കടലെത്തും വരെ ~ ഭാഗം 26, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അഖിലയുടെ രീതികളും പെരുമാറ്റവും അവളുടെ മാതാപിതാക്കളിൽ കുറച്ചൊന്നുമല്ല സംശയം ജനിപ്പിച്ചത്. അവൾ എവിടേയ്‌ക്കോ പോയിരിക്കുന്നു. അതും ആരോടും പറയാതെ. അവളുടെ ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ ഒരവസ്ഥ വന്നിട്ടും അവൾ അങ്ങോട്ട് പോയിട്ടില്ല. അവിടെ വിളിക്കുമ്പോൾ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഇവളെന്നാണ് തിരിച്ചു പോകുന്നത്?

അവൾ വന്നപ്പോൾ രാത്രി ആയി

“നി എവിടെ പോയിരുന്നു? അവളുടെ അമ്മ അവളോട് ചോദിച്ചു

“ഗോവിന്ദിനെ കാണാൻ “അവൾ വാശിയോടെ പറഞ്ഞു. ഒറ്റ അടി വീണു അവളുടെ മുഖത്ത്

“ധിക്കാരം പറയുന്നോടി “അമ്മ അലറി

“ധിക്കാരമല്ല.ഞാൻ ഗോവിന്ദിനെ കാണാൻ പോയതാ ..എനിക്ക് മടുത്തു എന്റെ ജീവിതം ..അവൻ സമ്മതിക്കുകയാണെങ്കിൽ അവന്റെയൊപ്പം ജീവിക്കാമെന്ന് കരുതി പോയതാ “അവൾ കൂസലില്ലാതെ പറഞ്ഞു

“എന്റെ ദൈവമേ എന്തൊക്കെയാ ഈ കേൾക്കുന്നത് ?നാശം പിടിച്ചവളെ നീ ഞങ്ങളെ മാനം കെടുത്തുമല്ലെടി “‘അമ്മ തലയിൽ കൈ വെച്ചു പിന്നെ അടിക്കാൻ ഓങ്ങി

“എന്നെ തൊട്ടു പോകരുത് .. ..കുറെ വർഷങ്ങളായി കണ്ടവന്റെ അടിയും ചവിട്ടും കൊണ്ട് ജീവിക്കുന്നു. ഇനി നിങ്ങളുടെ കൂടെ കൊള്ളാൻ വയ്യ .അച്ഛനുമമ്മയും ആണെന്നൊന്നും നോക്കില്ല. അടിച്ചാൽ ഇനി ഞാൻ തിരിച്ചടിക്കും “

അവൾ വീറോടെ പറഞ്ഞു

അച്ഛനും അമ്മയും സ്തംഭിച്ചു പോയി

“ഒരുത്തനെ കണ്ടു പിടിച്ചു തന്നേക്കുന്നു ..അയാൾ എങ്ങനെയാ എന്നോട് എന്നറിയാമോ ?ഞാൻ അയാൾക്കൊരു സെക്സ് ടോയ് ആണ് .അതിനു മാത്രമുള്ള ഒരു ഉപകരണം .അയാൾക്കൊരു കാമുകി ഉണ്ട് ..അയാളുടെ ഉള്ളിൽ ഇന്നും അവളാണ് ..അവളെ ഓർത്തു കൊണ്ടാണ് എന്നെ ..”അവൾ പാതിയിൽ നിർത്തി

“സ്വന്തം മകളെ സാമ്പത്തിന്റെയും അന്തസ്സിന്റെയും പേരിൽ കെട്ടിച്ചു വിടുന്ന എല്ലാ അച്ഛനുമമ്മയും ഓർക്കണം അവൾക്കവിടെ ഒരു വിലയും ഇല്ലാന്ന്. എന്റെ പഠിത്തം പൂർത്തിയാക്കാൻ പോലും നിങ്ങൾ സമ്മതിച്ചില്ല അവളുടെ ഒച്ച ഇടറി

“മോളെ ..”‘അമ്മ അവളുടെ തോളിൽ വന്നു പിടിച്ചു

“നീ ഇത് വരെ ഇതൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ .എത്ര തവണ ചോദിച്ചിട്ടുണ്ട് സുഖം എന്നല്ലേ പറഞ്ഞിട്ടുള്ളത് “

