ജോണേട്ടൻ്റെ മോൾക്ക് ആ മനയ്ക്കലെ അലവലാതി ചെക്കനായിട്ട് എന്താ ബന്ധംന്ന്….

? അജുവേട്ടൻ… ?

Story written by NIVYA VARGHESE

” ആനി…ആനി….ചിഞ്ചു എവിടെ….? “

” എന്തിനാ ജോണേട്ടാ ഈ ത്രിസന്ധ്യാ നേരത്ത് ഇങ്ങനെ ഒച്ചവെക്കുന്നേ….… “

” നിന്നോടാ ചോദിച്ചേ ചിഞ്ചു എവിടെന്ന്…..?……. “

” അവള് അകത്തു എവിടെയെങ്കിലും കാണും. എന്തിനാ ഇപ്പോ അവളെ വിളിക്കണേ….… ”

” വിളിക്കല്ല വേണ്ട അവളെ…..നല്ല നാലു തല്ല് കൊടുക്കണ്ട കാര്യങ്ങളാ അവള് ചെയ്തു വെച്ചിരിക്കുന്നത്.”

” നിങ്ങള് കിടന്ന് ബഹളം വെയ്ക്കാതെ കാര്യം എന്താന്ന് പറയ്… “

” പഴം വാങ്ങാൻ വേണ്ടി വരുന്ന വഴി ഞാനാ ഭാസ്ക്കാരൻ്റെ പീടികയിലൊന്ന് കയറി. അവിടെ വെച്ച് ആ സുധാകരൻ എന്നോട് ചോദിക്കാ ജോണേട്ടൻ്റെ മോൾക്ക് ആ മനയ്ക്കലെ അലവലാതി ചെക്കനായിട്ട് എന്താ ബന്ധംന്ന്. സുധാകരൻ്റെ ആ ചോദ്യം കേട്ടതും ഞാനാകെ വല്ലാതായി പോയി. പത്തു ഇരുപത് വയസായ പെൺകൊച്ചിനെ പറ്റിയാ ഓരോന്ന് പറഞ്ഞു കേൾക്കണേണേ….എന്നോട് ചോദിക്കും മുന്നേ ആ സുധാകരൻ ഇത് ആരൊടൊക്കെ പറഞ്ഞൂന്ന് കർത്താവിനറിയാം……….! പിന്നെ ഞാൻ ഒന്നും നോക്കില്ല….,….നേരേ ഇങ്ങോട്ടു പോന്നൂ…….… ”

” അപ്പോ നിങ്ങള് പഴം മേടിച്ചില്ലേ…? “

” മനുഷ്യനിവിടെ കൊച്ചിന് ചീത്തപ്പേര് വരാതിരിക്കാൻ നോക്കുമ്പോഴാ അവൾടെ ഒടുക്കത്തെ ഒരു പഴം……..!……………”

” എന്താ അമ്മേ ഇവിടെ ഒരു ബഹളം….?… അതിനും മാത്രം ഇവിടെ ഇപ്പോ എന്താ പ്രശ്നം…..?…… “

മുറ്റത്തു നിന്നുള്ള ആനിയുടെയും ജോണിൻ്റെയും ശബ്ദം കേട്ടുവന്ന മിന്നുമോൾ ചോദിച്ചു.

” എന്താ പ്രശ്നംന്ന് നീ നിൻ്റെ അപ്പനോട് തന്നെ ചോദിക്ക്… “

ആനി പറഞ്ഞതിൻ്റെ പൊരുൾ മനസിലാവാതെ ചിഞ്ചു അപ്പൻ്റെയും അമ്മയുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

” എന്താ അപ്പാ കാര്യം…? “

ചിഞ്ചു മോൾ വളരെ സൗമ്യമായി ജോണിനോട് ചോദിച്ചു. ജോൺ ചിഞ്ചുവിന് എന്തെങ്കിലും മറുപടി കൊടുക്കുന്നതിനു മുന്നേ ആനി ഇടയ്ക്കു കയറി…

” അതേ എല്ലാം അകത്തു ചെന്ന് സംസാരിക്കാം. മുറ്റത്തു നിന്നു പറഞ്ഞ് ഒന്നും അറിയാത്ത നാട്ടുക്കാരെക്കൂടി ഇനിയെല്ലാം അറിയിക്കണ്ട.”

