അമ്മയോട് മാത്രം ആ വേദനയെ വാക്കുകളാൽ വർണ്ണിക്കുമ്പോൾ അമ്മ മുടിയിഴകൾ കോതിയൊതുക്കികൊണ്ട് പറയുമായിരുന്നു…

എഴുത്ത്: മഹാ ദേവൻ

============

വേദന കടിച്ചമർത്തികൊണ്ട് നിലത്തേക്കിരുന്ന് അ ടിവയറ്റിൽ കൈചേർത്തു ചുരുണ്ടുകൂടിയ അവളെ അയാൾ ഒന്നുകൂടി ആഞ്ഞുതൊഴിച്ചു. ആ ചവിട്ടിൽ തു ടപറ്റിയൊഴുകിയ ചോ രതുള്ളികൾക്കൊപ്പം അവൾ ബോധമറ്റ് കിടക്കുമ്പോൾ അയാൾ ചിരിക്കുകയായിരുന്നു. ഒരു കൊലച്ചിരി…

” കണ്ടവന്റെ കുഞ്ഞിനേയും കൊണ്ട് നിന്നെയും ചുമന്ന് ഊറിത്തുടങ്ങിയതിന്റെ പിതൃത്വവും താങ്ങി ജീവിക്കേണ്ട എനിക്ക്. പേരിനൊപ്പം എന്റെ പ്രിതൃത്വം ചേർത്തുവെക്കാൻ അങ്ങനെ ഒരു കുഞ്ഞും ഈ ഭൂമിയിൽ ജനിക്കണ്ട..അതുപോലെ, നിന്നെപോലെ കണ്ടവന്റെ ഗർ ഭം പേറിയ ഒരു പെണ്ണും മലിനമായ മനസുമായി ഈ മണ്ണിൽ ജീവിക്കാൻ യോഗ്യയല്ല “

അയാൾ ഒന്നുകൂടി അവളുടെ അടിനാ ഭി നോക്കി കാല് വീശുമ്പോൾ അവളിൽ ചെറിയ ഒരു ഞെരുക്കം മാത്രമായിരുന്നു അവശേഷിപ്പ്.

തുള്ളിയിൽ നിന്ന് ധാരയായി മാറിയ ചുവപ്പ് രേണുക്കൾ നിലം പടരുമ്പോൾ നിശ്ചലമായ ശരീരത്തെ വെറുപ്പോടെ അയാൾ ഒന്നുകൂടി നോക്കി.

നിശ്വാസത്തിന്റെ ഒരു നേർത്ത വിറയൽ മാത്രം അവൾ മരിച്ചില്ലെന്ന് ബോധ്യപ്പെടുത്തുമ്പോൾ കഫം കെട്ടിയ ചുമക്കൊപ്പം അവന്റെ വായിൽ നിന്നും വന്ന പുഴുത്ത വാക്കുകൾ ആ മുറിക്ക് നേരെ കാർക്കിച്ചു തുപ്പുന്നുണ്ടായിരുന്നു.

****************

വീട്ടുകാരുടെ നിർബദ്ധത്തിനു മുന്നിൽ പതിനേഴാംവയസ്സിൽ പരിണയം കഴിഞ്ഞു പടിയിറങ്ങുമ്പോൾ ജീവിതത്തെ കുറിച്ച് ഒന്നുമറിയാത്ത, കുളിതെറ്റിയത് കൊണ്ട് മാത്രം വലിയ പെണ്ണായ ഒരു കുട്ടിയായിരുന്നു ഗായത്രി .

ശരീരം വളർച്ചയെ കാണിക്കുമ്പോഴും മനസ്സ് അപ്പഴും തൊടിയിലെ പൂമ്പാറ്റകൾക്കൊപ്പവും കല്ലുവെട്ട് കുഴിയിലെ പരല്മീനുകൾക്കൊപ്പവും ഓടുന്ന വെറും ഒരു പെൺകുട്ടി !

പിച്ച വെച്ച വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് പറിച്ചുനട്ട ആ രാത്രി കൂടെ കിടക്കുന്നവന്റെ കൈകളുടെ സഞ്ചാരത്താൽ ഇ ക്കിളിപ്പെട്ടു ചിരിക്കുന്ന ഗായത്രിക്ക് എന്ത് അറിയാൻ അവൾ പെണ്ണെന്ന പൂർണ്ണതയിലേക്കുള്ള യാത്രയിൽ ആണെന്ന്.

