രണ്ടു പെൺകുട്ടികളേയും  രണ്ടു ആൺകുട്ടികളേയും ദൈവം അറിഞ്ഞു തന്നപ്പോൾ ഒത്തിരി അഹങ്കരിച്ചൂ….

കൂട്ടുകുടുംബം

Story written by Suja Anup

=======

“നാളെ നക്ഷത്രം ഇടണം. ക്രിസ്തുമസ്സ്‌ ഇങ്ങടുത്തല്ലോ..”

“എൻ്റെ പുഷ്പേ നിനക്ക് വേറെ ഒരു പണിയുമില്ലേ. ആർക്കു വേണ്ടിയാണ് നമ്മൾ ഈ ഒരുങ്ങുന്നത്. അവർ വരില്ല എന്ന് നിനക്ക് അറിയില്ലേ..”

പെട്ടെന്ന് എൻ്റെ കണ്ണുകൾ നിറഞ്ഞു…

മക്കൾ നാലു പേരാണ്. പഠനത്തിൽ ഒന്നിനൊന്നു മിടുക്കർ. പഠിച്ചിരുന്ന ക്ലാസ്സുകളിൽ എല്ലാം ഒന്നാമതായിരുന്നൂ. അവർ വാങ്ങി കൂട്ടുന്ന സമ്മാനങ്ങൾ കണ്ടു എന്നും അഭിമാനിച്ചിട്ടേയുള്ളൂ..

പലരും പറയുന്നത് കേൾക്കുമ്പോൾ എന്നും അഭിമാനത്തോടെ തല ഉയർത്തി നിന്നിട്ടേയുള്ളൂ..

“കുട്ടികളെ വളർത്തുകയാണെങ്കിൽ പുഷ്പയും തോമസും വളർത്തുന്നത് പോലെ വേണം. നമ്മുടെ മക്കൾ ആ കുട്ടികളെ കണ്ടു പഠിക്കണം.”

***************

ഞങ്ങൾ രണ്ടു പേരും അറിയപ്പെടുന്ന കോളേജിലെ പ്രൊഫസർമാർ ആണ്. രണ്ടു പെൺകുട്ടികളേയും  രണ്ടു ആൺകുട്ടികളേയും ദൈവം അറിഞ്ഞു തന്നപ്പോൾ ഒത്തിരി അഹങ്കരിച്ചൂ.

അദ്ദേഹത്തിൻ്റെ വീട്ടിൽ വിദ്യാഭ്യാസം ഉണ്ടായിരുന്നത് തോമസിന് മാത്രം ആയിരുന്നൂ. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കുടുംബം ആയിരുന്നൂ എൻ്റെത്. തോമസിൻ്റെ കുടുംബവുമായി ഒത്തു പോകുവാൻ പ്രയാസം തോന്നിയത്കൊണ്ടാണ് ഞങ്ങൾ വേറെ മാറി താമസിച്ചത്. ആ പറമ്പിൽ വീട് വയ്ക്കുന്നത് പോലും എനിക്ക് ഇഷ്ടം ആയിരുന്നില്ല.

അന്ന് തോമസ് എന്നോട് പറഞ്ഞു

“ഒരിക്കൽ എന്തുകൊണ്ട് ഞാൻ ഇങ്ങനെ ചെയ്യുന്നൂ എന്ന് നിനക്ക് മനസ്സിലാകും..”

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല..

പകരം ഒരു മതില് കെട്ടി തറവാടും എൻ്റെ വീടും തമ്മിൽ വേർതിരിച്ചൂ..

എനിക്കെന്നും തോമസിൻ്റെ രണ്ടു അനിയന്മാരോടും  പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വിദ്യാഭ്യാസമില്ല , കുട്ടികളെ നന്നായി വളർത്തുവാൻ അറിയില്ല….

ഒരിക്കൽ പോലും ആ കുട്ടികളെ ചേർത്ത് നിർത്തുവാനോ അവർക്കു ആവശ്യമുള്ളത് കൊടുക്കുവാനോ ഞാൻ ശ്രമിച്ചില്ല. എൻ്റെ കുട്ടികളെ എന്നും അവരിൽ നിന്നും അകറ്റി മാത്രമേ വളർത്തിയിരുന്നുള്ളൂ. അവരോടൊപ്പം കൂടിയാൽ ഒരു പക്ഷേ എൻ്റെ മക്കൾ വഴിതെറ്റിയാലോ…

മക്കൾ ഓരോരുത്തരായി പഠിച്ചു വിദേശത്തേയ്ക്ക് കുടിയേറിയപ്പോൾ ഞാൻ അഭിമാനിച്ചൂ..

