ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുമായി ഞാൻ പ്രണയത്തിലായിരുന്നുവെന്നു പറഞ്ഞാൽ എന്നെ…

മേഘങ്ങൾ പെയ്തു തുടങ്ങുമ്പോൾ…

Story written by Ammu Santhosh

==============

ഞാൻ അങ്ങോട്ട് വിളിക്കാട്ടോ…അത് വരെ ഇനിയിങ്ങോട്ടു വിളിക്കല്ലേ”

അവൻ നിശബ്ദനായി കേട്ടിരുന്നു

“വേറെയൊന്നും കൊണ്ട് പറയുന്നതല്ല. നമ്മുടെ ബന്ധം ആർക്കുമറിയില്ലല്ലോ, ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുമായി ഞാൻ പ്രണയത്തിലായിരുന്നുവെന്നു പറഞ്ഞാൽ എന്നെ സ്നേഹിക്കുന്നവർക്കൊക്കെ അത് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റില്ലല്ലോ…” അവൻ ഒന്ന് മൂളി

“എങ്കിലും ഞാൻ സാവധാനം പറഞ്ഞേനെ പറഞ്ഞു സമ്മതിപ്പിച്ചേനെ…അതിനിടയിലല്ലേ ഈ അസുഖവും സർജറിയുമൊക്കെ കടന്നു വന്നത്”

അവൻ വെറുതെ കേട്ടിരുന്നു “ഞാൻ വിളിച്ചില്ലെങ്കിൽ കരുതണം…….” ആപത്സൂചനയുടെ മണി മുഴങ്ങും പോലെ

“മതി മിണ്ടാണ്ടിരിക്കു…” അവൻ പെട്ടെന്ന് കയർത്തു

“ഞാൻ കാത്തിരിക്കും ഗൗരി…അതെത്ര കാലം കഴിഞ്ഞാണെങ്കിലും…” ഇടറിയ ശബ്ദത്തോടെ അവൻ കൂട്ടിച്ചേർത്തു

“എനിക്കൊരു വാക്ക് തരുവോ ?”

“പാലിക്കാൻ പറ്റാത്തതൊന്നും തരില്ല…” അവൻ നീരസത്തോടെ പറഞ്ഞു

“പറ്റുന്നതാണ്…പഴയ ദുശീലങ്ങളിലേക്ക് ഇനി ഒരിക്കലും മടങ്ങി പോകില്ല എന്ന് വാക്ക് തരുവോ ?”

ഒരു പക്ഷികുഞ്ഞിന്റേതു പോലെ നേർത്ത ആ ശബ്ദത്തോട് എങ്ങനെ എതിര് പറയും എന്നവന് അറിയില്ലായിരുന്നു..ശബ്ദിക്കാനാവുന്നില്ല എന്ന്താണ് സത്യം

“ഞാൻ മരിച്ചു പോയാലോ നന്ദേട്ടാ ?”

“വാക്ക്…” അവൻ പെട്ടെന്ന് പറഞ്ഞു

“ഉമ്മ…”

“ഉം..”

“അമ്മ ബ്ലഡ് റിസൾട്ട് വാങ്ങി വരാറായി..അനിയത്തിയോട് ഒരു പേർസണൽ കാൾ ആണ് എന്ന് പറഞ്ഞു പുറത്തു നിർത്തിയിരിക്കുകയാണ്. വിഷമിക്കാതിരിക്കണേ…”

അവൻ ഒന്ന് മൂളി. മറുതലയ്ക്കൽ ഫോൺ കട്ട് ആയിട്ടും ഏറെ നേരം അവനാ ഫോണിലേക്കു നോക്കിയിരുന്നു, പിന്നെ കടൽ തീരത്തു നിന്നു തിരകളിലേക്കു ഇറങ്ങി നിന്നു

വഴി തെറ്റി വന്ന ഒരു ഫോൺ കാൾആയിരുന്നു തുടക്കം. ചീനിമുളകു പോലെ എരിവുള്ള ഒരു പെൺകുട്ടി. കലപിലാന്നു സംസാരിച്ചും കുടുകുടെ പൊട്ടിച്ചിരിച്ചും ഒന്നിച്ചാവുന്ന നിമിഷങ്ങളെ വർണാഭമാക്കാൻ കഴിവുള്ളവൾ…ഒറ്റയാനായ തൻറെ ജീവിതം തന്നെ കീഴ്‌മേൽ മറിച്ചവൾ. തന്റെ രാജകുമാരി…

