ഭദ്ര IPS ~ ഭാഗം 05, എഴുത്ത്: രജിത ജയൻ

ഭാഗം 04 വായിക്കാൻ ക്ലിക്ക് ചെയ്യൂ

റോഡിൽ വീണുകിടന്നുകൊണ്ടു തന്നെ ഭദ്ര ബുളളറ്റിന്റ്റെ വെളിച്ചത്തിൽ തനിക്ക് ചുറ്റും നിരന്നു നിൽക്കുന്നവരെ ഒന്ന് നോക്കി …

അഞ്ചു പേരുണ്ടവർ, എന്തിനും പോന്നവർ….!!

ഒറ്റനോട്ടത്തിൽ തന്നെ ഭദ്ര മനസ്സിലാക്കി തനിക്കവരെ എതിർത്തു തോൽപ്പിക്കുക അസാധ്യമാണ്.., കാരണം ബുള്ളറ്റിൻ നിന്നുള്ള വീഴ്ചയിൽ ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന പടരുന്നുണ്ട് ..!!

“വീരശൂരപരാക്രമിയായ ഭദ്ര ഐപി എസ് എന്താണിങ്ങനെ വീണുകിടന്നാലോചിക്കുന്നത് .?

കൂട്ടത്തിൽ നേതാവെന്നു തോന്നിക്കുന്നയാളതു ചോദിച്ചു കൊണ്ട് ഭദ്രയുടെ അടുത്തേക്ക് കുനിഞ്ഞു നിന്നതും മിന്നൽ പോലെ ഭദ്രയുടെ വലതുകൈ അയാളുടെ മുഖത്ത് പതിച്ചു..!! അപ്രതീക്ഷിതമായ ഭദ്രയുടെ ആക്രമണത്തിൽ ശത്രു നിരയൊരു നിമിഷം പതറിയെങ്കിലും പെട്ടെന്ന് തന്നെ അവർ കൂട്ടത്തോടെ ഭദ്രയുടെ നേരെ ആക്രമണം തുടങ്ങി ..

വീണു കിടക്കുന്നിടത്തു നിന്നെഴുക്കാൻ സാധിക്കാത്ത വിധത്തിൽ അവർ ചുറ്റും നിന്ന് ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഭദ്ര അവരെ അവിടെ കിടന്നു കൊണ്ട് തന്നെ തിരിച്ചാക്രമിച്ചെങ്കിലും കരുത്തരായ അവരുടെ മുമ്പിൽ തനിക്ക് അധികനേരമിങ്ങനെ ചെറുത്ത് നിൽക്കാൻ കഴിയില്ലെന്ന് ഭദ്രയ്ക്ക് പൂർണ ബോധ്യമുണ്ടായിരുന്നു, മാത്രമല്ല വീഴ്ചയിൽ മുറിവുപറ്റിയ നെറ്റിയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങിയിരിക്കുന്നു …!!

ചെറുത്തു നിൽപ്പുകൾക്കൊടുവിൽ ഭദ്രയുടെ പ്രതിരോധം കുറഞ്ഞതും അവർ ഭദ്രയുടെ കൈകൾ ചേർത്ത് ബന്ധിച്ചു….! !

“എടാ എത്രയും പെട്ടെന്ന് ഏൽപ്പിച്ച ജോലി തീർക്കാൻ നോക്കടാ ….,എന്ന് നേതാവലറിയതും കൂട്ടത്തിലൊരുത്തൻ കയ്യിലെ കത്തി ഭദ്രയുടെ കഴുത്തിനു നേരെ വീശി..!!

താൻ ഇവിടെ അവസാനിച്ചു എന്ന് ഭദ്രയ്ക്ക് തോന്നിയതും അവളിലൊരാവേശം പടർന്നു കയറി …കത്തി വീശിയവനു നേരെ നിലത്തുനിന്ന് പൊങ്ങിയവൾ കാലുകൾ വീശിയതും മുന്നിൽ നിന്നവൻ വലിയ ശബ്ദത്തോടെ മുഖം പൊത്തി നിലത്തേക്കിരുന്നു ..!!

ഭദ്രയുടെ കാലുവീശിയുളള അടിയിലവന്റ്റെ കയ്യിൽ നിന്ന് കത്തി ദൂരേക്ക് തെറിച്ചു വീണിരുന്നു. ..

“കളള *****മോളെ ..,കൈ രണ്ടും ചേർത്ത് കെട്ടി ഒരു അറവുമാടിനെ പോലെ നിർത്തിയിട്ടും നിന്റ്റെ പരാക്രമം അവസാനിച്ചില്ലേടീ എന്ന് ചോദിച്ചു കൊണ്ട് ഗുണ്ടകളിലൊരുത്തൻ ഭദ്രയുടെ മുടികെട്ടിൽ ചേർത്ത് വലിച്ചവളുടെ മുഖത്ത് തല്ലാനോങ്ങിയതും പെട്ടെന്ന് ഇരുട്ടിൽ നിന്നാരക്കയോ അവരുടെ ദേഹത്തേക്ക് ചാടിവീണു …!!

നിമിഷനേരംകൊണ്ട് അപ്പോൾ വന്നവർ , ആ ഗുണ്ടകളെ കൈപിടിയിലൊത്തുക്കി നിർത്തി ഇരുട്ടിൽ നിന്ന് ബുളളറ്റിന്റ്റെ വെളിച്ചത്തിലേക്ക് വന്നതും ഭദ്ര അമ്പരന്നു പോയി ..!!

തെന്മല സുനി..!! കൂടെ അവന്റെ നാലു കൂട്ടാളികളും ..!!

സുനി തന്റെ രക്ഷകനോ..?

ഭദ്ര അമ്പരപ്പുമാറാതെ സുനിയെ പകച്ചു നോക്കി ..

” എന്താ സാറെ , പകച്ചു നോക്കുന്നത് ..? വിശ്വാസം വരുന്നില്ല അല്ലേ..?

ഞാൻ തന്നെയാണ് ഭദ്ര സാറെ തെന്മല സുനി ..!!

