ഏതെങ്കിലും പെണ്ണ് കണ്ടു വന്നു ശെരിയാകില്ലെന്നറിഞ്ഞാൽ ഒരല്പം ദേഷ്യത്തോടെ ഗംഗാധരൻ പറയും…

Story written by Sajitha Thottanchery

==============

“എടാ പ്രദീപേ…..നീ ഒരുങ്ങി ഇറങ്ങുന്നുണ്ടോ? നേരം എത്രയായി കാത്ത് നിൽക്കുന്നു. ഒന്ന് വാ….” ലീലാമ്മയുടെ വാക്കുകളിൽ അക്ഷമ പ്രകടമായിരുന്നു.

“നീയൊന്നു ക്ഷമിക്ക്, അവൻ വന്നോളും” ഗംഗാധരൻ പറഞ്ഞു.

“ഓ…അച്ഛന്റെ സപ്പോർട്ട് ആയി മകന്, നമ്മൾ ഒന്നും പറയുന്നില്ലേ” പിണക്കഭാവത്തിൽ ലീലാമ്മ ഭർത്താവിനോട് പറഞ്ഞു.

“ഞാൻ ഇറങ്ങി, ഇനി അതിന്റെ പേരിൽ രണ്ടും കൂടി പിണങ്ങേണ്ട” എന്നും പറഞ്ഞു പ്രദീപ് ഇറങ്ങി വന്നു.

“ആ ബ്രോക്കർ കുറെ നേരായിട്ട് കാത്ത് നിൽപ്പുണ്ടാകും അവിടെ. അയാളെ മുഷിപ്പിക്കണോ” ലീലാമ്മ പിറുപിറുത്തു.

ലീലാമ്മയുടെയും ഗംഗാധരന്റെയും ഒരേ ഒരു മകനാണ് പ്രദീപ്. ഒരു ഇടത്തരം കുടുംബമാണ് അവരുടേത്. ഡിഗ്രി വരെ ഒക്കെ പഠിച്ചെങ്കിലും ജോലി ഒന്നും ആകാത്തതിനാൽ ഒരു ഓട്ടോ ഓടിക്കുകയാണ് പ്രദീപ് ഇപ്പോൾ. പി.എസ്.സി പരീക്ഷകൾ വിടാതെ എഴുതുന്നുമുണ്ട്. വയസ്സ് മുപ്പതു ആയി, കല്യാണപ്രായം വൈകി എന്ന്  പറഞ്ഞു തിരക്കിട്ട അന്വേഷണത്തിലാണ് അച്ഛനും അമ്മയും. ജോലി ഓട്ടോ ആയത് കൊണ്ട് പോയി കാണുന്ന പെണ്കുട്ടികൾക്കും വീട്ടുകാർക്കും  ഇഷ്ടപ്പെടുന്നില്ല.അതിന്റെ വിഷമം ലീലാമ്മയ്ക്കും ഗംഗാധരനും ഇല്ലാതില്ല.

“ഗവണ്മെന്റ് ജോലി ഇല്ലാത്തോര്ക്കും ഈ നാട്ടിൽ കല്യാണം കഴിക്കണ്ടേ” ഏതെങ്കിലും പെണ്ണ് കണ്ടു വന്നു ശെരിയാകില്ലെന്നറിഞ്ഞാൽ ഒരല്പം ദേഷ്യത്തോടെ ഗംഗാധരൻ പറയും.

പ്രദീപിന്റെ ഓട്ടോയിൽ തന്നെയാണ് അവർ ഇറങ്ങിയത്..കവലയിൽ എത്തിയപ്പോൾ ബ്രോക്കർ നാരായണൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. അയാളെയും കയറ്റി അവർ പെണ്ണിന്റെ വീട്ടിലേക്ക് വണ്ടി വിട്ടു.

“ജോലി ഇതാണെന്നൊക്കെ പറഞ്ഞിട്ടുണ്ടല്ലോ ല്ലേ?” യാത്രയ്ക്കിടയിൽ പ്രദീപ് ചോദിച്ചു.

“ഉണ്ട് മോനെ, ആ കുട്ടിക്കും വീട്ടുകാർക്കും അത് കുഴപ്പൊന്നൂല്യ;കുട്ടി പി.ജി ചെയ്തോണ്ടിരിക്കാ..അത് മുഴുവനാക്കാൻ സമ്മതിക്കണം എന്ന് മാത്രേ അവർക്കുള്ളു.” നാരായണൻ പറഞ്ഞു.

