ഈ രാത്രി തന്റെ അവസാനരാത്രി ആയിരിക്കും. ഓർക്കുംതോറും നിളയുടെ ഉള്ളിൽ എന്തോ കിടുങ്ങിവിറച്ചു. ഭയം അതിന്റെ പാരമ്യതയിൽ….

വിവാഹത്തിന്റെ ഒൻപതാം നാൾ…
എഴുത്ത്: വിനീത അനിൽ
====================

ഇന്നാണ് ആ ദിവസം.

കാത്തുവമ്മ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ ഈ രാത്രി തന്റെ അവസാനരാത്രി ആയിരിക്കും. ഓർക്കുംതോറും നിളയുടെ ഉള്ളിൽ എന്തോ കിടുങ്ങിവിറച്ചു. ഭയം അതിന്റെ പാരമ്യതയിൽ എത്തിയത് കൊണ്ടാവാം കണ്ണീർ പോലും വരുന്നില്ല. അവൾ ചെവിയോർത്തു..ഇല്ല കരച്ചിൽ കേൾക്കുന്നില്ല. സമയമാകുന്നേയുള്ളു.

മട്ടുപ്പാവിലെ പേരറിയാത്ത വള്ളിപ്പടർപ്പിന്റെ ചുവട്ടിലെ ഊഞ്ഞാൽക്കട്ടിലിൽ തളർന്ന മനസും ദേഹവുമായി ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം അവൾ
താഴേക്ക് നോക്കിയിരുന്നു.

സന്ധ്യ ആവുന്നേയുള്ളു. എന്നിട്ടും വഴിയെല്ലാം കോടമഞ്ഞു മൂടിത്തുടങ്ങിയിരിക്കുന്നു. അല്ലെങ്കിലും ഇങ്ങോട്ടാര് വരാൻ.?

അഞ്ചേക്കർ വനത്തിനുള്ളിൽ ഒരു കരിങ്കൽകൊട്ടാരം. വിവാഹദിവസം ആദ്യമായി ഈ വീട് കണ്ടപ്പോൾ ഭയം മാത്രമാണ് തോന്നിയത്.

വലിയ ഗേറ്റ് കടന്നു പത്തു മിനിറ്റോളം നിഗൂഢ വനത്തിനുള്ളിലൂടെ ഒരുപാട് വള്ളിപ്പടർപ്പും പലവിധ വൃക്ഷങ്ങളും നിറഞ്ഞ ഒരു വഴിത്താരയും കടന്നു. കരിങ്കൽ ചുവരുകളിൽ പോലും കടുംപച്ച വള്ളികൾ പടർന്നുകയറിയ ഇരുണ്ട ഒരു ബംഗ്ലാവ്. ചുറ്റോടുചുറ്റും പലവിധ സസ്യങ്ങൾ, പുറകുവശത്തായി നിറയെ ആമ്പലുകൾ വിടർന്ന ചെറിയ കുളം.

ഇരുപത്തിയെട്ടു മുറികളുണ്ട് ഈ ബംഗ്ലാവിനെന്നു കാത്തുവമ്മയാണ് പറഞ്ഞുതന്നത്. ഈ വീട്ടിൽ തങ്ങളെക്കൂടാതെ ആകെയുള്ളൊരു മനുഷ്യജീവി. വയസ് നൂറു കടന്നിട്ടുണ്ടാവാം. ബ്ലൗസ് ഇടാറില്ല. ഉണങ്ങിച്ചുരുണ്ട വളഞ്ഞ ദേഹവുമായി കാതിലെ തോട ആട്ടി പ്രത്യേക രീതിയിലുള്ള സംസാരവുമായി അവർ തന്നെ ചുറ്റിപ്പറ്റിനിന്നു.

ആദ്യരാത്രിയിൽ അവർ തന്നെ ചേർത്തുപിടിച്ചു പറഞ്ഞത് ഇപ്പോളും ചെവിയിൽ മുഴങ്ങുന്നു.

“പാലും പഞ്ചാമൃതോം ഒന്നും വേണ്ട മോളെ..പോയിക്കിടന്നോളുക…ന്നുവച്ചാ പക ഇല്ലാണ്ടിരിക്ക്യോ..? നിറഗ- ർഭിണിയുടെ ആത്മാവല്ലേ..അതിന്റെ തെളിവാണ് കഴിഞ്ഞപ്രാവശ്യം കണ്ടത്..കൃത്യം ഒൻപതാം നാൾ തീർന്നില്ലേ..അന്നത്തോടെയാണ് വല്യ കുളം മൂടിയത്.

എട്ടുമാസം ഗർഭിണിയായ ആദ്യഭാര്യയും പിന്നീട് വിവാഹം ചെയ്ത രണ്ടാം ഭാര്യ അന്നേക്ക് കൃത്യം ഒൻപതാം ദിനവും ദുർമ്മരണമടഞ്ഞുപോയ ഒരാളുടെ മൂന്നാം ഭാര്യയെന്ന സ്ഥാനം എന്നല്ലാതെ മറ്റു വിവരങ്ങൾ ഒന്നും തനിക്കറിയില്ലായിരുന്നു. അത് ചിറ്റമ്മയുടെ പദ്ധതിയാവാം. അവർക്കും മക്കൾക്കും ജീവിതം സുരക്ഷിതമായല്ലോ.

