സൂര്യനെ പ്രണയിച്ചവൾ, അധ്യായം 02- എഴുത്ത്: അമ്മു സന്തോഷ്

വരുൺ…കൊച്ചിയിലെ നഗരത്തിൽ താമസിക്കുന്നു. സഞ്ജയുടെ ഏറ്റവും അടുത്ത സുഹൃത്ത്. ഒരു പക്ഷെ അയാൾ ഈ ഭൂമിയിൽ മനസ്സ് തുറക്കുന്ന ഒരേയൊരാൾ. അയാളുടെ ഭൂതവും വർത്തമാനവും അറിയുന്ന ഒരാൾ.

വരുൺ പക്ഷെ സഞ്ജയെ പോലെയല്ല. പാവമാണ്. ശാന്തനാണ്. ഭാര്യ മിയ ചിലപ്പോൾ പൊട്ടിത്തെറിച്ചു പോയാലും വരുൺ അനങ്ങില്ല. വരുൺ സഞ്ജയെ പോലെയല്ല എന്ന് പറയുമ്പോ സഞ്ജയ്‌ എങ്ങനെ ആണ് എന്നറിയണം

സഞ്ജയ്‌ അഗ്നിയാണ്. തൊട്ടാൽ ദഹിച്ചു പോകുന്ന അഗ്നി. പക്ഷെ അങ്ങനെ ആയിരുന്നില്ല സഞ്ജയ്‌. കാലം അവനെ അങ്ങനെ ആക്കി തീർത്തതാണ്

സഞ്ജയ്‌ ഊട്ടിയിലെ പബ്ലിക് സ്കൂളിൽ ബോർഡിങ്ങിൽ നിന്നാണ് സ്കൂളിംഗ് കഴിഞ്ഞത്. അന്ന് മുതൽ വരുൺ ഒപ്പമുണ്ട്.സഞ്ജയുടെ മാതാപിതാക്കൾ അമേരിക്കയിൽ നിന്ന് വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന അതിഥികൾ ആയിരുന്നു. അവന് അവരോട് പ്രത്യേക സ്നേഹമോ അടുപ്പമോ ഉണ്ടായിരുന്നില്ല. സ്കൂളിംഗ് കഴിഞ്ഞപ്പോൾ വരുൺ ദുബായിൽ അവന്റെ മാതാപിതാക്കൾക്കൊപ്പം പോയി സഞ്ജയ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയത് കൊണ്ട് അവിടെ ചേർന്ന് ഫ്ലാറ്റ് എടുത്തു താമസിച്ചു തുടങ്ങി.

മീനാക്ഷി അവന്റെ ജീവിതത്തിലേക്ക് വന്നത് അവിടെ വെച്ചാണ്. ആരും സ്നേഹിച്ചിട്ടില്ലാത്ത ആരെയും സ്നേഹിച്ചിട്ടില്ലാത്ത അവന് ആ പ്രണയം ജീവിതം തന്നെ ആയി. അവൾക്ക് ചുറ്റും കറങ്ങുന്ന ഒരു ഉപഗ്രഹം ആയി അവൻ മാറി.

ആ സ്നേഹത്തിന്റെ മാസ്മരിക ശക്തിയിൽ അവൻ സ്ഥലകാലങ്ങൾ മറന്നു
ശരീരവും മനസ്സും തമ്മിൽ അലിഞ്ഞു ചേർന്ന ഉത്സവമായിരുന്നു അവന് ആ പ്രണയം.

സാധാരണ ഒരു ദിവസമായിരുന്നു അത്. സാധാരണ ഒരു പകൽ

അന്നേരമാണ് ആരോ പറയുന്നത്..മീനാക്ഷി നദിയിൽ വീണു. വീണതല്ല. തള്ളിയിട്ടു കൊ-ന്നു

നട്ടുച്ചയ്ക്കായിരുന്നു അത്. നട്ടുച്ചക്കും സൂര്യൻ അസ്തമിക്കുമെന്ന് അന്ന അവൻ അറിയുന്നത്

ആരോടാണ് എല്ലാം ചോദിക്കുക. ആർക്കാണ് എല്ലാം അറിയുക. എങ്ങോട്ടെന്നില്ലാതെ ആർത്തലച്ചു കരഞ്ഞു കൊണ്ട് അവൻ ഫ്ലാറ്റിൽ നിന്നിറങ്ങി ഓടി

