ആരും കൊതിക്കുന്ന പ്രണയമായിരുന്നൂ ഞങ്ങളുടേത്. കൊച്ചു പിണക്കങ്ങളും കൊച്ചു ഇണക്കങ്ങളും…

നഷ്ടസ്വപ്നങ്ങൾ….

Story written by Suja Anup

============

“ഈ പെണ്ണിൻ്റെ ഒരു കാര്യം. എത്ര പറഞ്ഞാലും മനസ്സിലാവില്ല…”

നാളെ കഴിഞ്ഞാൽ കല്യാണം ആണ്. പിടിപ്പതു പണിയുണ്ട്. അവൾക്കു പക്ഷേ എന്നെ ഇപ്പോൾ തന്നെ കാണണം പോലും..

അവൾ എപ്പോഴും അങ്ങനെയാണ്, ഒരു വായാടി, പിന്നെ അവളുടേതായ കുറെ ഫിലോസഫിയും, കുറെ മണ്ടത്തരങ്ങളും…

എന്നിട്ടും അവളെ ഒരു ദിവസ്സം കണ്ടില്ലെങ്കിൽ എൻ്റെ മനസ്സ് പിടയും…

ഇന്ന് എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നൂ…

നിരാശയിൽ മുങ്ങിയ എൻ്റെ ജീവിതത്തിൽ പ്രകാശമായി കടന്നു വന്നതാണ് അവൾ, എൻ്റെ മാത്രം മിനി.

ഒരിക്കൽ ജീവിതം വേണ്ട എന്ന് വച്ച് മരിക്കുവാൻ തയ്യാറായതാണ് ഞാൻ. അതുകൊണ്ടു തന്നെ പിന്നീടങ്ങോട്ട് കിട്ടുന്ന ഓരോ ദിവസ്സവും ബോണസ്സായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ..

കൂടെ പഠിച്ചിരുന്ന ബിന്ദുവിനെ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നൂ. കലാലയജീവിതത്തിൽ തളിരിട്ട പ്രണയം. എന്തിനും ഏതിനും അവൾ ഒപ്പം ഉണ്ടായിരുന്നൂ. ഒരു ജോലി പഠനം കഴിഞ്ഞ ഉടനെ തന്നെ തേടി കണ്ടുപിടിച്ചതും അവളെ സ്വന്തമാക്കണം എന്ന ഉദ്ദേശത്തോടെ മാത്രമാണ്.

പക്ഷേ…പെട്ടെന്നൊരു ദിവസ്സം “ബന്ധം അവസാനിപ്പിക്കാം” എന്ന് പറഞ്ഞു അവൾ പോയപ്പോൾ തകർന്നു പോയത് ഞാനാണ്.

എന്നേലും നല്ലൊരുത്തൻ്റെ ആലോചന വന്നപ്പോൾ അവൾ പ്രാക്ടിക്കലായി ചിന്തിച്ചൂ..

അന്ന് മുതലാണ് മ ദ്യം എനിക്ക് തുണയായത്…ജോലി , മ ദ്യം , ഉറക്കം…വീണ്ടും തനിയാവർത്തനം…

ആ വിരസതയിലേക്കാണ് മിനി കടന്നു വരുന്നത്. ഒരിക്കൽ ജൂനിയറായി കലാലയത്തിൽ വന്ന അവൾ, പിന്നെ ജോലിസ്ഥലത്തും ജൂനിയറായി വന്നൂ. പിന്നെ ഒരുനാൾ  ഒരു വസന്തം സമ്മാനിച്ച് എൻ്റെ മനസ്സിൽ അവൾ ചേക്കേറി.

ആരും കൊതിക്കുന്ന പ്രണയമായിരുന്നൂ ഞങ്ങളുടേത്. കൊച്ചു പിണക്കങ്ങളും കൊച്ചു ഇണക്കങ്ങളും…

എനിക്കായി മാത്രം പിറന്നവൾ എന്ന് വരെ തോന്നി തുടങ്ങിയിരുന്നു.

