അവൾക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ, തന്റെ ശാലിനി, തന്നെയും മോളെയും തനിച്ചാക്കി പോയത്…

Story written by Saji Thaiparambu

===============

“അച്ഛാ…ഒന്ന് നോക്കിക്കേ, കുറേ നേരമായി, എനിക്ക് ചൊറിച്ചില് തുടങ്ങിയിട്ട് “

പാറുമോള് ,സ്കൂളിന്ന് വന്ന ഉടനെ യൂണിഫോം ഊരിയെറിഞ്ഞ് പാ ന്റീസുമിട്ടോണ്ട് വന്ന് സേതുവിനെ തന്റെ ഗു ഹ്യഭാഗം തൊട്ട് കാണിച്ച് കൊണ്ട് പറഞ്ഞു

“അത്..മോളേ…ചൂടിന്റയാ, മോള് ബാത്റൂമിൽ കയറി നന്നായി കഴുകിയിട്ട് വേറെ പാ ന്റീസ് എടുത്തിട്”

സേതു പറഞ്ഞു.

“ഇല്ലച്ഛാ…അത് ഞാൻ സ്കൂളിൽ വച്ച്, ഒരുപാട് പ്രാവശ്യം കഴുകി നോക്കിയതാ, എന്നിട്ടും മാറുന്നില്ല. കൃ.മി വല്ലതുമുണ്ടോന്ന് നോക്കച്ഛാ “

അതും പറഞ്ഞവൾ പാൻറീസ് ഊരിയെറിഞ്ഞിട്ട് കട്ടിലിൽ കയറി കിടന്നു.

“അയ്യേ ! മോളേ എന്താ കാണിക്കുന്നത്, മോൾക്ക് വയസ്സ് ഏഴായില്ലേ?ഇങ്ങനൊക്കെ മറ്റുള്ളവരുടെ മുന്നിൽ നില്ക്കാൻ പാടില്ലന്ന് അച്ഛൻ പറഞ്ഞിട്ടുള്ളതല്ലേ?”

സേതു അവളെ, ശാസിച്ചു.

“അതിന് ഞാൻ എന്റെ അച്ഛന്റെ മുന്നിലല്ലേ നില്ക്കുന്നത്?”

അവൾ വിടാൻ ഭാവമില്ലായിരുന്നു.

“അതേ…പക്ഷേ അച്ഛൻ, ഒരാണല്ലേ, പെൺകുട്ടികൾ വലുതാകുംതോറും നാണം മറച്ചേ മറ്റു, പുരുഷന്മാരുടെ മുന്നിൽ ചെല്ലാൻ പാടുള്ളു, അത് അച്ഛനാണെങ്കിൽ പോലും, മനസ്സിലായോ എന്റെ മോൾക്ക് “

സേതു അവൾക്ക് മയത്തിൽ കാര്യങ്ങൾ പറഞ്ഞു, മനസ്സിലാക്കി

“ഉം…പക്ഷേ ഞാൻ പിന്നെ, ഇതൊക്കെ ആരോട് പറയും, ?”

അവളുടെ ആ ചോദ്യം സേതുവിനെ മൂകനാക്കി.

ശരിയാണ്…അവൾക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ, തന്റെ ശാലിനി, തന്നെയും മോളെയും തനിച്ചാക്കി പോയത്.

രംഗബോധമില്ലാത്ത മരണം ഒരു മാരക രോഗത്തിന്റെ രൂപത്തിൽ യാതൊരു ദയയുമില്ലാതെ അവളെയും കൊണ്ട് പോകുമ്പോൾ ഒന്നര വയസ്സുള്ള പാറുമോളെയും നെഞ്ചിലമർത്തിപ്പിടിച്ച് തേങ്ങിക്കരയാനെ തനിക്ക് അന്ന് കഴിഞ്ഞുള്ളു.

അനാഥയായ അവളെ വിവാഹം കഴിച്ചതിന്റെ പേരിൽ ജന്മികുടുംബത്തിൽ നിന്ന് കുടിയിറക്കപ്പെട്ട താനും പിന്നീട് അനാഥനാവുകയായിരുന്നു.

അന്ന് മുതൽ ഈ മലഞ്ചരിവിൽ നാട്ടുകാരുടെ പിന്തുണയോടെ താനും മോളും ജീവിച്ചു. ഒരു പുനർവിവാഹത്തിനായി പലരും നിർബന്ധിച്ചു.

പക്ഷേ ശാലിനിക്ക് പകരക്കാരിയായി മറ്റൊരുവളെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല

“അച്ഛാ…എന്തെങ്കിലുമൊന്ന് ചെയ്യ് “

ചൊറിച്ചില് അസഹ്യമായപ്പോൾ പാറു കരയാൻ തുടങ്ങി.

