ഒന്നുമില്ലാതെയാണോ അരുണേട്ടൻ എന്നോട് അടുപ്പത്തിൽ പെരുമാറിയത്. ചോദിക്കുമ്പോൾ അവൾ കരഞ്ഞു പോയിരുന്നു…

യോഗ്യത

എഴുത്ത്: ദേവാംശി ദേവ

==================

അമ്പലത്തിൽ നിന്നും വളരെ സന്തോഷത്തോടെ വീട്ടിലേക്ക് ഓടി വന്നതായിരുന്നു വൈഗ..ഇന്ന് അവളുടെ അരുണേട്ടന്റെ പിറന്നാളാണ്..

അവന്റെ എല്ലാ പിറന്നാളിനും അവൾ അമ്പലത്തിൽ പോയി അവന്റെ പേരിൽ വഴിപാട് നടത്തും..എന്നിട്ട് അവളും അമ്മയും കൂടി അതേ പറമ്പിൽ തന്നെ വീട് വെച്ച് താമസിക്കുന്ന അരുണിന്റെ വീട്ടിലേക്ക് പോകും..പിന്നെ സദ്യ ഒരുക്കുന്നതും കഴിക്കുന്നതുമൊക്കെ ഒരുമിച്ചാണ്..

വീട്ടിലേക്ക് കയറി വരുമ്പോൾ പുറകു വശത്തെ വരാന്തയിൽ ഇരുന്ന് നേര്യതിന്റെ തുമ്പുകൊണ്ട് കണ്ണു തുടക്കുന്ന അമ്മയെയാണ് അവള് കാണുന്നത്..

“അമ്മേ..എന്ത് പറ്റി..എന്തിനാ കരയുന്നത്..”

“ഏയ് ഒന്നൂല്ല മോളെ..ഞാൻ എന്തൊക്കെയോ ഓർത്ത്..”

“അച്ഛനെയോർത്തുകാണുമല്ലേ..

വേഗം എഴുന്നേറ്റ് വന്നേ..നമുക്ക് അരുണേട്ടന്റെ വീട്ടിൽ പോകാം.”

“വേണ്ട മോളെ…നമുക്ക് ഇങ്ങോട്ടും പോകേണ്ട..”

“പോകണ്ടെന്നോ..ഇന്ന് അരുണേട്ടന്റെ പിറന്നാളാണ്..ചെന്നിട്ട് എന്തെല്ലാം ജോലിയുണ്ടെന്നോ..”

“അവിടെ ഇപ്പൊ ആഘോഷം നടക്കുവായിരിക്കും..വേണുവും സുമയും വൃന്ദയും വന്നിട്ടുണ്ട്..”

“ആഹാ… എന്നിട്ടാണോ അമ്മയിവിടെ ഇരിക്കുന്നത്..ചെറിയച്ഛനും ചെറിയമ്മയും എന്ത് കരുതും.
വേഗം വന്നേ ..”

“വേണ്ട മോളെ..നമുക്ക് അങ്ങോട്ടേക്ക് പോകേണ്ട..അവിടെ അരുണിന്റെയും വൃന്ദയുടെയും വിവാഹം ഉറപ്പിക്കുവാണ്.”
അമ്മപറയുന്നത് വിശ്വസിക്കാൻ കഴിയാതെ വൈഗ നിന്നു..

“രാവിലെ വേണു തന്നെയാണ് വന്ന് പറഞ്ഞത്..”

വൈഗയുടെ അച്ഛൻ വിനയന്റെ അനിയനും അനിയത്തിയുമാണ് വേണുവും വസുധയും. വസുധ ഇഷ്ടപ്പെട്ട ആളോടൊല്പം ഇറങ്ങി പോവുകയായിരുന്നു..എങ്കിലും അവർക്ക് കൊടുക്കാനുള്ളതൊക്കെ അവരുടെ അച്ഛൻ കൊടുത്തു..നന്നായി മ ദ്യപിക്കുമായിരുന്ന വസുധയുടെ ഭർത്താവ് അതെല്ലാം നഷ്ടപ്പെടുത്തി..ഒരു കോടീശ്വരിയെ വിവാഹം  ചെയ്ത വേണുവിന് പിന്നെ കുടുംബവുമായൊന്നും വലിയ ബന്ധം ഉണ്ടായിരുന്നില്ല

