കനൽ പൂവ് ~ ഭാഗം – 02, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

മാലതി.. ടി.. മാലതി…

എഴുന്നേൽകടി… എന്തൊരു ഉറക്കമാണിത്..കല്യാണി അവളെ തട്ടിഉണർത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു..

ഒരു സ്വപ്‌നത്തിൽ എന്നപോലെ മാലതി മിഴികൾ തുറന്നു. എന്ത് പറ്റിയെടി നിനക്കു. എന്തേലും വയ്യേ.. സാധാരണ ഈ സമയം ഒന്നും കിടന്നുറങ്ങില്ലലോ പിന്നെ നിനക്ക് എന്ത് പറ്റി..

ഒന്നുമില്ലെടി വെറുതെ ഒന്ന് കിടന്നത്. അറിയതെ ഉറങ്ങി പോയി..

ഞാൻ വരുമ്പോൾ നീ എന്തൊക്കെയോ പിച്ചും പേയും പറയുവാ..എന്താടി പനി വല്ലതും ഉണ്ടോ. ചോദ്യത്തിനൊപ്പം കല്യാണി തന്റെ കൈ മാലതിയുടെ നെറ്റി മേൽ വെച്ചു നോക്കി..

ഹേയ്.. പനി ഒന്നും ഇല്ല..

നിന്നെ തിരക്കി ആ ജമീല മാഡം നടക്കുന്നുണ്ടായിരുന്നു. ഇനി പുള്ളിക്കാരി വല്ല വഴക്കും പറഞ്ഞോ..

ഒന്നും ഇല്ലേടി.. ഞാൻ എന്തോ ഷീണം തോന്നി കിടന്നതാ..

അല്ല പുള്ളിക്കാരി എന്തിനാ നിന്നെ തേടി നടന്നു..

അത്..എന്നെ ശിക്ഷ വിമുകതയാക്കി എന്ന് പറയാൻ.. നിന്നെയും.. ഈ ജയിലഴികളെയും വിട്ട് എനിക്ക് പോകാൻ സമയമായി എന്നോർമിപ്പിക്കാൻ..

അത് കേട്ടതും കല്ല്യാണിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. അപ്പോൾ നീ പുറം ലോകത്തേയ്ക്കു ഇറങ്ങുകയാണോ..ഈ ഇരുണ്ട ഇരുമ്പ് അറയ്ക്കുള്ളിൽ നിന്നും… പ്രകാശത്തിന്റെ ലോകത്തേയ്ക്ക്

ഞാൻ പലപ്പോഴും ഓർക്കാറുണ്ട് അങ്ങനെ ഒരു ദിവസത്തിനായി. പുറം ലോകത്തെ മായാ കാഴ്ചകൾ. ഒരു ചങ്ങല കണ്ണികളുടെയും ബന്ധനമില്ലാതെ ആസ്വദിക്കാൻ.

എന്റെ അമ്മയുടെ മടിയിൽ തലവെച്ചൊന്നുറങ്ങാൻ.. കൂടപ്പിറപ്പുകളോട് തല്ല് കൂടാൻ..
എന്റെയൊക്കേ സ്വപ്‌നങ്ങൾ ഈ ഇരുണ്ട തടവറയിൽ തന്നെ തീരും..

നിനക്കു എന്തായാലും ആ ഭാഗ്യം ഉണ്ടായല്ലോ.. എനിക്ക് സന്തോഷമായി മാലതി..

എന്തു ഭാഗ്യമാണ് കല്യാണി.. പുറത്തിറങ്ങിയാൽ നമ്മളെപ്പോലുള്ളവർ എങ്ങനെ ജീവിക്കും.. ഒരു ജയിൽ പുള്ളിയെ ആരാ വീട്ടിൽ കേറ്റുന്നത്.. പേടിയോടെ അല്ലാതെ ആരെങ്കിലും നമ്മുടെ സമീപിക്കുമോ…

പരിഹാസത്തോടെ അല്ലാതെ ആരെങ്കിലും ഒരു വാക്കുരിയാടുമോ.. നമ്മളെപ്പോലുള്ളവർക്ക് എന്നും ഈ ജയിൽ തന്നെയാണ് സുരക്ഷിതം..

