ആവശ്യമില്ലാത്തതൊന്നും പറയണ്ട അവൾ എന്തേലും ആവശ്യത്തിന് പുറത്ത് പോയതായിരിക്കും…

എഴുത്ത്: സ്നേഹ സ്നേഹ

================

അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതിയാണ് ആരോടും പറയാതെ ഗൾഫിൽ നിന്ന് വന്നത്.

വീട്ടിലെത്തിയപ്പോളാണ് ഇത് വേണ്ടായിരുന്നു എന്ന് തോന്നിയത്.വീടും പൂട്ടി അവളെവിടെയോ പോയിരിക്കുന്നു. അവളേയും മക്കളേയും കാണാനുള്ള ആവേശത്തിന് വീട്ടിലെത്തി എന്തെങ്കിലും കഴിക്കാം എന്നോർത്ത് പുറത്തൂന്ന് ഒന്നും കഴിച്ചതുമില്ല അതും വിനയായി. വിശന്നിട്ട് കണ്ണ് കാണാൻ വയ്യാ.

ഇവളിതെവിടെ പോയി.തക്കോലെങ്കിലും കിട്ടിയിരുന്നെങ്കിൽ വീട്ടിനുള്ളിൽ കയറി ഒന്ന് ഫ്രഷ് ആകാമായിരുന്നു. ഫോൺ വിളിച്ചിട്ടാണേൽ അതു ഓഫ്.

ഇനി അവള് വരുമ്പോ വരട്ടെ എന്നും കരുതി സിറ്റൗണ്ടിലെ കസേരയിൽ ചുമ്മചാരി കിടന്നു.അവിടെ കിടന്ന് ഒന്നു മയങ്ങി.

മുറ്റത്തെ തെങ്ങിൽ നിന്ന് മടൽ വീണ ശബ്ദം കേട്ട് ഞെട്ടിയുണർന്ന് സമയം നോക്കിയപ്പോൾ സമയം 2.30 ഇതുവരെ അവളെത്തിയിട്ടില്ല ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലന്ന് തോന്നി- അടുത്ത വീട്ടിലെ കുഞ്ഞുട്ടിക്കയോട് ചോദിക്കാം

കുഞ്ഞുട്ടിക്കാ… കുഞ്ഞുട്ടിക്കാ,,,

ഹല്ല ഇതാര് റോയിയോ ഇതെപ്പോ എത്തി

ഞാൻ വന്നിട്ട് ഇത്തിരി നേരായി കുഞ്ഞൂട്ടിക്ക

എന്തോ ഉണ്ട് റോയി വിശേഷം

എന്തു പറയാനാ കുഞ്ഞുട്ടിക്കാ ഞാൻ ആരോടും പറയാതെയാ രാവിലെ ഇവിടെ എത്തിയത്. വന്നപ്പോ വീട് പൂട്ടി കിടക്കണു അവളെ വിളിച്ചിട്ടാണേൽ ഫോണും ഓഫ് അവളെ എവിടാ പോയേന്ന് ഇവിടെ ഇത്തായോട് പറഞ്ഞായിരുന്നോ എന്നറിയാനാ ഞാൻ വന്നത്.

ഇവിടെ ഒന്നും പറഞ്ഞില്ലാലോ റോയി അതെങ്ങനാ ഇപ്പോ ഞങ്ങളോട് വല്യ കോളില്ല

എന്നാ ശരി ക്കുഞ്ഞിട്ടിക്ക

വീണ്ടും വന്ന് കസേരയിൽ ഇരുന്നു. വിശന്നിട്ടാണേൽ കണ്ണും കാണാൻ വയ്യ ഏത് നിമിഷത്താണോ സർപ്രൈസ് വിസിറ്റ് എന്ന് ആശയം മനസ്സിൽ വന്നതെന്നോർത്ത് സ്വയം ശപിച്ചു.അപ്പോഴാണ് കുഞ്ഞുട്ടിക്ക അങ്ങോട് വന്നത്.

റോയി നീ വന്നിട്ട് വല്ലതും കഴിച്ചോ

ഇല്ല ഇക്ക

എന്നാൽ ഞാനിത്തിരി ചോറ് എടുത്തോട്ട് വരട്ടെ

വേണ്ടിക്ക അവളു വരട്ടെ

അവളു വരണോങ്കിൽ മൂന്നര കഴിയും റോയി.