എത്രയാണെന്നറിയില്ല. എങ്കിലും ദേവനാരായണനെന്ന തന്റെ ഭർത്താവ് നല്ലൊരു തുക തന്നെയാണ് വാഗ്ദാനം ചെയ്തതെന്ന് ചെറിയമ്മയുടെ അമിത സ്നേഹത്തിൽ മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

ആദ്യഭാര്യയുടെ ആ-ത്മാവിന്റെ പക അടങ്ങുവാൻ വേണ്ടിയാണത്രെ കഴിഞ്ഞ എട്ടു ദിനങ്ങളായി താൻ അനുഷ്ഠിക്കുന്ന വ്രതങ്ങളൊക്കെ. ഇന്നത്തെ ദിവസം കടന്നുകിട്ടിയാൽ പിന്നീടൊന്നും പേടിക്കാനില്ലെന്നാണത്രെ പ്രശ്നത്തിൽ തെളിഞ്ഞത്.

പക്ഷെ, മനസ്സിൽ എപ്പോളും തെളിഞ്ഞു നിൽക്കുന്നത് ഗർഭിണിയായിരിക്കെ കുളത്തിൽ വീണു മരിച്ച ആദ്യഭാര്യയല്ല.  വിവാഹത്തിന്റെ ഒൻപതാം നാൾ അതേ കുളത്തിൽ വീണുമരിച്ച രണ്ടാം ഭാര്യയാണ്. അവളുടെ നിലവിളിയാണ് രാത്രികളിൽ ചെവിയിൽ നിറയുന്നത്. രാത്രിയിൽ എപ്പോളോ വീണുമരിച്ചത് ആരുമറിയാതെ പിറ്റേന്ന് വൈകുന്നേരം ബിസിനസ് ടൂർ കഴിഞ്ഞു ദേവനാരായണൻ വരും വരെ ആ കുളത്തിൽ വീ-ർത്തു മര-വിച്ചു കിടന്ന പാവം പെണ്ണ്.

ആരോ നടന്നുവരുന്നുണ്ട്. നിള ചിന്തയിൽ നിന്നുണർന്നു. കാത്തുവമ്മയാണ്. പ്രാഞ്ചിപ്രാഞ്ചി ചുക്കിച്ചുളിഞ്ഞ തോടയും മു- ല- കളുമാട്ടി അവരടുത്തേക്ക് വരുമ്പോൾ അവൾക്ക് ശ്വാസം മുട്ടി.

“മുടി ഇങ്ങനെ അഴിച്ചിടാതെ കുട്ട്യേ..കെട്ടിവച്ചിട്ട് പൂജാമുറിയിൽ പോയിരുന്നു ജപിച്ചോളൂ. ഇന്നത്തെ ദിവസം കൂടി കഴിഞ്ഞുകിട്ടാൻ.”

“ജപിച്ചാൽ രക്ഷപ്പെടുമെന്ന് ഉറപ്പൊന്നുമില്ലല്ലോ “?

കാത്തുവമ്മ തിരിഞ്ഞു നിളയെ നോക്കി. നിസ്സഹായതയും ഭയവും അലയടിക്കുന്ന വിടർന്ന കണ്ണുകൾ. അഗ്നിയിൽ വീണ ഈയലിന്റെ അവസ്ഥയാണ് അവൾക്കിപ്പോൾ എന്ന് തോന്നി അവർക്ക്.

“ദൈവത്തെക്കാൾ വലുതല്ലല്ലോ  ഒരാത്മാവും.” അവരൊന്നു നിർത്തി. പിന്നെ ദീർഘനിശ്വാസം വിട്ടുകൊണ്ട് തുടർന്നു.

“എന്തൊരു പ്രസരിപ്പായിരുന്നെന്നോ ഗൗരിമോൾക്ക്, എട്ടുമാസം നിറഞ്ഞ വയറും താങ്ങി ഈ വീട് മൊത്തം ചിരിച്ചുകളിച്ചങ്ങനെ നടക്കുന്നത് ഇപ്പോളും കണ്മുന്നിലുണ്ട്. അന്നും ദേവൻകുഞ്ഞു ഇതുപോലെ ടൂറിലായിരുന്നു. പുലർച്ചെ ഞാനാണ് ആദ്യം കുളത്തിൽ എന്റെ മോളുടെ ശവം കണ്ടത്.”

ഒന്നു ശ്വാസമെടുത്തു അവർ വിങ്ങിക്കരഞ്ഞു. കണ്ണീരൊഴുകുന്ന മുഖമുയർത്തി വീണ്ടും തുടർന്നു.

“പിന്നെ രണ്ടുവർഷം…അതിനു ശേഷമാണ് നന്ദക്കുഞ്ഞു വന്നത്. ഒൻപതുനാൾ കടക്കില്ലെന്നു പ്രശ്നത്തിൽ തെളിഞ്ഞിരുന്നു. അതുപോലെതന്നെ നടന്നു. പിന്നീടൊരു വിവാഹത്തിന് ദേവൻ കുഞ്ഞു തയ്യാറാവുമെന്നു ആരും കരുതിയതല്ല. വീണ്ടുമൊരു പരീക്ഷണം കൂടി  വിധിച്ചിട്ടുണ്ടാവാം. “

പടിയിറങ്ങിപോകുന്ന വൃദ്ധയെ നോക്കി തളർന്ന മനസോടെ നിള പൂജാമുറിയിലേക്ക് നടന്നു. നാളെ നേരം പുലരുമ്പോളേ തന്റെ വ്രതം കഴിയൂ. ജീവനോടെയുണ്ടെങ്കിൽ നാളെ വൈകുന്നേരം കാണാം ദേവേട്ടനെ.