നീ പറഞ്ഞത് ശരിയാണ് മാലതി.. ഇപ്പോഴാണ് ഞാനും ഇക്കാര്യമൊക്കെ ഓർക്കുന്നത്.. നമ്മളൊക്കെ പുറത്തിറങ്ങുന്നത് ആർക്കുവേണ്ടിയാണ്..

ആരെ രക്ഷിക്കാൻ ആണോ നമ്മൾ ഈ കുറ്റവാളിയുടെ വേഷം കെട്ടി ഇതിന്റകത്ത് വന്നത്.. അവരായിരിക്കും നമ്മളെ ആദ്യം തള്ളി പറയുക.. എന്തോ ഓർത്തിട്ട് എന്നപോലെ കല്യാണി ഒരു നിമിഷം നിശബ്ദയായി..

നിനക്കറിയുവോ മാലതി ഞാനെങ്ങനെയാണ് ഈ തടവറയ്ക്കുള്ളിൽ എത്തപ്പെട്ടതെന്ന്.. അച്ഛനും അമ്മയും അനിയനും അനിയത്തിയും അടങ്ങുന്ന ഒരു കുടുംബമായിരുന്നു എന്റേത്..

ഉള്ളതിൽ സ്വർഗ്ഗം ചമച്ചു ജീവിച്ചവർ.. പെട്ടെന്ന് ഒരു ദിവസം അച്ഛൻ പോയതോടെയാണ്.. ജീവിതം എന്തെന്ന് ചോദ്യത്തിന് മുമ്പിൽ പകച്ചു പോയത്.. അവിടുന്ന് അങ്ങോട്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന അമ്മയ്ക്കൊപ്പം കൂടി

പഠിക്കാൻ മിടുക്കി ആയിരുന്നിട്ടും സ്വന്തം.. പഠിപ്പ് ഉപേക്ഷിച്ച് കൂലിപ്പണിക്ക് ഇറങ്ങി.. വിശന്നു കരയുന്ന അനിയന്റെ അനിയത്തിയുടെ മുഖം മാത്രമായിരുന്നു ധൈര്യത്തിന് കൂടെയുള്ളത്..

ആ ധൈര്യം കൈകൾക്കും കാലിനും മനസ്സിനും കരുത്തേഴുമ്പോൾ.. ഏത് ജോലിയും എന്റെ മുന്നിൽ നിഷ്പ്രഭമായി.. പക്ഷേ ഒരു ദിവസം അമ്മ കൂടി തളർന്നു വീണതോടെ വിധി വീണ്ടും എന്നെ തോൽപ്പിച്ചു..

എങ്കിലും തോൽക്കാൻ എനിക്ക് മനസ്സില്ലായിരുന്നു.. എന്നെക്കൊണ്ട് പറ്റുന്ന പണിയെല്ലാം ഞാൻ ചെയ്തു.. രാത്രിയിൽ വീട്ടിൽ ഇരുന്ന് തുന്നൽ പണിയും.. ഇതൊക്കെ എങ്ങനെ പഠിച്ചു എന്ന് ചോദിച്ചാൽ..

ആവശ്യക്കാരന് ഔചിത്യം ഇല്ലെന്ന് പോലെ.. എല്ലാം എന്റെ കൈയ്ക്കും മനസ്സിനും വഴങ്ങിതരുകയായിരുന്നു..

ഒരു ദിവസം അമ്മയ്ക്ക് അസുഖം കൂടിയപ്പോൾ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി അത്യാവശ്യമുള്ള സാധനങ്ങൾ എടുക്കാൻ വന്നതായിരുന്നു ഞാൻ..

വാതിൽ തുറന്ന അകത്തു കയറിയ ഞാൻ കണ്ടത് എന്റെ അനിയത്തിയുടെ മേൽ പടർന്നു കയറാൻ ശ്രമിക്കുന്ന ഒരുത്തനെയാണ്.. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.. ദേഷ്യവും,സങ്കടവും അപമാനവും കൂടെ ചേർന്ന് സമനില തെറ്റിയ ആ നിമിഷത്തിൽ..

