വൈകിട്ട് ഏട്ടൻ പുറത്തേയ്ക്കു പോയപ്പോൾ ജോലിക്കാരി എൻ്റെ അടുത്തേയ്ക്കു വന്നൂ…

എൻ്റെ അച്ഛൻ…

Story written by Suja Anup

============

“എന്താ ഏട്ടൻ പറഞ്ഞത്, കേൾക്കുന്നത് സത്യമാവല്ലേ എന്നാണ് ഞാൻ ആദ്യം ആഗ്രഹിച്ചത്..”

രാത്രിയിൽ “വയ്യ” എന്ന് അച്ഛൻ പറഞ്ഞിരുന്നൂ.

രാവിലെ ആശുപത്രിയിലേയ്ക്ക് പോകുമ്പോഴേയ്ക്കും ബോധം പോയിരുന്നൂ. ഐസിയൂവിനു മുൻപിൽ ഇരിപ്പു തുടങ്ങിയിട്ട് നേരം ഒത്തിരിയായി. ഇപ്പോഴാണ്‌ ചേട്ടനെ അകത്തേയ്ക്കു ഒന്ന് ഡോക്ടർ വിളിച്ചത്.

“ശരീരം തളർന്നു പോയിരിക്കുന്നൂ. ഇനി ശരിയാകുമെന്ന് തോന്നുന്നില്ല.”

പെട്ടെന്നു മനസ്സിൽ ദേഷ്യം തോന്നി.

രണ്ടു ആൺമക്കൾ ഉള്ള വീടാണ്. മൂത്തയാൾ ഭാര്യയുമൊത്തു വിദേശത്തു സുഖിക്കുന്നൂ. ഈ വയസ്സൻ കാർന്നോരെ നോക്കി ഞാനാണ് ഇവിടെ കിടന്നു കഷ്ടപ്പെടുന്നത്. ഇനി ഇപ്പോൾ ജോലി മതിയാക്കി അച്ഛനെ നോക്കേണ്ടതായിട്ടു വരും. എൻ്റെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതി..

************

ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛനെ വീട്ടിൽ കൊണ്ട് വന്നൂ. ഏട്ടൻ രണ്ടാഴ്ചത്തേയ്ക് ലീവ് എടുത്തിരുന്നൂ. ഞാനും മൂന്ന് ദിവസ്സം ലീവ് എഴുതി കൊടുത്തൂ.

ഏട്ടൻ രാവിലെ എഴുന്നേറ്റു അച്ഛനെ കുളിപ്പിച്ചൂ. ഭക്ഷണം കൊടുത്തൂ.

ഏട്ടനെ സ്വതന്ത്രമായി അടുത്ത് കിട്ടിയപ്പോൾ ഞാൻ മടിച്ചു മടിച്ചു കാര്യം പറഞ്ഞു..

“നാളെ മുതൽ എനിക്ക് ജോലിക്കു പോകണം. അച്ഛൻ്റെ കാര്യങ്ങൾ എങ്ങനെ നടക്കും. എന്നും അച്ചൻ്റെ കാര്യങ്ങൾ നോക്കുവാൻ ഏട്ടനാകുമോ. മടുക്കില്ലേ..”

“നീ എന്താണ് പറഞ്ഞു വരുന്നത്..”

“നമുക്ക് അച്ഛനെ വല്ല വൃദ്ധസദനത്തിലും ആക്കാം. അവിടെ ആകുമ്പോൾ പണം കൊടുത്താൽ മതി. വേണമെങ്കിൽ സഹായത്തിനു ഒരാളെ കൂടെ നിറുത്താം. കൂടുതൽ പണവും നൽകാം. ഇതിപ്പോൾ വീട് മൊത്തം വൃത്തികെട്ട മണമാണ്..”

“നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ തിരിച്ചു ഞാൻ ഒന്ന് ചോദിക്കട്ടെ..”

ഒരു നിമിഷം ഏട്ടൻ നിറുത്തി. പിന്നെ പതിയെ ജനലിനു അരികിൽ പോയി നിന്നൂ..

“നമുക്ക് രണ്ടു കുട്ടികൾ ഉണ്ട്. നീ രണ്ടു പ്രസവം കഴിഞ്ഞപ്പോഴും മൂന്നാം മാസം മുതൽ ജോലിക്കു പോയി തുടങ്ങി. അന്നൊക്കെ ജോലിക്കാരി കൃത്യസമയത്തു വന്നിരുന്നോ. ജോലിക്കാരി വരാത്തപ്പോൾ പോലും അച്ഛനല്ലേ അവരെ നോക്കിയത്. നമ്മുടെ കുട്ടികൾ അവർക്കു ഒരു കുറവും അച്ഛൻ വരുത്തിയില്ല. അതൊക്കെ നീ മറന്നോ..”