വിവാഹത്തിന്റെ രണ്ടാംനാൾ വരെ അദ്ദേഹം ബംഗ്ലാവിലുണ്ടായിരുന്നു. തനിക്ക് വ്രതമായതിനാൽ രാത്രിയിൽ കിടപ്പറയിലേക്ക് വരാറില്ലെങ്കിലും സ്നേഹം നിറഞ്ഞ നോട്ടവും കരുണയുള്ള പുഞ്ചിരിയും കുഞ്ഞുകുഞ്ഞു സംസാരങ്ങളുമായി ഇടയ്ക്കിടെ അടുത്തുവന്നിരിക്കും. കാത്തുവമ്മ ശ്രദ്ധിക്കുമ്പോൾ ഒരു ചിരിയോടെ എണീറ്റ് പുറത്തേക്ക് നടക്കും. പിന്നീട് ഒരാഴ്ച്ചത്തേക്കുള്ള ബിസിനസ് ടൂറിനു പോയതാണ്. നാളെ വൈകുന്നേരത്തേക്ക് എത്തുമെന്ന് അല്പം മുന്നേ  വിളിച്ചപ്പോൾ പറഞ്ഞത്രേ.

ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…

*******************

ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എപ്പോളാണ് ഉറങ്ങിപ്പോയത്? പൂജാമുറിയിലെ ഒറ്റത്തിരിയുടെ വെളിച്ചമേയുള്ളു മുന്നിൽ. ബാക്കിയെല്ലായിടത്തും കൂരിരുട്ടാണ്. പുറത്തു മഴ കോരിച്ചൊരിയുന്നുണ്ട്. ആഞ്ഞുവീശിയ കാറ്റിൽ ഏതോ ജനൽപ്പാളി വന്നടിച്ച ശബ്ദം കാതിൽ മുഴങ്ങി..

നിള വിറയ്ക്കുന്ന പാദങ്ങൾ പെറുക്കിവച്ചു വാതിൽക്കലേക്ക് നീങ്ങി. ശരിയാണ്..ഒരു സ്ത്രീശബ്ദം പതംപറഞ്ഞു ഏങ്ങിയേങ്ങി കരയുന്നുണ്ട്. കാത്തുവമ്മയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.

ഇടനാഴിയുടെ അങ്ങേയറ്റത്ത് ആരോ നിൽക്കുന്നത്പോലെ തോന്നി നിളയ്ക്ക്. വിറയ്ക്കുന്ന പാദങ്ങൾ പിറകിലേക്ക് പെറുക്കിവച്ചു ബാൽക്കണിയിലേക്കുള്ള വാതിൽക്കലേക്ക് നീങ്ങിയവൾ. ആ വാതിൽ ആരാണ് തുറന്നിട്ടത്?പെട്ടന്നാണ് ഇടനാഴിയിലെ നിഴൽ തനിക്കുനേരെ വേഗത്തിൽ നടന്നടുക്കുന്നത് അവൾ കണ്ടത്.

അലറിക്കരഞ്ഞുകൊണ്ടു അവൾ തുറന്നുകിടന്ന വാതിലിലൂടെ ബാൽക്കണിയിലേക്ക് ഓടി. ഊഞ്ഞാൽ കട്ടിലിന്റെ അരികിലൂടെ പടർന്നുകയറിയ വള്ളിപ്പടർപ്പിൽ കാൽ കുരുങ്ങി ആരോ വലിച്ചെറിഞ്ഞെന്ന പോലെ അവൾ ബാൽക്കണിയുടെ കൈവരികൾക്കരികിലേക്ക് നെഞ്ചിടിച്ചു വീണു. കോരിച്ചൊരിയുന്ന മഴത്തുള്ളികൾ അവളുടെ കണ്ണീരിനൊപ്പം കലർന്നൊഴുകി. അവൾ തിരിഞ്ഞുനോക്കി ഇടിമിന്നലിന്റെ വെളിച്ചത്തിൽ വ്യക്തമായി കാണാം ആ നിഴൽ വാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു.

നിള കൈവരിയിൽ പിടിച്ചു തിരിഞ്ഞുനോക്കി. ഇരുട്ടിൽ ഒന്നും വ്യക്തമല്ല. ഒറ്റച്ചാട്ടത്തിൽത്തീരും. മൂന്നാം നിലയിൽനിന്ന് താഴെ എത്തുന്നസമയം മതിയാകും. ചിതറിത്തീർന്നുകിട്ടും എല്ലാം. പിന്നീട് ആരെയും ഭയക്കേണ്ട..ചിറ്റമ്മയെ..ദുരാത്മാക്കളെ..ആരെയും ഭയക്കേണ്ടിനി..ആവേശം
സിരകളിൽ നിറയുന്നു… ഒരടികൂടി പിന്നിലേക്ക് കാൽവച്ചവൾ തിരിഞ്ഞുനോക്കി. അതടുത്തേക്ക് വരികയാണ്…

“നിളേ”..

കിണറ്റിനുള്ളിൽ നിന്നെന്നപോലെ ആരോ വിളിക്കുന്നു. അവൾ പതുക്കെ കണ്ണ് തുറന്നു. ആട്ടുകട്ടിലിലാണ് താൻ, കത്തിച്ചുവെച്ച ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടു. അടുത്തിരുന്നു മുടിയിൽ തലോടുന്ന ദേവേട്ടനെ…അപ്പോൾ..ആ നിഴൽ..അവൾ ചാടിയെണീറ്റു..

