അവളുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും, ആവശ്യങ്ങളുമെല്ലാം എന്നെക്കൊണ്ടാവും വിധം നടത്തി കൊടുക്കാൻ ഞാനും ശ്രദ്ധിച്ചിരുന്നു…

അക്കരപ്പച്ച…

Story written by Jisha Raheesh

============

ഓൺലൈൻ ന്യൂസിലൂടെ കണ്ണോടിക്കുന്നതിനിടയിൽ യാദൃശ്ചികമായാണ് അയാൾ ആ വാർത്ത കണ്ടത്…

അവിശ്വസനീയതോടെ അയാൾ അത് രണ്ടാവർത്തി വായിച്ചു…

റെയിൽവേ സ്റ്റേഷനടുത്തുള്ള അഴുക്കു ചാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു…

ആ പേരിൽ അയാളുടെ കണ്ണുകൾ തറഞ്ഞു നിന്നു..

സ്വാതി ശ്രീധരൻ…

ഒരുകാലത്ത് തന്റെ പ്രണയവും ജീവനുമായിരുന്നവൾ…

ആവശ്യമില്ലാതെ വന്നു കയറിയ തേങ്ങൽ അയാളുടെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു…

അവൾക്ക് വേണ്ടി ഇനിയും കരയാൻ മാത്രം സ്നേഹം തന്റെയുള്ളിൽ ബാക്കിയുണ്ടോ..?

ഇല്ല..ചോദ്യത്തെക്കാൾ വേഗത്തിൽ ഉത്തരം മനസ്സ് തന്നു..

ഒരുമിച്ചു പങ്കു വെച്ച പ്രണയം, നല്ലോർമ്മകൾ..പിന്നെ..പിന്നെ ഞങ്ങളുടെ കുഞ്ഞി..അല്ല എന്റെ മാത്രം കുഞ്ഞി..

അതോർത്തപ്പോൾ മാത്രം അയാളുടെ മനസ്സൊന്നു വിങ്ങി..

“ഇതെത്ര നേരമായി ഈ ഇരിപ്പ് തുടങ്ങിയിട്ട്..ചായ തണുത്തു പോയല്ലോ..?”

ബിന്ധ്യ ചുമലിൽ തട്ടിയപ്പോഴാണ് അയാൾ ഓർമ്മകളിൽ നിന്നും ഉണർന്നത്..

അയാളുടെ മുഖം കണ്ടിട്ടാവണം കൈയിൽ മുറുകെ പിടിച്ചിരുന്ന മൊബൈൽ ഇത്തിരി ബലമായി തന്നെയവൾ പിടിച്ചു വാങ്ങിയത്..

അക്ഷരങ്ങളിലൂടെ കണ്ണോടിച്ച അവളുടെ മുഖഭാവവും മാറി..മിഴികൾ അയാളിലെത്തി…

ഒരക്ഷരം പോലും പറയാതെ അവൾ ആ മൊബൈൽ അയാളുടെ കൈയിൽ തന്നെ തിരിച്ചേൽപ്പിച്ചു..പിന്നെ പതിയെ അയാളെ ചേർത്തു പിടിച്ചു ആ നെറ്റിയിലൊന്നു ചുംബിച്ചു..ആ ചുണ്ടുകളുടെ നേർത്ത സ്പർശം അയാൾക്കപ്പോൾ ആവശ്യമായിരുന്നു..

ഒന്നുമുരിയാടാതെയവൾ,ചൂടാറിപ്പോയ ചായ ഗ്ലാസുമെടുത്ത് തിരിഞ്ഞു നടക്കുമ്പോഴാണ് അയാൾ ചോദിച്ചത്..

“ബി..കുഞ്ഞി…?”

“അവള് അപ്പൂന്റെ കൂടെ കളിക്ക്യാ സഞ്ജീവ്”

“ഉം..”

അയാളൊന്ന് മൂളി..ഒന്നൂടെ അയാളെ നോക്കിയിട്ട് ബിന്ധ്യ പുറത്തേക്ക് നടന്നു..

അയാളുടെ കണ്ണുകൾ പിന്നെയും ആ ഫോട്ടോയിലേക്ക് നീണ്ടു..ഓർമ്മകളും…

************

“സഞ്ജുവേട്ടാ, എത്ര കാലമായി ഞാനിങ്ങനെ പിന്നാലെ നടക്കുന്നു…ന്താ മനുഷ്യാ എനിക്കൊരു കൊറവ്..ന്താ നിങ്ങക്ക് എന്നെ ഇഷ്ടമാവാത്തെ..?”

ഇടവഴി കഴിഞ്ഞു വായനശാലയിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോഴാണ്, സ്വാതി പിറകിലൂടെ, സഞ്ജീവിന്റെ മുന്നിലേക്ക് ഓടിക്കയറി വന്നു നിന്നത്..

“സ്വാതി..നീ ചുമ്മാ മനുഷ്യനെയിട്ട് വട്ടാക്കാതെ മുന്നിൽ നിന്നും മാറിക്കേ..ആരേലും കണ്ടാൽ ഇനി അത് മതി..നിനക്കെല്ലാം കുട്ടിക്കളിയാ..”

സഞ്ജീവിന്റെ മുഖത്ത് ദേഷ്യമായിരുന്നു..സ്വാതിയുടെ മുഖം മാറി..ആ തുടുത്ത കവിൾത്തടങ്ങൾ ഒന്നൂടെ വീർത്തു വന്നു..

“ആര് കണ്ടാലും എനിക്കൊന്നുമില്ല..ഞാൻ സഞ്ജീവിന്റെ പെണ്ണാ..”

