സിദ്ധചാരു ~ ഭാഗം 15, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യു

പകൽവെളിച്ചം കണ്ണിമകളെ തഴുകിയപ്പോഴേക്കും സിദ്ധാർഥ് ഉണർന്നിരുന്നു …

അരികത്തായി പറ്റിച്ചേർന്നു കിടക്കുന്നചാരുവിനെ അപ്പോഴാണ് കണ്ടത് …

ഇന്നലെ നടന്നതെല്ലാം മൂടൽ മഞ്ഞുപോലെ മങ്ങൽ ആയ ചിലഓർമ്മകളായി മനസ്സിലൂടെ കടന്നുപോയി …

തന്റെ ഹൃദയം പറിച്ചുപോകുന്ന വേദന തോന്നിപ്പോയി അവൾ പടിയിറങ്ങുമെന്ന് തോന്നിയപ്പോൾ …

ഒരിയ്ക്കലും തന്നിൽ നിന്ന് വിട്ടകലാതിരിക്കാനായി ചെയ്തുപോയതാണ് ….

“ചാരു …”

അയാൾ ശബ്ദമില്ലാതെ മന്ത്രിച്ചു …

കരഞ്ഞുതളർന്നുറങ്ങുന്ന അവളുടെ മൂർദ്ധാവിൽ സിദ്ധാർഥ് അധരങ്ങളമർത്തി ….

കവിളിലൂടെ ഒലിച്ചിറങ്ങിയ ഉപ്പുനീരിനെ ചുംബനങ്ങൾ കൊണ്ട് ഒപ്പിയെടുത്തു ….

“ഇനി ….ഇനി നിനക്കെന്നെ വിട്ടു പോകാനാവുവോ ചാരു …??

ഇല്ല ചാരു …നീയിനിയെന്നും എന്നോടൊപ്പം വേണം …

അത്രക്ക് സ്വാർത്ഥനായിപ്പോയി ഞാൻ നിനക്കുവേണ്ടി …!!”

ക്ഷീണിച്ചുവാടിപ്പോയ മുഖത്തേക്ക് മറഞ്ഞുകിടന്ന മുടിയിഴകളൊന്നായി മാടിയൊതുക്കുമ്പോഴായിരുന്നു വിരലുകളുടെ സ്പർശനം അവളറിഞ്ഞത് …

ഞരക്കത്തോടെ അവൾ കണ്ണുകൾ മെല്ലെ തുറന്നു …

തന്റെ മുഖത്തോടുരുമ്മിയിരിക്കുന്ന സിദ്ധാർത്ഥിനെ കണ്ടപ്പോഴേക്കും അവളുടെ സകല നിയന്ത്രണവും പോയിരുന്നു …

“ചാരു …”

അടുത്ത വിളിയോടൊപ്പം സിദ്ധാർത്ഥിന്റെ കൈവിരലുകൾവീണ്ടും ചാരുവിനെ തൊടാനായി അടുത്തു …

“തൊട്ടുപോകരുത് …!!”

കിടക്കയിൽ നിന്നു സർവ്വശക്തിയുമെടുത്ത് പിടഞ്ഞെഴുന്നേററു ചാരു ….

“ചാരുവേ…. ഞാൻ …..!!”

സിദ്ധാർഥ് ദയനീയമായി അവളെ നോക്കി …

“ചാരുവോ …??

ഏതു ചാരു ….??

അവൾ മരിച്ചു ഇന്നലെ …

നിങ്ങൾ അവളെ കൊന്നു ….

ഈ നിൽക്കുന്നത് വെറും ജഡമാണ് …

പരിശുദ്ധി നശിച്ചുപോയ വെറും ശവശരീരം …”

തിരിച്ചൊന്നും പറയാതെ തല കുമ്പിട്ടിരിക്കുന്ന സിദ്ധാർത്ഥിനെ കണ്ടപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു ….

“ആഗ്രഹങ്ങളെല്ലാം പൂർത്തിയായില്ലേ …??

അതോ ഇനിയും എന്തെങ്കിലും ബാക്കിയുണ്ടോ …

ഉണ്ടെങ്കിൽ ഈ നിമിഷം അതും സാധിപ്പിക്കൂ …

പൂർണ്ണമായും ഞാൻ എന്റെ മരിച്ച ദേഹത്തെ നിങ്ങൾക്ക് വിട്ടുതന്നിരിക്കയാണ് ….”

വല്ലാത്തൊരാസക്തിയോടെ അവൾ പറഞ്ഞ വാക്കുകൾ …!!