അവളുടെനാടും വീടും വീട്ടുകാരുമൊക്കെ തനിക്കു അവൾ പറഞ്ഞു തന്ന, അയച്ചു തന്ന ചിത്രങ്ങളിലൂടെ സുപരിചിതമാണ്. ആദ്യമൊന്നും പ്രണയത്തിന്റെ മാസ്മരികഭാവമൊന്നും കടന്നു വരാതിരുന്ന ബന്ധമായിരുന്നു അത്. ഇടയ്ക്കെപ്പോളോ അവൾ തന്നെ പറഞ്ഞു

“എനിക്ക് വലിയ ഇഷ്ടം ആണ് കേട്ടോ…”

തന്റെ സ്വകാര്യതയുടെ വാത്മീകത്തിലേക്കു മറ്റാരെയും കടന്നു വരാൻ അനുവദിക്കാത്ത തന്റെ തന്നെ മനസ്സ് തന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അകറ്റും തോറും വീണ്ടും വീണ്ടും ഒട്ടിച്ചേർന്നു കൊണ്ടേയിരുന്നു. തന്റെ ശീലക്കേടുകളെ ചിന്തരീതികളെ ഒക്കെ മാറ്റി മറിക്കാൻ തക്ക വണ്ണം അവളിൽ എന്ത് പ്രത്യേകതയാണുള്ളതെന്നു ചിന്തിച്ചു പോയിട്ടുണ്ട്.

ഇഷ്ടത്തിന്റെ ഘടികാരസൂചിക്കു രാപ്പകലുകളില്ലാതെ ചലിക്കാനാവുമെന്നറിയുന്നതും ഒരു സുഖമാണ…തങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ പോലും സ്വപ്നം കണ്ട്, പേരിട്ട…അങ്ങനെ ആ പ്രണയത്തിൽ ലയിക്കവേ ആയിരുന്നു അവളുടെ അസുഖം. വയറുവേദന ഇടയ്ക്കിടെ വരാറുണ്ടയിരുന്നു, പറയുകയും ചെയ്യും. സ്ത്രീ സഹജമായ വേദനയായേ തോന്നിയുള്ളൂ…

“പ്രശനം ആണ് നന്ദേട്ടാ ഒരു മുഴ ഉണ്ടത്രേ…ഓപ്പറേഷൻ വേണം…”

ഇരുപതു വയസ്സ് മാത്രം കഷ്ടിച്ച് പ്രായമുള്ള ഒരു പെണ്കുട്ടിയാണവൾ. ഒരു ചെറുകാറ്റിൽ പോലും ഉലയുന്ന ശരീരമുള്ളവൾ…അവളെങ്ങനെ ഇത് ?

“ചേട്ടാ കപ്പലണ്ടി വേണോ ?”

ഓർമകളിൽ നിന്നു ഒരു പയ്യന്റെ സ്വരം അയാളെ തിരിച്ചു വിളിച്ചു. വേണ്ടെങ്കിലും അയാൾ ഒരു പാക്കറ്റ് വാങ്ങി അവന്റ മുഖത്തെ ചിരി കാണാൻ വേണ്ടി മാത്രം

സർജറി ദിവസം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും ആ സ്വരം അയാളെ തേടി വന്നതേയില്ല. ഭ്രാ ന്ത് പിടിച്ചേക്കുമെന്നു തോന്നിയപ്പോൾ അയാൾ ആ ഫോണിലേക്കു വിളിച്ചു

“ഈ നമ്പർ നിലവിലില്ല…” ഒടുവിൽ അയാൾ അവളുട ഈനാട്ടിലേക്കു യാത്ര തിരിച്ചു.

അതൊരു പുതിയ നഗരമാണ് എന്ന് അയാൾക്ക്‌ തോന്നിയില്ല. മണിക്കൂറുകളുടെ യാത്ര മുഷിപ്പിച്ചുമില്ല. വഴി കൃത്യമായിരുന്നു വീടും സ്ഥലവും എന്നും വരാറുളളത് പോലെ പരിചിതവും

കാളിങ് ബെൽ അടിച്ചു കാത്തുനിന്നു. അവളുടെ മുത്തശ്ശി വാതിൽ തുറന്നു

“ഗൗരി ?”