നീരു വന്നു വീർത്ത മുഖവുമായി മുടന്തി സുനി ഭദ്രയുടെ അടുത്തേക്ക് വന്നവളുടെ കയ്യിലെ കെട്ടുകൾ അഴിച്ചു മാറ്റി , പിന്നെ അവനുംകൂട്ടാളികളും ഭദ്രയെ ആക്രമിച്ചവരെ അവരുടെ തന്നെ ഉടുമുണ്ടഴിച്ച് ബന്ധിച്ചു..!!

കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ ഭദ്ര തെന്മല സുനിയെ വീണ്ടും വീണ്ടും നോക്കി

അപ്പോൾ കുറച്ചു ദൂരെനിന്നൊരു വാഹനം അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു ..

“ഷാനവാസ് സാറായിരിക്കും ഭദ്ര സാറെ.., ഞാൻ വിളിച്ചു പറഞ്ഞായിരുന്നു ഭദ്ര സാർ അപകടത്തിൽ ആണെന്ന്. .!!

സുനി പറയുന്നതിന്റെ പൊരുൾ മനസ്സിലാവാതെ ഭദ്ര നിൽക്കുമ്പോൾ ദേവദാസ് ഉൾപ്പെടെ എല്ലാവരും ജീപ്പിൽ നിന്നിറങ്ങി ഭദ്രയുടെ അടുത്തെത്തി..

ഭദ്ര ആർ യു ഓകെ …?

ദേവദാസ് ചോദിച്ചു കൊണ്ട് ഭദ്രയുടെ കയ്യിൽ പിടിച്ചതും വേദനയാൽ ഭദ്രയുടെ മുഖം ചുളിഞ്ഞു

“സാറെ വണ്ടിയിൽ നിന്ന് കൈക്കുത്തി വീണതുകൊണ്ട് ഭദ്ര സാറിന്റ്റെ കൈക് പരിക്കുപറ്റീന്ന് തോന്നുന്നു സുനി പറഞ്ഞു

ഭദ്ര വീണ്ടും സുനിയെ നോക്കി

സുനീ …..അവൾ വിളിച്ചു

“ഭദ്ര സാറെ സാറെന്താണ് ചോദിക്കാൻ പോവുന്നതെന്നെനിക്ക് മനസ്സിലായി , സാറിനെ ലക്ഷ്യം വച്ചൊരു ടീം ടൗണിൽ നിന്ന് തെന്മലയിലെത്തിയെന്ന് എനിക്ക് ആദ്യം വിവരംതന്നതിവൻമാരാണ് തന്റെ കൂടെ വന്നവരെ നോക്കി സുനി പറഞ്ഞു ..

ഭദ്ര സാറെന്നെ ഈ പരുവത്തിലാക്കിയതിന്റ്റെ പക എനിക്കും ഇവർക്കും സാറിനോടുണ്ടേ.., അപ്പോൾ ആണ് പുറത്തു നിന്നൊരു ടീം കൂടി ..,എന്നാൽ പിന്നെ ആദ്യം അവരുടെ പങ്കായിക്കോട്ടെ എന്ന് കരുതി ഞങ്ങൾ സാറിനും ഇവന്മാർക്കും പുറകിൽ തന്നെ ഉണ്ടായിരുന്നു ഇന്ന് രാവിലെ മുതൽ ..!!

പിന്നെ നീ ഇപ്പോൾ എന്തിനെന്റ്റെ രക്ഷകനായ് ..? ഞാൻ അപകടത്തിൽ ആണെന്ന് സ്റ്റേഷനിൽ എന്തിനു വിളിച്ചു പറഞ്ഞു .?

ഭദ്ര തന്റെ മനസ്സിലെ സംശയങ്ങൾ തുറന്നു ചോദിച്ചു

“അത് സാറെ , കുറച്ചു സമയം മുമ്പ് വരെ നിങ്ങളുടെ കൂടെ സെമിത്തേരിയിൽ ഞങ്ങളുമുണ്ടായിരുന്നു കാഴ്ചക്കാരായി .., പക്ഷേ അവിടെ നിന്ന് നാടുവിട്ടുപോയെന്നെല്ലാവരും പറഞ്ഞ ജേക്കബ് അച്ചനെ നിങ്ങൾ കുഴിമാന്തിയെടുത്തപ്പോൾ എനിക്ക് മനസ്സിലായി സാറെ ,നിങ്ങളല്ല എന്റ്റെ ശരിക്കുമുളള ശത്രു എന്ന്..!!

അതുപറയുമ്പോൾ സുനിയുടെ കണ്ണുകൾക്ക് ചോരചുവപ്പായിരുന്നു…

എനിക്ക് മനസ്സിലായില്ല സുനി..!! ഭദ്ര സുനിയെ നോക്കി പറഞ്ഞു

“സാറിനെന്നല്ല ആർക്കും മനസ്സിലാവില്ല സാറെ, സുനിയുടെ ഈ മനസ്സ് ,കാരണം എല്ലാവർക്കുംഅറിയുന്നത് ഗുണ്ടയായ തെന്മല സുനിയെ ആണ് ..പക്ഷേ അതിനുമുൻപ് ഒരു സുനി ഈ തെന്മലയിൽ ഉണ്ടായിരുന്നു , അല്ല ജേക്കബ് അച്ഛന്റെ അനാഥാലയത്തിലുണ്ടായിരുന്നു ..

മനസ്സിലായില്ലേ സാറിന് ..? ഈ അനാഥനായ സുനിയുടെ രക്ഷകനായിരുന്നു ഒരിക്കൽ ജേക്കബ് അച്ചൻ..!!

എന്റെ ഈ തലതിരിഞ്ഞ സ്വഭാവം കാരണം ആണ് ഞാനും അച്ചനും വഴിപിരിഞ്ഞത് പക്ഷേ ഉളളിന്റ്റെ ഉളളിൽ ഈ സുനിയുടെ അപ്പനിപ്പോഴും ആ ജേക്കബ് അച്ചൻ തന്നെയാണ് , അപ്പോൾ പിന്നെ ആ അച്ചനെ ഇല്ലാത്താക്കിയവർക്കെതിരെ പടനയിക്കുന്ന സാറിനെ ഞാനെങ്ങനെ ഉപദ്രവിക്കാനാണ് സാറെ .?