അതും പറഞ്ഞ് ആനി അകത്തേയ്ക്കു കയറി. അവളുടെ പിന്നാലെ ജോണും ചിഞ്ചുവും അകത്തേക്കു കയറി.

ആനിയുടെയും ജോണിൻ്റെയും രണ്ടാമത്തെ മകളാണ് ചഞ്ചൽ എന്ന ചിഞ്ചു. പ്ലസ്ടു കഴിഞ്ഞ് ചിഞ്ചു മോളിപ്പോ മെഡിക്കൽ എൻട്രൻസിനു പഠിക്കുകയാണ്‌.

അകത്തേക്കു കടന്നതും വല്യ ആമുഖം ഒന്നും കൂടാതെ ജോൺ മിന്നുവിനോട് ചോദിച്ചു.

” ചിഞ്ചൂ…..…,നീയും ആ മനയ്ക്കലെ ചെക്കനുമായിട്ട് എന്താ ബന്ധം……..?…….”

തൻ്റെ ചോദ്യം കേട്ട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിൽക്കുന്ന ചിഞ്ചു മോളെ കണ്ടതും ആ പിത്യഹൃദയത്തിൻ്റെ മിടിപ്പ് സ്ഥായി ഭാവത്തിലായി.

” ഞാനും അജുവേട്ടനും തമ്മിൽ എന്ത് ബന്ധം ഉണ്ടാവാൻ….?…..അപ്പ ഇത് എന്തൊക്കെയാ പറയുന്നേ…..? എനിക്കൊന്നും മനസിലായില്ല………..…. “

” അത് പിന്നെ മോളെ..………

ജോൺ സുധാകരൻ ചോദിച്ചത് മുഴുവൻ ചിഞ്ചുവിനോട് പറഞ്ഞു.

ജോൺ പറഞ്ഞു കഴിഞ്ഞതും ചിഞ്ചു ഒരൊറ്റ ചിരിയായിരുന്നു.

” ഇതാണോ കാര്യം…….ഇന്നു കാലത്ത് ഞാനും അജുവേട്ടനും കൂടി സംസാരിക്കുന്ന നേരത്ത് സുധാകരേട്ടൻ കാലിത്തീറ്റയും കൊണ്ട് സൈക്കിളിൽ ആ വഴി പോകുന്ന കണ്ടപ്പോഴേ ഞാൻ ഇത് പ്രതീക്ഷിച്ചതാ………….!…..… “

” അജുവേട്ടനോ…..?…. സത്യം പറ ചിഞ്ചു…..നീയും അവനും തമ്മിലെന്താ ഇടപാട്…….?……. “

അതും ചോദിച്ച് ജോണിനുള്ള ചായയുമായി റോസി അടുക്കളയിൽ നിന്നും വന്നു.

