എല്ലാ ആണുങ്ങളും ഇങ്ങനാണ് കെട്ടിയ പെണ്ണിന്റെ ശരീരം എരിഞ്ഞു തീരും മുമ്പേ അടുത്തത് തേടിപോകും…

Story written by Sumayya Beegum T A

===================

നോക്കിക്കോ ഇങ്ങനെ തുടങ്ങിയാൽ ഞാൻ ചാകും.

ചത്താൽ കൊണ്ടു കുഴിച്ചിടും.

അത്രേയുള്ളൂ.

പിന്നെ വെച്ചോണ്ടിരുന്നാൽ നാറില്ലേ?

എന്നെ എന്റെ നാട്ടിൽ അടക്കിയാൽ മതി.

നിങ്ങടെ നാട്ടിൽ വേണ്ട.

ഓഹ് സമ്മതം അത്രേം സമാധാനം.

ദുഷ്ടനാണ് നിങ്ങൾ.

അതെ.

എല്ലാ ആണുങ്ങളും ഇങ്ങനാണ് കെട്ടിയ പെണ്ണിന്റെ ശരീരം എരിഞ്ഞു തീരും മുമ്പേ അടുത്തത് തേടിപോകും.

നിർത്ത് ക്ഷമയുടെ നെല്ലിപ്പലക കണ്ടു. ഇന്ന് വീട്ടിൽ വന്നുകഴിഞ്ഞു മിണ്ടിയില്ല എന്ന് പറഞ്ഞോണ്ട് ലോകത്തു എല്ലാ പെണ്ണുങ്ങളുടെയും സ്ഥിരം പല്ലവിയുമായി തുടങ്ങിയിരിക്കുവ.

നേരിട്ട് രണ്ടു പെണ്ണുങ്ങൾ കണ്ടാൽ മൂന്നാമത്തവളുടെ കുറ്റം പറയും പക്ഷേ കെട്യോന്മാരുടെ മണ്ടേൽ കേറാൻ എല്ലാം ഒറ്റ കെട്ട.

അതെങ്ങനെ തനിക് അറിയാം?

വേറെ വല്ല സെറ്റ് അപ്പും ഉണ്ടോ?

ഉണ്ട് എന്റെ അമ്മായിഅമ്മ.

ദേ എന്റെ അമ്മയ്ക്ക് വിളിക്കരുത്.

നിന്റെ അമ്മൂമ്മ. ഒന്നു പോടീ. അല്ലെങ്കിൽ തന്നെ നിന്നോടൊക്കെ എങ്ങനെ മിണ്ടാൻ തോന്നുക. മനുഷ്യനുള്ള താല്പര്യമുള്ള എന്തേലുമുണ്ടോ പറയാൻ?  കഞ്ഞി വെച്ചതും തുണി അലക്കിയതും അല്ലാതെ വേറെ എന്തേലും പറയാനുണ്ടോ?

ഉണ്ട് നാളെ പാലിന്റെയും പത്രത്തിന്റെയും പൈസ കൊടുക്കണം പിന്നെ ചിട്ടിക്കാരനു കൊടുക്കാൻ അഞ്ഞൂറ് വേണം.

ആ എന്നാ ഇനി ഞാൻ ഉറങ്ങിക്കോട്ടെ.

കിടന്ന പാടെ കൂർക്കം വലിച്ചുറങ്ങുമ്പോൾ തട്ടി എഴുന്നേൽപ്പിച്ചു നിങ്ങൾക് എന്നോട് ഒരു സ്നേഹവുമില്ല എന്ന് വീണ്ടും തുടങ്ങും.

പിന്നെ അടിക്കാൻ കൈവീശുമ്പോൾ മിണ്ടാതെ മോങ്ങി കിടന്നുറങ്ങിക്കൊള്ളും.

പാലും പത്രവും പതിവായി വരുത്തുന്നത് നിർത്തിയ വീട്ടിൽ അടുക്കും ചിട്ടയുമില്ലാതെ നിരന്നുപോയ ജീവിതത്തിലേക്ക് ഇന്ന് വേറൊരു പെണ്ണ് കേറി വരുന്നു.

തള്ളക്കിളി പോയപ്പോൾ തൊട്ട് ഭയം മാത്രം നിഴലിച്ച കുഞ്ഞുകണ്ണുകളിൽ സന്തോഷമോ സങ്കടമോ ഇല്ല നിർവികാരത മാത്രം.

രാത്രിയിൽ റൂമിലേക്ക് കേറിവന്ന സ്ത്രീ രൂപത്തെ ആദ്യത്തെ അകൽച്ച വികാരമൂർച്ചയിൽ ഒന്നായി തീർത്തപ്പോൾ ദാഹം മൊത്തം ശരീരത്തിനായിരുന്നു.

പുതിയ പെണ്ണ്  ഉറങ്ങിയപ്പോൾ മക്കളുടെ റൂമിലേക്ക് ചെന്നു.