അവന്റെ ഇടനെഞ്ചിൽ കൈവെച്ചു മൃദുവായി തള്ളി കൊണ്ടു സ്വാതി പറഞ്ഞു. അവൻ തിരിച്ചെന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപേ, കുറുമ്പ് നിറഞ്ഞ കണ്ണൊന്നു അടച്ചു കാട്ടി സ്വാതി നടന്നു കഴിഞ്ഞിരുന്നു..അകന്നു പോയ ആ കൊലുസ്സുകളുടെ താളം കേട്ടപ്പോൾ സഞ്ജീവിന്റെ ചുണ്ടിലുമൊരു ചിരി തെളിഞ്ഞിരുന്നു..

ഇഷ്ടമാണ്..പക്ഷെ മേലെടത്തെ ശ്രീധരൻ മുതലാളിയുടെ മകളെ മോഹിക്കാനുള്ള ധൈര്യം കൈ വന്നിട്ടില്ലിത് വരെ..

ഹൈസ്കൂളിൽ നിന്നും തുടങ്ങിയതാണ് സ്വാതി തന്റെ പിന്നാലെയുള്ള നടപ്പ്..വല്യ വീട്ടിലെ കുട്ടിയുടെ പ്രായത്തിന്റെ ചാപല്യങ്ങളെന്ന് കരുതി ആദ്യമൊക്കെ തള്ളിക്കളഞ്ഞെങ്കിലും സ്വാതി ഒഴിഞ്ഞു പോയില്ല..ഡിഗ്രി കഴിഞ്ഞിട്ടും അവളുടെ തന്നോടുള്ള പ്രണയത്തിനു ഒരു മാറ്റവും വന്നിട്ടില്ലെന്ന് മാത്രമല്ല പൂർവാധികം ശക്തിയോടെ അവൾ തന്റെ പിന്നാലെ തന്നെയുണ്ട്..

പക്ഷെ ശ്രീധരൻ മുതലാളി..? മകൾക്ക് അനുയോജ്യനായ ഡോക്ടറെയും ഐഎഎസ്കാരനെയുമൊക്കെ തിരക്കി നടക്കുന്നയാൾ, മകൾക്ക് വെറുമൊരു പാരലൽ കോളേജ് അദ്ധ്യാപകനോടുള്ള പ്രണയം അറിഞ്ഞാൽ..?

ഉള്ളിലുള്ള ഇഷ്ടം ഒരു തുള്ളി പോലും പുറത്തു കാണിക്കാതിരുന്നത്, അവൾക്ക്‌ നല്ലൊരു ജീവിതം കിട്ടിക്കോട്ടേയെന്ന് കരുതി തന്നെയായിരുന്നു..

ഒടുവിലൊരു ദിവസം, സ്വാതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞപ്പോൾ ഉള്ള് വല്ലാതെ വിങ്ങിയെങ്കിലും, ഒന്നും പുറത്തു കാണിച്ചില്ല..

പക്ഷെ പിറ്റേന്ന് രാവിലെ അമ്മ വാതിൽ തുറന്നപ്പോൾ കണ്ടത് കരഞ്ഞു തളർന്ന മുഖവുമായി ഉമ്മറത്ത് നിൽക്കുന്നവളെയാണ്..

പ്രമാണിയായ അച്ഛനെയും, അമ്മയേയും സഹോദരങ്ങളെയും, സമ്പത്തും സുഖസൗകര്യങ്ങളേയുമെല്ലാം വിട്ട് ഞങ്ങളുടെ കൊച്ചു കൂരയിലേക്ക് ഇറങ്ങി വന്നവളെ, ജീവിതത്തിലേക്ക് സ്വീകരിച്ചു കയറ്റാൻ പറഞ്ഞത് അമ്മ തന്നെയായിരുന്നു..ഒരിക്കൽ വെറുതേ പോലും അവളെ മോഹിക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ച അമ്മ…

പ്രതീക്ഷിച്ചത് പോലെ അവളുടെ വീട്ടുകാർ പ്രശ്നമൊന്നുമുണ്ടാക്കിയില്ല..അവരുടെയൊക്കെ മനസ്സുകളിൽ അവൾ മരിച്ചു കഴിഞ്ഞിരുന്നത്രേ…

മേലേക്കാവിൽ നിന്നും മഞ്ഞചരടിൽ കൊരുത്ത താലി ചാർത്തി, ഞങ്ങൾ ജീവിതം തുടങ്ങി…

അപ്പോഴും ഉള്ളിൽ ഭയമായിരുന്നു..രാജകുമാരിയെ പോലെ ജീവിച്ചവളാണ്..അവളാഗ്രഹിക്കുന്നത് പോലൊരു ജീവിതം..

പക്ഷെ എന്റെ ധാരണകളെയൊക്കെ തിരുത്തികൊണ്ടവൾ, നല്ലൊരു പ്രണയിനിയുടെ റോളിൽ നിന്നും ഭാര്യയിലേക്കും മരുമകളിൽ നിന്നും മകളിലേക്കും മാറി..

സ്വർഗതുല്യമായ ജീവിതം….ഇല്ല്യായ്മകളിലും പരാതി പറയാതെ കൂടെ നിൽക്കുന്നവൾക്ക് വേണ്ടിയായിരുന്നു പറ്റാവുന്ന ജോലികളൊക്കെ ചെയ്തു തുടങ്ങിയത്..

തുടർന്ന് പഠിക്കുന്നില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഓൺലൈനായിട്ട് പിഎസി കോച്ചിങ് ചെയ്യാമെന്ന് പറഞ്ഞു നല്ല ഫോണൊരെണ്ണം വാങ്ങി നൽകിയത്..വീടൊന്ന് ചെറുതായി പുതുക്കി പണിതപ്പോൾ ഉണ്ടായ കടങ്ങൾ വീട്ടാൻ നെട്ടോട്ടമോടുന്നതിനിടെയായിരുന്നു സ്വാതി ഗർഭിണിയായത്..പെട്ടെന്നൊരു കുഞ്ഞു വേണ്ടെന്നു തീരുമാനിച്ചിരുന്നെങ്കിലും പ്രാവർത്തികമാക്കാനായില്ല…

എന്നാലും കുഞ്ഞിയുടെ വരവ് ഞങ്ങൾ ആഘോഷമാക്കിയിരുന്നു. ഒരു കുഞ്ഞുണ്ടാവുമ്പോഴെങ്കിലും വീട്ടുകാരൊന്ന് മയപ്പെടുമെന്ന സ്വാതിയുടെ ആഗ്രഹങ്ങൾ പാഴിലായി..ഉപേക്ഷിച്ചത് ഉപേക്ഷിക്കപ്പെട്ടത് തന്നെയാണെന്ന് അവർ ഒന്നും കൂടെ ഉറപ്പിച്ചപ്പോൾ അവൾക്കും വാശിയായി..

അവളുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും, ആവശ്യങ്ങളുമെല്ലാം എന്നെക്കൊണ്ടാവും വിധം നടത്തി കൊടുക്കാൻ ഞാനും ശ്രെദ്ധിച്ചിരുന്നു..അമ്മയും അവൾക്ക് ഒരു കുറവും വരുത്താതെ തന്നെ പരിചരിച്ചു…

കുഞ്ഞി പിറന്നതിൽ പിന്നെ ഉത്തരവാദിത്തങ്ങൾ കൂടിയെന്ന ചിന്ത എന്നെ വല്ലാതെ പിടിമുറുക്കിയപ്പോഴാണ് ഞാനും രാപ്പകലില്ലാതെ അധ്വാനിക്കാൻ തുടങ്ങിയത്..അതിനൊപ്പം ഒരു സ്ഥിരവരുമാനമുള്ള ജോലി കൂടി നേടിയെടുക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചു പി എസ്എസി കോച്ചിങ് ഒന്നും കൂടെ ഊർജ്ജിതമാക്കി..

എന്റെ കൂടെയൊന്നിരിക്കാനോ, മനസ്സ് തുറന്നൊന്നു സംസാരിക്കാനോ പറ്റുന്നില്ലെന്ന് സ്വാതി പരിഭവം പറഞ്ഞു തുടങ്ങിയപ്പോൾ എല്ലാം നമുക്ക് വേണ്ടിയല്ലേ കുഞ്ഞിയ്ക്ക് വേണ്ടിയല്ലെന്ന് ഞാനവളെ ആശ്വസിപ്പിച്ചു..

മോളുണ്ടായതിൽ പിന്നെ കുഞ്ഞിയായിരുന്നു അവളുടെ ലോകം..ചിലപ്പോഴതിൽ ഞാനും പരിഭവം പറയുമായിരുന്നു..

സ്വാതിയുടെ വർദ്ധിച്ചു വന്ന മൊബൈൽ ഉപയോഗത്തിൽ എനിക്ക് അസ്വഭാവികതയൊന്നും തോന്നിയില്ല..ആ ദിവസങ്ങളിലൊക്കെ ജോലി കഴിഞ്ഞു വരുമ്പോൾ കുഞ്ഞി അമ്മയോടൊപ്പമായിരു ന്നു ഉണ്ടാവാറുള്ളത്..ഭക്ഷണം എടുത്തു തന്നിരുന്നതും അമ്മയായിരുന്നു..പകലൊക്കെ കുഞ്ഞിനെ നോക്കി അവൾക്ക് ആകെ ക്ഷീണമാണെന്ന് പറഞ്ഞപ്പോൾ, ഞാൻ ഓർത്തത് ഒരു നിമിഷം പോലും അടങ്ങിയൊതുങ്ങിയി രിക്കാത്ത കുഞ്ഞിയുടെ സ്വഭാവമായിരുന്നു..

വിചാരിച്ചത് പോലെ ജീവിതം കൊണ്ടുചെന്നെത്തിക്കാൻ പറ്റാത്ത നൈരാശ്യം പിടിമുറുക്കാൻ തുടങ്ങുന്നതിനിടെയായിരുന്നു അമ്മയുടെ മരണം..അതിന് തലേന്ന് രാത്രി അമ്മ പറഞ്ഞത് എനിക്ക് അന്ന് മനസ്സിലായിരുന്നില്ല..

“നീയിങ്ങനെ ഓടിപ്പാഞ്ഞു നടന്നത് കൊണ്ടു മാത്രം കാര്യല്ല സഞ്ജു..ഇടയ്ക്കൊക്കെ അവനോന്റെ കാര്യങ്ങളും നോക്കണം..”

ആ വാക്കുകളുടെ പൊരുൾ പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലാക്കുകയായിരുന്നു..

എന്നോടൊന്ന് സംസാരിക്കാൻ പോലും കൂട്ടാക്കാതെ ഒഴിഞ്ഞു മാറുന്നവൾ സദാസമയവും ഫോണിലായിരുന്നു..കുഞ്ഞിയുടെ കാര്യങ്ങൾ പോലും ശ്രെദ്ധിക്കാതായതോടെയാണ് ഞാനും അവളെ നിരീക്ഷിക്കാൻ തുടങ്ങിയത്..

എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി, ഉണ്ടാക്കി വെക്കുന്ന തണുത്തുറഞ്ഞ ഭക്ഷണം പോലും ചിലപ്പോൾ രാത്രിയിൽ എന്നെ കാത്തിരുപ്പുണ്ടാവില്ല..ദേഹം മുഴുവനും അഴുക്കിൽ പൊതിഞ്ഞ കുഞ്ഞിയെ പലപ്പോഴും ഞാൻ കണ്ടു തുടങ്ങിയിരുന്നു..

ഒരു ദിവസം ഞാൻ എത്തിയപ്പോൾ, തളർന്നുറങ്ങിയിരുന്ന കുഞ്ഞിയുടെ നെറ്റിയിൽ നീളത്തിലൊരു മുറിവുണ്ടായിരുന്നു..