വസുധയുടെ ഭർത്താവ് മരിച്ച ശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന അവരെയും അരുണിനെയും കൂട്ടി കൊണ്ടുവന്ന് തന്റെ പേരിലുള്ള കുറച്ച് സ്ഥലം എഴുതി കൊടുക്കുകയും അതിൽ വീടുവെച്ച് കൊടുക്കുകയും അദ്ദേഹത്തിന്റെ മരണം വരെ അരുണിനെ പഠിപ്പിക്കുകയുമൊക്കെ ചെയ്തത് വൈഗയുടെ അച്ഛനാണ്. അന്ന് വസുധ തന്നെയാണ് “വൈഗ എന്റെ അരുണിന്റെ പെണ്ണാണ്” എന്ന് പറഞ്ഞത്.

ഇപ്പൊ കുറച്ചു കാലം മാത്രമേ ആയിട്ടുള്ളു വേണുവും കുടുംബവും എല്ലാവരോടും സഹകരിച്ച് തുടങ്ങിയിട്ട്.

“മോളെ…” അമ്മ വിളിച്ചതും അവൾ അമ്മയെ ഒന്ന് നോക്കിയിട്ട് നേരെ അരുണിന്റെ വീട്ടുലേക്ക് ഓടി..

“നീ എന്താ വൈഗേ ഓടി പിടഞ്ഞു വരുന്നത്..”

“അരുണേട്ടൻ എവിടെ അമ്മായി.”

“അവൻ മുകളില് ഉണ്ട്..വൃന്ദമോളുമായി സംസാരിക്കുകയാ..നീ ഇപ്പൊ അങ്ങോട്ടേക്ക് പോകണ്ട.” വസുധ പറയുന്നത് കേൾക്കാതെ അവൾ നേരെ ടെറസ്സിലേക്ക് ഓടി..അവിടെ അരുണും വൃന്ദയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുവാണ്.

“അരുണേട്ടാ..”

“ആ..വൈഗയോ..ഇതുകണ്ടോ വൈഗേ നീ..വൃന്ദ ബെർത്ഡേ ഗിഫ്റ്റ് തന്നതാ.” കൈയ്യിലിരുന്ന പുതിയ മോഡൽ ഐ ഫോൺ ഉയർത്തി കാണിച്ച് അവൻ പറഞ്ഞു.

“അരുണേട്ടനോട് എനിക്ക് ഒറ്റക്ക് സംസാരിക്കണം.” വൃന്ദയെ നോക്കി വൈഗയത് പറയുമ്പോൾ ഒന്നും മിണ്ടാതെ അവൾ താഴേക്ക് പോയി.

“എന്താ അരുണേട്ട ഇതൊക്കെ..ഏട്ടന്റെയും വൃന്ദയുടെയും വിവാഹം ഉറപ്പിക്കുകയാണോ..”

“അതേ..”

“അപ്പൊ നമ്മള് തമ്മിലുള്ള ബന്ധമോ..”

“നമ്മൾ തമ്മിൽ എന്ത് ബന്ധമാ ..”

“ഒന്നുമില്ലാതെയാണോ അരുണേട്ടൻ എന്നോട് അടുപ്പത്തിൽ പെരുമാറിയത്.”
ചോദിക്കുമ്പോൾ അവൾ കരഞ്ഞു പോയിരുന്നു.

“അത് നിന്നെ കെട്ടണമെന്ന് അമ്മ പറഞ്ഞു..കേട്ടാൻ പോകുന്ന പെണ്ണിനോടുള്ള അടുപ്പം ഞാൻ നിന്നോട് കാണിച്ചു..ഇപ്പൊ വൃന്ദയെ മതിയെന്ന് പറഞ്ഞതും അമ്മ തന്നെയാ..”

“അപ്പൊ അരുണേട്ടന് ഒരു തീരുമാനവും ഇല്ലേ..”

“അമ്മയുടെ തീരുമാനം തന്നെയാ എന്റെയും.” അരുണിന്റെ മറുപടി കേട്ടപ്പോൾ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ അവൾ വീട്ടിലേക്കോടി..അമ്മയുടെ മടിയിൽ വീണ് കരഞ്ഞു..കുറെ കരഞ്ഞപ്പോൾ അവൾക്ക് അശ്വാസം തോന്നി..

