അല്ലെങ്കിൽ ഏതെങ്കിലുമൊരു ഭർത്താവ്, ആദ്യരാത്രിയിൽ ഭാര്യയോടിങ്ങനെ നിലത്ത് കിടക്കാൻ പറയുമോ…

Story written by Saji Thaiparambu

================

നിലത്ത് നീ കിടക്കുമോ ? അതോ ഞാൻ കിടക്കണോ?

ആദ്യരാത്രിയിൽ വൈകി മുറിയിലെത്തിയ.ഭർത്താവിൻ്റെ ചോദ്യം കേട്ട് വിജില പകച്ചുപോയി

കല്യാണ പന്തലിൽ നിന്നും അമ്മയോടും ബന്ധുക്കളോടും യാത്ര ചോദിച്ച്, അംബാസ്സഡർ കാറിലേക്ക് കയറുമ്പോൾ മനസ്സ് മരവിച്ചൊരവസ്ഥയിലായിരുന്നവൾ…

അച്ഛനില്ലാത്ത രണ്ട് പെൺമക്കളെ വളർത്തിയെടുക്കാൻ പെടാപാട് പെട്ട അമ്മയുടെ മുഖത്തെ ദൈന്യത മനസ്സിൽ നിന്നും മായുന്നില്ലായിരുന്നു.

ഒരാളെയെങ്കിലും കല്യാണം കഴിച്ചയക്കാൻ കഴിഞ്ഞതിന് സന്തോഷിക്കയല്ലേ വേണ്ടത് ലക്ഷ്മീ… ?നീയിങ്ങനെ ആണെങ്കിൽ, ആ പെങ്കൊച്ചിന് അവിടെ ചെന്നാൽ ഒരു സമാധാനവും കാണില്ല കെട്ടോ?

അമ്മയുടെ അപ്പച്ചി.ശാരദാമ്മ അമ്മയെ സ്നേഹത്തോടെ ശാസിക്കുന്നുണ്ടായിരുന്നു.

ഗ്രാവല് നിറഞ്ഞ നാട്ടിടവഴി പിന്നിട്ട് കാറ്, ടാറിട്ട റോഡിലേക്ക് കയറുമ്പോൾ ഒരിക്കൽ കൂടി അവളൊന്ന് തിരിഞ്ഞ് നോക്കി

അപ്പോഴും മുകളിലേക്ക്.നോക്കി തൊഴുകൈയ്യോടെ അവളുടെ അമ്മ അവിടെ തന്നെ നില്പുണ്ടായിരുന്നു.

ചെക്കൻ്റെ വീട് ഇരുനിലയാണ്, ആകെയൊരു സഹോദരി ഉള്ളതിനെ കല്യാണം കഴിച്ച് നേരത്തെ അയച്ചു. പിന്നെയുള്ളത് ചെക്കൻ്റെ, പ്രയമായ അച്ഛനും അമ്മയും മാത്രമാണ്,

കല്യാണമുറപ്പിക്കാൻ ചെറുക്കൻ്റെ വീട്ടിൽ പോയി തിരിച്ചെത്തിയ ചെറിയമ്മാവനത് പറയുമ്പോൾ, അമ്മയ്ക്കുണ്ടായത് പോലെ സന്തോഷം തനിക്കുമുണ്ടായിരുന്നു.

നഗരത്തിൻ്റെ തിരക്കുകളൊഴിഞ്ഞൊരു കോണിലായിരുന്നു ഗിരിയേട്ടൻ്റെ വീട്, തൻ്റെ വീട്ടിൽ നിന്നും ഒരു.മണിക്കൂറത്തെ ഓട്ടമുണ്ടെന്ന് അമ്മാവൻ പറഞ്ഞിട്ടുണ്ട്,

അങ്ങനെയെങ്കിൽ വീടെത്താൻ ഏകദേശം ഇനി പതിനഞ്ച് മിനുട്ട് മാത്രമേയുള്ളു…

സ്ട്രാപ്പ് കളഞ്ഞിട്ട് കാറിൻ്റെ ഡാഷ് ബോർഡിന് മുകളിലുറപ്പിച്ച് വച്ചിരിക്കുന്ന, വാച്ചിൽ 3:45 pm ആയത് വിജില കണ്ടു പിടിച്ചു.

