എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല. സെയിം പ്രൊഫഷൻ വേണമെന്നുമില്ല. നല്ല സ്വഭാവവും പരസ്പരം മനസിലാക്കാനും കെയർ ചെയ്യാനും….

അഹങ്കാരി…

Story written by Sebin Boss J

=========

”ശാലിനി…ഒരു മിനുട്ട് ”

റൗണ്ട്സ് കഴിഞ്ഞ് ഒപി യിലേക്ക് വരികയായിരുന്ന ഡോക്ടർ ശാലിനി തിരിഞ്ഞുനോക്കിയപ്പോൾ ആൻമേരി ആണ്. ഒപ്പം സുമുഖനായ ഒരു യുവാവും…

”അഹ്…ആൻ….നിന്നെ ഞാൻ വിളിക്കാൻ ഇരിക്കുവായിരുന്നു. ആ D 127 ലെ പേഷ്യന്റിന്റെ കുഞ്ഞിന് വയ്യ. ബൈ സ്റ്റാൻഡർ ഇല്ലല്ലോ…ഒപിയിലേക്ക് വരുത്താതെ നീയൊന്ന് നോക്കാമോ ?”

”അതൊക്കെ ഞാൻ നോക്കിക്കോളാം. ശാലിനി…ഇത് ദീപക്…ഇച്ചായന്റെ ബെസ്റ്റ്  ഫ്രണ്ടാണ്. ദീപുവും പേരന്റ്‌സുമൊക്കെ ക്യാനഡയിൽ സെറ്റിലാണ്. നാളെയിവർ തിരിച്ചുപോകുവാ…എന്റെ ഫ്രണ്ടിനുള്ള ഒരു പാർസൽ കളക്ട് ചെയ്യാൻ വന്നപ്പോഴാ നീ റൗണ്ട്സിന് പോകുന്നത് കണ്ടത് ”

ആൻമേരി ശാലിനിയെയും ദീപക്കിനെയും മാറിമാറി നോക്കി പറഞ്ഞു.

ശാലിനിക്ക് ഒന്നും മനസിലായില്ല

”ഉള്ള മാട്രിമോണിയൽ ഒക്കെ അരിച്ചു പെറുക്കി നോക്കി. ഇവനിഷ്ടപ്പെട്ടയാരേയും കിട്ടിയില്ല. ഇപ്പൊ നിന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു മാരീഡ് ആണോയെന്ന്…അല്ലായെന്ന് പറഞ്ഞപ്പോൾ ഒരു പ്രപ്പോസൽ ”

ശാലിനിക്ക് അത് കേട്ടിട്ടും ഭാവവ്യത്യാസമൊന്നുമുണ്ടായില്ല

”ശെരി…ഇൻട്രോ ആയില്ലേ. ഇനി നിങ്ങൾ സംസാരിക്ക്. ഞാനിവൾ പറഞ്ഞ കുഞ്ഞിനെയോന്ന്  നോക്കീട്ട് വരട്ടെ ”

ആൻമേരി നടന്നതും ശാലിനി ദീപക്കിനെ നോക്കി

”ഇനി ഉച്ച കഴിഞ്ഞേ ഒപിയുള്ളൂ…നമുക്ക് അകത്തിരുന്ന് സംസാരിക്കാം.”

”ഷുവർ ” ദീപക് ചിരിച്ചു

ഡോക്ടർ ശാലിനി രമേശൻ MBBS. DM മെഡിക്കൽ ഓങ്കോളജിസ്റ്റ്

ബോർഡിനടിയിലെ ഡോർ തുറന്നതും ദീപക് ശാലിനിക്ക് പിന്നാലെ ഉള്ളിലേക്ക്  കയറി

”അപ്പോൾ എന്നെ പറ്റിയെല്ലാം പറഞ്ഞു. ശാലിനിക്ക് ഇഷ്ടമാണേൽ ആൻമേരിയോട് പറയൂ.. ഞാൻ തന്റെ പപ്പയോട് സംസാരിക്കാം ” ദീപക് തന്റെ ഡീറ്റയിൽസും മറ്റും പറഞ്ഞിട്ട് ശാലിനിയെ നോക്കി

”എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല. സെയിം പ്രൊഫഷൻ വേണമെന്നുമില്ല. നല്ല സ്വഭാവവും പരസ്പരം മനസിലാക്കാനും കെയർ ചെയ്യാനും പറ്റുന്നൊരാൾ വേണം എന്ന് മാത്രം…ദീപക് സ്മാർട്ട് ആണ്…വിദ്യാഭ്യാസവുമുണ്ട്…സ്വന്തമായി ബിസിനസും…ഇതൊക്കെ തന്നെ കൂടുതലാണ്…പിന്നെ ആൻ ഒരു പ്രപ്പോസൽ കൊണ്ടുവരുമ്പോൾ ആൾ മോശമാകാനും വഴിയില്ലല്ലോ ”

”ഓ…താങ്ക്സ് ശാലു. എന്നാൽ തന്റെ പപ്പയുടെ നമ്പർ താ…ഞാൻ സംസാരിക്കാം ” അവൾക്ക് ഇഷ്ടമാണെന്നറിഞ്ഞതും ദീപക്കിന്റെ മുഖം വിടർന്നു

”അച്ഛൻ ഇവിടെയുണ്ട്. ഞാൻ വിളിക്കാം. അടുത്തുതന്നെയാണ് വീട്. അങ്ങോട്ട് പോയാലും വീട്ടിലാരുമില്ല. അനിയനും ഇവിടെയുണ്ട്. അല്ലെങ്കിൽ വീട്ടിൽ ചെന്ന് സംസാരിക്കാമായിരുന്നു”

ശാലിനി മൊബൈൽ എടുത്തു ഡയൽ ചെയ്തുകൊണ്ട് പറഞ്ഞു

”ആഹാ…ഡോക്ടേഴ്സ് ഫാമിലിയാണോ?”

ദീപക് ചോദിച്ചു തീർന്നതും ഹാഫ് ഡോറിൽ രണ്ട് തട്ടിയതിന് ശേഷം ഡോർ തുറന്നുകൊണ്ടൊരു അറ്റൻഡർ അകത്തേക്ക് വന്നു.

”ഇവിടെ ഉണ്ടായിരുന്നോ ?” ശാലിനി ചിരിയോടെ അയാളോട് ചോദിച്ചു. ദീപക് അയാളെ  നോക്കി. പണിയെടുത്തുറച്ച ശരീരം ഉള്ള ഇരു നിറത്തിൽ ഒരു മധ്യവയസ്‌കൻ

”സ്കാനിങ്ങിന് ഒരു പേഷ്യന്റിനെ കൊണ്ട് പോയി വിട്ടിട്ട് വന്നപ്പോഴാ മോള് വിളിച്ചേ….എന്നാ കാര്യം ?”

”ആഹ്….അച്ഛാ…ഇത് ദീപക്…ഡോക്ടർ ആൻമേരിയുടെ ഹസ് ബോബിയുടെ ഫ്രണ്ടാണ്. എനിക്കൊരു പ്രപ്പോസൽ ”

”ആഹാ…നിങ്ങൾ രണ്ടാളും സംസാരിച്ചു ബോധ്യപ്പെട്ടാൽ നമുക്ക് മുന്നോട്ട് കൊണ്ടുപോകാം ” അയാൾ ദീപക്കിന്റെ നേരെ നോക്കി ചിരിച്ചു

”ഞാൻ രമേശൻ, എനിക്ക് രണ്ട് മക്കളാ…ഇവൾ മൂത്തത്…ഇവൾക്കിളയവൻ പഠിത്തം കഴിഞ്ഞ് ഇവിടെ ഓട്ടോ ഓടിക്കുന്നു.”

