അവിടെ തൂവെള്ള വസ്ത്രമണിഞ്ഞ് ഒരു മാലാഖയെ പോലെ ഷഫ്ന….

മൈലാഞ്ചിച്ചെടി

Story written by Saji Thaiparambu

================

തൂ ക്കി ലേ റ്റാ ൻ വിധിച്ച ജഡ്ജി, ഷഹീറിനോട് ചോദിച്ചു.

“അവസാനമായി നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ?”

പ്രതിക്കൂട്ടിലെ തഴമ്പിച്ച കൈവരിയിൽ, മുറുകെ പിടിച്ച് നില്ക്കുന്ന ഷഹീറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“അവിടുന്ന് കനിവുണ്ടായി എന്റെ ഒരാഗ്രഹം മാത്രം സാധിച്ച് തരണം”

വിതുമ്പിക്കൊണ്ടവൻ ജഡ്ജിയുടെ നേർക്ക് കൈകൂപ്പി

“എന്താണത്, പറയൂ “

ജഡ്ജിയോടൊപ്പം, അവിടെ കൂടിയിരുന്നവരും കാത് കൂർപ്പിച്ചു.

“എന്നെ തൂ ക്കു ന്നതിന് മുമ്പ് അവളുടെ ഖബറിനടുത്തൊന്ന് എനിക്ക് പോകണം.”

അത് കേട്ട് എല്ലാവരും ഒന്നമ്പരന്നു.

നഗരമധ്യത്തിൽ വച്ച് പട്ടാപ്പകൽ, അതി ക്രൂ ര മാ യി തന്റെ ഭാര്യയെ വെ ട്ടി നു റു ക്കി, മു റി ച്ചെ ടു ത്ത അവളുടെ ത ല യു മായി അടുത്തുള്ള പോലീസ് സ്റ്റേഷൻ വരെ നടന്നു പോയി കീഴടങ്ങിയ ക്രൂ ര ൻ.

അതായിരുന്നു അവനെ കുറിച്ച് എല്ലാവർക്കുമറിയാവുന്നത്..പക്ഷേ ഇപ്പോൾ എന്താ ഇങ്ങനൊരു മനം മാറ്റം.

ഉം ശരി, ഇവിടുന്ന് ജയിലിലേക്ക് തിരിച്ച് പോകുന്ന വഴി, പ്രതിയെ അയാളുടെ അന്ത്യാഭിലാഷം പോലെ ഖബറിടം കാട്ടികൊടുക്കുന്നതിന് ഈ കോടതി ഉത്തരവിടുന്നു.”

******************

ജയിലേക്കുള്ള റോഡരികിലുള്ള പള്ളിയിൽ തന്നെയാണ് ഷഹീറിന്റെ ഭാര്യ ഷഫ്നയെ ഖബറടക്കിയിരിക്കുന്നത്.

പോലീസുകാർ വിലങ്ങ് വച്ച കൈകളോടെ, അയാളെ പള്ളിക്കാട്ടിലെ കടലാമണക്കിൻ ശിഖരങ്ങൾ വകഞ്ഞ് മാറ്റി, മൈലാഞ്ചി കമ്പുകൾ ഇരുവശത്തായി കുത്തിയ ആ ഖബറിന്റെയടുത്തേക്ക് കൊണ്ട് നിർത്തി, എന്നിട്ട് കുറച്ചകലേക്ക് അവർ മാറി നിന്നു.

ഷഹീർ, ഷഫ്നയുടെ തലഭാഗത്തായി മുട്ടുകുത്തിയിരുന്നു.

“എന്നോട് ക്ഷമിക്കൂ ഷഫ് ന, ഒരു ദുർബല നിമിഷത്തിൽ എനിക്ക് നിന്നെ കൊ ല്ലേ ണ്ടി വന്നു. ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു. ഒരു പാട് വൈകി പോയെന്ന് അറിയാം. എന്നെ തൂ ക്കി കൊ ല്ലാ ൻ വിധിച്ചു. മരണത്തെ എനിക്ക് ഭയമില്ല. പക്ഷേ..നിന്റെ പൊരുത്തം, അതുണ്ടെങ്കിലെ എനിക്കിനി സമാധാനത്തോടെ മരിക്കാൻ കഴിയു. എന്നോട് ക്ഷമിച്ചൂന്ന് ഒന്ന് പറയൂ ഷഫ്നാ….”

കുട്ടികളെ പോലെ അയാൾ വാവിട്ടു കരഞ്ഞു.

“ഞാൻ ക്ഷമിച്ചാൽ മാത്രം, നിങ്ങൾക്ക് മനശ്ശാന്തി കിട്ടുമോ “

പെട്ടെന്നൊരു അശരീരി, കേട്ടയാൾ ഖബറിലേക്ക് ഉറ്റ് നോക്കി.

അവിടെ തൂവെള്ള വസ്ത്രമണിഞ്ഞ് ഒരു മാലാഖയെ പോലെ ഷഫ്ന.

അയാൾക്ക് അത്ഭുതമായി.