ഞങ്ങൾ പിന്മാറി സാറിനെ തല്ലാനുളള പരിപാടിയിൽ നിന്ന് ,പക്ഷേ ഇവരുടെ കയ്യിൽ സാർ ഈ രാത്രി വീഴുമെന്ന് ഞങ്ങൾ തീരെ പ്രതീക്ഷിച്ചില്ല സാറെ , അതാണ് സാറു പെട്ടു എന്ന് തോന്നിയപ്പോൾ ഞാൻ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതും ഒടുവിൽ സാറു വീഴും എന്ന് തോന്നിയപ്പോൾ കളത്തിലിറങ്ങിയതും .!!

ഇനി സാറിനു മുമ്പിൽ ഒരു വില്ലനായി ഈ സുനി വരില്ല ഉറപ്പ് ..,മാത്രമല്ല ഒരടിപിന്നിലെപ്പോഴുമുണ്ടാവും ഒരു കാവലായിട്ട്, എന്തിനാണെന്നല്ലേ ജേക്കബ് അച്ചനെ കൊന്നവരെ പിടികൂടാൻ സാറിനു കഴിയുമെന്ന വിശ്വാസം എനിക്ക് ഉണ്ട് അപ്പോൾ സാറിനൊന്നും പറ്റാതെ നോക്കേണ്ടതെന്റ്റെ കൂടി കടമയാണ്.!!

പറഞ്ഞു കൊണ്ട് സുനിയും കൂട്ടരും തിരികെ നടന്നു

സുനീ ….,പെട്ടെന്ന് ഭദ്ര വിളിച്ചു

എന്താ സാറെ..?

എന്റെ ഒരു ചോദ്യത്തിനുകൂടി സുനി ഉത്തരം പറയാമോ..?

സാറു ചോദിക്ക് സാറെ..

“കഴിഞ്ഞ ദിവസം സുനിയെ തേടി വന്ന ജോസപ്പൻ ഡോക്ടറും പീറ്ററും സുനിയോടെന്താണ് സംസാരിച്ചത്.?

സുനി ഒരു നിമിഷം ഭദ്രയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി

“ലീന ഡോക്ടർ എവിടെ ആണെന്ന് കണ്ടു പിടിച്ചു കൊടുക്കാനാണ് സാറെ അവരെന്നോട് പറഞ്ഞത് , ഞാനും എന്റെ കൂട്ടുകാരും അറിയാതൊരീച്ച പോലും ഈ തെന്മലയിൽ കയറില്ലാന്ന് ഡോക്ടർ വിശ്വസിക്കുന്നു ..മാത്രമല്ല ലീന ഡോക്ടർ ഈ തെന്മല വിട്ട് പോയിട്ടില്ല എന്ന് കൂടി പറഞ്ഞു ജോസപ്പൻ ഡോക്ടർ ..!!

സുനിയുടെ മറുപടി കേട്ടതും ഭദ്ര ദേവദാസിനെ നോക്കി ,

ഓകെ സുനി സുനി പൊയ്ക്കോളൂ, ചെയ്ത ഉപകാരം ഒരിക്കലും മറക്കില്ല ഞാൻ…!!

ഒരു പുഞ്ചിരി ഭദ്രയ്ക്ക് നൽകി സുനിയും കൂട്ടരും ഇരുളിൽ മറഞ്ഞു. ..

*****************

രാവിലെ തെന്മല ഗ്രാമത്തെ വരവേറ്റത് ജേക്കബ് അച്ചന് റ്റെയും മറ്റും കൊലപാതക വാർത്തകൾ ആണ്…!!

കല്ലറയിൽ നിന്നു കിട്ടിയ ശവശരീരങ്ങൾ അനാഥാലയത്തിലെ പെൺകുട്ടികളുടേതോ …? എന്ന തലക്കെട്ടിൽ ഇറങ്ങിയ പത്രങ്ങൾ അവരവരുടെ സങ്കല്പത്തിനനുസരിച്ച് പലതരം വാർത്തകൾ എഴുതി പിടിപ്പിച്ചിരുന്നു പലതിലും. ..

രാവിലെ പത്രതാളുകളിലൂടൊന്ന് കണ്ണോടിച്ചുകൊണ്ട് ആശുപത്രി ബെഡിൽ ചാരികിടക്കുകയായിരുന്നു ഭദ്ര .., അവളുടെ നെറ്റിയിലൊരു വലിയ ചുറ്റികെട്ടുണ്ടായിരുന്നു

“മാഡം ഡോക്ടർ പറഞ്ഞത് മാഡത്തിന് രണ്ടാഴ്ച വിശ്രമം വേണമെന്നാണ്. ., അങ്ങോട്ടു കയറി വന്ന ഗിരീഷിന്റെ വാക്കുകൾ കേട്ട ഭദ്രയൊന്ന് ചിരിച്ചു ,ആ ചിരി ഗിരീഷിലേക്കും പടർന്നു ..

അപ്പോൾ എങ്ങനെ ഗിരീഷേ റെസ്റ്റ് എടുക്കുകയല്ലേ..?

ഭദ്ര ചിരിയോടെ ചോദിച്ചു ആ ചിരിയ്ക്ക് പിന്നിലെ വേദന എത്രയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഗിരീഷ് ഒന്നും മിണ്ടാതെ ഭദ്രയ്ക്കൊപ്പം ആശുപത്രിയിൽ നിന്നിറങ്ങി..,

ജീവൻ തന്നെ കൊടുക്കേണ്ടി വന്നാലും തേക്കിൻ തോട്ടംക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാതെ ഭദ്രമാഡത്തിനൊരു വിശ്രമം ഇല്ലെന്ന് ഈ കഴിഞ്ഞു പോയ മണിക്കൂറുകൾ കൊണ്ട് ഗിരീഷ് മനസ്സിലാക്കിയിരുന്നു …!!

നെറ്റിയിലെ മുറിവും ദേഹത്തേറ്റ പരിക്കുകളും കാര്യമാകാതെ ഭദ്ര , പോയത് കപ്യാരു വറീതിനെ കാണാൻ ആയിരുന്നു …!!

മുഖം കൊണ്ടോ, രൂപം കൊണ്ടോ പോലും തിരിച്ചറിയാൻ സാധിക്കാതെ അഴുകിയ പെൺകുട്ടികളെ അയാളെങ്ങനെ തിരിച്ചറിഞ്ഞുവെന്ന് ചോദിക്കാൻ. …!!