“എനിക്കറിയാമായിരുന്നു. ഇന്ന് ഞാനിവിടെ ഉണ്ടാവേണ്ട ആവശ്യം.
അതുകൊണ്ടുതന്നെയാണ് ആരോടും പറയാതെ പുറപ്പെട്ടത്. കാറിന്റെ മുന്നിൽ മരം പൊട്ടിവീണത് കാരണം നടക്കേണ്ടിവന്നു. അതാണ് വൈകിയത്..കുറെവിളിച്ചിട്ടും തുറക്കാഞ്ഞിട്ടു എന്റെ കയ്യിലുള്ള താക്കോൽ വച്ചാണ് അകത്തു കയറിയത്. “

പച്ചമുള ചീന്തും പോലെ നിള പൊട്ടിക്കരഞ്ഞു. നിശബ്ദനായി ദേവൻ അവളെ തന്നോട് ചേർത്തണച്ചു. നാലായിമടക്കിയ ഒരു കടലാസ്സ് അവളുടെ കൈക്കുള്ളിലേക്ക് വച്ചു അയാൾ.

“ഇതൊരു ആത്മഹത്യ കുറിപ്പാണു. എന്റെ ആദ്യഭാര്യ ഗൗരിയുടെ…ഒരിക്കലും ആരെയും കാണിക്കില്ലെന്നു തീരുമാനിച്ചതാണ് ഞാൻ. പക്ഷെ..നീയിത് കണ്ടില്ലെങ്കിൽ നിന്നെയും എനിക്ക് നഷ്ടപ്പെടും..

എല്ലാവരും മനസിലാക്കി വച്ചത് പോലെ വിവാഹം കഴിഞ്ഞു ഒൻപതാം മാസം ഗൗരി മരിക്കുമ്പോൾ അവളുടെ വയറ്റിലെ കുഞ്ഞിന് എട്ടു മാസമായിരുന്നില്ല വളർച്ച. ഒൻപത് മാസമെത്തിയ പൂർണ്ണവളർച്ചയെത്തിയ കുഞ്ഞിനേയും കൊണ്ടാണ് അവൾ ആ- ത്മഹത്യ ചെയ്തത്.

കാരണം ഒന്നേയുണ്ടായിരുന്നുള്ളു. അവൾ കാത്തിരുന്ന അവളുടെ കുഞ്ഞിന്റെ അച്ഛൻ അവളെയും കുഞ്ഞിനേയും കൊണ്ടുപോകാനുള്ള വരവിനിടയിൽ അപകടമരണമടഞ്ഞു. അതവളെ തളർത്തിക്കളഞ്ഞു. അന്ന് ഞാനുണ്ടായിരുന്നെങ്കിൽ..സംഭവിക്കില്ലായിരുന്നു ആ ആ- ത്മഹത്യ. കാരണം അത്രയും നാൾ ഒരു വിഡ്ഢിയെപ്പോൽ അവളുടെ ഭർത്താവായി ജീവിച്ചു ജീവിച്ചു അവളെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു.”

“അപ്പോൾ..രണ്ടാമത് വിവാഹം കഴിച്ച നന്ദ?”

നിള അറിയാതെ ചോദിച്ചുപോയി..

“എനിക്കറിയില്ല അവൾക്കെന്താണ് സംഭവിച്ചതെന്ന്. ഞാൻ വരാൻ വൈകിയിരുന്നെങ്കിൽ നിന്റെ അവസ്ഥ ഇപ്പോൾ എന്തായേനെ ?അതുപോലെയാവാം അവൾക്കും സംഭവിച്ചത്”..

“പക്ഷെ, ആരോ കരയുന്നത് ഞാൻ കേൾക്കാറുണ്ട് ദേവേട്ടാ..പാതിരയാവുമ്പോൾ..”

നിള ഭയത്തോടെ ദേവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടി.

“അത് കാത്തുവമ്മയാണ് നിളാ..ഗൗരി അവളുടെ കൊച്ചുമകളായിരുന്നു. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചാണ് മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞിട്ടും ഞാനവളെ വിവാഹം ചെയ്തത്.”

നിളയ്ക്ക് നട്ടെല്ലിനുള്ളിലൂടെ ഒരു വിറയൽ കടന്നുപോയി…ഗൗരിയെപ്പറ്റി പറയുമ്പോളുള്ള വൃദ്ധയുടെ കണ്ണുകളിലേ തിളക്കം രക്തബന്ധത്തിന്റേതായിരുന്നുവോ?

ദേവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പതുക്കെ തുടർന്നു.

“അവർക്കീലോകത്തിൽ ആകെയുണ്ടായിരുന്ന ബന്ധുവായിരുന്നു ഗൗരി. അവളുടെ മരണം അവരെ തളർത്തിക്കളഞ്ഞു. പകൽ മൊത്തം ഇങ്ങനെ നടക്കും. രാത്രികളിൽ തനിച്ചിരുന്നു കരയും…പാവം..”

നിളയിൽനിന്ന് ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു. പതുക്കെ അവൾ ആ കത്ത് ദേവന്റെ കൈകളിലേക്ക് വച്ചുകൊടുത്തു.

