ആവേശത്തോടെ അവളത് എന്റെ ചെവിക്കരുകിലേക്ക് മുഖമെത്തിച്ചു ചോദിച്ചപ്പോൾ ചുടുനിശ്വാസം ചെവിയിൽ പതിഞ്ഞു…

ആ യാത്രക്കൊടുവിൽ….

Story written by Sai Bro

===============

“ആ ബ്രാ യുടെ വള്ളി ഒന്ന് അകത്തൊട്ടാക്കിക്കേ.. “

റോഡിൽകൂടി പോകുന്നവർ അതുനോക്കി വെള്ളമിറക്കുന്നതുകണ്ട്  സഹികെട്ടിട്ടാണ് ബുള്ളെറ്റിനു പിറകിൽ അലക്ഷ്യമായിരിക്കുന്ന മേബിളിനോട് ഞാനത് പറഞ്ഞത്..

അത് കേട്ടിട്ടും കേൾക്കാത്ത മട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് അടിമുടി ചൊറിഞ്ഞുകയറി..

നാശംപിടിക്കാൻ, ഏത് നേരത്താണാവോ അമ്മച്ചിടെ വാക്ക്കേട്ട് പിറകിലിരിക്കണ മാരണത്തെയുംകൊണ്ട് ഞാനീ യാത്രക്കിറങ്ങിയത്

അമ്മച്ചിയുടെ പഴേകളിക്കൂട്ടുകാരിയുടെ മകളാണ് മേബിൾ. അവർ കുടുംബമായി ഡെൽഹിയിലായിരുന്നു താമസം,..മേബിളിന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ആ കുടുംബം തൃശൂരിലുള്ള അവരുടെ അമ്മവീട്ടിലേക്ക് താമസം മാറ്റി..

മേബിൾ ഡൽഹിയിൽ ഫ്ലോറികൽച്ചറിൽ എന്തോ ഗവേഷണം ചെയ്യുകയാണെന്നും അവൾക്ക് എന്നെക്കൊണ്ടെന്തോ സഹായം വേണമെന്നും അമ്മച്ചി പറഞ്ഞപ്പോൾ എതിർത്ത് പറയാൻ കഴിഞ്ഞില്ല..

ആ വീട്ടിലെത്തി ഓളെ കണ്ടപ്പോഴാണ് സംഗതി ഇച്ചിരി ഗുരുതരമാണെന്ന് മനസിലായത്..

കള്ളിമുണ്ടും മാടികുത്തിയുള്ള എന്റെ വരവ് അവൾക്കൊട്ടും പിടിച്ചിട്ടില്ലെന്ന് ആ മുഖഭാവം കണ്ടപ്പോഴേ ഞാനൂഹിച്ചു..അത് കഴിഞ്ഞു ഓൾടെ വക ഒരു ഇന്റർവ്യൂ..

ബൈക്ക് ഓടിക്കാൻ അറിയോ? ലൈസെൻസ് ഉണ്ടോ?

ഇജ്ജാതി ചോദ്യങ്ങൾ കേട്ടപ്പഴേ എനിക്ക് പ്രാന്തായി..

അപ്പോഴാണ് അവൾ കാര്യങ്ങൾ വിവരിച്ചത്..

അങ്ങ് ദൂരെ ‘മഥേരാൻ’ എന്നൊരിടത്തു “വൈഷ്ണകമലം” എന്നൊരു അപൂർവയിനം പുഷ്പമുണ്ടത്രേ..ആ പൂവിനെക്കുറിച്ചു കൂടുതൽ അറിയാൻ വേണ്ടി മേബിളിന് മഥേരാനിലേക്ക് ഒരു യാത്ര പോകണം….പ്രകൃതിഭംഗി ആസ്വദിച്ചു ഒരു ബുള്ളറ്റ് യാത്രയാണ് അവൾ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി ഒരു ബുള്ളറ്റും, വിശ്വസ്തനായ ഒരു ഡ്രൈവറെയും അവൾക്ക് ഞാൻ സംഘടിപ്പിച്ചു കൊടുക്കണം…

മേബിളിന്റെ അമ്മച്ചിക്ക് ഓളെ അത്ര വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ, എന്നെ കൂടുതലായി വിശ്വസിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, മകൾക്ക് കൂട്ടിനായി ഉറ്റകൂട്ടുകാരിയുടെ മകനായ ഞാൻ തന്നെ പോകണം എന്ന വാശിയിലായിരുന്നു..

യാത്രകൾ ഏറെ ഇഷ്ടമായതുകൊണ്ട് അവരോട്  എതിർപ്പൊന്നും പറയാതെ ഞാൻ അവിടെന്നിറങ്ങി നേരെ ചെന്നത് ഹരിയേട്ടന്റെ വർക്ക്‌ഷോപ്പിലേക്കായിരുന്നു.

അവിടൊരു മൂലയിൽ പൊടിപിടിച്ചിരിക്കുന്നൊരു ബുള്ളറ്റിൽ  കണ്ണുടക്കിയപ്പോഴാണ് അതിനെക്കുറിച്ച് ഹരിയേട്ടനോട് തിരക്കിയത്..

മുപ്പത് വർഷത്തോളം പഴക്കമുള്ള  വണ്ടിയാണെന്നും, വിൽപ്പനക്കായി ഇട്ടിരിക്കുവാണെന്നും ഹരിയേട്ടൻ പറഞ്ഞതു കേട്ടപ്പോൾ എനിക്കാവേശമായി..

ഇത് പഴേ വണ്ടിയല്ലേ സ്റ്റാർട്ട്‌ ചെയ്യാനൊക്കെ ഒത്തിരി ബുദ്ധിമുട്ടാവില്ലേ എന്ന എന്റെസംശയം  കേട്ടപ്പോൾ അയാളൊന്ന് ഉറക്കെ ചരിച്ചു..