“കിട്ടും ഷഫ്ന, നീ ക്ഷമിച്ചൂന്ന് എന്നോട് പറഞ്ഞാൽ മാത്രം മതി”

അയാൾക്ക് ആവേശമായി.

“ശരി, ഞാൻ ക്ഷമിച്ചു. പക്ഷേ നമ്മുടെ മക്കളെ കുറിച്ച് നിങ്ങളോർത്തോ, അഞ്ചും, രണ്ടും വയസ്സുള്ള ആ കുരുന്നുകൾ അവരെ ഇനി ആര് സംരക്ഷിക്കും, സമൂഹത്തിന് മുന്നിൽ ത ള്ള യെ കൊ ന്ന ത ന്ത യുടെ മക്കൾ എന്ന മുദ്രയോടെ നിങ്ങളുടെ വൃദ്ധയും നിത്യരോഗിയുമായ ഉമ്മയോടൊപ്പം ഇനിയെത്ര നാൾ ജീവിക്കും, അവരുടെ കാലം കഴിഞ്ഞാൽ എന്റെ മക്കൾ എന്നെ പോലെ, അനാഥാലയത്തിലേക്ക് പോകേണ്ടി വരില്ലേ.”

അവളുടെ ചോദ്യം കേട്ട് ഇടിവെട്ടേറ്റവനെ പോലെ ഷഹീർ നിന്നു.

ഇത് വരെ താൻ ചിന്തിക്കാതിരുന്നൊരു കാര്യം.

ബാപ്പയില്ലാതെ, തന്നെ വളർത്താനുള്ള ബുദ്ധിമുട്ട് കൊണ്ടാണ്, ഉമ്മ ചെറുപ്പത്തിലെ തന്നെ, യതീംഖാനയിലാക്കിയത്. അന്നു മുതൽ താനുമൊരു അനാഥനെ പോലെയാണ് വളർന്നത്. അന്ന് മനസ്സിലുറപ്പിച്ച കാര്യമാണ് പിന്നീട് അനാഥയായ ഷഫ്നയെ കെട്ടാൻ ഇടയായത്.

“ഒന്ന് കൂടി ചോദിച്ചോട്ടെ എന്തിനായിരുന്നു നിങ്ങളെന്നെ വെ ട്ടി നു റു ക്കിയത്, നിങ്ങളുടെ കലി തീരും വരെ തല്ലിച്ചതച്ചാൽ പോരായിരുന്നോ, ഒരിത്തിരി ജീവൻ ബാക്കി വച്ചിരുന്നെങ്കിൽ എന്റെ മക്കളെ കണ്ടു കൊണ്ട് ഞാൻ ജീവിക്കില്ലാരുന്നോ? “

അവളുടെ ഓരോ ചോദ്യങ്ങളും കൂരമ്പുകളായി അയാളു ടെ നെഞ്ചിൽ തറച്ച് കൊണ്ടിരുന്നു.

“എന്ത് കുറവാണ് നിങ്ങൾക്ക് ഞാൻ വരുത്തിയിട്ടുള്ളത്,.സമയാ സമയം നിങ്ങൾക്ക് വെച്ച് വിളമ്പി തന്നില്ലേ, ഓരോ ദിവസവും നിങ്ങൾ കുടിച്ച് കൂ ത്താ ടി വരുമ്പോൾ നിങ്ങളുടെ ചീത്ത വിളിയും, മർദ്ദനവും ഞാൻ സഹിച്ചില്ലേ. പിന്നെ ഞാൻ ജോലിക്ക് പോയതാണോ നിങ്ങളെ ചൊടിപ്പിച്ചത്. അത് നിങ്ങളെ കൊണ്ട് ഒറ്റക്ക് മുന്നോട്ട് പോകാൻ കഴിയില്ലന്ന് എനിയ്ക്ക് ബോധ്യം വന്നത് കൊണ്ടല്ലേ…

വളർന്ന് വരുന്ന രണ്ട് പെൺകുട്ടികളല്ലേ നമുക്ക്…അവരുടെ ഭാവിയെ കുറിച്ചുള്ള ഉത്ക്കണ്ഠ ഉള്ളത് കൊണ്ടല്ലേ നിങ്ങളെ ധിക്കരിച്ച് ഞാൻ ജോലിക്ക് പോയത്.”

അത് പറയുമ്പോൾ അവൾ ഏങ്ങലടിച്ച് കരയുകയായിരുന്നു.

ശരിയാണ്, തന്റെ ഒടുക്കത്തെ സംശയമാണ് എല്ലാത്തിനും കാരണം. പിന്നെ ഒരിക്കൽ കൂടി ഷഫ് നയുടെ മുഖത്ത് നോക്കാനുള്ള ധൈര്യമില്ലാതെ കുനിഞ്ഞ മുഖവുമായി ഷഹീർ പോലീസുകാരുടെ അടുത്തേക്ക് നടന്നു.

അപ്പോൾ ഷഫ്നയുടെ കണ്ണീർ വീണ് ഖബറിലെ മൺകൂന നനഞ്ഞ് കുതിർന്നിരുന്നു.

~സജിമോൻ തൈപറമ്പ്