ഞാൻ അറിയാതെ എന്നും തോമസ് അനിയമ്മാരുടെ മക്കളെ സഹായിക്കാറുണ്ടായിരുന്നൂ. തോമസിന് അവരെ വലിയ കാര്യമാണ്..

ജോലി ഉണ്ടായിരുന്നതുകൊണ്ടും അതിൻ്റെ തിരക്കുകൾ ഉണ്ടായിരുന്നതുകൊണ്ടും മക്കൾ അടുത്തില്ല എന്നത് ഞങ്ങളെ വിഷമിപ്പിച്ചതേയില്ല.

************

റിട്ടയർ ചെയ്തു വീട്ടിലിരിപ്പ് തുടങ്ങിയപ്പോൾ ആദ്യമായി വിഷമം തോന്നി. കലാലയത്തിൽ കുട്ടികളോടൊപ്പം എല്ലാ ആഘോഷങ്ങളും നന്നായി ആസ്വദിച്ചിരുന്നൂ.

ഇന്നിപ്പോൾ ഈ വീട്ടിൽ ആഘോഷങ്ങൾക്കു ആരവമില്ല.

ഭക്ഷണം തന്നെ വേണ്ട എന്ന് തോന്നി തുടങ്ങിയിരിക്കുന്നൂ..

ഇന്ന് എനിക്ക് അദ്ദേഹം തുണയായി ഉണ്ട്. പക്ഷേ നാളെ ഞങ്ങളിൽ ഒരാൾ പോയാൽ പിന്നെ……

***********

“പുഷ്പേ നീ എന്താണ് ആലോചിക്കുന്നത്..?”

“ഒന്നുമില്ല…”

“നീ വിഷമിക്കേണ്ട, ഞാൻ സാബുവിനോട് വരുവാൻ പറഞ്ഞിട്ടുണ്ട്. നീ ഇനി ഈ വയസ്സാം കാലത്തു നക്ഷത്രം ഇടുവാൻ വലിഞ്ഞു കയറി താഴെ വീഴണ്ട. അവൻ വന്നു എല്ലാം ഒരുക്കും..”

സാബു ഇളയ അനിയൻ്റെ മകനാണ്. തറവാട്ടിൽ അവനാണ് താമസിക്കുന്നത്. പോലീസിൽ ആണ്. അവൻ്റെ താഴെ സണ്ണി അവനും പോലീസിൽ തന്നെ.

മൂത്ത അനിയനും ആ പറമ്പിൽ തന്നെയാണ് വീട് വച്ചത്‌. അവനും രണ്ടു ആൺ മക്കൾ ഉണ്ട്. അവർ രണ്ടു പേരും കൂടെ കവലയിൽ നല്ല രീതിയിൽ തന്നെ ഒരു കട നടത്തുന്നൂ..

ഒരിക്കൽ ഞാൻ നീക്കി നിർത്തിയിരുന്ന അവർ അവരുടെ മാതാപിതാക്കളെ നോക്കുന്ന രീതി കാണുമ്പോൾ പലപ്പോഴും എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയിട്ടുണ്ട്. എല്ലാ ആഘോഷങ്ങൾക്കും തറവാട്ടിൽ തിരക്കാണ്. എല്ലാവരും ഒത്തു കൂടുന്നൂ.

ഇവിടെ മാത്രം സ്കൈപ്പ് വഴി ആഘോഷം നടക്കുന്നൂ..

ഊണ് കഴിക്കുവാൻ തറവാട്ടിലേയ്ക്ക് ക്ഷണിക്കാറുണ്ടെങ്കിലും അവിടെ ഇരുന്നു ഒരു പിടി ഇറക്കുമ്പോൾ പോലും മനസ്സിൽ നിറയെ കുറ്റബോധമാണ്.

***************

“പുഷ്പേ, സാബു വരുമ്പോൾ എല്ലാം എടുത്തു കൊടുക്കണം. ഞാൻ ഒന്ന് കിടക്കട്ടെ..”

“എന്തേ ഇപ്പോൾ, ക്ഷീണം എന്തെങ്കിലും…”

“ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ…”

“ചോദിച്ചോളൂ..”

“എപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ നമ്മുടെ മക്കളിൽ ഒരാളെങ്കിലും നന്നായി പഠിക്കാതിരുന്നെങ്കിൽ എന്ന്..”

“അത്…”

“എന്നാൽ എനിക്ക് ഒരുപാടു പ്രാവശ്യം അങ്ങനെ തോന്നിയിട്ടുണ്ട്. എൻ്റെ അനിയന് കിട്ടിയ പോലെ ഒരുത്തനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഇന്ന് അവനും അവൻ്റെ മക്കളും എൻ്റെ കൂടെ ഉണ്ടായിരുന്നേനെ…”

“നമുക്ക് നമ്മുടെ മക്കളുടെ അടുത്ത് പോയി മാറി മാറി താമസിക്കാമല്ലോ..”

