ജീനയുടെ ആ ഇടപെടലിൽ രംഗം ശാന്തമായിരുന്നെങ്കിലും നിമ്മിയുടെ മുഖത്തെ ദേഷ്യം മാഞ്ഞിരുന്നില്ല…

രൂപങ്ങൾ…

Story written by Praveen Chandran

===============

“ഇന്ന് ആ കാലമാ ടന്റേന്ന് എനിക്ക് കേൾക്കാം..മിക്കതും പണി സ്ഥിരമാവുന്ന ലക്ഷണാ..ജീന ഒരു കോഫി കൂടെ പറയ്..എനിക്ക് ടെൻഷൻ കയറുന്നു..”

കോഫി ഷോപ്പിലെ ടേബിളിലെ ലാപ്പിലേക്ക് നോക്കി കൊണ്ട് നിമ്മി തലചൊറിഞ്ഞു…

“നീ ഇങ്ങനെ ടെൻഷൻ വലിച്ചു കേറ്റാതെ..എന്തെങ്കിലും ഒരു സൊലൂഷൻ ഉണ്ടാവും”

“നോ വേ…എനിക്ക് ഇത് ചെയ്യാൻ പറ്റുമെന്ന് തോന്നണില്ല..ഐ.ടി ഫീൽഡിലേക്ക് വരേണ്ടിയിരുന്നില്ല..”

അവളുടെ ടെൻഷൻ കുറക്കാനായി ജീന കോഫി ഓർഡർ ചെയ്യാനായി ബെയററെ വിളിച്ചു..

“എന്താ മേം?” വളരെ വിനീതനായാണ് അയാൾ ചോദിച്ചത്..

“വൺ മോർ കോഫീ പ്ലീസ്”

“യെസ് മേം” അത് പറഞ്ഞ് ടേബിളിലിരിക്കുന്ന ലാപ്പിലേക്ക് അയാൾ അല്പ സമയം നോക്കി നിന്നു”..

ഇത് കണ്ട ജീന നിമ്മിയോട് കണ്ണുകൊണ്ട് അയാൾ നോക്കുന്നതായി ആംഗ്യം കാണിച്ചു..

“എന്താടോ നോക്കുന്നത്? പറഞ്ഞത് കേട്ടില്ലേ?” ടെൻഷൻ കാരണം നിമ്മിക്ക് സ്വന്തം ശബ്ദം പോലും നിയന്ത്രിക്കാനായില്ല…

“സോറി മാഡം..” അയാളുടെ ശബ്ദം പക്ഷെ നേരിയതായിരുന്നു..

“യൂ സ്ലെസ് ഫെല്ലോസ്..ഏതെങ്കിലും പെണ്ണുങ്ങളെ കണ്ടാ അപ്പോ മണത്ത് നിന്നോളും..” നിമ്മി ദേഷ്യത്തോടെ പറഞ്ഞു..

ഇത് കേട്ടതും പോകാനൊരുങ്ങിയ അയാൾ തിരിഞ്ഞു നിന്നു..

“എക്സ്ക്യൂസ്മി മാഡം..കുറച്ചു കൂടി മാന്യമായി സംസാരിക്കണം..നിങ്ങൾ വിചാരിക്കുന്ന പോലെ നിങ്ങളെ മണക്കാൻ നിന്നതല്ല ഞാൻ”

“പിന്നെ താനെന്തിനാ  ഇവിടെത്തന്നെ നിന്നത്. ലാപ്ടോപ്പ് മുമ്പ് കണ്ടിട്ടില്ലെ?..എന്നാ കണ്ടോ ഇതാണ് ലാപ്ടോപ്പ്..പോരേ”.. നിമ്മ്യയുടെ സ്വരം കടുത്തിരുന്നു…

സാഹചര്യം പന്തിയല്ലാന്ന് കണ്ട ജീന ഇടപെടാൻ തന്നെ തീരുമാനിച്ചു..

