താനല്ല പ്രതിയെന്ന് തെളിയുകയും യഥാർത്ഥ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത സ്ഥിതിക്ക് ഇനി താനെന്തിന് പാത്തും പതുങ്ങിയും നടക്കണം…

പീ ഡനത്തിന് ശേഷം…

എഴുത്ത്: ശിഹാ

=========

തലയിൽ മുണ്ടിടാതെ പുറത്തിറങ്ങി നടക്കാൻപറ്റാത്ത അവസ്ഥയായിരുന്നു ഇന്നലെ വരെ….

പീ ഡനക്കേസിൽ പ്രതിയായതിനുശേഷം പതിനഞ്ച് ദിവസത്തെ റിമാർഡ് കഴിഞ്ഞ് വീട്ടിലേക്ക് കയറി ചെല്ലാനാകാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുഖത്തേക്ക് നോക്കാനാവാതെ പൈപ്പ് വെള്ളവും കുടിച്ച് കണ്ട ബസ്റ്റാൻഡിലും റെയിൽവേസ്റ്റേഷനിലും കിടന്നുറങ്ങി തീർത്തത് രണ്ടു മാസങ്ങൾ..

ഇനി തനിക്ക് പുറത്തിറങ്ങി നടക്കാം… തന്നെ പുച്ഛത്തോടെ നോക്കിയവരുടെ മുന്നിലൂടെ തല ഉയർത്തി നടക്കാം..താനല്ല പ്രതിയെന്ന് തെളിയുകയും യഥാർത്ഥ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത സ്ഥിതിക്ക് ഇനി താനെന്തിന് പാത്തും പതുങ്ങിയും നടക്കണം..

ബസ്സിൽ വീട്ടിലേക്കുള്ള യാത്രാമധ്യേ രമേശന്റെ മനസ്സ് കഴിഞ്ഞ രണ്ടുമാസമായി താനനുഭവിച്ച ശാരീരികവും മാനസികവുമായ പീ ഡനങ്ങളെ ഓർത്ത് വിങ്ങുകയായിരുന്നു..

പീ ഡിപ്പിക്കപ്പെട്ട കുട്ടിയിൽനിന്നും കേട്ടറിഞ്ഞ വിവരങ്ങൾ വച്ച് അതിനോട് സാമ്യമുള്ള ഒരു പ്രതിയെ തിരയുകയായിരുന്നു പോലീസ്.. ഒരു പ്രതിയെ ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്..കേട്ടറിഞ്ഞ ശാരീരിക ലക്ഷണങ്ങൾ ഒത്തുവന്നപ്പോൾ പോലീസിന്റെ കണ്ണിൽ താൻതന്നെ പ്രതിയായി…തിരിച്ചറിയൽ പരേഡിൽ പീ ഡിപ്പിച്ചവന്റെ മുഖം ശരിക്കും ഓർമയില്ലാത്ത കുട്ടി സംശയത്തോടെ തനിക്കു നേരെ വിരൽചൂണ്ടിയപ്പോൾ താനത് ചെയ്തിട്ടില്ലെന്ന് എത്ര ആർത്തു കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ ആരുമുണ്ടായിരുന്നില്ല..നിയമത്തിന്റെ മുന്നിൽ അത്രയും മതിയായിരുന്നു താൻ പ്രതിയാകാൻ….അപ്പോഴേക്കും സോഷ്യൽ മീഡിയകളിലും ന്യൂസ് ചാനലുകളിലും ആഘോഷം തുടങ്ങിയിരുന്നു..പൊടിപ്പും തൊങ്ങലും ചേർത്ത് പുതിയ പല കഥകളും രൂപപ്പെട്ടു തുടങ്ങിയിരുന്നു..

അവസാനം മറ്റൊരു കേസിൽ പിടിക്കപ്പെട്ട യഥാർത്ഥ പ്രതിയുടെ ഫോട്ടോ പത്രത്തിൽ കണ്ട് ഇതാണ് തന്നെ പീ ഡിപ്പിച്ചവൻ എന്ന് തിരിച്ചറിയുന്നത് വരെ ആ കുട്ടിയുടെ മനസ്സിൽ പോലും താനായിരുന്നു അവളുടെ ജീവിതം നശിപ്പിച്ച ക ശ്മലൻ…

ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ രമേശൻ പതുക്കെ എഴുന്നേറ്റു..ബസ്സിൽ തന്നെ പരിജയമുള്ള പലരും അറിയാത്ത പോലെ തിരിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ രമേശന്റെ ഉള്ളൊന്ന് വിങ്ങി..തൊട്ടടുത്ത വീട്ടിലെ റാബിയാത്ത പോലും തന്നെ ഒരു അപരിചിതനെ പോലെ നോക്കുന്നത് കണ്ടപ്പോൾ രമേശന്റെ കണ്ണുകൾ നിറഞ്ഞു..