“നമുക്ക് റൂമിലേക്ക് പോകാം ദേവേട്ടാ..ഇനിയെനിക്കിതു വായിക്കേണ്ട. ദേവേട്ടൻ ഉണ്ടല്ലോ എന്റെ കൂടെ. അതുമതിയെനിക്ക്”…

പുഞ്ചിരിയോടെ ദേവൻ കുനിഞ്ഞു അവളെ കൈകളിൽ വാരിയെടുത്തു.
ലജ്ജാവിവശയായി തന്റെ മാറിൽ മുഖമണച്ചു പറ്റിച്ചേർന്ന അവളുടെ പൂവുടൽ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു അയാൾ ഇടനാഴിയിലേക്കിറങ്ങി അവരുടെ കിടപ്പുമുറിയിലേക്ക് നടന്നുനീങ്ങി.

ഇടനാഴിയുടെ അങ്ങേയറ്റത്ത്, കട്ടപിടിച്ച ഇരുട്ടിൽ, ചെറിയൊരു വളവുള്ളൊരു മനുഷ്യരൂപം അവരെ ശ്രദ്ധിച്ചു നിക്കുന്നുണ്ടായിരുന്നു. വെറുപ്പും പകയും ഇച്ഛാഭംഗവും നിറഞ്ഞ അവരുടെ കണ്ണുകൾ ആ ഇരുട്ടിലും ജ്വലിച്ചുനിന്നു….


*********************

മധുവിധുവിന്റെ ദിനങ്ങളായിരുന്നു നിളയ്ക്കും ദേവനും പിന്നീടങ്ങോട്ട്. എത്ര കുടിച്ചാലും തീരാത്ത മുന്തിരി ചഷകം പോലെ ജീവിതം അവളെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു. അലതല്ലിയാൽ തളരാത്ത തിരമാലകളായി ഓരോ നിമിഷവും ദേവന്റെ കൈകൾ വാരിയണയ്ക്കുമ്പോൾ..ഒരു മണൽത്തരിയായി അവനോട് ചേരാൻ അവൾ വീണ്ടും വീണ്ടും വെമ്പൽകൊണ്ടു.

എന്ത് മായയാണ് അവൻ തന്നിൽ പ്രവർത്തിച്ചതെന്ന് തനിച്ചിരിക്കുമ്പോൾ ഉൾക്കുളിരോടെ നിള ഓർക്കാറുണ്ട്.

പ്രണയോന്മാദ നിമിഷങ്ങളിൽ ചെവിയിലമരുന്ന ചൂടുള്ള നിശ്വാസമായി..തളർന്നുറങ്ങുമ്പോൾ കൈകൾക്കുള്ളിലേക്ക് ചേർത്ത്, നെഞ്ചിലേക്ക് പൊതിഞ്ഞുപിടിക്കുന്ന സ്നേഹമായി, ചിലനേരങ്ങളിൽ ഒരു കുഞ്ഞിനെപ്പോലെ തന്റെ മടിയിൽ പറ്റിച്ചേർന്നുറങ്ങുന്ന വാത്സല്യമായി, അവളവനെ സ്നേഹിച്ചു, ആരാധിച്ചു, ഓമനിച്ചു,

പ്രണയകാ- മനകളിൽ അലിഞ്ഞ വശ്യസുഗന്ധമായി താൻ അവനിൽ ലയിച്ചു തീർന്നിരിക്കുന്നുവെന്നു ഓരോ നിമിഷവും അവൾ തിരിച്ചറിഞ്ഞുകൊണ്ടേയിരുന്നു.

കാത്തുവമ്മയുടെ ചില നേരത്തെ പ്രവർത്തികളോടുള്ള ഭയം കാരണം
പിന്നീടൊരിക്കൽ പോലും അവൾ ആ വീട്ടിൽ തനിച്ചു നില്ക്കാൻ ഇഷ്ട്ടപ്പെടുകയുണ്ടായില്ല. ദേവനും അവളെ തനിച്ചാക്കിയില്ല. മൂന്ന് മാസങ്ങൾക്ക് ശേഷം ദേവന് ഒഴിച്ചുകൂടാനാവാത്ത വിദേശയാത്ര വേണ്ടിവന്ന ദിവസമാണ് നിള പിന്നീട് അന്നത്തെ രാത്രിയിലെ ഭയം വീണ്ടുമറിഞ്ഞത്.

രാത്രിഭക്ഷണം കഴിച്ചു  അല്പനേരത്തിനകം കാഴ്ച്ചകൾ മങ്ങിപോകുന്നത് പോലെ തോന്നിയ അവൾ ദേവനെ വിളിക്കാൻ വേണ്ടി ഫോണിനടുത്തേക്ക് നീങ്ങി. കുഴഞ്ഞുപോകുന്ന കൈകൾ ഉയർത്തി ഫോൺ ഡയൽ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ അവൾ കുഴഞ്ഞുവീണു. കാത്തുവമ്മ ഓടിവരുന്നത് സ്വപ്നത്തിൽ എന്നപോലെ അവളറിഞ്ഞു.

കണ്ണ് തുറക്കുമ്പോൾ ഇരുട്ടിൽ വൃദ്ധ തന്റെ കാൽക്കൽ ഇരിക്കുന്നത് കണ്ടു അവൾ പിടഞ്ഞെണീറ്റു.

