അതെന്താ, പെണ്ണിന് മാത്രമേ അസമയം ഉള്ളോ ഒറ്റക്ക് ഒരു പെണ്ണ് നിന്നാൽ അത്‌ എന്തും ചെയ്യാനുള്ള സമ്മതം  ആണോ…

സ്നേഹക്കൂടാരം

എഴുത്ത്: കർണൻ സൂര്യപുത്രൻ

==========

“എവിടാ പോകേണ്ടെന്നു പറഞ്ഞാൽ ഞങ്ങള് കൊണ്ടു വിടാം…ഈ  നട്ടപ്പാതിരാക്ക് വേറെ വണ്ടിയൊന്നും കിട്ടൂല…വാ കേറിക്കോ…”

ആ  ചെറുപ്പക്കാരൻ  പറഞ്ഞു..നീതു  പേടിയോടെ ചുറ്റും നോക്കി..അടുത്തെങ്ങും ആരുമില്ല…ബസ്റ്റോപ്പിൽ തനിക്ക് മുൻപിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ നാല്  ചെറുപ്പക്കാർ…മ ദ്യത്തിന്റെയും സി ഗരറ്റിന്റെയും രൂക്ഷ ഗന്ധം…രാത്രി  പതിനൊന്നര മണി കഴിഞ്ഞത് കൊണ്ടാവണം  റോഡിലൊന്നും വാഹനങ്ങളും വരുന്നില്ല…

“നേരം കളയണ്ട മോളേ…കേറ്..” വേറൊരു ചെറുപ്പക്കാരൻ പറഞ്ഞു..

അവൾ ബസ്റ്റോപ്പിൽ നിന്നിറങ്ങി നടന്നു..അടുത്തെവിടെങ്കിലും വീട് ഉണ്ടെങ്കിൽ അങ്ങോട്ട് ചെല്ലാം..അവൾ  മനസ്സിൽ ഉറപ്പിച്ചു…..പക്ഷേ കാറിൽ നിന്ന് ഒരുത്തൻ ഇറങ്ങി അവൾക്ക് മുന്നിൽ നിന്നു..

“അങ്ങനങ്ങു പോയാലോ…”

“വഴി മാറ്..” അവൾ മനസ്സിലെ ഭയം പുറത്ത് കാട്ടാതെ പറഞ്ഞു..

“പിന്നേ..അത്ര  പുണ്യാളത്തി ഒന്നും ചമയല്ലേ..നീ നട്ടപ്പാതിരക്ക് ബസ് നിർത്താത്ത ഈ ബസ്റ്റോപ്പിൽ എന്തിനാ  നിൽക്കണേന്ന് ഞങ്ങൾക്കറിയാം…വാ  വണ്ടീൽ കേറ്…”

അവൻ അവളുടെ  കൈയിൽ പിടിക്കാൻ ഓങ്ങി..പെട്ടെന്ന് പിന്നിൽ ഒരു ഹോൺ ശബ്ദം…എല്ലാവരും തിരിഞ്ഞു നോക്കി..ഒരു ടാക്സി കാർ ആണ്…നീതുവിന് മനസ്സിൽ വല്ലാത്തൊരു സമാധാനം തോന്നി…നീണ്ടു മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ ടാക്സിയുടെ ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങി..

“മാഡം, ടാക്സി വേണോ?”

“വേണ്ട, നീ നിന്റെ പാട് നോക്കി പോടാ..” മറുപടി പറഞ്ഞത് നീതുവിനെ തടഞ്ഞു നിർത്തിയവനാണ്.

“സാറിനോടല്ല, ഞാനീ മാഡത്തോടാ ചോദിച്ചേ…”

കാറിൽ ഇരുന്ന മറ്റു രണ്ടു പേരും കൂടെ പുറത്തിറങ്ങി. ഒരു സംഘട്ടനത്തിന് തയ്യാറെന്ന പോലെ നിരന്നു നിന്നു…ടാക്സിക്കാരൻ ഒന്ന് പുഞ്ചിരിച്ചു..മെല്ലെ കാറിന്റെ ഡിക്കി തുറന്ന് വീൽ സ്പാനർ എടുത്തു..എന്നിട്ട് അവരുടെ മുൻപിലെത്തി…

“നിങ്ങള് നാലുപേരെയും  അടിച്ചു തോൽപിച്ച്  ഈ പെണ്ണിനെ രക്ഷിച്ചോണ്ട് പോകാൻ ഞാൻ  പടത്തിൽ വരുന്ന ഹീറോ ഒന്നുമല്ല…നമ്മൾ അടി കൂടിയാൽ ഞാൻ  തോൽക്കും..പക്ഷെ…വീഴും മുൻപ് നാലിൽ ഒരുത്തന്റെ എങ്കിലും തല ഞാൻ  അടിച്ചു പൊളിക്കും…ജീവിച്ചു മതിയായവൻ ഉണ്ടെങ്കിൽ ആദ്യം മുന്നോട്ട് വാ….”

നാല് പേരും ഒരു നിമിഷം പകച്ചു..പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദം…കണ്ണുകളിൽ തിരിച്ചറിയാനാവാത്ത ഭാവം..അവൻ ഒരടികൂടെ മുന്നോട്ട് എടുത്തു വച്ചതും  അവർ പതറി..

“മാഡം പോയി വണ്ടിയിൽ കയറ്…തടയാൻ ആരാ ആദ്യം വരുന്നെന്നു ഞാൻ  നോക്കട്ടെ…”

നീതു ഓടി ടാക്സിയിൽ കയറി…സ്പാനർ ഒന്ന് ചുഴറ്റി കൊണ്ട് അവനും മെല്ലെ വന്നു കയറി കാർ മുന്നോട്ട് എടുത്തു….

“താങ്ക്സ് കേട്ടോ..എന്നെ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള സ്കൈലൈൻ അപ്പാർട്ട്മെന്റിൽ ഇറക്കാമോ?”

