കുറ്റം എറ്റു പറഞ്ഞു മണ്ടിയാകുവാൻ ഞാൻ ഇല്ല. ഒരു കുമ്പസാരത്തിലും ഞാൻ അത് ഏറ്റുപറയില്ല. അറിഞ്ഞുകൊണ്ട് ഞാൻ…

പാപം….

Story written by Suja Anup

=================

“അവളുടെ ഏഴാമത്തെ ആണ്ടാണ്”

“നീ ഇന്ന് പള്ളിയിലേക്ക് ഒന്ന് വരുമോ മോളെ..”

“നല്ല തലവേദന, തീരെ വയ്യ അമ്മേ, ഞാൻ ഇവിടെ അടുത്ത് ഏതെങ്കിലും പള്ളിയിൽ പോയി പ്രാർത്ഥിച്ചോളാം .”

പെട്ടെന്ന് തന്നെ ഞാൻ ഫോൺ വച്ചൂ..

തിരിഞ്ഞു നോക്കുമ്പോൾ ദുഖമുണ്ട്…

“ഈ ലോകം മുഴുവനും കൊ ലപാതകിയല്ല ഞാൻ എന്ന് പറയുമ്പോഴും എനിക്കറിയാം സ്വന്തം ചേച്ചിയെ നിഷ്ടൂരം കൊ ന്നവൾ ആണ് ഞാൻ എന്ന്..”

“എല്ലാം എന്തിനു വേണ്ടിയായിരുന്നൂ, ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി മാത്രം…”

പുരനിറഞ്ഞു നിൽക്കുന്ന നാല് പെണ്മക്കൾ എന്നും അപ്പച്ചന്‌  ബാധ്യതയായിരുന്നൂ.

കു ടിച്ചു കൂ.ത്താടി എല്ലാം നശിപ്പിച്ചതിന് ശേഷം ഒരു ദിവസ്സം ഹൃദയാഘാതം വന്നു അദ്ദേഹം മരിക്കുമ്പോൾ സ്വത്തു എന്ന് പറയുവാൻ ഒരു ചെറിയ വീടല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല..

എനിക്ക് താഴെ..ഒന്നിന് താഴെ ഒന്നായി രണ്ടു വയസിൻ്റെ ഇളപ്പത്തിൽ നാല് പെണ്ണുങ്ങൾ. എന്ത് ചെയ്യണം എന്ന് അറിയില്ല…

ആയിടയ്ക്കാണ് എനിക്ക് ചെറിയ ഒരു ജോലി അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ കിട്ടുന്നത്. അവിടെ വച്ചാണ് ഞാൻ ആദ്യമായി അരുണിനെ കാണുന്നത്. അടുത്ത് തന്നെ അരുൺ ഒരു ചായപ്പീടിക നടത്തുകയായിരുന്നൂ. പിന്നെ അത് പരിചയമായി…പതിയെ പ്രണയം ആയി….

ചേച്ചിയുടെ  വിവാഹo കഴിഞ്ഞാൽ അരുൺ വന്നു പെണ്ണ് ചോദിക്കാം എന്ന് ഉറപ്പു തന്നിരുന്നൂ..

എനിക്ക് ഇപ്പോൾ വയസ്സ് മുപ്പത്തിനാല് ആയിരിക്കുന്നൂ. ആറു വർഷമായി അരുൺ എനിക്കായി കാത്തു നിൽക്കുന്നൂ. അവൻ്റെ വീട്ടിൽ അതിൽ മുറുമുറുപ്പുണ്ട്.

ചേച്ചി ആണെങ്കിൽ  വരുന്ന എല്ലാ ആലോചനകളും മുടക്കും, സന്യാസം സ്വീകരിക്കുവാനും തയ്യാറല്ല. പറഞ്ഞു കൊടുത്താൽ അവൾക്കു ഒന്നും മനസ്സിലാകില്ല..

അവൾക്കു എന്തിനും ഓരോ ന്യായീകരണങ്ങൾ ഉണ്ട്.