സിദ്ധാർഥ് സ്വയം വെറുത്തുപോയി തന്റെ ചെയ്തിയെക്കുറിച്ചോർത്ത് ….

കണ്ണീരിനിടയിലും അവൾ ഭ്രാന്തമായി പൊട്ടിച്ചിരിച്ചു ….

അട്ടഹസിച്ചുകൊണ്ടവൾ അയാൾക്ക് നേരെ നടന്നടുത്തു …

“എന്തേയ് ….??ഒറ്റരാത്രി കൊണ്ട് മടുത്തോ …??”

“ചാരു…

ദയവുചെയ്ത് അങ്ങനെയൊന്നും പറയല്ലേ …

നീ എന്നെ വിട്ടുപോകാതിരിക്കാൻ ….

എനിക്ക് പറ്റിയ ഒരബദ്ധം …

എന്നോട് ക്ഷമിക്ക് മോളെ….”

അയാൾ യാചനയോടെ അവളെ ദയനീയമായി നോക്കി …

“അതിനു സിദ്ധാർഥ് എന്തുതെറ്റാണു ചെയ്തത് ….??

എന്തിനാണെന്നോട് ക്ഷമ ചോദിക്കുന്നത് …??”

പെട്ടെന്നവളിലുണ്ടായ രൂപമാറ്റം അയാളെ ഭയപ്പെടുത്തി ….

“സിദ്ധാർഥ് ഒറ്റരാത്രി കൊണ്ട് എന്നെ അനുഭവിച്ചു …

അതിലെനിക്ക് പരാതിയില്ല …

പക്ഷെ രാവിലെ ഉണരുമ്പോൾ ഒരു കെട്ട് നോട്ടുകെട്ട് ഇവിടെ കാണേണ്ടതാണ് …

അതിലാണ് എനിക്ക് വിഷമം ….!!”

അവൾ പൈശാചികമായി ഒന്നു പുഞ്ചിരിച്ചു ….

“മനസ്സിലായില്ല …!!”

സിദ്ധാർത്ഥിന്റെ മുഖഭാവം മാറി ….

“കീഴ്വഴക്കം അങ്ങനെയാണല്ലോ …

ഒരു രാത്രിക്ക് എത്രയാണ് ….??

മുൻപ് ഇങ്ങനെ അർക്കുംവേണ്ടി ചെയ്തുകൊടുത്തു ശീലമില്ല എനിക്ക് …”

“ചാരു ….!!”

സിദ്ധാർത്ഥിന്റെ ശബ്ദമുയർന്നു …

ചൂണ്ടുവിരൽ അവൾക്കു നേരെ ഉയർത്തുമ്പോഴും അയാളുടെ ചുണ്ടുകൾ വിറപൂണ്ടിരുന്നു ….

“നോ …!!

നിങ്ങളെ സ്നേഹിച്ച ആ പഴയ പൊട്ടിപ്പെണ്ണായ ചാരുവല്ല ഞാൻ …

ഈ നിൽക്കുന്നത് പ്രജ്ഞ നശിച്ച ശുദ്ധി നശിച്ച ഒരു പെണ്ണ് …!!

ഒരു രാത്രിയിലൂടെ
പെണ്ണിൽ നിന്നും വേറൊരുരൂപത്തിലേക്ക് ഞാൻ പരിണമിച്ചു ….!!

ആ രൂപമെന്താണെന്നറിയണ്ടേ നിങ്ങൾക്ക് ….??

അവളുടെ വാക്കുകൾ കേട്ട് അന്തിച്ചുനിന്ന സിദ്ധാർഥിനോട് ചേർന്ന് നിന്നവൾ മന്ത്രിച്ചു ..

“വേശ്യ …!!

യെസ് ….

നൗ ആം എ പ്രോസ്ടിട്യൂറ്റ് …”

സമനിലതെറ്റിയതുപോലുള്ള ആ വാക്കുകൾക്ക് മുഖമടച്ചുള്ള ഒരു അടിയായിരുന്നു മറുപടി …

പുകഞ്ഞുകൊണ്ടിരിക്കുന്ന കവിൾത്തടം അവൾ കൈകളാൽ മറയ്ക്കവേ അയാൾ അവളുടെ ഇരുചുമലിലും തന്റെ ബലിഷ്ഠമായ കൈകൾ ഉറപ്പിച്ചുകൊണ്ടവളെ ഭിത്തിയിൽ ചേർത്തുനിർത്തി …

“മേലിൽ ….