സേതു ആകെ വിഷണ്ണനായി.

അവൾക്ക് ഉൾഭാഗത്ത് എന്തോ ഒന്ന് ഞൊരക്കുന്നു എന്നാണ് പറയുന്നത്

പക്ഷേ, സേതുവിന് അത് നോക്കാൻ എന്തോ ഒരു ബുദ്ധിമുട്ട് പോലെ.

അയാൾ വീടിന് വെളിയിലിറങ്ങി നിന്ന് വടക്കേതിലെ രാധേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു.

“ഇത് കൃമി തന്നെയാണ് സേതു, “

അവർ വന്ന് നോക്കിയിട്ട് ഇയർബഡ്സ് കൊണ്ട് ഒരെണ്ണത്തിനെ പൊക്കിയെടുത്ത് കൊണ്ട് പറഞ്ഞു.

“അതിന്, രാധേച്ചീ ഞാനവൾക്ക് വിരമരുന്ന് കൊടുത്തിട്ട് അഞ്ചാറ് മാസമേ ആയുള്ളു. “

സേതു പറഞ്ഞു

“അതിന് ഇപ്പോഴത്തെ മരുന്നിന് മൂന്ന് മാസത്തെ ഗ്യാരണ്ടിയേ ഉള്ളു, ആഹ്,അത് പോട്ടെ, കൊച്ച് ദിവസം പ്രതി വലുതായി വരുവാ, അവൾക്ക് പ്രായമാകാൻ ഇനി വല്യ താമസമൊന്നുമില്ല. നീ ഇനിയും പഴയ കാര്യങ്ങൾ ഓർത്തിരിക്കാതെ ഒരു പെണ്ണ് കെട്ടാൻ നോക്ക് സേതു…പാറു മോൾക്ക് ഇനിയങ്ങോട്ട് ഒരു അമ്മയുടെ സാമീപ്യം കൂടിയേ തീരു.”

രാധേച്ചി അതും പറഞ്ഞ് വീട്ടിലേക്ക് പോയി.

അവർ പറഞ്ഞത് ശരിയാ…പക്ഷേ തനിക്കിനിയും ശാലിനിയുടെ വേർപാട് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇനിയൊരിക്കലും അതിന് കഴിയുകയുമില്ല.

എങ്കിലും പാറു മോളുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കാതെ വയ്യ

മനസ്സിൽ ചില കണക്ക് കൂട്ടലുമായിട്ടാണ് അന്ന് അയാൾ ഉറങ്ങാൻ കിടന്നത്.

പിറ്റേന്ന് പാറു മോൾ സ്കൂൾ വിട്ട് വരുമ്പോൾ ഗയിറ്റിന് മുന്നിൽ അപരിചിതയായ ഒരു സ്ത്രീ നില്ക്കുന്നത് കണ്ടു.

അവൾ, സ്കൂൾ ബസ്സിൽ നിന്നിറങ്ങിയപ്പോൾ അവളുടെ ബാഗും ലഞ്ച് ബോക്സും വാങ്ങി ആ സ്ത്രീയാണ് പാറുമോളേ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയത്.

“ഹും…പേടിക്കണ്ടാ…മോളുടെ അച്ഛനാ ആന്റിയെ ഇങ്ങോട്ട് കൊണ്ട് വന്നത് ” 

ജിജ്ഞാസയോടെ തന്റെ മുഖത്തേക്ക് നോക്കുന്ന പാറു മോളെ നോക്കി, ഒന്നു പുഞ്ചിരിച്ചിട്ട് ആ സ്ത്രീ പറഞ്ഞു

“അതെന്തിനാ, എന്നിട്ട് അച്ഛൻ എവിടെ?”

അവൾ വീണ്ടും ചോദിച്ചു.

“അതോ, ഇനി മുതൽ മോളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഈ ആൻറിയാ”

അവർ, പാറു മോളുടെ മൂർദ്ധാവിൽ തടവിക്കൊണ്ട് പറഞ്ഞു

“ങ് ഹേ, അപ്പോൾ അച്ഛൻ ആന്റിയെ കല്യാണം കഴിച്ചോ?

പൊടുന്നനെയായിരുന്നു അവളുടെ ചോദ്യം.

“ഹേയ് ഇല്ല, ആന്റി…മോളുടെ ആയയാ.അതായത് മോള് സ്കൂളിന്ന് വരുമ്പോഴും പിറ്റേന്ന് സ്കൂളിലേക്ക് പോകുമ്പോഴുമൊക്കെ ആന്റി മോളോടൊപ്പം ഇവിടെ കാണും, ഇനിയെന്ത് ആവശ്യമുണ്ടേലും ആന്റിയോട് ചോദിച്ചാൽ മതീ ട്ടോ “

അവർ അവളെ കാര്യങ്ങൾ ബോധിപ്പിച്ചു

“ആന്റിയുടെ പേര് എന്തുവാ?

