കാദംബരിയുടെ നമ്പർ ഡയൽ ചെയ്യുമ്പോ നേരിട്ട് കാണാൻ പോയതിനേക്കാൾ നെഞ്ചിടിപ്പായിരുന്നു….

കാദംബരി

Story written by Jishnu Ramesan

====================

രാത്രിയിൽ ഓഫീസിലെ വർക്കുകൾ ലാപിൽ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മോളുടെ കയ്യിലിരുന്ന ഫോണിൽ ഒരു സ്ത്രീ ശബ്ദം…ചാടി എഴുന്നേറ്റ് ഫോൺ പിടിച്ചു വാങ്ങി നോക്കിയപ്പോ വാട്ട്സ്ആപ്പിൽ വന്നൊരു വോയ്സ് മെസ്സേജ് ആയിരുന്നു…

ഒരു നിമിഷം കണ്ണുകളിൽ ഇരുട്ട് കയറി..സോണിയ കിച്ചണിൽ ആയത് നന്നായി, ഇല്ലായിരുന്നെങ്കിൽ അവളുടെ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഉറഞ്ഞു നിന്നേനെ ഞാൻ…

ഫോൺ പിന്നെ മോൾക്ക് കാർട്ടൂൺ കാണാൻ കൊടുത്തില്ല..ലാപ്ടോപ് ഓഫ് ചെയ്ത്, സോണിയോട് ഇപ്പൊ വരാമെന്നും പറഞ്ഞ് ബൈക്കും എടുത്ത് പുറത്തേക്കിറങ്ങി..കനാലിന് അടുത്തുള്ള തട്ടുകടയിൽ നിന്നും ഒരു ചായയും വാങ്ങി പാലത്തിന്റെ കൈവരിയിൽ ചെന്നിരുന്ന് വാട്ട്സ്ആപ് തുറന്നു…

പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നുള്ള വോയ്സ് മെസേജ് ആണ്..പക്ഷേ ആ ശബ്ദം ഞാൻ ഒരിക്കലും മറക്കില്ല…ഞാൻ മെസ്സേജ് ഒന്നുകൂടി കേട്ടു..

” ജിജോ, എന്താടാ എന്നെ മറവിയിലേക്ക് വലിച്ചെറിഞ്ഞോ നീ…! എന്തോ ഒരു പുണ്യം ചെയ്തത് പോലെയല്ലേ നീയെന്നെ വിട്ടകന്നു പോയത്…! പിന്നേ, മറുപടി തരാൻ ബുദ്ധിമുട്ടേണ്ട ഇൗ നമ്പറിൽ വിളിച്ചാലും മെസ്സേജ് അയച്ചാലും ഇനി കിട്ടില്ല….!ഞാൻ വിളിക്കും ഒരു ദിവസം…!”

കുറച്ച് നേരത്തെ അവളുടെ ശ്വാസത്തിന്റെ ഇരപ്പിന് ശേഷം ആ വോയ്സ് മെസേജ് നിന്നു.. ജീവിതത്തിൽ ഇതു വരെ അനുഭവിക്കാത്ത ഒരു തരം ഭയം ഉള്ളിൽ കയറിക്കൂടി…തിരികെ വീട്ടിലെത്തി കഴിക്കാതെ തന്നെ കേറി കിടന്നു…അവള് വിളിക്കും എന്നാണ് പറഞ്ഞത്, എപ്പോ എങ്ങനെ എന്നൊന്നും അറിയില്ല, ഇത്രയും വർഷങ്ങൾക്ക് ശേഷം ഇപ്പൊ എന്തിനാണ് അവൾ…! കഴിഞ്ഞതൊക്കെ ഇന്നലെ നടന്നത് പോലെ കണ്മുന്നിൽ മിന്നിമറഞ്ഞു…

************************

” കാദംബരി” അവളുടെ പേര് മനസ്സിൽ ആവർത്തിക്കുംതോറും ഭയം എന്നെ ചുറ്റി വരിയുന്ന പോലെ…! പാലക്കാട്ട് നിന്ന് തൃശൂർ കാർഷിക കോളജിലേക്ക് പ്രോജക്ടിനായി അവള് വന്ന ദിവസം ഇന്നലെയെന്ന പോലെ എന്റെ ഉള്ളിലുണ്ട്… വിദ്യാഭ്യാസത്തിലെ പരിമിതി മൂലം അവിടെ കാർഷിക സർവകലാശാലയില് ഒരു ചെറിയ ജോലിയുണ്ടയിരുന്നൂ..അവരു പ്രോജക്ടിനായി വന്ന ഗ്രൂപ്പിന്റെ കോളജിലെ മേൽനോട്ട ചുമതല വഹിച്ചത് ഞാനായിരുന്നു…

പാലക്കാട്ടെ കല്പാത്തിയിൽ നിന്ന് വന്ന കാദംബരിയെന്ന പട്ടര് പെണ്ണിനെ ആ ഗ്രൂപ്പിൽ നിന്ന് വേർതിരിച്ച് കാണാൻ അധിക സമയമൊന്നും വേണ്ടിവന്നില്ല… യൂണിവേ്സിറ്റി ഹോസ്റ്റലിൽ തന്നെ അഞ്ച് ദിവസം താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നു അവര്‌ പതിനഞ്ച് പേർക്ക്…

ആ അഞ്ചു ദിവസം കൊണ്ട് മുമ്പെങ്ങോ കണ്ടിട്ടുള്ളത് പോലെയൊരു തോന്നൽ മനസ്സിൽ കയറിക്കൂടി…ഒന്നോ രണ്ടോ പ്രാവശ്യം സംസാരിച്ചതല്ലാതെ വേറൊന്നും ചോദിക്കാൻ കഴിഞ്ഞില്ല… പ്രോജക്ട് കാലാവധി കഴിഞ്ഞ് തിരികെ പോകാൻ നേരം സ്വന്തമായ എന്തോ വിട്ടകന്നു പോകുന്ന അവസ്ഥയായിരുന്നു… രണ്ടു പ്രാവശ്യം തിരിഞ്ഞു നോക്കി കാദംബരിയും ആ ഒരു അവസ്ഥ അനുഭവിച്ചത് പോലെ തോന്നിപ്പിച്ചു…!