“നീയൊന്ന് അടങ്ങ് നിമ്മി..ജസ്റ്റ് ക്യൂരിയോസിറ്റിക്ക് വേണ്ടി നോക്കിയതാവും..” നീമ്മിയോട് അത് പറഞ്ഞതിനു ശേഷം അയാളോടായി അവൾ പറഞ്ഞു..

“സോറി ചേട്ടാ..അവൾ ഒരു പ്രോബ്ളം സോൾവ്വ്  ചെയ്യുന്നതിന്റെ ടെൻഷനിലാണ്..അതാ പെട്ടെന്ന് ചൂടായത്..”

ജീനയുടെ ആ ഇടപെടലിൽ രംഗം ശാന്തമായിരുന്നെങ്കിലും നിമ്മിയുടെ മുഖത്തെ ദേഷ്യം മാഞ്ഞിരുന്നില്ല..

“ഓക്കെ..മാഡം പറഞ്ഞത് മര്യാദ..ഇനിയെങ്കിലും ഞങ്ങളെ പോലെയുളള പാവങ്ങളെ തെറ്റിധരിക്ക രുത്..”

അയാളത് പറഞ്ഞുകൊണ്ട് കോഫിയെടുക്കാനായി അവിടന്ന് പോയി…

“നീ എന്തിനാ ജീന അയാളോട് സോറി പറഞ്ഞത്..ഇ ഡിയറ്റ്..ഇവൻമാരൊക്കെ വെറുതെ വിട്ടാ ശരിയാവില്ല..കുറെ നേരമായി അയാളുടെ ശ്രദ്ധ ഇവിടേക്കാണ്”

“നിമ്മി നീ അടങ്ങി ഇരി..നിനക്ക് ഇപ്പോ നിന്റെ ജോലിയാ വലുത്..ടെൻഷനില്ലാതെ ഒന്നൂടെ ശ്രമിച്ചു നോക്ക്”

“അയാം ഫെഡ് അപ്..എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല..അത്രക്കും ബ്രില്ല്യന്റ് ആയ ഒരാൾക്കേ ഇത് ചെയ്യാൻ പറ്റൂ” അവൾ നിരാശയോടെ പറഞ്ഞു…

ആ സമയത്താണ് കോഫിയുമായി അയാൾ വീണ്ടുമെത്തിയത്…

കോഫി ടേബിളിൽ വച്ച് കൊണ്ട് അയാൾ നിമ്മിയോടായി പറഞ്ഞു..

“മാഡം..ഇഫ് യൂ ഡോൺഡ് മൈന്റ് ഞാനിത് സോൾവ് ചെയ്ത് തരാം”

നിമ്മി അയാളെ പുച്ഛത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു..

“ഹഹ..താനോ..ഇത് കോഫി മിക്സിംഗ് അല്ല..ഇതിന് കുറച്ച് തലവേണം..പഠിപ്പും”

“മാഡം..ഞാനിത് സോൾവ് ചെയ്ത് തന്നാ എനിക്ക് ഒരു ആയിരം രൂപ തരാമോ?”

അവൾ അയാളെ അടിമുടിയൊന്നു നോക്കി..

“ഹും ആയിരമോ..താനിത് സോൾവ് ചെയ്ത് തന്നാ പതിനായിരം തരാം ഞാൻ..പക്ഷെ തോറ്റാ താനീ ജോലിവിട്ട് ഇവിടന്ന് പോകണം..സമ്മതമാണോ?” നിമ്മി ചോദിച്ചു..

“ഓക്കെ മാഡം” അയാളുടെ കോൺഫിഡൻസോടെയുളള സംസാരം കേട്ട് ജീനക്ക് അതിശയമായി…

“ചേട്ടാ വെറുതെ ഉളള പണികളയണ്ട..ഇത് ചേട്ടൻ വിചാരിക്കുന്ന പോലെ കംമ്പ്യൂട്ടർ ഗെയിം അല്ല!”