ഒരുമിച്ചിരിക്കാൻ തുടങ്ങിയിട്ട് മുക്കാൽ മണിക്കൂറ് കഴിഞ്ഞെങ്കിലും തന്നോടിത് വരെ ഒരക്ഷരം പോലും മിണ്ടാതിരിക്കുന്ന ഗിരീഷിനെ വിജില, പാളിയൊന്ന് നോക്കി

അദ്ദേഹം അസ്വസ്ഥതയോടെ കൈയ്യിലെ വാച്ചിലേയ്ക്കും ഇടയ്ക്ക് പുറത്തേയ്ക്ക് നോക്കുകയും ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.

തൻ്റെയും അദ്ദേഹത്തിൻ്റെയുമിടയിൽ ഒരാൾക്ക് കൂടി ഇരിക്കാനുള്ള ഗ്യാപ്പുണ്ടായിരുന്നു

മനപ്പൂർവ്വമാണോ ? അതോ ലജ്ജ കൊണ്ടാണോ? അദ്ദേഹം ഗ്യാപ്പിട്ടിരിക്കുന്നതെന്ന ചിന്ത, ഗിരീഷിൻ്റെ വീട്ട് മുറ്റത്ത് കാറ് ഇരച്ച് നില്ക്കുന്നത് വരെ.വിജിലയെ അലട്ടുന്നുണ്ടായിരുന്നു.

അറുപത്തിയഞ്ച് വയസ്സെങ്കിലും പ്രായമുണ്ടാവും, തന്നെ സ്വീകരിക്കാൻ നിലവിളക്കേന്തിനില്ക്കുന്ന അമ്മായി അമ്മയ്ക്കെന്ന് വിജില ഊഹിച്ചു.

ഈശ്വരനെ ധ്യാനിച്ച് വിളക്ക് വാങ്ങുമ്പോൾ, ആ വൃദ്ധയെ നോക്കി പുഞ്ചിരിച്ചെങ്കിലും, അവരുടെ മുഖത്തെ നിസ്സംഗത വിജിലയിൽ അമ്പരപ്പുളവാക്കി.

അവളെ ആനയിച്ച് അകത്തേയ്ക്ക് കൊണ്ട് പോകാൻ പെണ്ണുങ്ങളും കുട്ടികളുമടക്കം വലിയൊരു പട തന്നെയുണ്ടായിരുന്നു.

വിവാഹത്തിന് വരാതിരുന്ന ബന്ധുക്കൾക്കും അയൽക്കാർക്കുമിടയിലേക്ക് തന്നെയിട്ട് കൊടുത്തിട്ട് ഗിരിയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ, വിജിലയ്ക്ക് നീരസമുണ്ടായി.

ഒരു കൗതുകവസ്തുവിനെയെന്ന പോലെ തൻ്റെ നേരെ നീളുന്ന തുറിച്ച് നോട്ടങ്ങളിൽ വിജിലയ്ക്കുണ്ടായ അസ്വസ്ഥത കണ്ടിട്ടാവണം, അല്പം കഴിഞ്ഞപ്പോൾ ഗീതയവളെ തൻ്റെ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി.

ഗിരിയുടെഒരേയൊരു സഹോദരിയാണ് ഗീത.

