന്നെ ചതിച്ചോ?

മകളെ പതിയെ കട്ടിലിലേക്ക് കിടത്തിയിട്ട്, മൃദുല വരാന്തയിലേക്കിറങ്ങി വന്നു.

ഒരാങ്ങളെയെപ്പോലെ നീയവളെ സംരക്ഷിച്ച് കൊള്ളുമെന്ന് വിശ്വസിച്ചാണ്, എൻ്റെ മോളെ നിന്നെ ഏല്പിച്ചിട്ട് ഞാൻ പോയത് ,പക്ഷേ നീയവളെ അരുതാത്തതെന്തോ ചെയ്തിരിക്കുന്നു ,അതെന്താണെന്ന് വിശദീകരിക്കാൻ എൻ്റെ മോൾക്ക് കഴിയില്ലെന്ന് നിനക്കുറപ്പുള്ളത് കൊണ്ടല്ലേ? കിട്ടിയ അവസരം നീ മുതലാക്കിയത്, എന്തിനായിരുന്നെടാ ഒരു മകനെ പോലെ കണ്ട നീ എന്നോടിത് ചെയ്തത്?

അവൾക്ക് ഒരാങ്ങളെയെ അല്ല ഇപ്പോഴാവശ്യം, ചൂട് പിടിച്ച അവളുടെ മനസ്സും ശരീരവും തണുപ്പിക്കാൻ കഴിയുന്ന, ഒരു പുരുഷനെയാണ് അവളാഗ്രഹിക്കുന്നത്,

എന്ത് പറഞ്ഞെടാ നീ.. എൻ്റെ മോളേക്കുറിച്ച് അനാവശ്യം പറഞ്ഞാൽ, നിൻ്റെ നാവ് ഞാനരിയും

മൃദുലേച്ചീ…ഒരമ്മയായ നിങ്ങളോട് നടന്നതെന്താണെന്ന് പറയാൻ എനിക്ക് ലജ്ജയുണ്ട് ,കാരണം സ്വന്തം മകളിൽ നിന്ന് അമ്മയായ നിങ്ങൾക്ക്, ഒരിക്കലും അത്തരം അനുഭവം ഉണ്ടായിക്കാണില്ല, പക്ഷേ ഞാനവളെ സഹോദരിയായി കണ്ടാലും, തിരിച്ച് അവൾക്കെന്നോട് തോന്നിയത്, വിവാഹം പ്രായം കഴിഞ്ഞ് നില്ക്കുന്ന ഒരു സ്ത്രീയ്ക്ക്, പുരുഷനോട് തോന്നുന്ന വൈകാരികമായ അഭിനിവേശമായിരുന്നു,

അതവൾ ശാരീരികമായി എന്നോട് പ്രകടിപ്പിക്കുകയും ചെയ്തു ,ഒരു നിമിഷം പകച്ച് പോയ ഞാൻ, അവളുടെ ബലിഷ്ടമായ ആലിംഗനത്തിൽ നിന്ന് മോചിതനാവാൻ, എനിക്കവളെ കട്ടിലിലേക്ക് പിടിച്ച് തളളിയിടേണ്ടി വന്നു, അവളുടെ കണ്ണുകളിലും, അസ്പഷ്ടമായ ഉച്ചാരണങ്ങളിലും ഒരു പുരുഷൻ്റെ സാമീപ്യം അതിയായി അവൾ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി, അവളുടെ അപ്പോഴത്തെ ഭാവം എന്നെ ഭയപ്പെടുത്തി ,അവളെ പൂർവ്വസ്ഥിതിയിലെത്തിക്കാൻ, എനിവളോട് ദേഷ്യപ്പെടേണ്ടിയും വന്നു,

വിഷ്ണൂ… എന്തൊക്കെയാ നീ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല

മൃദുലേച്ചി, ഞാൻ പറയുന്നത് മനസ്സാന്നിദ്ധ്യത്തോടെ കേൾക്കണം ,വിധുവിന് ഇപ്പോൾ ആവശ്യം ഒരു വിവാഹ ജീവിതമാണ്, അവളതിനായി വല്ലാതെ ആഗ്രഹിക്കുന്നുണ്ട്

അതെനിക്കാഗ്രഹമില്ലാഞ്ഞിട്ടാണോ മോനേ .. അതിനാരെങ്കിലും തയ്യാറാവുമോ?

ഇല്ലെന്നെനിക്കറിയാം, ഇങ്ങനെയുള്ള പെൺകുട്ടികളോട്, അനുഭാവം പ്രകടിപ്പിക്കാനും ആങ്ങളയെ പോലെ സംരക്ഷിക്കാനും ഒരു പാട് പേരുണ്ടാവും ,പക്ഷേ സ്വന്തം ജീവിതത്തിലേക്ക് ഇത്തരക്കാരെ ചേർത്ത് നിർത്താൻ ഒരു പുരുഷനും തയ്യാറാവില്ല ,ഞാനൊന്ന് ചോദിച്ചോട്ടെ ,എനിക്കവളെ വിവാഹം ചെയ്ത് തരുമോ? ഞാൻ കൊടുക്കാം, അവളാഗ്രഹിക്കുന്ന പോലൊരു ജീവിതം

മേനേ .. സത്യമാണോ നീ പറയുന്നത് ?

അതേ ചേച്ചീ …എൻ്റെ തീരുമാനങ്ങൾ ഉറച്ചതായത് കൊണ്ട്, അമ്മയും ശാലിനിയും എതിർക്കില്ലന്നെനിക്കറിയാം. എനിക്ക് വേണ്ടത് മൃദുലേച്ചിയുടെ അനുവാദമാണ്

എൻ്റെ മോനേ …

മറുപടിക്ക് പകരം ഒരു പൊട്ടിക്കരച്ചിലോടെ വിഷ്ണുവിൻ്റെ നെഞ്ചിലേക്കവർ മുഖം പൂഴ്ത്തുകയായിരുന്നു.