“തെങ്ങിൽനിന്നും ഒരു മച്ചിങ്ങ അടർന്നു ആ കിക്കറിൽ വീണാൽമതി, അവൻ സ്റ്റാർട്ടായിക്കോളും.. “

പുള്ളിക്കാരന്റെ ആ ഒറ്റ ഡയലോഗിൽ തന്നെ ഞാൻ വീണു..ഒരാഴ്ചത്തേക്ക് ആ വയസൻ ബുള്ളെറ്റിനെ വാടകക്ക് പറഞ്ഞുറപ്പിച്ചാണ് ഞാനവിടുന്നിറങ്ങിയത്

അങ്ങനെയിറങ്ങിയതാണ് ഈ യാത്ര…തൃശ്ശൂരിൽനിന്നും എങ്ങാണ്ടോ കിടക്കുന്ന മാഥേരാനിലേക്ക്, പിറകിൽ മേബിൾ എന്ന മാരണത്തെയും വഹിച്ചുകൊണ്ട്…

അലുവയും മത്തിക്കറിയും പോലായിരുന്നു ഞാനും മേബിളും തമ്മിൽ, എല്ലാ അർത്ഥത്തിലും വിപരീത ദിശയിലുള്ള രണ്ടുപേർ..

ഇട്ടിരിക്കുന്ന ഡ്രസ്സിൽ തുടങ്ങി ഞങ്ങൾ തമ്മിലുള്ള പൊരുത്തക്കേട്..

ദൂരയാത്രയല്ലേ, അൽപ്പം കാറ്റ് കിട്ടിക്കോട്ടെ എന്ന് കരുതി സ്വർണ്ണകസവുള്ള വെള്ളമുണ്ടും, കോളറിൽ മുത്തുമണികൾ പിടിപ്പിച്ച ചൊമല ഷർട്ടുമായിരുന്നു യാത്രയുടെ ആദ്യ ദിവസത്തിൽ എന്റെ വേഷം..

അത് മേബിളിന് പിടിച്ചില്ലത്രെ..

താൻ കല്യാണത്തിന് പോകൂന്നതാണോ അതോ ട്രിപ്പ്‌ വരുന്നതാണോ എന്നുള്ള അവളുടെ ചോദ്യത്തിൽ നിന്ന് അതിലുള്ള കുത്തൽ ഞാൻ മനസിലാക്കിയെടുത്തു..

അവളെന്തോ നിക്കർ പോലുള്ള സാധനവും ഇറുകിയ ബനിയനും ധരിച്ചായിരുന്നു ബുള്ളറ്റിനു പിറകിൽ കയറിയത്..

നോക്കീം കണ്ടും ഇരുന്നോണം ഇജ്ജാതി ഉടുപ്പിട്ട് എന്നെ തട്ടാനും മുട്ടാനും വന്നേക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവളുടെ വസ്ത്രധാരണത്തോടുള്ള വിയോജിപ്പ് ഞാനും പ്രകടിപ്പിച്ചു..

അടുത്ത പ്രധാനപ്രശ്നം ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു..

മേബിളിന് ഇഷ്ടപെട്ട വല്യ റെസ്റ്റോറന്റിൽ കേറി ഓള് വായിലൊതുങ്ങാത്ത കണകുണ പേരുകൾ ഓരോന്ന് ഓർഡർ ചെയ്തപ്പോൾ വെല്യ വിശപ്പില്ലാത്തതുകൊണ്ട് ഞാൻ നൈസായിട്ട് രണ്ട് ഐറ്റം ഓർഡർ ചെയ്തു..

“ഒരു സെറ്റ് പുഴുങ്ങ്യ താറാംമൊട്ടേം ഒരു ജീരക ഷോഡയും “

തൊപ്പിവെച്ച വൈറ്ററും ഒപ്പം മേബിളും അതുകേട്ട് വാ പൊളിച്ചു നിൽക്കുന്നത് കണ്ട് ഞാൻ അമ്പരന്നു..അതിന്റെ പേരിൽ ഞങ്ങൾ കൊർച് നേരം അവിടിരുന്നു തർക്കിച്ചു..

അവസാനം ബില്ല് കൊടുക്കാൻ നേരത്ത് ബാക്കിവന്ന തുകയിൽ നിന്നും നൂറുപ്യ അനാഥരായവരെ സഹായിക്കാൻ വെച്ചിരിക്കുന്ന ചില്ല് ബോക്സിലേക്ക് തിരുകി വെക്കുന്ന മേബിളിനെ കണ്ടപ്പോൾ എനിക്കെന്തോ സന്തോഷം തോന്നി..

‘എന്തൊക്കെയായാലും മനസ്സിൽ നന്മയുണ്ട് ഈ പെണ്ണിന് ‘

യാത്രക്കിടയിൽ ബോറടിച്ചപ്പോൾ ഞാൻ വെറുതെ രണ്ടുവരി പാട്ടൊന്നു മൂളിതുടങ്ങിയപ്പോഴേക്കും പിറകിൽ നിന്നും മേബിളിന്റെ സ്വരമുയർന്നു..

“ഇഷ്ട്ടായി, നിർത്തിക്കേ..”

നല്ലറോഡിലൂടെ ബുള്ളറ്റ് പറത്തികൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തോളിൽ തട്ടികൊണ്ട് മേബിൾ വണ്ടിനിർത്താൻ ആവശ്യപ്പെടും..വണ്ടിയിൽ നിന്നും ചാടിയിറങ്ങി റോഡരികിലുള്ള പറമ്പിലേക്കോ, പൊന്തക്കാട്ടിലേക്കോ അവൾ ഓടിപിടഞ്ഞു പോകുന്നത് കാണുമ്പോൾ ആദ്യമൊക്ക ഞാൻ കരുതി “അതിന് മുട്ടിയിട്ടല്ലേ, പോയി സാധിച്ചിട്ടു വരട്ടെ എന്ന്..”

പക്ഷെ ഈ പരിപാടി ഇടയ്ക്കിടെ ആവർത്തിച്ചപ്പോൾ ഒരുതവണ ഞാനും ഓൾടെ പിറകെ കാട്ടിലേക്ക് കേറി നോക്കി..ന്താ ഏർപ്പാടെന്നു അറിയണല്ലോ…

ആ കാട്ടിൽ അങ്ങിങ്ങായി വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ ഫോട്ടോയും എടുത്ത് അവയെയൊക്കെ ശ്രദ്ധാപൂർവം വീക്ഷിക്കുന്ന മേബിളിനെ കണ്ട് ഞാൻ മൂക്കത്തു വിരൽവെച്ചു..