അവളുടെ അഡ്രസ്സ് കണ്ടെത്തുക എന്നത് ഒരു ബുദ്ധിമുട്ടല്ലായിരുന്നു…കേട്ടുകേൾവി മാത്രമുള്ള കൽപ്പാത്തി രഥോത്സവ ദിവസം കാദംബരിയെ കാണണമെന്നുള്ള ഉദ്ദേശത്തോടെ തന്നെ അങ്ങോട്ടേക്ക് തിരിച്ചു…

ആധുനിക യുഗത്തിന്റെ കടന്നു കയറ്റത്തോടെ നിറം മങ്ങി പോയെന്ന് കരുതിയ എല്ലാം തന്നെ പുരാതന കാലത്തേത് പോലെ തന്നെ ഉണ്ടായിരുന്നു അവിടെ.. കണ്ടറിഞ്ഞു കൽപ്പാത്തി രഥോത്സവം…എങ്ങും കല്ലിൽ അരച്ചെടുത്ത ചന്ദനത്തിന്റെ സുഗന്ധമാണ്…

ആൾത്തിരക്കുകൾക്കിടയിൽ നോട്ട്പാഡിൽ ടൈപ്പ് ചെയ്തു വെച്ചിരുന്ന അവളുടെ അഡ്രസ്സിൽ ഉള്ള വീടിനു മുന്നിൽ ഒരു അങ്കലാപ്പോടെ നിന്നു… ഉയരം കുറഞ്ഞ പടിവാതിലിൽ കൂടി കാദംബരി ഇറങ്ങി വരുന്നത് ഞാൻ കണ്ടിരുന്നു… പുറകെ അവളുടെ അനിയത്തി ആണെന്ന് തോന്നുന്നു ഒരു പട്ടുപാവാടകാരിയും ഉണ്ടായിരുന്നു…

ഘോഷയാത്ര പോകുന്നതിന്റെ ഇടയിൽ നിന്ന് വീടിനടുത്തേക്ക്‌ ഞാൻ വരുന്നത് കണ്ടിട്ടാവണം അവൾ ഒന്ന് പകച്ചു നിന്നു… പക്ഷെ അത്ഭുത സാദൃശ്യമുള്ള ആ കണ്ണുകളിൽ ഒരു മാസത്തെ ഇടവേള കഴിഞ്ഞു കാണുന്ന പരിചയക്കുറവ് ഇല്ലായിരുന്നു…

അപ്പോഴാണ് അവളുടെ അച്ഛൻ വീട്ടിലേക്ക് കയറി വരുന്നത്…ഞാൻ പുറത്ത് നിൽക്കുന്നത് കണ്ടിട്ടെന്ന പോലെ എന്നോട് ചോദിച്ചു,

“ആരാ…! എന്ത് വേണം…? ഇവിടുത്തേക്കാണോ..?”

എന്നെ ഞെട്ടിച്ചു കൊണ്ട് എന്നോട് ചോദിച്ചതിനുള്ള മറുപടി പറഞ്ഞത് അവളായിരുന്നു..

“അപ്പാ ഇതെന്റെ പുതിയ സാറാണ്…; തൃശൂർകാരനാണ് സാറ്, രഥോത്സവം കാണാൻ വരുമെന്ന് പറഞ്ഞിരുന്നു…”

‘ ആണോ, എന്നിട്ടെന്താ മോളെ പുറത്ത് നിർത്തിയിരിക്കുന്നത്…! അമ്മയെവിടെ, സാറിനെ അകത്തേക്ക് വിളിച്ചൂടെ കുട്ടീ…!’

“വരൂ മാഷേ” എന്ന് പറഞ്ഞു കൊണ്ട് അവള് അരികിലേക്ക് മാറി നിന്നു…ഒരു നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ വേണോ വേണ്ടയോ എന്ന ചിന്തയോടെ അകത്തേക്ക് കയറി…

പ്രോജക്ടിന് വന്ന ദിവസം എന്നിലെ അവളിലേക്കുള്ള കണ്ണുകളുടെ ചലനം പ്രണയത്തെ സൂചിപ്പിച്ചത് ഏതൊരു പെൺകുട്ടിയെയും പോലെ അവളും മനസ്സിലാക്കി..പക്ഷേ ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്നത് പ്രണയം മാത്രമല്ല ഇക്കാലത്ത്… അത് കൊണ്ട് അവളും പതിവ് രീതിയിൽ അന്ന് മുഖം തിരിച്ചിരുന്നു…

വീട്ടിലെ ഇടത് വശത്തെ മുറി അവളുടെ പുരസ്കാരം വെയ്ക്കുവാൻ മാത്രമുള്ളതാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി…ഒരു നിലവിളക്കിന് താഴെ തിളങ്ങി നിൽക്കുന്ന കാദംബരിയുടെ ചിലങ്ക കണ്ടിരുന്നു…

കൽപ്പാത്തി അഗ്രഹാരത്തിൽ എപ്പോ പോയാലും കിട്ടുന്ന ഒരു ഭക്ഷണമാണ് ഇഡ്ഡലിയും സാമ്പാറും എന്ന് മനസ്സിലായി, അസാധ്യ രുചിയായിരുന്നു…

കഴിച്ചതിനു ശേഷം അവള് തന്നെ തനിക്ക് കിട്ടിയ സമ്മാനങ്ങളും മറ്റും എടുത്ത് കാണിച്ചു തന്നു..അതിനിടക്ക് മുഖത്തേക്ക് നോക്കാതെ തന്നെ അവള് ചോദിച്ചു,

” ഒരു മാസം മുൻപ് വെറും അഞ്ച് ദിവസത്തെ പരിചയം കൊണ്ട്…..; ഇല്ല പരിചയം എന്നൊന്നും പറയുന്നില്ല തമ്മിൽ രണ്ടു പ്രാവശ്യമല്ലെ സംസാരിച്ചുള്ളൂ.. എന്നിട്ടും രഥോത്സവം കാണാൻ വന്നതാണെന്ന് പറഞ്ഞാല് ഞാൻ വിശ്വസിക്കില്ല..കാരണം കൃത്യമായി ഇൗ വീടിന് മുന്നിൽ തന്നെ വന്നു നിന്നത് കണ്ടപ്പോ മനസ്സിലായി….!”

അതിനു മറുപടിയെന്നോണം ഒന്ന് ചിരിക്കുക മാത്രമാണ് ഞാൻ ചെയ്തത്…

“അതേ, ചിരിയൊക്കെ മതീട്ടോ…; മാഷ് അന്യ മതക്കാരൻ ആണെന്ന് ആരും അറിയണ്ട… പിന്നെ എനിക്കും അപ്പാക്കും അമ്മയ്ക്കും കുഴപ്പില്യ..പക്ഷേ എന്റെ ബന്ധുക്കളും അയൽക്കാരും ആണ് പ്രശ്നം…അറിയാലോ…!”

