ഒരു കരാറും വയ്ക്കാതെ സ്ത്രീധനം പോലും വേണ്ട എന്ന് പറഞ്ഞു കൊണ്ട് അവർ പോയി…

സിന്ദൂരം….

Story written by Suja Anup

==============

“വീണേ, നീ ദർശനം കഴിഞ്ഞു എങ്ങോട്ടാ ഈ ഓടുന്നത്. എനിക്ക് ഒരു കാര്യം പറയാനുണ്ട്…”

“എന്താ ലീലേ കാര്യം ..?”

“നീ അറിഞ്ഞോ, നമ്മുടെ സുശീലയുടെ ഭർത്താവിനെയും ഒരു പെൺകുട്ടിയെയും പോലീസ് ഏതോ ഹോട്ടലിൽ നിന്നും പിടിച്ചത്രേ..”

“അതെയോ, ഞാൻ അറിഞ്ഞില്ലല്ലോ…പത്രത്തിൽ എങ്ങാനും വന്നിരുന്നോ ലീലേ..?”

“ഇല്ല, എന്നോട് മാലതി വിളിച്ചു പറഞ്ഞതാണ്. ഏതായാലും നാട്ടുകാരൊക്കെ കൂടിയെന്നും, പിന്നീട് അയാൾ അവളോടൊപ്പം പോയെന്നും കേൾക്കുന്നൂ…”

“നീ വാ..നേരം പോയി. അമ്പലത്തിൽ നിന്നും വരുമ്പോൾ കേട്ട വാർത്ത ഇതാണല്ലോ എൻ്റെ ഭഗവതി..”

****************

“അമ്മേ, എനിക്ക് നാണക്കേട് കൊണ്ട് പുറത്തുറങ്ങുവാൻ വയ്യ..ഞാൻ ഇനി കോളേജിൽ പോകുന്നില്ല..”

ഞാൻ എന്ത് ചെയ്യും. പ്രായമായ മകനും മകളും ഉള്ളപ്പോൾ ആണ് അദ്ദേഹം മകളുടെ പ്രായമുള്ള ഒരുത്തിയോടൊപ്പം പോയിരിക്കുന്നത്. അവരെ കുറിച്ച് ഒരു നിമിഷം പോലും അദ്ദേഹം ചിന്തിച്ചില്ല. പിജിക്ക്‌ പഠിക്കുന്ന മകൾ, കല്യാണ ആലോചനകൾ വരുന്നുണ്ട്. മകന് ബിരുദം കഴിഞ്ഞിട്ട് ജോലി ആയിട്ടില്ല. മുന്നോട്ടെങ്ങനെ പോകും…

മുന്നിൽ ഇരുട്ട് മാത്രമേ ഉള്ളൂ. വിശ്വസിച്ചു ചേർത്ത് പിടിച്ച കൈയ്യാണ് ഇപ്പോൾ പാതി വഴിയിൽ ഉപേക്ഷിച്ചൂ പോയിരിക്കുന്നത്..

“മോളെ, നീ പഠിക്കണം. അമ്മയ്ക്ക് ഇനി നിങ്ങൾ രണ്ടു പേര് മാത്രമേ ഉള്ളൂ. നിങ്ങൾ തളർന്നാൽ അമ്മ ആത്മഹത്യ ചെയ്യും. നാട്ടുകാർ എന്തും പറയട്ടെ. നമ്മൾ തെറ്റ് ചെയ്തിട്ടില്ല. ഈ ലോകം നമുക്കും കൂടി ഉള്ളതാണ്. മരണം വരെ നമ്മൾ പൊരുതണം..”

മകനെ ഞാൻ ചേർത്ത് പിടിച്ചൂ. മകൾ കരഞ്ഞു അവളുടെ ദുഃഖം തീർക്കും. കരയുവാൻ പോലും ആവാതെ അപമാനം സഹിച്ചു നിൽക്കുന്ന അവനെ എങ്ങനെ ഞാൻ ആശ്വസിപ്പിക്കും…

“മോനെ, നീ ചെറുതെങ്കിലും ഒരു ജോലി തേടി കണ്ടുപിടിക്കണം. അടുത്ത മാസം മുതൽ നമ്മൾ എങ്ങനെ ജീവിക്കും. നീ മാത്രമാണ് ഇനിയുള്ള ആശ്രയം.”