രമേശൻ ബസ്സിറങ്ങി നേരെ വീടിനടുത്തുള്ള ഇടവഴിയിലേക്ക് കടന്നു..ഇടവഴിയിലേക്ക് ഇറങ്ങിയതും സ്കൂൾ ബസ് കാത്തുനിൽക്കുന്ന കുട്ടികളിൽ ചിലർ തന്നെ കണ്ടതും പേടിയോടെ വഴിയിൽ നിന്നും പെട്ടെന്ന് മാറി നിന്നു..

വഴിയിലുള്ള കലുങ്കിൽ ഇരിക്കുന്ന തന്റെ കൂട്ടുകാരെ കണ്ടപ്പോൾ രമേശന് ഒരുപാട് സന്തോഷം തോന്നി..

ഡാ ചങ്കുകളേ…എന്നു വിളിച്ചുകൊണ്ട് രമേശൻ അവരുടെ അടുത്തേക്ക് പാഞ്ഞു ചെന്നു..രമേശൻ വരുന്നത് കണ്ടതും സുനിൽ വേഗം ചെന്ന് അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഹബീബും അതിന് പിന്നിൽ ചാടികയറി..അവർ തിരിഞ്ഞ് നോക്കാതെ ബൈക്കുമെടുത്ത് പോയി…

അവരെന്താടാ…എന്നോട് ഒന്നും മിണ്ടാതെ പോയത് എന്ന് ചോദിച്ചുകൊണ്ട് രമേശൻ രാഹുലിന്റെ അടുത്തേക്ക് ചെന്നു..

അവർക്ക് എന്തോ തിരക്കുണ്ടെന്ന് പറഞ്ഞിരുന്നു…പിന്നെ കാണാം ട്ടോ..രമേശാ…എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട് എന്ന് പറഞ്ഞു രാഹുലും പതുക്കെ എഴുന്നേറ്റു പോയി..

നിറഞ്ഞ കണ്ണുകളോടെ രമേശൻ തിരിഞ്ഞു നടന്നു..

മുറ്റത്തേക്ക് കയറിയതും രമേശനെ കണ്ട അവന്റെ പെങ്ങൾ അന്ധാളിപ്പോടെ അവനെത്തന്നെ തുറിച്ചു നോക്കി നിന്നു..

ഏട്ടാ…എന്ന് വിളിച്ചുകൊണ്ട് വാലിൽ തൂങ്ങി നടന്നിരുന്ന പെങ്ങൾ തന്നെ പേടിയോടെ നോക്കുന്നത് കണ്ടപ്പോൾ രമേശന് തല കറങ്ങുന്നത് പോലെ തോന്നി..

അകത്ത് കയറിയ രമേശൻ അമ്മേ….എന്ന് വിളിച്ച് കൊണ്ട് അടുത്തേക്ക് ചെന്നെങ്കിലും അമ്മ എല്ലാം ഒരു മൂളലിലൊതുക്കി..കരഞ്ഞുകൊണ്ട് അമ്മ എന്തൊക്കയോ പിറുപിറുത്തു..പുറത്തിറങ്ങാൻ വയ്യാണ്ടായി..മക്കൾക്ക് സ്ക്കൂളിൽ പോകാൻ വയ്യ..തെറ്റ് ചെയ്തില്ല എന്നാലും വന്ന ചീത്തപ്പേര് അത്ര പെട്ടൊന്ന് മാഞ്ഞു പോകുമോ…?രണ്ടെണ്ണത്തിനെയാ കെട്ടിച്ചു വിടാനുള്ളത്…

കുത്തിക്കുത്തിയുള്ള സംസാരങ്ങൾ…അമ്മയുടെ നോട്ടത്തിലും സംസാരത്തിലും എന്തൊക്കെയോ ഇഷ്ടമില്ലായ്മ അനുഭവപ്പെട്ടു രമേശന്…

രമേശൻ പതുക്കെ വീടിന് പുറത്തിറങ്ങി..ചങ്ക് പൊട്ടിപൊടിയുന്ന വേദന..കണ്ണുകൾ നിറഞ്ഞൊഴുകി..ഒരു തെറ്റും ചെയ്യാത്ത തന്നെ സംശയത്തിന്റെ പുറത്ത് പോലീസ് അറസ്റ്റു ചെയ്തത് തന്റെ തെറ്റാണോ..? നിരപരാധിയാണെന്നറിഞ്ഞിട്ടും രണ്ട് മാസമായി താനനുഭവിക്കുന്ന മനോവേദന സ്വന്തം അമ്മക്ക് പോലും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ ദൈവമേ….