കൈ വിലങ്ങണിയിച്ച ഒരു യുവാവിനെ അവൻ കണ്ടു

“ഇവൻ ഇവനാ ആ പെൺകുട്ടിയെ തള്ളിയിട്ടത് ഞാൻ കണ്ടതാ ” ആരോ പറയുന്നു

“ഇപ്പോഴത്തെ ഒരു കാലം കഷ്ടം തന്നെ. ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഇഷ്ടപ്പെട്ടോണം നോ പറഞ്ഞാൽ അപ്പൊ കൊ- ല്ലും.” വേറെ ആരോ പറയുന്നു

കണ്ണീരിന്റ് മറയിലൂടെ അവൻ അവനെ നോക്കിക്കൊണ്ടിരുന്നു. ആദ്യമൊക്കെ നിരാശയുടെയും സങ്കടത്തിന്റെയും നരകത്തിലേക്ക് അവൻ വീണു പോയി. മ- ദ്യവും മ- യക്കു മരു- ന്നുമൊക്കെ ഉപയോഗിച്ച് ദിവസങ്ങളെ ബോധമില്ലായ്മയിൽ മുക്കി താഴ്ത്തി നോക്കി

പക്ഷെ എത്ര നാൾ?

ക്രമേണ പക മാത്രം ആയി ഉള്ളിൽ ഒരേയൊരു ലക്ഷ്യം

വിവേക്. അവനെ കൊ- ല്ലണം

പക്ഷെ പിന്നെ ചിന്തിച്ചു അവനെ കൊ- ന്നാൽ അവന് എന്താകാൻ? അവൻ ഒരു നിമിഷം കൊണ്ട് തീരും

അവൻ മരിക്കണ്ട. താൻ ഇപ്പൊ ജീവിക്കും പോലെ അവൻ ജീവിക്കണം

നീറി നീറി..ഇഞ്ചിഞ്ചയിട്ട് പിടഞ്ഞ്

അതിന് അവന്റെ പ്രിയപ്പെട്ട, ഏറ്റവും പ്രിയപ്പെട്ട ഒരാൾ വേദനിക്കണം

അതാരാ എന്നുള്ള അന്വേഷണം ആയിരുന്നു പിന്നെ. അങ്ങനെ ആണ് ഗൗരിയിൽ അത് അവസാനിച്ചത്

ഗൗരി പാർവതി. വിവേകിന്റ് അനിയത്തി

പാറുക്കുട്ടി എന്നവൻ ഓമനിച്ചു വിളിക്കുന്ന അവന്റെ പ്രാണൻ.

പിന്നെ അവളിലേക്ക് ഉള്ള യാത്ര

എം ബി ബി എസ് കഴിഞ്ഞു പ്രാക്ടീസ് ചെയ്തില്ല. സിവിൽ സർവീസ്.. ഐ പി എസ് സെലെക്ഷൻ അത് തന്നെ ആയിരുന്നു മനസിലും. പോലീസ് ആയതേ പവർ കിട്ടാൻ ആയിരുന്നു.വേറെ ഒരു ജോലിക്കുമില്ലാത്ത പവർ.

വരുൺ നാട്ടിൽ വന്നു സെറ്റിൽ ആകുന്നു എന്ന് പറഞ്ഞപ്പോൾ തന്റെ അടുത്ത് മതി എന്നവൻ വാശി പിടിച്ചു. വരുൺ അറിയുന്നതിൽ അവന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അല്ലെങ്കിൽ എല്ലാം അറിയുന്ന ഒരാളെങ്കിലും വേണമെന്ന് അവന് തോന്നി

ആദ്യമൊക്കെ വരുൺ അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു

വല്ലാതെ വയലന്റ് ആയി സഞ്ജയ്‌. അവൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വരുണിന്റ കയ്യിൽ ഉത്തരം ഉണ്ടായിരുന്നില്ല.

“ഞാൻ മോഹിച്ച എന്റെ ജീവിതം, അവൻ നശിപ്പിച്ച എന്റെ ജീവിതം അതിന് വിലയില്ലെടാ?”