“താങ്ക്സ് ഒന്നും വേണ്ട…മുന്നൂറ്റിഅൻപതു രൂപ വേണം..അവിടെത്തിയിട്ട്  പറ്റില്ലാന്നു പറയരുത്…”

“തരാം…”

“അതേയ്…ഈ പാതിരാത്രിക്ക് മാഡം അവിടെങ്ങനെ എത്തി…ആ സ്റ്റോപ്പിൽ നൈറ്റ്‌ ബസ് ഒന്നും നിർത്തില്ല…”.

“ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഒരു ഫങ്ഷന് പോയതാ…വേറൊരു കൂട്ടുകാരിയും ഉണ്ടായിരുന്നു..എന്റെ വണ്ടി കേടായ കാരണം  അവളുടെ കാറിലാ പോയത്..പെട്ടെന്ന് അവളുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു വിളി വന്നു. എന്നെ ഇവിടിറക്കിയിട്ട് അവൾ പോയി…വേറൊരു ഫ്രണ്ട് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു..ഇതുവരെ  വന്നില്ല…”

“നല്ല ആത്മാർത്ഥതയുള്ള കൂട്ടുകാർ…അസമയത്ത്  ഒരു പെണ്ണിനെ വിജനമായ  സ്ഥലത്ത് ഒറ്റക്ക് വിട്ടിരിക്കുന്നു…ബെസ്റ്റ്!!”

അവൻ പരിഹസിച്ചു..

“അതെന്താ, പെണ്ണിന് മാത്രമേ അസമയം ഉള്ളോ? ഒറ്റക്ക് ഒരു പെണ്ണ് നിന്നാൽ അത്‌ എന്തും ചെയ്യാനുള്ള സമ്മതം  ആണോ?”

“എന്റെ മാഡം, ഇതൊക്കെ പ്രസംഗിക്കാൻ കൊള്ളാം…പക്ഷേ സ്ത്രീകളെ ബഹുമാനിക്കേണ്ടത് സ്വന്തം കടമ ആണെന്ന് ചിന്തിക്കുന്ന ഒരു തലമുറ  വരുന്നത് വരേയ്ക്കും നിങ്ങൾ സുരക്ഷിതരല്ല…ഒരു പെൺകുട്ടിയെ അതി ക്രൂ രമായി കൊന്നവന് തയ്യൽ മെഷീൻ വാങ്ങി കൊടുത്ത  നാടാണ് ഇത്…”

“തന്റെ പേരെന്താ?”.

“കെവിൻ..”

“വീടോ “.?

“ബോട്ട് ജെട്ടിയുടെ ഇടത് വശത്തുള്ള പള്ളി ഇല്ലേ? അതിന്റെ പുറകിലാ..”

അവൾ ഫോൺ എടുത്തു നോക്കി…ചാർജ് തീർന്നു സ്വിച്ച് ഓഫ്‌ ആണ്..

“കാറിൽ മൊബൈൽ ചാർജർ ഉണ്ടോ?”

“ഏതാ  ഫോൺ?”

“ഐ ഫോൺ “

“അയ്യോ മാഡം, സോറി…എന്റെ സാംസങ് ആണ്..അതിന്റത് മാത്രമേ  ഉള്ളൂ..”

അവൾ പുറത്തേക്ക് നോക്കി..കുറച്ച് ദൂരെ  സ്കൈലൈൻ അപ്പാർട്ട് മെന്റിന്റെ ബോർഡിലെ നീല വെളിച്ചം കാണാം..

“മാഡം പഠിക്കുകയാണോ?”

“അല്ല ഡോക്ടർ ആണ്..മേരിമാതാ ഹോസ്പിറ്റലിൽ…”

“ഞാൻ അമ്മച്ചിയേയും കൂട്ടി കഴിഞ്ഞയാഴ്ച്ച അവിടെ വന്നതാണല്ലോ…മാഡത്തെ കണ്ടില്ല..”

അവൾക്ക് ചിരിവന്നു..

“അതിന് തന്റെ അമ്മ കുട്ടി ആണോ…ഞാൻ പീഡിയാട്രീഷ്യൻ ആണ്..കുട്ടികളുടെ ഡോക്ടർ..”

“മാഡത്തിന്റെ പേരെന്താ?”

“നീതു…”

“ആഹാ..കുട്ടികളുടെ ഡോക്ടർക്ക്‌  കുഞ്ഞുപേര്..സൂപ്പർ…”

കാർ അപ്പാർട്മെന്റിന്റെ മുന്നിലെത്തി..സെക്യൂരിറ്റി ഗേറ്റിന്റെ ഉള്ളിൽ നിന്ന് എത്തി നോക്കുകയാണ്…കെവിൻ ഗ്ലാസ്‌ താഴ്ത്തി..

“ഒന്ന് തുറക്ക് സഹോദരാ…ഞാൻ കൊള്ളയടിക്കാൻ വന്നതൊന്നുമല്ല… “

അയാൾ പതിയെ ഗേറ്റ് തുറന്നു സംശയത്തോടെ അടുത്ത് വന്നു..നീതുവിനെ കണ്ടതും  അയാൾ  ചിരിച്ചു..

“അയ്യോ ഡോക്ടർ ആയിരുന്നോ…”

“അല്ല, പ്രധാനമന്ത്രി…” കെവിൻ കാർ അകത്തേക്കെടുത്തു…അവൾ 500 രൂപ എടുത്ത് അവനു നീട്ടി..

“ബാക്കി വച്ചോ “…

“വേണ്ട എന്ന് പറയൂല..കാശിനു കുറേ ആവശ്യം ഉണ്ട്‌…”

അവൾ ചിരിച്ചുകൊണ്ട് നടക്കാൻ തുടങ്ങി. എന്നിട്ട് തിരിഞ്ഞു നിന്നു..

