വീട്ടിൽ എത്തിയിട്ടും അദ്ദേഹത്തിനെ പിരിഞ്ഞു നില്ക്കുന്നത് ഓർത്തിട്ടായിരുന്നൂ എനിക്ക് വിഷമം…

വെള്ള റോസാപൂക്കൾ

Story written by Suja Anup

===============

“മോളെ നീ എല്ലാം മറക്കണം, ഇനി നിനക്ക് ഒരു കൂട്ടു വേണം. ഞങ്ങൾ എത്ര നാൾ കൂടെ ഉണ്ടാവും?”

എത്ര നാളായി ഈ പല്ലവി കേൾക്കുന്നൂ. ഏതു നേരവും ഉപദേശിക്കുവാനെ അമ്മയ്ക്ക് നേരമുള്ളൂ. എനിക്ക് വയ്യ..

എൻ്റെ എല്ലാ സ്വപ്നങ്ങളും തകർന്നത് ആ നശിച്ച ദിവസമാണ്…..

പഠനത്തിൽ മിടുക്കിയായിരുന്ന എന്നെ തേടി കലാലയത്തിലെ സീനിയർ ആയിരുന്ന ചേട്ടൻ്റെ ആലോചന വന്നപ്പോൾ ഒത്തിരി സന്തോഷം തോന്നി. സാധാരണ കുടുംബത്തിൽ ജീവിച്ചു വളർന്ന എനിക്ക് ഒരിക്കലും വലിയ മോഹങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും ദൈവം വാരിക്കോരി തന്നൂ…

കല്യാണത്തിന് പോലും ആളുകൾ മൊത്തം അടക്കം പറയുന്നത് കേട്ടൂ..

“കണ്ടോ, ആ പെണ്ണിൻ്റെ ഒരു ഭാഗ്യം യാതൊരു നിബന്ധനകളും വയ്ക്കാതെ അല്ലേ ആ സുന്ദരകുട്ടപ്പൻ അവളെ കെട്ടിക്കൊണ്ടു പോകുന്നത്. പെണ്ണായാൽ അവളെ പോലെ ഭാഗ്യം ചെയ്യണം.”

ശരിയാണ്…

സുന്ദരൻ, സത്ഗുണ സമ്പന്നൻ, നല്ല ജോലി, നല്ല കുടുംബം…എല്ലാം തികഞ്ഞ പുരുഷൻ….

വിവാഹം കഴിഞ്ഞിട്ടും ഞാൻ ഒന്നും അറിഞ്ഞിട്ടില്ല. എല്ലാത്തിനും താങ്ങും തണലുമായി അദ്ദേഹം ഉണ്ടായിരുന്നൂ..

ഗർഭിണി ആയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അദ്ദേഹം ആയിരുന്നൂ…

എത്ര ഞാൻ പറഞ്ഞതാണ് “ഏഴാം മാസം എന്നെ വീട്ടിലേയ്ക്ക് കൊണ്ട് പോവേണ്ടെന്ന്”

പക്ഷേ..അദ്ദേഹം സമ്മതിച്ചില്ല..

“ഈ സമയത്തു എൻ്റെ അമ്മയുടെ സംരക്ഷണം ആവശ്യമാണ് പോലും”

വീട്ടിൽ എത്തിയിട്ടും അദ്ദേഹത്തിനെ പിരിഞ്ഞു നില്ക്കുന്നത് ഓർത്തിട്ടായിരുന്നൂ എനിക്ക് വിഷമം. അത് മാറ്റാനായിട്ടു എല്ലാ ആഴ്ചകളിലും അദ്ദേഹം വരുമായിരുന്നൂ..

ആ ശനിയാഴ്ച…രാത്രിയായിട്ടും അദ്ദേഹത്തെ കണ്ടില്ല. അതുകൊണ്ടാണ് വേഗം ഫോൺ ചെയ്തത്.

രാവിലെ വിളിച്ചപ്പോഴും “വരാം” എന്ന് പറഞ്ഞിരുന്നതാണ്..

“ചെറിയ ഒരു പനി, ബൈക്ക് ഓടിക്കുവാൻ വയ്യ” എന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ..