” എല്ലാം ഞാൻ പറയാം അമ്മേ…….എനിക്കൊരു അഞ്ചു മിനിറ്റ് താ…..…

അപ്പയ്ക്ക അറിയാല്ലോ അജുവേട്ടൻ്റെ താടിയും മുടിയും ഒച്ചപ്പാടും ഒക്കെ കണ്ടിട്ട് ആള് ക ള്ളും ക ഞ്ചാവും അലവലാതിയും ഒക്കെയാണെന്ന് കക്ഷി പൂനൈയിൽ നിന്ന് വന്ന അന്നു മുതല് നമ്മുടെ നാട്ടുക്കാർ പറയണതാ. കഴിഞ്ഞ തിങ്കളാഴ്ച ലൈബ്രറിന്ന് വരുന്ന വഴി ജയേച്ചീടെ അടുത്ത് പറഞ്ഞ് മനയ്ക്കലെ പറമ്പിന്ന് ഞാവൽ പെറുക്കുന്ന നേരത്താണ് അജുവേട്ടൻ അവിടെ ഊഞ്ഞാലാടുന്ന കണ്ടത്. കുറേ നേരം കണ്ണിമ ചിമ്മാതെ അജുവേട്ടൻ നോക്കുന്ന കണ്ടപ്പോ ഞാനൊന്ന് വെറുതേ ചിരിച്ചു. പക്ഷേ മനുഷ്യനാണെങ്കിൽ അത് തിരിച്ച് ചിരിച്ചില്ല. ഇത് എന്ത് ജന്മാണെന്ന് മനസിൽ ചിന്തിച്ചു കൊണ്ട് ഞാൻ ഞാവൽ പെറുക്കുന്നതിൽ ശ്രദ്ധിച്ചു.

” അതേ ഈ ബുക്ക് എവിടുന്നാ…? “

അജുവേട്ടൻ്റെ ആ ചോദ്യം കേട്ടപ്പോഴാണ് ആള് എന്നെയല്ല എൻ്റെ കൈയിലിരിക്കുന്ന ബഷീറിൻ്റെ

‘ബാല്യകാലസഖി’

യെ ആണ് ആള് ഇമ ചിമ്മാതെ നോക്കുന്നതെന്ന് എനിക്ക് മനസിലായത്.

” അതേ ആ ബുക്കൊന്ന് എനിക്ക് തരോ…?….. “

ആ ചോദ്യം കേട്ട് ഞാനൊരു നിമിഷം പകച്ചു പോയി. മറ്റൊന്നും അല്ല…,….എല്ലാവരും ക ള്ളും ക ഞ്ചാവും അടിച്ച് എല്ലാ വഷള് സ്വഭാവവും ഉണ്ടെന്ന് പറഞ്ഞ ഒരു ജീവിയാണെന്നോട് ബുക്ക് ചോദിക്കണത് ന്ന് ഓർക്കണം. ഞാനെന്ന് അല്ല ആകാശത്തിനു കീഴിലുള്ള ആരായാലും ആ നേരം പകച്ചു പോകും.

അത്ര ആശിച്ചെടുത്ത പുസ്തകമാണ് എന്നോട് ആളു ചോദിച്ചത്. ആൾടെ ഒച്ചയും രൂപവും കൊണ്ടോ എന്തോ ഞാനാ ആ പുസ്തകം അജുവേട്ടന് കൊടുത്തു. അന്നു മുതൽ പുതിയൊരു ആത്മബന്ധം അവിടെ ഉടലെടുക്കുകയായിരുന്നു.

പിന്നെയും പലവട്ടം അജുവേട്ടൻ പറഞ്ഞ പല പുസ്തകങ്ങളും ഞാൻ ലൈബ്രററിന്ന് എടുത്തു കൊടുത്തു. അങ്ങനെ ആ ബന്ധം വളർന്നു.ഞങ്ങളുടെ ഈ കൊടുക്കൽ വാങ്ങലുകൾ അറിഞ്ഞവരും കണ്ടവരും പലതും പറഞ്ഞെ അങ്ങനെയാണ് രണ്ടു ദിവസം മുൻപ് എന്നോട്

അജുവേട്ടൻ വില്യം ഷെക്സ്പിയറിൻ്റെ ‘ഒഥല്ലോ ‘ എന്ന പുസ്തകം വേണംന്ന് പറഞ്ഞത്.

വേറെ ആരോ കൊണ്ടു പോയിട്ട് തിരികെ എത്തിക്കാത്തതു കൊണ്ട് അതു കിട്ടിയില്ലെന്ന് പറയാൻ പോയ അന്നാണു എന്തിനാ അജുവേട്ടൻ നേരിട്ട് പോയി പുസ്തകം എടുക്കാതെ എന്നെക്കൊണ്ട് പുസ്തകം എടുപ്പിക്കുന്നതെന്ന് ഞാനറിഞ്ഞത്.