അവർ നിസ്സംഗതയോടെ പറഞ്ഞു. “ഞാൻ കൂട്ടിയാ കൂടൂല്ല..അതാ ഇവിടെത്തന്നെ കിടത്തിയെ.”

നിള ഞെട്ടലോടെ അവർക്കുനേരെ തിരിഞ്ഞു.

“സത്യം പറ.. എന്താ നിങ്ങളെന്റെ ഭക്ഷണത്തിൽ കലർത്തിയത് ? ഇത്രയും ദിവസം കാത്തത് ഇതിനായിരുന്നു അല്ലെ?”

പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിള ഫോണിനടുത്തേക്ക് നീങ്ങി. പെട്ടന്നാണ് ആരോ ബെല്ലടിച്ചത്.

“വൈദ്യരാവും….ഞാനാ വരാമ്പറഞ്ഞതു..”

വൃദ്ധ പിറുപിറുത്തുകൊണ്ട് പോയി ലൈറ്റിട്ടു വാതിൽ തുറന്നു. ഡോക്ട്ടർ ആയിരുന്നു പുറത്തു. മൂന്നാമതൊരാളെ കണ്ടതോടെ നിളയ്ക്ക് ചെറിയൊരു ആശ്വാസം തോന്നി. അവൾ പതുക്കെ കസേരയിലേക്കിരുന്നു.

“എന്തുപറ്റി മോളെ?” എന്ന് ചോദിച്ചുകൊണ്ട് പുഞ്ചിരിയോടെ അയാൾ നിളയുടെ നാഡിമിടിപ്പ് പരിശോധിച്ചു. പ്രാരംഭഘട്ട പരിശോധനകൾക്കു ശേഷം അയാൾ പറഞ്ഞു.

“എന്റെ ഊഹം ശരിയാണെങ്കിൽ, ഇതൊരു സന്തോഷവാർത്തയാവും. ഏതായാലും ദേവൻ വന്നിട്ട് രണ്ടാളും ഹോസ്പിറ്റലിൽ വന്നു ചെക്ക് അപ് ചെയ്യൂ. അതിനുശേഷം മതി ആഘോഷമൊക്കെ.”

നിളയിൽ ഒരുൾപ്പുളകമുണ്ടായി. ദേവേട്ടന്റെ കുഞ്ഞു തന്റെയുള്ളിൽ ജന്മം കൊണ്ടിരിക്കുന്നു..അവൾ പുഞ്ചിരിയോടെ മുഖമുയർത്തി കാത്തുവമ്മയെ നോക്കി. ഡോക്റ്ററെ യാത്രയാക്കി തിരിച്ചുവന്ന വൃദ്ധയുടെ മുഖത്തെ കല്ലിച്ചഭാവം അവളെ ഭയചകിതയാക്കി.

“മോളാണെങ്കിൽ നമുക്ക് ഗൗരി എന്ന് പേരിടാം കാത്തുവമ്മേ”..

വൃദ്ധ അവിശ്വസനീയമായ എന്തോ കേട്ടതുപോലെ തലയുയർത്തി അവളെ നോക്കി. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി.

“ദേവൻകുഞ്ഞിനു ഇഷ്ടാവില്ല,..സമ്മതിക്കില്ല..”

വൃദ്ധയുടെ അപ്പോളത്തെ ഭാവം നിളയ്ക്ക് കൗതുകകരമായി തോന്നി. അവൾ പുഞ്ചിരിയോടെ തുടർന്നു.

“ഗൗരിയെ ദേവേട്ടന് വല്യ ഇഷ്ടമായിരുന്നു കാത്തുവമ്മേ..തീർച്ചയായും സമ്മതിക്കും”

“പിന്നെന്തിനാണ് കൊ–ന്നുകളഞ്ഞത്?”

നിമിഷനേരം കൊണ്ടാണ് വൃദ്ധ ചോദിച്ചത്. നിള അമ്പരന്നുപോയി.

“അതിനു, ഗൗരി മരിക്കുമ്പോൾ ദേവേട്ടൻ ഇവിടെയില്ലായിരുന്നല്ലോ..?”

അവൾ വിക്കി…വിക്കി..മെല്ലെപ്പറഞ്ഞു.

“ആരുപറഞ്ഞു..?”

വൃദ്ധയുടെ കണ്ണുകളിലെ ഭാവം കണ്ടു നിളയ്ക്ക് ഭയം തോന്നി.

“ഞാൻ കണ്ടതാണ്…പുലർച്ചെ കാർ പോണത്..ചെവി ശരിക്ക് കേൾക്കില്ലെങ്കിലും കാഴ്ചയ്ക്ക് ഒരു കുറവുമില്ലെനിക്ക്.”

ചെവിയടച്ചു ആരോ അടിച്ചതുപോലെ തോന്നി നിളയ്ക്ക്. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തേങ്ങിക്കരച്ചിലോടെ വൃദ്ധ അടുക്കളയിലേക്ക് നടന്നുപോകുന്നതും നോക്കി നിള കസേരയിൽത്തന്നെ മരവിച്ചിരുന്നു.