*****

ഭദ്രയുടെ ശാന്തമായ മുഖത്തേക്ക് നോക്കിയിരുന്നപ്പോൾ മനസ്സിലെ ഭയവും പേടിയും ഒഴിഞ്ഞു പോവുന്നത് കപ്യാരു വറീതറിയുന്നുണ്ടാരുന്നു, എങ്കിലും എവിടെ തുടങ്ങണം എങ്ങനെ, പറയണം എന്നൊന്നും അറിയാതയാൾ പളളിയിലെ അൾത്താരയിലേക്ക് നോക്കി കുറച്ചു നേരം …

“വറീതേട്ടാ….,,,

സ്നേഹത്തോടെയുളള ഭദ്രയുടെ വിളിയൊച്ച കേട്ടയാൾ അവരെ അത്ഭുതത്തോടെ നോക്കി …

“ഞാനിപ്പോൾ ഈ അൾത്താരയ്ക്ക് മുമ്പിൽ വറീതേട്ടനൊപ്പം ഇരിക്കുന്നതൊരു പോലീസ് ഓഫീസർ ആയിട്ടല്ല ,മറിച്ച് നിങ്ങളെയൊക്കെ ഒരുപാടു സ്നേഹിച്ചൊരു പാവം മനുഷ്യന്റെ മരണത്തിണ്റ്റെ കാരണം തിരക്കിവന്നൊരു സാധാരണക്കാരിയായിട്ടാണ്…!!

“എനിക്ക് അറിയാം വറീതേട്ടാ ജേക്കബച്ചൻ നിങ്ങൾക്ക് ആരായിരുന്നെന്ന്, പലവഴി ചിന്നിതെറിച്ചു പോവേണ്ടിയിരുന്ന നിങ്ങളുടെ കുടുംബത്തെയൊരിക്കൽ താങ്ങി നിർത്തിയതാ പാവം മനുഷ്യനല്ലേ. ..?

” നിങ്ങളുടെ മാത്രം അല്ല അച്ചന്റ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്ന ഓരോസ്ഥലത്തും അദ്ദേഹം, ഒരു ദൈവദൂതനെപോലെയായിരുന്നു ഓരോ മനുഷ്യർക്കും ..!!

“ഒരു ജീവിയെപോലും വേദനിപ്പിക്കാത്തൊരാൾ , എങ്ങനെയെന്നുപോലും അറിയാതെ, ആരുടെയോ കൈകളാൽ ജീവൻനഷ്ടപ്പെട്ടു മണ്ണിനടിയിലാവുക…,
ഹോ ..,ചിന്തിക്കാൻ വയ്യ വറീതേട്ടാ അതൊന്നും. ..!!

വറീതിന്റ്റെ കണ്ണുകളിലേക്ക് നോക്കിയതു പറഞ്ഞു ഭദ്ര നിർത്തിയതും വറീതൊരു പൊട്ടികരച്ചിലോടെ ഭദ്രയുടെ കൈകൾ കൂട്ടിപിടിച്ചു കരയാൻ തുടങ്ങി..!!

“പറയൂ വറീതേട്ടാ നിങ്ങളുടെ മനസ്സിൽ ഉളളതെല്ലാം ,അതിന്റെ പേരിൽ വറീതേട്ടനോ കുടുംബത്തിനോ ഒന്നും സംഭവിക്കാതെ നോക്കാൻ ഞാനുണ്ടാവും…!!

സാറെ അത് ഞാൻ എനിക്ക്…

വറീത് വാക്കുകൾ കിട്ടാതെ ഭദ്രയുടെ കൈകളിൽ പിടി മുറുക്കി

ആ കൈ മുറുക്കത്തിൽ നിന്ന് ഭദ്ര അറിയുന്നുണ്ടായിരുന്നു വറീതെന്ന പാവം കപ്യാരുടെ മനസ്സിലെ ഭയവും പേടിയും..!!

“വറീതേട്ടാ .., ചേട്ടനെങ്ങനെയാണാ പെൺകുട്ടികളുടെ അഴുകിയ ശരീരം കണ്ടപ്പോൾ അത് അനാഥാലയത്തിലെ കുട്ടികൾ ആണെന്ന് മനസ്സിലായത്..?

അവരങ്ങ് യുഎസിലല്ലേ…?

ലീന ഡോക്ടറുടെ കുടുംബത്തിലെ ആശുപത്രിയിൽ..?

പിന്നെ എങ്ങനെ ഇവിടെ വരും , അതും മരിച്ചു അഴുകിയ നിലയിൽ…?
പറയൂ വറീതേട്ടാ…

“സാറെ , ഞാനവരുടെ ശരീരമോ, മുഖമോ നോക്കിയല്ല അതവരാണെന്ന് പറഞ്ഞത്…!!

പിന്നെ എങ്ങനെ അങ്ങനെ ഒരു ചോദ്യവും സംശയവും വറീതേട്ടനുണ്ടായി. ..?

ഇവിടെ എല്ലാവർക്കും അറിയാലോ ആ കുട്ടികൾ വിദേശത്താണെന്ന്..!! അങ്ങനെ അല്ലാന്ന് പിന്നെ വറീതേട്ടനെങ്ങനെ തോന്നി. ..?

“അതു സാറെ, മരിച്ചു പോയ ശവകുഴി തൊമ്മി പറഞ്ഞത് ഓർത്തപ്പോൾ ഞാൻ അറിയാതെ പറഞ്ഞതാണ്…!!

‘ശവകുഴി തൊമ്മി ‘എന്ന് കേട്ടതും ഭദ്രയിലെ പോലീസുകാരിയുണർന്നു, അവൾ വറീതിന്റ്റെ മുഖത്തേക്ക് തന്നെ നോക്കി ..!!

തൊമ്മിയോ….? തൊമ്മി എന്തു പറഞ്ഞു. ..?