“എടോ, തന്റെ  നമ്പർ തരാമോ? എന്റെ കാർ റെഡി ആവാൻ മൂന്നാല് ദിവസം പിടിക്കും..അത് വരെ രാവിലേം വൈകിട്ടും എനിക്ക് വേണ്ടി ഓടാൻ പറ്റുമോ? “

“ഓ..അതിനെന്താ…?എനിക്കങ്ങനെ സ്ഥിരം ഓട്ടം ഒന്നുമില്ല മാഡം..ചിലപ്പോൾ എയർപോർട്ടിലേക്ക്, അല്ലെങ്കിൽ ഗുരുവായൂർ, മൂകാംബിക, പിന്നെ ഏതെങ്കിലും വിവാഹം, ഹോസ്പിറ്റൽ കേസ്…അത്രയേ ഉള്ളൂ…ഇതിപ്പം മൂന്നാല് ദിവസത്തെ കാര്യമല്ലേ…ഞാനേറ്റു..”

“എന്നാ താൻ എന്റെ  നമ്പർ സേവ് ചെയ്തോ…എന്നിട്ട് ഒരു hai അയക്ക്.. “

അവൾ നമ്പർ പറഞ്ഞുകൊടുത്തു..എന്നിട്ട് അകത്തേക്ക് കയറിപ്പോയി…

*********

ഫോൺ നിർത്താതെ അടിച്ചപ്പോഴാണ് നീതു  എഴുന്നേറ്റത്…എടുത്തപ്പോഴേക്കും കട്ടായി…കുറേ മിസ്സ്ഡ് കാൾസ് ഉണ്ട്‌..അച്ഛന്റെ, മനുവിന്റെ, ഹോസ്പിറ്റലിൽ നിന്ന്..പിന്നെ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ  നിന്നും….വാട്സാപ്പിൽ മെസ്സേജും കിടക്കുന്നു…ആദ്യം അച്ഛനെ തിരിച്ചു വിളിച്ചു…

“ഹലോ അച്ഛാ…”

“ഞാൻ കുറേ നേരമായി  വിളിക്കുന്നു..” ഗൗരവമുള്ള  ശബ്ദം..

“സോറി..ഫോൺ സൈലന്റ് ആയിരുന്നു “.. അവൾ കള്ളം പറഞ്ഞു.

“ഞാൻ പറഞ്ഞ കാര്യം ആലോചിച്ചോ?”

അച്ഛന്റെ കൂട്ടുകാരന്റെ മകനുമായുള്ള കല്യാണക്കാര്യം ആണ്  സൂചിപ്പിക്കുന്നത്..

“ഇപ്പൊ വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ?”.

“പിന്നെപ്പോഴാ…നിന്റെ ഇഷ്ടം നോക്കി കുറേ ആയി കാത്തിരിക്കുന്നു…പറ്റില്ലെങ്കിൽ തുറന്നു പറഞ്ഞോ…വെറുതെ മറ്റുള്ളവരെ കാത്ത് നിർത്തണ്ടല്ലോ..ഇനി നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത്‌ പറ…”

“അച്ഛാ ഹോസ്പിറ്റലിൽ നിന്നു കാൾ വരുന്നു..ഞാൻ അങ്ങോട്ട്‌ വിളിച്ചോളാം…” നീതു  ഫോൺ കട്ട്‌ ചെയ്തു. അവൾ മനുവിനെ  വിളിച്ചു..ഒരുപാട് തവണ  ട്രൈ ചെയ്ത ശേഷമാണ് അവൻ ഫോൺ എടുത്തത്..

“നീതു, ഞാൻ കുറച്ച് ബിസി ആണ്…ഇപ്പൊ ബാംഗ്ലൂർ ആണുള്ളത്..ഞാൻ  വിളിച്ചോളാം..”

“മനൂ, താൻ എപ്പോ നാട്ടിലെത്തും?”

“നാളെ നൈറ്റ്‌..”

“വന്നിട്ട് വിളിക്ക്..കുറച്ചു സംസാരിക്കാനുണ്ട്..”

“ഓക്കേ ഡിയർ…”….അവൻ ഫോൺ വച്ചു…ഒരു ബിസിനസ്‌മാനാണ് മനു  എന്ന മനോജ്‌ രാംകുമാർ…നീതുവും അവനുമായുള്ള പ്രണയം ഒന്നര വർഷം പിന്നിട്ടു…കൂട്ടുകാരന്റെ കുട്ടിയുടെ ട്രീട്മെന്റിന് കൂടെ വന്നതായിരുന്നു മനു. അങ്ങനെ പരിചയപ്പെട്ടു…പിന്നെ ഇഷ്ടത്തിലായി….എല്ലാവരോടും മാന്യമായി പെരുമാറുന്ന ഒരു ചെറുപ്പക്കാരൻ…ഒരു വലിയ ഫാമിലിയിലെ  ഏറ്റവും ഇളയവൻ…ബാംഗ്ലൂരിലേക്ക് ബിസിനസ്‌ വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ്..അതിന് ശേഷം രണ്ടു വീട്ടിലും സംസാരിക്കാൻ പ്ലാനിട്ട് നില്കുകയാണ് അവർ  രണ്ടും..വലിയ എതിർപ്പൊന്നും ഉണ്ടാകില്ല എന്നവർക്കറിയാം..കാരണം രണ്ടു പേരും ലൈഫിൽ സെറ്റിൽഡ് ആയവർ ആണ്…രണ്ടു കുടുംബവും സാമ്പത്തികമായും നല്ല നിലയിലും..

നീതു വാട്സാപ്പ് ഓപ്പൺ ചെയ്തു. നേരത്തേ കണ്ട  പരിചയമില്ലാത്ത നമ്പറിൽ നിന്നുമുള്ള മെസ്സേജ്…

“ഹലോ മാഡം..ടാക്സി വേണമെന്ന് പറഞ്ഞിരുന്നില്ലേ…ഞാൻ  താഴെ ഉണ്ട്‌..”

അവൾ തിരിച്ചു വിളിച്ചു.

“കെവിൻ ഒന്ന് വെയിറ്റ് ചെയ്യണേ..ഞാൻ വരാം..”