“പിന്നെയെന്തു പറയണമായിരുന്നു ..കണ്ടു പിടിച്ചു തന്നവൻ എന്നെ എന്നും എടുത്തിട്ട് ചവിട്ടുന്നുണ്ടെന്നോ ..ഭൂമിയോളം താഴ്ന്നിട്ടും പിന്നെയും പിന്നെയും ..അവൾ കരഞ്ഞു പോയി “രണ്ടു തവണ അബോർഷൻ ചെയ്യിച്ചു എന്നെ കൊണ്ട് .അയാൾക്ക് കുഞ്ഞുങ്ങൾ വേണ്ടത്രേ .നിങ്ങൾ എപ്പോഴും ചോദിക്കുമല്ലോ വിശേഷമില്ലെ ഇല്ലേ എന്ന് ..അയാൾക്ക് വേണ്ട.പക്ഷെ അവിടെ വെച്ച് ഇതൊന്നും എനിക്ക് പറയാനാവില്ല ..അയാളുടെ കണ്ണുകൾ ഉണ്ടാകും എനിക്ക് ചുറ്റും ..ഒന്നും രണ്ടുമല്ല എട്ടു വർഷങ്ങൾ ഞാൻ ഈ വീട്ടിലേക്കു വന്നിട്ടില്ല നാട്ടിലേക്ക് വന്നിട്ടില്ല .എന്താണെന്നു നിങ്ങൾ അന്വേഷിച്ചോ ..വരുന്നോ മോളെ എന്ന് ചോദിച്ചോ ?നിങ്ങൾ ഒരിക്കലെങ്കിലും അങ്ങോട്ട് വന്നോ ?മോളെ എന്നെങ്ങാനും എന്നെ വിളിച്ചാലുണ്ടല്ലോ “

അവൾ വിരൽ ചൂണ്ടി നിന്ന് വിറച്ചു

“ഗോവിന്ദിന് ഇപ്പോഴും എന്നെ ഇഷ്ടമാണെങ്കിൽ ഞാൻ അയാൾക്കൊപ്പം ജീവിച്ചേനെ ..പക്ഷെ അയാൾക്കും എന്നെ വേണ്ട ..ഞാൻ ജീവിക്കുന്നില്ല മതിയായി “അവൾ മുറിയിൽ കയറി വാതിലടച്ചു.

അച്ഛനും അമ്മയും തളർച്ചയോടെ പരസ്പരം നോക്കി. അവൾ ചോദിച്ചതെല്ലാം  ശരിയാണ്.

അവൾക് അവിടെ സുഖമാണെന്നാണ് വിചാരിച്ചിരുന്നത്.

അവൾ ഒന്നും പറഞ്ഞിട്ടുമില്ല

സ്നേഹിച്ച ചെക്കന്റെ ഒപ്പം ജീവിക്കാൻ സമ്മതിക്കാത്തതിൽ ഉള്ള ദേഷ്യം കൊണ്ടാണ്  എന്നെ കരുതിയിട്ടുള്ളു

ഇങ്ങനെ നരകിക്കുകയായിരുന്നു എന്നറിഞ്ഞില്ല. അവളുടെ ഓരോ വാക്കും കത്തി പോലെ  അവരുടെ നെഞ്ചിൽ ആഴ്ന്നിറങ്ങി. അഖില എന്തെങ്കിലും ചെയ്തു കളയുമോ എന്ന പേടിയിൽ അവർ അവളുടെ വാതിലിൽ ചെന്ന് തട്ടി വിളിച്ചു.

“പേടിക്കണ്ട ഞാൻ ആത്മഹത്യ ചെയ്യില്ല “അവൾ അകത്തു നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

‘അമ്മ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് അച്ഛനെ നോക്കി. അയാൾ കൈകളിൽ ശിരസ്സ് താങ്ങി കുനിഞ്ഞിരിക്കുകയായിരുന്നു.

നന്ദൻ ഉണർന്നപ്പോൾ പാർവതി എല്ലാം പറഞ്ഞു

“നന്നായി അത്.എന്തെങ്കിലും മാറ്റം ഉണ്ടാകുന്നെങ്കിൽ ആവട്ടെ .മനുഷ്യനല്ലേ മാറേണ്ട ?” അവൻ പറഞ്ഞു