“സെമിത്തേരിയിൽ നിന്നെന്തോ കണ്ടു ഭയന്നു വന്നതിൽ പിന്നെ തൊമ്മി ആരോടും കാര്യമായി മിണ്ടാറില്ല വല്ലാത്തൊരു പേടി കിട്ടിയതുപോലെയായിരുന്നവൻ,ഒരു തരം പിച്ചുംപേയും പറയുന്നത് പോലെ എന്തെങ്കിലും ഒക്കെ തനിയെ പറയും ..,

പക്ഷേ കാണാതാവുന്നതിന് തലേദിവസം പള്ളിയിൽ അച്ചനെകാണാൻ വന്ന ജോസപ്പൻ ഡോക്ടറെയും കുടുംബത്തെയും പെട്ടെന്ന് കണ്ട തൊമ്മി ആകെ പേടിച്ചൊരു തരം ഒച്ചപ്പാടുണ്ടാക്കി, അച്ചനവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവനച്ചനോട് പറയുന്നുണ്ടായിരുന്നു നമ്മുടെ അനാഥാലയത്തിലെ കുട്ടികളെ ഇവർ പള്ളി സെമിത്തേരിയിലിട്ടച്ചോന്ന് …!! അവൻ കണ്ടൂന്ന്. .!!

അവന്റെ മട്ടും മാതിരിയും അറിയാവുന്നതുകൊണ്ട് ഞങ്ങൾ ആരും അത് കാര്യമാക്കിയില്ല , പക്ഷേ അന്ന് തന്നെ പള്ളിയിൽ ആരും ഇല്ലാത്ത നേരത്ത് അച്ചനവനെകൂട്ടി പള്ളി സെമിത്തേരി മുഴുവൻ നടക്കുന്നുണ്ടായിരുന്നു ..!!

പിന്നീട് പിറ്റേ ദിവസം അവനെയും അതുകഴിഞ്ഞ് അച്ചനെയും കാണാതെയായി…,
ഇപ്പോഴിതാ അവരുടെ ശവശരീരം നിങ്ങൾ സെമിത്തേരീന്ന് കണ്ടെടുത്തു, തൊമ്മി പറഞ്ഞത് പോലെ പെൺകുട്ടികളെയും അവിടെ നിന്ന് കിട്ടിയപ്പോൾ ഞാനാ വെപ്രാളത്തിൽ വിളിച്ചു പറഞ്ഞു പോയതാ സാറെ അതാ കുട്ടികൾ ആണെന്ന് ..!!

വറീതിന്റ്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു ഭദ്ര അയാളെന്തെങ്കിലും കളളത്തരം പറയുന്നുണ്ടോന്ന് ശ്രദ്ധിച്ചു കൊണ്ട്, ഇപ്പോൾ ഭദ്രയ്ക്ക് ഒരു കാര്യം ഉറപ്പായി ജേക്കബച്ചന്റ്റെ മരണംഇത്ര വേഗമെത്തിയതെങ്ങനെയെന്ന്…., തൊമ്മിയിലൂടച്ചൻ ആ പെൺകുട്ടികളിലേക്കെത്താതിരിക്കാൻ അതുവഴി ജോസപ്പനിലേക്കും മക്കളിലേക്കും എത്താതിരിക്കാൻ ഏറ്റവും എളുപ്പം അച്ചനെ ഇല്ലാതാക്കുക തന്നെയായിരുന്നു.., പക്ഷേ മരണത്തിനും എത്രയോ മുമ്പ് അച്ചൻ തനിക്കരികിലെത്തിയെന്ന് ശത്രുക്കൾ അറിയാതെപോയി….!! അതാണവരുടെ പരാജയമിനി….ഭദ്ര ദേഷ്യത്താൽ പല്ലിറുമ്മി….

ഓകെ വറീതേട്ടാ…, ഒരു കാര്യം കൂടി അച്ചനന്ന് തൊമ്മിയെക്കൂട്ടിപോയി തിരഞ്ഞത് ഏതു സെമിത്തേരിയിലാണ് .? ഇവിടെയോ അതോ …?

ഈ സെമിത്തേരിയിലാണ് സാർ പഴയതിൽ അല്ല. ..!!

ഓകെ ,ഇതൊന്നും പോലീസിനോട് എന്തുകൊണ്ട് അന്ന് പറഞ്ഞില്ല വറീതേട്ടാ..?

സാറെ ഇതൊന്നും അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നില്ല ഇപ്പോഴാണ് ഓരോന്നും …..

ഓകെ,പിന്നീട് അച്ചനെകാണാതായ ശേഷം ഡോക്ടർമാർ ആരെങ്കിലും ഇവിടെ വന്നിരുന്നോ..?

ഇല്ല സാർ, പക്ഷേ ജോസപ്പൻ ഡോക്ടർ ഒരു പ്രാവശ്യം വിളിച്ചിരുന്നു അച്ചന്റ്റെ വിവരം വല്ലതും ഉണ്ടോന്നറിയാൻ,ലീന കൊച്ചിനെയും കാണാതെ പോയതുകൊണ്ട് അവരാകെ പരിഭ്രമത്തിലല്ലേ..? വറീതു പറഞ്ഞു നിർത്തി. ..

“ജേക്കബച്ചനെപ്പോഴെങ്കിലും ലീന ഡോക്ടറോട് സംസാരിക്കുന്നത് വറീതേട്ടൻ കേട്ടിട്ടുണ്ടോ ..? ഭദ്ര ചോദിച്ചു

“ധാരാളം കേട്ടിട്ടുണ്ട് സാറെ ലീന ഡോക്ടർ ഒരു പാവം ആണ് സാറെ , ഇവിടെ ഈ പളളിക്കും നാട്ടുകാർക്കും വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്

“ലീന ഡോക്ടറോട് അച്ചനെന്താണ് സംസാരിച്ചിരുന്നത് വറീതേട്ടാ ..?

അതറിയില്ല സാറെ പക്ഷേ ലീന ഡോക്ടറുടെ വിദേശത്തുളള ആശുപത്രിയിലെ കാര്യങ്ങൾ ഒക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. .

“അച്ചനും ലീന ഡോക്ടറും തമ്മിൽ വേറെ മോശം ബന്‌ധം വല്ലതും ഉണ്ടായിരുന്നോ വറീതേട്ടാ. ..അല്ല അങ്ങനെ ആണെങ്കിൽ അച്ചനെ കൊന്നത് ഡോക്ടർ ആവുമേ ….,
ഭദ്രയൊരു ചൂണ്ടയെറിഞ്ഞു വറീതിനു നേരെ

ദൈവദോഷം പറയരുത് സാറെ ജേക്കബ്ബച്ചൻ പാവമാണ്

അപ്പോൾ ലീന ഡോക്ടർ പാവമല്ലേ…?