“ഓക്കേ മാഡം…”

അവൾ പെട്ടെന്ന് കുളിച്ചു റെഡി ആയി താഴെ പോയി..കെവിൻ മൊബൈലിൽ എന്തോ വീഡിയോ കണ്ട് ഉറക്കെ ചിരികുകയാണ്. അവൾ  ഡോർ തുറന്ന് കാറിൽ കയറി..

“ഗുഡ്മോർണിംഗ് “

“ഗുഡ്മോർണിംഗ് മാഡം…ഞാൻ  കുറേ വിളിച്ചു..”

“ഉറങ്ങിപ്പോയെടോ…ഇന്നലെ ലേറ്റ് ആയില്ലേ..”

“എനിക്കും തോന്നി…ഞാൻ നേരത്തേ വന്നു…ഇനി വൈകിയാൽ  മാഡം വേറെ വണ്ടി ഏല്പിക്കുമോ എന്ന് പേടിയാരുന്നു..”

“ജോലിയിൽ വലിയ ആത്മാർത്ഥത ആണല്ലേ?”

“കാശിനു ആവശ്യമുള്ളവർ ജോലിയിൽ ആത്മാർത്ഥത കാണിച്ചല്ലേ പറ്റൂ…”?

“എടോ ഒന്ന് ചോദിച്ചോട്ടെ?.. താൻ കളരിയോ കരാട്ടെയോ മറ്റോ പഠിച്ചിട്ടുണ്ടോ?”

“ഇല്ലല്ലോ…എന്തേ?”

“പിന്നെന്തു ധൈര്യത്തിലാ  താനിന്നലെ ആ നാല്  തടിമാടൻമാരുടെ നേരെ പോയത്??”

“ഞാൻ അതിന് തല്ലിയില്ലല്ലോ..? ഏതോ പടത്തിലെ ഡയലോഗ് ഒന്നടിച്ചു നോക്കിയതാ…അതേറ്റു…അത്രേ ഉള്ളൂ..”

“താനാള് കൊള്ളാലോ…” നീതു പൊട്ടിച്ചിരിച്ചു.

കാർ ഹോസ്പിറ്റലിൽ എത്തി. നീതു ഇറങ്ങിയ ശേഷം അവന്റെ അടുത്ത് എത്തി..

“എടോ അടുത്ത തവണ ആരെയെങ്കിലും രക്ഷിക്കാൻ പോകും മുൻപ് ഒന്നാലോചിക്കണം, തന്നെ കൊണ്ട് കഴിയുമോ  എന്ന്…ഇല്ലെങ്കിൽ ബുദ്ധിപരമായി  എന്തെങ്കിലും ചെയ്യണം…”

കെവിൻ അവളുടെ മുഖത്തേക്ക് നോക്കി..

“ഇല്ല മാഡം…ഇത് പോലൊരു സിറ്റുവേഷനിൽ ഒരു പെണ്ണ് നിൽകുമ്പോൾ നൂറു പേര് എതിരിലുണ്ടായാലും ഞാൻ പോകും…എന്നെ കൊന്നാലും സന്തോഷത്തോടെ മരിക്കും…അതിനൊരു കാരണം ഉണ്ട്‌ കേട്ടോ…വർഷങ്ങൾക്ക് മുൻപ് ജോലി കഴിഞ്ഞു പോകുകയായിരുന്ന ഒരു മലയാളി പെൺകുട്ടിയെ ചെന്നൈയിൽ വച്ചു കുറച്ച് പേർ ബലമായി കാറിൽ കേറ്റി കൊണ്ടു പോയി…കണ്ടു നിന്നവർ  ചെറുവിരൽ പോലും അനക്കിയില്ല…ഒരാൾക്ക് പോലും തടയാൻ കഴിഞ്ഞില്ല…മാനം രക്ഷിക്കാൻ  ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടി ആ പെൺകുട്ടി മരിച്ചു…മാഡം ചിലപ്പോൾ പത്രത്തിലൊക്കെ വായിച്ചിട്ടുണ്ടാകും, മരിയ ജോർജ്…ഞാൻ കെട്ടാനിരുന്ന പെണ്ണ് ആയിരുന്നു…വിവാഹത്തിന് രണ്ടാഴ്ച ബാക്കി ഉള്ളപ്പോഴാ അത്‌ സംഭവിച്ചത്. ആരെങ്കിലും ഒരാൾ പ്രതികരിച്ചിരുന്നെങ്കിൽ അവളിന്നും ജീവനോടെ ഇരുന്നേനെ. ആക്രമിക്കപ്പെടുന്ന ഓരോ പെണ്ണും ആരുടെയൊക്കെ എങ്കിലും മകളോ, പെങ്ങളോ, ഭാര്യയോ, കാമുകിയോ, അമ്മയോ ഒക്കെ ആയിരിക്കില്ലേ?..നഷ്ടപ്പെടുന്നതിന്റെ വേദന എത്രമാത്രം കഠിനമാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചത്തു പോയാലും ഒരു പ്രശ്നവുമില്ല…ഞാൻ പോകട്ടെ മാഡം..എത്ര മണിക്കാ വരേണ്ടതെന്ന് മെസ്സേജ് വിട്ടാൽ മതി…”

കാർ കണ്ണിൽ നിന്നും മറഞ്ഞിട്ടും നീതു  സ്തംഭിച്ചു നില്കുകയായിരുന്നു..

*************

വീടിനടുത്തുള്ള മൈതാനത്തു ക്രിക്കറ്റ് കളിക്കുകയായിരുന്നു  കെവിൻ….

“എടാ നിന്റെ ഫോൺ അടിക്കുന്നു..” മരത്തണലിൽ കിടക്കുകയായിരുന്ന   അൻവർ വിളിച്ചു പറഞ്ഞു…കെവിൻ ഓടി വന്നു ഫോൺ എടുത്തു…നീതു ആണ്..

“ഹലോ മാഡം…”

“താനെന്താടോ കിതക്കുന്നെ?”