അപ്പോ അവളെവിടെയാ പോയെ എന്ന് ഇക്കാക്ക് അറിയോ. ഞാൻ ചോദിച്ചപ്പോ ഇക്ക അറിയില്ലന്നാണല്ലോ പറഞ്ഞത്.

മോനെ ഞാൻ പറയുന്നതുകൊണ്ടൊന്നും മോന് തോന്നരുത്.

എന്താ ഇക്ക

നിൻ്റെ ഭാര്യയുടെ പോക്ക് അത്ര ശരിയല്ല നാട്ടുകാരൊക്കെ അതും മിതുമൊക്കെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു.

എന്താ കാര്യം കുഞ്ഞുട്ടിക്ക പറ

അത് മോനെ രാവിലെ മക്കളെ സ്കൂളിൽ വിട്ട ഉടനെ അവളും ഡ്രസ്സും മാറി ഇറങ്ങും ആ നേരത്ത് ഒരു ഓട്ടോറിക്ഷയും വരും.പിന്നെ വരുന്നത് മൂന്ന് മൂന്നര ആകുമ്പോളാ ഒരു ഓട്ടോറിക്ഷയിൽ ഒരു മാസമായി ഇപ്പോ ഇങ്ങനെ പോകാൻ തുടങ്ങിയിട്ട്.ഇതിന് മുൻപും പല പ്രാവശ്യം പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.

കുഞ്ഞുട്ടിക്ക എന്നിട്ട് അവളോട് ഇതുവരെ ചോദിച്ചില്ലെ എവിടാ പോകുന്നത് എന്ന്.

ഇല്ല റോയി ഞാനെങ്ങനാ ചോദിക്കുന്നത്.

നബീസ ഇത്താക്ക് ചോദിക്കാലോ

അവളു പറഞ്ഞതാ ചോദിക്കാന്ന്. ഞാനാ പറഞ്ഞത് ചോദിക്കണ്ടാന്ന്

ഈ സമയത്താണ് സ്കൂൾ ബസ് പടിക്കൽ വന്ന് ഹോണടിച്ചത്. ബസിൽ നിന്ന് മോളും മോനും ഇറങ്ങി വരുന്നത് കണ്ട് ആർത്തിയോടെ ചെന്ന് 2 പേരേയും വാരിക്കൂട്ടി എടുത്തു.’

ഹായ് പപ്പ വന്നേ പപ്പ വന്നേ എന്നും പറഞ്ഞ് 2 പേരും ഉമ്മ കൊണ്ട് എന്നെ പൊതിഞ്ഞു അവരെ തിണ്ണയിലുരുത്തി അവർക്കായി കൊണ്ടുവന്ന പലഹാരം എടുത്ത് കൊടുത്തു.

പപ്പ എപ്പഴാ വന്നെ അമ്മ എന്തിയേ പപ്പ

അമ്മ ഇപ്പോ വരും എൻ്റെ മക്കള് കഴിക്ക്.

റോയി ഒന്നിങ്ങട് വരു

എന്താ കുഞ്ഞൂട്ടിക്കാ

എനിക്കൊരു സംശയം മോൻ വരുന്ന വിവരം അറിഞ്ഞിട്ട്. അവൾ ആരുടെയെങ്കിലും പോയി കാണുമോ .അവളുടെ കാമുകൻ്റെ കൂടെയോ മറ്റോ

ആവശ്യമില്ലാത്തതൊന്നും പറയണ്ട അവൾ എന്തേലും ആവശ്യത്തിന് പുറത്ത് പോയതായിരിക്കും

ഞാൻ പറഞ്ഞുന്നേയുള്ളൂ റോയി എന്നും കുട്ടികൾ എത്തുംമുൻപ് വരാറുള്ളതാ ഇന്നിപ്പോ വരേണ്ട സമയം കഴിഞ്ഞു ഫോണും ഓഫ് പോലീസിൽ അറിയിക്കുന്നതല്ലേ ബുദ്ധി

എന്താ കുഞ്ഞുട്ടിക്ക ഈ പറയുന്നത് അവളിപ്പോ വരും എന്നേയും മക്കളേയും ഇട്ടിട്ട് അവളൊരിടത്തും പോകില്ല. എന്തേലും അത്യാവശ്യത്തിന് പോയതായിരിക്കും. അവിടെ എന്തേലും താമസം വന്ന് കാണും.