“എന്നോട് ആദ്യം കല്യാണം കഴിക്കുവാൻ അവൾ പറയുന്നൂ. പിന്നെ അനിയത്തിമാരുടെ വിവാഹം നടക്കട്ടെ പോലും, അവസാനം മാത്രമേ അവൾ വിവാഹം കഴിക്കൂ അത്രേ…”

ആയിടയ്ക്കാണ് ദിനേശിൻ്റെ ആലോചന വരുന്നത്. പ്രാരാബ്ധം എല്ലാം ഇറക്കി വച്ച് കഴിഞ്ഞപ്പോൾ കല്യാണം വൈകിയത്രെ. കിട്ടുന്ന എല്ലാ പണിക്കും പോകും.

ചേച്ചി ആ ആലോചനയും തള്ളി പറഞ്ഞു..

അന്ന് സ്കൂളിൽ നിന്ന് ഞാൻ വരുമ്പോഴേയ്ക്കും അമ്മയും അനിയത്തിമാരും ചന്തയിൽ സാധനങ്ങൾ വാങ്ങുവാൻ പോയിരുന്നൂ.

രാത്രിയിലേക്കുള്ള കഞ്ഞി വച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നു ഞാനും ചേച്ചിയും തമ്മിൽ വഴക്കായി, എല്ലാം ദിനേഷിൻ്റെ ആലോചന വേണ്ടെന്നു വച്ചതിനെ കുറിച്ച് പറഞ്ഞായിരുന്നൂ.

ആ ദേഷ്യത്തിനാണ് അടപ്പിലിരുന്ന വിറകു കഷ്ണം എടുത്തു അവളുടെ കൈ പൊള്ളിക്കുവാൻ നോക്കിയത്.

പക്ഷേ…

പെട്ടെന്ന് തീ അവളുടെ സാരിയിൽ കയറി പിടിച്ചൂ. തീ ആളിക്കത്തി. സാരി അവളുടെ ദേഹം മുഴുവൻ ഉരുകി പിടിച്ചൂ.

പേടിച്ചുപോയ ഞാൻ കരഞ്ഞു കൊണ്ട് പുറത്തേയ്ക്കു ഓടി.

നാട്ടുകാർ ഓടി വന്നു തീ അണയ്ക്കുമ്പോഴേയ്ക്കും അവൾക്കു ആഴത്തിൽ പൊള്ളൽ ഏറ്റിരുന്നൂ. ഒരാഴ്ച വേദന സഹിച്ചു ആശുപത്രിയിൽ കിടന്ന അവൾ മരിച്ചൂ..

അപകടമരണം എന്ന് എല്ലാവരും വിധി എഴുതി.

മരിക്കുവാൻ നേരം അടുത്തുണ്ടായിരുന്ന എന്നെ അവൾ ദയനീയമായി ഒന്ന് നോക്കി. ആ നോട്ടം ഒരു പൊള്ളലായി ഇന്നും മനസ്സിൽ ഉണ്ട്.

അവളുടെ ആദ്യത്തെ ആണ്ടിന് ശേഷം അരുണിനെ വിവാഹം കഴിച്ചൂ ഞാൻ സന്തോഷം ജീവിക്കുന്നൂ.

ഇന്ന് വരെ അവളുടെ കൊ ലപാതകി ഞാൻ ആണെന്ന് ആരും അറിഞ്ഞിട്ടില്ല. എൻ്റെ ഭർത്താവ് പോലും..

“എനിക്ക് പക്ഷേ അവളുടെ കുഴിമാടം കാണുന്നത് പോലും ഭയമാണ്. ഞാൻ എന്ത് ചെയ്യും?”

കുറ്റം എറ്റു പറഞ്ഞു മണ്ടിയാകുവാൻ ഞാൻ ഇല്ല. ഒരു കുമ്പസാരത്തിലും ഞാൻ അത് ഏറ്റുപറയില്ല. അറിഞ്ഞുകൊണ്ട് ഞാൻ ഒരാളെ കൊ ന്നിട്ടില്ല. എനിക്ക് ഒരു കൊച്ചു മകളുണ്ട്..