“ഇതിനായിരുന്നോ ഈ പെണ്ണ് പരക്കംപാഞ്ഞു ഇങ്ങോട്ട് ചാടിപിടഞ്ഞു കേറിയത് വെറുതെ തെറ്റിദ്ധരിച്ചു. “

നാല് ദിവസം കൊണ്ട് മഥേരാൻ എത്താമെന്നാണ് മേബിൾ ഉദ്ദേശിച്ചതെങ്കിലും ഇടക്ക് പെയ്ത മഴ ഞങ്ങളുടെ യാത്രയെ ചെറുതായൊന്നു ചുറ്റിച്ചു, ഒരുപകൽ കൂടി ഞങ്ങൾക്ക് ബുള്ളറ്റിൽ യാത്ര ചെയ്യേണ്ടിവന്നു..

ആദ്യത്തെ മൂന്ന് ദിവസങ്ങളിലും എന്നോട് അടികൂടിയ മേബിൾ നാലാംദിനം ആയപ്പോഴേക്കും പതിയെ ഞാനുമായി കമ്പനിആയി തുടങ്ങി..

യാത്ര വിരസമാകാതിരിക്കാൻ ഞാനവൾക്ക് നാട്ടിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടുക്കുമ്പോൾ ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ മേബിൾ അതെല്ലാം ആസ്വദിച്ചു കേൾക്കുന്നുണ്ടായിരുന്നു..ഡൽഹിയിൽ ജനിച്ചു വളർന്ന മേബിളിന് നാട്ടിലെ അമ്പുപെരുന്നാളും, ബാൻഡ്മേളവും, ഉത്സവവും ആനയുമെല്ലാം കേട്ട് പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു

നമ്മടെ ഇടവകപള്ളീൽ പെരുന്നാളിന് വൈകീട്ട് മ്മടെ അമ്മച്ചി ഉണ്ടാക്കിയ പോ ത്തെറച്ചി അമ്മച്ചിവരട്ട് കൂട്ടി രണ്ടെണ്ണം പിടിപ്പിച്ചു പള്ളിപ്പറമ്പില് നിക്കണ സുഖം അങ്ങ് ഡൽഹിൽ നിന്നാ കിട്ടോ ന്ടെ മേബിളെ..?

ഞാനത് ചോയ്ച്ചപ്പോൾ മേബിളാകെ ത്രില്ലടിച്ചതുപോലെ എന്നോട് ചേർന്നിരുന്നു..അവളുടെ ശരീരത്തിലെ ചൂടും മാർദ്ദവവും എന്റെ ചുമലിൽ പതിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു

“അതെന്തോന്നാ ഈ അമ്മച്ചി വരട്ട്..? “

ആവേശത്തോടെ അവളത് എന്റെ ചെവിക്കരുകിലേക്ക് മുഖമെത്തിച്ചു ചോയ്ച്ചപ്പോൾ ചുടുനിശ്വാസം ചെവിയിൽ പതിഞ്ഞു..കൈകാലുകളിൽ ഒന്ന് കുളിരുകോരി..

‘ഈ പെണ്ണെന്നെ പ്രാന്ത് പിടിപ്പിക്കുലോ തമ്പുരാനെ.. ‘

ഞാനത് പിറുപിറുത്തപ്പോൾ മേബിൾ വീണ്ടും ചോദ്യം  ആവർത്തിച്ചു..

“അമ്മച്ചിവരട്ടിനെ പറ്റി പറയൂന്നേ.. “

അതുപിന്നെ, എന്റെ അമ്മച്ചീന്റെ ഒരു സ്പെഷ്യൽ ഐറ്റം ആണത്, മ്മടെ പള്ളിപെരുന്നാളിന്റെ അന്ന് ഉച്ച ആവുമ്പോഴേക്കും ഒരു കുഞ്ഞുരുളി നിറയെ പോ ത്തിറച്ചി വരട്ടിവെക്കും അമ്മച്ചി. വൈകുന്നേരം ആവുമ്പോഴേക്കും ഞാനത് മുഴേനും തിന്നുതീർക്കും..അങ്ങിനെ ഞാനതിനു ഇട്ട പേരാണ് “പോ.ത്തിറച്ചി അമ്മച്ചിവരട്ട്”

അവളതു കേട്ട് കുടുകുടാ ചിരിക്കുന്നതും ആ വെളുത്ത മുഖം ചുവന്നുതുടുക്കുന്നതും ഞാൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിയുന്നു..

അപ്പോഴും ഞാനിങ്ങനെ പിറുപിറുത്തു..

“ഈ പെണ്ണെന്നെ പ്രാന്താക്കും.. “

അല്ല മേബിളെ ഈ പറഞ്ഞ പൂവിന്റെ ശരിക്കും നിറം എന്തൂട്ടാ, ചൊമപ്പ് ആണേൽ നമ്മടെ പള്ളിപ്പറമ്പിലെ സെമിത്തേരിയിൽ ഈ പറഞ്ഞമാതിരിയുള്ള ചൊമലപൂക്കൾ ഒന്ന് രണ്ട് തവണ ഞാൻ കണ്ടിട്ടുണ്ട്, ഇപ്പൊ എനിക്കൊരു സംശയം ഇനി അതാണോ ഈ വൈഷ്ണകമലം..?

“ഹഹ,  വൈഷ്ണകമലത്തിന്റെ നിറം കടും നീലയാണ്..ആ പുഷ്പത്തിൽനിന്നുയരുന്ന ഗന്ധം ആഞ്ഞൊന്നു ശ്വസിച്ചാൽ അത് നമ്മുടെ തലച്ചോറിനെ വരെ മന്ദീഭവിപ്പിക്കും..അതായത് കുറച്ചു നേരത്തേക്ക് ഫിറ്റായതുപോലെ തോന്നുമെന്ന്‌…”

“ആഹാ..എന്നാപ്പിന്നെ കൊർച്ച്‌ നേരം  അവിടെയിരുന്നു ആ പൂവിന്റെ മണം വലിച്ചു കേറ്റിട്ട് തന്നെ കാര്യം..” ഞാനതും പറഞ്ഞു ബുള്ളറ്റിന്റെ ഗിയർ മാറി..

മഥേരാനിലേക്ക് കഷ്ടിച്ച് അൻപതു കിലോമിറ്ററോളം ഉള്ളപ്പോൾ വീണ്ടുമൊരു മഴപെയ്തു..എവിടെയെങ്കിലും കേറിനിൽക്കാമെന്നു ഞാൻപറഞ്ഞപ്പോൾ മേബിൾ സമ്മതിച്ചില്ല, ആ മഴ നനഞ്ഞു വീണ്ടും ഞങ്ങൾ യാത്ര തുടർന്നു..