ഡോക്ടറും പാവമാണ് എല്ലാവരും പാവമാണ്. ..!!

ആണോ…എങ്കിലായിക്കോട്ടേ വറീതേട്ടാ,അപ്പോൾ തൽക്കാലം ഞാൻ പോവുകയാണ്, എന്തെങ്കിലും പുതിയ വിവരങ്ങൾ കിട്ടിയാൽ എന്നെ അറിയിക്കണം..!! അതുപോലെതന്നെ എത്ര അടുപ്പമുളളവർ വന്നു വിളിച്ചാലും ഒറ്റയ്ക്ക് ആരുടെയും അടുത്തേക്ക് ചെല്ലരുത്..!!

ഭദ്രയുടെ സംസാരം കേട്ട വറീതിലൊരു പേടിയുടലെടുത്തു…..

അതെന്താ സാറെ എന്നെ ആരെങ്കിലും ഉപദ്രവിക്കുമോ .. .?
ആരാ സാറേ..?

“അങ്ങനെ ഒന്നും ഇല്ല വറീതേട്ടാ.. എന്നാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ, ഇപ്പോൾ തന്നെ കണ്ടില്ലേ ചെറിയ ഒരു ശ്രദ്ധ കുറവ് എനിക്ക് വന്നതുകൊണ്ടാ എന്റ്റെ തലയിലീ വലിയ ചുറ്റിക്കെട്ട് വന്നത്. …!!

ചിരിയോടെ പറഞ്ഞു കൊണ്ട് നെറ്റിയിൽ തടവുമ്പോഴും ഭദ്രയുടെ കണ്ണിലാരോടോ ഉള്ള പകയെരിയുന്നത് വറീത് പേടിയോടെ കണ്ടു നിന്നു …!!

അയാളുടെ ഉള്ളിൽ അകാരണമായൊരു ഭയം ഉടലെടുത്തു. ..!!

*********************

ലുക്ക് ,ഭദ്രാ താൻ പറയുന്നതെല്ലാം ശരിയാണ് ഈ കേസ് നമുക്ക് എത്രയും വേഗത്തിൽ തന്നെ കണ്ടു പിടിക്കേണ്ടതാണ,പക്ഷേ അതിനുവേണ്ടി സ്വന്തം ആരോഗ്യംപോലും ശ്രദ്ധിക്കാതെ ഇങ്ങനെ അലയരുത് താൻ കുറച്ചു ദിവസം റെസ്റ്റെടുക്കൂ…, ഞങ്ങൾ നോക്കിക്കോളാം തൽക്കാലം കാര്യങ്ങൾ …

ദേവദാസ് കസേരയിൽ ക്ഷീണിതയായ് ഇരിക്കുന്ന ഭദ്രയോട് പറഞ്ഞു

“ക്ഷമിക്കണം സാർ ,ഈ കാര്യത്തിൽ സാറെന്നെ നിർബന്ധിക്കരുത്..!!

ആ കൊലപാതകങ്ങൾ ആരാണ് നടത്തിയതെന്ന് നമ്മുക്ക് കൃത്യമായി അറിയാം ,പക്ഷേ വ്യക്തമായ തെളിവുകൾ ഇല്ല.., ..വ്യക്തമായ തെളിവോടെ അവരെ നിയമത്തിനു മുന്നിൽ എത്തിച്ചിട്ടേ ഞാൻ വിശ്രമിക്കൂ.!!

“ഭദ്ര താനിങ്ങനെ ഇതിന്റെ പുറകിൽ. …..

“സോറി സാർ.., എന്നെ നിർബന്ധിക്കരുത്…!! ഞാൻ അനുസരിക്കില്ല..! അതു സാറിനോടുളള ബഹുമാനകുറവുകൊണ്ടല്ല, മറിച്ച് ഇപ്പോൾ മരിച്ചു തലയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു പാവം മനുഷ്യന് ഞാൻ കൊടുത്ത വാക്ക് കാരണം ആണ്..!!

ആർക്ക് ഭദ്രാ. ..?

ജേക്കബ്ബച്ചന് സാർ…!!എനിക്ക് താഴെയും മുകളിലുമായ് ഒരുപാട് പോലീസുകാരുണ്ടായിട്ടും ആ പാവം തേടി വന്നതെന്നെ മാത്രമാണ്.., എന്നിലുളള വിശ്വാസം കൊണ്ട് ..!! അതും സ്വന്തം ജീവൻ രക്ഷിക്കാനല്ല, ആരും ഇല്ലാത്ത അനാഥരായ കുറച്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി. ..!!

അതിൽ മൂന്നു പേരെ ഇപ്പോൾ നമ്മുക്ക് നഷ്ടപ്പെട്ടു സാർ, ഇനിയവശേഷിക്കുന്ന നാലുപേരെ എങ്കിലും എനിക്ക് രക്ഷിക്കണം..!! അവർ ജീവനോടെ ശേഷിക്കുന്നുവെങ്കിൽ…!!

ഭദ്രയുടെ ഉറപ്പുള്ള വാക്കുകൾക്ക് മുമ്പിൽ ഡിജിപി ദേവദാസ് നിശബ്ദനായ് ഒരു നിമിഷം…..

” ഓകെ ഭദ്ര തന്റെ ഇഷ്ടം പോലെയാവട്ടെ.., ഒടുവിലദ്ദേഹം പറഞ്ഞു ..

അതുകേട്ട ഭദ്രയുടെ ക്ഷീണിച്ച മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു,

താങ്ക്യൂ സാർ”

ഉം…..ശരി, ദേവദാസൊരു ചിരിയോടെ മൂളി

” അല്ലെങ്കിലും ഡിപ്പാർട്ട്മെന്റ് മുഴുവൻ ഒരു സംസാരമുണ്ട്, ഭദ്ര ഐപി എസിനെ കയ്യറൂരി വിട്ടത് ദേവദാസ് സാറാണെന്ന്…, അതു ശരിയാണല്ലേ സാർ ..?