അയാൾ ദീപക്കിന് നേരെ കൈ നീട്ടിയപ്പോൾ ദീപക് നിശ്ചലനായി ഇരിക്കുവായിരുന്നു. അവന്റെ മുഖം  വെളുത്തു വിളറിയിരുന്നു

”അച്ഛൻ ഡ്യൂട്ടിയിൽ അല്ലെ….ഞാൻ  വിളിച്ചോളാം അച്ഛനെ…” അച്ഛൻ നീട്ടിയ കയ്യോടെ നിൽക്കുന്നത് കണ്ടപ്പോൾ ശാലിനി  പറഞ്ഞു

”ശെരി മോളെ…നിങ്ങൾ സംസാരിക്ക്….കാർത്തിക്കിനെ  വിളിച്ചുകൊണ്ട് വീട്ടിൽ പോയി ചായ കൊടുക്കൂ…തിരക്കൊന്നൊതുങ്ങിയാൽ ഞാനും വന്നേക്കാം ”

അയാൾ പോയപ്പോൾ ദീപക് ശാലിനിയെ തിരിഞ്ഞുനോക്കി. ചെറുപുഞ്ചിരിയോടെ ദീപക്കിനെ തന്നെ സാകൂതം നോക്കി ഇരിക്കുകയായിരുന്നു അവൾ

ദീപക്  പെട്ടന്ന് തന്നെ നോട്ടം മാറ്റി

”എന്താ ദീപക് ? ഈ പ്രപ്പോസൽ മുന്നോട്ട് കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചോ ?”

”സോറി…ശാലിനി…ഞാൻ…ഞാൻ ഇതെങ്ങനെ വീട്ടിൽ അവതരിപ്പിക്കും?”

ദീപക്കിന്റെ ശബ്ദം പതറിയിരുന്നു

”ദീപക് അല്ലെ അൽപം മുൻപ് പറഞ്ഞത് എന്നെ ഇഷ്ടമായി എന്ന് ?” ശാലിനിയുടെ മുഖത്ത് അതേ  പുഞ്ചിരിയായിരുന്നു

”പക്ഷെ….ശാലിനി ഒരു ഡോക്ടർ…അച്ഛൻ…അറ്റൻഡർ ”

ദീപക് പാതിയിൽ നിർത്തി എഴുന്നേറ്റു

”ഓഹ്…ദീപക് എന്റെ അച്ഛനെ ആയിരുന്നോ കല്യാണം ആലോചിച്ചത് ? നിങ്ങൾക്കൊരു പെണ്ണിനെയാണ് ജീവിത പങ്കാളി ആയി വേണ്ടിയത് എന്നാണ് ഞാൻ കരുതിയത് ”

ശാലിനി സ്റ്റെതസ്കോപ്പും കയ്യിലെടുത്തു് എണീറ്റു

ദീപക്കിന്റെ മുഖത്ത് രക്തമയമില്ലായിരുന്നു

”അതല്ല ശാലിനി…ഞാൻ…” അവൻ വാക്കുകൾക്കായി പതറി

”ഇറ്റ്സ് ഓക്കേ ദീപക്…നിങ്ങൾക്ക് വേണ്ടിയത് ഒരു ഡോക്ടറെയോ എഞ്ചിനീയറെയോ വക്കീലിനെയോ ഒക്കെയാകാം…ഒരു ഭാര്യയെ അല്ല…മാട്രിമോണിയലിൽ പരസ്യം   ചെയ്യാതെ ഏതേലും ജോബ് കൺസൾട്ടൻസിയിൽ അന്വേഷിക്കൂ ”

”അത് നീ പറഞ്ഞു തരണ്ട കാര്യമില്ല….അഹങ്കാരി…വെറുമൊരു അറ്റൻഡറുടെ മകളാണ്…എന്നിട്ടും അഹങ്കാരത്തിനൊരു കുറവുമില്ല…പെണ്ണുങ്ങളായാൽ കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണം…മാന്യന്മാരോട് ഇടപെടാൻ ഉള്ള മാനേഴ്സ് അറിയണം. അതിന് നല്ല കുടുംബ മഹിമ ഉണ്ടാവണം. അത് എങ്ങനാ…അച്ഛൻ അറ്റൻഡർ… ബ്രദർ ഓട്ടോ തൊഴിലാളി…”

ദീപക്കിന് അവളുടെ ദാർഷ്ട്യം പിടിച്ചില്ല

”ആഹാ..ആദ്യം ശാലിനി..പിന്നെ ശാലു…ഇപ്പോൾ നീ..”’

