അവരെ അയാള്‍ അകത്തെ മുറികളുടെ അടുത്തേക്ക് കൊണ്ട് പോയി. ആദ്യത്തെ മുറിയില്‍ ഒരു സുന്ദരിയായിരുന്നു..

ഒരു ഭർത്താവിന്റെ കഥ

Story written by Shaan Kabeer

============

“ഇല്ല രാജീവ്‌, നിങ്ങളുമായി ഇനി ഒന്നിച്ച് ജീവിക്കാൻ എനിക്ക് സാധിക്കില്ല. ആണിന്റെ തുണയില്ലാതെ പെണ്ണിന് ജീവിക്കാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ. കൂടുതൽ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു തരുന്നതാവും രണ്ടുപേർക്കും നല്ലത്”

രാജീവ്‌ ഭാര്യ രമ്യയെ നോക്കി ദയനീയമായി പുഞ്ചിരിച്ചു, ഡിവോഴ്സ് ലെറ്ററിൽ ഒപ്പിട്ടു.

അവർ ഇന്ന് വിവാഹമോചിതരായി. അവർക്ക് രണ്ട് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. രാജീവ്‌ ഭാര്യയേയും മകനേയും ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷെ അവള്‍ അവനിലെ നന്മകളെ കണ്ടെത്താന്‍ ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ലായിരുന്നു. ഫിസിക്സ് പഠിച്ചത് കൊണ്ടാവാം അവൾ അവനിലെ മൈനസും അവളിലെ പ്ലസും മാത്രമേ കണ്ടിരുന്നുള്ളൂ. പ്ലസും മൈനസ്സും ചേര്‍ന്നാൽ ഒരിക്കലും പ്ലസ് ആകില്ലല്ലോ മൈനസല്ലേ ആകൂ, അതല്ലേ ഫിസിക്സ്.

മകനെ രമ്യയോടൊപ്പം അയക്കാനായിരുന്നു കോടതി വിധി. ഭാര്യയും മകനും നഷ്ടപ്പെട്ട സങ്കടത്തിൽ അന്ന് ബോധം നശിക്കുവോളം രാജീവ്‌ മ ദ്യപിച്ചു. കൂടെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. എല്ലാ സങ്കടങ്ങളും അവൻ കൂട്ടുകാരുമായി പങ്കുവെച്ചു. അങ്ങനെ എല്ലാ സങ്കടങ്ങളും പറഞ്ഞു തീർന്നപോഴത്തേക്കും അവർ മൂന്നു പേരും അടിച്ച് നല്ല പൂസായി.അപ്പോഴാണ് കൂട്ടുകാരന് ഒരു ആശയം തോന്നിയത്. എല്ലാ സങ്കടങ്ങളും മറക്കാന്‍ ഒരു യാത്ര, ഒരു ദൂര യാത്ര. അവന്റെ ആശയത്തോട് രണ്ട് പേരും ഐക്യം പ്രഖ്യാപിച്ചു. അങ്ങനെ അവിടെ വെച്ച് അടിച്ചു പൂസായ അവർ മൂന്നുപേരും എല്ലാ സങ്കടങ്ങളും മറക്കാനുള്ള ആ ദൂരയാത്രക്ക് ഒരുങ്ങി.

മുംബൈക്കായിരുന്നു യാത്ര തീരുമാനിച്ചത്.എല്ലാവരും നല്ല പൂസായത്കൊണ്ട് ആർക്കും ഒരു എതിർപ്പും ഇല്ലായിരുന്നു. യാത്രയിലും അവർ ആവോളം മദ്യപിച്ചു. അങ്ങനെ ഒരുവിധത്തിൽ ഇഴഞ്ഞിഴഞ്ഞ് മുംബൈയില്‍ എത്തി. അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് കുളിച്ച് ഫ്രഷായി. ശരീരത്തില്‍ നിന്നും മ ദ്യത്തിെൻറ ലഹരി ഇറങ്ങിയപ്പോള്‍ മൂന്നു പേരും പരസ്പരം ചോദിച്ചു

“എന്തിനായിരുന്നു ഈ യാത്ര”