നിങ്ങൾക്കുള്ള മുറി മുകളിലെ നിലയിലാണ് ഒരുക്കിയിരിക്കുന്നത്, ഗിരീഷേട്ടന്, അവിടെയാണിഷ്ടം. എൻ്റെ കല്യാണത്തിന് മുൻപേ ഞാനീ മുറി സ്വന്തമാക്കിയതാണ്. അത് കൊണ്ടാണ്, മധുവേട്ടൻ്റെ വീട്ടിൽ നിന്ന് ഇടയ്ക്കിടെ വരുമ്പോഴും ഈ മുറി തന്നെ ഞാൻ യൂസ് ചെയ്യുന്നത്,

മൊസൈക്കിട്ട പ്രതലത്തിലൂടെ ന ഗ്നപാദയായി നടക്കുമ്പോൾ, വിജിലയ്ക്കത് പുതുമയുളെളാരു അനുഭവമായി തോന്നി.

ഗിരീഷ് എന്തിയേടീ…?

തന്നെ അകത്തേയ്ക്ക് വിട്ടിട്ട് അദ്ദേഹം എങ്ങോട്ട് പോയതാണെന്ന് ചിന്തിച്ചിരിക്കുമ്പോണ് വാതിൽക്കൽ നിന്ന് അമ്മയുടെ ചോദ്യമുയർന്നത്.

ഏട്ടൻ പന്തല്കാർക്ക് പൈസ കൊടുക്കാൻ പോയതാവുമ്മച്ചീ…

തന്നെ കൊണ്ടിരുത്തിയ മുറിയുടെ വാതിൽപ്പാളികൾ മെല്ലെച്ചാരിയിട്ട്, സാരി മാറുകയായിരുന്നു ഗീത

ഓഹ് നിനക്കിതൊന്ന് കുറ്റിയിട്ടേച്ച് തുണി മാറിക്കൂടെ ഗീതേ…?

പാതി ചാരിയ കതക് തള്ളിത്തുറന്ന്, മുറിയിലെ അലമാരയിൽ ഭദ്രമായി വച്ചിരിരിക്കുന്ന മിലിട്ടറി കോട്ട എടുക്കാൻ വന്നതായിരുന്നു, അവളുടെ പട്ടാളക്കാരൻ ഭർത്താവ്.

ഓഹ്, അതിന് കാണാനും മാത്രം ഞാനൊന്നുമഴിച്ചില്ലല്ലോ?സാരി മാറ്റിയിട്ട് മാക്സിയിട്ടാൽ മതിയെനിക്ക്

ഗീത നീരസത്തോടെ പിറുപിറുക്കുന്നത് കേട്ട് വിജിലയ്ക്ക് ചിരി വന്നു.

ഞാനും ഇതൊക്കെ അഴിയ്ക്കട്ടെ ഗീതേച്ചീ..? വല്ലാത്ത പുകച്ചില്, രാവിലെ മുതല് ഉടുത്തൊരുങ്ങി നില്ക്കുന്നതല്ലേ?

അയ്യോ വിജിലേ…നീയെന്നെ പേര് വിളിച്ചാൽ മതി. എനിക്കത്ര പ്രായമൊന്നുമായിട്ടില്ല. ഗിരിയേട്ടൻ്റെ ഇളയതാണ് ഞാൻ. കുറച്ച് നേരത്തെ വിവാഹം കഴിപ്പിച്ചത് കൊണ്ട് രണ്ട് മക്കളുണ്ടായിപ്പോയതാണ്..

വിജിലയുടെ ചോദ്യം കേട്ട്, ഗീത പരിഭവത്തോടെ പറഞ്ഞു.

അയ്യോ ഞാനറിഞ്ഞില്ലാട്ടോ ? ഇനി പേര് വിളിച്ചോളാം,,

വിജില ജാള്യതയോടെ പറഞ്ഞു

ദാ , ദേഹമൊന്ന് കഴുകിയിട്ട്, ഈ മുണ്ടും നേര്യതും ധരിച്ചോളു…വടക്കേപുറത്താണ് കുളിമുറി, പിന്നെ, അത്യാവശ്യമിടാനുള്ള ആഭരണങ്ങളൊഴിച്ച് ബാക്കിയെല്ലാം അമ്മയെ ഏല്പിച്ചേയ്ക്ക്, അല്ലേൽ ചിലപ്പോൾ….

അവൾ പാതി വിഴുങ്ങി.