ശാലിനി അവന്റെ നേരെ തിരിഞ്ഞു

”ഗുഡ്…എന്റെയച്ഛന് ഒരു ഷേക്ക്  കൊടുക്കാനുള്ള മര്യാദ പോലും  കാണിച്ചില്ലാത്ത താങ്കൾക്ക് ഇത്രയൊക്കെ മര്യാദ മതി. എനിക്കിതൊന്നും പറയേണ്ട കാര്യവുമില്ല. അഹങ്കാരിയെന്ന്  തന്നെ എന്നെ വിളിച്ചോളൂ. അതെ…ഞാൻ അഹങ്കാരി തന്നെയാണ്. അറ്റൻഡർ രമേശന്റെ മകൾ അതേ ഹോസ്പിറ്റലിൽ ഡോക്ടറായത് സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും വലിയ വാർത്തയാക്കി. നിറയെ ലൈക്കുകൾ പതിനായിരക്കണക്കിന് ഷെയറുകൾ…എന്തൊക്കെയായിരുന്നു  കമന്റുകൾ…മക്കൾ പുണ്യം ചെയ്തവരാണ്…അച്ഛൻ ദൈവതുല്യൻ….അതെ, എന്റെ അച്ഛൻ ഞങ്ങൾക്ക് ദൈവതുല്യൻ  തന്നെയാണ്. എല്ലാതരത്തിൽ നോക്കിയാലും… ”’

”’അമ്മ മരിച്ചപ്പോൾ ഞങ്ങളെ വളർത്താനായി ചെറുതെങ്കിലും ഒരു സ്ഥിരവരുമാനം എന്ന  നിലയിലാണ് ഈ ഹോസ്പിറ്റലിൽ അറ്റൻഡർ ആയി കേറിയത്. ഉറങ്ങുന്ന നാലോ അഞ്ചോ  മണിക്കൂറുകൾ ഒഴികെ ഓട്ടോ ഓടിച്ചും കിട്ടുന്ന പണികൾ ചെയ്തും ഞങ്ങളെ  പഠിപ്പിക്കാനുള്ള പണം ഉണ്ടാക്കി. പതിനാറുവയസ് മുതൽ ഞാനും എന്റെ അനിയനും ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റും പണമുണ്ടാക്കാൻ തുടങ്ങിയിരുന്നു. അത്യാവശ്യത്തിന് അല്ലാതെ പിന്നീട് അച്ഛന്റെ പണം ഞങ്ങൾ വാങ്ങിയിട്ടില്ല. പിന്നീട് അച്ഛൻ  സമ്പാദിക്കുന്നതൊക്കെയും എന്റെ സ്ത്രീധനത്തിനായാണ് മാറ്റിവെച്ചത്. എന്റെ അനിയനും എന്റെ വിവാഹത്തിനായും അവന്റെ പഠനത്തിനായുമാണ് ഓട്ടോ ഓടിച്ചു വരുമാനം ഉണ്ടാക്കുന്നത്. അച്ഛന്റെ അധ്വാനത്തിന്റെ വില ഞങ്ങൾക്കറിയാമെന്നത് കൊണ്ട് ഞങ്ങൾ രണ്ടാളും തീരുമാനമെടുത്തിരുന്നു. അച്ഛൻ  ഞങ്ങൾക്ക് വേണ്ടി തന്ന ധനം..വിദ്യാഭ്യാസം ഒന്ന് തന്നെ ധാരാളം…പറഞ്ഞല്ലോ അനിയൻ താഴെ ഓട്ടോ ഓടിക്കുന്നുണ്ടെന്ന്…ട്രെയിനിംഗ്  കാത്തിരിക്കുന്ന സിവിൽ സർവീസിൽ ഏഴാം റാങ്ക് ഉള്ള ആളാണ് എന്റെ അനിയൻ, സാധാരണക്കാരുടെ വിജയമെന്ന് അതും മാധ്യമങ്ങൾ കൊട്ടിഘോഷിച്ചിരുന്നു”’