“അതൊന്നും മറക്കാത്തത് കൊണ്ടാണ് ഞാൻ എത്ര പണം വേണമെങ്കിലും ചെലവാക്കാം എന്ന് പറഞ്ഞത്. വേണമെങ്കിൽ എൻ്റെ ആഭരണങ്ങൾ ഒക്കെ വിൽക്കാം..”

“പണമുണ്ടെങ്കിൽ എന്തും ആകുമോ…?”

“നിനക്കറിയുമോ…എന്നെ പ്രസവിച്ചയുടനെ അമ്മ മരിച്ചൂ. അന്ന് ചേട്ടന്  വയസ്സ് മൂന്ന്. അച്ഛമ്മയും അച്ഛനും കൂടെയാണ് എന്നെയും ചേട്ടനെയും വളർത്തിയത്. അച്ഛനൊരു കൃഷിക്കാരൻ ആയതുകൊണ്ട് ഞങ്ങൾക്ക് ജോലിക്കാരിയെ വെക്കേണ്ടി വന്നില്ല. എല്ലാവരും അച്ഛനോട് വേറൊരു വിവാഹം കഴിക്കുവാൻ ആവശ്യപ്പെട്ടൂ. ആദ്യമൊക്കെ എതിർത്ത അച്ഛൻ പിന്നീട് അമ്മാവൻ്റെ മകളെ വിവാഹം കഴിക്കുവാൻ സമ്മതിച്ചു. വിവാഹത്തിന് സമ്മതമാണെന്നും കുട്ടികളെ അവരുടെ അമ്മ വീട്ടുകാർ നോക്കട്ടെ എന്നും അമ്മാവൻ ആവശ്യപ്പെട്ടൂ..”

“അത് സമ്മതമല്ലെന്നും ഇനിയൊരു വിവാഹം വേണ്ടെന്നും അച്ഛൻ അന്ന് തീരൂമാനിച്ചൂ. ഞങ്ങൾ വലുതായപ്പോൾ പലപ്പോഴും അമ്മയുടെ ഫോട്ടോ എടുത്തു കരയുന്ന അച്ഛനെ കണ്ടിട്ടുണ്ട്. വേറൊരു വിവാഹം കഴിക്കണമെന്നു അച്ഛനെ എത്ര ഞാൻ നിർബന്ധിച്ചൂ. ആകെ അഞ്ചു വർഷം മാത്രമാണ് അച്ഛനും അമ്മയും ഒരുമിച്ചു കഴിഞ്ഞത്…”

“എൻ്റെ ചെറുപ്പത്തിലേ ഒരിക്കലും ഞാൻ മുറി വൃത്തികേടാക്കുന്നൂ എന്നോ, എൻ്റെ അമേദ്യം വൃത്തിയാക്കുന്നത് ഒരു ശല്യമായോ അച്ഛൻ കണ്ടില്ല. നീ എന്നെ വിവാഹം കഴിക്കുന്നത് എൻ്റെ ജോലിയും വിദ്യാഭ്യാസവും കണ്ടിട്ടാണ്. ഇതൊന്നും ഇല്ലാത്ത എന്നെ ഞാൻ ആക്കിയത് എൻ്റെ അച്ഛനാണ്.”

“ഏട്ടാ ഞാൻ….”

“ഇല്ല, ഞാൻ പറഞ്ഞു കഴിഞ്ഞില്ല..രണ്ടു ആൺകുട്ടികൾ ആണ് നമുക്ക് ഉള്ളത്. നാളെ ഒരിക്കൽ നീ വയസ്സാകുമ്പോൾ അവരുടെ ഭാര്യമാർ നിന്നെ നോക്കും എന്ന് എന്തുറപ്പുണ്ട്. അപ്പോൾ നമ്മുടെ മക്കൾ ഒരു പക്ഷേ നമ്മുടെ മാതൃക സ്വീകരിച്ചൂ എന്ന് വരും. പിന്നെ നീ പറഞ്ഞ ആഭരണങ്ങൾ അതിനെ പറ്റി  നിൻ്റെ അച്ഛനെ തന്നെ ഒന്ന് വിളിച്ചു ചോദിച്ചു നോക്കണം. നിൻ്റെ വീട്ടിലെ അവസ്ഥ നിനക്ക് തന്നെ നന്നായി അറിയാം. മൂത്ത മരുമകൾ ഒരുപാടു പൊന്നിട്ടു ആണ് ഈ വീട്ടിലേയ്ക്കു കയറി വന്നൂ. ഇളയ മരുമകളുടെ അച്ഛൻ ഇവിടെ വന്നു വിവാഹത്തിന് മുൻപേ കഷ്ടപ്പാടുകൾ പറഞ്ഞിരുന്നൂ. നീ വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങൾ എൻ്റെ അമ്മയുടേതും അച്ഛമ്മയുടേതും ആണ്. നിന്നെ ഒരിക്കലും അച്ഛൻ ഒന്നും അറിയിക്കരുത് എന്ന് പറഞ്ഞിരുന്നൂ..”