‘ അതൊക്കെ അറിയാം, അതാണല്ലോ നല്ലൊരു കരയുള്ള മുണ്ടും ഷർട്ടും ഇട്ടു നല്ല ബ്രാഹ്മണ വേഷത്തിൽ വന്നത്…’

“മനസ്സ് നന്നായാൽ മതി മാഷേ, എന്തിനാ ജാതിയും മതവും…! എന്റെ അപ്പ പറയും ജനനം കൊണ്ട് ആർക്കും ഒരു മതത്തിലും ചേരാൻ കഴിയില്ല, കർമം കൊണ്ട് കഴിയും നല്ലൊരു മനുഷ്യനാകാൻ… അതു കൊണ്ട് അപ്പാക്ക്‌ കുഴപ്പില്യ മാഷ് ഇവിടെ വന്നത് കൊണ്ട്…ന്നാലും പറയണ്ട ഇതൊന്നും…”

ആ വീട്ടിലെ ഓരോ ആചാരങ്ങളും വിശ്വാസങ്ങളും ഒരു വിദ്യാർത്ഥിയോടെന്ന പോലെ എനിക്ക് കാദംബരി വിവരിച്ച് തന്നിരുന്നു…പ്രണയമെന്ന പാലത്തിലൂടെയാണ് ഞാൻ അവളിലേക്ക് വരുന്നതെന്ന് അറിയാമായിരുന്നിട്ടും നാണം കൊണ്ടോ അതോ വാശി കൊണ്ടോ എന്നറിയില്ല, ഒരു മറ അവളിൽ ഉണ്ടായിരുന്നു…

അന്ന് വൈകീട്ട് അവിടുന്ന് തിരിക്കും നേരം എന്റെ നമ്പർ സേവ് ചെയ്യാനായി എടുത്ത അവളുടെ ഫോൺ എന്നെ അത്ഭുതപ്പെടുത്തി… വാട്ട്സ്ആപ്പും ഫേസ്ബുക്കും ഉള്ള ഈയൊരു കാലത്ത് ഒരു സാധാരണ ഫോൺ ആയിരുന്നു കാദംബരി ഉപയോഗിച്ചിരുന്നത്…

ഭക്ഷണ രീതി കൊണ്ടും ജീവിത ശൈലി കൊണ്ടും മാത്രമല്ല അവളും കുടുംബവും പഴമ നിലനിർത്തിയത്, ആധുനിക ശൈലി തേടി പോകാതെ ചിട്ടയുള്ള ജീവിതം അതായിരുന്നു മറ്റുള്ളവരിൽ നിന്നും അവളെ വേറിട്ട് നിർത്തുന്നത്..

പക്ഷേ അവളിലേക്കുള്ള എന്റെ വരവോടെ അതിനൊരു ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്..

തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ മനസ്സ് മുഴുവനും ആ ഒരു ദിവസത്തെ ഓർമകളായിരുന്നു…അടുത്ത പ്രോജക്ട് ബാച്ചിനുള്ള ക്ലാസിനായി കുറച്ച് ദിവസം കാത്തിരിക്കേണ്ടി വന്നു..അതിനിടയിൽ അവളെ വിളിക്കണോ എന്ന് ചിന്തിച്ച് രണ്ടു ദിവസം പോയിക്കിട്ടി…

അവളെന്റെ ശബ്ദത്തിന് വേണ്ടി കാത്തിരിക്കുന്നത് പോലൊരു തോന്നൽ…! കാദംബരിയുടെ നമ്പർ ഡയൽ ചെയ്യുമ്പോ നേരിട്ട് കാണാൻ പോയതിനേക്കാൾ നെഞ്ചിടിപ്പായിരുന്നു..

“ഹലോ” എന്ന പതിവ് സംഭാഷണ ശൈലി മാറ്റിവെച്ച് അവൾ കോൾ എടുത്ത ശേഷം ഞാൻ നിശബ്ദനായി നിന്നു…മാഷായി അവളുടെ വീട്ടിൽ അഭിനയിച്ച എന്റെ കഥാപാത്രം അവളിൽ നിന്ന് മായാതെ കിടക്കുന്നത് പോലെയാണ് കാദംബരി എന്നോട് സംസാരിച്ചത്…

“മാഷേ, എന്താ വിളിച്ചിട്ട് മിണ്ടാതെ നിൽക്കുന്നത്..?”

ശ്വാസം ഒന്ന് വലിച്ച് വിട്ടതിനു ശേഷം ഞാൻ പറഞ്ഞു,

‘ആഹാ, ഞാനാണെന്ന് എങ്ങനെ മനസ്സിലായി…? നീ ഫോൺ എടുത്തപ്പോ മനസ്സ് ശൂന്യമായി, അതാ ഒന്നും മിണ്ടാതിരുന്നത്…!’

” അതു പിന്നെ, എന്റെ അപ്പാക്കും എന്റെ കുറച്ച് ബന്ധുക്കൾക്കും മാത്രേ എന്റെ ഈ നമ്പർ അറിയൂ, പിന്നെ മാഷിന്റെ ശ്വാസമെടുക്കാനുള്ള കിതപ്പ് ഇവിടെ കേൾക്കാമായിരുന്നു..പിന്നെ ഊഹിക്കാലോ ഇത് ജിജോ മാഷാണെന്ന്…”

കുറച്ച് സെക്കന്റുകൾ കഴിഞ്ഞ് ഞാൻ ചോദിച്ചു,

‘ എന്നാ ഞാൻ ഫോൺ വെക്കട്ടെ…!’

” മ്മ് ശരി” എന്നൊരു പതിഞ്ഞ സ്വരത്തിൽ അവളുടെ മറുപടിയും വന്നു…

പിന്നീട് പലപ്പോഴായി അഗ്രഹാരത്തിലെ വിശേഷങ്ങളും അവളുടെ ഡാൻസ് ക്ലാസിനെക്കുറിച്ചും എസ് എം എസുകളായി ദൈർഘ്യമേറിയ വിശേഷങ്ങൾ അയക്കാറുണ്ട്…

പരസ്പരം ഉള്ളിലുള്ള ഇഷ്ടം അറിയാമെങ്കിലും ആ ഒരു ഇഷ്ടം എങ്ങനെയുള്ളതാണെന്ന് പലപ്പോഴും സംശയമായിരുന്നു…പിന്നീട് ഒരു മിനിറ്റിൽ സംസാരിച്ചിരുന്ന ഫോൺ കോളുകൾ ദൈർഘ്യമേറിയതായി…