രാത്രി നീറ്റൽ സഹിയ്ക്കാൻ കഴിയാതെ കരയുമ്പോൾ മുറിപ്പെട്ട നീറ്റലിൽ പണ്ട് അമ്മ ആശ്വാസത്തിനായി പുരട്ടിത്തരാറുള്ള വെളിച്ചെണ്ണയിൽ അഭയം തേടുമ്പോൾ അവൾക്കപ്പഴും അറിയില്ലായിരുന്നു ഇനി മുതൽ താൻ ഒരു കന്യക അല്ലെന്ന്. ഇന്നലെയുടെ നിഷ്ക്കളങ്കമായ ബാല്യത്തിൽ നിന്ന് ഇന്നിന്റെ പൂർണ്ണതയെത്തിയ പെണ്ണിലേക്കുള്ള യാത്ര ആയിരുന്നു അതെന്ന്.

അമ്മയോട് മാത്രം ആ വേദനയെ വാക്കുകളാൽ വർണ്ണിക്കുമ്പോൾ അമ്മ മുടിയിഴകൾ കോതിയൊതുക്കികൊണ്ട് പറയുമായിരുന്നു

“മോളിപ്പോൾ പഴയ കുട്ടിയല്ല.. മുതിർന്ന പെണ്ണാണ്. ചെന്നുകേറിയ വീട്ടിൽ ആണ് ഇനി മോളുടെ സ്വർഗ്ഗം. സഹനം എന്ന വാക്കിന് പെണ്ണെന്ന അർത്ഥമുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എല്ലാം സഹിക്കാനും ക്ഷമിക്കാനും പെണ്ണിനെ കഴിയൂ. “

അമ്മ പറയുന്നതിന്റെ പൊരുൾ ഒന്നും അവൾക്ക് മനസ്സിലായില്ലെങ്കിലും ഒന്ന് മാത്രം അവൾക്ക് മനസ്സിലായി ഇനി ഈ വീട് തനിക്ക് അന്യമാണെന്ന്. ഒരു ഉടമ്പടിയിൽ താനും വിൽക്കപ്പെട്ടിരിക്കുന്നു എന്ന്.

പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു വന്നവർ കഴുത്തിലിടാൻ ഉളള പൊന്നും പണവും ഇങ്ങോട്ട് തന്നപ്പോൾ ചെക്കന്റെ കുറവുകൾക്ക് മുന്നിൽ തിളങ്ങുന്ന പൊൻതിളക്കം മകളുടെ ഭാഗ്യമായി കരുതിയ നാട്ടിന്പുറത്തുകാരനായ അച്ഛന്റെ മുഖത്തു സന്തോഷം മാത്രമായിരുന്നു. എട്ടും പൊട്ടും തിരിയാത്ത മകളെ കുരുതി കൊടുക്കുകയാണെന്ന് മാത്രം ആ പാവം അറിഞ്ഞില്ല.

പനി പിടിച്ചു കിടന്ന നാളുകളിൽ ഭർത്താവിന്റെ അനിയനായ ഗിരിയുടെ സ്നേഹം ആയിരുന്നു കൂട്ടിരുന്നത്.

ഏട്ടത്തിയമ്മയെ സ്വന്തം അമ്മയെ പോലെ കാണണമെന്ന് പഠിപ്പിച്ച അമ്മയെന്ന ഗുരുവിനെ അനുസരിക്കും പോലെ മകനേ പോലെ ഗായത്രിക്ക് അരികിൽ ഇരുന്ന് ശിസ്രൂഷിക്കുമ്പോൾ അവളുടെ മനസ്സിൽ ഒരു ഏട്ടന്റെ വാത്സല്യം അനുഭവിക്കുംപോലെ ആയിരുന്നു.

പതിനെട്ടു തികഞ്ഞ അവളേ ഇരുപത്തിയാറു വയസ്സായ അവൻ അമ്മയെ പോലെ കരുതുമ്പോൾ അവൾക്ക് അവൻ കൂടെ പിറക്കാതെ പോയ ഏട്ടന്റെ സ്ഥാനത് ആയിരുന്നു. ഭർത്താവിന്റെ മനസ്സിലൊ അനിയനെ വശീകരിച്ച ഭാര്യയായിരുന്നു അന്ന് മുതൽ അവൾ. അവനാകട്ടെ അവളുടെ ജാരനും.

അന്ന് ഗായത്രിക്കുള്ള കഞ്ഞി കൊടുത്തു റൂമിൽ നിന്നും ഇറങ്ങി വരുന്ന ഗിരിയെ കണ്ടതും ഉറഞ്ഞുതുള്ളിയ ഏട്ടന് മുന്നിൽ എതിർത്തു നിൽക്കുമ്പോൾ അതിന്റ ദേഷ്യം അകത്തു വയ്യതെ കിടക്കുന്ന ഗായത്രിയിൽ ആയിരുന്നു അയാൾ തീർത്തത്.