“ക്രിക്കറ്റ് കളിച്ചോണ്ടിരിക്കുവാ..”

“ഇന്നു ജോലിക്ക് പോയില്ലേ..?”

“ജോലിയൊന്നും ഇല്ല മാഡം..രണ്ടു ദിവസം കഴിഞ്ഞ് ഒരു വിവാഹത്തിന്റെ ട്രിപ്പ്‌ ഉണ്ട്‌..മാഡത്തിന്റെ വണ്ടി ശരിയായത് കൊണ്ട് അതും പോയി…”

നീതുവിന് ചിരിവന്നു..അവന്റെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ എന്ത് രസമാണ്….

“എടോ വല്ലപ്പോഴും മാത്രം  ജോലി കിട്ടിയാൽ എങ്ങനാ കാര്യങ്ങളൊക്കെ നടക്കുക?”

“അതൊക്കെ നടക്കും..വൈകിട്ട് പുഴയിൽ പോയി മീൻപിടിച്ചു മാർകറ്റിൽ വിൽക്കും..ഫ്രഷ് മീനിന് നല്ല ഡിമാൻഡാണ്…നമ്മളുടെ ഒക്കെ ചെറിയ ജീവിതം അല്ലേ മാഡം?..അപ്പൊ അതൊക്കെ മതി..”

“എടാ ബ്രൂസ്‌ലീ…നീ  വരുന്നുണ്ടോ..ഇല്ലേൽ ഞാൻ ബാറ്റ് ചെയ്യും…” ഗ്രൗണ്ടിൽ നിന്ന് ഒരുത്തൻ ഉച്ചത്തിൽ പറഞ്ഞു..

“അതാരാ ബ്രൂസ്‌ലി..?”

“എന്നെ വിളിക്കുന്നതാ  മാഡം…ഇരട്ടപ്പേര്..തെറ്റിദ്ധരിക്കണ്ട…അങ്ങേരെ പോലെ മെലിഞ്ഞ ആളായത് കൊണ്ട് വിളിക്കുന്നതാ…”

നീതു അറിയാതെ പൊട്ടിച്ചിരിച്ചു….

“എടോ ഞാൻ വിളിച്ചതേ, നാളെ എന്റെ ബർത്ത്ഡേ ആണ്..ഫ്ലാറ്റിൽ ചെറിയ പാർട്ടി നടത്തുന്നുണ്ട്…താൻ വരണം..”

“അയ്യോ ഞാനെന്തിനാ?”

“ഒന്നുമില്ലല്ലേലും എന്നെ രക്ഷിച്ച ആളല്ലേ…നാളെ  ഉച്ചക്ക് താനിവിടെ എത്ത്..നേരെ മൂന്നാമത്തെ ഫ്ലോർ..10B…ശരി വെച്ചോട്ടെ…”

ഫോണും നോക്കി കെവിൻ അങ്ങനെ തന്നെ കുറച്ചു നേരം നിന്നു..രാത്രി മുഴുവനും അവനു ഉറങ്ങാൻ കഴിഞ്ഞില്ല…ആദ്യമായാണ് ഒരു കസ്റ്റമർ പിറന്നാൾ ആഘോഷത്തിന് ക്ഷണിക്കുന്നത്..എന്ത് സമ്മാനം കൊടുക്കും?? ആകെ പങ്കെടുത്തത്  മരിയയുടെ പിറന്നാളിനാണ്…വെള്ളക്കല്ലുകൾ പതിപ്പിച്ച ഒരു ചുവന്ന ലെഹങ്ക ആണ് അവസാനത്തെ ജന്മദിനത്തിൽ അവൾക്ക് സമ്മാനിച്ചത്…അതും  ധരിച്ചു അടുത്ത ദിവസം ചർച്ചിൽ വന്നപ്പോൾ ഒരു മാലാഖയെ പോലുണ്ടായിരുന്നു…ഒരുമിച്ചു നെയ്തു കൂട്ടിയ ഒരായിരം സ്വപ്നങ്ങളെ ബാക്കി വച്ച് അവൾ മറഞ്ഞു പോയി..കെവിന്റെ കണ്ണുകൾ  നിറഞ്ഞു..നാലു വർഷത്തെ പ്രണയസാഫല്യത്തിന് വെറും പതിനാല് ദിവസം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. സന്തോഷകരമായ ജീവിതം എത്ര പെട്ടെന്നാ മാറിമറിഞ്ഞത്?….വർഷമിത്രയായിട്ടും  വേദന മാറുന്നില്ല…എന്നും രാത്രി  അവൾ  ഫോൺ ചെയ്യുന്ന സമയമാകുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്…. “ഹലോ ഇച്ചായാ ” എന്ന് വിളിക്കാൻ ഇനി അവളില്ലെന്ന തിരിച്ചറിവ് ഹൃദയത്തെ പിളർക്കുന്നു..ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമെ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന തന്നോട് അവനു പുച്ഛം തോന്നി….

രാവിലെ കുളിയും കഴിഞ്ഞ് കസേരയിൽ ഇരിക്കുകയായിരുന്നു കെവിൻ…അമ്മച്ചി ഒരു ഗ്ലാസ് ചായയും പ്ളേറ്റുമായി അവന്റെ അടുത്തു വന്നു..

“ഇന്നും ദോശയാണോ?”

“ചിക്കൻ ബിരിയാണി വെക്കാൻ നോക്കിയതാ..പക്ഷേ കോഴി നിന്നു തന്നില്ല… “

“വളിച്ച കോമഡി അടിക്കല്ലേ..ഈയിടെയായി  കുറച്ച് അഹങ്കാരം കൂടുന്നുണ്ട്…എലിസബത്ത് എന്നു പേരുണ്ടെന്നു വച്ചു എലിസബത്ത് രാഞ്ജി ഒന്നുമല്ലല്ലോ…..”