ഒറ്റക്കുതിപ്പിന് അവൾ ബെഡ്റൂമിന് നേർക്ക് ഓടി. അന്ന് രാത്രി ദേവേട്ടൻ തന്നെ കാണിച്ച ഗൗരിയുടെ ആ- ത്മ- ഹത്യാക്കുറിപ്പ്..അതിവിടെ എവിടെയോ ആണ് വച്ചതെന്ന് നല്ല ഓർമ്മയുണ്ട്. പക്ഷെ മണിക്കൂറുകളോളം അന്വേഷിച്ചിട്ടും അവൾക്കത് കിട്ടിയില്ല..ഒടുവിൽ തളർന്നു നിലത്തിരിക്കുമ്പോൾ കാത്തുവമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും അവളുടെ ചെവിയിൽ അലയടിച്ചു..

ഗൗരിയെ…ദേവേട്ടൻ…?ദേവേട്ടനായിരിക്കുമോ…?

ദേവന്റെ കാർ മതില്കെട്ടിനുള്ളിലേക്ക് കയറിവരുന്നത് മട്ടുപ്പാവിൽ നിന്ന് നിളയ്ക്ക് കാണാമായിരുന്നു. പതിവിന് വിപരീതമായി അവൾ അവിടെത്തന്നെ ഇരുന്നു.ചുമലിൽ അവന്റെ കരങ്ങൾ പതിക്കും വരെ.

“എന്താണെന്റെ നിളാദേവിക്ക് ഇന്നൊരു മൗനം?”

അവളുടെ കഴുത്തിൽ താടിയുരസിക്കൊണ്ട് അവൻ പതുക്കെ ചെവിയിൽ മന്ത്രിച്ചു. സാധാരണ ഇക്കിളി കൊണ്ട് പിടഞ്ഞുചിരിക്കുന്ന അവളിലെ നിസ്സംഗത അവനെ അതിശയിപ്പിച്ചു..

അരക്കെ- ട്ടിലൂടെ കൈചുറ്റി അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തണച്ചു കൊണ്ട് അവൻ വീണ്ടും എന്തോ ചോദിക്കാനാഞ്ഞു. അതിനു മുൻപേ നിളയിൽ നിന്ന് ചോദ്യമുയർന്നു.

“അന്ന് ഗൗരി മരിച്ച രാത്രിയിൽ ദേവേട്ടൻ ഇവിടെ വന്നത് എന്തിനാണ് ?”

ചേർത്തണച്ച അവന്റെ നെഞ്ചിടിപ്പ് കൂടുന്നതും ഇറുകെപ്പുണർന്ന വിരലുകൾ അയഞ്ഞുപോകുന്നതും അവൾ അറിയുന്നുണ്ടായിരുന്നു. ഒരു വിതുമ്പലോടെ അവൾ ദേവന്റെ നേർക്ക് തിരിഞ്ഞു.

“എന്നോട് കള്ളം പറയരുതേ ദേവേട്ടാ..സഹിക്കാനാവില്ലെനിക്ക്. ജീവൻ കളയും ഞാനീ മുന്നിൽത്തന്നെ. അത്രയേറെ സ്നേഹിച്ചുപോയി”

വെറും നിലത്തു തലകുനിച്ചിരിക്കുന്ന ദേവന്റെ അരികിൽ മുട്ടുകുത്തി ഇരുന്നു അവൾ..പതുക്കെ ചുമലിൽ കൈവച്ചു…മുഖം കൈകളിൽ താങ്ങി ദേവൻ പതുക്കെ പറഞ്ഞു.

“ഞാനായിട്ട് ചെയ്തതല്ല ..”

“ഗൗരിയുടെ കാമുകന്റെ മരണം അവളെക്കാൾ മുന്നേ ഞാനറിഞ്ഞിരുന്നു. പൂർണ്ണഗ- ർഭിണി ആയ അവൾക്കത് താങ്ങാനായില്ലെങ്കിലോ എന്നുകരുതി ഞാൻ വീട്ടിലേക്ക് പോയില്ല. ആരോ വിളിച്ചു പറഞ്ഞു വിവരമറിഞ്ഞ അവൾ എന്നോട് ചെല്ലാൻ പറഞ്ഞതനുസരിച്ചാണ് അന്ന് രാത്രി വൈകിയിട്ടും ഞാനെത്തിയത്.”

“കുളപ്പടവിൽ തനിച്ചിരിക്കയായിരുന്നു അവളപ്പോൾ. പറഞ്ഞുവന്നപ്പോൾ അവളെ അറിയിക്കാതെ ഞാൻ മറച്ചുവച്ചത് എന്റെ സ്വാർത്ഥത എന്ന രീതിയിലായിരുന്നു അവളുടെ സംസാരം. കാരണം അവൻ വരുന്നതിന്റെ തലേന്നും അവളോട് ഞാൻ യാചിച്ചിരുന്നു “എന്നെ വിട്ടു പോകാതിരിക്കാൻ.” അതുകൊണ്ടാവാം, ഒരു ഭ്രാന്തിയെ പോലെയായിരുന്നു അവളുടെ ഓരോ വാക്കും പ്രവർത്തിയും. “

“കുളത്തിലേക്കിറങ്ങുന്ന പടവിന്റെ മുകളിൽ വച്ച ശില്പമെടുത്തു എന്നെ അടിക്കാൻ ശ്രമിച്ചതാണവൾ. പ്രതീക്ഷിച്ച നീക്കമായതുകൊണ്ട് ഞാൻ മാറിക്കളഞ്ഞു. അത് അവളുടെ ശരീരം പ്രതീക്ഷിച്ചിരുന്നില്ല. എന്റെ മുന്നിലൂടെയാണ് അവൾ തെറിച്ചു വെള്ളത്തിലേക്ക് വീണത്. പടവിൽ തലയടിച്ചാണ് കിടന്നിരുന്നത്. മരിച്ചു എന്നാണ് എനിക്ക് തോന്നിയത്. അപ്പോളുള്ള ഭയത്തിൽ എത്രയും പെട്ടന്ന് രക്ഷപ്പെടാനാണ് എനിക്ക് തോന്നിയത്. “

“പക്ഷെ, പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നപ്പോളാണ് അറിഞ്ഞത് അവൾ വെള്ളം കുടിച്ചാണ് മരിച്ചതെന്ന്”

നിലത്തിരുന്നു ദേവൻ വിങ്ങി വിങ്ങി കരഞ്ഞുകൊണ്ട് പിറുപിറുത്തു.