കുറച്ചൂടെ മുന്നോട്ടു ചെന്നപ്പോൾ മഴ മാറി പകരം ചുറ്റിനും കോടമഞ്ഞുയർന്നു..ഇരു വശങ്ങളിലും അഗാധഗർത്തങ്ങളുള്ള റോഡിന്റെ വെളുത്തവര നോക്കി സാവധാനത്തിൽ ബുള്ളറ്റ് നീങ്ങുമ്പോൾ ആ കോടമഞ്ഞിലേക്ക് മിന്നാമിന്നികൾ പ്രകാശം പൊഴിച്ചുകൊണ്ട് കൂട്ടത്തോടെ പറന്നുയരുന്നത് കാണാമായിരുന്നു..

ഇതാണ് ഭൂമിയിലെ സ്വർഗ്ഗമെന്നു തോന്നിപ്പിക്കുംവിധമുള്ള കാഴച്ചയിരുന്നു അത്..അത് കണ്ടിട്ടാകണം പിറകിലിരിക്കുന്ന മേബിളിന്റെ കണ്ണിൽ ആയിരം വൈഷ്ണകമലങ്ങൾ പൂത്തുനിൽക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു..

കോടമഞ്ഞിന്റെ കണികകൾ പാറിപ്പറന്നുവന്നെന്റെ താടിരോമങ്ങളിൽ പറ്റിപിടിച്ചിരിക്കുന്നത് കണ്ടിട്ടാവണം പിറകിൽനിന്നും ഒരുകൈ നീണ്ടുവന്നെന്റെ കവിളിൽ തലോടിയത്..

ആ കുളിരിലും ഞാനൊന്ന്  ഉഷ്ണിച്ചു..

“കിളിക്കൂട് പോലെയുണ്ട് നിങ്ങളുടെ താടി.. ” അവളെന്റെ താടിരോമത്തിനിടയിലൂടെ കൈവിരൽ ഓടിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ ഞാനൊരു മിന്നാമിന്നിപോൽ പറന്നുയരുകയായിരുന്നു..

മേബിളിനെ കഴിഞ്ഞാൽ ആ യാത്രയിലുടനീളം എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം ഞാനുപയോഗിക്കുന്ന ആ വാഹനം തന്നെയായിരുന്നു. ആ വയസ്സൻ ബുള്ളറ്റ് യാത്രയിലൊരിക്കൽപോലും ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ലെന്നു മാത്രമല്ല, ക്ഷീണമേതുമില്ലാതെ അവൻ ഞങ്ങളെയുംകൊണ്ട് മഥേരാനിലേക്ക് പാഞ്ഞു..

മഥേരാൻ..അൾസഞ്ചാരം കുറവുള്ള, കുന്നും മലകളും നിറഞ്ഞ ഒരു ഗ്രാമമായിരുന്നു..ടാറിങ് നടന്നിട്ട് വർഷങ്ങൾ പിന്നിട്ട അവിടുത്തെ റോഡിലൂടെ തെന്നിത്തെന്നിയുള്ള ബൈക്ക് യാത്ര എന്നെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്..

എങ്കിലും അല്പസമയംകൊണ്ട് ഞങ്ങൾ വൈഷ്ണകമലം എന്ന അപൂർവപുഷ്പം പൂത്തുനിൽക്കുന്ന മഥേരാനിലെ താഴ് വാരത്തിലെത്തി..

ബുള്ളറ്റ് സൈഡിലൊതുക്കി ഞാനിറങ്ങുമ്പോഴേക്കും പിറകിൽനിന്നും മേബിൾ ചാടിയിറങ്ങി മുന്നോട്ട് കുതിച്ചിരുന്നു.

യാത്രാക്ഷീണത്താൽ ഒന്ന് മൂരിനിവർന്നു ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ ആ കാഴ്ച്ചകണ്ടു..

കിഴക്കുദിക്കിലെ ഒരു പൊയ്കമുഴുവൻ നീലനിറ ത്താൽ മൂടപ്പെട്ടിരിക്കുന്നു..ഒന്നല്ല രണ്ടല്ല ആയിരമായിരം കടുംനീല പൂക്കൾ..ആ പൂവിൻതണ്ടുകൾ കാറ്റിൽ ഇളകിയാടുന്നു…

അതേ..അതാണ്‌ മേബിൾ തിരക്കിയിറങ്ങിയ ‘വൈഷ്ണകമലം’..

ആ പൂക്കളിൽനിന്നുയരുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു എന്ന തോന്നലിൽ ഞാനൊന്ന് ശ്വാസം ആഞ്ഞുവലിച്ചു..ശരിയാണ് മേബിൾ പറഞ്ഞതുപോലെ ആ പുഷ്പഗന്ധം തലച്ചോറിൽ കയറിയിറങ്ങി വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്…

പാതിയടഞ്ഞ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു നോക്കുമ്പോൾ ആ കടുംനീല പൂക്കൾക്കിടയിൽ മറ്റൊരു പൂവായി മേബിൾ വിടർന്നു നിൽക്കുന്നത് കണ്ടു….

*****************

കയറിയ കയറ്റങ്ങളെല്ലാം ബുള്ളറ്റിൽ തിരികെ ഇറങ്ങികൊണ്ടിരിക്കെ ചെവിക്കരുകിൽ മേബിളിന്റെ നനുത്ത  സ്വരം കേട്ടു..

“പോകുമ്പോൾ പാടിനിർത്തിയ ആ പാട്ട് ഒന്നുകൂടെ പാടിക്കെ.. “

“മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞു പോയീ നമ്മൾ…മെല്ലേ..മെല്ലെ… “

ഞാൻ മൂളിയ ആ പാട്ട് അവസാനിക്കുമ്പോഴേക്കും മേബിൾ എന്റെ ചുമലിൽ തലചേർത്തു ഉറങ്ങിക്കഴിഞ്ഞിരുന്നു…

ആ യാത്ര ആവസാനിച്ചു ബുള്ളറ്റ് തിരികെ മേബിളിന്റെ വീടിന്റെ പടിക്കൽ എത്തിച്ചപ്പോൾ  തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അവൾ വീട്ടിനുള്ളിലേക്ക് കയറിപോകുന്നത് കണ്ട്  എന്റെ ചങ്കൊന്ന് വേദനിച്ചു…

യാത്രാക്ഷീണം തീർക്കാൻ വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞു ടർക്കിയുമുടുത്തു ബെഡിലേക്ക് ചെരിയുമ്പോൾ മൊബൈലിൽ മേബിളിന്റെ മെസ്സേജ് കിടപ്പുണ്ടായിരുന്നു..