അതവൾ കളിക്കുമ്പോൾ വീണതാണെന്ന് അലസമായി പറയുമ്പോഴും, സ്വാതിയുടെ കണ്ണുകൾ മൊബൈലിൽ ആയിരുന്നു..അന്നാണ് ഞാനവളോട് ആദ്യമായി പരിധിയിൽ കവിഞ്ഞു ദേഷ്യപ്പെട്ടത്..എന്നെ അത്ഭുതപ്പെടുത്തിയത് അവളുടെ കൂസലില്ല്യായ്മയായിരുന്നു. അതിന് ശേഷം അവളെന്നോട് ഒന്നും സംസാരിച്ചില്ല…

രണ്ടു ദിവസം കഴിഞ്ഞു, അന്ന് ഞാൻ ഓട്ടോയുമായി പതിവിലും നേരത്തെ എത്തിയിരുന്നു.. നേരം ഇരുട്ടി തുടങ്ങിയിരുന്നു..

മോള് ഒറ്റയ്ക്ക് കോലായിൽ നിന്നും ഇറയത്തേയ്ക്ക് ഇഴഞ്ഞിറങ്ങാൻ തുടങ്ങുന്നു..പൂമുഖവാതിൽ മലർക്കെ തുറന്നിട്ടിട്ടുണ്ട്..

കുഞ്ഞിയേയും വാരിയെടുത്തു അകത്തേക്ക് നടക്കുമ്പോഴാണ് ഞാനവളുടെ ശബ്ദം കേട്ടത്..കൊഞ്ചിക്കൊണ്ടുള്ള സംസാരത്തിനിടെ, പതിഞ്ഞ ചിരിയും കൂടെ കേട്ടതോടെ ഞാൻ വാതിൽക്കൽ അനങ്ങാനാവാതെ നിന്നു പോയി..കുഞ്ഞയുടെ ശബ്ദം കേട്ടപ്പോഴാണ് പരിസരബോധം പോലുമില്ലാതെ ഫോണിൽ കൊഞ്ചികുഴഞ്ഞവൾ തിരിഞ്ഞു നോക്കിയത്. ഒന്ന് പരുങ്ങിക്കൊണ്ട് കാൾ കട്ട്‌ ചെയ്തു എന്റെ അരികിലൂടെ കടന്നുപോവാൻ ശ്രെമിച്ചവളെ ഞാൻ തടഞ്ഞു..

“ആരായിരുന്നു ഫോണിൽ..?”

ഉത്തരമില്ല..

“സ്വാതി..നിന്നോടാ ചോദിച്ചത്? ആരോടാ നീ സംസാരിച്ചത്..?”

“അത്..അത് നിങ്ങളറിയേണ്ട കാര്യമില്ല..”

എടുത്തടിച്ചത് പോലുള്ള വാക്കുകൾ..എന്റെ ക്ഷമയുടെ എല്ലാ പരിധിയും കടന്നിരുന്നു..അവളുടെ വലത് കവിളിൽ എന്റെ കൈ ആഞ്ഞു പതിയുമ്പോൾ ഞാൻ ദേഷ്യം കൊണ്ടു അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു…കുഞ്ഞ് പേടിച്ചു കരയാൻ തുടങ്ങിയിരുന്നു…കവിൾ പൊത്തി പിടിച്ചു  നിന്നവൾ എന്നെ ദേഷ്യത്തോടെ നോക്കി..

“നിങ്ങൾ..നിങ്ങൾ എന്നെ അടിച്ചുവല്ലേ..?”

കാറ്റ് പോലെയവൾ ഇറങ്ങി അമ്മയുടെ മുറിയിൽ കയറി കതകടച്ചു…

മോളെ സമാധാനിപ്പിച്ചു ഉറക്കിയിട്ടാണ് ഞാൻ മുറിയുടെ കതകിൽ ചെന്നു തട്ടിയത്. ഒരു മറുപടിയും ഉണ്ടായില്ല…

“സ്വാതി, നീ കതക് തുറന്നില്ലെങ്കിൽ ഞാനിതിപ്പോൾ ചവിട്ടി പൊളിക്കും..

“വെറുതെ ഒച്ച വെക്കേണ്ട..ഞാൻ തുറക്കില്ല..”

ഞാനെന്തോ പറയാൻ തുടങ്ങിയതും കേട്ടു…

“ഇപ്പോഴെനിക്കൊന്നും പറയാനില്ല..രാവിലെ സംസാരിക്കാം..”

ഒന്ന് രണ്ടു നിമിഷം കൂടെ ആ കതകിനു മുന്നിൽ നിന്നിട്ട് ഞാൻ തിരിഞ്ഞു നടന്നു..മോൾക്കരികെ കിടക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു…

എവിടെയാണെനിക്ക് തെറ്റ്‌ പറ്റിയത്..? സ്വാതി ജീവിതത്തിലേക്ക് വന്നതിൽ പിന്നെ അവൾക്ക് വേണ്ടിയായിരുന്നു ജീവിച്ചത്..കുഞ്ഞി കൂടെ വന്നതോടെ, തനിക്ക് വേണ്ടി ജീവിക്കാൻ താൻ മറന്നു കഴിഞ്ഞിരുന്നു..ഓരോ നിമിഷവും അവർക്ക് വേണ്ടിയായിരുന്നു..അവരുടെ ആവശ്യങ്ങൾ, സൗകര്യങ്ങൾ അത് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ..കൂട്ടുകാരുമായുള്ള ഒത്തുചേരലുകൾ, ആഘോഷങ്ങൾ എല്ലാം വേണ്ടെന്നു വെച്ചതും കുടുംബത്തിന് വേണ്ടിയായിരുന്നു..പക്ഷെ..?

രാവിലെ ഉറക്കമുണർന്നപ്പോൾ സ്വാതിയോട് എല്ലാം തുറന്നു സംസാരിക്കണമെന്ന് ഉറപ്പിച്ചാണ് മുറിയിൽ നിന്നും ഇറങ്ങിയത്..അവൾ ഹാളിൽ ഇരിപ്പുണ്ടായിരുന്നു..പക്ഷെ..?