എന്റെ കണ്ണുകളിൽ ഉടക്കിയത്..ഒരു ഇരുമ്പ് വാക്കത്തിയിൽ ആയിരുന്നു.. പിന്നെ ഒന്നും ആലോചിച്ചില്ല അത് ചെന്നെടുത്ത്.. അവന്റെ മേലെ ആഞ്ഞ് വെട്ടി.. നിലവിളിക്കൊപ്പം ചീന്തിയരക്ത തുള്ളികൾ എന്റെ മുഖത്ത് ആകെ പടർന്നു ..

ഒരു ഉന്മാദിനിയെ പോലെ ഞാൻ അവന്റെ നേർക്ക് വീണ്ടും വീണ്ടും ആ ഇരുമ്പ് വാക്കത്തി വീശി.. അയാളുടെ അവസാനത്തെ പിടച്ചിൽ നിൽക്കുന്നത് വരെ..

സ്ഥലകാലബോധം വന്നപ്പോൾ. ആ മുറിയുടെ ഒരറ്റത്ത് പേടിച്ചു നിൽക്കുന്ന അനിയത്തിയെ കണ്ടു. അവളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കാൻ കൈകൾ നീട്ടിയ എന്റെ നേർക്ക് അവൾ അലറി വിളിച്ചു..

തൊടരുത് എന്നെ നിങ്ങൾ..
എനിക്ക് നിങ്ങളെ പേടിയാ… നിങ്ങൾ കൊല്ലും.. എല്ലാരെയും കൊല്ലും എന്നെയും കൊല്ലും.. എന്റെ രാജേഷേട്ടനെ നിങ്ങൾ കൊന്നു.. എന്റെ സ്വപ്നങ്ങൾ തകർത്തു..

അവളുടെ വാക്കുകൾ എന്റെ ചെവിയിൽ ഇരുമ്പുരുക്കി ഒഴിക്കുന്ന വേദനയോടെയാണ് വന്ന പതിച്ചത്.. വാക്കുകൾ പുറത്തുവരാൻ ആവാതെ നാവ് ബന്ധിപ്പിക്കപ്പെട്ടിരുന്നു..

എങ്കിലും ഇടറിയ വാക്കുകളായി എന്റെ ശബ്ദം പുറത്തേക്ക് വന്നു മോളെ നീ..ഇത്.ഇത് നിന്റെ

അതെ ഇത് ഞാൻ സ്നേഹിച്ചിരുന്ന എന്റെ.. രാജേഷ് ഏട്ടൻ നിങ്ങൾ കൊന്നു കളഞ്ഞില്ലേ

ഇരുമ്പ് കൂടം കൊണ്ട് തലയ്ക്കടിയേറ്റ പോലെ. ഞാനൊന്നു പിടഞ്ഞു..

നിലത്തു വീഴുമെന്ന് തോന്നിയ നിമിഷം ഞാൻ അവളുടെ നേരേ പ്രതീക്ഷയോടെ കൈകൾ നീട്ടി..

അടുത്ത് വരരുത് എനിക്ക് നിങ്ങളെ പേടിയാ…

മോളെ ഞാൻ..എന്ന് പറഞ്ഞു തീരും മുൻപേ അയ്യോ കൊല്ലാൻ വരുന്നേ എന്ന് നിലവിളിയോടെ അവൾ പുറത്തേക്ക് ഓടിപ്പോയി..

ഇന്നലെവരെ എനിക്കൊപ്പം കടന്നില്ലെങ്കിൽ ഉറക്കം വരില്ല എന്ന് പറഞ്ഞു കൊഞ്ചിയവളാണ് ഇന്ന് എന്നെ പേടിയാണെന്ന് പറഞ്ഞു. നിലവിളിച്ചു പുറത്തേക്കു ഓടുന്നത്

ഏതാനം നിമിഷങ്ങൾ കൊണ്ട് ഞാൻ അത്രമേൽ അവൾക്ക് അന്യയായി മാറിയോ. പേടിയോടെ ചുറ്റും നോക്കിയ എനിക്ക് തൊട്ടുമുൻപിലുള്ള ക്കണ്ണാടിയിൽ എന്റെ പ്രതിരൂപം കണ്ടു ഞാൻ പോലും അല റിവിളിച്ചു പോയി..

