പതിവുള്ളത് തന്നെ, അവന്റെ കൂടെ ഇറങ്ങി ചെല്ലാൻ, ഇപ്പോഴും എന്നോടുള്ള സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ലെന്ന്…

ഭാര്യ…

Story written by Saji Thaiparambu

================

കുനിഞ്ഞ് നിന്ന്, നനഞ്ഞ കോട്ടൺ തുണികൊണ്ട്, കിടപ്പിലായ ശരത്തിന്റെ മുഖവും നെഞ്ചും തുടച്ച് കൊടുക്കുമ്പോൾ, പ്രിയയുടെ മാ റിടങ്ങളിൽ അവന്റെ കണ്ണുകളുടക്കി

തളർന്ന ശരീരാവയവങ്ങളിൽ, നിശ്ചലമായി കിടക്കുന്ന ര ക്തത്തിന് ചൂട് പിടിച്ച്, ഉന്മാദം പൂണ്ട ഉപബോധമനസ്സിനെ അടക്കി നിർത്താൻ അയാൾ നന്നേ പാട് പെട്ടു

അവളെയൊന്ന് വാരിനെഞ്ചിലേക്കിടാൻ വെമ്പിയ കൈകൾ, അനങ്ങാതിരുന്നപ്പോൾ അയാൾ തീർത്തും നിസ്സഹായനായി.

“പ്രിയേ…നീ വല്ലതും കഴിച്ചോ? “

“ഇല്ല, ഏട്ടന് കഞ്ഞി തന്നിട്ട് ഞാൻ കഴിക്കാം”

“ആരായിരുന്നു ഫോൺ ചെയ്തത് ?”

“അത് അവൻ തന്നെയാ…മനു.”

“എന്താ അവൻ പറഞ്ഞത്.?”

“പതിവുള്ളത് തന്നെ,.അവന്റെ കൂടെ ഇറങ്ങി ചെല്ലാൻ, ഇപ്പോഴും എന്നോടുള്ള സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ലെന്ന് .”

അത് കേട്ട ശരത്, കുറച്ച് നേരം നിശബ്ദനായി.

“അവനറിയാം, വിവാഹദിവസം തന്നെ നടന്ന ആക്സിഡന്റായത് കൊണ്ട് ,നീ ഇപ്പോഴും പരിശുദ്ധയാണെന്ന് “

“ഉം, അവൻ എന്ത് കരുതിയാലും വേണ്ട, ഇനി ഇതും പറഞ്ഞ് മേലാൽ എന്നെ വിളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് “.

“നീയെന്തിനാ അവനോട് അങ്ങനെ പറഞ്ഞത്..ഒന്നുമില്ലേലും ഒരിക്കൽ നിങ്ങൾ പ്രണയിച്ചിരുന്നവരല്ലേ? വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രമല്ലേ? എനിക്ക് താലികെട്ടാനായി നീ കഴുത്ത് നീട്ടിതന്നത് “

“അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലെ ഏട്ടാ…വർഷങ്ങൾ പലത് കഴിഞ്ഞു. എന്തിനാ ഇപ്പോൾ‌ ഇതൊക്കെ പറയുന്നത്. “

“ഇല്ല പ്രിയേ…ഒന്നും കഴിഞ്ഞിട്ടില്ല, നിന്നോട് അവനുള്ള സ്നേഹം ആത്മാർത്ഥമായത് കൊണ്ടല്ലേ, ഇപ്പോഴും മറ്റൊരു വിവാഹം കഴിക്കാതെ നിനക്കായ് അവൻ കാത്തിരിക്കുന്നത് “

“ഏട്ടാ ഒന്ന് നിർത്തുന്നുണ്ടോ? കേട്ട് കേട്ട് ഞാൻ മടുത്തു. പല പ്രാവശ്യം നമ്മളിത് ചർച്ച ചെയ്തിട്ടുള്ളതാ, പണ്ട് ഞങ്ങൾ ഇഷ്ടത്തിലായിരുന്നു എന്നുള്ളത് സത്യമാ, എന്ന് വച്ച് നിങ്ങൾ എന്റെ കഴുത്തിൽ താലി കെട്ടിയ, ആ നിമിഷം മുതൽ ഞാൻ നിങ്ങളുടെ ഭാര്യയാണ്.

നിങ്ങളിനി ഒരിക്കലും ആരോഗ്യത്തോടെ തിരിച്ച് വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടും, എന്റെ ചാരിത്ര്യം ഇന്നുo ഞാൻ കാത്ത് സൂക്ഷിക്കുന്നത്, എന്ത് കൊണ്ടാണെന്നോ?.ശരീരം കൊണ്ടല്ലെങ്കിലും മനസ്സ് കൊണ്ട് ഞാൻ നിങ്ങളുടെ  ഭാര്യയായി തീർന്നത്കൊണ്ട് മാത്രമാണ്. മനുവല്ല,.ഇനി ഏത് ഗന്ധർവ്വൻ വന്ന് വിളിച്ചാലും ഞാൻ അത് തന്നെ പറയും.”

ആ വാക്കുകൾ അയാളുടെ ഉളളം തണുപ്പിച്ചെങ്കിലും, അവൾക്ക് നഷ്ടമാകുന്ന ജീവിതത്തെക്കുറിച്ചോർത്ത് അയാൾ പശ്ചാത്താപവിവശനായി.