എനിക്ക് പേടിയായി, ഇതിപ്പോൾ അടുപ്പിച്ചു അടുപ്പിച്ചു മൂന്നാമത്തെ തവണയാണ് പനി വരുന്നത്.

ഉടനെ തന്നെ ഏട്ടൻ്റെ അമ്മയെ വിളിച്ചൂ..

“ഏട്ടനെ ഹോസ്പിറ്റലിൽ കൊണ്ട് പോകുവാൻ പറഞ്ഞു”

രാത്രി മുഴുവൻ ഉറങ്ങിയില്ല.

എന്തോ ഒരു പേടി മനസ്സിൽ നിറഞ്ഞു, വലത്തേ കണ്ണ് തുടിക്കുന്നത് എന്തിനാണെന്നറിയാതെ മനസ്സ് തേങ്ങി..

പിറ്റേന്ന് രാവിലെ തന്നെ അമ്മ വിളിച്ചുണർത്തി. രാത്രി മുഴുവൻ ഉറങ്ങാതിരുന്നതാണ്, വെളുപ്പിന് എപ്പോഴോ ആണ് മയങ്ങിയത്…

സാധാരണ അമ്മ അങ്ങനെ വിളിച്ചു എഴുനേല്പിക്കാറില്ല…ഇതിപ്പോൾ എന്താ പറ്റിയത് ആവോ….

ചുമ്മാതല്ല “സമയം മൂന്ന് മണി ആയിരിക്കുന്നൂ. ഞാൻ ഒന്നും അറിഞ്ഞില്ല..”

“ഈ അമ്മയെന്താ എന്നെ ഇതുവരെ വിളിക്കാതിരുന്നത് ആവോ..”

“സഞ്ജു ആശുപത്രിയിൽ ആണ്. ഒന്ന് പോയി കാണണ്ടേ, നിന്നെ കണ്ടില്ലേൽ അവൻ്റെ അസുഖം കൂടും”

കേട്ട പാതി കേൾക്കാത്ത പാതി ഞാൻ തയ്യാറായി വന്നൂ. യാത്രയിൽ  ഉറങ്ങിക്കൊള്ളുവാൻ പറഞ്ഞു. ക്ഷീണം കാരണം അമ്മയുടെ മടിയിൽ കിടന്നു ഞാൻ ഉറങ്ങി..

‘അമ്മ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നതു..

“ചേട്ടൻ്റെ  വീട്”

വലിയ ആൾക്കൂട്ടത്തിനിടയിൽ ഞാൻ കണ്ടൂ..

” എൻ്റെ ഏട്ടൻ, അതും ശവപെട്ടിക്കുള്ളിൽ”

പിന്നീട് അങ്ങോട്ടുള്ള ആറു മാസം എൻ്റെ മനസ്സ് ഒന്നും അറിഞ്ഞിട്ടില്ല.

പ്രസവിച്ച കുഞ്ഞിനെ മു ലയൂട്ടിയതല്ലാതെ ഒന്നും ഞാൻ അറിഞ്ഞിട്ടില്ല. ആകെ ഒരു മരവിപ്പ് മാത്രം എന്നിൽ അവശേഷിച്ചൂ..

പിന്നീട് എപ്പോഴോ അറിഞ്ഞു..

“ആശുപത്രിയിൽ പോകുവാൻ ഏട്ടൻ കൂട്ടാക്കിയില്ല. ഏട്ടൻ്റെ അമ്മ വെളുപ്പിന് പനി എന്തായി എന്ന് അറിയുവാൻ തൊട്ടു നോക്കിയപ്പോൾ മരിച്ചു മ രവിച്ചു കിടക്കുകയായിരുന്നത്രെ…രാത്രിയിൽ എപ്പോഴോ മരിച്ചു കാണും..ഹാർട്ട് അറ്റാക്ക് ആയിരുന്നത്രേ…സമയത്തു ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷ പെട്ടേനെ..”

ആ നിമിഷം ഞാൻ എന്നെ വെറുത്തൂ..എത്ര ശ്രമിച്ചിട്ടും ഞാൻ എനിക്ക് മാപ്പു കൊടുത്തില്ല …

“അന്നൊരു പക്ഷേ ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എൻ്റെ ഏട്ടൻ പോകില്ലായിരുന്നൂ..”