“നമ്മുടെ ഈ ലൈബ്രററിയും ക്ലബുമെല്ലാം ഇനി തുറക്കരുതെന്ന് പറഞ്ഞ് മൂന്നു കൊല്ലം മുന്നേ പൂട്ടിച്ചത് അജുവേട്ടനും കൂട്ടുകാരുമാണത്ര..അതിൻ്റെ കാരണം കേട്ടപ്പോഴാണ് സത്യത്തിൽ ഞാൻ ഞെട്ടിയത്.

മറ്റൊന്നുമല്ല ബുക്ക് എടുത്തിട്ട് പറഞ്ഞ സമയത്ത് തിരിച്ചേൽപ്പിക്കണംന്ന്. അതു പിന്നെ എല്ലാ ലൈബ്രററിയിലും അങ്ങനെയാണല്ലോ… ഇല്ലെങ്കിൽ പിഴ അടയ്ക്കണംന്ന് ലൈബ്രററി നിയമം ഉണ്ടായിരുന്നത്ര. ഏതോ ഒരു വട്ടം അജുവേട്ടൻ്റെ ഏതോ കൂട്ടുക്കാരനോടും ലൈബ്രററി നടത്തുന്ന കമ്മിറ്റിക്കാർ പിഴ അടയ്ക്കാൻ പറഞ്ഞൂത്ര.

പുസ്തകം ന്ന് പറഞ്ഞാൽ അറിവാണ് . അറിവായ പുസ്തകം വെറുതേ വായിക്കാൻ നൽകണമെന്നും അത് വാടകയ്ക്ക വിറ്റും പൈസ ഉണ്ടാക്കാൻ പറ്റില്ലാന്നും പറഞ്ഞു അജു മേട്ടനും ക്ലബുക്കാരും ഒന്നും രണ്ടും പറഞ്ഞു തല്ലായി അലമ്പായി. ലൈബ്രററി അവര് അടപ്പിച്ചൂന്നാ അജുവേട്ടൻപറഞ്ഞേ… “

ഇത്ര നിസാര കാര്യത്തിനാണോ ലൈബ്രററി അടപ്പിച്ചതെന്ന് ഞാൻ ചോദിച്ചപ്പോഴാണ് ശരിക്കുമുള്ള കാര്യം അജുവേട്ടൻ എന്നോടു പറഞ്ഞത്.…

ലൈബ്രററിയുടേയും ക്ലബിൻ്റെയും മറവിൽ അവിടെ വേറെയും അല്ലറ ചില്ലറ കൊച്ചു പുസ്തകത്തിൻ്റെയും സിഡിയുടെയും മറ്റേ മരുന്നിൻ്റെയും ഒക്കെ കച്ചവടം ഉണ്ടായിരുന്നത്ര…, അത് നിർത്തിക്കാൻ വേണ്ടിയാണത്ര ലൈബ്രററി അടപ്പിച്ചതെന്നറിഞ്ഞതോടെ എന്തോ ബഹുമാനം തോന്നി പോയി ആ മനുഷ്യനോട്.

മാത്സിൽ പി എച്ച് ഡി എടുത്ത മുതലാണെന്ന് അജുവേട്ടനെ കണ്ടാ പറയോ…?ഇല്ലല്ലോ…, അതാണ്…!

അത്രയും വിവരം ബുദ്ധിയുള്ള ഒരു മനുഷ്യനോട് കുറച്ചു സംസാരിച്ചു.., അടുത്ത് ഇടപഴകി ആ ചേട്ടനു വേണ്ടി കുറച്ച് പുസ്തകം ലൈബ്രററിയിൽ നിന്ന് എടുത്തു കൊടുത്തൂന്നുള്ള ഒരു ബന്ധമേ ഞങ്ങൾ തമ്മിലുള്ളൂ. അതിനാണോ ഈ സുധാകരട്ടേനും നാട്ടുക്കാരും ഓരോന്ന് പറയുന്നേ…..…കഷ്ടം….…..!………. “