” എന്റെ താലിയും കഴുത്തിലിട്ട് അനിയന്റെ കൂടെ കിടക്കാൻ അല്ലടി നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് ” എന്നും പറഞ്ഞ് കിടക്കുന്ന കട്ടിലിൽ നിന്നും വലിച്ചുവാരി അടിക്കുമ്പോൾ തടയാൻ ചെന്ന ഗിരിയുടെ കുത്തിനു പിടിച്ചവൻ അലറുകയായിരുന്നു,

” ഏട്ടന്റെ ഭാര്യയുടെ ചൂട് പറ്റി കിടന്നാലെ നിനക്കിപ്പോൾ ഉറക്കം വരത്തുള്ളൂ അല്ലേടാ നാ യെ ” എന്നും പറഞ്ഞ്.

ഗിരിക്കറിയാം അയാൾ അലറുന്നതിനു മുന്നിൽ പ്രതികരിക്കാൻ നിന്നാൽ അതിന്റ ദുരനുഭവം ഗായത്രിയുടെ ഇളം ശരീരത്തിൽ ആയിരിക്കും ഇയാൾ തീർക്കുന്നത് എന്ന്. അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ ആ വീട്ടിൽ വേറെ ആരും എതിർക്കാൻ ഇല്ലെന്നതും അയാളുടെ ബലമായിരുന്നു.

ഇനി മുന്നിലുള്ള പോംവഴി ഗായത്രിക്ക് പേരുദോഷം കേൾപ്പിക്കാതെ ആ പടിയിറങ്ങുക എന്നത് മാത്രമാണ് എന്ന് ചിന്തിക്കുമ്പോഴും മനസ്സിൽ ഒരു ഭയവും കുറ്റബോധവും ഉണ്ടായിരുന്നു ഗായത്രിയെ ആ വീട്ടിൽ അയാൾക്ക് മുന്നിൽ ഒറ്റക്കാക്കി പോകുന്നതിൽ.

പക്ഷേ, പോയില്ലെങ്കിൽ സാഹചര്യം അതിനേക്കാൾ വഷളാകും എന്ന് അറിയാവുന്നത് കൊണ്ട് അയാളെ ഒന്ന് രൂക്ഷമായി നോക്കി ഗിരി പതിയെ ആ പടിയിറങ്ങി.

അതിനിടയിലായിരുന്നു ഗായത്രി ഗർഭിണി ആണെന്ന് തിരിച്ചറിഞ്ഞത്.

മ ദ്യലഹരിയുടെ അബോധവേളയിലെ ക്രൂര മായ വേ ഴ്ചയുടെ ഏതോ ഒരു നിമിഷത്തിൽ സംഭവിച്ചതിന്റെ ഉത്തരവാദിത്തം കൂടി അനിയന്റെ തലയിൽ കെട്ടിവെച്ചാണിപ്പോൾ ക്രൂ രമായ മർദ്ദനം.

താഴെ ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ നോക്കി പൊട്ടിച്ചിരിക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു,

” കണ്ടവന്റെ കുഞ്ഞങ്ങനെ എന്റെ പിതൃത്വത്തിൽ വളർത്തണ്ട നീ. അത് ഈ മണ്ണിൽ വീഴാതെ ചത്തു തുലയട്ടെ ” എന്ന്.

ഒരു അമ്മക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള ആ വാക്കിന്റെ വേദനയിൽ ഒരു നിമിഷം അവൾ ഞെരുങ്ങുമ്പോൾ അവൻ അവളുടെ മുടിക്കുത്തിൽ പിടിച്ച് അലറുകയായിരുന്നു ” നീയും ചത്തു തുലയടി പു..****** എന്ന്.

ഒരു നിമിഷം അവളിലെ അമ്മ പ്രതികരിക്കാൻ ഉളള ശേഷി കണ്ടെത്തുമെന്ന് കരുതാത്ത ആ ഒറ്റ നിമിഷം മതിയായിരുന്നു അവൾക്ക്. ബെഡിനടിയിൽ അയാളുടെ ക്രൂരതയിൽ നിന്നും രക്ഷപ്പെടാൻ എന്നോണം കരുതിവെച്ച കത്തി ആദ്യമായി അവൾ ഉപയോഗിച്ചപ്പോൾ പിടഞ്ഞുവീണത് ഗർജ്ജനം നിലച്ച ഭർത്താവിന്റെ ശരീരം ആയിരുന്നു.

അവളുടെ കാലിലൂടെ ഒലിച്ചിറങ്ങിയ ചോരയോടൊപ്പം അയാളുടെ ചോരയും കൂടി ആ മുറിയിൽ ഒഴുകിപ്പരക്കുമ്പോൾ അവൾ ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണാകുകയായിരുന്നു.

എന്നും കുട്ടിത്തം മാത്രം കൈമുതലാക്കിയ പൊട്ടിപെണ്ണിൽ നിന്നും ഒരു അമ്മയുടെ പ്രതികാരത്തിന്റെ പ്രതിരൂപം പോലെ.

✍️ദേവൻ