“വേണന്നു വച്ചിട്ടല്ല..സത്യം…ഒടുവിൽ രണ്ടാമത് വന്നുകയറിയവൾ പാതിയിൽ തീർന്നപ്പോൾ എന്റെ ശിക്ഷ തീർന്നെന്നു കരുതി…പക്ഷെ..”

നിളയ്ക്ക് ലോകം തനിക്കു ചുറ്റും കറങ്ങുന്നത് പോലെ തോന്നി. ദേവേട്ടൻ ഒരു കൊ- ല- പാതകി ആയിരുന്നു എന്നത് അവളുടെ ഹൃദയത്തിനു എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.

“നിനക്ക് നിന്റെ ഇഷ്ടം പോലെ ചെയ്യാം നിളാ..ഞാൻ ചോദ്യം ചെയ്യില്ല..കാരണം, എനിക്കതിനുള്ള അവകാശമില്ല”

ഒരുപാട് സമയത്തിനുശേഷം മരവിച്ച സ്വരത്തിൽ ദേവൻ പറയുന്നത് ഏതോ ഗുഹയിൽ നിന്നെന്നവണ്ണം അവൾ കേട്ടു..

*********************

നേരം പുലർന്നുവരികയാണ്..നിള പതുക്കെ കണ്ണുകൾ തുറന്നു. എപ്പോളാണ് ഇന്നലെ ഉറങ്ങിയതെന്ന് അവൾ ഓർക്കാൻ ശ്രമിച്ചു..കരഞ്ഞുകരഞ്ഞു എപ്പോളോ കണ്ണടഞ്ഞുപോയി. അവൾ ചുറ്റും നോക്കി. ദേവേട്ടൻ..?

കാൽക്കലായി മടിയിൽ തലചായ്ച്ചു തന്റെ പാദങ്ങളിൽ കൈകൾ ചേർത്തണച്ചു ഒരു കുഞ്ഞിനെപ്പോലെ ശാന്തനായി ഉറങ്ങുന്ന ദേവനെ നോക്കിനിൽക്കെ അവളിൽ ഒരുപാട് ചിന്തകൾ ഇളകിമറിഞ്ഞു.

അറിയാതെ ചെയ്ത ഒരു പാപത്തിന്റെ പേരിൽ ദേവേട്ടനെ നിയമത്തിനു മുന്നിലേക്ക് വിട്ടുകൊടുത്താൽ? കാത്തുവമ്മയും ഇതേ തെറ്റു ചെയ്തിട്ടുണ്ടാവില്ലേ? കൊ–ല്ലണമെന്ന് വിചാരിച്ചിട്ടുണ്ടാവില്ലെങ്കിലും നന്ദയെ ഭയപ്പെടുത്തി മ-രണത്തിലേക്ക് നയിച്ചത് അവർ തന്നെയല്ലേ?

ദേവന്റെ മുടിയിൽ അവൾ പതുക്കെ കൈവച്ചു. ഞെട്ടി കണ്ണുതുറന്ന അയാൾ അവളുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കി..അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് തന്റെ പാദങ്ങളിൽ പിടിച്ചിരിക്കുന്ന അവന്റെ കൈകൾ കൈകളിൽ കോർത്തെടുത്തു തന്റെ വയറിലേക്ക് ചേർത്തണച്ചുകൊണ്ട് അവൾ പതുക്കെപ്പറഞ്ഞു.

“നമുക്കിവളെ ഗൗരി എന്ന് വിളിക്കാം”

ദേവന്റെ കണ്ണുകൾ അതിശയവും സന്തോഷവും കൊണ്ട് നിറഞ്ഞുതുളുമ്പുന്നത് കണ്ടപ്പോൾ അവൾക്ക് തോന്നി,

ഇതാണ്…ഇതുമാത്രമാണ് ശരി..

ഗൗരിയുടെ ആത്മാവ് പൊറുക്കട്ടെ. പ്രണയിച്ച പുരുഷനുവേണ്ടി ജീവിതം ഹോമിച്ച അവൾക്ക് മനസിലാകും തന്റെ മനസ്.

കണ്ണീർ പുഞ്ചിരിയോടെ അവനെ മാറിലേക്ക് ചേർത്തണച്ചു കൊണ്ട് അവൾ നെറ്റിയിൽ മൃദുവായി ചുംബിച്ചു. പുറകിൽ ചായയുമായി വന്നുനിന്ന വൃദ്ധ പതുക്കെ ചായ വച്ചിട്ട് തിരിഞ്ഞുനടന്നു. അവരുടെ മുഖത്തു വേദനയിൽ കുതിർന്നതെങ്കിലും നിർവൃതിയുടേതായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

-വിനീത അനിൽ