“അവിടെ എത്തീട്ട് അവർ വാക്കെങ്ങാനും മാറിയാൽ പിന്നെ തന്നെ ആ വഴി കണ്ടേക്കരുത്.”.ഭീഷണി പോലെ ലീലാമ്മ പറഞ്ഞു.

“ഇല്ലെന്നേ, ഇനി നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മതി” നാരായണൻ ഉറപ്പിച്ചു പറഞ്ഞു.

ഓട്ടോ ചെന്ന് നിന്നത് ചെറിയൊരു ഓടിട്ട വീടിന്റെ മുന്നിലാണ്..ചെറുതെങ്കിലും വളരെ വൃത്തിയായ ആ വീട് കണ്ടപ്പോൾ അവർ മൂന്നു പേരുടെയും മുഖത്തു സംതൃപ്തിയുടെ ചിരി വിരിഞ്ഞു. വളരെ സന്തോഷത്തോടെ പെൺകുട്ടിയുടെ അച്ഛനും അമ്മയും അവരെ സ്വീകരിച്ചു. കുശലാന്വേഷണങ്ങൾക്ക് ശേഷം പെൺകുട്ടി ചായയുമായി എത്തി. വെളുത്തു കൊലുന്നനെ ഒരു  സാധാരണ പെൺകുട്ടി..പെൺകുട്ടിയെ അവർക്ക് ഇഷ്ടപ്പെട്ടെന്നു മൂന്നു പേരുടെയും മുഖത്തു നിന്ന് വായിച്ചെടുക്കാമായിരുന്നു.

“ഇതാണ് എന്റെ മോൾ കാർത്തിക, പ്രദീപിന് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം ട്ടോ…” കുട്ടിയുടെ അച്ഛനാണ് അത് പറഞ്ഞത്.

“എനിക്കങ്ങനെ ഒന്നും ചോദിക്കാനില്ല.” ഭവ്യതയോടെ പ്രദീപ് പറഞ്ഞു.

“എന്നാൽ എനിക്ക് പറയാനുണ്ട്.” കാർത്തികയുടെ പെട്ടെന്നുള്ള മറുപടി എല്ലാവരിലും ഞെട്ടലുണ്ടാക്കി.

“എന്താ മോളെ പ്രത്യേകിച്ച്……..” ഇടയിൽ കയറി നാരായണൻ പറഞ്ഞു.

“എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷെ ഇവിടത്തെ എല്ലാ കാര്യങ്ങളും പറയണം എന്നത് എനിക്ക് നിര്ബന്ധമാണ്. കണ്ടു ഇഷ്ടപ്പെട്ട ശേഷം എല്ലാം അറിഞ്ഞിട്ട് വേണ്ടാന്ന് വയ്ക്കുന്നതിനേക്കാൾ നല്ലതല്ലേ ഇപ്പോഴേ പറയുന്നത്” ആരുടേയും മുഖത്തു നോക്കാതെ കാർത്തിക പറഞ്ഞു.

“മോളെ ” ഒരു ഇടർച്ചയോടെ കാർത്തികയുടെ അമ്മ പിന്നിൽ നിന്നും വിളിച്ചു.

“അല്ല അമ്മെ പറയണം..എന്തായാലും ഇവർ അറിയും..അതിനേക്കാൾ നല്ലത് നമ്മളായിട്ട് പറയുന്നതാണ്.”.കാർത്തിക അമ്മയോട് പറഞ്ഞു.

“എന്താണെങ്കിലും പറഞ്ഞോ മോളെ” ലീലാമ്മ കാർത്തികയുടെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു.