നീണ്ടു പോയികൊണ്ടിരിക്കുന്ന ആ പ്രണയ ദിനങ്ങൾക്കിടയിൽ ഞങ്ങളുടെ സന്തോഷത്തിന് കോട്ടം വരുത്തിയ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ.. ‘ ഒന്നിച്ചൊരു ജീവിതത്തിന് തുടക്കം കുറിക്കുന്ന വിവാഹമെന്ന കടമ്പ…’

കാദംബരി താമസിക്കുന്ന കല്പ്പാത്തി അഗ്രഹാരത്തിൽ ചെന്ന് ഒരു അന്യ മതസ്ഥൻ അവിടുത്തെ പെൺകുട്ടിയെ വിവാഹം ആലോചിക്കുന്നത് വലിയൊരു പ്രശ്നത്തിന് തുടക്കമാവും…

അവളുടെ അപ്പാക്കും അമ്മയ്ക്കും എതിർപ്പില്ല എങ്കിലും ചുറ്റുമുള്ള അയൽക്കാരും ബന്ധുക്കളും അവരെ ഒറ്റപ്പെടുത്തലിൽ എത്തിക്കുമെന്ന് ഉറപ്പായിരുന്നു…

അതിനു മുമ്പ് എന്തായാലും ഞങ്ങൾ തമ്മിലുള്ള ഇഷ്ടം അവളുടെ വീട്ടിൽ ചെന്ന് പറയണം.. കാദംബരി പറഞ്ഞിട്ടുണ്ട്, ഇക്കാര്യം അപ്പ അറിഞ്ഞാലും തല്ലും വഴക്കും ഒന്നും ഉണ്ടാക്കില്ല എന്ന്…കാരണം, തെറ്റാണെങ്കിൽ പോലും അപ്പയോട് പറയാതെ അവള് ഒന്നും ചെയ്യില്ല എന്നത് തന്നെ…!

“സാഹചര്യങ്ങൾ കൊണ്ട് ചിലപ്പോ ഒന്നിക്കാൻ കഴിയാതെ വന്നേക്കാം” എന്ന വിധിയുടെ ആമുഖം പലപ്പോഴും അവളോട് ചോദിച്ചിട്ടുണ്ട്…

” ഒന്നിച്ചല്ലേ പറ്റൂ, ഈ ജിജോ മാഷ് ആഴത്തിൽ പതിഞ്ഞു പോയി കാദംബരിയുടെ മനസ്സിൽ…”

അവളുടെ ഇൗ മറുപടി മുൻപെപ്പോഴോ വായിച്ചൊരു പുസ്തകം ഓർമയിൽ വന്നു…

“ചില പ്രണയം ഭ്രാന്തമായ ഒന്നിനെ ഉള്ളം കയ്യിൽ അടക്കി പിടിക്കുന്നത് പോലെയാണ്..അടർത്തി മാറ്റിയാലും ആ തഴമ്പ് അവിടെത്തന്നെ കാണും..”

“ഈയൊരു കൂടിക്കാഴ്ചയും ഇഷ്ടവും വേണമായിരുന്നോ…!” എന്ന ഇടയ്ക്കുള്ള ചിന്ത എന്റെയോ അവളുടെയോ ഒരു കോളോ മെസ്സേജോ വരുന്ന സന്ദർഭത്തിന് മായക്കാൻ കഴിഞ്ഞിരുന്നു…

ഈ ഒന്നര വർഷത്തെ കാലാവധിയിൽ ഏഴോ എട്ടോ പ്രാവശ്യം മാത്രമേ പരസ്പരം കണ്ടിട്ടുള്ളൂ…കണ്ടറിഞ്ഞുള്ള പ്രണയത്തേക്കാൾ വീര്യം കൂടും കാണാമറയത്തുള്ള പ്രണയത്തിന്… പ്രണയം വാക്കുകൾ കൊണ്ട് പൈങ്കിളി ആയിരിക്കാം.. പക്ഷേ അത് അനുഭവിച്ചവർക്ക് വ്യത്യസ്തമാണ്…

ഒരു ദിവസം മുഴവൻ ഇടവിട്ടുള്ള ഞങ്ങളുടെ സംസാരത്തിനൊടുവിൽ അവളുടെ അപ്പായെ കാണാൻ ഞാൻ തീരുമാനിച്ചു…

വീട്ടിൽ എന്റെ അമ്മച്ചിയോട് ഞാൻ കാര്യം അവതരിപ്പിച്ചു…എല്ലാം കേട്ട് കഴിഞ്ഞ് ഒരു ചിരി മാത്രമായിരുന്നു അമ്മച്ചിയുടെ മറുപടി…കൂടെ നാളെ കല്പാത്തിയിലേക്ക്‌ പോകണം എന്നർത്ഥത്തിൽ ഒരു സമ്മതം മൂളലും…

പിറ്റേന്ന് പാലക്കാട്ടേക്ക് തിരിക്കാനായി നേരത്തെ എണീറ്റ എന്നോട് അമ്മച്ചി ഒന്നേ പറഞ്ഞുള്ളൂ,

” ജിജോ, മോൻ പോയിട്ട് വാ, ഞാൻ വരുന്നില്ല…നിന്റെ കണ്ണു നിറയരുത് എന്നൊരു പ്രാർത്ഥനയെ ഉള്ളൂ എനിക്ക്…”

ബസിൽ ആയിരുന്നു അവിടേക്കുള്ള യാത്ര..ബസിറങ്ങി അവളുടെ വീട്ടിലേക്ക് നടക്കുന്ന വഴിക്ക് ഒരു മിസ്ഡ് കോൾ ചെയ്തു അവൾക്ക്…

ദൂരേ നിന്ന് കണ്ടു കാദംബരി ആ കൊച്ചു വീടിനു മുന്നിലെ പടിയിൽ ചാരി ഇരിക്കുന്നത്… അടുത്ത് ചെന്നപ്പോ അവളുടെ മുഖത്ത് കണ്ട ചിരി പ്രതീക്ഷയാണോ, അതോ നഷ്ടപ്പെടലിന്റെ തുടക്കമാണോ എന്നറിയില്ലായിരുന്നു….!

ഞാൻ അവളുടെ വീടിന് മുന്നിൽ ചെന്ന് നിന്നു….

വക്കീൽ സാറിന്റെ ഓഫീസിലേക്ക് കയറി ചെന്നപ്പോഴാണ് ഒരു പെൺകുട്ടിയെയും അവളുടെ അച്ഛനെയും വിഷ്ണുവിന്റെ കണ്ണിൽ ഉടക്കിയത്..ഒരു ബെഞ്ചിന്റെ ഓരത്ത് രണ്ടാളും ഒതുങ്ങി ഇരിക്കുന്നുണ്ട്…

വിഷ്ണു ഒരു ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്, അതിന്റെ പ്രൊഡ്യൂസർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് വക്കീൽ സാറാണ്…

‘ സാറ് പുറത്ത് പോയെന്നും കുറച്ച് വൈകും വരാനെന്നും ‘ ഓഫീസിലെ ആള് പറഞ്ഞതനുസരിച്ച് അവനും അവിടെ ഇരുന്നു..

