മക്കളുടെ കയ്യും പിടിച്ചൂ ഒരു ലക്ഷ്യവും ഇല്ലാതെ മുന്നോട്ടു പോകുമ്പോഴാണ് പെട്ടെന്ന് ഒരു വിളി കേട്ടത്….

ജീവൻ

Story written by Suja Anup

============

“‘അമ്മ കരയേണ്ട, വാ നമുക്ക് പോകാം..”

“നമുക്ക് ദൈവം ഒരു വഴി കാണിച്ചു തരാതിരിക്കില്ല മക്കളേ…”

പറയുവാൻ എളുപ്പം ആയിരുന്നെങ്കിലും, എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ. എൻ്റെ കൈയ്യിൽ പിടിച്ചിരിക്കുന്ന കുഞ്ഞുകൈകൾക്ക് ഒന്നിനുമുള്ള ശേഷിയില്ല…

നാലാം ക്ലാസ്സിൽ പഠിക്കുന്ന മകൻ, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൾ. അവരെയും കൊണ്ട് ഞാൻ എവിടേയ്ക്ക് പോകും…?

*************

അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ഞാൻ എങ്ങനെ ഈ ലോകത്തെ നേരിടും..?എൻ്റെ ലോകവും എൻ്റെ സന്തോഷവും എന്നും അതായിരുന്നൂ. പത്താം ക്ലാസ്സു വരെ മാത്രം പഠിച്ച ഒരു പാവം നാട്ടിൻപുറത്തുകാരി….

എന്തിനും ഏതിനും അദ്ദേഹം ഉണ്ടായിരുന്നൂ ഇതുവരെ. എത്രവട്ടം അദ്ദേഹം എന്നോട് പറഞ്ഞു…

“നീ സ്വയം കാര്യങ്ങൾ ചെയ്തു പഠിക്കണം. ഒരിക്കൽ ഞാൻ ഇല്ലാതെ വന്നാൽ നീ വേണം ഒരു കുറവും ഇല്ലാതെ അവരെ നോക്കുവാൻ…”

അപ്പോഴൊക്കെ ഞാൻ എൻ്റെ കൈ കൊണ്ട് ആ വായ പൊത്തും.

“ഇല്ല രാജേട്ടാ..സുമംഗലി രേഖയിൽ കുങ്കുമം അണിഞ്ഞേ ഞാൻ മരിക്കൂ…”

പക്ഷേ…ഒരു നീർകുമിളയുടെ ആയുസ്സു മാത്രമേ എൻ്റെ സ്വപ്നങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ….

എൻ്റെ ജീവിതം മാത്രം എന്തേ ഇങ്ങനെ, ദുഃഖങ്ങൾ മാത്രം നിറഞ്ഞതായി….

*************

ദൈവം ഇത്ര ക്രൂരൻ ആണോ..? വിവാഹം കഴിഞ്ഞു അദ്ദേഹത്തിൻ്റെ കൂടെ കൊതി തീരെ ജീവിച്ചിട്ടില്ല. ഹൃദയാഘാതം ആണത്രേ..? അതും ഇത്ര ചെറുപ്പത്തിൽ…

ആശ്വസിപ്പിക്കുവാൻ അടുത്ത് ഒത്തിരി പേരുണ്ട്. ഒക്കത്തിരിക്കുന്ന മകൾ രണ്ടു വയസ്സുകാരി. തൊട്ടിലിൽ കിടക്കുന്ന മകൻ ഒരു വയസ്സുകാരൻ.

ഈ സമയത്താണോ എൻ്റെ ഭർത്താവിനെ തിരിച്ചു വിളിക്കേണ്ടത്. ഈ ഭൂമിയിൽ ജീവിതം ഒന്നല്ലേ ഉള്ളൂ. ഞാൻ എന്തെങ്കിലും കൂടുതലായി ആഗ്രഹിച്ചിട്ടുണ്ടോ..?