രക്തത്തിൽ കുളിച്ചു നിൽക്കുന്ന.. ഒരു രൂപം.. നിലത്ത് കിടക്കുന്ന രക്തം വാർന്നൊഴുകുന്ന ജീവനറ്റ മാംസപിണ്ഡം.. ചെയ്തുപോയ ക്രൂരതയുടെ ഭീകരത ആ നിമിഷമാണ് എനിക്ക് പോലും ബോധ്യമായത്..

രക്തത്തിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറിയപ്പോൾ അലറി വിളിച്ച് ഞാൻ ആ വെറും നിലത്തേക്ക് ഇരുന്നു പോയി .

ആരെയും നേരിടാൻ ആകാത്ത വിധം ദുർബലമായി പോയ ഞാൻ എന്റെ കാൽമുട്ടുകളിൽ മുഖം അമർത്തി.. ഈ ലോകത്തിനോട് തന്നെ ഒളിച്ചിരിക്കുമ്പോലെ..

നിമിഷങ്ങൾ കൊണ്ട് എന്റെ വീടും പരിസരവും ആൾക്കാരുടെയും പോലീസിന്റെയും, ശബ്ദം കൊണ്ട് നിറഞ്ഞു..

സഹിക്കാനാവാത്ത വിധം ദുഃഖഭാരം എന്നോ തലയിൽ ഏറ്റിയതുകൊണ്ടാണ് എന്റെ ബോധം പോലും എന്നിൽ നിന്നും മറഞ്ഞു പോകാത്തത്..

നിയമ നടപടികൾക്ക് ശേഷം കൈവിലങ്ങ് ചാർത്തി പോലീസിന്റെ അകമ്പടിയോടു തല കുനിച്ചു മുന്നോട്ടു നടക്കുമ്പോൾ.. ആരിൽ നിന്നും ഒരു വാക്കും ഞാൻ കേട്ടില്ല..

എന്നെക്കാൾ ഏറെ എന്നെ അറിയുന്ന എന്റെ നാട്ടുകാർ അവർക്കു മുന്നിൽ. ഒരു കുറ്റവാളിയായി ഞാൻ.

കല്ലൂ.. ആർദ്രമായ ആ സ്വരം.. ഹൃദയത്തിൽ പ്രകമ്പനം കൊണ്ടു..

എന്റെ പ്രിയപ്പെട്ടവൻ..
മുഖം ഉയർത്തി നോക്കാൻ ഞാൻ വല്ലാതെ ഭയപ്പെട്ടു..ദേഹം തളരുന്നപോലെ.

ആ മിഴികളെ നേരിടാനുള്ള ശക്തി എനിക്കില്ലായിരുന്നു.. എന്റെ എല്ലാം ദുഖത്തെയും ഞാൻ നേരിട്ടത്..

അകലെആണെങ്കിലും എനിക്കായി ഒരാൾ ഉണ്ടെന്ന തോന്നലിൽ ആയിരുന്നു ആ ഒരു തോന്നൽ മാത്രം മതിയാരുന്നു.. എനിക്ക് അതിജീവിക്കാൻ..

എല്ലാം.എല്ലാം നിമിഷങ്ങൾ കൊണ്ട് അന്യമായി പോയപോലെ..

തലകുമ്പിട്ടു മുന്നോട്ട് തന്നെ നടന്നു.. പക്ഷേ ശക്തമായി മിടിക്കുന്ന ഹൃദയം.. ആ മിഴികളെ അവഗണിക്കാൻ എന്നെ സമ്മതിച്ചില്ല… ഞാൻ അറിയാതെ മുഖമുയർത്തിനോക്കി പോയി

ആദ്യം കണ്ടത് ആ നിറഞ്ഞ മിഴികൾ ആയിരുന്നു.. അതിൽ തന്നെ ഉണ്ടായിരുന്നു ആ മനസ്സ് അനുഭവിക്കുന്ന വേദന..

പിന്നീടുള്ള എന്റെ ദിവസങ്ങളിൽ എന്റെ എന്റെ ഉറക്കം കെടുത്തിയതും ആ മിഴികൾ തന്നെയായിരുന്നു..

പിന്നീട് നീ നിന്റെ വീട്ടുകാരെ ആരെയും കണ്ടിട്ടേയില്ലേ കല്യാണി മാലതി ചോദിച്ചു.