അതെന്തായിരിക്കും ഗീത അങ്ങനെ പറഞ്ഞത്. ആകെ പതിനഞ്ച് പവൻ്റെ ആഭരണമാണ് മൊത്തമുള്ളത്, ഒരു ഷോ മാലയും കൈയ്യിലെ രണ്ട് വളകളും മാത്രമേ അധികമായുണ്ടാവു, അത് തൻ്റെ കൈവശം വയ്ക്കാവുന്നതല്ലേയുള്ളു,

കുളിമുറിയുടെ വാതിലടയ്ക്കുമ്പോൾ വിജിലയുടെ മനസ്സിലൊരു വല്ലായ്ക ഫീല് ചെയ്യുന്നുണ്ടായിരുന്നു….

*********************

ഇരുളിന് കനം വച്ച് തുടങ്ങിയിരുന്നു,

ഏഴ് മണിയോടെ ബന്ധുക്കളും മറ്റും, സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയപ്പോൾ, ഗീതയുടെ ഭർത്താവ് മധുവും കുറച്ച് പേരും ചേർന്ന്, തെക്കേ വശത്തുള്ള തെങ്ങിൻ തോപ്പിലേയ്ക്ക് ചേക്കേറി

കുറച്ച് കഴിഞ്ഞ് മുകളിലേയ്ക്ക് കയറിച്ചെന്ന വിജില, തങ്ങളുടെ മുറിയുടെ തെക്കേ ജനാല മലർക്കേ തുറന്നിട്ടു.

ഗിരി അവിടെ എവിടെയെങ്കിലും ഉണ്ടാകുമെന്ന് കരുതിയാണ് അവള് അങ്ങനെ ചെയ്ത്

പക്ഷേ മ ദ്യപിച്ച് കൊണ്ടിരിക്കുന്ന മധുവിനെയും കൂട്ടുകാരെയും കണ്ട് അവൾ പെട്ടെന്ന് ജനൽ പാളികൾ വലിച്ചടച്ച് കുറ്റിയിട്ടു.

മോളേ..നീയിത് വരെ ഒന്നും കഴിച്ചില്ലല്ലോ? താഴെ വന്ന് എന്തേലും കഴിക്ക്, എല്ലാവരും അത്താഴം കഴിഞ്ഞ് കിടന്നു…

ഗിരിയേട്ടൻ്റെയും ഗീതയുടെയും ദേവിചിറ്റയായിരുന്നത്,

ഗിരിയേട്ടൻ ഇത് വരെ വന്നില്ലല്ലോ ചിറ്റേ ? ഒറ്റയ്ക്ക് ഞാനെങ്ങനെയാണ് കഴിക്കുന്നത്?

വിശപ്പ് കലശലായിരുന്നെങ്കിലും മണിക്കൂറുകളായി അപ്രത്യക്ഷനായ ഗിരിയെക്കുറിച്ചുള്ള ഉത്ക്കണ്ഠയായിരുന്നു വിജിലയുടെ മനസ്സിനെ കൂടുതലും മദിച്ച് കൊണ്ടിരുന്നത്.

അവനെ കാത്തിരുന്ന് മോളുടെ കണ്ണ് കഴക്കത്തേയുള്ളു, ഇന്നലെ വരെ പങ്കിയേച്ചിയായിരുന്നു നിൻ്റെ ഈ അവസ്ഥയിലൂടെ കടന്ന് പോയിരുന്നത്. കല്യാണം കഴിഞ്ഞാലെങ്കിലും ഒരു മാറ്റവുണ്ടാവുമെന്ന് കരുതിയതാണ്, പക്ഷേ അവനിപ്പോഴും…

ദേവിച്ചിറ്റയും ക്ളൈമാക്സിലെത്തിക്കാതെ പാതിയിൽ വിഴുങ്ങിയിട്ട് താഴേയ്ക്ക് തിരിച്ച് പോയപ്പോൾ വിജിലയുടെ മനസ്സിൽ ചോദ്യങ്ങളുടെ വേലിയേറ്റമുണ്ടായി.