‘ മോനേ ഈ ഡിവോഴ്സ് കേസിന്റെ പുറകെ നമ്മൾ കുറെ നടക്കേണ്ടി വരോ..? കുറെ പണം ചിലവാകുമോ..? ‘ ഒരു ദയനീയ ഭാവത്തോടെ ആ പെൺകുട്ടിയുടെ അച്ഛനാണ് അവനോടത് ചോദിച്ചത്.. ഒരു പിടിവാശികാരിയുടെ ലാവണ്യത്തോടെ അവളവനെ ഒന്ന് നോക്കി..

“അതിപ്പോ രണ്ടു കൂട്ടരും സഹകരിച്ചാൽ പെട്ടന്ന് കാര്യങ്ങള് നടക്കും..ഇല്ലെങ്കിൽ കുറെ ബുദ്ധിമുട്ടും.. “

‘ അച്ചനെന്തിനാ മറ്റുള്ളവരോട് അഭിപ്രായം ചോദിയ്ക്കാൻ പോകുന്നത്…!’ എന്നും പറഞ്ഞു അവൾ അച്ഛനെ തിരുത്തി.. വിഷ്ണു പതുക്കെ പുറത്തേക്കിറങ്ങി, കൂടെ ആ അച്ഛനും..

‘ മോനേ അവള് വേറെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല, സ്നേഹിച്ച് കെട്ടിയതാ രണ്ടാളും..ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ, കുഴപ്പമില്ലാത്ത ബന്ധമാണെന്ന് കണ്ടപ്പോ നടത്തി കൊടുത്തു..അമ്മയും അച്ഛനും ആയിട്ട് ഞാൻ മാത്രേ എന്റെ മോൾക്ക് ഉള്ളൂ..ഇതിപ്പോ ഒരു വർഷം പോലും ആയില്ല ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്.. എന്റെ മോൾക്കും വാശി നല്ലത് പോലെ ഉണ്ട്..’

അതും പറഞ്ഞ് അയാള് ഞാനൊരു ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങി നടന്നു..വിഷ്ണു അകത്ത് അവളിരിക്കുന്ന ബെഞ്ചിൽ ചെന്നിരുന്നു..

” അതേ ഈ ഡിവോഴ്‌സ്‌ എന്ന് പറയുന്നത് കുട്ടിക്കളി അല്ല, കൈവിട്ട് പോയിട്ട് പിന്നീട് ദുഃഖിക്കാനെ കഴിയൂ..”

‘ ഓഹ്‌ ആദ്യം ചേട്ടൻ ചേട്ടന്റെ ഡിവോഴ്‌സ്‌ നടത്താൻ നോക്ക്…എന്നിട്ട് പോരെ എന്നെ ഉപദേശിക്കുന്നത്..!’

“അയ്യോ ഞാൻ വന്നത് എനിക്ക് ഡിവോഴ്സ് വാങ്ങാനൊന്നും അല്ല…ദേ ഈ ഫയലിൽ ഉള്ളത് കേസിന്റെ പേപ്പർ ഒന്നുമല്ല..ഞാൻ ചെയ്യാൻ പോകുന്ന ഷോർട്ട് ഫിലിമിന്റെ തിരക്കഥ ആണ്..”

‘അത് ശരി, കഥ എഴുതുന്നവർക്കും കവിത എഴുതുന്നവർക്കും സാഹിത്യം പറയാനേ പറ്റൂ..ഇത് ജീവിതമാണ് ചേട്ടാ, കഥയല്ല..’

ഒന്ന് ചിരിച്ചിട്ട് അവൻ എണീറ്റ് പോയി വക്കീൽ സാറിനെ ഒന്നുകൂടെ വിളിച്ചു.. എന്നിട്ട് വീണ്ടും അവിടെത്തന്നെ വന്നിരുന്നിട്ട്‌ അവളോട് പറഞ്ഞു,

” എന്താ തന്റെ പേര്…? “

‘ നിത്യ ‘

” എന്നാ നിത്യ, ദേ ഈ എന്റെ ഷോർട്ട് ഫിലിം സ്റ്റോറി ഒന്ന് വായിക്ക്‌…താൻ വയിച്ചെന്ന് വിചാരിച്ച് വേറെ ആരും ഇത് കോപ്പി ചെയ്യാൻ പോകുന്നില്ല..വക്കീൽ സാറ് വരാൻ ഇനിയും ഒന്നര മണിക്കൂർ എടുക്കും..”

‘ എനിക്കൊന്നും വേണ്ട, ശേ അച്ഛൻ എവിടെ പോയി..!’

” അച്ഛൻ ഒരു ചായ കുടിക്കാൻ പോയതാ.. എന്തായാലും വെറുതെ ഇരിക്കല്ലെ ഇവിടെ, ഒന്ന് വായിച്ചു നോക്കടോ, തനിക്ക് എന്തെങ്കിലും ഗുണം ഉണ്ടാവും..”

അവനെയൊന്ന് നോക്കിയിട്ട് അവളത് വാങ്ങി വായിക്കാൻ തുടങ്ങി..

**********************

” ഉത്രാളിക്കാവ് സാമ്പിൾ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിൽ സമയത്താണ് രണ്ടു കരങ്ങൾ എന്റെ കയ്യിൽ മുറുക്കെ പിടുത്തമിട്ടത്…വെടിക്കെട്ട് കഴിഞ്ഞിട്ടും ആ തണുത്ത കരങ്ങൾ അയഞ്ഞില്ല…

പെടുന്നനെ സ്വബോധം വന്നത് പോലെ ആ പിടുത്തം വിട്ടു.. ആലിന്റെ മുകളിൽ ഫിറ്റ് ചെയ്തിരിക്കുന്ന പച്ച ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു അവളെ…അവളുടെ തിളങ്ങുന്ന മൂക്കുത്തി ആരെയും ആകർഷിക്കും..

ഫോട്ടോഗ്രാഫർ ആയ എന്റെ ക്യാമറ കണ്ണിലൂടെ ഒരുപാട് പെൺകുട്ടികൾ കടന്നു പോയിട്ടുണ്ട്..പക്ഷേ നോക്കി നിന്ന് പോയത് ആദ്യമാണ്…ഒരു ചമ്മിയ ചിരിയോടെ അവള് ആളുകൾക്കിടയിൽ മറഞ്ഞു..

