മഴയുള്ള രാത്രിയിൽ അവളെ വീട്ടിൽ കൊണ്ട് വിടാൻ സഹായിയോട് പറയുകയും ചെയ്തു….

ഭുവനേശ്വരി

Story written by Nisha Pillai

==================

ഒരിക്കൽ ഒരു ഗ്രാമത്തിൽ സുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ജനിച്ചപ്പോൾ അവൾ എന്നെയും നിങ്ങളെയും പോലെ നിഷ്കളങ്ക ആയിരുന്നു. എല്ലാവരും അവളെ സ്നേഹിച്ചു. അവൾ എല്ലാവരെയും സ്നേഹിച്ചു

“ഒരു പൂമ്പാറ്റയെ പോലെ ഒരു പെൺകുട്ടി”

കൗമാരത്തിൽ അവളൊരുവനെ സ്നേഹിച്ചു. അവളുടെ കാമുകൻ. പൂച്ചക്കണ്ണൻ, ആറടി പൊക്കക്കാരൻ, ചതുരാകൃതിയിൽ താടിയെല്ലോടു കൂടിയവൻ. ധീരനും തന്റേടിയുമായ ആ യുവാവ്.

അയാൾ അയൽഗ്രാമത്തിൽ നിന്ന് വന്നവൻ ആയിരുന്നു. ശില്പിയായ അവൻ അവൾക്കു മനോഹരമായ അവളുടെ രൂപം ഉണ്ടാക്കി കൊടുത്തു. അത് പോലെ മനോഹരമായ ജീവിതം സ്വപ്നം കണ്ടു അവൾ കഴിഞ്ഞു.

ഒരു ദിവസം പെട്ടെന്ന് അവനെ കാണാതായി. അവൾ മാസങ്ങളോളം അവനെ കാത്തിരുന്നു. അവൻ മടങ്ങി വന്നില്ല. അവൾ ഗ്രാമ തലവനെ കണ്ടു സഹായം ചോദിച്ചു. അവനെ കണ്ടെത്താൻ സഹായിക്കാമെന്ന് അയാൾ അവൾക്കു വാക്ക് കൊടുത്തു.

മഴയുള്ള രാത്രിയിൽ അവളെ വീട്ടിൽ കൊണ്ട് വിടാൻ സഹായിയോട് പറയുകയും ചെയ്തു. ആഹാരത്തിൽ മയങ്ങാൻ മരുന്ന് കലർത്തി നൽകി, ബോധം പോയപ്പോൾ അവൾ ഉപദ്രവിക്കപ്പെടുകയും ചെയ്തു

അവളെ ഗ്രാമ മധ്യത്തിൽ കൊണ്ട് കിടത്തുകയും നീചന്മാരായ എല്ലാ യുവാക്കളോടും അവളെ ഭോ ഗി ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

യുവാക്കന്മാരുടെ ഊഴം കഴിഞ്ഞപ്പോൾ വയസൻമാർക്കും പിന്നെ രോഗികളെയും അയാൾ ക്ഷണിച്ചു. എല്ലാവര്ക്കും അവസരം ലഭിച്ചപ്പോൾ അയാളും കൂട്ടാളികളും സ്ഥലം വിട്ടു. മഴയത്തു അവളുടെ തളർന്ന ശരീരവും കൂടെ അവളുടെ മനോഹര ശില്പവും മാത്രമായി.

ബോധം തെളിഞ്ഞു ഉണർന്ന യുവതിക്ക് തന്റെ അവസ്ഥ മനസിലാക്കുകയും, ര ക്തമൊലിക്കുന്ന തന്റെ ശരീരവും കയ്യിൽ ശില്പവും പിടിച്ചു അവൾ വേച്ചു  വേച്ചു ഗ്രാമ ക്ഷേത്രത്തിലേക്ക് കടന്നു.

അവിടുത്തെ കൂറ്റൻ വാതിൽ അവൾ തല കൊണ്ട് തല്ലി. കുറെ നേരം കഴിഞ്ഞപ്പോൾ പടുകൂറ്റൻ വാതിൽ തുറന്നു വന്നു. അവൾ ഉള്ളിലേക്ക് കയറി പോകുകയും ചെയ്തു. പിന്നെ ആരും അവളെ കണ്ടിട്ടില്ല. അവളുടെ ശിൽപം ഇപ്പോഴും അവിടെ പടിക്കെട്ടിൽ കാണാം

അവളെ പേടിച്ചു, (അതോ ചിലർക്കുണ്ടായ കുറ്റബോധമോ), പുരുഷന്മാർ അങ്ങോട്ട്  പോകാതെയായി. സ്ത്രീകൾക്ക് മാത്രമുള്ള ക്ഷേത്രമായി മാറി. പതിയെ പതിയെ അവൾ ഭുവനേശ്വരി ദേവിയായി മാറി.

ശ്രവണ മാസത്തിലെ വെളുത്തവാവ് ദിവസം. അവളുടെ മുറിവുകളിലൂടെ ര ക്തം ഒഴുകി അവളെ വിശുദ്ധയാക്കുന്ന ദിവസം…അന്നവൾ ഗ്രാമം ചുറ്റും രാത്രി മുഴുവൻ….അന്ന് രാത്രി അവൾ വികല മനസ്സുള്ള ജീവിക്കുന്ന പുരുഷ ആത്മാക്കളെ അവൾ തേടി പിടിക്കും…

ഗ്രാമം അവളെ ചീത്ത സ്ത്രീയെന്ന വിളിച്ചു, ഞാൻ അവളെ “വിശുദ്ധയെന്നും”

മറ്റുള്ള ദിവസങ്ങളിൽ ഒരിക്കൽ കൈവിട്ടു പോയ സ്നേഹവും കരുതലും പ്രതീക്ഷിച്ചു നെടുവീർപ്പോടെ അവൾ ക്ഷേത്ര പടിക്കെട്ടിൽ അവൾ ഇരിക്കാറുണ്ട്. പ്രണയിക്കും തോറും കൂടുതൽ പ്രണയിക്കുന്ന മനുഷ്യമനസ്സിനെ പോലെ. കടലോളം സ്നേഹിച്ചിട്ടും അവളെ വിട്ടുപോയ കാമുകന് വേണ്ടി കാത്തിരുപ്പു.

അവളുടെ പ്രണയത്തെ പോലെ അവളും അനശ്വരയായി…..

~നിശീഥിനി