“അടുത്ത പള്ളിപെരുന്നാളിന് നിങ്ങളുടെ വീട്ടിലെ കുഞ്ഞുരുളീന്ന് അമ്മച്ചിവരട്ട് കഴിക്കാൻ ഞാനും ഉണ്ടാവും ട്ടോ. “

“ഈ പെണ്ണെന്നെ പ്രാന്താക്കും. “

എന്റെ ചുണ്ടുകൾ അങ്ങിനെ പിറുപിറുക്കുമ്പോൾ കുറച്ചു ദൂരെ മേബിളിന്റെ റൂമിൽനിന്നും ആ പാട്ടുയരുന്നുണ്ടായിരുന്നു…

“മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞു പോയീ നമ്മൾ..മെല്ലേ..മെല്ലേ…”

=============

“മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞു പോയീ നമ്മൾ…മെല്ലേ മെല്ലെ.. “

ഉമ്മറത്തിരിക്കുന്ന ബുള്ളറ്റിനെ തുടച്ചു കുട്ടപ്പനാക്കിക്കൊണ്ടിരിക്കുമ്പോൾ എന്റെ ചുണ്ടിൽ ആ വരികളാണ് തത്തികളിച്ചത്..

മേബിളിന്റെ കൂടെ മഥെരാനിലേക്ക്‌ പോയിവന്നിട്ടിപ്പോ മാസം നാല് കഴിഞ്ഞെങ്കിലും ആ ഓർമകളാണിപ്പോഴും മനസ്സുനിറയെ..കോടമഞ്ഞുപെയ്യുന്ന സായാഹ്നത്തിൽ തോളോടുരുമ്മിയിരുന്ന് അവൾ എന്റെ കുറ്റിതാടിയിൽ വിരലോടിച്ചതും, മഥെരാനിലെ കടുംനീല പൂക്കൾക്കിടയിൽ അഴകേറിയ മറ്റൊരു പൂവായി വിടർന്നുനിന്ന് എന്നെനോക്കി പുഞ്ചിരിച്ചതും മനസിൽനിന്നങ്ങിനെ പെട്ടെന്ന് മാഞ്ഞുപോകുമായിരുന്നില്ല..

ഹരിചേട്ടന്റെ കയ്യിൽനിന്നും ഒരാഴ്ചത്തേക്ക് വാടകക്കെടുത്ത ആ വയസ്സൻ ബുള്ളെറ്റിനെ പുള്ളിപറഞ്ഞതിൽ നിന്നും ഒരു രൂപപോലും കുറക്കാതെ കൊടുത്തു എന്റെ സ്വന്തമാക്കിയത് മേബിളിനോടൊപ്പമുള്ള യാത്രയിൽ ആ പഴഞ്ചനോടെനിക്ക് തോന്നിയ വിശ്വാസത്തിന്റെ പുറത്ത് മാത്രമായിരുന്നു..

ഡാ, നിന്നോട് കൊറേ ദിവസായി ചോയ്ക്കണം എന്ന് കരുതി ഇരിക്യാർന്നു, മൂന്ന് മാസത്തോളമായി നീ ഈ വണ്ടി വാങ്ങി ഉമ്മറത്ത് വെച്ചിട്ട്..ഇതുവരെ റോഡിൽ ഇറക്കി ഓടിക്കുന്നത് ഞാൻ കണ്ടിട്ടില്ല..ഞായറാഴ്ച്ച കുർബാനക്ക് എന്നെയൊന്നു ഇതിൽ കേറ്റി പള്ളിയിൽ കൊണ്ടാക്കിതരാൻ പറഞ്ഞിട്ട് നീ കൂട്ടാക്കിയില്ല..എന്നാലോ എന്നും രാവിലെഎണീറ്റ് തുടച്ചു വൃത്തിയാക്കുന്നതും കാണാം…അല്ല, എന്താ നിന്റെ ഉദ്ദേശം….?

ശബ്ദം കേട്ടിടത്തേക്ക് തല ചെരിച്ചു നോക്കിയപ്പോൾ എളിയിൽ കൈകുത്തി ഉമ്മറത്തെ വാതിലിൽ ചാരി അമ്മച്ചി നിൽക്കുന്നത് കണ്ടു..

“എന്റെ പൊന്നമ്മച്ചി, ഇത് അമ്മച്ചീനെ കുർബാന കാണിക്കാൻ മേടിച്ച വണ്ടിയല്ല.. “

“പിന്നെ എന്തൂട്ട് തേങ്ങക്കാടാ നീയിത് വാങ്ങിച്ചു ഉമ്മറത്തു വെച്ചിരിക്കണെ..? “

“അതൊരു വെല്യകഥയാണ്..ഞാനിപ്പോ അതുപറഞ്ഞാൽ അമ്മച്ചിക്ക് മനസിലാവില്ല കാരണം അമ്മച്ചി കുട്ടിയാണ്.. “

അതുംപറഞ്ഞ് അകത്തേക്ക് കയറുമ്പോൾ ഉമ്മറത്ത് അമ്മച്ചി വായുംതുറന്നു നിൽക്കുന്നത് ഞാൻ ഇടക്കണ്ണിട്ട് നോക്കി കണ്ടിരുന്നു..

അന്ന് ഉച്ചക്ക് കിടക്കയിൽ ചുമ്മാതങ്ങിനെ കിടക്കുമ്പോൾ മേബിനെക്കുറിച്ചുള്ള ഓർമ്മകൾ മനസിലേക്കങ്ങിനെ വീണ്ടും ഇരമ്പിയാർത്തു വന്നു..

“അടുത്ത പള്ളിപെരുന്നാളിന്‌ അമ്മച്ചിവരട്ടു കഴിക്കാൻ ഞാനുമുണ്ടാകും നിങ്ങളുടെ വീട്ടിൽ “.മേബിളിന്റെ ആ വാക്കുകൾ കുറച്ചൊന്നുമല്ല എന്നെ പ്രാന്താക്കിയത്..