പുറത്തു പോവാനെന്നൊണം ഒരുങ്ങിയ അവളുടെ കയ്യിൽ ഒരു ബാഗ്ഗും ഉണ്ടായിരുന്നു..

“ഒന്ന് പറഞ്ഞിട്ട് പോവാമെന്ന് കരുതി..”

അവളുടെ മുഖം കനത്തിരുന്നു…

“എവി..എവിടേക്ക്..?”

ഞാൻ..ഞാനൊരാളുമായി ഇഷ്ടത്തിലാണ്, എനിക്ക് അയാളോടൊപ്പം ജീവിക്കണം…”

നെഞ്ചിലൊരു വെള്ളിടി വെട്ടി..യാന്ത്രികമായാണ് ചോദിച്ചത്..

“ആര്…?”

“ഓൺലൈനിൽ പരിചയപ്പെട്ടതാണ്, പിന്നെ കണ്ടു..ഇഷ്ട്ടപ്പെട്ടും പോയി..ഇനി ഞങ്ങൾക്ക് പിരിയാനാവില്ല..”

ശ്വാസം വിലങ്ങുന്നത് പോലെ തോന്നി…

“സ്വാ..സ്വാതി..നീയെന്തൊക്കെയാണീ പറയുന്നത്. ഞാൻ..നമ്മുടെ കുഞ്ഞി…”

അവളുടെ മുഖത്ത് പരിഹാസമായിരുന്നു…

“അതിനെ ഞാൻ വരുമ്പോൾ കൊണ്ടുവന്നതല്ലല്ലോ…”

‘അതിനെ ‘…ആ വാക്കിൽ ഉള്ളിലെന്തോ വീണുടഞ്ഞിരുന്നു…

“അമ്മയെപ്പോലെ തന്നെ അച്ഛനും കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാം..തല്ക്കാലം അതിനെ കൂടെ കൊണ്ടുപോവാൻ എനിക്ക് പറ്റില്ല…”

ഒരക്ഷരം തിരിച്ചു പറയാതെ അവളെ തുറിച്ചു നോക്കികൊണ്ട്‌ നിന്നു..അതെന്റെ സ്വാതിയായിരുന്നില്ലെന്ന് എനിക്കുറപ്പായിരുന്നു…

“ഞാൻ പോകുന്നു..”

പോകാനായി തിരിഞ്ഞവൾ വീണ്ടും നിന്നു..

“ഡിവോഴ്സിനായി ഞാൻ വക്കീലിനെ കണ്ടിരുന്നു..മ്യുച്ചൽ ആവുമ്പോൾ വേഗം ശരിയാക്കാമെന്നാണ് പറഞ്ഞത്…”

കുഞ്ഞി ഉണർന്നു കരഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ അത് കേൾക്കാത്ത മട്ടിൽ, അതും പറഞ്ഞു അവൾ നടന്നകന്നു..ഞങ്ങളുടെ ജീവിതത്തിൽ നിന്നും..ഒന്ന് തിരിഞ്ഞു പോലും നോക്കാതെ…

പരിഹാസത്തിൽ പൊതിഞ്ഞ കുത്തുവാക്കുകൾ..സഹതാപം നിറച്ച ഒളിയമ്പുകൾ…

ആണത്തമില്ലാത്തവൻ, കഴിവ് കെട്ടവൻ, ഭാര്യയെ ദേഹോപദ്രവം ചെയ്തപ്പോൾ സഹികെട്ട് അവളോടിപ്പോയി..ഭാര്യയെ കയറൂരി വിട്ടിട്ടല്ലേ..നിയന്ത്രിക്കേണ്ടിടത്ത് നിയന്ത്രിക്കണം, ഭാര്യയെ അടക്കി നിർത്താൻ കഴിവ് വേണം..അങ്ങനെ പലതരത്തിൽ..

ഒരച്ഛന്റെയും അമ്മയുടെയും ശാപമാണെന്നും, അവരുടെ മകളെ അവരിൽ നിന്നും അകറ്റിയതിനു കിട്ടിയ ശിക്ഷയാണെന്നും അവളുടെ വീട്ടുകാരുൾപ്പെടെ പലരും പറഞ്ഞു…

ഒരു പിഞ്ചുകുഞ്ഞിനെയും കൊണ്ടു എന്ത് ചെയ്യണമെന്നറിയാതെ നിൽക്കേണ്ടി വന്ന മനുഷ്യനെ ആരും കണ്ടില്ല..അറിയാൻ പോലും ശ്രെമിച്ചില്ല..

ഡിവോഴ്‌സിനുള്ള പേപ്പറുകൾ കിട്ടിയപ്പോൾ മനസ്സിലവൾ മരിച്ചു കഴിഞ്ഞിരുന്നു..എന്നെന്നേക്കുമായി..

പ്രതീക്ഷിക്കാത്ത നേരത്ത് കിട്ടിയ ജോലി അപ്പോഴൊരു ഭാഗ്യമായിരുന്നു..മനസ്സിൽ വ്രണമായി തുടങ്ങിയ മുറിവുകളുമായായിരുന്നു കുഞ്ഞിയെയും കൊണ്ടു ഈ നഗരത്തിലെത്തിയത്..

മോളെ ഡേ കേയറിൽ ഏൽപ്പിച്ചു ജോലിയ്ക്ക് കയറി..ഒട്ടും എളുപ്പമായിരുന്നില്ല..കുഞ്ഞിന്റെ വാശി, ശാഠ്യങ്ങൾ..സമനില കൈ വിട്ടുപോവുമെന്ന് കരുതിയ ദിവസങ്ങൾ..മുന്നോട്ട് കൊണ്ടുപോവേണ്ടെന്ന് പലവുരു തോന്നിയ ജീവിതം…

ഓഫീസിൽ ഒരു പരിധിയിൽ കവിഞ്ഞു ആരുമായും അടുപ്പം കാണിച്ചില്ല..ഭാര്യ മരിച്ചു പോയെന്ന് തന്നെ പറഞ്ഞു..കുഞ്ഞിയും താനും പതിയെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങി..അതിനിടെ ഒരു സെക്കന്റ്‌ ഹാൻഡ് കാറും വാങ്ങിച്ചിരുന്നു..