പുറംകൈ കൊണ്ട് കണ്ണീർ തുടച്ച് കൊണ്ട് രമേശൻ മുറ്റത്ത് നിന്നും വഴിയിലേക്കിറങ്ങി നടന്നു..

ഈ സമയം പിറകിൽ നിന്നും അമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു..

മോനെ രമേശാ…നീ എങ്ങോട്ടാ പോകുന്നത്..?അമ്മ അമ്മയുടെ സങ്കടം കൊണ്ട് പറഞ്ഞതല്ലേ..ഇങ്ങോട്ട് വാ…

ശരീരവും മനസ്സും ഒരുപോലെ മരവിച്ച രമേശൻ ഇതൊന്നും കേൾക്കുന്നേ ഇല്ലായിരുന്നു..

നിരപരാധിയാണെന്ന് തെളിഞ്ഞാലും പീ ഡിപ്പിച്ചവനുള്ള അതേ ശിക്ഷ പീ ഡനം ആരോപിക്കപ്പെട്ടവനും അനുഭവിക്കേണ്ടി വരുമെന്നും പീ ഡനം ആരോപിക്കപ്പെട്ടവർ നിരപരാധിയാണെന്ന് കോടതി പറഞ്ഞാലും സമൂഹം അത് അംഗീകരിക്കില്ല എന്നുമുള്ള സത്യം രമേശൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു..

നിരപരാധിയായ തന്നെ പോലും അംഗീകരിക്കാൻ തയ്യാറാകാത്ത ഈ സമൂഹം പീ ഡനത്തിനിരയാകേണ്ടിവന്നആ പാവം കുട്ടിയെ എത്രത്തോളം ദ്രോഹിക്കുന്നുണ്ടാകും..

തകർന്ന മനസ്സുമായി രമേശൻ എങ്ങോട്ടെന്നില്ലാതെ നടന്നു..

പോകുന്ന വഴിയിൽ താൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന തന്റെ എല്ലാമെല്ലാമായിരുന്ന തന്റെ കാമുകി അമൃതയുടെ വീടിന് മുന്നിൽ കുറച്ചു നേരം നിന്നു..വീടിനുമുകളിൽ അലക്കിയത് തോരനിട്ട് അകത്തേക്ക് കയറിപ്പോകുന്നതിനിടയിൽതന്നെ കണ്ട അമൃത കാണാത്ത ഭാവം നടിച്ച് അകത്തേക്ക് കയറിപ്പോയി..

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ അമൃതയെ ഒന്ന് വിളിക്കാമോ..എന്ന് പറഞ്ഞ് രമേശൻ അകത്തേക്ക് പറഞ്ഞയച്ചു..രണ്ടു നിമിഷം കഴിഞ്ഞ് തിരിച്ചുവന്ന കുട്ടി രമേശന്റെ മുഖത്തേക്ക് നോക്കാതെ അമൃത ചേച്ചി ഇവിടെ ഇല്ല എന്ന് പറഞ്ഞു..അതൂടെ കേട്ടതോടെ രമേശന് കാര്യങ്ങളെല്ലാം ഏകദേശം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നൊള്ളൂ…

മനസ്സും ശരീരവും ഒരുപോലെ തളർന്ന് ഒരു ഭ്രാ ന്തനെപ്പോലെ ലക്ഷ്യബോധമില്ലാതെ റെയിൽവേ ട്രാക്കിലൂടെ രമേശൻ കരഞ്ഞുകൊണ്ട് നടന്നു പോകുമ്പോഴും അവനെ ഒരു പീ ഡനക്കരനാക്കി ആഘോഷിച്ച സോഷ്യൽ മീഡിയയും വാർത്താചാനലുകളും ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ആർക്കും സമയമുണ്ടായിരുന്നില്ല..അവരെല്ലാം പുതിയ പ്രതിയെ കിട്ടിയതിനെ ആഘോഷിക്കുന്ന തിരക്കിനിടയിൽ ആദ്യം പ്രതിയാക്കിയ നിരപരാധിയെ മറന്നുപോയിരുന്നു..

പിറ്റേ ദിവസം വീണ്ടും സോഷ്യൽ മീഡിയയിലും വാർത്താചാനലുകളിലും രമേശൻ നിറഞ്ഞു നിന്നു..അവർ വീണ്ടും ആഘോഷിച്ചു..

പീ ഡന കേസിൽ പ്രതിയാക്കപ്പെട്ട നിരപരാധിയായ രമേശൻ എന്ന യുവാവ് മനംനൊന്ത് ആത്മഹത്യ ചെയ്തു എന്ന തലക്കെട്ടോടെ….

~ശിഹാ (2019ല്‍ എഴുതിയത്..)