കോടതിയിൽ വെച്ച് കണ്ടിരുന്നു.. ഞാൻ ഏറെ സ്നേഹിച്ച എന്റെ അനിയത്തി തന്നെയാണ് എനിക്കെതിരെ ആദ്യം സാക്ഷി പറഞ്ഞത്..ഞാൻ സ്വയം കുറ്റം ഏറ്റിരുന്നുവെങ്കിലും.. അവളുടെ വാക്കുകൾ എന്റെ ഹൃദയത്തെ കീറിമുറിച്ചിരുന്നു..

എന്റെ കൈവിരൽ തുമ്പു പിടിച്ചു നടന്നിരുന്ന കുഞ്ഞ് അവൾക്ക് ഞാൻ ശത്രുവായിമാറി..അതുവരെ ഞാൻ ചെയ്തതൊക്കെ വെറുതെ ആയിപ്പോയല്ലോ എന്നുള്ള വേദന മാത്രമേ എനിക്കുള്ളൂ..

ആ വിഷമം അനുഭവിച്ചറിയുന്ന പോലെ കല്ലായാണി ഒരു നിമിഷം ദീർഘശ്വാസം എടുത്തു..

ആ വേദന എല്ലാം ഞാൻ മറന്നത് മാല തി വന്നതിൽ പിന്നെയാണ്
പക്ഷേ നീയും കൂടെ പോയാൽ ഞാൻ ഇനി ഈ സൈലിൽ തനിച്ചായില്ലേ.. ആരോരുമില്ലാത്ത എനിക്ക് നീ ആരൊക്കെയോ ആയിരുന്നു.. ആ നിന്നെ വിട്ടു പിരിയുന്ന ഓർക്കുമ്പോൾ തന്നെ നെഞ്ചു പൊട്ടുന്നു..

കല്യാണി ഒരേങ്ങലോടെ.. മാലതിയുടെ തോളിലേക്ക് ചാഞ്ഞു..

അൽപ്പനേരത്തിനുശേഷം കല്യാണി പറഞ്ഞു എഴുന്നേറ്റു വാ… ചോറുണ്ണാൻ സമയമായി. ഞാൻ നിന്നെ കഴിക്കാൻ വിളിക്കാൻ വന്നതാണ്.സമയത്തു ചെന്നില്ലെങ്കിൽ അറിയാമല്ലോ… ആ സൂസൻ മാഡത്തിന്റെ നാവ്..അവരുടെ വായിലെ മൊത്തം കേൾക്കേണ്ടി വരും.

മാലതി മനസില്ല മനസോടെ എഴുന്നേറ്റ്.. കല്യാണിക് പിന്നാലെ പോയി

ആഹാരത്തിനു മുമ്പിലിരിക്കുമ്പോളും അവൾക്ക് ഒരു വറ്റ് പോലും കഴിക്കാനായില്ല…

സഹതടവുകാരെല്ലാം അപ്പോഴേക്കും അറിഞ്ഞു കഴിഞ്ഞിരുന്നു . ഓരോരുത്തരായി അവരുടെ സന്തോഷം പ്രകടിപ്പിച്ചു..

നിർവികാരതയോടെ അവയെല്ലാം ഏറ്റുവാങ്ങി തിരികെ സെല്ലിലെത്തി…കിടക്ക വിരിച്ചു കിടന്നു..

ഇനിയെന്ത്… മുന്നിൽ ഒരു ശൂന്യതയാണ്..

ഇവിടെ നിന്നിറങ്ങിയ ഇനി എങ്ങോട്ട് പോകും..

ആരെങ്കിലും എനിക്ക് അഭയം തരാൻ തയ്യാറാകുമോ.

കഴിഞ്ഞ കാലങ്ങൾ ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തുമ്പോൾ മനസ്സ് ചുട്ടപൊള്ളുന്ന പോല…

നിസ്സഹായതയുടെ തുരുത്തിൽ അകപ്പെട്ട് പോയപോലെ.. മാലതി ശൂന്യതയിലേയ്ക്കു മിഴികൾ നീട്ടി..

തുടരും

ബിജി അനിൽ