ഇനിമേലിൽ എന്റെ ചാരുവിനെ അങ്ങനെ വിളിച്ചുപോകരുത് …

അത് നീ സ്വയം വിളിക്കുന്നതായാൽപോലും ഇതായിരിക്കും അതിനുള്ള മറുപടി …”

പിന്നീടുള്ള ദിവസങ്ങളിൽ സ്വയമേയും പരസ്പരവുമുള്ള കുറ്റപ്പെടുത്തലുകൾക്ക് ഭാഗമാകുകയായിരുന്നു രണ്ടാളും …..!!

ഏതുനിമിഷവും വീടുവിട്ടു പോയേക്കാവുന്ന ചാരുവിൽ ഭയന്ന് അവളുടെ വെറുപ്പിനെ പങ്കിട്ടെടുത്ത് അയാൾ അവൾക്ക് കാവലായി നിന്നു …

ഒരല്പമൊന്നു പുറത്തേക്ക് പോയാലും തന്നെ വിട്ടുപോകുമോയെന്നു ഭയന്ന് അവളെ പിന്തുടർന്നുകൊണ്ടേയിരുന്നു സിദ്ധാർഥ് ..

പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു …

ഒരുദിവസം …!!

പൂനെയിൽ നിന്ന് നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങാൻ ശ്രമിക്കുകയായിരുന്നു സിദ്ധാർഥ് …

അങ്ങോട്ടേക്ക് പോകാമെന്നു വച്ചാൽ ചാരു കൂടെവരില്ലെന്ന് അയാൾക്കുറപ്പായിരുന്നു …

ആഗ്രഹിച്ചതുപോലെ അതിനുള്ള സാങ്ക്ഷൻ കിട്ടിയത് അമ്മയെ അറിയിക്കാനായി വരുമ്പോഴായിരുന്നു അവരുടെ മറുപടി അയാളെ ഞെട്ടിച്ചത് …

“മുത്തശ്ശിക്കെന്തോ പെട്ടെന്ന് വയ്യായ്ക തോന്നിയത്രേ …!!

ചാരുവിനെയും സ്വാതിയെയും കാണാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് …”

തന്നോടൊരു വാക്കുപോലും പറയാതെ പോലെ ചാരുവിനോടുള്ള അമർഷത്തിനുപകരം അവൾ എന്നെന്നേക്കുമായി അവിടെത്തന്നെ സ്ഥിരതാമസമാക്കുമോയെന്നുള്ള ഭയമായിരുന്നു….

സിദ്ധാർത്ഥിനെ മഥിച്ചുകൊണ്ടിരുന്നത് …!!

ശരംവിട്ടതുപോലെ തറവാട്ടിലേക്ക് പാഞ്ഞോടിയെത്തി അയാൾ …

എല്ലാവരും മുത്തശ്ശിക്ക് ചുറ്റുമുണ്ടായിരുന്നു …

ദീനം ദിനംപ്രതി കൂടിയത് അവരുടെ ചുക്കിച്ചുളിഞ്ഞ മുഖത്തിന്റെ അവസാനത്തെ തെളിച്ചവും മങ്ങുന്നതിലൂടെ സിദ്ധാർഥ് തിരിച്ചറിഞ്ഞു ….

പതിയെ ചെന്ന് അവരുടെ കരം ഗ്രഹിച്ചു …

“ചാരു…. എവിടെ മോനെ …??

എന്റെ കുട്ടീടെ ദേഷ്യം ഇതുവരെ മാറിയില്ലേ …??”

ഞെട്ടലോടെയായിരുന്നു അതുകേട്ടത് …

“ചാരു …ചാരു ഇങ്ങോട്ടേക്ക് വന്നില്ലേ …??”

ഉള്ളിലൊരാന്തലോടെ അത് ചോദിക്കുമ്പോഴും എല്ലാവരുടെയും മുഖത്തു അതിശയം പ്രകടമായിരുന്നു …

“ഇവിടേയ്ക്കോ ….??

ഞാൻ കരുതിയത് രണ്ടാളും ഒരുമിച്ചുണ്ടെന്നാ …!!”

അവിടേക്ക് കയറിവന്നുകൊണ്ട് ചാരുവിന്റെഅച്ഛൻ അയാളുടെ ചുമലിൽ കൈ പതിപ്പിച്ചു …

അവിടെ നിന്നിറങ്ങിയതാണ് സിദ്ധാർഥ് …!!