“എന്റെ ചേച്ചി ഒരു കൊ ലക്കേസിലെ പ്രതിയാണ്. ഭർത്താവിനെ തലക്കടിച്ചു കൊ ല പ്പെടുത്തി ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതി..ചേച്ചിയുടെ രണ്ടു പെണ്മക്കൾ ഞങ്ങളുടെ കൂടെ ഇവിടെയാണ് താമസം..ഇവിടുന്നു ഇറങ്ങിയതിനു ശേഷം ആരെങ്കിലും എന്തെങ്കിലും പറഞ്ഞു അറിയുന്നതിനെക്കാൾ ഞങ്ങൾ തന്നെ പറഞ്ഞു അറിയുന്നതല്ലേ നല്ലത്. ബ്രോക്കർ ഇത് പറഞ്ഞിട്ടുണ്ടാകില്ല എന്ന് എനിക്കറിയാം. അറിയുന്നവർ ആരും ഇവിടെ എന്നെ കാണാൻ വരാറില്ല.” ഇത്രയും കേട്ടപ്പോഴേക്കും ഗംഗാധരന്റെയും  ലീലാമ്മയുടെയും മുഖത്തിനു ഭാവമാറ്റം വരാൻ തുടങ്ങി.

പക്ഷെ പ്രദീപ് അത്ഭുതത്തോടെ ആണ് കാർത്തികയെ നോക്കിയത്. അവളുടെ കണ്ണുകളിലെ ഉറച്ച ആ ഭാവം പ്രദീപിനു വല്ലാതെ ഇഷ്ടപ്പെട്ടു.

“ഞങ്ങൾ ആലോചിച്ചു പറയാം. ഗംഗാധരൻ എഴുന്നേറ്റ് പറഞ്ഞു.” മൂന്ന് പേരും മുറ്റത്തേക്കിറങ്ങി.

“എന്തിനാ മോളെ ഇപ്പോ തന്നെ നീ പറഞ്ഞെ,അത് ആ ബ്രോക്കർ തഞ്ചത്തിൽ പറഞ്ഞോളാം എന്ന് പറഞ്ഞതല്ലേ?” കാർത്തികയോട് അമ്മ ചോദിച്ചു.

“അയാൾ എന്തെങ്കിലും നുണ പറഞ്ഞു ഈ കല്യാണം നടന്നാൽ തന്നെ നാളെ ഇത് അവർ അറിയില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. പിന്നെ എന്റെ ചേച്ചി ചെയ്തത് എവിടേം പറയാൻ എനിക്ക് അഭിമാനമേ ഉള്ളു. അമ്മേം പെങ്ങളേം തിരിച്ചറിയാത്ത ഒരുത്തൻ സ്വന്തം മോൾ ആണെന്ന് പോലും ഓർക്കാതെ നമ്മുടെ ശ്രീക്കുട്ടിയുടെ ദേഹത്തു കൈ വച്ചപ്പോഴല്ലേ എന്റെ ചേച്ചി അയാളെ തീർത്തത്. ഞാൻ ആ ചേച്ചിയുടെ അനിയത്തി ആയതിൽ അഭിമാനിക്കുന്നു. ഇനി കല്യാണം നടന്നില്ലേലും അച്ഛനും അമ്മേം പേടിക്കണ്ട. ജോലിക്ക് പോയി ജീവിക്കാനുള്ള ധൈര്യം ഒക്കെ എനിക്ക് എന്റെ അച്ഛൻ തന്നിട്ടുണ്ട്.” കാർത്തികയുടെ മറുപടി കുറച്ചു ഉറക്കെ ആയിരുന്നു. മുറ്റത്തു ഇറങ്ങാൻ നിൽക്കുന്നവർ കേൾക്കാൻ പാകത്തിൽ തന്നെ.

“മോൾ പറഞ്ഞത് തന്നെയാ ശെരി, നടക്കാൻ യോഗമുണ്ടേൽ നടക്കട്ടെ.” ഒരു ദീർഘനിശ്വാസത്തോടെ അച്ഛൻ പറഞ്ഞു.

തിരിച്ചുള്ള യാത്രയിൽ നാരായണനെ കൊ ന്നില്ല എന്നേയുള്ളു ലീലാമ്മയും ഗംഗാധരനും. പ്രദീപ് മൗനം പാലിച്ചു ഇരുന്നേയുള്ളു. അവന്റെ മനസ്സ് നിറയെ കാർത്തികയെയും അവളുടെ ചേച്ചിയെയും ഓർത്തു അഭിമാനം തോന്നുകയായിരുന്നു. ഇന്നത്തെ ലോകത്തിനു വേണ്ടത് ഇത് പോലുള്ള പെൺകുട്ടികൾ തന്നെ ആണെന്ന് അവൻ അവനോട്  തന്നെ പറയുകയായിരുന്നു. ഇതിനെപറ്റി ആലോചിക്കേണ്ടന്നു കവലയിൽ ഇറക്കുമ്പോൾ നാരായണനോട് പറഞ്ഞപ്പോൾ എനിക്ക് ഇത് തന്നെ മതി എന്ന് പ്രദീപ് മനസ്സിൽ ഉറപ്പിച്ചിരുന്നു.