“എന്റെ പേര് മല്ലിക”

അപ്പോഴേക്കും സേതു ഓഫീസിൽ നിന്ന് വന്നു.

മല്ലിക, സേതുവിന് ചായകൊടുത്തിട്ട് അടുക്കളയിലേക്ക് പോയപ്പോൾ പാറുമോള് കേറി സേതുവിന്റെ മടിയിലിരുന്നു.

“അച്ഛാ ഈ ആൻറിയെ എവിടുന്ന് കിട്ടി അച്ഛാ?”

അവളുടെ ചോദ്യം കേട്ട് സേതു ചിരിച്ചു.

“ഹ ഹ ഹ ,അത് മോളെ ആ ചേച്ചി, അച്ഛന്റെ ഓഫീസിലെ സ്വീപ്പർ ജോലി ചെയ്യുന്ന മാധവി ചേച്ചീടെ അനുജത്തിയാ”

“അപ്പോൾ അവരുടെ കല്യാണം കഴിഞ്ഞതാണോ ?

“പിന്നേ..അവർക്ക് മോളെ പോലെ തന്നെ രണ്ട് പെൺകുട്ടികളുമുണ്ട്, പക്ഷേ അവരുടെ ഭർത്താവ് മരിച്ച് പോയതാ “

“അയ്യോ കഷ്ടം അല്ലേ അച്ഛാ, അപ്പോൾ, ആൻറി ഇവിടെ നിന്നാൽ രാത്രിയാകുമ്പോൾ ആന്റീടെ മക്കൾക്ക് പേടിയാവില്ലേ?

“ഇല്ല, അവരെ നോക്കാൻ അവരുടെ അപ്പൂപ്പനും അമ്മൂമ്മയുമുണ്ട്. ഇവിടെ, മോള് തനിച്ചല്ലേ അത് കൊണ്ട് മോൾക്ക് ഒരു കൂട്ടായി അച്ഛൻ വിളിച്ചോണ്ട് വന്നതാണ് ആന്റിയെ “

പിന്നെയും എന്തൊക്കെയോ സംശയങ്ങൾ, അവൾക്കുണ്ടായിരുന്നു അതൊക്കെ അവൾ ആന്റിയോട് ചോദിച്ച് മനസ്സിലാക്കി.

ദിവസങ്ങൾ കടന്ന് പോയി…

മല്ലിക വരുന്നത് വരെ അച്ഛനൊപ്പം കിടന്ന് ഉറങ്ങിയിരുന്ന പാറുമോൾ, ഒരു ദിവസം ആന്റിയോടൊപ്പം കിടന്ന് ഉറങ്ങണമെന്ന് വാശി പിടിച്ചു

പാറുവിന്റെ നിർബന്ധവും സേതുവിന്റെ അഭ്യർത്ഥനയും മാനിച്ച് മല്ലിക അന്ന് രാത്രി അവിടെ തങ്ങി.

മല്ലികയ്ക്ക് തന്റെ മക്കളെ പോലെ തന്നെയായിരുന്നു പാറുമോളും.

രാത്രിയിൽ, പലതരം കഥകൾ കേട്ട്, മല്ലികയുടെ ശരീരത്തിലൊട്ടി കിടക്കുമ്പോൾ പാറു മോൾ, അത് വരെ അനുഭവിക്കാത്ത, ഏതോ നിർവൃതിയിലായിരുന്നു.

ഒരിക്കൽ അവൾ ആന്റിയോട് ചോദിച്ചു. ഞാൻ അമ്മയെന്ന് വിളിച്ചോട്ടെയെന്ന്.

അത് കേട്ട മാത്രയിൽ മല്ലിക പാറു മോളെ വാരിപ്പുണർന്ന് കൊണ്ട് അവളുടെ കവിളിലും നെറ്റിയിലുമൊക്കെ ഉമ്മകൾ കൊണ്ട് മൂടി.

“നീയെന്റെ പൊന്നുമോളാ…ഞാൻ പ്രസവിച്ചില്ലെന്നേയുള്ളു. എങ്കിലും, എന്റെ മക്കളെ പോലെ തന്നെയാ നിന്നെയും ഞാൻ സ്നേഹിച്ചത്.”

അത് പറയുമ്പോൾ മല്ലികയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു

ഇതറിഞ്ഞ സേതു, മല്ലികയോട് ഒരു കാര്യം മടിച്ച് മടിച്ച് ചോദിച്ചു.