നെറ്റിയിലെ സിന്ദൂരം മായരുത് എന്ന് മാത്രമല്ലേ പ്രാർത്ഥിച്ചിട്ടുള്ളൂ…

“ശരീരം എടുക്കാറായി…”

അവസാനമായി ഒന്ന് നോക്കി. കൂടെ പോകുവാനാണ് എനിക്കിഷ്ടം. പക്ഷേ..അദ്ദേഹം എന്നെ ഏല്പിച്ച രണ്ടു കുരുന്നുകൾ, അവർക്കു ഞാനേ ഉള്ളൂ..

ചടങ്ങുകൾ എല്ലാം കഴിഞ്ഞു…

മാസം ഒന്ന് കഴിഞ്ഞതോടെ അമ്മായിഅമ്മയും നാത്തൂനും ഓരോന്ന് പറഞ്ഞു കുത്തി തുടങ്ങി. ഒന്നും കേട്ടില്ല എന്ന് വിചാരിച്ചു കഴിയുവാൻ മാത്രമേ എനിക്കാവൂ…

എനിക്കാരുണ്ട്. അച്ഛനും അമ്മയും നേരത്തെ മരിച്ചൂ. 20 വയസ്സുള്ള ആങ്ങള ചെറുക്കൻ എനിക്ക് വേണ്ടി എന്ത് ചെയ്യുവാൻ. അവനെ പഠിപ്പിച്ചിരുന്നത് പോലും അദ്ദേഹം ആണ്.

“അമ്മേ, ഏട്ടൻ്റെ  കുട്ടികളെ ഞാൻ നോക്കി കൊള്ളാം. അവളെ പിടിച്ചു പുറത്താക്കണം. ചെറുപ്പമല്ലേ എൻ്റെ ഭർത്താവിനെ വളക്കില്ല എന്നാരു കണ്ടൂ…” നാത്തൂൻ തകർക്കുകയാണ്…

“ശരിയാ മോളെ, ഈ വൃത്തികെട്ടവളുടെ ജാതക ദോഷം കൊണ്ടാണ് അവൻ നേരത്തെ പോയത്. ഒരു സുന്ദരി കോത…”

അമ്മായിയമ്മയും ഒട്ടും പിന്നിലല്ല..

എല്ലാം ഞാൻ സഹിച്ചൂ.

നാത്തൂൻ മനഃപൂർവം എൻ്റെ കൈ പൊള്ളിച്ചതും എനിക്കുള്ള ഭക്ഷണം എടുത്തു കളയുന്നത് പോലും…

മക്കൾക്ക് ഭക്ഷണം കിട്ടുന്നുണ്ടല്ലോ  അത് എനിക്ക് മതിയായിരുന്നൂ. എൻ്റെ കുഞ്ഞുങ്ങൾ പട്ടിണി കിടക്കരുത്, അദ്ദേഹത്തിൻ്റെ ആത്മാവ് അതുകണ്ട് ഒരിക്കലും ദുഃഖിക്കരുത്…

പക്ഷേ എൻ്റെ ദുഃഖം ദൈവം കണ്ടൂ..

ഒരിക്കൽ എന്നെ കാണാനെത്തിയ ആങ്ങള കണ്ടത് നാത്തൂൻ എന്നെ തല്ലുന്നതാണ്, അന്ന് തന്നെ അവൻ എന്നെയും മക്കളെയും വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് പോന്നൂ. മക്കളെ വിട്ടു തരില്ല എന്നവർ പറഞ്ഞെങ്കിലും ഗാർഹിക പീ-ഢനത്തിന് കേസ് കൊടുക്കുമെന്ന അവൻ്റെ ഭീഷണിയിൽ അവർ വഴങ്ങി..

പിന്നീടിന്നു വരെ ദുഃഖം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല. അവൻ കിട്ടിയ ജോലികൾ എല്ലാം ചെയ്തു ഞങ്ങളെ പോറ്റി.