പൊതുവെ അതികം ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊന്നും മനസ്സിൽ കൊണ്ടുനടക്കാത്ത ഞാൻ  ആ മഥേരാൻ യാത്രക്ക് ശേഷം ആയിരമായിരം കിനാക്കൾ കണ്ടുതുടങ്ങി. വൈഷ്‌ണ കമലത്തിന്റെ ഗന്ധംപോലെ മേബിൾ എന്റെ തലച്ചോറിൽ ഒരു ലഹരിയായി ബാധിച്ചത് ഞാനറിയുന്നുണ്ടായിരുന്നു

എങ്ങിനെയെങ്കിലും ഇരിഞ്ഞാലക്കുട പള്ളിയിൽ പെരുന്നാളാകാൻ ഞാൻ കാത്തിരുന്നു..അന്നാണല്ലോ അവൾ വീട്ടിലേക്ക് വരാമെന്നു പറഞ്ഞ ദിവസം..മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ആ വീട്ടിലേക്ക് കയറിച്ചെന്നു മേബിളിനെ കാണാൻ എനിക്കും മടിയായിരുന്നു..

അങ്ങനിരിക്കെ ഒരീസം അപ്രതീക്ഷിതമായി മേബിളിന്റെ അമ്മച്ചി വീട്ടിലേക്ക് വരുന്നതുകണ്ട് ഞാനൊന്ന് പരുങ്ങി. എന്നെപ്പറ്റി അവളെന്തെങ്കിലും പറഞ്ഞു കാണുമോ ഇനി..?

അതാലോചിച്ചു റൂമിനുള്ളിൽ ഇരിക്കവേ മേബിളിന്റെ അമ്മച്ചി അങ്ങോട്ട്‌ കയറിവന്നു..

വിശേഷങ്ങളൊക്ക തിരക്കിയതിനുശേഷം അമ്മച്ചി വന്നകാര്യം പറഞ്ഞു..

“ഈ വരുന്ന ഇരുപത്തി അഞ്ചിന് മേബിളിന്റെ മനസമ്മതകല്യാണമാണ്..അവളുടെ അപ്പന്റെ സുഹൃത്തിന്റെ മകനാണ് പയ്യൻ”

മരിക്കുന്നതിന് മുൻപേ അവളുടെ  അപ്പൻ വാക്കാൽ ഉറപ്പിച്ചിരുന്നതാണത്രേ ഈ വിവാഹം… !

“മോനെ, ഈ നാട്ടിൽ ഞങ്ങൾക്ക് പരിചയക്കാർ കുറവാണ്..എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ എന്നെകൊണ്ട് പറ്റൂല. രണ്ടീസം മുൻപേ മോൻ അങ്ങോട്ടേക്ക് വന്നേക്കണം..”

അതെല്ലാം തലയാട്ടികേട്ട് ആ അമ്മച്ചി പടിയിറങ്ങുന്നത് നോക്കി നിൽക്കുമ്പോൾ പിറകിൽനിന്നും അമ്മച്ചി തോളിൽ കൈെവെച്ചുകൊണ്ട് പറഞ്ഞു..

“നീ ഒരിക്കലും പോകാതിരിക്കരുത് അങ്ങോട്ട്‌, അവള് ചിരിച്ചുകൊണ്ട് പറഞ്ഞത് നോക്കണ്ടാ. ആളികത്തുന്ന തീയാണ് ആ മനസ്സിൽ.. “

സംശയഭാവത്തിൽ ഞാൻ അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി..

“ഈ കല്യാണത്തിന് ഇവൾക്ക് വല്യതാല്പര്യമില്ലത്രെ..ആ ചെക്കൻ ആളത്ര ശരിയല്ലെന്നാ പറയുന്നത്..മരിക്കുന്നതിന് മുൻപുള്ള അപ്പന്റെ ആഗ്രഹമായിരിന്നു എന്ന ഒറ്റ കാരണം കൊണ്ടാണത്രേ ഈ വിവാഹത്തിന് ആ പെങ്കൊച്ചും ഇവളും സമ്മതിച്ചത്.. “

അമ്മച്ചിക്ക് മറുപടി കൊടുക്കാതെ, ആ മുഖത്തേക്ക് നോക്കാതെ മുറിയിൽ കയറി വാതിലടക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശകാരിക്കുകയായിരുന്നു..

“ആളുംതരവും നോക്കി കളിക്കണ്ടേ മോനെ, വേണ്ടാത്ത കാര്യങ്ങളിൽ കാടുകയറി ചിന്തിച്ചുകൂട്ടീട്ടു ഇനീപ്പോ മോങ്ങാൻ നിന്നാൽ നിന്റെ എല്ലൂരി പീപ്പി വിളിക്കും ഞാൻ.. “

കണ്ണാടിക്ക് മുൻപിൽനിന്നു  ഞാൻ എന്നോട് തന്നെ കയർത്തു..

അപ്പോഴാണ് മറ്റൊരുകാര്യം ഓർമവന്നത്..അടുത്തമാസം ഇരുപത്തി അഞ്ചു എന്ന് പറയുമ്പോൾ മ്മടെ പള്ളിപെരുന്നാളിന്റെ പിറ്റേദിവസം..പോ ത്തിറച്ചി അമ്മച്ചിവരട്ട് കഴിക്കാൻ അവൾ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞതിന്റെ പിറ്റേദിവസം ഓൾടെ മനസമ്മതം..ഞാൻ എന്നെതന്നെ ഒന്ന് പുച്ഛിച്ചു ചിരിച്ചു..

കുറച്ചീസം കഴിഞ്ഞു ഒരു ശനിയാഴ്ച്ച വീട്ടിലെ അടുക്കളയിൽ കുഞ്ഞുരുളിയിൽ അമ്മച്ചി വരട്ടിവെച്ച പോ ത്തിറച്ചിയുടെ ഉപ്പുനോക്കുമ്പോൾ പെട്ടെന്നൊരു വിരുന്നുകാരി വീട്ടിലേക്ക് കയറിവന്നു..

മേബിൾ… !             

അതേ..അന്നായിരുന്നു ഇടവക പള്ളിപെരുന്നാൾ..

അമ്മച്ചിയോട് കുശലം പറഞ്ഞ് അവൾ ഓടിവന്നത് അടുക്കളയിലേക്കായിരുന്നു..അടുക്കളയിലെ കുഞ്ഞുരുളിയിൽ കിടക്കുന്ന പോ ത്തിറച്ചിയിലേക്കും പിന്നെ എന്റെ മുഖത്തേക്കും മേബിളിന്റെ നോട്ടം മാറിമാറി പതിഞ്ഞു..