മ ദ്യലഹരിയിൽ എടുത്ത തീരുമാനത്തെ ചൊല്ലി പരസ്പരം പഴിചാരി നാട്ടിലേക്ക് തന്നെ തിരിച്ചു പോകാന്‍ അവർ തീരുമാനിച്ചു. കാറില്‍ കയറി മൂന്നുപേരും ഇന്നലത്തെ കാര്യമോർത്ത് പരസ്പരം ഒന്ന് നോക്കി, എന്നിട്ട് പൊട്ടിച്ചിരിച്ചു. കാർ ഒന്ന് മൂവായതേ ഒള്ളൂ, അപ്പോഴാണ് അവർ മൂന്നു പേരുടെയും കണ്ണുകള്‍ ഒരേ ദിശയിലോട്ട് പോയത്. ഒരു വലിയ ബോര്‍ഡിൽ എഴുതിയിരിക്കുന്ന ബാർ എന്ന മൂന്നക്ഷരത്തിലേക്ക്. മൂന്നു പേരും ചാടിയിറങ്ങി. ഇനി രണ്ടെണ്ണം അടിച്ചിട്ടാവാം യാത്ര എന്ന് തീരുമാനിച്ചു. അങ്ങനെ അടിതുടങ്ങി. രണ്ട് നാലായി,നാല് എട്ടായി. മൂന്നുപേരും വീണ്ടും നല്ല പൂസായി. അപ്പോഴാണ്‌ കൂട്ടുകാരന്റെ വായില്‍ നിന്നും അവർ മൂന്നുപേരുടെയും ജീവിതംതന്നെ മാറ്റിമറിച്ചആ ചോദ്യം വന്നത്

“മുംബൈ വരെ വന്നിട്ട് ചുവന്നതെരുവിൽ പോകാതെ തിരിച്ചുപോയാൽ അത് നമുക്കൊരു നാണക്കേടല്ലേ അളിയന്മാരേ…? “

ബാറിൽ നിന്നും ചാടി എഴുന്നേറ്റ് അവർ ചുവന്നതെരുവ് ലക്ഷ്യമാക്കി കാർ തിരിച്ചു. സിനിമകളിലും പുസ്തകങ്ങളിലും മാത്രം കണ്ടും കേട്ടും പരിചയമുള്ള ആ തെരുവില്‍ അവർ എത്തിചേർന്നു. പതിനാറുകാരി മുതല്‍ അറുപത്തൊന്നുകാരി വരെ അവിടെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു. അവർ തെരുവിലൂടെ നടക്കാന്‍ തുടങ്ങി. ചിലർ മാടിവിളിക്കുന്നു, ചിലർ പാട്ട് പാടി വിളിക്കുന്നു. മറ്റു ചിലർ കൈകള്‍ പിടിച്ച് വലിക്കുന്നു. അതിനേക്കാൾ വലിയ കാഴ്ച്ച ആ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളായിരുന്നു.

അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞുങ്ങളാണ് അതിൽ ഏറെയും. ആ കുട്ടികളുടെ അച്ഛന്‍ ആരാണെന്ന് അവരുടെ അമ്മക്ക് പോലും അറിയില്ല. ഈ കുട്ടികള്‍ ഭാവിയില്‍ ഒരു വേ ശ്യ അല്ലെങ്കില്‍ വാടക ഗുണ്ട, അതാണ് അവരുടെ നിയോഗം.

എന്തെങ്കിലും ആകട്ടെ വന്നിരിക്കുന്ന കാര്യം ഈ കുട്ടികളെ കുറിച്ച് വ്യാകുലപ്പെടാനല്ല, സുഖിക്കാനാണ്. എന്ന തീരുമാനത്തിൽ അവർ അവിടെയുള്ള ഓരോ പെണ്ണുങ്ങളേയും അടിമുടി നോക്കി. എന്തോ രാജീവിന് ഒന്നിനേയും അത്ര ബോധിച്ചില്ല. അപ്പോഴാണ് കൂട്ടുകാരന്‍ പറഞ്ഞത് ഈ കെട്ടിടങ്ങളുടെ അകത്തെ മുറികളിൽ നല്ല പീസുകൾ ഉണ്ടാകും എന്ന്.