ആ ആങ്ങള അപകടത്തിൽ മരിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. രാത്രി റോഡിലൂടെ നടന്നു വന്ന അവനെ ഓടയിലേക്കു ഇടിച്ചിട്ടു ഏതോ വാഹനം നിർത്താതെ പോയി. രക്തം വാർന്നു അവൻ മരിച്ചത് ആളുകൾ അറിഞ്ഞത് പിറ്റേന്ന് നേരം വെളുത്തപ്പോൾ മാത്രമാണ്.

ഇപ്പോൾ ഉള്ള വീട് ജപ്തി ചെയ്യുവാൻ ആളുകൾ വന്നിരിക്കുന്നൂ. മക്കളെയും കൊണ്ട് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ഇനി എന്നെ തേടി വരുവാൻ ആരുമില്ല. കൈയ്യിലുള്ള കുറച്ചു പൈസ ഒന്നിനും തികയില്ല. മരണം മാത്രമേ മുന്നിൽ അവശേഷിക്കുന്നുള്ളൂ..

മക്കളുടെ കൈ പിടിച്ചു ഞാൻ മുന്നോട്ടു നടന്നൂ..

“എല്ലാം എനിക്ക് നിഷേധിച്ചത് നീയാണ് എൻ്റെ ദൈവമേ..എൻ്റെ കണ്ണുനീർ നീ കണ്ടില്ല. നിൻ്റെ അടുത്തേയ്ക്കു ഞാൻ വരുന്നൂ എൻ്റെ മക്കളെയും കൂട്ടി..പട്ടിണി കിടന്നു അവർ മരിക്കുന്നതു കാണുവാൻ വയ്യ. വാ കീറിയ ദൈവം എന്തേ അവരുടെ വിശപ്പ് കാണുന്നില്ല….”

*************

മക്കളുടെ കയ്യും പിടിച്ചൂ ഒരു ലക്ഷ്യവും ഇല്ലാതെ മുന്നോട്ടു പോകുമ്പോഴാണ് പെട്ടെന്ന് ഒരു വിളി കേട്ടത്…

“ചേച്ചി, ഈ കുട്ടികളെയും കൊണ്ട് എങ്ങോട്ടാണ്..?”

ആദ്യമായാണ് അവളെ ഞാൻ കാണുന്നത്..

ഒരിക്കൽ പോലും അവളെ പറ്റി ഞാൻ കേട്ടിട്ടില്ല…..

ആങ്ങളയുടെ കൂട്ടുകാരി ആണത്രേ…ആങ്ങള പക്ഷേ ഒരിക്കൽ പോലും  അവളെ പറ്റി എന്നോട് പറഞ്ഞിട്ടില്ല.

അവൻ്റെ കോളേജിൽ ഒപ്പമുണ്ടായിരുന്ന കുട്ടി. ഒരിക്കൽ അവളുടെ കൈ പിടിചൂ ജീവിതത്തിലേയ്ക്ക് കൂട്ടണം എന്ന് അവൻ ആഗ്രഹിച്ചിരുന്നുവത്രെ. ഈ പ്രാരാബ്ധങ്ങൾക്കിടയിൽ അവൻ എന്നെ ഒന്നും അറിയിച്ചില്ല…

വിടരും മുൻപേ കൊഴിഞ്ഞു പോയല്ലോ അവൻ്റെ സ്വപ്നങ്ങൾ…

അവൾ എന്നെ ചേർത്ത് പിടിച്ചൂ…

“ചേച്ചിക്കും മക്കൾക്കും എൻ്റെ വീട്ടിൽ താമസിക്കാം. എനിക്ക് അമ്മ മാത്രമെ ഉള്ളൂ. ഞങ്ങൾക്ക് രണ്ടു പേർക്ക് അധികം സ്ഥലം വേണ്ടല്ലോ. അമ്മയുടെ കൂടെ ചേച്ചിക്ക് അമ്മ ജോലി ചെയ്യുന്ന മസാലപ്പൊടികൾ ഉണ്ടാക്കുന്ന ചെറിയ കമ്പനിയിൽ ഒരു ജോലി ശരിപ്പെടുത്തി തരാം….”