“ഡാ ചെറുക്കാ വേണമെങ്കിൽ തിന്നിട്ട് പോ..” അമ്മ കെറുവിച്ച് അകത്തേക്ക് നടന്നു…കെവിൻ പിന്നാലെ പോയി…അടുക്കളയിലെ  മേശമേൽ കയറി ഇരുന്ന് ദോശ തിന്നുന്ന അവനോട് അമ്മ പറഞ്ഞു..

“നീ ഇന്ന് ഫ്രീ ആണോ?”

“എന്തിനാ?”.

“ഒരിടം വരെ പോകാനുണ്ട്..”

“പെണ്ണുകാണാൻ ആണെങ്കിൽ ഞാനില്ല…”

“നീ എത്രയെന്നു വച്ചാ ഇങ്ങനെ…ഞാൻ  ഉള്ളിടത്തോളം വെച്ചു വിളമ്പിത്തരും..അത്‌ കഴിഞ്ഞാലോ?”

കൈ കഴുകി തുടച്ച് അവൻ അമ്മയുടെ അടുത്ത് വന്ന് രണ്ടു കവിളിലും നുള്ളി..

“കാലാകാലങ്ങളായി, ജീവിതത്തിലും  സിനിമയിലും  സീരിയലിലുമൊക്കെ അമ്മമാർ പറയുന്ന സ്ഥിരം ഡയലോഗ് ആണ്  ഇത്…ഒന്ന് മാറ്റിപ്പിടി എന്റെ എലിസബത്തേ….ഒരഭിപ്രായം ചോദിച്ചോട്ടെ, ഒരാള് പിറന്നാളിന് ക്ഷണിച്ചിട്ടുണ്ട്.. എന്ത് ഗിഫ്റ്റ് കൊടുക്കണം??”

“ഒരു ഷർട്ട്‌ വാങ്ങിക്കൊടുക്ക് “

“പെൺകുട്ടിക്കോ?”

“അതാരാടാ??”..

“അന്ന് ഞാൻ പറഞ്ഞ ഡോക്ടർ ഇല്ലേ? അവര് തന്നെ..”

അമ്മ ഒരുനിമിഷം ഒന്നാലോചിച്ചു..

“ആ എനിക്ക് കിട്ടുന്നില്ല..നീ ആ ഗിഫ്റ്റ് ഷോപ്പിലെങ്ങാനും പോയി ചോദിച്ചു നോക്ക്..” അമ്മ തന്റെ  ജോലികളിൽ  മുഴുകി…

എന്ത് വാങ്ങും എന്ന് ചിന്തിച്ചു കൊണ്ട് കെവിൻ മുറ്റത്തേയ്ക്ക് ഇറങ്ങി….

*************

ഫ്ലാറ്റിൽ അധികം അതിഥികൾ ഉണ്ടായിരുന്നില്ല. നീതുവിന്റെ  ഫ്രണ്ട്‌സ് ആയ ഡോക്ടർ അരുണിമ, ഫാർമസിസ്റ്റ് ഗീത,…അടുത്ത ഫ്ലാറ്റിലെ സമദ്, ഭാര്യ റിഹാന…പിന്നെ മനോജും രണ്ടു കൂട്ടുകാരും….

കേക്ക് കട്ട് ചെയ്ത് മനോജിന്റെ വായിൽ വച്ചു കൊടുക്കുമ്പോഴാണ് കാളിങ്ബെൽ അടിഞ്ഞത്….റിഹാന പോയി വാതിൽ തുറന്നു..

“നീതു മാഡം ??”… കെവിൻ ചോദിച്ചു..

“ആരാ റിഹാന..?”

“അറിയില്ല…തന്നെ  അന്വേഷിച്ചാ”…നീതു വാതിൽക്കലേക്ക് വന്നു..

“ആഹാ..താനായിരുന്നോ? കേറിവാടോ..” അവൾ  സന്തോഷത്തോടെ അവനെ അകത്തേക്ക് ക്ഷണിച്ചു…എല്ലാ കണ്ണുകളും തന്റെ മേൽ ആണെന്ന് മനസ്സിലാക്കിയതോടെ അവനു ലജ്ജയും വല്ലാത്തൊരു അസ്വസ്ഥതയും തോന്നി..

“ഇത് എന്റെ ഫ്രണ്ട് കെവിൻ..” നീതു പരിചയപ്പെടുത്തി..

അവൻ  എല്ലാവരെയും നോക്കി ശ്രമപ്പെട്ട് പുഞ്ചിരിച്ചു..

“എടോ…ഇത് മനു…എന്റെ ഭാവി വരൻ..മറ്റുള്ളവരൊക്കെ എന്റെ ഫ്രണ്ട്‌സ് ആണ്..”

മനോജ്‌ മുന്നോട്ട് വന്ന് അവനു ഷേക്ക്ഹാൻഡ് നൽകി…

“കെവിൻ എന്ത് ചെയ്യുന്നു?”

“ടാക്സി ഡ്രൈവർ ആണ്..” അവൻ പറഞ്ഞൊപ്പിച്ചു…ചില മുഖങ്ങളിൽ  ഒരു പരിഹാസച്ചിരി വിടരുന്നത് പോലെ അവനു തോന്നി….തെല്ലു മടിയോടെ  കൈയിലിരുന്ന ഗിഫ്റ്റ് അവൻ  നീതുവിന് നീട്ടി..

“ജന്മദിനാശംസകൾ…”

അവൾ അത് കൈനീട്ടി  വാങ്ങി..

“എടോ വാ…ഫുഡ്‌ കഴിക്കാം…” അവൾ  അവന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു..

“സോറി മാഡം…എനിക്ക് ഇപ്പൊ പോണം..ഒരു ഹോസ്പിറ്റൽ ട്രിപ്പ്‌ ഉണ്ട്‌…എമർജൻസി ആണ്…അതുമാത്രമല്ല, ഞാൻ ഊണ് കഴിച്ചിട്ടാ  വന്നേ…ഇല്ലെങ്കിൽ അമ്മച്ചി വിടില്ല.”