ബിന്ധ്യ…അവൾ സഹപ്രവർത്തകയായിരുന്നു…തന്നെപോലെ തന്നെ എല്ലാവരോടും സൗമ്യമായി പെരുമാറാറുണ്ടെങ്കിലും അധികം ആരോടും അടുപ്പം കാണിക്കുന്നത് കണ്ടിട്ടില്ല..ഡിവോഴ്‌സി ആണെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്..

അന്ന് ഓഫീസിൽ നിന്ന് വരുമ്പോൾ ശിവശങ്കരൻ സാറും കൂടെയുണ്ടായിരുന്നു..ആള് തന്റെ താഴെത്തെ ഫ്ലോറിലാണ് താമസം..റിട്ടയറാവാൻ ഒരു വർഷം തികച്ചില്ല..സാർ പറഞ്ഞിട്ടാണ് കോഫി ഷോപ്പിലേക്ക് കയറിയത് ..ഞങ്ങൾ ഇരുന്നു കുറച്ചു കഴിഞ്ഞാണ് അപ്പുറത്തെ വശത്തായി ഇരുന്നിരുന്ന ഒരു സ്ത്രീയും പുരുഷനും എഴുന്നേറ്റത്..അത് ബിന്ധ്യയായിരുന്നു. അവൾ ഞങ്ങളെ കണ്ടിരുന്നില്ല..

ശിവശങ്കരൻ സാർ പരിഹാസത്തോടെയൊന്നു മൂളി..

“അവളാള് പെ-ഴയാ സഞ്ജീവ്..കെട്ട്യോനെ കളഞ്ഞിട്ട് നടക്കുവാ..തനിക്ക് വേണേൽ ഒന്ന് മുട്ടി നോക്കിക്കോ..നമ്മള് വയസ്സന്മാരെയൊന്നും അവൾക്ക് പിടിക്കത്തില്ല..ചെറുപ്പക്കാരെയേ അടുപ്പിക്കൂ..”

എപ്പോഴോ മുട്ടി നോക്കിയിട്ട്, തട്ട് കിട്ടിയതിന്റെ കൊതിക്കെറുവായിരുന്നു അതെന്ന് എനിക്ക് മനസ്സിലായിരുന്നു..എന്നാലും അയാളിൽ നിന്നും ഞാനത് പ്രതീക്ഷിച്ചിരുന്നില്ല, അവളുടെ തന്തയാവാൻ പ്രായമുള്ളയാൾ..

പ്രതീക്ഷിക്കാതെ എത്തിയ ഒരു മിന്നൽപണിമുടക്കിന്റെ അന്നാണ് ബിന്ധ്യയെന്റെ കാറിൽ കയറുന്നത്..റോഡരികിൽ നിൽക്കുന്നത് കണ്ടു, വെറുതെ ഒരു ഫോർമാലിറ്റിക്ക് ചോദിച്ചതാണെങ്കിലും അവൾ ഒരു മടിയും കൂടാതെ മുൻസീറ്റിൽ തന്നെ കയറി..തെല്ലൊന്ന് അമ്പരന്നിരുന്നുവെന്നത് നേര്..

“ഞാൻ വണ്ടിയിൽ കയറുമെന്ന് സാർ പ്രതീക്ഷിച്ചിരുന്നില്ലെന്നത് മനസ്സിലായി…ഞാൻ ജീവിതത്തെ പ്രാക്ടിക്കലായി കാണുന്ന ഒരാളാണ് സാറേ..പിന്നെ എനിക്കീ കപടസദാചാരത്തോളം ദേഷ്യമുള്ള മറ്റൊന്നില്ല…”

യാത്ര പറയുന്നതിനിടയിൽ, അവൾ പറഞ്ഞ ആ വാക്കുകളിൽ നിന്നാണ് കൗതുകം അവളിലേക്കും എത്തിയത്..

പൊന്നും പണവുമൊന്നും വേണ്ടെന്നു പറഞ്ഞു കൂടെ കൂട്ടിയവൻ, പുതുക്കം തീർന്നപ്പോൾ, തനി നിറം കാട്ടി തുടങ്ങിയപ്പോൾ, അവളോർത്തത് സ്ത്രീധനത്തിന്റെ പേരിൽ വെന്തു മരിച്ച ചേച്ചിയെയാണത്രേ..അയാളുടെയും വീട്ടുകാരുടെയും തട്ടിക്കളിക്കലിനു നിന്ന് കൊടുക്കാതെ താലി മാല പൊട്ടിച്ചെറിഞ്ഞു അവളിറങ്ങിപ്പോന്നു…

“കൊറേ കഷ്ടപ്പെട്ടിട്ടുണ്ട് സാറേ..വിശപ്പകറ്റാൻ വഴിയില്ലാതെ പട്ടിണി കിടന്നിട്ടുണ്ട്..എന്നാലും തോറ്റു കൊടുക്കാൻ മനസ്സില്ലായിരുന്നു..ഇന്നിപ്പോൾ ചുറ്റും നോക്കി നിൽക്കുന്ന കാഴ്ചക്കാരെ കാണുമ്പോൾ പുച്ഛവും സഹതാപവും മാത്രമേയുള്ളൂ…”

ബിന്ധ്യയുടെ വാക്കുകൾ..ബഹുമാനമായിരുന്നു തോന്നിയത്..പതിയെ സൗഹൃദവും..