“എല്ലാം ശരിയാക്കാം, അമ്മ വിഷമിക്കേണ്ട…”

കൺകോണിൽ നിറഞ്ഞു നിന്ന ഒരു തുള്ളി ആരും കാണാതെ തുടച്ചു കൊണ്ട് അവൻ പറഞ്ഞു…

****************

വിധി ക്രൂരതയാണ് എന്നോട് കാണിച്ചതെങ്കിലും ദൈവം കുറച്ചു കരുണ എന്നോട് കാണിച്ചൂ…..

അയൽപക്കത്തുള്ള റഹീമിക്കായുടെ ഗൾഫിലുള്ള സൂപ്പർമാർകെറ്റിൽ ചെറുതാണെങ്കിലും ഒരു ജോലി അദ്ദേഹം മകന് നൽകി.

അവൻ പോകട്ടെ എന്ന് ഞാനും തീരുമാനിച്ചൂ. കാരണം ഒന്ന് പുറത്തുപോലും പോകുവാൻ ആവാതെ, അപമാനം സഹിച്ചു മുറിയിൽ ഇരുന്ന് മുരടിക്കുന്ന അവനെ എനിക്ക് മാത്രമേ മനസ്സിലാകൂ….

കാരണം ഞാൻ ഒരമ്മയാണ്….

മകൻ ഗൾഫിലേയ്ക്ക് പോയതോടെ ഞങ്ങൾ ഒറ്റപെട്ടൂ.

അച്ഛൻ വഴിപി ഴച്ചതു മൂലം അപമാനം സഹിക്കേണ്ടി വന്നത് ഞങ്ങൾ ആണ്. ആണുങ്ങൾ ഇല്ലാത്ത വീട്, രാത്രിയിൽ വാതിലിൽ പലപ്പോഴും തട്ടി ശല്യം ചെയ്തിരുന്നത് നാട്ടിലെ പകൽ മാന്യൻമാർ ആണെന്നറിഞ്ഞിട്ടും ഞാനും മോളും അതെല്ലാം സഹിച്ചൂ…

കാലം കടന്നു പോയിക്കൊണ്ടിരുന്നൂ..

*****************

“സുശീലേടത്തി, മറുത്തൊന്നും പറയേണ്ട. ഞാൻ മുൻപ് കൊണ്ട് വന്ന കല്യാണ ആലോചനകൾ പോലെ അല്ല ഇത്. അവർക്കു നിങ്ങളുടെ കാര്യങ്ങൾ എല്ലാം അറിയാം. അവർക്കു വിവാഹത്തിന് താല്പര്യമുണ്ട്..”

“വേണ്ട കൃഷ്ണാ, കഴിഞ്ഞ രണ്ടു ആലോചനകൾ അച്ഛൻ്റെ കാര്യം പറഞ്ഞു മുടങ്ങി പോയപ്പോൾ, എൻ്റെ കുട്ടി ദേവിയുടെ മുന്നിൽ നിന്നും പൊട്ടിക്കരഞ്ഞത് നിനക്കോർമ്മയില്ലേ..”

“അതാ, ഏടത്തി ഈ പ്രാവശ്യം എല്ലാം പറഞ്ഞു കൊണ്ട് തന്നെ ഞാൻ അവരെ കൂട്ടി കൊണ്ട് വരുന്നത്. എനിക്ക് അറിയാവുന്ന കൂട്ടർ ആണ്. നല്ല സാമ്പത്തികം ഉണ്ട്. ചെറുക്കൻ കോളേജിൽ പഠിപ്പിക്കുന്നു. അവളും അദ്ധ്യാപികയല്ലേ..തമ്മിൽ ചേരും. ചെറുക്കനും അമ്മയും മാത്രമേ ഉള്ളൂ. അവർക്കു ഫോട്ടോ കണ്ടു കുട്ടിയെ ബോധിച്ചൂ..”

പറഞ്ഞപോലെ പിറ്റേന്ന് അവർ വന്നു പെണ്ണ് കണ്ടു.

മകൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊന്നും വാങ്ങുവാൻ മരുമകൻ തയ്യാറായില്ല. ഒരു കരാറും വയ്ക്കാതെ സ്ത്രീധനം പോലും വേണ്ട എന്ന് പറഞ്ഞു കൊണ്ട് അവർ പോയി.