”നിങ്ങളെപ്പോലെ പലരുമിവിടെ വന്നിരുന്നു ഡോക്ടറെന്ന പദവിയെ  വിവാഹമാലോചിച്ച്. അച്ഛന്റെയും അനിയന്റെയും തൊഴിലറിയുമ്പോൾ അവരൊന്ന് ചിരിക്കും…എന്റെയും അവന്റെയും വിദ്യാഭ്യാസവും നാളെ വരാൻ പോകുന്ന ശമ്പളവും പദവിയും മറ്റും ചൂണ്ടിക്കാണിച്ചാൽ ഒരു പക്ഷെ വിവാഹം നടന്നേക്കാം…പക്ഷെ , നാളെ എനിക്കോ അവനോ ആരോഗ്യം ക്ഷയിച്ചാൽ, സാമ്പത്തിക ബുദ്ധമുട്ടുകൾ ഉണ്ടായാൽ അവർ ഉപേക്ഷിക്കുകയില്ല എന്ന് എന്താണുറപ്പ്?നിങ്ങളുടെ കനേഡിയൻ  സിറ്റിസൺ ഷിപ്പും ബിസിനസും കണ്ട് ഞാൻ വിവാഹം കഴിച്ചാൽ അതിലെന്തെങ്കിലും പാളിച്ചകൾ വന്ന്  ഞാൻ ഉപേക്ഷിച്ചാൽ നിങ്ങൾക്ക് സഹിക്കുമോ ?

”സ്വന്തം വിഷമങ്ങളുടെ പങ്ക് പറ്റാൻ, സന്തോഷം പങ്കുവെച്ചു അതിരട്ടിയാക്കാൻ സ്വന്തം മക്കളുടെ അമ്മയും അച്ഛനുമാകാൻ ആർക്കും ജീവിതപങ്കാളി വേണ്ട…ഇക്കാലത്തും മുഖസൗന്ദര്യവും കുടുംബമഹിമയും അന്തസ്സുമാണ് പ്രാധാന്യം..ഇതെല്ലാം  ഒത്തുവന്നാൽ കച്ചവടമാണ്…എത്ര കൊടുക്കും ? …ഇതെല്ലാം തന്നു വിവാഹം കഴിക്കുന്നത് എന്തിനാണ് ? അത്ര വിഷമമാണോ ലോകത്ത് തനിച്ചു ജീവിക്കാൻ ? ഒരു ജോലിയുണ്ടെങ്കിൽ തനിച്ചു ജീവിക്കാനാകും എന്ന്  തന്നെയാണെന്റെ വിശ്വാസം…വിദ്യാഭ്യാസവും ജോലിയുമില്ലാത്തവരെ ആണ്   സ്ത്രീധനം കൊടുത്തൊഴിവാക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ”’

”കുടുംബം ഒരു സ്വർഗ്ഗമാണ്…അച്ഛൻ അമ്മ, മക്കൾ…പിന്നെ  പേരക്കുട്ടികൾ എല്ലാം കൂടിയ ഒരു സ്വർഗ്ഗം…ഏതൊരു മനുഷ്യനെയും പോലെ എനിക്കുമാ സ്വർഗ്ഗം ഇഷ്ടമാണ്. പണവും പദവിയും പ്രശസ്തിയും നോക്കാതെ മനമറിഞ്ഞു സ്നേഹിക്കുന്ന ആണൊരുത്തൻ വന്നാൽ ഞാൻ തല കുനിക്കും. അത്   കൂലിപ്പണക്കാരൻ ആയാലും എന്റെയച്ഛന്റെ അനുവാദം ഉണ്ടായാൽ . ”

”സോറി..ദീപക്…ഇത്രയൊക്കെ പറഞ്ഞത് അഹങ്കാരം ആണെങ്കിൽ ഞാൻ അഹങ്കാരി തന്നെയാണ്. നാളെ ഒരു ആലോചന ഉണ്ടായാൽ ഡോക്ടറുടെയോ കളക്ടറുടെയോ പദവികൾ കാണാതെ അവളിൽ  നല്ലൊരു പെണ്ണിനെ കാണൂ…അവളെ മനമറിഞ്ഞു സ്നേഹിക്കൂ…അവളുടെ  മാതാപിതാക്കളെ സ്വന്തം മാതാപിതാക്കൾ പോലെയും .”’ ”

ശാലിനി ഹാഫ് ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ദീപക് ചലിക്കാനാവാതെ കൺസൾട്ടിംഗ്  റൂമിൽ തന്നെ നിൽക്കുകയായിരുന്നു

~സെബിൻ ബോസ്