പടിക്കെട്ടുകൾ കയറിയപ്പോൾ ആദ്യം കണ്ട മുറിയിലേക്ക് അവർ കയറി. ആ മുറിയില്‍ തടിച്ചു കൊഴുത്ത ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. ഇങ്ങനെയുള്ള സ്ത്രീകളെ മാമി,അക്ക,ബാബി എന്നീ പേരുകളിലാണ് അവിടെ അറിയപ്പെടുന്നത്. അവർ സ്ത്രീയോട് കാര്യം പറഞ്ഞു. അതിനകത്ത് നാല്‌ ഇടുങ്ങിയ മുറികൾ ഉണ്ടായിരുന്നു. അതിനകത്താണ് തരുണീമണികൾ ഉള്ളത്. അവരെ അവർക്ക് കാണിച്ചുകൊടുക്കാൻ സ്ത്രീ സഹായിയോട് ആവശ്യപ്പെട്ടു.

അവരെ അയാള്‍ അകത്തെ മുറികളുടെ അടുത്തേക്ക് കൊണ്ട് പോയി. ആദ്യത്തെ മുറിയില്‍ ഒരു സുന്ദരിയായിരുന്നു. അവളെ കണ്ടതും ഒരു കൂട്ടുകാരന്‍ ആ മുറിയിലേക്ക് ഓടി കയറി. രണ്ടാമത്തെ മുറിയിലും അതു തന്നെയാണ് സംഭവിച്ചത്. രാജീവ്‌ തനിച്ചായി. മൂന്നാമത്തെ മുറിയില്‍ കണ്ട പെണ്ണിനെ അവന് അത്ര ബോധിച്ചില്ല. ഒടുവിൽ നാലാമത്തെ മുറിയിലേക്ക് പോയി. ആ മുറിയില്‍ ഒരു സുന്ദരിയെ അവൻ കണ്ടു. അവൾ തന്റെ കുഞ്ഞിനെ മു ലയൂട്ടുകയായിരുന്നു. അവരെ കണ്ടതും പാലുകുടിക്കുകയായിരുന്ന കുഞ്ഞിന്റെ ചുണ്ടുകൾ തന്റെ മാറിൽ നിന്നും ബലമായി വേർപ്പെടുത്തി. കുട്ടി ഉച്ചത്തില്‍ നിലവിളിച്ചു. സഹായി അവളുടെ അടുക്കല്‍ നിന്നും കുട്ടിയെ ബലമായി പിടിച്ചു വാങ്ങി, എന്നിട്ട് അവളെ നോക്കി കണ്ണുരുട്ടി. അവളുടെ കണ്ണിൽ വല്ലാത്തൊരു ഭയം രാജീവ്‌ കണ്ടു.

അയാൾ രാജീവിനോട് അവളുടെ മുറിയിലേക്ക് കയറുവാൻ പറഞ്ഞു. അവൻ അകത്തു കയറി വാതില്‍ കുറ്റിയിട്ടു. അവളോട് അടുത്ത് വന്നിരിക്കാൻ ആവശ്യപ്പെട്ടു. അവൾ അടുത്തു പോയിരുന്നു. രാജീവ്‌ അവളെ കെട്ടിപ്പിടിച്ച് അവളുടെ ചുണ്ടില്‍ ചുംബിച്ചു. പക്ഷേ അവളുടെ മുഖത്ത് യാതൊരു വികാരവും അവൻ കണ്ടില്ല. അവൾ ആകെ അസ്വസ്ഥയായിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളോട് കാര്യം തിരക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ, പക്ഷെ ഒരു അപേക്ഷയുണ്ട് ഒന്ന് വേഗം ഒഴിവാക്കിത്തരണം. കാരണം എന്റെ കുഞ്ഞ് അവിടെ വിശന്നു കരയുകയാണ്. കുറേ നേരമായി ഞാന്‍ എന്റെ മോന് പാലു കൊടുക്കാന്‍ നോക്കുന്നു. പക്ഷേ അപ്പോഴൊക്കെ ഓരോ ആളുകളുമായി സഹായി വരും. എന്തെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ പിന്നെ അയാളുടെ പരാക്രമമാണ്. എന്റെ ഒന്നരവയസ്സായ മകനെ വരെ അയാള്‍ ക്രൂരമായി തല്ലാറുണ്ട്”