“അത് പറഞ്ഞാൽ പറ്റില്ല…എന്റെ പിറന്നാളിന് വന്നിട്ട് കഴിക്കാതെ പോവാനോ?”

“അങ്ങനെയല്ല മാഡം…ഒഴിവാക്കാൻ പറ്റാത്ത കൊണ്ടാ…എനിക്ക് വേറൊരു ദിവസം ചിലവ് ചെയ്തു തന്നാൽ  മതി..”

നീതു അവന്റെ കണ്ണുകളിലേക്ക് നോക്കി…..

“താനൊരു നിമിഷം നിൽക്ക്..”

അവൾ ഡൈനിംഗ് ടേബിളിനരികെ പോയി..ഒരു പീസ് കേക്കും കുറച്ച് ചോക്ലേറ്റ്സും ബോക്സിലിട്ട് അവനു നേരെ നീട്ടി..

“വേണ്ട മാഡം…”

“ജാഡ കാണിക്കാതെ  വാങ്ങിക്കോ…പിന്നേ, ആദ്യം ഈ  മാഡം  വിളി നിർത്ത്..ഞാൻ  തന്റെ  ഫ്രണ്ട് അല്ലേ…അപ്പൊ ഇനിമുതൽ ഫോർമാലിറ്റിസ് വേണ്ട…”

അവൻ തലയാട്ടി…എന്നിട്ട് മെല്ലെ പുറത്തേക്ക് ഇറങ്ങി..നീതു ബാൽക്കണിയിൽ ചെന്നു നോക്കിയപ്പോൾ അവന്റെ കാർ ഗേറ്റ് കടന്നു പോകുന്നത് കണ്ടു….

“നിന്റെ ഫ്രണ്ട് പോയോ?”..പിന്നിൽ നിന്നും മനുവിന്റെ ശബ്ദം…അവൾ തിരിഞ്ഞു..

“പോയി..”

“ഇവനല്ലേ അന്ന് നിന്നെ സേഫ് ആയി ഇവിടെത്തിച്ചത്?”

“അതെ “

“നിനക്ക് അവനു കുറച്ച് ക്യാഷ് വല്ലതും  കൊടുത്തൂടായിരുന്നോ.?”

നീതു പുച്ഛത്തോടെ മനുവിനെ നോക്കി..

“അവൻ കാശിനു വേണ്ടിയല്ല എന്നെ രക്ഷിച്ചത്… “

“ഓക്കേ, ഓക്കേ…ലീവ് ഇറ്റ്… ” അവൻ അവളെ  ചേർത്ത് പിടിച്ചു…

“മനൂ..നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിക്കണ്ടേ?”

“കുറച്ചു കഴിയട്ടെ..തനിക്കെന്താ ഇത്ര ധൃതി?. കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്‌..”

“മനു പ്ലീസ്…എന്റെ വീട്ടിൽ നിന്നും വല്ലാതെ പ്രഷർ ചെയ്യുന്നുണ്ട്…”

“നീ ഒന്ന് ക്ഷമിക്ക്…എല്ലാം എത്രയും പെട്ടെന്ന് ശരിയാക്കാം…”

അപ്പോഴാണ് അവളുടെ  ഫോൺ അടിച്ചത്…ഒരു ഫ്രണ്ട് റെയിൽവേ സ്റ്റേഷന് മുന്നിൽ നില്കുന്നുണ്ട്….കൂട്ടാൻ വരാമോ എന്ന് ചോദിച്ച്…

“ഞാൻ പോയി കൂട്ടിയിട്ട് വരാം..” മനോജ്‌ പറഞ്ഞു.

“വേണ്ട…ഇവിടടുത്തല്ലേ…താൻ ഇരിക്ക്‌, ഞാൻ  പോകാം…” അവൾ  കാറുമെടുത്ത്  റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു….

റയിൽവെ സ്റ്റേഷന് മുന്നിൽ കാർ നിർത്തി അലക്ഷ്യമായി ചുറ്റും നോക്കുന്നതിനിടയിലാണ്  തട്ടുകടയുടെ പുറത്തെ ബഞ്ചിലിരുന്ന് ഭക്ഷണം കഴിക്കുന്ന കെവിനെ അവൾ കണ്ടത്…അവൾ  ഫോൺ എടുത്ത് അവനെ  വിളിച്ചു.

“ഹലോ മാഡം…അല്ല…നീതു…”

“താനെവിടാ?”

“ഞാൻ ഹോസ്പിറ്റലിലേക്ക് പോയികൊണ്ടിരിക്കുകയാ…എന്തേ?”

“താൻ ഊണ് കഴിച്ചിട്ടാ വന്നെന്നു പറഞ്ഞത്  സത്യമാണോ?”

“അതെ…വയറു  ഫുൾ ആയിരുന്നു..അതാ   അവിടുന്ന് ഒന്നും കഴിക്കാഞ്ഞേ..”

“ഒക്കെ, വെക്കട്ടെ..” നീതു  ഫോൺ കട്ട് ചെയ്തു…

അവൻ കഴിച്ചു  കഴിഞ്ഞ് കൈ കഴുകി പൈസയും  കൊടുത്ത് കാറിൽ  കയറുന്നതും കാർ മുന്നോട്ട് നീങ്ങുന്നതും അവൾ  നോക്കിയിരുന്നു..

**************

ആഘോഷങ്ങളെല്ലാം  തീർന്ന് എല്ലാവരും പോയി…നീതു  ബെഡിൽ ഇരുന്ന് സമ്മാനപ്പൊതികൾ ഓരോന്നായി തുറന്നു നോക്കുകയായിരുന്നു..മനോജ്‌ സമ്മാനിച്ച ഗോൾഡ് ചെയിൻ നേരത്തേ തന്നെ  അലമാരയിൽ വച്ചു പൂട്ടി…അവൾ കെവിൻ കൊടുത്ത ബോക്സ് തുറന്നു…ഒരു മിക്കിമൗസിന്റെ പാവ….