“ആരാ ?” അവർ തിരികെ ചോദിച്ചു. കണ്ണുകൾ അറിയാതെ ഭിത്തിയിലെ ചിത്രങ്ങളിലൂടെ പാഞ്ഞു. “ഭാഗ്യം, ഇല്ല…”

“ആരാണ്…” വീണ്ടും അവർ ചോദ്യം ആവർത്തിച്ചു

“എന്റെ പേര് നന്ദൻ. പാലക്കാടു നിന്നാണ്..ഒരു സുഹൃത്താണ്” മുത്തശ്ശി ഒന്ന് പതറിയതു പോലെ തോന്നി

“ഗൗരി ഇവിടെയില്ല…”

“എവിടെ പോയി ?”

“ദില്ലിയില് പഠിക്കാൻ….” അയാൾക്കൊന്നും മനസിലായില്ല. കണ്ണ് നിറയും പോലെ തോന്നിയിട്ട് അയാൾ തിരിഞ്ഞു…

“മോൻ ഒന്ന് നിന്നെ…കയറി ഇരിക്ക്…” മുത്തശ്ശി അലിവോടെ പറഞ്ഞു

“എനിക്ക് നിന്നെ അറിയാം മോനെ,,എന്നോട് മാത്രേ ഈ ബന്ധം അവൾ പറഞ്ഞിട്ടുള്ളു. ആ ഓപ്പറേഷനിൽ ഒരു സ്ത്രീക്ക് ഏറ്റവും വിലപ്പെട്ടതെന്തോ അത് മുറിച്ചു മാറ്റേണ്ടി വന്നു. നന്ദേട്ടന് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ് മുത്തശ്ശി എന്ന് പറഞ്ഞു അന്നവൾ ഒരു പാട് കരഞ്ഞു..നിന്നിൽ നിന്നും മനഃപൂർവംപോയതാണ് മോനെ അവൾ..അതവളുടെ സ്നേഹം കൊണ്ടാണ്. സന്തോഷത്തോടെയല്ല എന്റെ കുഞ്ഞു ജീവിക്കുന്നത്…നീ വരുമെന്ന് അവൾക്കുറപ്പായിരുന്നു. ഒന്നും പറയരുത് എന്ന് എന്നെ കൊണ്ട് സത്യം ചെയ്യിച്ചത് ആണ് പക്ഷെ…”

നന്ദൻ എഴുനേറ്റു

“ഡൽഹിയിൽ എവിടയെയാണ് അവൾ?” മുത്തശ്ശി മന്ദഹസിച്ചു

ഗൗരി ലൈബ്രറിയിൽ നിന്നിറങ്ങുകയായിരുന്നു

പെട്ടെന്ന് മുന്നിൽ നന്ദനെ കണ്ട് അവൾ തറഞ്ഞു നിന്നു

ഫോട്ടോയിൽ കാണുന്നതിലും സുന്ദരനായ യുവാവ് ആയിരുന്നു അയാൾ. നന്നേ വെളുത്ത മുഖം. സമൃദ്ധമായ തലമുടി അലസമായി നെറ്റിയിലേക്ക് വീണു കിടക്കുന്നു. ഇളം തവിട്ടു നിറമുള്ള തിളങ്ങുന്ന കണ്ണുകൾ .

“ഒരു കോഫീ കുടിച്ചാലോ മുത്തേ ?” അവൻ കുസൃതി ചിരിയോടെ അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവനോടു ചേർത്ത് പിടിച്ചു.

ഗൗരി കുതറി മാറാൻ ശ്രമിച്ചപ്പോൾ ആ പിടിത്തം മുറുകുകയും ചെയ്തു .

“നന്ദേട്ടാ…ഞാൻ…എനിക്ക്….” അവൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവനെ നോക്കി

“ലവ് യു…” അവൻ കുനിഞ്ഞു അവളുടെ ചുണ്ടുകളിൽ ദീർഘമായി ചുംബിച്ചു പിന്നെ മുഖമുയർത്തി. തളർന്നു പോയ അവളുടെ ഉടലിനെ ചേർത്ത് പിടിച്ചു

“love you gouri…Love you more than any thing in the world and I can’t miss you…”

ഗൗരി വിശ്വസിക്കാനാവാതെ അവനെ തന്നെ നോക്കി നിൽക്കെ കാലം തെറ്റി വന്ന ഒരു മഴ അവരെ അടിമുടി നനച്ചു കൊണ്ട് പെയ്തു തുടങ്ങി….സത്യത്തിൽ കാലഭേദങ്ങളില്ലാതെ പെയ്യുന്ന മഴ പോലെയാണ് പ്രണയവും മനസ്സിനെയും ഉടലിനെയും തണുപ്പിക്കുന്ന മഴ പോലെ…