“മല്ലികേ…നിനക്ക് വിരോധമില്ലെങ്കിൽ എന്റെ മോളുടെ വിവാഹം കഴിയുന്നത് വരെയെങ്കിലും നീ അവളോടൊപ്പം ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം. കാരണം, ഒരമ്മയുടെ സ്നേഹം അവൾ അറിഞ്ഞതിപ്പോഴാണ്.”

അയാൾ അവളെ യാചനയേനോടെ നോക്കി.

“പക്ഷേ, അതെങ്ങനെ സാധിക്കും. അത്രയും വർഷങ്ങൾ, വിഭാര്യ നായ അങ്ങയുടെ കൂടെ വിധവയായ എനിക്ക് എത്ര നാൾ ഇങ്ങനെ മോളുടെ ആയ ആയിട്ട് നില്ക്കാൻ കഴിയും.

മോള് വളർന്ന് കഴിയുമ്പോൾ ആൾക്കാര്, ഓരോന്ന് ചോദിക്കില്ലേ, പിന്നെ മറ്റുള്ളവരുടെ സംശയങ്ങൾ തീർക്കാനേ നമുക്ക് നേരമുണ്ടാവു”

മല്ലിക തന്റെ സംശയം അയാളോട് പറഞ്ഞു

സേതുവിന് അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി. അയാൾ ആലോചനാ മഗ്നനായി.

“മല്ലികയ്ക്ക് എന്റെ ഭാര്യയായി അഭിനയിക്കാമോ? പകരമായി എന്റെ മകളുടെ വിവാഹ ദിവസം തന്നെ ഞാൻ മല്ലികയുടെ മക്കളുടെയും വിവാഹം നടത്തിത്തരാം.

നാട്ടുകാരെ ബോധിപ്പിക്കാനായി അമ്പലത്തിൽ വച്ച് ഒരു താലികെട്ട്. പക്ഷേ, ഈ വീട്ടിൽ നമ്മൾ തികച്ചും അന്യരായി ഇത് പോലെ തന്നെ രണ്ട് മുറികളിൽ കഴിയും

നമ്മുടെ മക്കളുടെ വിവാഹം വരെ ഈ രഹസ്യം മല്ലികയുടെ വീട്ടുകാരും എന്റെ മോളും മാത്രമറിഞ്ഞാൽ മതി. അവരുടെ കല്യാണം കഴിയുമ്പോൾ മല്ലികയ്ക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകാം. എന്ത് പറയുന്നു, സമ്മതമാണോ ?

സേതു പറഞ്ഞത് ആദ്യം ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നെ ഓർത്തപ്പോൾ അത് നല്ല കാര്യമാണെന്ന് മല്ലികയ്ക്ക് തോന്നി.

കാരണം തന്റെ വരുമാനം കൊണ്ട്, ഒരിക്കലും തന്റെ മക്കളെ നല്ല നിലയിൽ കെട്ടിച്ച് വിടാൻ കഴിയില്ല.

കുറച്ച് നാൾ മറ്റൊരാളുടെ ഭാര്യയായി അഭിനയിക്കുന്നത് കൊണ്ട് തനിക്കൊന്നും നഷ്ടപ്പെടാനുമില്ല. അത് കൊണ്ട് തന്റെ മക്കളുടെ ഭാവി രക്ഷപെടുന്നെങ്കിൽ അത് തന്നെയാണ് നല്ലത്.

“എനിക്ക് സമ്മതമാണ് സാർ”

മല്ലികയുടെ ഉറച്ച തീരുമാനമറിഞ്ഞപ്പോൾ സേതുവിനും സന്തോഷമായി.

അയാൾ ഉടൻ തന്നെ ശാലിനിയുടെ മാലയിട്ട ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് അവളോട് പറഞ്ഞു.

“നീ പറഞ്ഞിട്ടില്ലേ നമ്മുടെ മോളെ സന്തോഷവതിയായി, ഒരു കുറവും കൂടാതെ വളർത്തണമെന്ന്, അതിനാ അതിന് വേണ്ടി മാത്രമാണ് മറ്റൊരുവളുടെ കഴുത്തിൽ ഞാൻ താലികെട്ടുന്നത്, എങ്കിലും, നീ മാത്രമായിരിക്കും എന്നും എന്റെ പ്രാണസഖി “

ഭാര്യയുടെ ചിത്രത്തിന് മുന്നിൽ നിന്ന് കണ്ണീർ പൊഴിക്കുന്ന സേതുവിനെ കണ്ട്, മല്ലികയ്ക്ക് അയാളോട് ബഹുമാനം തോന്നി.

~സജിമോൻ തൈപറമ്പ്