അതുവരെ ഭദ്രയുടെയും ദേവദാസിന്റ്റെയും സംസാരം കേട്ടിരുന്ന ഷാനവാസ് ഒരു ചിരിയോടെ ചോദിച്ചപ്പോൾ അവിടെ അന്തരീക്ഷത്തിനൊരയവു വന്നു

അതുപിന്നെ ഞാൻ പറഞ്ഞാൽ ഭദ്ര അനുസരിക്കില്ല എന്ന് എനിക്കാരോടും പറയാൻ പറ്റില്ലല്ലോ ഷാനവാസ് .? നാണക്കേടല്ലേ, അതാണ് …

ഒരു ചെറുചിരിയോടെ ദേവദാസ് അതു പറഞ്ഞപ്പോൾ ആണ് ഗിരീഷും രാജീവനും അങ്ങോട്ട് കയറി വന്നതും അറ്റൻഷനായതും

ആ എത്തിയോ രണ്ടാളും.., എന്തായി ഞാൻ ഏല്പിച്ച കാര്യങ്ങൾ. ..?

എല്ലാം ഓകെ സാർ..!!

“വിദേശത്തുളള ലീന ഡോക്ടറുടെ മാതാപിതാക്കൾ മകളെ കാണാനില്ല എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇതുവരെ ഇവിടേക്ക് വരാത്തതെന്ന് അന്വേഷിച്ചോ ഗിരീഷേ ..?

യെസ് സാർ, കുറച്ചു മാസങ്ങൾക്ക് മുമ്പ് അവിടെ ആശുപത്രി ലാബിൽ ഒരപകടമുണ്ടായി ,ലാബിൽ ആ സമയം ഉണ്ടായിരുന്ന ലീന ഡോക്ടരുടെ മാതാപിതാകൾക്ക് സാരമായി പൊളളലേറ്റിരുന്നു ഇപ്പോഴുമവർ അതിന്റെ ചികിൽസ തുടരുകയാണ്…

ഗിരീഷ് പറഞ്ഞതും ഭദ്രയുയുടെയും ദേവദാസിന്റ്റെയും കണ്ണുകൾ കൂട്ടിമുട്ടി. ..

“അതൊരു വെറും ലാബ് ആക്സിഡണ്റ്റ് ആയിരുന്നോ ഭദ്രാ …? ദേവദാസ് ചോദിച്ചു

“കണ്ടുപിടിക്കാം സാർ .., ഷാനവാസ് അവിടെ ആക്സിഡണ്റ്റ് ഉണ്ടായ സമയത്ത് തന്നെയാണോ ഇവിടെ ആ പെൺകുട്ടികൾ നാട്ടിൽ എത്തിയത് എന്ന് അന്വേഷിക്കണം, എല്ലാം രഹസ്യമായി വേണം ..!!

നമ്മുക്ക് ചുറ്റും മണത്തു നടക്കുകയാണ് പത്രക്കാരും ശത്രുക്കളും..

ഇപ്പോൾ തന്നെ അവരാ പെൺകുട്ടികളുടെ പുറകെയാണ്, അതപകടമാണ്

കൂടാതെ അവർ അനാഥാലയത്തിലേക്കെത്തരുത് കാരണം ആദ്യം അപകടത്തിലും പനിയിലും മരണപ്പെട്ട ആ കുട്ടികളുടെ മരണം ഒരു കൊലപാതകമായിരുന്നോന്ന് നമ്മളെ പോലെ അവരും സംശയിച്ചാലൊരു പക്ഷേ നമ്മുടെ അന്വേഷണത്തെ അതു ബാധിക്കും പ്രത്യേകിച്ചാ പെൺകുട്ടികൾ നാട്ടിലെത്തിയതിനു ശേഷം അവരെ കുറിച്ച് അച്ചനല്ലാതെ ആർക്കും തന്നെ കൂടുതൽ വിവരങ്ങൾ ഇല്ലാത്ത സ്ഥിതിക്ക്. …,

മാത്രമല്ല ഞാൻ ഇന്ന് രാവിലെ കപ്യാരെ കണ്ടു മടങ്ങുമ്പോൾ അവരെന്റ്റെ പുറകെ ഉണ്ടായിരുന്നു കൂടുതൽ എന്തെങ്കിലും വാർത്തകൾ പ്രതീക്ഷിച്ചു കൊണ്ട്. .!!

മാഡം കപ്യാരെ കണ്ടതുകൊണ്ട് കൂടുതൽ എന്തെങ്കിലും..? രാജീവ് ചോദിച്ചു

ഉണ്ട് രാജീവ് മരണത്തിനുമുമ്പ് തൊമ്മി അച്ചനോട് പറഞ്ഞിരുന്നു ജോസപ്പൻ ഡോക്ടർ കുട്ടികളെ സെമിത്തേരിയിലടക്കി എന്ന് .., മറ്റുളളവർ അതു തൊമ്മിയുടെ ഭ്രാന്തായി കണ്ടപ്പോൾ ജേക്കബച്ചൻ മാത്രം അതു തള്ളി കളഞ്ഞില്ല കാരണം അദ്ദേഹത്തിനറിയാമല്ലോ ആ കുട്ടികൾക്ക് അപകടം പറ്റിയെന്ന് , അവരെ കാണാനില്ലെന്ന്..!!

അച്ചൻ തൊമ്മിയെകൂട്ടി പുതിയ സെമിത്തേരി മുഴുവൻ തിരഞ്ഞു പാവം അച്ചനറിയില്ലല്ലോ തൊമ്മിക്ക് സെമിത്തേരി മാറിപോയെന്ന്. .!!

മാഡം അപ്പോൾ നമ്മൾ ജോസപ്പനിലേക്ക് കൂടുതൽ എത്തി അല്ലേ. ..?

യെസ് രാജീവ് , പക്ഷേ ഇതുപോര അവരെ കുടുക്കാൻ …, കൂടുതൽ തെളിവുകൾ വേണം..!!

അല്ലെങ്കിൽ അവർ രക്ഷപ്പെട്ടു പോകും…!!

ഇതൊന്നും പുറത്താരും ഇപ്പോൾ അറിയരുത് ബീ കെയർ ഫുൾ….!!

യെസ് മാഡം .., ശ്രദ്ധിച്ചോളാം…ഷാനവാസ് പറഞ്ഞു

“അല്ല ഭദ്ര നമ്മുടെ കൂടെ ഒരു പത്രക്കാരനുണ്ടായിരുന്നല്ലോ..? എവിടെ ആൾ..?