“അതും നമ്മൾ ശ്രമിച്ചതല്ലേ. നാട് മനസ്സിൽ ഒരു നീറ്റലായി എന്നും നിൽക്കുന്നൂ എന്ന് തോന്നിയപ്പോൾ അല്ലെ നമ്മൾ മടങ്ങിയത്.”

എനിക്ക് പറയുവാൻ വാക്കുകൾ ഉണ്ടായിരുന്നില്ല..

*************

“തോമസ്, എഴുന്നേൽക്കൂ.. സാബു വന്നിട്ടുണ്ട്..”

“മോനെ സാബു, തോമസ് എഴുന്നേൽക്കുന്നില്ല…”

“വല്യേപ്പച്ചാ…” എന്ന വിളിയോടെ അവൻ ഓടി എത്തി.

പെട്ടെന്ന് തന്നെ തോമസിനെ ആശുപത്രിയിൽ എത്തിച്ചൂ.

“സൈലൻറ് അറ്റാക്ക്..ആയിരുന്നത്രേ…”

എനിക്കറിയാം തോമസിൻ്റെ മനസ്സ്.

മക്കളെയും കൊച്ചുമക്കളേയും അദ്ദേഹം അടുത്ത് ആഗ്രഹിക്കുന്നൂ. അവരുടെ സാമിപ്യം തോമസിന് ജീവിക്കുവാനുള്ള ആവേശം കൊടുക്കും..

തോമസിനൊപ്പം ആശുപത്രിയിൽ നിൽക്കുവാൻ അനിയമ്മാരുടെ മക്കൾ മത്സരിച്ചൂ.

“കുഴപ്പമില്ല..” എന്ന് അറിഞ്ഞതോടെ എൻ്റെ മക്കൾ നാട്ടിലേയ്ക്ക് വന്നില്ല. അവിടെ അവരുടെ ജോലി, കുട്ടികളുടെ പഠനം എല്ലാം അവർക്കു വലുതാണ്..”

അന്ന് ആശുപത്രിയിൽ നിന്നും തിരിച്ചു വന്നപ്പോൾ ഞാൻ പലതും തീരുമാനിച്ചിരുന്നൂ.

ക്രിസ്തുമസ്സ് ആഘോഷിക്കുവാൻ ഇവിടെ ആർക്കും കഴിഞ്ഞില്ല. പക്ഷേ പുതിയ വർഷം പല മാറ്റങ്ങളുമായി അടിപൊളിയാക്കണം.

ആദ്യം ഞാൻ അടുത്തുള്ള പണിക്കാരനെ വിളിച്ചു വരുത്തി തറവാടും എൻ്റെ വീടും തമ്മിൽ വേർതിരിച്ചിരുന്ന മതിൽ പൊളിച്ചു മാറ്റി.

പിന്നെ നേരെ അനിയമ്മാരെ പോയി കണ്ടൂ..

“പഴയതെല്ലാം മറക്കണം. ഇവിടത്തെ കൊച്ചുമക്കൾ ആ മുറ്റത്തു വന്നു ഇടയ്ക്ക് കളിക്കണം. അത് തോമസിന് ആശ്വാസമാകും.”

“ചേട്ടത്തി, ഇങ്ങനെ പറയരുത്. എന്നും ഞങ്ങളുടെ മനസ്സിൽ അമ്മയുടെ സ്ഥാനം ആണ് ചേട്ടത്തിക്ക്. ചേട്ടത്തി ആജ്ഞാപിച്ചാൽ മതി ഞങ്ങൾ അനുസരിക്കും..”

മൂത്ത അനിയൻ പറഞ്ഞു നിർത്തിയതും ഇളയവൻ തുടർന്നൂ..

“ഇനി മുതൽ ഓരോ ആഘോഷങ്ങളും നമുക്ക് ഓരോ വീട്ടിൽ നടത്താം. പിന്നെ ഞങ്ങളുടെ കൊച്ചുമക്കൾ ഇനി എന്നും ആ മുറ്റത്തു ഉണ്ടാകും..”

അന്നെനിക്ക് തോന്നി ആദ്യമായി ഇതാണ് ശരി. ജീവിതത്തിൽ ഞാൻ നേടിയതൊന്നും അല്ല വലുത് ഈ സ്നേഹം അത് മാത്രമേ എന്നും നിലനിൽക്കൂ.

ഇനി എനിക്ക് പേടിയില്ല. എനിക്ക് എല്ലാവരും ഉണ്ട്.

………….സുജ അനൂപ്