ഞാനൊന്നും പറയുന്നില്ലേ

ഈ സമയത്താണ് വീടിൻ്റെ പടിക്കൽ ഒരോട്ടോ വന്ന് നിന്നത് ഓട്ടോയിൽ നിന്ന് തിടുക്കത്തിൽ അവളിറങ്ങി ഓട്ടോ കാരന് പൈസയും കൊടുത്ത് gate ഉം കടന്ന് ഓടിയാണ് അവളു വരുന്നത്. എന്നെ കണ്ടതും ആരോ പിടിച്ച് നിർത്തിയ പോലെ ഒന്ന് ശങ്കിച്ച് എന്നിട്ട് .ഓടി വന്ന് എന്നെ കെട്ടിപിടിച്ചു

റോയി എന്നാൽ ഞാനങ്ങോട്ട് പൊയ്ക്കോട്ടെ.

നിൽക്ക് കുഞ്ഞുട്ടിക്ക് എന്താ ഇത്ര ധൃതി

ഇച്ചായാ ഇതെപ്പോ വന്നു. മക്കള് വന്നോ ഇച്ചായാ

എൻ്റെ ദേഹത്ത് നിന്ന് അവളെ അടർത്തിമാറ്റിയിട്ട് ഞാനൽപ്പം നിങ്ങി നിന്നിട്ട് ചോദിച്ചു.

നിനക്ക് മക്കളെ കുറിച്ച് വല്ല വിചാരോം ഉണ്ടോ? നീ എവിടായിരുന്നു ഇതുവരെ? എന്നും നീ രാവിലെ പോകുന്നത് എങ്ങോട്ടാ? ഞാനിവിടെ വന്നിട്ട് എത്ര നേരമായി എന്നറിയോ നിനക്ക്? ഞാനിന്ന് വന്നില്ലായിരുന്നെങ്കിൽ എൻ്റെ മക്കൾഎന്തു ചെയ്തേനെ നിൻ്റെ ഫോണെവിടെ?

ഒറ്റ ശ്വാസത്തിൽ ഞാനിതെല്ലാം ചോദിക്കുന്നത് കേട്ട് അവളൊന്ന് പകച്ചു.

ഇച്ചായന് എന്താ അറിയേണ്ടത് ഞാനെല്ലാം പറയാം വീടിനകത്തോട്ട് വാ

വേണ്ട നിനക്ക് പറയാനുള്ളതെല്ലാം ഇവിടെ വെച്ച് പറഞ്ഞാ മതി എന്നിട്ട് തീരുമാനിക്കാം ഞാൻ വീട്ടിലേക്ക് കയറണോ അതോ നീ പുറത്തേക്ക് പോകണോ എന്ന്

ഒഴുകി വരുന്ന കണ്ണുനീർ തുടച്ച് കൊണ്ട് അവൾ പറയാൻ തുടങ്ങി.

ഇച്ചായൻ്റെ അമ്മ ഒരു മാസം മുൻപ് കാൽ വഴുതി ഒന്ന് വീണു കാലൊടിഞ്ഞ് കിടപ്പാ അമ്മയാ പറഞ്ഞത് ഇച്ചായനെ അറിയിക്കണ്ടാന്ന്. പകൽ അമ്മയുടെ കൂടെ ആശുപത്രിയിൽ നിന്നത് ഞാനാണ് .പിന്നെ വീട്ടിൽ വന്നപ്പോ ഞാൻ എന്നും പോകും അമ്മയുടെ കാര്യം നോക്കാൻ. 2 ചെറിയ കുഞ്ഞുങ്ങളെ കൊണ്ട് അവളെന്തു ചെയ്യാനാ കുട്ടികൾ പോയാ പിന്നെ ഞാനിവിടെ വെറുതെ ഇരിക്കുവല്ലേ അവൾക്ക് ഒരു സഹായമാകട്ടെന്ന് വച്ചു.

പിന്നെ ഫോൺ ഓഫ് ആയത് :ഇന്നലെ ഇച്ചായൻ രാത്രി വിളിച്ച് കഴിഞ്ഞ് ചാർജ് ചെയ്യാൻ മറന്നു.രാവിലെ മക്കളെടുത്ത് കളിച്ച് ചാർജ് തീർന്നു പോകാൻ നേരം ഫോൺ ഓഫ് അത് ചാർജ് ചെയ്യാൻ കുത്തിയിട്ടിട്ടാ ഞാൻ പോയത്. വേറെ ആരും വിളിക്കാൻ ഇല്ലാത്തതുകൊണ്ട് എനിക്ക് ഫോണിൻ്റെ ആവശ്യമില്ല.