പക്ഷേ..

ഞാൻ നാട്ടിൽ പോകാത്തത് ബാബുവിനെ അഭിമുഖികരിക്കുവാൻ വയ്യാത്തതു കൊണ്ട് മാത്രം ആണ്…വീട്ടിൽ മീൻ വിൽക്കുവാൻ വരുന്ന ബാബുവേട്ടൻ…

എല്ലാം എനിക്ക് മനസ്സിലായത് അവളുടെ മരണത്തിനു ശേഷം മാത്രമാണ്..

“എത്രയോ നാളുകളായി അന്യമതസ്ഥനായ ബാബുവേട്ടൻ വീട്ടിൽ മീൻ വിൽക്കുവാൻ വരുന്നൂ…തമാശയായി പലപ്പോഴും അദ്ദേഹത്തോട്  ചോദിച്ചിട്ടുണ്ട്

“എന്തേ വിവാഹം കഴിക്കുന്നില്ലേ?. സന്യസിക്കുവാൻ ഉദ്ദേശം ഉണ്ടോ?.”

ഒരു ചെറിയ ചിരിയിൽ മാത്രം മറുപടി ഒതുക്കി അദ്ദേഹം അവിടെ നിന്ന് പോകുമായിരുന്നൂ..

അന്ന് അവളുടെ ശവപ്പെട്ടി സിമിത്തേരിയിൽ കുഴിയിലേയ്ക്ക് വയ്ക്കുമ്പോൾ അദ്ദേഹം തകർന്നു കരയുന്നതു കണ്ടൂ..

“ഇത്രയും നാൾ കാത്തിരുന്നിട്ടും എന്നെ ഒറ്റയ്ക്കാക്കിയില്ലേ ..” എന്ന അദ്ദേഹത്തിൻ്റെ എണ്ണിപ്പെറുക്കലിൽ എല്ലാം അടങ്ങിയിരുന്നൂ..

ഞാൻ നശിപ്പിച്ചത് രണ്ടു ജീവിതങ്ങൾ ആണ്. രണ്ടു പേരുടെ സ്വപ്നങ്ങൾ ആണ്. മനസാക്ഷിയുടെ കോടതിയിൽ എനിക്ക് മാപ്പില്ല…

“ഒരു ഭ്രാ.ന്തനെ പോലെ അമ്പലങ്ങളിൽ നിന്നും അമ്പലങ്ങളിലേയ്ക്ക് എൻ്റെ ചേച്ചിയുടെ മോക്ഷത്തിനായി പ്രാർത്ഥിച്ചു തിരിയുന്ന ആ പാവത്തിനോട് ഞാൻ എന്ത് പറയണം?”

ഞാൻ കാരണം അദ്ദേഹം ഒരു സന്യാസിയായി…

സ്വന്തം ചേച്ചിയെ മനസ്സിലാക്കുവാൻ കഴിയാത്ത ഞാൻ നല്ലൊരു അനിയത്തി ആയിരുന്നോ…?

“ചേച്ചി അന്യമതസ്ഥൻ്റെ കൂടെ ഓടിപ്പോയി എന്ന് പറഞ്ഞു അനിയത്തിമാരുടെ കല്യാണം മുടങ്ങരുത്..” ഈ ഒരു ചിന്ത അവൾ മനസ്സിൽ ആരോടും പറയാതെ കൊണ്ട് നടന്നൂ. അവളോട് ഒരിത്തിരി സ്നേഹം ഞാൻ കാണിച്ചിരുന്നെങ്കിൽ ഒരു പക്ഷേ അവൾ എന്നോട് എല്ലാം തുറന്നു പറഞ്ഞേനെ.

പാപിയാണ് ഞാൻ…ഒരു നിമിഷത്തെ എൻ്റെ ദേഷ്യത്തിന് ഞാൻ കൊടുത്ത വില രണ്ടു ജീവനുകൾ ആണ്….