ചാരുവിനെ തേടി …

അലയാത്ത ഇടങ്ങളില്ലായിരുന്നു ചോദിക്കാത്ത ആൾക്കാരും ….

ഇത്രയും ദിവസം കൂടെ നിഴൽ പോലെ ഉണ്ടായിരുന്നതിനാലാകാം അവൾ വീടുപേക്ഷിച്ചു പോകാഞ്ഞതെന്ന സിദ്ധാർത്ഥിന്റെ പൊള്ളയായ വിശ്വാസം ബെഡ്റൂമിലെവിടെയോ വലിച്ചെറിഞ്ഞപ്പെട്ട പ്രെഗ്നൻസി കിറ്റ് തകർത്തു കളഞ്ഞു ….!!

അയാൾ സ്വയമറിഞ്ഞു താനൊരച്ഛനാകാൻ പോകുകയാണെന്ന് …

അതുകൊണ്ടുതന്നെയാകും ചാരു തന്നെവിട്ട് പോയതെന്ന് മനസ്സിലാക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല …

…..തന്റെ കുഞ്ഞിനെ …..ചാരുവിനെ …

അടുത്തൊന്നുകിട്ടാനുള്ള പ്രയാണം …!!

പക്ഷെ …!!

“നീയെന്നെ തോൽപ്പിച്ചുകളഞ്ഞല്ലോടീ ….??”

സിദ്ധാർഥ് ദീനമായി ചാരുവിനെ നോക്കി …

“എവിടെയെങ്കിലും എനിക്കൊന്ന് ജയിക്കണ്ടേ സിദ്ധാർഥ് …!!”

ചാരു പുച്ഛത്തോടെ അയാളെ നോക്കി …

“നിങ്ങളെന്തു കരുതി …??

നിങ്ങളടിച്ചേൽപ്പിച്ച ഈ വിഴുപ്പുഭാരം ജീവിതകാലം മുഴുവൻ ഞാൻ ചുമക്കുമെന്നോ….???

ഇതുപോലെ നിങ്ങളെന്നിൽ അടിച്ചേൽപ്പിക്കുന്ന കുഞ്ഞുങ്ങളെ പെറ്റുപോറ്റി നിങ്ങൾക്ക് വിധേയപ്പെട്ട് ജീവിക്കുമെന്നോ ….

അതിനു ഞാൻ സർവം സഹയായ സ്ത്രീത്വത്തിന്റെ പുനർജന്മമൊന്നുമല്ല സിദ്ധു …!!

പ്രതികരണ ശേഷി എനിക്കുമുണ്ട് ….

പ്രതികാരം നിങ്ങളോടും …!!”

അടക്കിവച്ച കോപം മുഴുവൻ പൊട്ടിയൊലിക്കുമ്പോഴും ചാരു ക്ഷീണിതയായില്ല …

ഇനിയും അയാളോട് പൊട്ടിത്തെറിക്കാനുള്ള വെമ്പൽ ഏറിവരുന്നത് അവൾ തിരിച്ചറിഞ്ഞു …

“നിനക്കെന്നോടല്ലേ ചാരുവേ ദേഷ്യം …??

അതിനു ഈ കുഞ്ഞെന്തു പിഴച്ചു …!!

അതിനോടെന്തിനാ നിന്റെയീ അർത്ഥമില്ലാത്ത പക …??”

സിദ്ധാർഥും വാക്കുകൾ കൊണ്ടുള്ള പോരിന് തയാറെടുക്കുന്നുണ്ടായിരുന്നു …

“നല്ല ചോദ്യം …!!”

ചാരു ചിരിച്ചുകൊണ്ട് തന്റെ കൈകൾ കൊട്ടി …

“ഒന്നിനോടുള്ള പക മറ്റൊന്നിലൂടെ തീർക്കുന്നതെങ്ങനെയെന്നു ഞാൻ നിങ്ങളിൽനിന്നാണ് പഠിച്ചത്…..

കുടുംബവൈരാഗ്യം തീർക്കാൻ കുടിപ്പകയെക്കുറിച്ച് ഒന്നുമറിയാത്ത ഒരു പെൺകുട്ടിയെ ചതിക്കാൻ കരുക്കൾ നീക്കിയ നിങ്ങളിൽ നിന്ന് …

ഞാനെന്ന കാലാളിലൂടെ എന്റെ കുടുംബത്തിനെ മുഴുവൻ പടവെട്ടിപ്പിടിക്കാമെന്ന നിങ്ങളുടെ തന്ത്രം ഞാൻ സ്വീകരിച്ചു…

അത്രമാത്രം …!!”