ഞാൻ കാരണമാണോ, എന്റെ ശ്രെദ്ധക്കുറവ് കൊണ്ടാണോ, സ്വാതി പോയതെന്ന കുറ്റബോധം അപ്പോഴും ഉള്ളിന്റെ ഉള്ളിലെവിടൊക്കെയോ ഉണ്ടായിരുന്നു..അതിനെ തൂത്തെറിഞ്ഞത് ബിന്ധ്യയായിരുന്നു..

ഇന്നലെകളെ ഓർത്തു വേദനിക്കാതെ, എന്നാൽ മറക്കാതെ, ഇന്നിൽ ജീവിക്കാനും നാളെകളെ പറ്റി പ്രതീക്ഷിക്കാനും പഠിപ്പിച്ചത് അവളായിരുന്നു…

പ്രണയം കടന്ന് വരാതിരുന്ന സൗഹൃദം വിവാഹത്തിൽ എത്തി നിൽക്കാൻ പ്യൂൺ നാരായണേട്ടന്റെ വാക്കുകളും കാരണമായിരുന്നു…എന്ത് കൊണ്ടു പരസ്പരം തുണയായിക്കൂടെന്ന ചിന്ത ഉള്ളിൽ മുള പൊട്ടുമ്പോൾ, സ്വാതി മനസ്സിന്റെ കോണിൽ പോലും ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ല..

എന്നാലും കഴിഞ്ഞു പോയൊരു ജീവിതത്തിന്റെ പാടുകൾ അപ്പോഴും ഞങ്ങളുടെ മനസ്സിൽ അവശേഷിച്ചിരുന്നതിനാലാവാം, ഞങ്ങൾ പ്രണയത്തിലായത് പിന്നെയും ഏറെ കഴിഞ്ഞാണ്..ബിന്ധ്യ ഭാര്യയുടേതിനോടൊപ്പം കുഞ്ഞിയുടെ അമ്മയുടെ റോളും ഏറ്റെടുത്തത് അതിഭാവുകത്വം ഒന്നുമില്ലാതെ തന്നെയായിരുന്നു

ശിക്ഷിക്കേണ്ട സമയത്തവൾ കുഞ്ഞിയെ ശിക്ഷിച്ചു..തല്ല് കൊടുക്കേണ്ടിടത്ത് തല്ലി..അതേപോലെ തന്നെ കൊഞ്ചിക്കാനും ചേർത്തു നിർത്താനും ബിന്ധ്യയ്ക്കറിയാമായിരുന്നു…

അപ്പു ഉണ്ടായപ്പോൾ ഏറ്റവും സന്തോഷിച്ചതും കുഞ്ഞിയായിരുന്നു..ബിന്ധ്യ ഒരിക്കലും അപ്പുവിൽ കൂടുതൽ കുഞ്ഞിയെ സ്നേഹിച്ചിരുന്നില്ല..എന്നാൽ അപ്പുവിനെക്കാൾ ഒരണുവിട പോലും കുറവും…

മോൾക്ക് തിരിച്ചറിവായതിൽ പിന്നെ അവളോട് കാര്യങ്ങളെല്ലാം തുറന്നു പറയണമെന്നും, മറ്റാരിൽ  നിന്നെങ്കിലും അറിയുമ്പോൾ അവളുടെ മനസ്സ് വേദനിക്കുമെന്നും പറഞ്ഞത് ബിന്ധ്യയായിരുന്നു..

കുഞ്ഞിയോട് അവളുടെ അമ്മയെ പറ്റി പറയുമ്പോൾ പലപ്പോഴും തന്റെ ശബ്ദം പതറിയിരുന്നു..ഇടനെഞ്ച് വിങ്ങിയിരുന്നു..പറഞ്ഞവസാനിപ്പിക്കുന്നതിനു മുൻപേ, അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടിയപ്പോൾ, താനും പിന്നാലെ പോയി..തങ്ങൾക്കുള്ള ചായ കപ്പുകളിലേക്ക് പകരുന്ന ബിന്ധ്യയെ കെട്ടിപ്പിടിച്ചു അവളുടെ മാറിലേക്ക് തല ചായ്ച്ചു കൊണ്ടാണ് കുഞ്ഞി പറഞ്ഞത്..

“ഇതാണെന്റെ അമ്മ..എനിക്കീയമ്മയെ മതി..വേറെ..വേറാരെയും സ്നേഹിക്കാൻ എനിക്ക് കഴിയില്ലച്ഛാ..”

അവളെ ചേർത്ത് പിടിക്കുമ്പോൾ ബിന്ധ്യയുടെ കണ്ണുകളും നിറഞ്ഞിരുന്നു..

പ്രണയിനിയ്ക്കും ഭാര്യയ്ക്കും അമ്മയ്ക്കും ഉദ്യോഗസ്ഥയ്ക്കും ഇടയിൽ ബിന്ധ്യ നല്ലൊരു എഴുത്തുകാരിയും കൂടെയായിരുന്നു…ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുത്തിട്ടിട്ടും പലപ്പോഴും രാത്രികളിൽ ഉറങ്ങാതെയിരുന്നു എഴുതുന്നവളെ കണ്ടിട്ടുണ്ട്…ഒരിക്കലവൾ ചോദിച്ചു…

“ഞാനിങ്ങനെ കിട്ടുന്ന സമയം മുഴുവനും ഫോണിൽ കുത്തിപിടിക്കുന്നത് കൊണ്ടു സഞ്ജീവിന് മുഷിച്ചിൽ തോന്നുന്നുണ്ടോ..?”

ചോദ്യത്തിന്റെ അർത്ഥം മനസ്സിലായത് കൊണ്ടാണ് ഉത്തരം അവളെ ചേർത്ത് പിടിച്ചു തന്നെ പറഞ്ഞത്..