ദിവസങ്ങൾ ഓടി മറഞ്ഞു..അരുണിന്റെയും വൃന്ദയുടെയും വിവാഹം ഉറപ്പിച്ചു.. വൈഗക്കും അമ്മക്കും ക്ഷണമുണ്ടായിരുന്നു..അവർ പോകാൻ തന്നെ തീരുമാനിച്ചു.

വിവാഹത്തിന്റെ അന്ന് രാവിലെ അമ്പലത്തിൽ പോയ വൃന്ദ തലകറങ്ങി വീണു..കൂടെ പോയ ആരൊക്കെയോ ചേർന്ന് അവളെ ഹോസ്പിറ്റലിൽ എത്തിച്ചു..വിവരമറിഞ്ഞ് അരുണും വസുധയും ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

“ഡോക്ടർ എന്താ എന്റെ കുഞ്ഞിന് പറ്റിയത്..” വസുധ കരഞ്ഞുകൊണ്ട് വൃന്ദയെ പരിശോധിക്കുന്ന ഡോക്ടറോട് ചോദിച്ചു..

“പേടിക്കാൻ ഒന്നുമില്ല..ആ കുട്ടി മൂന്ന് മാസം പ്രെഗ്നന്റ് ആണ്.. ഈ സമയത്ത് തലകറക്കമൊക്കെ സാധാരണയാണ്.. പേടിക്കാനൊന്നും ഇല്ല.” അരുൺ ദേഷ്യത്തോടെ വൃന്ദയുടെ അടുത്തേക്ക് പാഞ്ഞു..

“കണ്ടവന്റെ  കുഞ്ഞിനെയും വയറ്റിലിട്ട് എന്റെ ഭാര്യയായി വാഴാമെന്ന് കരുതിയോ നീ..” ദേഷ്യത്തോടെ അവൻ അവളോട് ചോദിച്ചു..

“അരുണെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്..എനിക്കൊരു റിലേഷൻ ഉണ്ടായിരുന്നു. അത് ബ്രേക്ക് അപ്പ് ആയി കഴിഞ്ഞ ശേഷമാണ് ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്..അബോർട് ചെയ്യാൻ ശ്രമിച്ചതാ..എന്റെ ഹെൽത്ത് ഓകെ അല്ലാത്തതുകൊണ്ട് പറ്റിയില്ല..അതുകൊണ്ടാണ് എനിക്ക് അരുണിനെ പോലൊരാളെ വിവാഹം കഴിക്കാൻ സമ്മതിക്കേണ്ടി വന്നത്…നിങ്ങൾക്ക് സ്വപ്നം കാണാൻ പറ്റുന്നതിലും കൂടുതൽ സ്ത്രീധനം എന്റെ അച്ഛൻ തരാമെന്ന് സമ്മതിച്ചത്.”

“വേണുവേട്ട…നിങ്ങളുടെ സ്വന്തം കൂടപിറപ്പ് അല്ലെ ഞാൻ..എന്നിട്ടും എന്നോടും എന്റെ മോനോടും ഈ ചതി വേണ്ടായിരുന്നു.” വസുധ കരഞ്ഞുകൊണ്ട് വേണുവിനോട് ചോദിച്ചു..

“ഞാനെന്ത് ചതി ചെയ്തെന്ന നീ പറയുന്നത്…എനിക്ക് എന്റെ മോളുടെ ഭാവിയാണ് വലുത്..നിനക്കും അതുതന്നെയല്ലേ വലുത്..അതുകൊണ്ടല്ലേ നീ വൈഗയെ ഒഴിവാക്കി എന്റെ മോളെ സ്വീകരിക്കാൻ തയാറായത്.” അതിനൊരു മറുപടി പറയാൻ അവർക്കോ അവരുടെ മോനോ ഉണ്ടായിരുന്നില്ല.

“ഇപ്പോഴും ഈ വിവാഹത്തിന് ഞങ്ങൾക്ക് സമ്മതമാണ്..നിങ്ങൾ ചോദിക്കുന്ന സ്ത്രീധനം ഞാൻ തരാം.”