ഇത് കേട്ടതും തിടുക്കത്തിൽ  ആ ലാപ്ടോപ്പ് അയാൾക്കഭിമുഖമായി തിരിച്ചു വച്ച് കൊണ്ട് നിമിഷനേരം കൊണ്ട് എന്തൊക്കെയോ ചെയ്ത്  നിമ്മിക്ക് നേരെ തിരിച്ചു വച്ചു കൊണ്ടു ചോദിച്ചു..

“പ്രോബ്ളം സോൾവ്ഡ്” എന്ന് പറഞ്ഞു കൊണ്ട് അയാൾ അവിടന്ന് നടന്നു പോയി…

അവൾ അതിശയത്തോടെ ലാപ്പിലേക്ക് നോക്കി…അവൾക്ക് വിശ്വസിക്കാനാകുമായിരുന്നില്ല..

“വാവ്..ഹി ഈസ് റൈറ്റ്..ബട്ട് എങ്ങനെ ഇത്ര പെട്ടെന്ന്” ആവേശത്തോടെ അവൾ പറഞ്ഞു..

നിമ്മി അതിശയത്തോടെ അയാളെ അവിടെ പരതി നോക്കി..

“ഹി ഈസ് എ ബ്രില്ല്യന്റ്..വിത്തിൻ സെക്കന്റ്സ് കൊണ്ടാണ് അയാളീ ഇഷ്യൂ സോൾവ് ചെയ്തത്..ജീന നീ അയാളെ ഒന്നു വിളിക്കാമോ?”

അവർക്ക് രണ്ട് പേർക്കും കുറ്റബോധം തോന്നി തുടങ്ങിയിരുന്നു..

“ബെയറർ..ഞങ്ങൾക്ക് സെർവ്വ് ചെയ്ത ആളെ ഒന്ന് വിളിക്കാമോ?” ജീന അവിടെയുണ്ടായിരുന്ന ഒരാളോടായി പറഞ്ഞു…

“സോറി മാഡം..അദ്ദേഹത്തിന്റെ  ഡ്യൂട്ടി ടൈം കഴിഞ്ഞു..അദ്ദേഹം പോയി”

“ഹോ..ഓക്കെ” ജീന നിരാശയോടെ പറഞ്ഞു..

“അയാൾ ഇവിടെ വരുന്നതിന് മുമ്പ് എവിടെയായിരുന്നു എന്നറിയാമോ?” നിമ്മി ആകാംക്ഷയോടെ ചോദിച്ചു..

“അത്..അത്…ജയിലിലായിരുന്നു.പക്ഷെ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു..ഏതോ വലിയ സോഫ്റ്റ് വെയർ കമ്പനിയിലെ മാനേജരായിരുന്നു അദ്ദേഹം..അദ്ദേഹത്തിന്റെ  വളർച്ചയിൽ അസൂയ പൂണ്ട കമ്പനിയിലെ ചിലർ അയാളെ എന്തോ കളളക്കേസിൽ കുടുക്കുകയാ യിരുന്നു..കേസായപ്പോൾ ഭാര്യയും അദ്ദേഹത്തെ കൈവിട്ടു..സ്വത്തും പോയി..അതിനുശേഷം കുറെ സ്ഥലത്ത് ജോലി അന്വേഷിച്ചു നടന്നു..ബ്ലാക്ക് ലിസ്റ്റിലായത് കൊണ്ട് എവിടേയും കിട്ടിയില്ല..പാവം എവിടെയെത്തേണ്ട മനുഷ്യനാ..”

ഇത് കേട്ടതും നിമ്മിയും ജീനയും മുഖത്തോട് മുഖം നോക്കി..കുറ്റബോധത്തേക്കാളേറെ സങ്കടമായിരുന്നു ആ മുഖങ്ങളിൽ…

രൂപമോ വസ്ത്ര ധാരണമോ ചെയ്യുന്ന ജോലിയോ നോക്കി ഒരാളെ വിലയിരുത്തരുതെന്ന ആദ്യപാഠം അവർ അവിടെനിന്ന് പഠിക്കുകയായിരുന്നു..

~പ്രവീൺ ചന്ദ്രൻ