നിസ്സംഗതയായിരുന്നു ആ വാക്കുകളിൽ …

“അതും ഇതും തമ്മിൽ എന്തെങ്കിലും ഒരു സാമ്യമുണ്ടോ …??

ചെറുപ്പത്തിന്റെ വിവേകമില്ലായ്മയിൽ എനിക്കുപറ്റിയ ഒരു അബദ്ധം …!!”

“മതിയാക്ക്‌ സിദ്ധു…..

കേട്ടുകേട്ടു തഴമ്പിച്ചുപോയി ഈ വാക്കുകൾ …

നിങ്ങൾക്ക് പറ്റുന്നതെല്ലാം അബദ്ധം …!!

വിവേകമില്ലായ്മ…!!

വിവരമയില്ലായ്മ …!!

ഞാൻ ചെയ്യുന്നതൊക്കെയും പൊറുക്കാനാകാത്തതും…..

ഈ ന്യായം വിലപ്പോവില്ല സിദ്ധു …

നിങ്ങളോടെനിക്ക് ഇനിയൊന്നും സംസാരിക്കാനില്ല …

ഞാൻ പോകുന്നു …”

അയാളെ കടന്നുപോകാനൊരുങ്ങിയ ചാരുവിന്റെ കാതിൽ അയാളുടെ നിലവിളി വീണു …

“പൊയ്ക്കോളൂ എവിടെയാണെന്നുവച്ചാൽ….

നിനക്കിഷമല്ലെങ്കിൽ നിന്റെ കൺവെട്ടത്തുപോലും ഞാൻ ഇനി വരില്ല….

പക്ഷെ…!!

എന്റെ ….അല്ല….

നമ്മുടെ കുഞ്ഞിനെ നീ കൊല്ലരുത് …

അതിനു നീ ഇനിയും മുതിർന്നാൽ നീ ഏറ്റവും കൂടുതൽ വെറുക്കുന്ന നമ്മുടെ കണ്ടുമുട്ടലുകൾ ഇനിയും ഉണ്ടാവും ….!!”

ഇനിയും ഇവിടെ നിന്നാൽ ഒരുപക്ഷെ തന്റെ അടച്ചുപൂട്ടിയ വികാരങ്ങളും വിഷമങ്ങളും ആ നെഞ്ചിൽ തീർക്കേണ്ടി വരുമോയെന്നു ചാരു ഭയന്നുപോയി …

നിറഞ്ഞുവന്ന കണ്ണുകൾ സിദ്ധാർഥ് കാണാതിരിക്കാനായി ചാരു വേഗത്തിൽ നടന്നകന്നു …

“മോളെ ഒരാൾ കാണാൻ വന്നിട്ടുണ്ട് …!!”

വീട്ടിലേക്ക് ചെന്നപ്പോഴായിരുന്നു രാച്ചിയമ്മ ഉമ്മറത്തേക്ക് ഓടിവന്ന് ചാരുവിനെ അറിയിച്ചത് …

ആരാണ് തന്നെക്കാണാൻ …??

അകത്തേക്ക് കയറുന്നതിനു മുൻപേ പുറത്തേയ്ക്ക് വന്ന ആളെ കണ്ട് ചാരു ഒരു നിമിഷം നിന്നുപോയി …

“അർജുൻ …

താനിവിടെ ….??”

“എല്ലാം പറയാം ചാരു….

പക്ഷെ അതിനുമുന്നെ താനറിയേണ്ട ചില കാര്യങ്ങളുണ്ട് …”

“സിദ്ധാർത്ഥിന്റെ വക്കാലത്തുമായാണ് അർജുന്റെ വരവെങ്കിൽ കേൾക്കാൻ എനിക്ക് താല്പര്യമില്ല …”

“വക്കാലത്ത് അല്ല …!!

ആരെപ്പറ്റിയുംകുറ്റം പറയാനുമല്ല …

പക്ഷേ ഇതിനിടിയിലെപ്പോഴോക്കെയോ താൻ അറിയാതെപോയ ചില സത്യങ്ങളുണ്ട് …

അല്ലെങ്കിൽ അറിയാൻ ശ്രമിക്കാഞ്ഞവ …

എല്ലാം കെട്ടുകഴിയുമ്പോൾ സിദ്ധാർഥിനോടുള്ള നിന്റെ സമീപനം മാറും…

എനിക്കുറപ്പാണ് …!!”

“വേണ്ട ….!!