“അത് തന്നെയാ ഞാനും ചോദിച്ചത് “

“നിനക്കിത്രയ്‌ക്കൊക്കെ വിവരം വെച്ചോ ?”അവൻ കളിയാക്കി

“അയ്യടാ ..ഒരു ഭൂലോക മിടുക്കൻ വന്നിരിക്കുന്നു “

“അതെന്താടി നിനക്ക് ഒരു പുച്ഛം ?” അവൻ മീശ പിരിച്ചു

പാർവതിക്ക് ചെറുതായി നാണം വന്നു

“കണ്ടോ കണ്ടോ പതിമ്മൂന്നു വർഷം കഴിഞ്ഞിട്ടും അവളുടെ നാണം മാറിയിട്ടില്ല “

പാർവതി അവന്റെ മൂക്കിൽ ഒന്ന് നുള്ളി വലിച്ചു

നന്ദൻ അവളെ അൽപനേരം ഇങ്ങനെ നോക്കിയിരുന്നു.

“എന്താണ് ഉദ്ദേശം ?” അവൾ അർഥം വെച്ച് ചോദിച്ചു

“ദുരുദ്ദേശം ..മോളെവിടെ ?”

“അവൾ കുട്ടികളുടെ കൂടെ കളിക്കുന്നു “

“എന്ന ..പിന്നെ …”അവൻ പാർവതിയെ നെഞ്ചിലേക്ക് വലിച്ചിട്ടു

“നന്ദ അയ്യേ …നന്ദാ വേണ്ടാട്ടോ “

നന്ദന്റെ അമർത്തിയുള്ള ഒരു ചുംബനത്തിൽ പാർവതിയുടെ എല്ലാ എതിർപ്പുകളും അലിഞ്ഞില്ലാതെയായി. അവളുടെ മിഴികൾ കൂമ്പിയടഞ്ഞു.

“എന്റെ പൊന്നല്ലെടാ ” അവന്റെ ശബ്ദം അടച്ചു.

മുറിയിൽ അഖില അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി

ഒരു പാട് രാത്രിയായി.അവൾക്കുറക്കം വരുന്നുണ്ടായിരുന്നില്ല. എങ്ങനെയാണ് ഇതൊക്കെ ഒന്നവസാനിപ്പിക്കുക എന്നവളോർത്തു

വിനുവിനെ ഡിവോഴ്സ് ചെയ്തു ഒറ്റയ്ക്ക് ജീവിക്കുക എന്നതാണ് ആദ്യത്തെ പോംവഴി. പക്ഷെ അതിനു കുറെയധികം പ്രശ്നങ്ങളുണ്ട്. തനിക്കു ഒരു ഡിഗ്രി പോലുമില്ല. എഞ്ചിനീയറിംഗ് താൻ കമ്പ്ലീറ്റ് ചെയ്തിട്ടില്ല. പിന്നെ ഒന്നും പഠിച്ചിട്ടില്ല. വീട്ടിൽ അമ്മയ്ക്കും അച്ഛനും ഈ ഒരു വീടും കുറച്ചു സ്ഥലവും കൂടിയേ ഉള്ളു. ഇവിടെ വന്നു ജീവിക്കുക  അവർക്ക് ബുദ്ധിമുട്ടാണ്.

ഒറ്റയ്ക്ക് എത്ര നാൾ ജീവിക്കും ? ആദ്യമൊക്കെ കുഴപ്പമില്ലായിരിക്കും പിന്നെ നാട്ടുകാരും ബന്ധുക്കളും ഓരോന്ന് പറഞ്ഞു തുടങ്ങും

ഇനി വിനുവിനൊപ്പം ജീവിച്ചാലോ?

നരകം

ഒരു തരത്തിൽ അവനാണ് തന്റെ ജീവിതം നരകമാക്കിയത്. അവന്റെ വിവാഹാലോചന വന്നില്ലായിരുന്നെകിൽ തന്റെ ജീവിതം ഇങ്ങനെയാകുമായിരുന്നില്ല. വീട്ടുകാർ എല്ലാവരും കൂടി തന്നെ ഇങ്ങനെ ഒരു നരകത്തിലേക്ക് പറഞ്ഞയക്കുമായിരുന്നില്ല.

പ്രണയിച്ച പെണ്ണിനെ ഓർത്തു കൊണ്ട് ഭാര്യയെ പീ–ഡിപ്പിക്കുന്നവനുള്ള ശിക്ഷ എന്താണ്? കുറഞ്ഞത് മരണം അല്ലെ ?

അവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് ചോദിച്ചു

അവനു വധശിക്ഷ കൊടുക്കണ്ടേ ?