ആ നിമിഷം ഞാൻ ഇല്ലാതെയായി. എൻ്റെ അഹങ്കാരവും എവിടെയോ പോയി മറഞ്ഞു. കാരണം ബിരുദം വരെ പഠിച്ചിട്ടു വന്ന എന്നെ പിന്നീട് പഠിപ്പിച്ചതും ഒരു ജോലിക്കാരി ആക്കിയതും ഏട്ടനാണ്. പരീക്ഷാസമയങ്ങളിൽ രാവിലെ അടുക്കളയിൽ കയറി എനിക്കുള്ള ഭക്ഷണവും ചേട്ടനുള്ള ഭക്ഷണവും ഉണ്ടാക്കി, ഉച്ചയ്ക്കത്തേയ്ക്കുള്ള ഭക്ഷണം പൊതിഞ്ഞു തന്നിരുന്ന ആളാണ് അച്ഛൻ.

പിന്നെ ഒന്നും ഞാൻ മിണ്ടിയില്ല..

*************

പിറ്റേന്ന് രാവിലെ പുതിയ ജോലിക്കാരി വന്നൂ. ഏട്ടൻ അവർ അച്ഛനെ നോക്കുന്നതെല്ലാം ശ്രദ്‌ധിച്ചൂ. ഏട്ടൻ എന്നോട് ജോലിക്കു പോകുവാൻ പറഞ്ഞെങ്കിലും ഞാൻ ഒരാഴ്ച കൂടെ ലീവ് നീട്ടിയെടുത്തൂ…

വൈകിട്ട് ഏട്ടൻ പുറത്തേയ്ക്കു പോയപ്പോൾ ജോലിക്കാരി എൻ്റെ അടുത്തേയ്ക്കു വന്നൂ. ഓരോ വിശേഷങ്ങൾ ഒക്കെ തിരക്കിയതിനു ശേഷം പതിയെ പറഞ്ഞു തുടങ്ങി…

“മോളുടെ ഒരു കഷ്ടപ്പാട്. ഈ വയസ്സൻ കാർന്നോർക്കു വല്ലതും അറിയണോ. ഇവരൊക്കെ നേരത്തെ പോകുന്നതാണ് നല്ലത്‌..”

“ചേച്ചി, ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. ജോലിക്കു വന്നാൽ അത് മാത്രം നോക്കിയാൽ മതി. പിന്നെ മറ്റുള്ളവർ തരുന്നതിനെക്കാളും കൂടുതൽ ഞങ്ങൾ തരുന്നുണ്ട്. ഇതു വയസ്സൻ കാർന്നോർ അല്ല, എൻ്റെ അച്ഛനാണ്. അദ്ദേഹത്തെ നോക്കുവാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ചേച്ചിക്ക് ബുദ്ധിമുട്ടാണെങ്കിൽ പൊക്കോളൂ, എനിക്ക് എപ്പോൾ ചോദിച്ചാലും ലീവ് കിട്ടും, വർക്ക്‌ ഫ്രം ഹോം എടുക്കുവാനും പറ്റും. എൻ്റെ അച്ഛൻ ആ കിടപ്പു എത്ര നാൾ കിടന്നാലും ഞാൻ നോക്കും ഒരു കുറവും അറിയിക്കാതെ…. “

പുറത്തു പോയ ഏട്ടൻ വാതിൽക്കൽ വന്നെത്തിയത് ഞാൻ അറിഞ്ഞിരുന്നില്ല.

ആ നിമിഷം അദ്ദേഹത്തിൻ്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നൂ…

പിന്നീടൊരിക്കലും അച്ഛൻ മരിക്കുവോളം ഒരു കുറവും ഞാൻ അദ്ദേഹത്തിന് വരുത്തിയില്ല.

രണ്ടു മാസം മാത്രമാണ് അദ്ദേഹം ആ കിടപ്പു കിടന്നത്. അതിൽ ഒരു മാസം വിദേശത്തുള്ള ചേട്ടൻ അച്ഛൻ്റെ  കൂടെ അവധിയെടുത്തു ഉണ്ടായിരുന്നൂ. ചേട്ടനും എൻ്റെ ഏട്ടനും കൂടെ അച്ഛനെ നോക്കുന്നത് കണ്ടപ്പോൾ ഒന്ന് ഞാൻ തിരിച്ചറിഞ്ഞു..

“ഇതു പോലെയുള്ള ഒരു കുടുംബത്തിൽ കയറി വന്നതാണ് എൻ്റെ ഭാഗ്യം….”

മരിക്കുവാൻ നേരം ചേട്ടൻ്റെ കൈയ്യിൽ നിന്നും എൻ്റെ ഏട്ടൻ്റെ കൈയ്യിൽ നിന്നും അദ്ദേഹം വെള്ളം കുടിച്ചൂ. എന്നെ നോക്കുമ്പോൾ അച്ചൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ. അദ്ദേഹം മനസ്സുകൊണ്ട് എന്നെ അനുഗ്രഹിച്ചതു പോലെ തോന്നി….

…………സുജ അനൂപ്