ആ സമീപനം ഈ ജന്മത്തിൽ മാറില്ല …

വീണ്ടും കെട്ടിച്ചമച്ച നുണകൾ കേൾക്കാൻ എനിക്ക് താല്പര്യമില്ല ….

പറഞ്ഞുവിട്ട ആളോട് തന്നെ ചെന്ന് പറഞ്ഞേക്ക് ചാരുവിന് ഇനിയൊരിക്കലും അയാളെ വിശ്വസിക്കാനാകില്ലെന്ന് …”

“അർജ്ജുനെ പറഞ്ഞുവിട്ടത് സിദ്ധു അല്ല ഞാനാ …!!”

അർജുന്റെ പിറകിൽ നിന്ന ആളെ കണ്ട് ചാരു അന്ധാളിച്ചു നിന്നുപോയി …

“അച്ഛൻ …!!”

“അതെ മോളെ …!!

നിന്നെകൂട്ടിക്കൊണ്ട് പോകാനാണ് ഞങ്ങൾ വന്നത് …

ഒരു തറവാട് മുഴുവൻ നിന്റെയും നിന്റെ ഉള്ളിൽക്കിടക്കുന്ന ഞങ്ങളുടെ പേരക്കിടാവിനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളൊത്തിരിയായി …”

“ഞാൻ …ഞാൻ എങ്ങോട്ടേക്കുമില്ല അച്ഛാ …!!”

“മോൾ വരണം …

അവിടെയൊരാൾ നിന്നെ കാത്തിരിക്കുന്നുണ്ട്…

ഞങ്ങളെക്കാളേറെ നിന്നെ ഓർത്തിരിക്കുന്നുണ്ട് …

ആ ആൾക്കുവേണ്ടിയാണ് അച്ഛൻ മോളോട് അപേക്ഷിക്കുന്നത് …”

ചാരുഎതിരഭിപ്രായം പറയുന്നതിന് മുൻപേ അച്ഛൻ അവളുടെ കൈകളിൽ മുറുകെപ്പിടിച്ചിരുന്നു ….

അദ്ദേഹത്തിന്റെ തോളിൽ ചാഞ്ഞുകൊണ്ട് നടന്നുനീങ്ങുന്ന ചാരുവിനെക്കണ്ടു രാച്ചിയമ്മയുടെ കണ്ണുകൾ നിറഞ്ഞു …!!

സിദ്ധാർഥ് മോൻ പറഞ്ഞ പെൺകുട്ടി ചാരുമോളാണെന്ന് വൈകിയെങ്കിലും അവരും തിരിച്ചറിഞ്ഞിരുന്നു …!!

തറവാട്ടിലേക്ക് ചെല്ലുമ്പോൾ നാടുവിട്ടുപോയ മകളുടെ തിരിച്ചുവരവ് കാണാൻ കണ്ണിലെണ്ണയൊഴിച്ചു ഉമ്മറപ്പടിയിൽ ചാരിയിരിക്കുന്ന അമ്മയെകണ്ടപ്പോൾ ചാരുവിന്റെ ഉള്ളം വിങ്ങി …!!

“മോളെ …”

വിറയ്ക്കുന്ന ശബ്ദത്തോടെ അവർ വിളിച്ചതും അവളെ ചേർത്തുപിടിച്ചു മാറോടണച്ചതും ഒരുമിച്ചായിരുന്നു …

നരവീണ മുടിനാരിലൂടെ വിരലുകളോടിച്ചപ്പോഴും ചരുവിന്റെ മുഖം കുറ്റബോധം കൊണ്ട് താഴ്ന്നിരുന്നു ….

“കല്യാണിക്കുട്ടി വയസ്സിയായി അല്ലേ …!!”

വേദനയോടെ അവൾ ചോദിച്ചു …

അവർ വിമ്മിക്കരഞ്ഞുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു ….

“എത്ര നാളായി നിന്നെ കണ്ടിട്ട് എന്റെ മോളെ …??”

അവൾ മറുത്തൊന്നും പറയാതെ അകത്തേക്ക് കയറാനൊരുങ്ങിയതും അഭിമുഖമായി ചരിഞ്ഞുയർന്നുനിന്നിരുന്ന ഭിത്തിയിൽ വിളക്കുവെട്ടത്തിൽ പ്രകാശിക്കുന്ന ഫോട്ടോ കണ്ട് വെള്ളിടി വെട്ടിയത്പോലെ അവിടെ തറഞ്ഞുനിന്നുപോയി ….!!!

തുടരും….