എല്ലാം സഹിക്കുവാനും പൊറുക്കുവാനും ഞാൻ പഠിച്ചത് അവളിൽ നിന്നാണ്…

“നമ്മളെ വേണ്ടാത്തവരെ ഓർത്തു വേദനിച്ചു തീർക്കുവാനുള്ളതാണോ നമ്മുടെ ജീവിതം, ഇവിടെ നിന്നു മടങ്ങുമ്പോൾ നഷ്ട ബോധം തോന്നരുത്. കിട്ടുന്ന ഓരോ ദിനവും ഒരു ആഘോഷമാക്കണം. ചിലപ്പോൾ വളരെ കുറച്ചു സമയമേ ബാക്കി ഉള്ളുവെങ്കിലോ…”

“ഒരു ബിന്ദു പോയപ്പോൾ ഒരു മിനി വന്നൂ. അപ്പോൾ ഇനി മിനി  മതി എന്നങ്ങു തീരുമാനിച്ചേക്കു മാഷേ…”

അവളുടെ ആ “മാഷേ” വിളിയിൽ ഞാൻ അലിഞ്ഞില്ലാതാവും…

മൂന്ന് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചത്…

ഏതായാലും അവളെ കാണുവാൻ ഞാൻ പുറപ്പെട്ടു.

കുറെ നേരം പാർക്കിൽ ഒരുമിച്ചിരുന്നൂ.

“ഇനി ഒരിക്കലും കാമുകികാമുകൻമ്മാരായി ഞങ്ങൾക്ക് ഇരിക്കുവാൻ സാധിക്കില്ല. ഭാര്യാഭർത്താക്കൻമ്മാർ ആവും പോലും, അതുകൊണ്ടു അവസാനമായി അങ്ങനെ ഇരിക്കുവാൻ വന്നതാണത്രേ”. അവളുടെ നിരീക്ഷണമാണ് .

ഈ പെണ്ണിൻ്റെ ഒരു കാര്യം..

സമയം പോയതറിഞ്ഞില്ല. ആറുമണിയായിരിക്കുന്നൂ.

ബൈക്കിൽ കൊണ്ടുപോയി വീട്ടിൽ വിടാമെന്ന് പറഞ്ഞതാണ്.

“ചെറുക്കനൊപ്പം കറങ്ങുവാൻ പോയി എന്ന് പറഞ്ഞാൽ പ്രശ്നമാകും പോലും.”

“ബ്യൂട്ടിപാർലറിൽ പോകുന്നൂ” എന്ന്  പറഞ്ഞു വീട്ടിൽ ഇറങ്ങിയതാണ് അവൾ.

കിട്ടിയ ഒരു ഓട്ടോയിൽ അവളെ ഞാൻ പറഞ്ഞു വിട്ടൂ.

ഓട്ടോയിൽ കയറുമ്പോൾ അവൾ എൻ്റെ കൈ പിടിച്ചു…പിന്നെ പറഞ്ഞു…

“എനിക്കെന്തോ പേടി തോന്നുന്നൂ. എവിടെയോ മനസ്സ് പറയുന്നൂ മാഷിനെ പോലെ ഒരാളെ കിട്ടുവാൻ എനിക്ക് ഭാഗ്യമില്ലെന്നു..”

“ഒന്ന് പോടീ പെണ്ണേ” എന്നും പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചയച്ചൂ…

വീട്ടിൽ എത്തിയതും ഒന്ന് കുളിച്ചു. ഫോൺ നോക്കിയപ്പോൾ ഒരു പത്തു മിസ്സ്ഡ് കാൾ എങ്കിലും ഉണ്ട്.

എല്ലാം പക്ഷേ….

അവളുടെ നമ്പറിൽ നിന്നും ആണ്. ഇവൾക്ക് വേറെ ഒരു പണിയുമില്ലേ ഈശ്വരാ എന്ന് ചിന്തിച്ചു കൊണ്ടാണ് ഫോൺ എടുത്തത്.

തിരിച്ചു വിളിച്ചപ്പോൾ എടുത്തതു അവളുടെ ആങ്ങള ആയിരുന്നൂ.