എന്ന് സഞ്ജയ്‌ പൊട്ടിക്കരയുമ്പോൾ വരുൺ നിസഹായനായി പോകും

ഗൗരിയുടെ വീട്ടുകാർ വിവാഹലോചന വേണ്ട എന്ന് അറിഞ്ഞതിനു ശേഷമുള്ള വൈകുന്നേരം

പതിവ് പോലെ സഞ്ജയുടെ വീട്. വരുൺ ഒപ്പം ഉണ്ട്. അവൻ മുൻപിൽ ഇരിക്കുന്ന സഞ്ജയെ നോക്കുകയായിരുന്നു. സഞ്ജയുടെ കൈയിലെ മ- ദ്യഗ്ലാസ്‌ പലവട്ടം നിറഞ്ഞൊഴിഞ്ഞു കൊണ്ടിരുന്നു

അവന്റെ ചൂണ്ട് വിരലിലിരുന്നു പുകയുന്ന സിഗരറ്റ് വരുൺ വാങ്ങി തന്റെ ചുണ്ടിൽ വെച്ചു. പുക പുറത്തേക്ക് വിട്ടിട്ട് അവൻ കണ്ണടച്ച് തുറന്നു

“അപ്പൊ അത് നടക്കില്ല?”

“നടക്കും. എനിക്ക് അവളെ വേണം വരുൺ. അതിന് ഞാൻ എന്ത് ചീപ് കളിയും കളിക്കും. ഒരു വർഷം കഴിഞ്ഞാൽ അവന്റെ ശിക്ഷ തീരും. അവൻ അത് കഴിഞ്ഞു പഴയ ജീവിതത്തിലേക്ക്, ഒരു കല്യാണം ഒക്കെ കഴിച്ച്… അത് അനുവദിക്കില്ല ഞാൻ. അവൻ നീറണം. അവൾ എന്റെ ഭാര്യയിട്ട് എന്റെ കളിപ്പാവയായിട്ട് ഓരോ ദിവസവും ഈ വീട്ടിൽ നരകിക്കുന്നത് കണ്ട് അവൻ…. ജീവിതം മുഴുവൻ അവൻ ആധി കേറി. നല്ല രസല്ലേ ഓർക്കുമ്പോൾ തന്നെ?”

“നീ സൈക്കോ ആണ് സഞ്ജയ്‌. ആ കൊച്ച് നിരപരാധിയാ. ഇന്നസെന്റ്. നീ ചെയ്യുന്നത് തെറ്റാണ് “

“എന്റെ പെണ്ണും ഇന്നസെന്റ് ആയിരുന്നു പാവം ആയിരുന്നു. കൊ- ന്നു കളഞ്ഞു.”അവൻ വീണ്ടും മദ്യം നിറച്ചു

“നീയും… നീയും അവളെ?”വരുൺ ഭയത്തോടെ ചോദിച്ചു

“ഞാനോ? ഞാൻ എന്തൊക്കെ ചെയ്യുമെന്ന് എനിക്ക് പോലും അറിയില്ല വരുൺ. അവളെ കൊന്നാൽ കഥ തീർന്ന് പോകും. കൊല്ലില്ല “അവൻ പൈശാചികമായ ഒരു ചിരി ചിരിച്ചു

“കൊ- ല്ലാതെ കൊ- ല്ലുന്നതെങ്ങനെ എന്ന് അറിയാമോ?”

“ശേ.. എടാ ഞാൻ ഇതിനൊന്നും കൂട്ട് നിൽക്കത്തില്ല കേട്ടോ.. എന്റെ കർത്താവെ ഞാൻ കൂടി നരകത്തിൽ പോകുമല്ലോ..”

സഞ്ജയ്‌ പൊട്ടിച്ചിരിച്ചു

“എന്നാ നീ എന്നെ ഉപേക്ഷിച്ചു പോടാ.. ഞാൻ ചീത്തയാ. ഡെവിൾ.. നീ പുണ്യാളൻ നീ എന്നെ ഇട്ടേച്ചും പോ.. അല്ലെങ്കിലും എനിക്ക് ആരൂല്ല. അച്ഛൻ മരിച്ചു . അമ്മയുള്ളത് അച്ഛന്റെ സെന്റിമെന്സിൽ അമേരിക്കയിൽ അച്ഛന്റെ കുഴിമാടത്തിനടുത്ത് തന്നെ സ്ഥലം മേടിച്ചു അവിടെ കിടപ്പാ. അവർക്കും എന്നെ വേണ്ട. ജീവനെ പോലെ എന്നെ സ്നേഹിച്ച ഒരു പെണ്ണുണ്ടായിരുന്നു. അവളെയൊരുത്തൻ കൊന്നും കളഞ്ഞു. നീ ഓർത്തു നോക്ക് എന്റെ ജീവിതം. വെറുതെ ഒന്നോർത്തു നോക്ക്. ഇത്രയും എങ്കിലും ഞാൻ ചെയ്യണ്ടേ? എന്നോട് നീതി പുലർത്താനെങ്കിലും… വേണ്ടേ?”