ഉത്രാളിക്കാവിലെ പൂരപറമ്പിൽ അനാവശ്യമായ തിരച്ചിൽ ഫലമുണ്ടായില്ല..അതിന്റെ മൂന്നാം ദിവസം പൂര ദിവസം വൈകുന്നേരം ദീപാരാധന തൊഴാൻ നിൽക്കുമ്പോ വീണ്ടും ആ മൂക്കുത്തി എന്റെ കണ്ണിൽ കാണിച്ചു തന്നു..

തിരിച്ച് പോകാൻ റോഡരുകിൽ വെച്ചിരുന്ന ബൈക്ക് എടുക്കാൻ നേരം എന്റെ അമ്മയെ “സുഗന്ധി ” എന്നും വിളിച്ചു കൊണ്ട് ഒരു സ്ത്രീ ശബ്ദം കേട്ടു.. അത് അവളും അമ്മയും ആയിരുന്നു..അമ്മയുടെ ഒരു ചെറിയ പരിചയക്കാരി ആയിരുന്നു അവളുടെ അമ്മ..

“കാവേരി” അതായിരുന്നു അവളുടെ പേര്.. ആഴ്‍ച്ചയിൽ ഒരിക്കൽ മാത്രമുള്ള എന്റെ ദീപാരാധന തൊഴൽ പിന്നീട് ദിവസവും ആയി..ഒരു മിണ്ടാപൂച്ച ആയിരുന്ന കാവേരി കണ്ടുമുട്ടലിന്റെ ദൈർഘ്യം കൂടിയതോടെ തമ്മിൽ കൂടുതൽ അടുത്തു..

വീട്ടുകാരുടെ പരിചയം എന്റെ താല്പര്യ പ്രകാരം ഒരു കല്യാണ ആലോചനയിൽ എത്തിച്ചു.. എന്റെ കയ്യും പിടിച്ച് കാവേരി എന്റെ വീട്ടിലേക്ക് കയറി..

അതിനു ശേഷം ഞാൻ മനസ്സിലാക്കിയ ഒരു കാര്യം എന്തെന്ന് വെച്ചാൽ, ‘വിവാഹത്തിന് മുൻപായാലും വിവാഹ ശേഷമായാലും മനസ്സുകൾ തമ്മിലുള്ള പൊരുത്തം പരസ്പരമുള്ള മനസ്സിലാക്കലിലൂടെയും വിട്ടുവീഴ്ചയിലൂടെയും ആണ്..’

എന്റെ കുടുംബം നോക്കുന്നത് ഫോട്ടോഗ്രാഫർ എന്ന ജോലി കൊണ്ടാണ്.. അതിലും അവളുടെ താൽപര്യം അടിച്ചേൽപ്പിച്ചപ്പോ എന്നിലെ നശിച്ച വാശി എതിർപ്പ് പ്രകടിപ്പിച്ചു..സ്നേഹിച്ച് വിവാഹം ചെയ്ത ഞങ്ങൾക്ക് നല്ലൊരു ദാമ്പത്യ ജീവിതം അധികകാലം മുന്നോട്ട് കൊണ്ടു പോകുവാൻ കഴിഞ്ഞില്ല..ആഗ്രഹിച്ചത് പോലെ പരസ്പരം സ്നേഹിക്കാൻ കൂടി കഴിയുന്നില്ല…

ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ അവഗണിക്കാതെ ഏറ്റു പിടിച്ചത് എന്റെയും കവേരിയുടെയും ജീവിതത്തെ ശരിക്കും ബാധിച്ചു..കിടപ്പു മുറിക്കു വെളിയിലേക്ക് പോകാതെ നോക്കിയ പ്രശ്നങ്ങൾ അധികം വൈകാതെ എല്ലാരും അറിഞ്ഞു..

എന്റെ ചെറിയ ആഗ്രഹങ്ങൾ അവളുടെ അഭിപ്രായത്തെ മാനിച്ച് പാടെ ഉപേക്ഷിച്ചിരുന്നു..അവൾക്ക് വേണ്ടി ഞാൻ ആഗ്രഹങ്ങൾക്ക് തടയിട്ടു..പിണക്കങ്ങളിലും കാവേരി വേണമെന്നുള്ളത് കൊണ്ട്…!

ഒന്ന് താഴ്ന്നു കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങൾ ഞങ്ങൾ രണ്ടു പേരുടെയും അഹങ്കാരം കൊണ്ട് തന്നെയാണ് വഷളായത്..

അവളുടെ ചെറിയ ഈഗോയും എന്റെ വാശിയും അവളുടെ പിണങ്ങി പോക്കിന് കാരണമായി..ഞങ്ങൾക്ക് വേണ്ടി വീട്ടുകാര് തമ്മില് സംസാരിച്ചിട്ടും കാര്യമുണ്ടായില്ല..

ഒരു ദിവസം വക്കീൽ നോട്ടീസിന്റെ രൂപത്തിൽ അവളുടെ തീരുമാനം എന്നിലേക്ക് എത്തി.. ആ സമയം ഒരു തരം വാശിയായിരുന്നു.. ഒരു ഒപ്പിലൂടെ എന്റെ തീരുമാനവും അവളെ അറിയിച്ചു..

പിന്നീട് ചിന്തിച്ചു, വേണമായിരുന്നോ എന്ന്..! പക്ഷേ എന്തോ ഒരു വാശി, തോൽക്കാൻ മനസ്സില്ലാത്ത പോലെ..!

ഒന്നും ആലോചിക്കാതെയുള്ള എടുത്തു ചാട്ടം കോടതി വരെയെത്തി… ഡിവോഴ്സ് എന്നൊരു ഒറ്റ തീരുമാനത്തിൽ ഒരു വർഷം മാത്രമുള്ള സന്തോഷകരമാക്കാമായിരുന്ന നല്ലൊരു ജീവിതത്തിന് താഴിട്ടു…കോടതിയിൽ നിന്നും ഇറങ്ങി വരുമ്പോഴും മനസ്സു നിറയെ ദേഷ്യവും വാശിയും ആയിരുന്നു..

എന്നാല് ആ വാശിക്കും ദേഷ്യത്തിനും അധികം ആയുസ് ഉണ്ടായിരുന്നില്ല..ബസ് സ്റ്റോപ്പിലും ക്ഷേത്രത്തിലെ ദീപാരാധന സമയത്തെ അവിചാരിതമായ കണ്ടുമുട്ടലുകൾ മനസ്സിലൊരു വിങ്ങൽ സമ്മാനിച്ചു…

പലപ്പോഴും മനസ്സിൽ ഒരു ചോദ്യം കയറി വന്നു, ” എന്ത് കൊണ്ട് ഒന്നിച്ചു സന്തോഷത്തോടെ ജീവിച്ചുകൂടാ..”