എങ്കിലും മകൻ അവൾക്കായി കരുതിയതൊക്കെയും അവൾക്കു ഞാൻ കൊടുത്തൂ. അങ്ങനെ മംഗളമായി ആ വിവാഹം നടന്നൂ.

******************

എല്ലാം എത്ര പെട്ടെന്നാണ് കഴിഞ്ഞത്….

മകളുടെ വിവാഹം നടന്നൂ. മകനും ആശിച്ചതു പോലെ ഒരു പെൺകുട്ടിയെ കണ്ടെത്താനായി. മകൻ്റെ അടുത്ത കൂട്ടുകാരൻ്റെ പെങ്ങളെ അവൻ വിവാഹം കഴിച്ചൂ. മകനും മരുമകളും വിദേശത്തേയ്ക്ക് പോയി.

മകൾ എന്നെ അവളുടെ വീട്ടിലേയ്ക്കു വിളിച്ചെങ്കിലും എനിക്ക് ഈ ഭവനം തന്നെയാണ് ഇഷ്ടം….

താലി കെട്ടി അദ്ദേഹത്തിൻ്റെ കൈ പിടിച്ചു വന്ന വീടാണ്. ഇതിൻ്റെ നാലു ചുവരുകൾ എനിക്ക് നൽകുന്ന സുരക്ഷിതത്വം വളരെ വലുതാണ്. അദ്ദേഹം എന്നെ ഉപേക്ഷിച്ചു പോയാലും എൻ്റെ മനസ്സിൽ അദ്ദേഹം ഇന്നും എനിക്കൊപ്പം ഉണ്ട് എന്ന തോന്നൽ ഉണ്ട്. പിന്നെ തുണയായി ദേവി ഉണ്ട്.

******************

“അമ്മേ, എനിക്ക് അമ്മയോട് ഒരു കാര്യം പറയുവാനുണ്ട്..”

രാവിലെ തന്നെ മകൻ്റെ വിളി വിദേശത്തു നിന്നും വന്നപ്പോൾ ഞാൻ ഒന്ന് സംശയിച്ചതാണ്‌. എന്നും വൈകീട്ടാണ് അവൻ വിളിക്കാറുള്ളത്. ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും വൈകീട്ട് അവൻ വിളിക്കും. മകൾ ദിവസ്സവും വിളിക്കും.

അവൻ പറഞ്ഞു തുടങ്ങി.

“അമ്മ വിഷമിക്കരുത്. കൂട്ടുകാരൻ നാട്ടിൽ നിന്നും വിളിച്ചു പറഞ്ഞതാണ്. ഗവണ്മെന്റ് ആശുപത്രിയിൽ അച്ഛൻ കിടപ്പുണ്ട്. നോക്കുവാൻ ആരുമില്ല. കാലുകൾ തളർന്നിട്ടുണ്ട്. ആരോ അവിടെ ഉപേക്ഷിച്ചതാണ്…”

കേട്ട പാതി എൻ്റെ മനസ്സ് പിടഞ്ഞു..

“അമ്മ, അച്ഛനെ കൂടെ കൂട്ടരുത്, ഞങ്ങൾക്ക് അങ്ങനെ ഒരച്ഛൻ ഇല്ല. വേണമെങ്കിൽ ഒന്ന് പോയി കണ്ടോളൂ…”

മകൻ പറഞ്ഞു നിറുത്തിയതും ഇട്ടിരുന്ന സാരി പോലും മാറ്റാതെ ഞാൻ ഓടി…

ഞാൻ കണ്ടൂ……….

ആശുപത്രിയുടെ തിണ്ണയിൽ എല്ലും തോലുമായി ആർക്കും വേണ്ടാതെ കിടക്കുന്ന ഒരു രൂപം…

എൻ്റെ നല്ല പാതി….

ആരോ പറഞ്ഞു അറിഞ്ഞു “അവൾ, അദ്ദേഹത്തിൻ്റെ കാമുകി അല്ല രണ്ടാം ഭാര്യ , അദ്ദേഹത്തെ അവിടെ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്നു കളഞ്ഞു എന്ന്..”

അദ്ദേഹത്തിൻ്റെ പണം, അതുവരെ അദ്ദേഹം ഉണ്ടാക്കിയതെല്ലാം അവർ കൊണ്ട് പോയി..

