അങ്ങനെ ഞാന്‍ പറഞ്ഞോ ഇക്കാ, ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്തിനാ ഇക്കാ വേറെ അർത്ഥങ്ങൾ കാണുന്നത്…

ഭാര്യയുടെ പ്രതികാരം

Story written by Shaan Kabeer

=================

“കല്യാണം കഴിഞ്ഞാലും എന്നെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കാം എന്ന് ഇക്ക പറഞ്ഞോണ്ടല്ലേ ഞാനും എന്റെ വീട്ടുകാരും ഈ കല്യാണത്തിന് സമ്മതിച്ചത്. എന്നിട്ടിപ്പോ ഇനി മുതല്‍ എന്നോട് കോളേജില്‍ പോവേണ്ട എന്ന് പറയുന്നത് ശരിയാണോ”

സാജിത തന്റെ പരിഭവം മനാഫിനെ അറിയിച്ചു. അത് കേട്ട ഭാവം നടിക്കാതെ അവന്‍ അവളുടെ പിറകിലൂടെ കെട്ടിപ്പിടിച്ച് പിൻകഴുത്തിൽ ചുംബിച്ചു, അവള്‍ കുതറിമാറി അവനെ നോക്കി കണ്ണുരുട്ടി

“ഞാന്‍ ചോദിച്ചതിന് ഉത്തരം പറ ഇക്കാ”

“ഓ പിന്നേ, നീ പഠിച്ചിട്ട് ഡോക്ടറാവാൻ പോവല്ലേ”

“എന്റെ പൊന്നിക്ക, ഡോക്ടര്‍ ഒന്നും ആയില്ലെങ്കിലും എനിക്കും ഉണ്ട് ഒരുപാട് ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമൊക്കെ”

ഒന്നു നിറുത്തിയിട്ട് അവള്‍ തുടര്‍ന്നു

“ഒരുപാട് പഠിക്കണം, ഒരു നല്ല ജോലി സമ്പാദിക്കണം”

അവള്‍ പറഞ്ഞ് മുഴുമിക്കുന്നതിന് മുമ്പേ മനാഫ് ഇടയില്‍ കയറി

“ആ മതി മതി… നീ ജോലിക്ക് പോയിട്ട് വേണ്ടാ ഞങ്ങളുടെ കുടുംബം കഴിയാൻ”

“അങ്ങനെ ഞാന്‍ പറഞ്ഞോ ഇക്കാ, ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്തിനാ ഇക്കാ വേറെ അർത്ഥങ്ങൾ കാണുന്നത്”

“എന്റെ പൊന്നു സാജി മോളേ, നീ ഒരു ഭാര്യയാണ്. നിന്നെ പോലുള്ള ഭാര്യമാർ പഠിക്കണം, ഡോക്ടര്‍ ആവണം, കളക്ടർ ആവണം എന്നുള്ള സ്വപ്നങ്ങള്‍ അല്ല കാണേണ്ടത്. തന്റെ ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാം, മക്കളെ എങ്ങനെ നല്ല കുട്ടികളായി വളർത്താം, തന്റെ വീട് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് നിന്നെപ്പോലെയുള്ള ഭാര്യമാർ‍ ചെയ്യേണ്ടത്”

സാജിത മനാഫിന്റെ കണ്ണിലേക്ക് നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

“അപ്പോ കല്യാണം കഴിഞ്ഞ പെണ്ണുങ്ങള്‍ക്ക് ആഗ്രഹങ്ങളും, ലക്ഷ്യങ്ങളും ഒന്നും പാടില്ല അല്ലേ ഇക്കാ”

“നീ ഒന്ന് മിണ്ടാതെ പൊയ്ക്കേ, ഇതൊഴിച്ച് നിന്റെ ഏത് ആഗ്രഹങ്ങളും ഞാന്‍ സാധിച്ചു തരുന്നില്ലേ..? നീ പറ, നിനക്ക് ഷവർമ വേണോ..? ഗ്രിൽ ചിക്കന്‍ വേണോ..? ഊട്ടീക്ക് ടൂർ പോണോ”

സാജിത അവനെ പുച്ഛത്തോടെ ഒന്ന് നോക്കി

“പെണ്ണ് കിട്ടാഞ്ഞപ്പം കള്ളങ്ങൾ പറഞ്ഞ് എന്നേയും എന്റെ വീട്ടുകാരേയും നിങ്ങള്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നു അല്ലേ”

അവള്‍ പറഞ്ഞ് തീര്‍ന്നതും അവിടെ ഉണ്ടായിരുന്ന സോപ്പ് പെട്ടി മുതല്‍ ലാപ്ടോപ്പ് വരെ അവന്‍ എറിഞ്ഞുടച്ചു. അവളെ തല്ലി. മലയാള ഭാഷയില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പച്ച തെറി പറഞ്ഞ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.