വേണു അത് പറയുമ്പോൾ അയാളെ ദഹിപ്പിച്ച് നോക്കിക്കൊണ്ട് അരുണിന്റെ കൈയ്യും പിടിച്ച് വസുധ അവിടുന്ന് ഇറങ്ങി..

**************”**

“ഏട്ടത്തി ഒന്നും പറഞ്ഞില്ല..”

“ഞാനെന്ത് പറയാനാ വസുധേ..വൈഗ മോളുടെ ഇഷ്ടം.. അതിനപ്പുറം എനിക്കൊന്നും ഇല്ല..ഞാൻ അവളെ വിളിച്ചിട്ട് വരാം.” അകത്തേക്ക് പോയവർ അൽപ സമയത്തിനകം വൈഗയെയും കൂട്ടി പുറത്തേക്ക് വന്നു..

“എന്താ അമ്മായി എന്നെ കാണണമെന്ന് പറഞ്ഞത്.”

“മോള് എന്നോട് ക്ഷമിക്കണം..മുഹൂർത്തത്തിന് വിവാഹം നടന്നില്ലെങ്കിൽ നാണക്കേടാണ്..എല്ലാം മറന്ന് മോള് ഈ വിവാഹത്തിന് സമ്മതിക്കണം.”

“മറക്കാൻ ഞാനൊന്നും മനസ്സിൽ വെച്ചിട്ടില്ല അമ്മായി..” അത് കേട്ടതും  അരുണിന്റെയും വസുധയുടെയും മുഖം തെളിഞ്ഞു..

“പക്ഷെ ഈ വിവാഹം നടക്കില്ല..എന്നെ വിവാഹം കഴിക്കാനുള്ള യോഗ്യതയൊന്നും അമ്മായിയുടെ മകനില്ല..സാധാരണ ഒരു ഫിനാൻസിൽ അല്ലെ അരുണേട്ടന് ജോലി..ഞാനൊരു ഗവർമെന്റ് ഉദ്യോഗസ്ഥയല്ലേ..”

“ഗവർമെന്റ് ഉദ്യോഗസ്ഥയോ..” രണ്ടുപേരും ഞെട്ടലോടെ ചോദിച്ചു.

“അതേ വസുധേ..നമ്മുടെ കൃഷി ഓഫീസിൽ അവൾക്ക് ജോലി കിട്ടി..ജോയിൻ ചെയ്തിട്ട് ഒരാഴ്ചയായി..കല്യാണ തിരക്കിൽ നിങ്ങൾ  അറിഞ്ഞിട്ടുണ്ടാവില്ല.” ഒന്നും മിണ്ടാതെ വസുധയും അരുണും തിരിഞ്ഞു നടന്നു..

“അമ്മായി..” വൈഗ വിളിച്ചതും പ്രതീക്ഷയോടെ അവർ തിരിഞ്ഞു നോക്കി.

“നമ്മുടെ ഗോവിന്ദൻ മാഷിന്റെ മകൻ ദീപുവേട്ടന്റെ ആലോചന വന്നിട്ടുണ്ട് എനിക്ക്..അടുത്തഴച്ച അവർ ഉറപ്പിക്കാൻ വരും.രണ്ടുപേരും വരണം. ദീപുവേട്ടനും എന്നെ പോലെ സർക്കാർ ജോലിക്കാരൻ അല്ലെ..അതിലുപരി വാക്കിന് വിലയുള്ളവനും. ചേരേണ്ടതെ ചേരു” അത്രയും പറഞ്ഞ് അവൾ അമ്മയേയും കൂട്ടി അകത്തേക്ക് നടന്നു..

ദീപു..നാട്ടിലെ പ്രമുഖനായ ഗോവിന്ദൻ മാഷിന്റെ ഏക മകൻ..ഉന്നത വിദ്യാഭ്യാസമുള്ളവൻ..സർക്കാർ ഉദ്യോഗസ്ഥൻ..കാണാനും സുന്ദരൻ..ഇട്ട് മൂടാനുള്ള സ്വത്ത്..

എന്തുകൊണ്ടും തന്നെക്കാൾ മികച്ചതാണ് അവൾക്ക് കിട്ടയതെന്നുള്ള നിരാശയോടെ അരുൺ ആ വീടിന്റെ പടികൾ ഇറങ്ങി..