പുരികം കൂർപ്പിച്ചുപിടിച്ച് അവളെന്റെ അരികിലേക്ക് ചേർന്നുനിന്നു..ഒരുറുമ്പിനു പോകാനുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളു അപ്പോൾ ഞങ്ങൾക്കിടയിൽ..

“ഞാൻ വരില്ലെന്ന് കരുതിയോ..? “

അവൾ എന്റെ കണ്ണിലേക്കു തറപ്പിച്ചുനോക്കികൊണ്ട്‌ അത് ചോദിച്ചപ്പോൾ ഉത്തരം നൽകാനാകാതെ ഞാൻനിന്നു പരുങ്ങി..

രണ്ട് നിമിഷത്തോളം അവൾ ആ നിൽപ്പ് നിന്നു..

ഊണ്മുറിയിൽ അമ്മച്ചിയോടൊപ്പമിരുന്നു മേബിൾ ചൂട് പോ ത്തിറച്ചി വരട്ടിയത് ആസ്വദിച്ചു കഴിക്കുമ്പോൾ അതും നോക്കി താടിക്ക് കൈയും കൊടുത്തു ഉമ്മറത്തെ ചാരുകസേരയിൽ അങ്ങിനെ ഇരുന്നു…

ഒടുവിൽ അമ്മച്ചിയോട് യാത്രപറഞ്ഞിറങ്ങിയ മേബിളിന്റെ കണ്ണുകൾ മുറ്റത്തിരിക്കുന്ന ബുള്ളറ്റിലേക്കൊന്നു പതിഞ്ഞു..പഴയ യാത്രയെക്കുറിച്ചു ഓർത്തിട്ടാവണം ഒരു ചെറുപുഞ്ചിരി ആ മുഖത്തു വിടർന്നപോലെ തോന്നി..

പോകാൻനേരം അവളെന്റെ  അടുത്തേക്ക് ഒന്നുകൂടെ വന്നു..

“നാളെ എന്റെ മനസമ്മതമാണ്. നിങ്ങൾ എന്തായാലും ഇന്ന് വൈകീട്ട് വീട്ടിൽ വരണം.”

“അല്ല, ഇന്നിപ്പോ പളളീല് പെരുന്നാളൊക്കെ ആയിട്ട്, വൈകിട്ടാവുമ്പോൾ എനിക്ക് കൊർച് തിരക്കുണ്ടാവും”

“അതൊന്നും എനിക്കറിയണ്ട, ഇന്ന്‌ വൈകീട്ട് നിങ്ങൾ എന്തായാലും വരണം “

എനിക്ക് പറയാനുള്ളത് കേൾക്കുംമുൻപേ അത്രേം പറഞ്ഞ് അവൾ പടികടന്നിറങ്ങി…

“ഈ പെണ്ണ് എന്നെ പിന്നേം പ്രാന്താക്കും ” ആ പോക്ക് നോക്കി ഞാനങ്ങിനെ പിറുപിറുത്തു…

അന്ന് വൈകീട്ട് മേബിളിന്റെ വീട്ടിലേക്ക് പോകണ്ടാ എന്ന് പലതവണ തീരുമാനിച്ചെങ്കിലും വൈകീട്ടായപ്പോൾ മനസ്സാകെ അസ്വസ്ഥമായി..അവസാനം ക്ലോക്കിൽ മണി ഏഴടിച്ചപ്പോൾ രണ്ടും കല്പിച്ചു എണീറ്റു അലമാരിയിൽ പരതിയപ്പോഴാണ് മടക്കിവെച്ചിരുന്ന ആ കുപ്പായത്തിൽ കണ്ണുടക്കിയത്..

“കോളറിൽ മുത്തുമണികൾ പിടിപ്പിച്ച ചൊമലഷർട്ടും സ്വർണ്ണകസവുള്ള വെള്ളമുണ്ടും.. “

അതും ധരിച്ചു ബുള്ളറ്റിൽ കയറി മേബിളിന്റെ വീടിന്റെ പടിക്കലെത്തുമ്പോൾ ആരോടെന്നില്ലാതെ ദേഷ്യവും സങ്കടവുമായിരുന്നു ഉള്ളുനിറയെ…

ഇടവക പള്ളിപെരുന്നാൽ ആയതുകൊണ്ടാകണം അവിടെ ആളുകൾ കുറവായിരുന്നു..ഡൽഹിയിലുള്ള മേബിളിന്റെ അപ്പന്റെ വീട്ടുകാർ കുറച്ചുപേർ വീടിനുള്ളിൽ അങ്ങിങ്ങായി സംസാരിച്ചിരുന്നത് കണ്ടു..അതിഥികളെ സൽക്കരിക്കുന്ന മേബിളിന്റെ അമ്മച്ചിയെ കണ്ടു കുശലം പറഞ്ഞപ്പോൾ അവൾ മുകളിലെ റൂമിലുണ്ടെന്നു മനസ്സിലായി..

അവളെകണ്ട് യാത്രപറഞ്ഞു പെട്ടെന്നിറങ്ങാമെന്നുകരുതി മുകളിലേക്ക് ചെന്നപ്പോൾ മേബിളിനൊപ്പം ഒന്ന് രണ്ടു കൂട്ടുകാരികളും ഉണ്ടായിരുന്നു റൂമിൽ..

എന്നെ കണ്ടതോടെ അവൾ അവരെ തന്ത്രപൂർവം താഴേക്ക്‌ പറഞ്ഞയച്ചു..

റൂമിൽ ഞങ്ങൾ മാത്രമായി..

രണ്ടുമൂന്ന് നിമിഷങ്ങൾക്ക് ശേഷം മേബിളാണ് ആദ്യം സംസാരിച്ചത്..

“ഈ വേഷം നിങ്ങൾക്ക് നന്നായി ചേരുന്നുണ്ട് കേട്ടോ “

അത്കേട്ടപ്പോൾ ഞാനാദ്യം ഓർത്തത് അന്ന് മഥെരാനിലേക്കുള്ള യാത്രയുടെ ആരംഭത്തിൽ ഇതേ വേഷം ധരിച്ചുവന്ന എന്നെ പരിഹസിച്ച മേബിളിനെയാണ്..