രാത്രി വീട്ടില്‍ വന്ന ഉടന്‍ അവന്‍ മുറിയില്‍ കയറി വാതിലടച്ചു, രാവിലെ സംഭവിച്ചതൊക്കെ മനാഫ് മറന്നിരുന്നു. സാജിതയെ നോക്കി കള്ളച്ചിരി പാസ്സാക്കി കെട്ടിപ്പിടിച്ച് ചുംബിക്കാൻ ശ്രമിച്ചു

“നിന്റെ പിണക്കമൊക്കെ ഞാന്‍ ഇപ്പോ മാറ്റി തരാം മോളെ… വാ ഇങ്ങട്”

പക്ഷെ അവള്‍ അവനെ തള്ളിമാറ്റി

“ഇക്ക പറയുന്നത് എന്തും ഞാന്‍ അനുസരിക്കാം. ഞാന്‍ ഇനി പഠിക്കുന്നില്ല”

മനാഫിന്റെ മുഖത്ത് വല്ലാത്ത സന്തോഷം

“ഇപ്പോഴെങ്കിലും നിനക്ക് തോന്നിയല്ലോ ഞാന്‍ പറയുന്നതാണ് ശരി എന്ന്”

അവള്‍ അതെ എന്ന അർത്ഥത്തിൽ തലയാട്ടി

” പക്ഷെ ഞാന്‍ പറയുന്ന ഒരു കാര്യം ഇക്ക ചെയ്യണം, ഒരൊറ്റ കാര്യം”

അവള്‍ തന്റെ കഴുത്തില്‍ നിന്നും അവന്‍ കെട്ടിയ താലിമാല അഴിച്ച് മനാഫിന്റെ കയ്യില്‍ കൊടുത്തു

“ഇത് പണയം വെച്ച് എനിക്ക് കുറച്ച് കാശ് എടുത്ത് തരണം”

“എടീ, നിനക്ക് എന്തിനാ കാശ്…?”

“എന്തിനാ എന്നൊന്നും ചോദിക്കരുത്, പക്ഷെ ആ കാശിന് നമ്മുടെ ജീവിതത്തില്‍ വലിയ സ്ഥാനം ഉണ്ടാകും, അത് ഉറപ്പാണ്”

“എന്നാ ആ കാശ് ഞാന്‍ തരാം, എന്തിനാ വെറുതെ താലി പണയം വെക്കുന്നേ”

പക്ഷെ അവള്‍ക്ക് നിര്‍ബന്ധമായിരുന്നു താലി തന്നെ പണയം വെക്കണം എന്ന്. ആദ്യം മനാഫ് ഒരുപാട് എതിര്‍ത്തെങ്കിലും, തന്റെ ശരീരത്തില്‍ ഇനി തൊടാൻ സമ്മതിക്കില്ല എന്നവള്‍ പറഞ്ഞപ്പോള്‍ അവന്‍ വഴങ്ങി.

പിറ്റേ ദിവസം താലി പണയം വെച്ച് അവള്‍ പറഞ്ഞ കാശുമായി മനാഫ് വന്നു.

പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഒരു പ്രഭാതം.

വീടിന്റെ മുന്നില്‍ ഒരു വണ്ടിയുടെ ഹോണിന്റെ ശബ്ദം കേട്ടാണ് മനാഫ് ഉണർന്നത്. ബെഡിൽ കിടന്ന് സാജിതാ… സാജിതാ എന്ന് കുറേ വിളിച്ചെങ്കിലും മറുപടി ഒന്നും കിട്ടിയിട്ടില്ല. വീട്ടില്‍ മൊത്തം തിരഞ്ഞിട്ടും അവളെ കണ്ടില്ല. വാതില്‍ തുറന്ന് വാഹനത്തിന്റെ അടുത്തേക്ക് പോകാനൊരുങ്ങിയപ്പോഴാണ് അവന്‍ അവിടെ ഒരു കത്ത് കണ്ടത്. അത് തുറന്ന് വായിക്കാന്‍ ഒരുങ്ങിയപ്പോഴേക്കും വാഹനത്തിൽ നിന്നും കള്ള ചിരിയോടെ ഒരാള്‍ ഇറങ്ങി വന്നു

“സാറേ, ഞങ്ങള്‍ കാർഗോ സർവീസ് ആണ്. ഇത് എവിടെയാ വെക്കേണ്ടെ”

ഒരു വലിയ ബോക്സ് ചൂണ്ടി കാണിച്ച് അയാള്‍ ചോദിച്ചു.

മനാഫിന്റെ കണ്ണുകള്‍ കത്തിലെ വരികളിലേക്ക് പോയി

“സ്നേഹം നിറഞ്ഞ മനാഫിക്കാ, ഇന്ന് രാവിലെ നിങ്ങള്‍ക്ക് ഒരു പാർസൽ വരും. അത് ഒപ്പിട്ടു മേടിക്കണം. ചൈനയിലും, ജപ്പാനിലുമൊക്കെ സ്ത്രീയെ ഭോഗവസ്തുവായി മാത്രം കാണുന്ന ചില കിഴങ്ങൻമാരായ പുരുഷന്മാര്‍ അധികവും ഉപയോഗിക്കുന്നത് സ്ത്രീയുടെ രൂപമുള്ള ഈ ബൊമ്മയെ ആണ്. നിങ്ങള്‍ക്ക് ഒരു ഭാര്യയുടെ ആവശ്യം ഇപ്പോള്‍ ഇല്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഈ ബൊമ്മ തന്നെ ധാരാളം. ബൊമ്മക്കാവുമ്പോൾ ഷവർമയും, ഗ്രിൽ ചിക്കനും ഒന്നും മേടിച്ചും കൊടുക്കേണ്ട. ഊട്ടിയിലേക്ക് ടൂറും കൊണ്ടു പോകേണ്ട…

എന്ന് നിങ്ങളുടെ ഭാര്യ (ഒപ്പ്)”

~ ഷാൻ കബീർ