“പ്രിയേ…ഇത്രയുംനാൾ യാതൊരു പ്രയോജനവുമില്ലാതെ, നിശ്ചലനായി കിടന്ന എന്നെ നീ രാവും പകലും ശുശ്രൂഷിച്ചു. അതിലൂടെ നിനക്ക് അവകാശപ്പെട്ട നല്ലൊരു ദാമ്പത്യം മനപ്പൂർവ്വമല്ലെങ്കിലും ഞാൻ കാരണം നിനക്ക് നിഷേധിക്കപ്പെടുകയായിരുന്നു. ഒന്നിനും കഴിയാത്ത എനിക്ക് വേണ്ടി നീ ‘ജീവിതം ഉഴിഞ്ഞ് വയ്ക്കുമ്പോൾ, ഇനിയും ചോ രയും നീരും വറ്റാത്ത നിന്റെ യൗവ്വനം, വെറുതെയാവുകയാണ്.

ഒരമ്മയാവുക എന്നത്, ഏതൊരു സ്ത്രീയുടെയും ആശയും, അടങ്ങാത്ത ത്വരയുമാണ്. അത് പോലും എന്നിൽ നിന്നും നിനക്ക് ലഭിച്ചിട്ടില്ല. ഇനിയൊട്ട് ലഭിക്കുകയുമില്ല. ഈ നരകജീവിതത്തിൽ നിന്ന്‌ നിനക്കൊരു മോചനം നല്കണമെന്ന്, കുറച്ച് നാളായി എന്റെ മനസ്സ് പറയുന്നു…

ഇതാണ് അതിന് പറ്റിയ അവസരം, എന്നോട് നിനക്ക് അല്മെങ്കിലും സ്നേഹമുണ്ടെങ്കിൽ, ഞാൻ സന്തോഷവാനാവണമെങ്കിൽ, ഞാൻ പറയുന്നത് നീയൊന്ന് കേൾക്കൂ പ്രിയാ, പ്ളീസ് ഞാൻ യാചിക്കുകയാണ്, നീയാ ഫോൺ ഡയൽ ചെയ്തിട്ട് എന്റെ ചെവിയിലോട്ട് വച്ച് തന്നാൽ മാത്രം മതി. ഞാൻ സംസാരിക്കാം മനുവിനോട് “

താനിത് വരെ പറഞ്ഞതൊന്നും ചെവിക്കൊള്ളാൻ തന്റെ ഭർത്താവ് ഒരുക്കമല്ലെന്ന് അവൾക്കു് ബോധ്യമായി. അദ്ദേഹം കാരണം തന്റെ ജീവിതം കൂടി ഇല്ലാതാകുന്നതിലുള്ള കുറ്റബോധവും, നിരാശയും ആ മുഖത്ത് നിഴലിച്ച് കാണാം.

എന്തോ ഉറച്ച തീരുമാനമെടുത്ത പോലെ, അയാളെ കുറച്ച് നേരം സൂക്ഷിച്ച് നോക്കി നിന്നിട്ട്, അവൾ അടുക്കളയിലേക്ക് നടന്നു.

അവൾ ഫോണെടുക്കാൻ പോയതാണെന്ന് മനസ്സിലായ അയാൾക്ക് സന്തോഷം തോന്നിയെങ്കിലും എന്ത് കൊണ്ടോ അയാളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

അല്പസമയത്തിനകം അവൾ ഒരു കയ്യിൽ ഗ്ളാസ്സുമായി വന്നു.

“എന്തായിത്, ഫോണെവിടെ?”

അയാൾ ചോദിച്ചു

“ഇതൊ? ഇത് കുറച്ച് വിഷം കലക്കിയ പാലാണ് നിങ്ങൾക്ക് കുടിക്കാൻ ഉള്ളത്. നിങ്ങൾ, ജീവനോടെ ഇരിക്കുമ്പോൾ എനിക്ക് മറ്റൊരാളുമായി ജീവിക്കാൻ കഴിയില്ല, അത് കൊണ്ടാണ് “

അത് കേട്ടയാൾ ഞെട്ടിത്തരിച്ചു.

അവൾ വേഗം പാൽ ഗ്ളാസ്സ് അയാളുടെ ചുണ്ടോടടുപ്പിച്ചു.

“അപ്പോൾ നിനക്ക് അതിന് കഴിയുമല്ലേ? ഞാനില്ലാതായാൽ മറ്റൊരുവനുമായി ജീവിക്കാൻ, നിനക്ക്, നിനക്ക് ……?

അയാൾ, പറഞ്ഞ് മുഴുമിക്കുന്നതിന് മുൻപ് വായിലേക്ക് കുറുകിയ പാൽ, വീണ് തുടങ്ങിയിരുന്നു.

“ഇല്ല, ഒരിക്കലും കഴിയില്ല. ഞാൻ പറഞ്ഞില്ലേ, നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ മറ്റൊരുവനുമായി ജീവിക്കാൻ എനിക്ക് കഴിയില്ലന്ന്, അത് പോലെ തന്നെ നിങ്ങൾ മരിച്ചാൽ നിങ്ങടെ കൂടെ വരാതിരിക്കാനും എനിക്ക് കഴിയില്ല, പ്രിയയ്ക്ക് വാക്ക് ഒന്നേയുള്ളു. ഈ ഗ്‌ളാസ്സിലുണ്ടായിരുന്ന പാലിന്റെ ആദ്യ പകുതി ഞാനാണ് കുടിച്ചത്. എന്തിനാണെന്നോ ?മരണത്തിലേക്കും നിങ്ങളെ തനിച്ച് വിടാൻ എനിക്ക് കഴിയില്ല, അത് കൊണ്ട്. “

അതും പറഞ്ഞവൾ അയാളുടെ നെഞ്ചിലേക്ക് കമിഴ്ന്നു വീണു. ആ കാഴ്ച കണ്ട് കൊണ്ട്, അയാളുടെ മിഴികളും മെല്ലെയടഞ്ഞു.

~സജിമോൻ തൈപറമ്പ്