“ആ കുട്ടിയുടെ ചേച്ചി ജയിലിൽ ആയതിനു അവൾ എന്ത് പിഴച്ചു. അല്ലേൽ തന്നെ ആ ചേച്ചി എന്ത് തെറ്റാ ചെയ്തത്. ഇങ്ങനെ ഉള്ളവന്മാരെ ഒക്കെ പിന്നെ വേറെന്താ ചെയ്യണ്ടേ. എനിക്ക് ഇതിൽ താല്പര്യക്കുറവൊന്നുമില്ല ” പ്രദീപ് വീട്ടിൽ എത്തിയപാടെ അച്ഛനോടും അമ്മയോടും തർക്കിച്ചു.

പ്രദീപിന്റെ പല ചോദ്യങ്ങൾക്കും അവർക്ക് രണ്ടു പേർക്കും ഉത്തരമുണ്ടായിരുന്നില്ല. അവന്റെ വാശിക്ക് മുന്നിൽ  മനസ്സില്ലാമനസ്സോടെ ഒടുവിൽ അവർക്ക് സമ്മതിക്കേണ്ടി വന്നു.ബാക്കി എല്ലാം പെട്ടെന്ന് നടന്നു…..

*****************

“എത്ര പെട്ടെന്നാ വര്ഷം ഒന്നു കഴിഞ്ഞേല്ലേ പ്രദീപേട്ടാ “

വിവാഹവാര്ഷികത്തിന്റെ അന്ന് അമ്പലത്തിൽ പോകാൻ നേരം കാർത്തിക പറഞ്ഞു.

“മോളെ, മഴ പെയ്തു തെന്നിക്കിടക്കാ, ശ്രദ്ധിച്ചു നടക്കണെ…” അവർ ഇറങ്ങാൻ തുടങ്ങുമ്പോൾ പിറകിൽ നിന്ന് ലീലാമ്മ വിളിച്ചു പറഞ്ഞു.

“ഓ, എന്തൊരു പുന്നാരം. ബാക്കിയുള്ളോനോട് പറയാൻ ആരുമില്ല.” പ്രദീപ് അമ്മയെ കളിയാക്കി.

“നീ വേണേൽ ശ്രദ്ധിച്ചാൽ മതി. അവളുടെ ഉള്ളിലെ ഒരു ജീവൻ കൂടി ഉണ്ട്. ആ ശ്രദ്ധ വേണം ” കാർത്തികയുടെ മുടിയിൽ തലോടി ലീലാമ്മ പറഞ്ഞു.

അമ്മയ്ക്കും അച്ഛനും ഇപ്പോൾ തന്നെക്കാൾ ഇഷ്ടം കാർത്തികയോടാണെന്നു പ്രദീപ് ഓർത്തു..തിരിച്ചു അവൾക്കും അങ്ങനെ തന്നെ ആണ്. കല്യാണം കഴിഞ്ഞു അധികം വൈകാതെ തനിക്ക് എൽ.ഡി ക്ലാർക്ക് ആയി ജോലി ലഭിച്ചത് പോലും കാർത്തികയുടെ ഐശ്വര്യം ആണെന്നാ അമ്മയുടെ വാദം. തമാശയ്ക്ക് പോലും  അവളെ ഒന്ന് വഴക്ക് പറയാൻ പ്രദീപിനെ അനുവദിക്കില്ല രണ്ടുപേരും. അതിലൊക്കെ അവനും സന്തോഷമേയുള്ളൂ.

“മുൻവിധിയോടെ അവൻ പറഞ്ഞതൊന്നും കേൾക്കാതെ വേണ്ടാന്ന് വച്ചിരുന്നേൽ നമുക്ക് ഇങ്ങനൊരു മോളെ കിട്ടുമായിരുന്നോ ല്ലേ ” അവർ പോകുന്നതും നോക്കി ഗംഗാധരനോടായി ലീലാമ്മ പറഞ്ഞു.

സന്തോഷത്തോടെ പോകുന്ന മക്കളെ നോക്കി ഗംഗാധരനും പുഞ്ചിരി തൂകി….

~സജിത