എല്ലാവരും തന്നിൽ നിന്ന് എന്തൊക്കെയോ മറയ്ക്കുന്നുണ്ട്. എന്തായിരിക്കുമത്?

അവളുടെ ചിന്തകളെ കീറിമുറിച്ച് കൊണ്ടാണ് മുറിയിലേയ്ക്ക് കടന്ന് വന്ന ഗിരീഷിൻ്റെ ചോദ്യമുയർന്നത്, എന്ത് മറുപടി പറയണമെന്നറിയാതെ പതറി നില്ക്കുമ്പോൾ ഗിരീഷ് ചോദ്യമാവർത്തിച്ചു

എടോ താനിങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നില്ക്കാതെ, എന്തെങ്കിലുമൊന്ന് മറുപടി പറയെടോ ?

എന്നെ ഇഷ്ടമില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാ ഞങ്ങളെ വെറുതെ മോഹിപ്പിച്ചത്. മകളെ സുരക്ഷിതമായൊരു കയ്യിൽ ഏല്പിച്ച സമാധാനത്തിൽ വർഷങ്ങളായി ഉറക്കമില്ലാതിരുന്ന പാവം എൻ്റെ അമ്മ, ഇപ്പോൾ ഒന്നുമറിയാതെ ഉറങ്ങുകയായിരിക്കും…

നിയന്ത്രണം വിട്ട വിജില പൊട്ടിക്കരഞ്ഞ് പോയി

നീയെന്ത് പിച്ചും പേയുമാണ് പറയുന്നത് വിജിലേ, ഞാനില്ലാതിരുന്ന സമയത്ത് നീ വല്ല ദു:സ്വപ്നവും കണ്ടോ?

പിച്ചും പേയും പറയുന്നത് ഞാനല്ല, ഗിരിയേട്ടനല്ലേ? അല്ലെങ്കിൽ ഏതെങ്കിലുമൊരു ഭർത്താവ്, ആദ്യരാത്രിയിൽ ഭാര്യയോടിങ്ങനെ നിലത്ത് കിടക്കാൻ പറയുമോ?

ഹ ഹ ഹ ,അതാണോ കാര്യം ? എൻ്റെ വിജീ…അത് മറ്റൊന്നുമല്ല, എനിക്ക് രണ്ട് ദിവസമായിട്ട് നല്ലപനിയുണ്ട്, ഇപ്പോഴത്തെയൊരു വൈറൽ പനിയാണ്, ശരീരം വേദനയും തൊണ്ടവേദനയുമൊക്കെയായി രണ്ട് ദിവസമായിട്ട് ഞാൻ ശരിക്കും അനുഭവിച്ച് കൊണ്ടിരിക്കുവാണ്, ഞാനടുത്ത് കിടന്നിട്ട് നീ കൂടി അതിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടല്ലോന്ന് കരുതിയാണ് പനി മാറുന്നത് വരെ നമ്മളിലൊരാൾ താഴെ കിടക്കാമെന്ന് ഞാൻ കരുതിയത്

ഗിരിയുടെ മറുപടി കേട്ടപ്പോൾ വലിയ ആശ്വാസവും, ഒപ്പം താൻ കാര്യമറിയാതെ ഗിരിയെ തെറ്റിദ്ധരിച്ച് പോയതിൻ്റെ കുറ്റബോധവും അവൾക്ക് തോന്നി.

അങ്ങനെയെങ്കിൽ ഇത്രയും നേരം ഗിരിയേട്ടൻ എവിടെയായിരുന്നു ?മാത്രമല്ല താലികെട്ട് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ്, എന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ ഗിരിയേട്ടനിരിക്കുന്നത്, എന്തൊക്കെയോ വിഷമങ്ങളുമുണ്ടായിരുന്നു നിങ്ങടെ മുഖത്ത്, പറയ് ഗിരിയേട്ടാ..നിങ്ങളെന്നിൽ നിന്നും എന്തെല്ലാമോ മറയ്ക്കുന്നില്ലേ?