വരുൺ മറുപടി ഒന്നുമില്ലാതെ നിശബ്ദനായി

“ഡാ ഇങ്ങോട്ട് നോക്ക്.. ദേ ഇങ്ങോട്ട്.. ഞാൻ ചിലപ്പോൾ അവളെ കൊ- ല്ലും..ഞാൻ ഒരു ഡോക്ടറാ അതെ പോലെ പോലീസും.. എനിക്ക് ക്രൈം ചെയ്യാനും അറിയാം അത് തെളിവ് ഇല്ലാതെയാക്കാനും അറിയാം..”

അവന്റെ നാക്ക് കുഴഞ്ഞു തുടങ്ങുന്നത് കണ്ട് വരുൺ അവനെ ചേർത്ത് പിടിച്ചു കട്ടിലിൽ കിടത്തി

പിന്നെ കണ്ണടച്ചു ഉറങ്ങുന്ന അവന്റെ അരികിൽ ഇരുന്നു

ആ ശിരസിൽ തലോടി

സത്യത്തിൽ ആരുമില്ല അവന്

അനാഥൻ തന്നെ. ഒരർത്ഥത്തിൽ തികച്ചും അനാഥൻ

ഇവൻ പറയുന്നതൊക്കെ വെറുതെ ആയിരിക്കുമോ?

ഇതൊക്കെ സിനിമയിൽ ഒക്കെ മാത്രം നടക്കുന്ന കാര്യങ്ങൾ അല്ലെ?
ഐ ഐടി യിൽ പഠിക്കുന്ന അതീവ സമർത്ഥ ആയ പെൺകുട്ടി ആണ് ഗൗരി പാർവതി

ഈ കാലത്തെ പെൺകുട്ടികൾ ഇങ്ങനെ ടോക്സിക്കായ ഒരുത്തനെ സഹിച്ചു ജീവിക്കുമോ?

ഏട്ടന് വേണ്ടി അവൾ സ്വന്തം ജീവിതം കളയുമോ?

വരുണിനു ഭ്രാന്ത് പിടിക്കും പോലെ തോന്നി. കർത്താവെ എനിക്ക് ഇതിൽ മനസ്സറിവ് ഇല്ലാട്ടോ. ഞാൻ ഉപദേശിച്ചു. കേൾക്കുന്നില്ല. ഇതിൽ കൂടുതൽ എന്താ ചെയ്ക? ബോധം വരുമ്പോൾ ഒന്നുടെ ഉപദേശിച്ചു നോക്കിയാലോ?

മൊബൈൽ ശബ്ദിക്കുന്നത് കേട്ട് അവൻ ഫോൺ എടുത്തു

മിയ

“നിങ്ങൾ ആദ്യ ഭാര്യയുടെ അടുത്താണോ?”

അവന് ചിരി വന്നു. സഞ്ജയെ കുറിച്ചാണ്

“അതെ എന്താ ഇപ്പൊ?”

“അല്ല വരുന്നില്ലെങ്കിൽ ഗേറ്റ് പൂട്ടാൻ ആണ്.”

“എന്തൊരു സ്നേഹം ഉള്ള ഭാര്യ… ഞാൻ വരുന്നുണ്ട് “

“അതെന്താ സഞ്ജു ഉറങ്ങിയോ?”

“ആ “

“അത് പറ.. അല്ലെങ്കിൽ ഇന്ന് കാണൂല ഇങ്ങോട്ട്. ദേ വരുന്നുണ്ടെങ്കിൽ വേഗം വാ “

അവൻ തന്റെ കൈകൾ അവന്റെ നെഞ്ചിൽ നിന്നെടുത്ത് ഒരു പുതപ്പ് എടുത്തു അവനെ പുതപ്പിച്ചു. പിന്നെ വാതിൽ ചാരി

തുടരും….