ഇത്രയും കേട്ടപ്പോള്‍ രാജീവിന് അവളോട് വല്ലാത്തൊരു സഹതാപം തോന്നി. അവൻ അവളെ ആശ്വസിപ്പിച്ചു. എന്നിട്ട് സഹായിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി അവളെ ഏൽപ്പിച്ചു. കുഞ്ഞിനെ കിട്ടാന്‍ സഹായിക്ക് കുറച്ചു പണം നൽകി. കുഞ്ഞ് ആകെ അവശനായിരുന്നു. അവനെ വാരിപ്പുണർന്ന് അവള്‍ മു ലയൂട്ടി. കുട്ടി ആർത്തിയോടെ പാലുകുടിച്ചു. വയറു നിറഞ്ഞതുകൊണ്ടാവണം കുട്ടിയുടെ മുഖത്ത് ഒരു പുഞ്ചിരി രാജീവ്‌ കണ്ടു. ആ പിഞ്ചു പൈതലിന്റെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോള്‍ വയറ്റിലുള്ള മ ദ്യത്തിനേക്കാൾ ആയിരം മടങ്ങ് ല ഹരി തോന്നി അവന്. മുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ അവന് മുന്നിൽ അവൾ കൈകൾ കൂപ്പിനിന്നു

“നിങ്ങളെ ഞാനും എന്റെ മകനും ഒരിക്കലും മറക്കില്ല സർ. നിങ്ങളുടെ ഭാര്യ ഭാഗ്യവതിയാണ് നിങ്ങളെപ്പോലെ നല്ലൊരു ഭർത്താവിനെ കിട്ടിയതിൽ. നിങ്ങളേയും കുടുബത്തേയും ദൈവം അനുഗ്രഹിക്കട്ടെ”

രാജീവ്‌ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി. അവന്റെ മനസ്സ് മുഴുവന്‍ അപ്പോള്‍ ആ കുട്ടിയുടെ മുഖമായിരുന്നു. ആ കുട്ടിയെ വിട്ടിട്ടു പോരാൻ അവന്റെ മനസ്സ് അനുവദിച്ചില്ല. എങ്കിലും രാജീവ്‌ അവിടെ നിന്നും ഇറങ്ങി.

കൂട്ടുകാർ അവനെയും കാത്ത് പുറത്ത് നിൽപുണ്ടായിരുന്നു. അവർ രണ്ടു പേരും അവർക്ക് കിട്ടിയ പെണ്ണിനെ കുറിച്ച് വർണിച്ചു. രാജീവ്‌ ഒന്നും മിണ്ടിയില്ല. അവർ അവനോട് കാര്യം തിരക്കി. നടന്നതെല്ലാം അവരോട് പറഞ്ഞു. നാട്ടിൽ പോക്ക് അവർ നാളത്തേക്ക് മാറ്റിവച്ചു. ആർക്കും ഒരു മൂടില്ലായിരുന്നു. അവർ ഹോട്ടലിലേക്ക് തന്നെ തിരിച്ചുപ്പോയി. നാളെ രാവിലെ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു. പോകുന്നതിന് മുമ്പ് ആ കുട്ടിക്ക് കുറച്ച് കളിപ്പാട്ടങ്ങളും, മിഠായികളും വാങ്ങിച്ചു കൊടുക്കാൻ രാജീവ്‌ തീരുമാനിച്ചു. പിറ്റേ ദിവസം അവർ കുട്ടിക്കുള്ള സാധനങ്ങള്‍ വാങ്ങി ചുവന്ന തെരുവില്‍ എത്തി.