അവൾ ഫോണെടുത്ത് അവനെ വിളിച്ചു..

“കെവിനേ…താൻ ഹോസ്പിറ്റലിൽ തന്നാണോ അതോ  വീട്ടിലോ?”.

“ഞാൻ വീട്ടിലെത്തി..എന്താ?”

“തന്റെ ഗിഫ്റ്റ് ഒരുപാട് ഇഷ്ടപ്പെട്ടു..താങ്ക്സ്..”

“കളിയാക്കല്ലേ…അത് വളരെ ചീപ്പ് ആണെന്നറിയാം…എന്താ വാങ്ങിച്ചു തരിക എന്ന കൺഫ്യൂഷൻ ആയിരുന്നു…വല്യതൊന്നും വാങ്ങാൻ കാശുണ്ടായിരുന്നില്ല…പിന്നെ ഇത് എടുത്തു…”

“ഒരു സമ്മാനത്തിന്റെ മൂല്യം എന്നത് അതിന്റെ വിലയല്ല, കൊടുക്കുന്ന ആളുടെ മനസ്സ് ആണ്….”

“ഇയാൾക്ക് ഇഷ്ടമായോ?”

“ഒരുപാട്…”

കുറച്ചു നേരം  രണ്ടുപേരും ഒന്നും മിണ്ടിയില്ല…അവസാനം അവൻ തന്നെ തുടങ്ങി..

“തിരക്കായത് കൊണ്ടാ അവിടെ അധികം നില്കാഞ്ഞത് “

“സാരമില്ല…തന്റെ കാര്യമൊക്കെ നടന്നല്ലോ…അത്‌ മതി “.

“എപ്പോഴാ കല്യാണം…”?

“ഉടനെ ഉണ്ടാവും…”

“ആള്  സുന്ദരനാ കേട്ടോ…നല്ല പെരുമാറ്റം..”

അവൾ ഒന്ന് മൂളുക മാത്രം  ചെയ്തു..അവനോട് ഒരുപാട് ചോദ്യങ്ങൾ ഉണ്ട്‌..പക്ഷെ അത്‌ അവനെ വേദനിപ്പിക്കും എന്നറിയാവുന്നത് കൊണ്ട് അവൾ മനസ്സിൽ അടക്കി…..

ഫോൺ കട്ട് ചെയ്ത ശേഷം അവൾ മിക്കി മൗസിനെ കെട്ടിപിടിച്ചു കിടന്നു…അവൾക്കറിയില്ലായിരുന്നു ജീവിതം  മാറി മറിയുന്ന ഒരു ദിവസത്തേക്കാണ് താൻ  എഴുന്നേൽക്കാൻ പോകുന്നതെന്ന്…

*************

അമ്മച്ചിയുടെ  നടുവിന് കുഴമ്പ് പുരട്ടി കൊടുക്കുകയായിരുന്നു കെവിൻ…..

“നീ ചെയ്തത് വളരെ മോശമായിപ്പോയി…അവിടം വരെ  ചെന്നിട്ട് ഒന്നും കഴിക്കാതെ ഇറങ്ങി വരിക…ആ കൊച്ചിന് വിഷമം ആയിട്ടുണ്ടാവില്ലേ?”.. അമ്മച്ചി കുറ്റപ്പെടുത്തി….

“അവിടെ ഉള്ളവരൊക്കെ വല്യ ആളുകളായിരുന്നു..എനിക്കെന്തോ പോലെ തോന്നി…അതാ..”.

“കു ന്തം..എടാ നീയെന്തിനാ അവരെ  ശ്രദ്ധിക്കാൻ നിന്നത്? അവള് ക്ഷണിച്ചിട്ടല്ലേ നീ പോയെ??”

അവൻ ഒന്നും മിണ്ടിയില്ല…ചെയ്തത് തെറ്റാണെന്ന് അവനും  അറിയാം…അപകർഷതാബോധം  കാരണം ഇറങ്ങി വന്നു…നീതുവിന് വിഷമം ആയിട്ടുണ്ടാകും…സാരമില്ല..നാളെ വിളിച്ചിട്ട് സോറി പറയാം…അവൻ കുഴമ്പ് തടവുന്നത് നിർത്തി എണീറ്റു..

“കുറച്ചു നേരം കൂടി  തടവിത്താടാ മോനേ..നല്ല ആശ്വാസം ഉണ്ട്‌…”

“അയ്യടാ…അമ്മച്ചി സ്ഫടികത്തിലെ മോഹൻലാലും ഞാൻ  സിൽക്ക് സ്മിതയും ആണല്ലോ.. മതി..കൈ കഴച്ചു..എത്ര പ്രാവശ്യം പറഞ്ഞതാ ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ പോയി കാണിക്കാമെന്ന്…അപ്പൊ മടി..അനുഭവിച്ചോ..നടുവേദന എന്നെന്നോട് മിണ്ടിപ്പോകരുത്…”..

അവൻ കൈ കഴുകി  മുറിയിലേക്ക് കയറി..കട്ടിലിൽ കിടന്ന് ഫോൺ എടുത്ത് നീതുവിന്റെ  വാട്സാപ്പ് ഡിപി നോക്കി…കൈയിൽ ഒരു മുയൽകുഞ്ഞിനെ പിടിച്ചു കൊണ്ട് നിൽക്കുന്ന അവളുടെ ഫോട്ടോ….കുറച്ചു നേരം അതിൽ നോക്കി നിന്ന ശേഷം  അവൻ ടൈപ് ചെയ്തു..

“സോറി…”

പിന്നെ ഫോൺ മേശമേൽ വച്ചു കണ്ണുകൾ പൂട്ടി…പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ഭാരം മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്നു…ഇടയ്ക്കെപ്പോഴോ അവൻ ഉറക്കത്തിലേക്ക് വഴുതി  വീണു…നാളെ വിധി  തനിക്കായി മാറ്റി വച്ചത്  എന്തെന്നറിയാതെ…..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…