“ഹരികുമാർ അല്ലേ സാർ , അയാളെ ഞാനൊരു ജോലിയേൽപ്പിച്ച് വിട്ടതാണ് ഇപ്പോൾ എത്തും ….

ഭദ്ര പറഞ്ഞു നിർത്തിയതും ഹരികുമാർ അവിടേക്ക് എത്തി

“വളരെ കൃത്യ സമയം ആണല്ലോ ഹരി ..,രാജീവ് ഒരു ചിരിയോടെ ഹരിയെ നോക്കിയെങ്കിലും അയാളുടെ മുഖമാകെ ടെൻഷനായിരുന്നു ..

“എന്താണ് ഹരി , തന്റെ മുഖമെന്താണ് വല്ലാത്തിരിക്കുന്നത് .?

താൻ തേക്കിൻ തോട്ടംക്കാരുടെ വിവരങ്ങൾ ശേഖരിച്ചില്ലേ…?

“ശേഖരിച്ചൂ മാഡം പക്ഷേ …

എന്താണൊരു പക്ഷേ ..? ഹരി പറയൂ..

“മാഡം ലീന ഡോക്ടറും പീറ്ററും ശരിക്കും അപകടകാരികളാണ്…!!നമ്മൾ കരുതിയതിലേറെ…!!

വാട്ട് യൂ മീൻ ഹരികുമാർ …? വ്യക്തമായി പറയൂ ..

ദേവദാസ് പറഞ്ഞു

“സാർ ലീനയും പീറ്ററും ഒരേ മെഡിക്കൽ കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത് , പീറ്ററിന്റ്റെ ജൂനിയർ ആണ് ലീന ..ഗൈനക്കോളജിയിലാണ് രണ്ടു പേരുടെയും സ്പാഷ്യാലിറ്റി..!!

അതുകൊണ്ട് ..? ഭദ്ര തിരക്ക് കൂട്ടി

“മാഡം അവരന്നു മുതൽ തന്നെ പഠനത്തെക്കാൾ പരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിപോന്നവരായിരുന്നു ..!!

ഭദ്രയുടെ നെറ്റിയിൽ സംശയത്തിന്റ്റെ ചുളിവുകൾ വീണു

“എന്താണ് ഹരി ഉദ്ദേശിക്കുന്നത്. .?

“ആ കുട്ടികളെ ഇവരെന്തോ പരീക്ഷണങ്ങൾക്കാണ് മാഡം ഉപയോഗിക്കുന്നത് ..!!ഐയാം ഷുവർ.., പക്ഷേ അതെന്താണെന്ന്..

കണ്ടു പിടിക്കാം ഹരി…,എന്തായാലും, അതൊരു അപൂർവ പരീക്ഷണം തന്നെയാവും…!!

പക്ഷേ അതിനുമുൻപ് നമ്മുക്ക് ഒന്ന് തേക്കിൻ തോട്ടംവരെ പോയി വന്നാലോ സാർ..?

“ഷുവർ ഭദ്രാ … കാണാതെയായത് അവിടത്തെ മരുമകളെകൂടിയല്ലേ

അതെ അവളെവിടെ എന്ന് കണ്ടെത്തണം ആദ്യം. ..,നമ്മൾ കുറച്ചു കൂടി നേരത്തെ അങ്ങോട്ട് പോവേണ്ടതായിരുന്നു …

ശരിയാണ് സാർ ..,

അപ്പോൾ ശരി നമ്മുക്ക് ഒന്ന് പോയി വരാം …

“നിങ്ങൾ പോയി വരുമ്പോക്കും എല്ലാവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടും അതുകൂടി കിട്ടിയിട്ടാവാം ഫൈനൽ ജഡ്ജ്മെന്റ്റ് ഓകെ ..!!

യെസ് സാർ..,

ഡിജിപിക്ക് സല്യൂട്ട് നൽകി ഭദ്രയും ടീംമും തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക് തിരിച്ചു ..

പുതിയ കണ്ടെത്തലുകൾക്കായ്…!! തെളിവുകൾക്കായ്…!!

************************

തേക്കിൻ തോട്ടം എന്നെഴുതിയ വലിയ ഒരു ഗേറ്റിനു മുമ്പിലെത്തിയപ്പോൾ ഭദ്ര വണ്ടിയിൽ നിന്നിറങ്ങി ..,

“മാഡം ഇവിടെനിന്ന് കുറച്ചു കൂടി ഉളളിലായിട്ടാണ് ഡോക്ടറുടെ ബംഗ്ളാവ്.., ഷാനവാസ് പറഞ്ഞു

“ആയിക്കോട്ടെ ഷാനവാസ് .., നമ്മുക്ക് ഇവിടെ മുതൽ നടന്നു പോവാം. .ഇതു കാണാൻ മാത്രം ഉണ്ടല്ലോ…?

ചുറ്റുപാടും ശ്രദ്ധിച്ചു കൊണ്ട് ഭദ്ര പറഞ്ഞു, ഒപ്പം മെല്ലെ മുന്നോട്ട് നടന്നു കൂടെ മറ്റുളളവരും. ..

ബംഗ്ളാവിനടുത്തെത്തിയതും ഭദ്ര ഒന്നു നിന്നു , അവളുടെ നോട്ടം അവിടെ പറമ്പിലൂടെ മേഞ്ഞുനടക്കുന്ന പശുക്കളിൽ പതിഞ്ഞ സമയത്തുതന്നെയാണ് ബംഗ്ളാവിനകത്തുനിന്ന് ജോസപ്പനും പീറ്ററും പുറത്തേക്ക് വന്നത്.,

ഭദ്രയെ നോക്കിയതും ജോസപ്പനും പീറ്ററും ഒരുനിമിഷം സ്തംഭിച്ചു പോയി, അവരുടെ മുഖത്തെ രക്തം വാർന്നതുപോലെ അവരാകെ വിളറി…!!

കാരണം ഭദ്രയുടെ തീക്ഷ്ണമായ നോട്ടം അപ്പോഴും ആ പശുക്കളിൽ തന്നെയായിരുന്നു..!! എന്തോ തിരഞ്ഞെന്ന പോലെ…!!

തുടരും…