“താനൊരു കഴിവുള്ള എഴുത്തുകാരിയാണ്..തനിക്ക് ഇഷ്ടം തോന്നുന്ന, സമാധാനം കിട്ടുന്നതെന്തും ചെയ്യാം..എല്ലാറ്റിലുമുപരി എന്റെ ഭാര്യയ്ക്ക് അക്കരപ്പച്ചയെന്ന വാക്കിന്റെ അർത്ഥം നന്നായി അറിയാമെന്നും എനിക്കറിയാം..”

പൊട്ടിച്ചിരിയോടെ അവളെന്നെ കെട്ടിപ്പിടിച്ചു..കാരണം അവളുടെ ചോദ്യത്തിനുള്ള ഉത്തരം അതിലുണ്ടായിരുന്നു..

ഏതാണ്ട് ഒരു വർഷം മുൻപേയാണ് റഷീദിനെ കണ്ടത്..പാരലൽ കോളേജിലെ സഹപ്രവർത്തകൻ എന്നതിനേക്കാൾ നാട്ടിൽ നിലനിർത്തിയിരുന്ന ഒരേയൊരു ബന്ധം..

സ്വാതിയെ ഗോവയിൽ വെച്ചു കണ്ടത്രേ..ആളാകെ മാറിയിരുന്നു..കൂടെ കൊണ്ടുപോയവന് മടുത്തപ്പോൾ നിവൃത്തിയില്ലാതെ അവന്റെ സുഹൃത്തിന്റെ കൂടെ..അങ്ങനെയങ്ങനെ…

ഇടയ്‌ക്കെപ്പോഴോ, എറണാകുളത്ത് വെച്ചു കണ്ടുവെന്നും പറഞ്ഞത് അവൻ തന്നെയായിരുന്നു..

എട്ടു മാസങ്ങൾക്ക് മുൻപേയാണ് മെസ്സഞ്ചറിൽ ആ മെസ്സേജ് വന്നത്..സാധാരണ അതങ്ങിനെ സ്ഥിരമായി ഉപയോഗിക്കാറില്ലാത്തത് കൊണ്ടു ഏറെ വൈകിയാണ് കണ്ടതും…

സഞ്ജുവേട്ടാ…

അങ്ങനെ വിളിക്കാൻ പോലും അർഹതയില്ലാത്തവളാണ് ഞാൻ..ആ സ്നേഹം മനസ്സിലാക്കാതെ അക്കരപ്പച്ച തേടി പോയവൾ..ഒരുപാട്..ഒരുപാട് അനുഭവിച്ചു..വാക്കുകളാൽ പറയാവുന്നതിനുമപ്പുറം..ഏട്ടനോടും മോളോടും ചെയ്തതിനൊക്കെ..മരിക്കുന്നതിന് മുൻപൊന്നു നേരിൽ കണ്ടു, ആ കാലിൽ പിടിച്ചൊന്ന് മാപ്പ് പറയണമെന്നുണ്ടായിരുന്നു..പക്ഷെ അതിനുള്ള ധൈര്യമോ അർഹതയോ ഇല്ല..മാപ്പ്…ഒരിക്കൽ എന്റേത് മാത്രമായിരുന്ന, സഞ്ജുവേട്ടനോടും, നൊന്തു പെറ്റെന്ന് ഓർക്കുക പോലും ചെയ്യാതെ ഞാൻ ഉപേക്ഷിച്ചു കളഞ്ഞ കുഞ്ഞിമോളോടും…

സ്വാതി….

ഞെട്ടലോടെയാണ് വായിച്ചത്…ഏറെകാലമായി ഓർമ്മകളിൽ തെളിയാതിരുന്ന അല്ലെങ്കിൽ ഓർമ്മിയ്ക്കാൻ അനുവദിക്കാതിരുന്ന ആ മുഖം…

അഭിപ്രായമൊന്നും പറയില്ലെന്ന് അറിയാമായിരുന്നിട്ടും ബിന്ധ്യയോട് പറഞ്ഞു..അവളൊന്നും പറഞ്ഞില്ല..രണ്ടു ദിവസം കഴിഞ്ഞു നോക്കുമ്പോൾ പനിനീർ പൂവിന്റെ ചിത്രമുള്ള ആ ഐഡി നിലവിൽ ഇല്ലായിരുന്നു..

നഗരത്തിലെ അഴുക്കുച്ചാലിൽ നിന്നും കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം..രണ്ടാഴ്ച മുൻപ് വല്യ പ്രത്യേകതയൊന്നും തോന്നാത്ത വാർത്തയായിരുന്നു..പക്ഷെ..

ഒരിക്കൽ പ്രണയിച്ചിരുന്നവൾ, തങ്ങളുടേതായിരുന്ന നിമിഷങ്ങൾ….എല്ലാം കണ്മുന്നിൽ തെളിഞ്ഞു വന്നപ്പോൾ അയാളുടെ മിഴികൾ നിറഞ്ഞിരുന്നു..അയാൾ പോലും അറിയാതെ..

ഒരിക്കലും അവൾ നശിച്ചു പോവാൻ ആഗ്രഹിച്ചിട്ടില്ല..പക്ഷെ അപ്പോഴും അയാൾക്കറിയാമായിരുന്നു സ്വാതി കുഞ്ഞിയോട് ചെയ്തത് തനിക്കൊരിക്കലും പൊറുക്കാനാവില്ലെന്ന്..

കൈവിരലുകൾ വെറുതെ സ്‌ക്രീനിൽ പരതുമ്പോഴാണ് അയാളുടെ കണ്ണുകൾ മറ്റൊരു വാർത്തയിൽ പതിഞ്ഞത്…

ഒന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായ കാമുകനോടൊപ്പം ഒളിച്ചോടിയ വിവാഹിത..

സഞ്ജീവിന്റെ മനസ്സിൽ തെളിഞ്ഞത് ആ വാക്കായിരുന്നു…

അക്കരപ്പച്ച….

~സൂര്യകാന്തി (ജിഷ രഹീഷ് )?