അവിടെ അവർ കണ്ടകാഴ്ച്ച കുറച്ചു ഗുണ്ടകൾ ചേര്‍ന്ന് അവളെ ഒരു വണ്ടിയിലേക്ക് വലിച്ചു കയറ്റുന്നതായിരുന്നു. അവൾ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ട് പക്ഷേ ആരും കണ്ട ഭാവം പോലും നടിക്കുന്നില്ല. അവളെ വേറെ ഏതോ വേ ശ്യാലയത്തിലേക്ക് മാറ്റുകയാണ്. തന്റെ അമ്മയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് നിസ്സഹായനായി ആ ഒന്നര വയസ്സുകാരൻ നോക്കിനിന്നു. കൂടെ അവർ മൂന്നുപേരും. അവരുടെ മുന്നിലൂടെ ആ വാഹനം കടന്നുപോയി. അവൾ രാജീവിനെ കണ്ടു. അവൾക്ക് രാജീവിനോട് എന്തോ പറയാനുണ്ടായിരുന്നു. അത് അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ സാധിച്ചു. അപ്പോഴേക്കും ആ വാഹനം അവനെ മറികടന്ന് പോയിരുന്നു.

അവൻ കുഞ്ഞിനെ നോക്കി, ആ തെരുവില്‍ കിടന്ന് ആ പിഞ്ചു പൈതൽ ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു. ആരും തിരിഞ്ഞുനോക്കുന്നില്ല. ഇതിനിടക്ക് താടിയും മുടിയും നീട്ടിവളര്‍ത്തിയ മനുഷ്യരൂപമുള്ള ഒരു ചെന്നായ ആ കുഞ്ഞിന്റെ മുഖത്ത് ആഞ്ഞടിച്ചു. എന്നിട്ട് മിണ്ടരുത് എന്ന് അലറി. ആ പിഞ്ചു പൈതൽ ശ്വാസം കിട്ടാതെ പിടഞ്ഞു. രാജീവിന് അത് സഹിക്കാന്‍ കഴിഞ്ഞില്ല. ഇനി എന്തുതന്നെ സംഭവിച്ചാലും വേണ്ടില്ല, കൂട്ടുകാരനോട് വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ പറഞ്ഞു, എന്നിട്ട് ആ കുട്ടിയെ ലക്ഷ്യമാക്കി അവൻ ഓടി, അവന്റെ കണ്ണില്‍ നിലത്ത് കിടന്ന് പിടയുന്ന ആ കുട്ടിയുടെ മുഖം മാത്രമേ ഒള്ളൂ. വേഗത്തിൽ കുട്ടിയെ എടുത്ത്‌ കാറില്‍ കയറി, കാർ കുതിച്ചു പാഞ്ഞു. രാജീവ്‌ അവനെ ചേര്‍ത്ത് പിടിച്ച് അവന്റെ കവിളില്‍ ഉമ്മവച്ചു, പാവം തീരെ അവശനായിരുന്നു. എങ്കിലും അവൻ രാജീവിനെ നോക്കി പുഞ്ചിരിച്ചു. രാജീവ്‌ അവനെ മടിയില്‍ കിടത്തി ഉറക്കി.

അവനെയും കൊണ്ട് അവർ നാട്ടിലേക്ക് യാത്ര തിരിച്ചു. പെട്ടെന്ന് കൂട്ടുകാരന് ഒരു സംശയം അവരെ ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ എന്ന്. അപ്പോൾ രാജീവ്‌ കൂട്ടുകാരനെ നോക്കി

“ഈ കുഞ്ഞ് അവർക്കൊരു തലവേദന ആയിരുന്നു. ആ തലവേദനക്കുള്ള മരുന്നായേ അവർ നമ്മളെ കാണൂ. ഇനി എന്നെങ്കിലും, ആരെങ്കിലും ഇവനെ അന്വേഷിച്ചുവരുമെങ്കിൽ അത് അവന്റെ അമ്മ ആയിരിക്കും. അന്ന് ഇവനെ ഞാൻ തിരിച്ചേൽപ്പിക്കും. ഗുണ്ടയോ കള്ളനോ അല്ലാത്ത ഒരു മകനെ ഞാന്‍ ആ അമ്മക്ക് സമ്മാനിക്കും. എന്റെ ഭാര്യ മകനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് ഞാനൊരു ചെകുത്താൻ ആണെന്നാണ്. പക്ഷേ തെരുവില്‍ നിന്നും പരിചയപ്പെട്ട ഈ കുഞ്ഞിനും അമ്മക്കും ഞാന്‍ ആരാണ്”

~ ഷാൻ കബീർ