“നോക്ക് ചിഞ്ചൂ….…..…,ഇതാണ് സത്യം ന്ന് നിനക്കറിയാം. നീ പറഞ്ഞ് ഞങ്ങൾക്കും. പക്ഷേ ബഹു ജനം പലവിധമാണ്. അവരെ ഇത് മുഴുവൻ പറഞ്ഞു മനസിലാക്കിക്കാൻ നമ്മുക്ക് പറ്റോ……? “

” അവരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ലെന്ന് അപ്പയെ പോലെ എനിക്കും അറിയാം. പക്ഷേ അവരു പറയുന്നതു മാത്രമല്ല സത്യം ന്ന് അവരെ അറിയിക്കണ്ട ഒരു ചുമതല നമ്മുക്കില്ലേ…….

ഒരാണും പെണ്ണും ഒരുമിച്ച് നിന്ന് സംസാരിച്ചല്ലോ, അടുത്തിടപെഴുകിയാലോ പ്രേമമാണെന്നും…,ഇത്തിരി മുടിയും താടിയും ഒച്ചപ്പാടും വെച്ചൊ ആ ചെക്കൻ അലവലാതിയാണെന്നുമൊക്കെ ആരോപിക്കാൻ ഈ സുധാകരേട്ടനും നാട്ടുക്കാർക്കും ആരാ അധികാരം കൊടുത്തതെന്ന് നമ്മളറിയണല്ലോ……..?…… ”

“നീ വെറുതേ പ്രശ്നത്തിന് ഒന്നും നിൽക്കണ്ട ചിഞ്ചൂ…..നീയൊരു പെൺകുട്ടിയാണ്. ഞാൻ പറഞ്ഞില്ലാന്ന് വേണ്ട….…….. “

” അത് നടക്കില്ല അമ്മേ…ഇപ്പോ ഇവരു പറയണതൊക്കെ സമ്മതിച്ചു കൊടുത്താ നാളെ ചിലപ്പോ ഞാൻ അജുവേട്ടൻ്റെ കൂടെയാണെന്ന് വരെ ഇവര് പറയും. അതു കൊണ്ട് ഇത് ഞാൻ ചോദിക്കും.”

അതും പറഞ്ഞ് റൂമിലേക്ക് നടന്ന ചിഞ്ചുവിനോട് ജോൺ പറഞ്ഞു..,

” അതേ ചിഞ്ചൂ…….നീ ഇതൊന്നും ആരോടും ചോദിക്കാനും പറയാനുമൊന്നും പോവണ്ട……..…, ”

” അപ്പേ……..!…..….”

” ഞാനൊന്നു പറയട്ടെ ചിഞ്ചു….…,..…..നിന്നോട് അല്ലല്ലോ എന്നോട് അല്ലെ സുധാകരൻ ചോദിച്ചേ..,ഇനിയാരോടും ഇമ്മാതിരി ചോദിക്കാത്ത വിധം ഇതിനുള്ള മറുപടി ഞാൻ കൊടുത്തോളാം അവന്. എൻ്റെ ചിഞ്ചു മോള് ഇതൊന്നും ഓർത്ത് തല പുകയ്ക്കാതെ പഠിക്കാൻ നോക്ക്.”

അതു കേട്ടതും തന്നെ ഇത്രയും മനസിലാക്കുന്ന അപ്പനെയും അമ്മയെയും തന്ന സന്തോഷത്തിൽ കർത്താവിനു നന്ദി പറഞ്ഞു കൊണ്ട് ചിഞ്ചു ഓടി വന്ന് അപ്പയെ കെട്ടി പിടിച്ചു.

[സമർപ്പണം: ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തെ മറ്റു പലതുമായി ചിത്രീകരിക്കുന്ന എല്ലാ നല്ലവരായ കൂട്ടുക്കാർക്കും…] നാട്ടുകാർക്കും….