ഏട്ടൻ്റെ രണ്ടാമത്തെ ആണ്ടു കഴിഞ്ഞു. മോളൂട്ടിക്ക് ഒന്നരവയസ്സായി..

കഴിഞ്ഞ ദിവസ്സം അമ്മ പറഞ്ഞു..

“നിൻ്റെ രണ്ടു ആങ്ങളമാർക്കു വിവാഹം കഴിക്കണം. ഞങ്ങൾക്ക് വയസ്സായി വരുന്നൂ. വിധവയായ പെങ്ങൾ അവർക്കു ഒരു ഭാരം ആകരുത്”

ഞാൻ എവിടെ പോകും..മോളെയും കൂട്ടി…

മൂന്നാൻ പറഞ്ഞ പോലെ പയ്യൻ വന്നൂ..

ഇഷ്ടം ഇല്ലാതിരുന്നിട്ടും ഞാൻ പോയി നിന്നൂ നിന്നില്ല എന്ന് വരുത്തി തിരിച്ചു പോന്നൂ….ഞാൻ മനുവിനെ നോക്കിയതേയില്ല….

“സഞ്ജു മാത്രമേ എൻ്റെ മനസ്സിൽ ഉള്ളൂ..ഇനി ഒരു താലി എനിക്ക് വേണ്ട ഭാരമായി ഈ കഴുത്തിൽ…”

പെട്ടെന്നാണ് അമ്മ വന്നു പറഞ്ഞത് ചെറുക്കന് നിന്നോട് എന്തോ സംസാരിക്കണം…

ആദ്യം ദേഷ്യം വന്നെങ്കിലും പതിയെ പയ്യനൊന്നിച്ചു പറമ്പിലൂടെ നടന്നൂ…

ഇടയിലെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് അവൻ പറഞ്ഞു..

“ഇയാൾക്ക് എന്നെ ഇഷ്ടം ആയില്ല എന്ന് മനസ്സിലായി. പക്ഷേ.. ഒരു “NO” പറയുന്നതിന് മുൻപ് താൻ എന്നെ പറ്റി അറിയണം.”

“ഇവിടുത്തെ പ്രധാന വ്യാപാരസ്ഥാപനങ്ങളുടെ  ഉടമയായിരുന്നിട്ടും എന്തേ ഞാൻ ഇതുവരെ വിവാഹം കഴിച്ചില്ല. ഇതുവരെ വിവാഹം കഴിക്കാത്ത ഞാൻ എന്തിനു ഒരു കുട്ടിയുള്ള വിധവയെ വിവാഹം കഴിക്കണം”

എല്ലാത്തിനും ഒരു ഉത്തരം മാത്രമേ ഉള്ളൂ..

“എനിക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല. ഒരു ഭർത്താവായി ഒരു പെണ്ണിന് വേണ്ടത് ചെയ്യുവാൻ ഒരിക്കലും എനിക്കാവില്ല”

“നിനക്ക് എന്നും ഞാൻ ഒരു കൂട്ടുകാരൻ മാത്രം ആയിരിക്കും. നിൻ്റെ മകൾക്കു നല്ലൊരു അച്ഛനും”

ഞാൻ എന്തെങ്കിലും പറയും മുൻപേ അദ്ദേഹം പറഞ്ഞു…

“ആറു ദിവസ്സം നീ സമയം എടുത്തോളൂ. ആറാം നാൾ സഞ്ജുവിൻ്റെ പിറന്നാൾ ആണ്…അന്ന് നീ സഞ്ജുവിനുള്ള സമ്മാനം കൊടുക്കണം..നീ സഞ്ജുവിനെ പോയി കണ്ടു അനുവാദം വാങ്ങി വരൂ”

ആദ്യം ദേഷ്യം തോന്നിയെങ്കിലും പതിയെ ഞാൻ ചിന്തിച്ചൂ…

ആറാം നാൾ പോവുന്നതിനു പകരം എന്തോ അഞ്ചാം നാളാണ്‌ ഞാൻ ഏട്ടൻ്റെ കുഴിമാടത്തിൽ ചെന്നത്..