കുഞ്ഞുമോളുടെ കയ്യിൽ അവളുടെ ഫോട്ടോ.

തന്റെ ആദ്യഭാര്യയുടെ….

ഇപ്പോളും അവൾക്കു കൊതിയാണ് എന്നോട് മിണ്ടാൻ, അടുത്തിരിക്കാൻ.
ആ ഫോട്ടോ പതിയെ മോളുടെ അടുത്തുനിന്നും കയ്യിൽ എടുക്കവേ നെഞ്ചു പൊട്ടിപ്പോയി.

തൊട്ട് മുമ്പ് അനുഭവിച്ച സുഖങ്ങളൊക്കെ അവളുടെ നോട്ടത്തിനു മുന്നിൽ ഈറനായി.

ആ ഫോട്ടോ നെഞ്ചോട് ചേർത്ത് മക്കളുടെ അടുത്ത് കിടക്കുമ്പോൾ അവളെ മാത്രേ ഓർമ്മ വന്നുള്ളൂ.

നിനക്ക് പകരമാവില്ല പെണ്ണേ ആരും.

മനുഷ്യനല്ലേ ഒറ്റപ്പെടലിൽ പലതും മോഹിച്ചുപോയി എങ്കിലും പ്രാണൻ പിരിയും വരെ നീ കാണും ഈ നെഞ്ചിൽ. മാപ്പ്.

എനിക്ക് വേണ്ടി ഏതോ ലോകത്തു ഇപ്പോഴും കൊതിയോടെ കാത്തിരിക്കുന്ന എന്റെ പെണ്ണേ…

എന്തിനാണ് കരയുന്നത്?

പുതിയ പെണ്ണ് മക്കളുടെ റൂമിൽ വന്നതറിഞ്ഞില്ല.

എനിക്ക് എനിക്ക് അവളെ ഓർമ്മ വന്നു.

അതല്ലേ യഥാർത്ഥ സ്നേഹം അങ്ങനെ മറക്കാൻ പറ്റുമോ ഈ മക്കളുടെ അമ്മയെ. എല്ലാം മറക്കാൻ പറയില്ല എങ്കിലും ആശ്വസിപ്പിക്കേണ്ടത് എന്റെ കടമയല്ലേ?

ഇന്നൊരു ദിവസം ഞാൻ ഈ റൂമിൽ കിടക്കട്ടെ നീ പൊക്കോളൂ എന്ന് പറയാൻ നാവു കൊതിച്ചെങ്കിലും ഞാൻ കാരണം ഇനി ഒരു പെണ്ണ് കൂടി പരിഭവങ്ങളും പരാതികളുമായി രാവ് വെളുപ്പിക്കരുത് എന്നുറപ്പിച്ചു ഞാൻ എഴുന്നേറ്റു.

കിടക്കയിൽ നെഞ്ചിൽ തല വെച്ച് പുതിയ പെണ്ണ് ഉറങ്ങുമ്പോൾ തലയണ കീഴിലെ അവളുടെ ഫോട്ടോ എടുത്തു ഞാൻ ഉമ്മ വെച്ചു.

പിറ്റേന്ന് രാവിലെ പള്ളിക്കാട്ടിൽ ചെന്നു ഒരു മൈലാഞ്ചി ചെടി കൂടി നടുമ്പോൾ മൈലാഞ്ചി ഏറെ ഇഷ്ടമുള്ള അവളുടെ കണ്ണിൽ അസൂയ എരിഞ്ഞെങ്കിലും പിന്നെയവൾ വിങ്ങിക്കരഞ്ഞു.

മരിക്കുന്നതിന് തൊട്ടു മുമ്പ് അവൾ പറഞ്ഞു മനുഷ്യ ഞാൻ ചുമ്മാ പറഞ്ഞതാ എന്നെ നിങ്ങടെ നാട്ടിൽ തന്നെ അടക്കിയാൽ മതി.

നിങ്ങള് പള്ളിയിൽ വരുമ്പോ എന്നേം കൂടി കണ്ടിട്ട് പോകുമല്ലോ എനിക്ക് എപ്പോളും കാണാല്ലോ എന്ന്.

ആ മീസാൻ കല്ലിനെ തലോടി അയാൾ നടന്നു അനിവാര്യമായ പുതിയ ജീവിതത്തിലേക്ക്.

(ദാമ്പത്യത്തിൽ നാം എത്ര സാർത്ഥരാണ് എന്റെ മാത്രം എന്നൊരു ചിന്ത മാത്രം പക്ഷേ സത്യത്തിൽ അതെത്ര മിഥ്യയാണ് ഒരു സോപ്പ് കുമിള പോലെ അലിഞ്ഞുപോകുന്നത്. അപ്പോൾ എല്ലാം ഒരു നാടകമല്ലേ? എല്ലാരും അഭിപ്രായങ്ങൾ കുറിക്കുക. അറിയാൻ വേണ്ടിയാണു യഥാർത്ഥ പ്രണയത്തിന്റെ നിർവ്വചനം )