വേണം വേണം ചുറ്റും ആർപ്പു വിളികൾ

അതെ അവനെ കൊ–ല്ലണം. അവൻ ഇല്ലതായാൽ ആ സ്വത്തു മുഴുവൻ തനിക്ക്. ആരും അറിയാതെ വേണം. ഈ നാട്ടിൽ വെച്ച് ഈ തറവാട്ടിൽ വെച്ച് അവൻ സ്നേഹിച്ച എല്ലാരുടെയും മുന്നിൽ അവൻ ച–ത്ത് മലച്ചങ്ങനെ കിടക്കണം.

അവൾക്കത് ഓർത്തപ്പോൾ  നല്ല രസം തോന്നി. ആഹാ എന്ത് രസമായിരിക്കും

ആരെങ്കിലും അവനു വേണ്ടി കരയാനുണ്ടാകുമോ ?

അവൾ ആ പാർവതി, സുന്ദരിക്കോത കരയുമോ ?

നോക്കണം ..അവൾ കരയില്ലായിരിക്കും.ഒഴിഞ്ഞു പോയല്ലോ എന്ന് സമാധാനിക്കും തന്നെ പോലെ ..

അപ്പൊ അവള് രക്ഷപ്പെടട്ടെ..കൂട്ടത്തിൽ താനും. അവൻ പോകട്ടെ

മതി ഭൂമിയിലുള്ള അവന്റെ സമയം

അവൾ ഒന്ന് തല കുലുക്കി ഉറപ്പിച്ചു

അവൻ ഇനി വേണ്ട

രാവിലെ അവൾ പോകാനായിറങ്ങുമ്പോൾ അച്ഛനുമമ്മയും അവളെ തടഞ്ഞു

“ഇനി നീ അങ്ങോട്ട് പോകണ്ട ..ഞങ്ങൾ അവരുടെ കൂടെ ഒന്ന് സംസാരിക്കട്ടെ “
അവൾ ചിരിച്ചു

തലേന്ന് കണ്ട  അഖിലയല്ലായിരുന്നു അത്. അവൾ ശാന്തയായിരുന്നു. എന്നെത്തെയും പോലെ പ്രസരിപ്പുള്ളവളായിരുന്നു.

“എന്ത് സംസാരിക്കാൻ ?”

“അവൻ നിന്നെ ഇത്രയും ഉപദ്രവിച്ചതിനെ കുറിച്ച് ..ഇത്രയും വിഷമിപ്പിച്ചതിനെ കുറിച്ചൊക്കെ ഞങ്ങൾ ചോദിക്കേണ്ട?”

“വേണ്ട .”അവൾ തീർത്തു പറഞ്ഞു

“അതെന്താ നീ അങ്ങനെ പറയുന്നത് മോളെ ?നിനക്ക് നല്ലതു വരണം എന്നല്ലേ ഞങ്ങൾ ചിന്തിച്ചിട്ടുള്ളു  ?” അവൾ  ഒന്ന് ചിരിച്ചു

“നല്ലതു വരാൻ ..!ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല ഞാൻ അങ്ങോട്ടേക്ക് പോവാ ..അവിടെയെന്തോ കുഴപ്പം ഒക്കെയല്ലേ?ഇനി ഞാൻ ഇവിടെ നിന്ന് ഒരുപരാതി വേണ്ട .ഞാൻ എത്തിയിട്ട് വിളിക്കാം ” അവൾ യാത്ര പറഞ്ഞിറങ്ങി

അവർ നിസ്സഹായതയോടെ അത് നോക്കി നിന്നു

അവൾ നേരെ പോയത്  രേണുകയുടെ വീട്ടിലേക്കാണ്. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ വീട്ടിലേക്ക്.

എല്ലാം അറിയുന്നവളാണ് പലതവണ ഇത് ഉപേക്ഷിച്ചു നാട്ടിൽ വാ എന്ന് കെഞ്ചിയവളാണ്. നീ ഇങ്ങനെസഹിക്കുന്നതിൽ ഭേദം അയാളെ കൊല്ലുന്നതല്ലേ എന്ന് അവൾ ഒരിക്കൽ ചോദിച്ചത് അവൾ ഓർത്തു

അവളുടെ ഭർത്താവിന് മെഡിക്കൽ ഷോപ്പ് ഉണ്ട്

അവളോട് പറഞ്ഞാൽ പോംവഴി കിട്ടും

അവളുടെ ഉള്ളിൽ ഉത്സാഹം തിരയടിച്ചു…

തുടരും