ചേട്ടൻ്റെ കല്ലറയിൽ കെട്ടി പിടിച്ചു ഞാൻ ഒത്തിരി കരഞ്ഞു. കരച്ചിലിനിടയിൽ എപ്പോഴോ ഒരു കൈത്തലം എന്നെ സ്പർശിച്ചത് പോലെ തോന്നി..

“ഏട്ടാ” എന്ന് വിളിച്ചു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് മനുവിനെ ആയിരുന്നൂ..

“ഇന്ന് നീ ഇവിടെ വരും എന്ന് എൻ്റെ മനസ്സ് പറഞ്ഞു. അതാണ് ഞാൻ ഒരു കെട്ടു വെള്ള റോസാപൂക്കളുമായി വന്നത്. സഞ്ജുവിന് കൊടുക്കുവാൻ..”

“എൻ്റെ സഞ്ജുവിന് ഏറ്റവും ഇഷ്ടമുള്ള പൂക്കൾ…”

ശരിയാണ് എനിക്ക് തെറ്റ് പറ്റി..

“എന്നത്തേയും പോലെ വെള്ള റോസാപൂക്കൾ വാങ്ങുവാൻ ഞാൻ മറന്നിരിക്കുന്നൂ..”

എൻ്റെ സമ്മതം പോലും ചോദിക്കാതെ കയ്യിലിരുന്ന പൂക്കൾ മനു എന്നെ എല്പിചൂ..

എൻ്റെ കണ്ണുനീർ തുടച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു

“ഇനി ഒരിക്കലും കരയരുത്. മരിച്ചവർ എവിടെ പോയി എന്ന് നമുക്കറിയില്ല. ഒരു പക്ഷേ അവർ എല്ലാം കാണുന്നുണ്ടെങ്കിൽ അവർക്കു വിഷമം ആകില്ലേ.”

“നാളെ അപ്പനും അമ്മയും ഇല്ലാത്ത ഒരവസ്ഥ വന്നു നീ കഷ്ടപ്പെടേണ്ടി വന്നാൽ സഞ്ജുവിൻ്റെ  ആത്മാവ് നീറില്ലേ…ആങ്ങളമാർ വിവാഹം കഴിച്ചു കഴിയുമ്പോൾ നിൻ്റെ മകൾക്കു ആരുണ്ട് ?”

“നമ്മൾ ആഗ്രഹിക്കുന്നത് പോലെ ഒക്കെ ജീവിതത്തിൽ നടക്കണം എന്നുണ്ടോ..?”

“നിർത്തിയ സ്ഥലത്തു നിന്നും വീണ്ടും തുഴയണം കുട്ടി എങ്കിൽ മാത്രമേ മുങ്ങി ചാവാതെ കര ചേരുകയുള്ളൂ ..”

ഒരുമിച്ചു പുറത്തിറങ്ങുബോൾ എനിക്ക് എവിടെയോ തോന്നി…

“ഒരു പക്ഷേ…മനുവിൽ എനിക്ക് എൻ്റെ സഞ്ജുവിനെ കാണുവാൻ സാധിക്കില്ലേ..മുകളിൽ ഇരുന്നു ഏട്ടൻ നൽകിയ വരം ആണോ മനു…”

പിനീടുള്ള ജീവിതത്തിൽ ഞാൻ തിരിച്ചറിഞ്ഞു

“എനിക്ക് ഏട്ടൻ നൽകിയ വരമാണ് എൻ്റെ മനുവേട്ടൻ. എൻ്റെ മോൾ ഇപ്പോൾ പത്താം ക്ലാസ്സിൽ ആയി. അവൾക്കെല്ലാം അറിയാം. എന്നിട്ടും അവൾ ഒരിക്കലും സമ്മതിക്കില്ല  മനുവേട്ടനല്ല അവളുടെ അച്ഛനെന്നു. ഒരിക്കലും സഞ്ചുവിൻ്റെ കുറവ് അവൾ അറിഞ്ഞിട്ടില്ല…”