അവൾക്കും ചിലപ്പോ അതാവും മനസ്സിൽ ഉള്ളത്.. മനസ്സിലെ ഈഗോയും വാശിയും സ്നേഹത്തിന് ഒരു വിലങ്ങു തടിയാണ്…

കൺമുന്നിൽ ഉണ്ടായിരുന്നിട്ടും ഒന്ന് സംസാരിക്കാൻ കൂടി കഴിയാതെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്…ഇന്നേക്ക് മൂന്ന് വർഷം കഴിഞ്ഞു…മൂന്നാം വിവാഹ വാർഷിക ദിവസം ആണിന്ന്.. രാവിലെ തന്നെ അമ്മ മുറിയിലേക്ക് വന്നിട്ട് പറഞ്ഞു,

” മോനേ നീ വേഗം കുളിച്ചൊരുങ്ങി വാ, ഞാനും ഒരമ്മയാ… നിനക്ക് അവളെ വേണ്ടായിരിക്കും, പക്ഷേ കാവേരി ഇവിടെ കഴിഞ്ഞ ആ ഒരു വർഷം എന്റെ സ്വന്തം മോളായിരുന്നു.. ഇന്ന് തന്നെ നമുക്കവളെ കൂട്ടികൊണ്ട് വരണം.. എനിക്കത് മുമ്പേ ആവാമായിരുന്നു..പക്ഷേ നീ അറിയണം അവളുടെ വില, അതിനു വേണ്ടിയാ കാത്തിരുന്നത്…”

മനസ്സിനൊരു തണുപ്പായിരുന്നു അപ്പൊ, അമ്മയും ഞാനും കൂടി അവളുടെ വീട്ടിലേക്ക് തിരിച്ചു..അവൾക്ക് ഇഷ്ടമുള്ള ഷർട്ടും ഇട്ടു കൊണ്ടാണ് പോയത്…

പടിപ്പുര കടന്നു ചെന്നപ്പോ കിണറ്റിൻ കരയിൽ നിന്നിരുന്ന കാവേരി എന്നെ കണ്ടതും കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി… അകത്തേക്ക് കയറിയ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..അത്രയും നാളത്തെ സങ്കടവും ദേഷ്യവും വാശിയും എല്ലാം കുറച്ച് കണ്ണീരിലൂടെ ഒഴുകി പോയിരുന്നു…അവളുടെ മൂർധാവിൽ ഒരു മുത്തം കൊടുത്തത് മുതൽ കഴിഞ്ഞതെല്ലാം ഒരു കഥപോലെ മറക്കാൻ തുടങ്ങിയിരുന്നു…

അന്ന് അമ്മയും ഞാനും കൂടി അവളെ വീട്ടിലേക്ക് കൊണ്ടു വന്നു… ഒരു പുതു മണവാട്ടിയെ പോലെ കാവേരി ഒരിക്കൽ കൂടി എന്റെ കൈ പിടിച്ച് വീട്ടിലേക്ക് കയറി..വാശിയും ദേഷ്യവും ഈഗോയും എല്ലാം മനസ്സിൽ നിന്നും ഞങ്ങൾ കഴുകി കളഞ്ഞിരുന്നൂ..

അധികം വൈകാതെ എന്റെ സ്നേഹത്തിന്റെ വിത്ത് ഒരു കുഞ്ഞു ജീവനായി അവളുടെ വയറ്റിൽ രൂപം കൊണ്ടിരുന്നു…പക്ഷേ അഞ്ചാം മാസം അവളിൽ വന്നൊരു തളർച്ചയുടെ രൂപത്തിൽ ഞങ്ങളുടെ ജീവിതത്തെ പിടിച്ചു നിർത്തി..കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർ കൈ മലർത്തിയപ്പോ കെട്ടിപ്പിടിച്ച് കരയാനെ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.. ജീവനറ്റ ഞങ്ങളുടെ കുഞ്ഞിനെ കാണാൻ കഴിയുമായിരുന്നില്ല…

പിന്നീട് എണീക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ ഞാനും അമ്മയും അവളെ പരിചരിച്ചു… കഴിഞ്ഞതൊക്കെ കഥകൾ പോലെ ആ കിടപ്പിൽ അവളെന്നോട് ഓരോന്നായി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു..അവളുടെ ചലനമറ്റ അവസ്ഥയിലും ഞങ്ങൾ സന്തോഷം കണ്ടെത്താൻ ശ്രമിച്ചിരുന്നു..ഒരു വർഷം മാത്രമേ കാവേരി എനിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ.. ഈ കഷ്ടതയിൽ നിന്നും അവളുടെ ലോകത്തേക്ക് പോയി കാവേരി…

ഞാൻ കരഞ്ഞില്ല, എന്തിനു കരയണം, ഞാൻ ആയിട്ട് നഷ്ടപ്പെടുത്തിയ ഒന്നിച്ചു സ്നേഹത്തോടെ ജീവിക്കാമായിരുന്ന നാളുകൾ ഓർത്ത് എന്തിന് കരയണം…എന്റെ കാവേരി കൂടെയുണ്ടെന്നുള്ള ഓർമയിൽ മുന്നോട്ട് ജീവിക്കുന്നു ഇപ്പോഴും…അവളുടെ ഒരു ഫോട്ടോ പോലും വീട്ടിലെ ചുമരിൽ ഇല്ല, എന്തിനു ഫോട്ടോ വെയ്ക്കുന്നു…! എന്റെ കൂടെയുണ്ട് കാവേരി……”

********************

ഷോർട്ട് ഫിലിം മുഴുവൻ വായിച്ചതിനു ശേഷം ഒരു വിറയലോടെ നിത്യ ആ ഫയൽ വിഷ്ണുവിന് നേരെ നീട്ടി..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..ചെയ്തു കൊണ്ടിരിക്കുന്ന തിരുത്താൻ കഴിയാത്ത തെറ്റ് അവളുടെ മുഖത്ത് നിഴലിച്ചു കാണാം…

അപ്പോഴേക്കും അവളുടെ അച്ഛൻ കയറി വന്നു..കൂടെ വക്കീലും..

‘ മോളെ ദേ വക്കീൽ സാറ് വന്നു..’