പിന്നീട് അങ്ങോട്ട് എന്തിനും ഏതിനും അവൾ ഉണ്ടായിരുന്നു. കാമുകൻ മരിച്ചു പോയിട്ടും അവൻ ബാക്കി വച്ചതെല്ലാം ചെയ്തു തീർക്കുന്നവൾ.

അവളാണ് എൻ്റെ മകൻ്റെ  കഴിവുകൾ തിരിച്ചറിഞ്ഞു അവനെ ഫുട്ബോളിലേയ്ക്ക് നയിച്ചത്.

അവൾ വിവാഹം കഴിഞ്ഞു പോയപ്പോൾ അമ്മയ്ക്ക് ഞങ്ങൾ തുണയായി. എൻ്റെ ആങ്ങളയെ ഓർത്തു ഒരിക്കലും അവൾ ജീവിതം പാഴാക്കരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നൂ. അതുകൊണ്ടു തന്നെ അവൾക്കു ചേർന്ന ഇണയെ ഞാൻ കണ്ടെത്തി. എനിക്കും മക്കൾക്കും വേണ്ടി അവൾ എത്രയോ കാര്യങ്ങൾ ചെയ്തു തന്നൂ..

ഉയരങ്ങൾ ഒന്നൊന്നായി എൻ്റെ മകൻ കീഴടക്കിയപ്പോഴും അവരെ ഞാൻ മറന്നില്ല, അവനും മറന്നില്ല..

ഇന്ന്  തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതം ആണ്.. കാലം എത്ര മാറിയിരിക്കുന്നൂ…

നാട്ടിലെ തന്നെ അറിയപ്പെടുന്ന ഫുട്ബാൾ കളിക്കാരൻ്റെ അമ്മയായി ഞാൻ മാറിയിരിക്കുന്നൂ.

എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നൂ….

ഇന്ന് പണവും പദവിയും എൻ്റെ മകനുണ്ട്.

പക്ഷേ..കൂടെ കൂട്ടുവാൻ എനിക്ക് ബന്ധുക്കൾ എന്ന് പരിചയം നടിച്ചു വരുന്ന ആരും വരേണ്ട.

എനിക്കും എൻ്റെ മക്കൾക്കും അവർ മാത്രം മതി, ആ അമ്മയും മകളും…

ഒരിക്കൽ നല്ലൊരു ഷൂവിന് വേണ്ടി വാശി പിടിച്ചു കരഞ്ഞ മകനെ ഞാൻ തല്ലി…

“അന്നന്ന് വേണ്ട അന്നം ഉണ്ടാക്കുവാൻ പാടുപെടുമ്പോഴാണ് അവനു ഷൂ വേണ്ടത്..”

അന്ന് കാതിൽ കിടന്ന കമ്മൽ ഊരി വിറ്റു അവനു ഷൂ വാങ്ങിക്കൊടുത്ത എൻ്റെ കൂടെപ്പിറപ്പല്ലാത്ത എൻ്റെ അനിയത്തി  അവളെ മതി എനിക്ക്. അവളുടെ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് ഞങ്ങൾ ഇവിടെ വരെ എത്തിയത്. അവളുടെ സ്നേഹം നിലനിർത്തിയത് മൂന്ന് ജീവനാണ്…..

ചിലർ അങ്ങനെയാണ് ഒന്നും പ്രതീക്ഷിക്കാതെ നമുക്ക് വാരിക്കോരി തരും..

പണം മാത്രം ഉള്ളപ്പോൾ തേടി വരുന്ന ബന്ധങ്ങൾക്ക്‌ എന്ത് വിലയാണുള്ളത്. കഷ്ടകാല സമയത്ത്‌ കൂടെ നിൽക്കുന്നവരെ അല്ലെ നമുക്ക് ആവശ്യം…

എന്നാൽ മാത്രമല്ലെ ജീവിതത്തിനു അർത്ഥമുണ്ടാകൂ….

………….സുജ അനൂപ്