ഒന്ന് വേഗം സിറ്റി ഹോസ്പിറ്റലിൽ എത്തുവാൻ പറഞ്ഞു.

ഓടി പിടഞ്ഞു ഞാൻ അവിടെ എത്തി. അവൾ ICUവിൽ ആയിരുന്നൂ.

ആങ്ങള എൻ്റെ കൈ പിടിച്ചു. എന്നെ കെട്ടിപിടിച്ചു കരഞ്ഞു…

ഒന്നും മനസ്സിലായില്ല …

കരച്ചിലിനിടയിൽ എപ്പോഴോ അവൻ പറഞ്ഞു..

“ഡോക്ടർ പറഞ്ഞു, ഇനി രക്ഷയില്ല, ബ്രെയിൻ ഡെത് ആണ് “

അവിടെ ആരോ പറയുന്നത് കേട്ടൂ..

“കയറിയ ഓട്ടോ, സിഗ്നൽ തെറ്റിച്ചു വന്ന ട്രക്കിൽ ഇടിച്ചത്രേ. ഡ്രൈവർ അവിടെ വച്ച് തന്നെ പോയി, ആ കുട്ടിക്ക് കുറച്ചു ജീവൻ ബാക്കി ഉള്ളത് പോലെ തോന്നി, അതാണ് ഇങ്ങോട്ടു എത്തിച്ചത്”

എനിക്ക് ഒന്നും പറയുവാൻ ഇല്ലായിരുന്നൂ.

എല്ലാം വിധി എന്ന് വിശ്വസിക്കുവാൻ വയ്യ. അങ്ങനെ ആശ്വസിക്കുവാനും വയ്യ. അങ്ങനെ അവളെ വിധിക്കു വിട്ടു കൊടുത്തിട്ടു എനിക്ക് മാത്രമായി ഒരു സന്തോഷം വേണ്ട. എൻ്റെ ജീവിതത്തിലും എനിക്ക് മോഹങ്ങൾ ഇല്ലേ..ദൈവം ഇത്രയ്ക്കു ക്രൂരൻ ആകുമോ…

ഓട്ടോയിൽ കയറും മുൻപേ അവൾ സമ്മാനിച്ച ആ ചിരി ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നൂ…

ആങ്ങള എന്നോട് പറഞ്ഞു “എൻ്റെ പെങ്ങൾ പോയി, നിനക്കറിയുമോ അവൾ അവളുടെ എല്ലാ അവയവങ്ങളും ദാനം ചെയ്തിരുന്നൂ. പക്ഷേ…അവളെ കീറി മുറിക്കുന്നത് കാണുവാൻ എനിക്ക് വയ്യ..”

ഞാൻ ഒന്നും പറഞ്ഞില്ല. അവളിലൂടെ ഇനി ഒത്തിരി പേർ ജീവിക്കുമായിരിക്കും .

പക്ഷേ എനിക്ക് ഇനി ആരുമില്ല…എൻ്റെ ദുഃഖം ആർക്കു മനസ്സിലാകും…

*************

അവളുടെ ചടങ്ങുകൾ കഴിഞ്ഞു..

എല്ലാത്തിനോടും പൊരുത്തപ്പെടുവാൻ എനിക്ക് സമയം വേണം.

പക്ഷേ…അവൾക്കു ഇഷ്ടമല്ലാത്ത മ ദ്യക്കുപ്പി ഞാൻ ഇനി ഒരിക്കലും കൈ കൊണ്ടുപോലും തൊടില്ല. ഒരിക്കലും സങ്കടപെടുകയുമില്ല. കാരണം ആത്മാവ് എന്നൊന്നുണ്ടെങ്കിൽ അത് എന്നെയോർത്തു കരയരുത്.

“ചിലരൊക്കെ ജീവിതത്തിൽ കടന്നു വരുമ്പോൾ, ചില നന്മകൾ നമ്മളിൽ അവശേഷിപ്പിക്കാറുണ്ട്. അവർ കടന്നു പോയാലും അവർ അവശേഷിപ്പിച്ച ഓർമ്മകൾ മതിയാകും പിന്നെയുള്ള ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ..”

………….സുജ അനൂപ്