വിഷ്ണുവിനോട് ഇരിക്കാൻ പറഞ്ഞിട്ട് അവരെ വക്കീൽ സാർ അകത്തേക്ക് വിളിച്ചു..

‘ അച്ഛാ, നമുക്ക് പോകാം.. എനിക്ക് കഴിയില്ല എന്റെ വരുണേട്ടനെ പിരിയാൻ..എന്റെ തെറ്റാ എല്ലാം…! വാ അച്ഛാ നമുക്ക് ഇപ്പൊ തന്നെ പോകണം ചേട്ടനെ കാണാൻ..ഇപ്പൊ ഞാൻ എന്റെ വാശിയിൽ ഡിവോഴ്സ് വാങ്ങിയാൽ പിന്നെയത് തിരുത്താൻ കഴിയാതെ പോയേക്കാം..’

അതും പറഞ്ഞവൾ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു.. ആ അച്ഛന്റെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു…

‘ ചേട്ടാ എന്നോട് ക്ഷമിക്കണം, ഞാൻ എന്തൊക്കെയോ മോശമായി പെരുമാറി..ഒത്തിരി നന്ദിയുണ്ട് എന്റെ തെറ്റ് തിരുത്തിയത്തിന്.. ഇല്ലായിരുന്നെങ്കിൽ എന്നെ ഒരുപാട് സ്നേഹിക്കുന്ന വരുണേട്ടനെ ഞാൻ നഷ്ടപ്പെടുത്തിയെനെ…ശരിക്കും കണ്ണ് നിറഞ്ഞു ഇത് വായിച്ചപ്പോ, അത്രയും ഹൃദയത്തില് കൊള്ളിച്ചാണ് ചേട്ടൻ ഇത് എഴുതിയിരിക്കുന്നത്..’

” ഏയ് അതൊക്കെ പോട്ടെ, ഒരു എഴുത്തുകാരൻ ഒന്നുമല്ല ഞാൻ… ഈ കഥ കൊണ്ടൊന്നും അല്ല നിത്യയുടെ മനസ്സ് മാറിയത്.. തന്റെ മനസ്സിലും സ്നേഹമുണ്ട് ഇൗ കഥ അതിനൊരു കാരണമായി എന്നേ ഉള്ളൂ..” അത്രയും പറഞ്ഞ് വിഷ്ണു വക്കീലിനെ കാണാൻ അകത്തേക്ക് കയറി…

ഒരാഴ്ചക്ക് ശേഷം നിത്യയും വരുണും കൂടി വക്കീൽ സാറിനെ കാണാൻ ഓഫീസിൽ ചെന്നു..അവരു അന്വേഷിച്ചത് താൻ വായിച്ച ഷോർട്ട് ഫിലിം തിരക്കഥ എഴുതിയ ആളെ കുറിച്ചാണ്..

‘ സാർ, അന്ന് ഇവിടെ എന്റെ കൂടെ ഉണ്ടായിരുന്നു ആ ചേട്ടൻ ഏതാ..! ഞാൻ വരുണേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോ ചേട്ടനാ പറഞ്ഞത് അയാളെ ഒന്ന് കാണണമെന്ന്… വല്ലാത്തൊരു പെർഫെക്ഷനോട് കൂടിയാണ് ആ ചേട്ടൻ എഴുതിയിരിക്കുന്നത്..മനസ്സിൽ നിന്നും പോകുന്നില്ല..’

ഒന്ന് ചിരിച്ചിട്ട് വക്കീൽ പറഞ്ഞു,

“അത് പിന്നെ അവന്റെ സ്വന്തം ജീവിതം പകർത്തുമ്പോ എന്തായാലും അത്രയും പെർഫെക്ഷൻ ഇല്ലാതിരിക്കോ…!”

‘ എന്താ സാർ പറഞ്ഞത്, സ്വന്തം ജീവിതമോ…! ആ ചേട്ടന്റെ ജീവിതമാണോ ഞാനന്ന് വായിച്ചത്..?’

“അതേ, കാവേരി അവന്റെ ഭാര്യ ആയിരുന്നു.. അവള് തളർന്നു കിടക്കുന്ന സമയത്ത് അവളുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു, ‘ഉത്രാളികാവിൽ വെച്ച് കണ്ടതും പിന്നീട് ഒന്നിച്ചതും പിരിഞ്ഞതും എല്ലാം ഉൾക്കൊള്ളിച്ച് ഒരു ഷോർട്ട് ഫിലിം ചെയ്യുക എന്നത്.. ഒന്നിച്ചിരുന്ന് അവരുടെ ജീവിതം കാണുക എന്നത്…’ പക്ഷേ അത് വെറുമൊരു ആഗ്രഹം ആയിരുന്നില്ല, അവന്റെ ജീവനാണ് ഈ ഷോർട്ട് ഫിലിം സ്വപ്നം.. അവളായിട്ട്‌ നഷ്ടപ്പെടുത്തിയ അവന്റെ സ്വപ്നം അവനിലൂടെ തന്നെ ഏതോ ഒരു ലോകത്തിരുന്ന് ആ കുട്ടി കാണുന്നുണ്ടാവും..”

ഒരു നിമിഷം നിത്യയും വരുണും നിശബ്ദമായി ഇരുന്നു…ഇറങ്ങാൻ നേരം നിത്യ ചോദിച്ചു,

‘ സാറേ ആ ചേട്ടന്റെ പേര് എന്തായിരുന്നു…?’

” വിഷ്ണു”

പോകാൻ നേരം വക്കീൽ പറഞ്ഞു,

” നിത്യാ, ബന്ധം പിരിക്കാൻ എളുപ്പമാണ്, ഒന്ന് മുഖത്ത് നോക്കി ചിരിച്ചാൽ മാറുന്ന പ്രശ്നങ്ങൾ ഒന്നും ആലോചിക്കാതെ എടുത്തു ചാടി ഡിവോഴ്സ് വരെ എത്തിക്കരുത്..”

വക്കീൽ അത് പറയുമ്പോ നിത്യ വരുണിന്റെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്…

വീട്ടിലേക്ക് തിരിക്കും നേരം, അവളുടെ മനസ്സിലേക്ക് ആ ഷോർട്ട് ഫിലിമിന്‍റെ തിരക്കഥ ഓർമ വന്നു..അപ്പോഴാണ് അവൾ ഓർമിച്ചത് തിരക്കഥയുടെ അവസാനം ഇങ്ങനെ എഴുതിയിരുന്നു എന്ന്,

“എന്റെ കവേരിക്ക്‌ വേണ്ടി നിന്റെ സ്വന്തം വിഷ്ണു”

~ജിഷ്ണു രമേശൻ