എൻ്റെ വിജീ…നീയിങ്ങനെ വയലൻ്റാവാതെ, സംഭവിച്ചതെന്താണെന്ന് ഞാൻ പറയാം, ഞാൻ പറഞ്ഞില്ലേ? നിൻ്റെയൊപ്പം മണ്ഡപത്തിൽ നില്ക്കുമ്പോഴും സദ്യ കഴിക്കുമ്പോഴും കാറിലിരിക്കുമ്പോഴുമൊക്കെ.പനിയുടെ മൂർദ്ധന്യാവസ്ഥയിലായിരുന്നു ഞാൻ. പന്തലുകാർക്ക് പൈസ കൊടുക്കാനാണ് നിന്നെ അകത്തേയ്ക്ക് കയറ്റിയിട്ട് ഞാൻ പുറത്തേയ്ക്കിറങ്ങിയത്, അപ്പോഴാണ്, എൻ്റെ ഏറ്റവുമടുത്ത ചങ്ങാതിക്ക് ഒരാക്സിഡൻ്റ് പറ്റിയെന്നറിയുന്നത്. അപ്പോൾ തന്നെ ഞാനാകെ സ്തംഭിച്ച് പോയി. ഇവിടെ ആരോടെങ്കിലും പറഞ്ഞിട്ട് പോകാമെന്ന് കരുതിയാൽ, ഇങ്ങനെയൊരു സ്വിറ്റുവേഷനിൽ ഞാനിപ്പോൾ പോകണ്ടെന്നേ എല്ലാവരും പറയൂ, അത് കൊണ്ടാണ് ആരോടും ഒന്നും മിണ്ടാതെ ഞാൻ പോയത്,,

എന്നിട്ട് ആ കൂട്ടുകാരനിപ്പോൾ എങ്ങനുണ്ട്?

ഇപ്പോൾ കുഴപ്പമില്ല. വാർഡിലേയ്ക്ക് കൊണ്ട് വന്നു. പിന്നെ അവൻ്റെ വീട്ടുകാരൊക്കെ അടുത്തുണ്ട്,

അപ്പോൾ ചിറ്റ പറഞ്ഞത് നേരായിരുന്നല്ലേ?

ചിറ്റ എന്താ പറഞ്ഞത് ?

ഗിരിയേട്ടന് കൂട്ടുകാരാണ് ഏറ്റവും വലുതെന്ന് ?

ഉം…കുറച്ചൊക്കെ ശരിയാണ്, കൂട്ടുകാർക്കായിരുന്നു, ഇന്നലെ വരെ ഞാൻ പ്രഥമ പരിഗണന കൊടുത്തിരുന്നത്. പക്ഷേ ഇന്ന് മുതൽ അവർ രണ്ടാം സ്ഥാനത്താണ്…

അതെന്താ അങ്ങനെ?

ഒന്നാം സ്ഥാനത്തേയ്ക്ക് നീ വന്നില്ലേ? അത് കൊണ്ട്,,

അയാൾ അനുരാഗ വിലോചനനായി മൊഴിഞ്ഞു.

എങ്കിൽ, ഗിരിയേട്ടൻ രണ്ട് ദിവസമായി അനുഭവിക്കുന്ന പനിയുടെ ബുദ്ധിമുട്ടൊക്കെ എനിക്കും വന്നോട്ടെ, ഞാനും ഗിരിയേട്ടനും ഇന്ന് ഒരുമിച്ച് തന്നെയാണ് കിടക്കാൻ പോകുന്നത്

അതും പറഞ്ഞ് ഗിരിയുടെ നെഞ്ചിലേയ്ക്കവൾ ചേക്കേറുമ്പോൾ തെക്കേപറമ്പിൽ.മധുവിൻ്റെയും കൂട്ടുകാരുടെയും നാടൻപാട്ട് തുടങ്ങിയിരുന്നു…

~സജി തൈപ്പറമ്പ്