“ഈ സാരിയെങ്ങിനെ കൊള്ളാമോ? നാളേക്ക് വേണ്ടി വാങ്ങിയതാണ്..ഇന്നൊന്നു റിഹേഴ്സൽ നടത്തിനോക്കി എന്ന് മാത്രം “

അവളത് ചോദിച്ചപ്പോഴാണ് ഞാനാ സാരി ശ്രദ്ധിച്ചത്. കടുംനീല നിറത്തിൽ  തിളങ്ങുന്ന സാരി അവൾക്ക് ഏറെ ഇണങ്ങുന്നുണ്ട്..

“നന്നായിട്ടുണ്ട്..ആ ബ്രാ യുടെ വള്ളിയൊന്നു അകത്തൊട്ടാക്കിയാൽ കൊറച്ചൂടി നന്നായാനെ.. “

അത് കേട്ടപ്പോൾ ചെറുചമ്മലോടെ തിരക്കിട്ട് അവൾ ഉടുപ്പ് നേരെയാക്കുന്നുണ്ടായിരുന്നു..

ഒരു കൂട്ടം കാട്ടിത്തരാമെന്നുപറഞ്ഞ് മേബിൾ ഷെൽഫിൽ പരതി ഒരു കുപ്പി വൈനെടുത്തു എനിക്ക് മുൻപിൽ വെച്ചപ്പോൾ ഞാൻ ആദ്യമൊന്ന് അമ്പരന്നു.

‘അയ്യോ,എനിക്ക് വേണ്ട..കുറച്ചു തിരക്കുണ്ട്..പള്ളീൽ വെടിക്കെട്ട്‌ കാണാൻ പോകണം’ എന്ന് ഞാൻ പറഞ്ഞെങ്കിലും,

അത് സാരല്യ, ഇവിടെ ടെറസ്സിൽ നിന്നാലും വെടിക്കെട്ട്‌ അസ്സലായിട്ട് കാണാമെന്ന് പറഞ്ഞ് മേബിൾ രണ്ടു ചെറിയ ചില്ല് ഗ്ലാസ്സിലേക്ക് വൈൻ പകർന്നപ്പോൾ എനിക്ക് മിണ്ടാട്ടം മുട്ടി..

ഞാനിതുവരെ കഴിച്ച വൈനിന്റെ രുചിയായിരുന്നില്ല അതിന്..വല്ലാത്തൊരു കയ്പ്പും, ചവർപ്പും…ഒരിറക്ക് കഴിച്ചപ്പോൾ തന്നെ ചുണ്ട് കോടിപ്പോയി..

“സാധനം വിദേശിയാണ് ട്ടോ..അതാണ്‌ രുചിവ്യത്യാസം..പെട്ടെന്ന് തലക്കുപിടിക്കും ഇവൻ.. “

എന്റെ മുഖത്തെ ഭാവവ്യത്യാസം ശ്രദ്ധിച്ചുകൊണ്ട് അവളത്  പറഞ്ഞപ്പോൾ ഇജ്ജാതി സാധനങ്ങളൊക്കെ നമ്മളെത്ര കണ്ടിരിക്കണ് എന്നമട്ടിൽ ഞാൻ ഒരു ഗ്ലാസ്‌ കൂടി വൈൻ നിറച്ചു..

മുന്നിൽനിൽക്കുന്ന മേബിളിനെ രണ്ടായി തോന്നി തുടങ്ങിയപ്പോൾ ഞാനൊരു ബലത്തിനുവേണ്ടി പിറകിലെ ചുമരിൽ ചാരിനിന്നു..

പള്ളിയിൽ വെടിക്കെട്ട് ആരംഭിച്ചിരിക്കുന്നു..അമിട്ടുകൾ പൊട്ടിവിരിയുന്നത് എന്റെ തലക്കകത്താണെന്നതു  പോലൊരു തോന്നൽ..ഒരുതരം കിരുകിരുപ്പ് തലക്കുള്ളിൽ..

ദൂരെ എവിടെനിന്നോ ഒഴുകിവന്ന ഇളംകാറ്റിനൊപ്പം പേരറിയാത്ത ഏതോ ഒരു പുഷ്പത്തിന്റെ ഗന്ധം ഞങ്ങൾക്ക് ചുറ്റും വലംവെക്കുന്നതുപോലെ തോന്നിയപ്പോൾ ഞാനൊന്ന് കണ്ണടച്ചു..മനസ്സിൽ മഥേരാനിലെ മായകാഴ്ചകളും, വൈഷ്ണകമലവും പൊട്ടി വിരിഞ്ഞു..

പെട്ടെന്ന് ഒരു നിശ്വാസചൂട് കഴുത്തിൽ പതിഞ്ഞപ്പോൾ ഞാൻ കണ്ണ്തുറന്നു..

തൊട്ടു മുൻപിലതാ മേബിൾ നിൽക്കുന്നു..ഒരുറുമ്പിന് പോകാനുള്ള സ്ഥലംപോലുമില്ലാത്തവണ്ണം എന്നോട് ചേർന്ന്..

അവളുടെ കണ്ണുകൾ എന്റെ കണ്ണിലേക്കാഴ്ന്നിറങ്ങി അവളോടുള്ള എന്റെ പ്രണയത്തെ തിരഞ്ഞപ്പോൾ, അത് മറച്ചുവെക്കാൻ പാടുപെട്ട് ഞാൻ മറ്റെങ്ങോട്ടോ ദൃഷ്ടിപായിച്ചു..

“നമുക്കൊരു യാത്രപോയാലോ മനുഷ്യാ..? “

“ഇപ്പോഴോ..? “

“അതേ, ഈ രാത്രിയിൽ തന്നെ.. “

“അപ്പൊ, നാളത്തെ മനസമ്മതം..? “

“അത്‌ ഈ യാത്രക്കൊടുവിൽ തീരുമാനിക്കാം.. “

ഇരിഞ്ഞാലക്കുട പള്ളീല് നൂറ്റിഒന്നാമത്തെ അമിട്ട് ആകാശത്തു പൊട്ടിവിരിയുമ്പോൾ കുറച്ചകലെ ആ ബുള്ളറ്റും സ്റ്റാർട്ടായി..മേബിളിനെയും പിറകിലിരുത്തിയുള്ള എന്റെ മറ്റൊരു യാത്രയുടെ തുടക്കമായിരുന്നു അത്..

~Sai Bro