ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിൽ  തന്നെ അനുമോദിക്കാനോ തന്റെയൊപ്പം ചിലവഴിക്കാനോ സാധിക്കാത്ത ഭർത്താവുമായി മുന്നോട്ട് പോകാൻ…

ഒരു ജോഡി കമ്മൽ…

Story written by Praveen Chandran

===============

“വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി..തേവര സ്വദേശി ജിഷയാണ് ഭർത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്..”

ഓഫീസ് കാന്റീനിലെ ടി.വി ന്യൂസിൽ വന്ന ആ വാർത്തയിലേക്ക് രാജേഷിന്റെ ശ്രദ്ധ തിരിഞ്ഞു..

“വിവാഹവാർഷികം, ജന്മദിനം പോലുളള ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിൽ  തന്നെ അനുമോദിക്കാനോ തന്റെയൊപ്പം ചിലവഴിക്കാനോ സാധിക്കാത്ത ഭർത്താവുമായി മുന്നോട്ട് പോകാൻ സാധിക്കാത്തതിലാണ് ഒളിച്ചോടുന്നതെന്ന് ജിഷ എഴുതിയ കത്തിൽ സൂചിപ്പിക്കുന്നു…”

അത് കേട്ടതും അയാൾക്ക് ഒരു ഉൾക്കിടിലം പോലെ അനുഭവപെട്ടു…എന്തൊക്കെയോ ചിന്തകൾ അയാളുടെ മനസ്സിൽ ഉരുത്തിരിഞ്ഞുവരുന്നുണ്ടായിരുന്നു…

“കലികാലം..അല്ലാതെ എന്താ പറയുക അല്ലേ രാജേഷ്..ഭാര്യമാർക്കൊളിച്ചോടാൻ ഇപ്പോൾ അങ്ങനെ പ്രത്യേകിച്ച് ഒരു കാരണവും വേണ്ടാതായിരിക്കുന്നു…”

സഹപ്രവർത്തകനായ ജോസഫിന്റെ ആ സംസാരം അയാളെ കൂടുതൽ ടെൻഷനിലാക്കി..

“ഇപ്പോഴത്തെ കാലമല്ലേ..സ്ത്രീകൾക്ക് സ്നേഹം കിട്ടിയില്ലെങ്കിൽ അത് കിട്ടുന്നിടത്ത് പോകാൻ അവർക്കൊരു മടിയുമില്ലാതായിരിക്കുന്നു..കർത്താവേ ആലീസിനെ കാക്കണേ”…അയാൾ കൂട്ടിച്ചേർത്തു…

രാജേഷിന് ടെൻഷൻ കൂടിക്കൊണ്ടിരുന്നു..

ഒന്നാലോചിച്ചാൽ ഞാനും അങ്ങിനെത്തന്നെയല്ലേ.? ഓഫീസ് ജോലിയുടെയും  രണ്ടു വർഷം മുമ്പ് തുടങ്ങിയ ബിസിനസ്സിന്റേയും ടെൻഷൻ കാരണം അവളോട് സ്നേഹത്തോടെ ഒന്നു സംസാരിക്കാൻ പോലും സമയം കിട്ടാറില്ല..

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുളള തത്രപാടിനിടയിൽ പലവിശേഷപ്പെട്ട ദിനങ്ങളും ഞങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്..അവൾ പരിഭവം പറയാറുണ്ടായിരുന്നെങ്കിലും പലപ്പോഴും ഞാനത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു…

ബിസിനസ്സിന്റെ ടെൻഷനിൽ മുഴുകിയിരുന്ന പല അവസരങ്ങളിലും അവളെ കണ്ടില്ലെന്ന് പോലും നടിച്ചിട്ടുണ്ട്..അവൾക്ക് ചിലപ്പോൾ എന്നോട് വെറുപ്പായിരിക്കാം..

ആഗ്രഹിച്ചപ്പോഴൊക്കെ എന്റെ  സാന്നിദ്ധ്യം കിട്ടാതാവുമ്പോൾ അവൾക്കെന്നോട് വെറുപ്പ് തോന്നിയിരിക്കാം..ഒരു പക്ഷെ അവൾ എന്നെ ഉപേക്ഷിക്കാനുളള സാധ്യത തളളിക്കളയാനാ വില്ല.

അയാൾക്ക് ആധിയായി..

അന്നുമുതൽ അയാളവളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി..

അവളുടെ പെരുമാറ്റത്തിൽ അയാൾക്ക് ചില സംശയങ്ങൾ തോന്നാൻ തുടങ്ങി..അവൾ ആരോടോ സ്ഥിരമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു..

അയാളുടെ മനസ്സിൽ ഒരു തീക്കൊളളി കോരിയിട്ടതിന് സമമായിരുന്നു അത്..

അയാളുടെ ഉറക്കം എന്നന്നേക്കുമായി നഷ്ടപ്പെട്ടു..തുറന്നു ചോദിക്കാനുളള ധൈര്യം അയാൾക്കുണ്ടായിരുന്നുമില്ല..

ദിവസങ്ങൾ കടന്ന് പോകും തോറും അയാളുടെ ടെൻഷൻ കൂടിക്കൊണ്ടിരുന്നു..ഇനിയും ഇത് തുടർന്നാൽ തന്റെ  മാനസികനില പോലും തെറ്റുമെന്ന്.ബോധ്യമായതിനാൽ ഇതിനൊരു പരിഹാരം കണ്ടെത്താൻ അയാൾ തീരുമാനിച്ചു..

ഒരു ദിവസം പുലർച്ചെ അവൾ എഴുന്നേൽക്കുന്നതിനു മുമ്പേ അയാൾ അവളുടെ മൊബൈലെടുത്ത് ചാറ്റ് ഹിസ്റ്ററി പരിശോധിച്ചു നോക്കി..