ഞാൻ എൻ്റെ കഴുത്തിൽ കിടക്കുന്ന താലിയിൽ തൊട്ടു. ഇന്നും ഭദ്രമായി അത് അവിടെ ഉണ്ട്. എത്രയോ രാത്രികളിൽ അതും കൈയ്യിൽ മുറുകെ പിടിച്ചു ഞാനും മകളും ആ വീട്ടിൽ കഴിഞ്ഞു കൂടി. നെറ്റിയിൽ എന്നും ധരിക്കുന്ന സിന്ദൂരം, ഇന്നു വരെ അതിനു ഞാൻ മുടക്കം വരുത്തിയിട്ടില്ല….

എന്നെ വിട്ടു പോയിട്ടും, ഇന്നും നെറ്റിയിൽ സിന്ദൂരം തൊടുമ്പോൾ ഒന്ന് മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ…

“എൻ്റെ ദേവി, എവിടെ ആണെങ്കിലും അദ്ദേഹത്തിന് ആപത്തൊന്നും വരുത്തരുതേ…”

ആളുകൾ എന്തും പറഞ്ഞോട്ടെ, ഞാൻ എന്നും ഈ താലിക്കു മാന്യത നൽകിയിട്ടുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. ആംബുലൻസ് വിളിച്ചു അദ്ദേഹത്തെ വീട്ടിലേയ്ക്കു കൊണ്ട് പോന്നൂ.

ഞാൻ മരിക്കുന്നത് വരെ അദ്ദേഹത്തെ പൊന്നു പോലെ നോക്കും….

പിറ്റേന്ന് മകൾ വന്നൂ. അച്ഛനെ കാണുവാൻ അവൾ കൂട്ടാക്കിയില്ല. അച്ഛനെ ഇറക്കി വിടണമെന്ന് അവൾ പറഞ്ഞു. തിരിച്ചൊന്നു മാത്രമേ ഞാൻ ചോദിച്ചുള്ളു..

“നാളെ ഒരിക്കൽ നിൻ്റെ ഭർത്താവു ഇങ്ങനെ ഒരു തെറ്റ് ചെയ്തിട്ടു, ഈ അവസ്ഥയിൽ മരിക്കുവാൻ കിടന്നാൽ നീ ഓടി ചെല്ലില്ലെ. താലിച്ചരട് ഒരു വാഗ്ദാനമല്ലേ കുട്ടി, സുഖത്തിലും ദു:ഖത്തിലും താങ്ങും തണലും ആയി നിൽക്കാമെന്ന വാഗ്ദാനം. അച്ഛൻ തെറ്റ് ചെയ്തു. അതിനുള്ള ശിക്ഷ അദ്ദേഹത്തിന് കിട്ടി. ഇനിയും ആ മനുഷ്യനെ ഞാൻ ശിക്ഷിക്കണോ. നീ അദ്ദേഹത്തെ ഒന്ന് കാണൂ. നിനക്ക് ജന്മം തന്ന ആളല്ലേ, ഒരാൾ ദു:ഖിച്ചു നീറി കിടക്കുമ്പോൾ ആ നീറ്റലിൽ കുറച്ചു സ്നേഹം പുരട്ടുവാനല്ലേ നമ്മൾ ശ്രമിക്കേണ്ടത്. ദൈവം നിനക്ക് ഒന്നിനും കുറവ് വരുത്തിയില്ലല്ലോ മോളെ…”

അവൾ മനസ്സില്ലാമനസ്സോടെ അകത്തേയ്ക്കു കയറി അച്ഛനെ കണ്ടൂ.

അദ്ദേഹത്തിൻ്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുന്നീർ അവൾ തുടച്ചൂ..

അദ്ദേഹം ചെയ്തത് വലിയ തെറ്റാണ്. അതെനിക്കും അറിയാം..

പക്ഷേ, ഞാൻ ജീവനോടെ ഇരിക്കുമ്പോൾ ഒരു തെരുവ് നാ യയെ പോലെ ആരും തിരിഞ്ഞു നോക്കുവാനില്ലാതെ അദ്ദേഹം മരിക്കില്ല. മറക്കുവാനും പൊറുക്കുവാനും ഉള്ള കഴിവ് ദൈവം മനുഷ്യന് തന്നത് എന്തിനാണ്. ചിലതൊക്കെ മറന്നാലല്ലേ ജീവിതം മുന്നോട്ടു പോകൂ….

……………..സുജ അനൂപ്