ഇനി മക്കളുടെ കാര്യം: ഞാൻ എന്നും മക്കൾ വരുന്നതിന് മുൻപ് വീട്ടിൽ എത്താറുണ്ട്. ഇന്നും അങ്ങനെയോർത്താ ഞാൻ പോയത് അവിടെ ചെന്നപ്പോ അമ്മക്ക് പനിയും ശ്വാസംമുട്ടലും ഞാൻ അമ്മയെ കൊണ്ട് ആശുപത്രിയിൽ പോയി മരുന്നും വാങ്ങി വന്നപ്പോഴെക്കും ഇത്തിരി താമസിച്ച് പോയി. മക്കളെയോർത്ത് ആധിപ്പിടിച്ച് ഓടി വന്നതാ ഞാൻ

ഇനി എന്താ ഇച്ചായന് അറിയേണ്ടത്. എന്നും ചോദിച്ച് അവൾ കരഞ്ഞ് കൊണ്ട് നിലത്ത് കുത്തിയിരുന്നു. ഞാൻ ചെന്ന് എൻ്റെ പെണ്ണിനെ ചേർത്ത് പിടിച്ച് കൊണ്ട് കുഞ്ഞിക്കയോട് പറഞ്ഞു.

ഇക്ക കേട്ടല്ലോ ഇവള് പറഞ്ഞത്. ഞാനില്ലാത്തപ്പോ ഒരു കാമുകനേയും തേടി പോയതല്ല അവൾ. ഞാനിവിടെ ഇല്ലാത്തതിൻ്റെ കുറവ്വ് പരിഹരിച്ച് ഓടിനടന്ന് കാര്യങ്ങൾ നടത്തുവായിരുന്നു.പിന്നെ നിങ്ങളെ പോലെയുള്ളവർക്ക് ഒരു തോന്നലുണ്ട് ഭർത്താക്കൻമാർ അടുത്ത് ഇല്ലാത്ത ഭാര്യമാരെല്ലാം അഴിഞ്ഞാട്ടകാരികളാണന്ന്.

ഞാൻ തിരിഞ്ഞ് എൻ്റെ ഭാര്യയോടായി പറഞ്ഞു.

എനിക്ക് എൻ്റെ പെണ്ണിനെ സംശയമില്ല.ഞാൻ പിന്നെ ഇത്രയും നിന്നോട് ചോദിച്ചത് കുഞ്ഞൂട്ടിക്കായുടെ സംശയത്തിനുള്ള മറുപടിയാണ്.അത് നിൻ്റെ വായിൽ നിന്ന് തന്നെ അയാൾ കേൾക്കണമെന്ന് എനിക്ക് തോന്നി.

എന്നാൽ ഇനി കുഞ്ഞൂട്ടിക്ക പൊയ്ക്കോ വീട്ടിൽ ചെന്ന് നബീസ ഇത്ത വീട്ടിലുണ്ടോന്ന് നോക്ക്.

ഞാനെൻ്റെ പെണ്ണിനേയും മക്കളേയും ചേർത്ത് പിടിച്ച് കൊണ്ട് വീട്ടിനകത്തേക്ക് കയറി ഒരു ആനയെ തിന്നാനുള്ള വിശപ്പുമായി.

എന്നാലും എൻ്റെ ഇച്ചായൻ എന്നെ സംശയിച്ചില്ലേ

ഇല്ല മോളെ എനിക്കെൻ്റെ ഭാര്യയെ അറിയാം മറ്റ് ആരേക്കാളും. അവരും ഇവരും പറയുന്ന കേൾക്കുന്ന ഒരു ഭർത്താവല്ല നിൻ്റെ ഈ ഇച്ചായൻ.

അവളെ ചേർത്ത് പിടിച്ച് ആ മൂർദ്ധാവിൽ ചുംബിച്ച് ക്കൊണ്ട് ഞാൻ ദൈവത്തിന് ഒരായിരം നന്ദി പറഞ്ഞു ഇവളെ ഭാര്യയായി കിട്ടിയതിന്