അതിൽ അജിത എന്ന അവളുടെ ഒരു സുഹൃത്തിന്റെ  പേരിലുള്ള ചാറ്റ് മാത്രമാണ് ഉണ്ടായിരുന്നത്..

അയാൾ ആകാംക്ഷയോടെ അത് തുറന്ന് നോക്കി…

അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞുപോയി..

അവൾ ഇത്രയും നാൾ ചാറ്റ് ചെയ്തിരുന്നത് അവളുടെ ഏറ്റവും അടുത്ത  കൂട്ടുകാരിയോടായിരുന്നു എന്ന സത്യം അയാൾക്ക് മനസ്സിലായി..

ആ ചാറ്റ് അതിയായ സന്തോഷത്തോടെ അയാൾ വീണ്ടും വായിച്ചു…

“നാളെ നിങ്ങളുടെ വിവാഹവാർഷികമല്ലേ അനു?ഇത്തവണയെങ്കിലും മൂപ്പരതോർക്കുമോ?”

കൂട്ടുകാരിയുടെ ആ ചോദ്യത്തിന് അവളിങ്ങനെ മറുപടി നൽകിയിരുന്നു..

“അദ്ദേഹം അതോർത്താലും ഇല്ലെങ്കിലും എനിക്കതിൽ യാതൊരു വിഷമവുമില്ല..ഞങ്ങൾക്കുവേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട് പാവം..പലപ്പോഴും ഒന്ന് സമാധാനിപ്പിക്കാൻ പോലുമാവുന്നില്ല എനിക്ക്..അദ്ദേഹം ഇന്നേവരെ  ഒരു കാര്യത്തിന് പോലും എന്നെ വിഷമിപ്പിച്ചിട്ടില്ല…

പിന്നെ ഈ ആഘോഷങ്ങളൊക്കെ പലർക്കും ഒരു തരം കണ്ണിൽ പൊടിയിടലല്ലേ?മറ്റുളളവരുടെ മുന്നിൽ സന്തോഷത്തോടെ കഴിയുന്നു എന്ന് തെറ്റിധരിപ്പിക്കാൻ നടത്തുന്ന ഒരു തരം കാട്ടിക്കൂട്ടലുകളല്ലേ എല്ലാം.അങ്ങിനെ നോക്കുംമ്പോ ഞാൻ ഭാഗ്യവതിയല്ലെ?..

അദ്ദേഹത്തിനെന്നേയും എനിക്കദ്ദേഹത്തേയും വിശ്വാസമുളളിടത്തോളം ഞങ്ങൾ എന്നും സന്തോഷത്തോടെ കഴിയും..

ഇതുവരെ ഞാനൊന്നും അദ്ദേഹത്തോടാവശ്യപ്പെട്ടിട്ടില്ല…എന്റെ കമ്മൽ പൊട്ടിയത് മാറ്റിയെടുക്കുന്നത് പോലും..അദ്ദേഹത്തിന്റെ വിഷമങ്ങൾ എന്നോട് പങ്കുവക്കാത്തതിലുളള പരിഭവം മാത്രമേ എനിക്കുളളൂ..”

അയാൾക്ക് കുറ്റബോധം തോന്നി…ഇത്രയ്ക്കും സ്നേഹവതിയായ തന്റെ പ്രിയതമയെ സംശയിച്ചതിൽ..

ഒന്നും മിണ്ടാതെ അയാൾ അവളുറങ്ങുന്നത് നോക്കി കിടന്നു..ജീവിതത്തിൽ ഇത്ര സന്തോഷം തോന്നിയ ദിവസം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് അയാൾക്ക് തോന്നി…

അയാളുടെ കണ്ണ് നീർ തുള്ളി അവളുടെ കവിളിൽ വീണതും ഞെട്ടലോടെ അവൾ കണ്ണുതുറന്നു..

“എന്ത് പറ്റി ഏട്ടാ?” പരിഭ്രമത്തോടെ അവൾ ചോദിച്ചു ..

“ഒന്നുമില്ല മോളെ…” അത് പറഞ്ഞ് അവളെ അയാൾ നെഞ്ചോട് ചേർത്തു..ആ നെറ്റിയിൽ തുരുതുരാ ചുംബനങ്ങളർപ്പിച്ചപ്പോൾ അവളാദ്യ മായറിയുകയായിരുന്നു അയാളുടെ സ്നേഹത്തിന്റെ  ആഴം..

സന്തോഷം കൊണ്ട് അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു…

അന്ന് വൈകീട്ട് അയാൾ വീട്ടിൽ വന്നപ്പോൾ ഒരു  ചെറിയ സമ്മാനപൊതിയുമായാണ് എത്തിയത്…

വാതിൽ തുറന്ന് പതിവുപോലെ ഊണെടുത്തു വയ്ക്കാൻ തിരിച്ചു നടന്ന അവളുടെ കൈപിടിച്ച്  ചേർത്ത് നിർത്തി അയാൾ പറഞ്ഞു..

“ഹാപ്പി ആന്നിവേഴ്സറി ഡിയർ”

അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..

ഒന്നു മിണ്ടാൻ പോലുമാവാതെ ആശ്ചര്യത്തോടെയും അതിലേറെ സന്തോഷത്തോടെയും നിന്ന അവളുടെ കയ്യിലേക്ക് അയാളാ സമ്മാനപ്പൊതി നൽകി..

ആകാംഷയോടെ അവളാ പൊതി തുറന്നു…

“ഒരു ജോഡി കമ്മലുകളായിരുന്നു  അതിൽ”

~പ്രവീൺ ചന്ദ്രൻ