നഗരത്തിൽ ജീവിക്കുമ്പോഴും മനസ്സിൽ താലോലിച്ച ഒരു സ്വപ്‌നമായിരുന്നു, ഇങ്ങനെ ഒരു സ്ഥലവും അവിടുന്നുള്ള ഒരുകുട്ടിയും…

Story written by Latheesh Kaitheri

===========

വീട്ടിലേക്കു ഒരുകൂട്ടര് പോയിട്ടുണ്ടല്ലോ, എന്താ വല്ല പെണ്ണ്കാണൽ കൂട്ടരു  ആണോ ?

അതെന്നെ ചേച്ചിയെ,,എനിക്ക് താല്പര്യം ഒന്നുമില്ല

അതെന്താടീ,,പ്രായം പത്തു ഇരുപത്തഞ്ചായില്ലേ,,ഇപ്പോളല്ലെങ്കില് പിന്നെ എപ്പോഴാണ് ഇതൊക്കെ ?

എനിക്ക് കല്യാണം ഒന്നും വേണ്ട ചേച്ചി, എനിക്ക് ഈ കായലും നിങ്ങളെയൊന്നും ഉപേക്ഷിച്ചു എവിടേക്കുപോകാനും താല്പര്യമില്ല

അതൊക്കെ വേണം മോളേ എല്ലാം അതാതിന്റെ സമയത്തു തന്നെ നടക്കണം, അല്ലെങ്കിൽ ത ന്തയും ത ള്ളയും പോയിക്കഴിഞ്ഞാൽ ഈ കായലിന്റെ പരപ്പും നോക്കി ഇരിക്കേണ്ടി വരും

ശരി ചേച്ചി ഞാൻ പോയിവരാം,,ബാക്കി വിശേഷം പിന്നെ പറയാം

വീട്ടിലേക്ക്‌ കയറുമ്പോൾ തന്നെ കാണാം അകത്തു കാര്യമായ ചർച്ച നടക്കുകയാണ്,,എല്ലാം ഉറപ്പിച്ചമട്ടാണ്…

നിയന്താ വൈകിയത്,,ഇന്നേ കിട്ടിയുള്ളോ നിന്റെ കൂട്ടുകാരിയുടെ കല്യാണത്തിനുകൂടാൻ? അവര് വന്നിട്ട്  എത്ര സമയമായീന്നോ കാത്തിരിക്കുന്നു

അതിനു എനിക്ക് എന്തുചെയ്യാൻ പറ്റും ഏട്ടത്തിയമ്മേ, അവര് കല്യാണ തീയതിക്കുറിച്ചതു എന്നോട് ചോദിച്ചിട്ടാണോ ?

മതി നിന്റെ മുടന്തൻ വർത്തമാനങ്ങള്, ഏട്ടൻ ഇവിടുന്നു നേരത്തെ കയറുപൊട്ടിക്കുന്നുണ്ട്, നീ വേഗം പോയി റെഡി ആയി വാ,,,ഡ്രെസ്സൊക്കെ ഞാൻ നിന്റെ മുറിയിൽ  എടുത്തു വെച്ചിട്ടുണ്ട്…

ഇനിയെന്തൊന്നു റെഡി ആകാൻ എന്നെ ഇങ്ങനെ ഒക്കെ കണ്ടു ഇഷ്ട്ടപ്പെട്ടാൽ കെട്ടിയാൽ മതി, അല്ലെങ്കിൽ വേണ്ടാ.

നീ എന്തെങ്കിലും ചെയ്യൂ എനിക്കുവയ്യ, നിന്നോട് തല്ലുകൂടാൻ…

നാലഞ്ചുപേരുണ്ടെങ്കിലും ഒറ്റനോട്ടത്തിൽ തന്നെ ചെക്കനെ കണ്ണിലുടക്കി,,,,,ആ ഒരു നിമിഷം എവിടെയൊക്കെയോ ഒരു മിന്നൽ കയറി ഇറങ്ങി. ഇതിനുമുൻപ് കണ്ടിട്ടില്ലെങ്കിലും ഇയാൾ തന്നെയും കൊണ്ടേ പോകു എന്നൊരു തോന്നല്…ചായയും കൊടുത്തു മുഖം താഴെക്കുപിടിക്കുകയാണെങ്കിലും ആ മുഖം മനസ്സിൽ ആയിരം വർണ്ണ ചിത്രങ്ങൾ വരച്ചിടുകയ്യായിരുന്നു…

ഇരുനിറമാണെങ്കിലും വല്ലാത്തൊരു ആകർഷണീയത അയാളുടെ നോട്ടത്തിൽ. ഈ ജന്മത്തിലെ തന്റെ പാതി ഇതാണെന്നു മനസ്സു വീണ്ടും വീണ്ടും പെരുമ്പറകൊട്ടുന്നു…

ഇവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടാകും അല്ലെ ?

അമ്മാവന്റെ ചോദ്യം ചെറുതായി തന്നെ ഒന്നുഭയപ്പെടുത്തിയെങ്കിലും, അയാൾ തലകൊണ്ട് സംസാരിക്കണം എന്ന് ആംഗ്യം കാട്ടി. അയാളുടെ പിറകെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ, തുടർന്ന് വരുന്ന ചോദ്യങ്ങൾ പ്രതീക്ഷിക്കുകയായിരുന്നു താൻ…

നഗരത്തിൽ ജീവിക്കുമ്പോഴും മനസ്സിൽ താലോലിച്ച ഒരു സ്വപ്‌നമായിരുന്നു, ഇങ്ങനെ ഒരു സ്ഥലവും അവിടുന്നുള്ള ഒരുകുട്ടിയും, എനിക്ക് ഇയാളെ അങ്ങ് ശരിക്കും ഇഷ്ടായി. ഇപ്പൊ തന്നെ എൻറെ കൂടെ കൊണ്ടുപോകാൻ മനസ്സു പറയുന്നു…ഇയാൾക്കു എന്നെ ഇഷ്ടമായോ ?

ഒന്നും പറയാതെ നിൽക്കുന്ന തന്നെ അയാൾ പ്രതീക്ഷയോടെ വീണ്ടും നോക്കി

പെട്ടെന്നൊരു മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടാകും അറിയാം. എങ്കിലും കഴിവതും ഇഷ്ടായില്ല എന്നുപറയരുത്. തന്നെയും ഈ കായലിനേയും എനിക്ക് അത്രയ്ക്ക് ഇഷ്ടായി. ഇവിടം വിട്ടുവരാൻ തനിക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ നമുക്ക് ഇവിടെ ഒരു സ്ഥലം വാങ്ങി വീടുവെക്കാം. മാസത്തിൽ മൂന്നോ നാലോ ദിവസം വന്നു താമസിക്കുകയും ആവാം. പറഞ്ഞൊഴിയാൻ കണ്ടെത്തിയ കാരണങ്ങൾ ഒക്കെ അയാൾ പൊളിച്ചടുക്കുകയാണ്. ഇനിയെന്തു ന്യായീകരങ്ങൾ പറഞ്ഞു ഇതിൽ നിന്നും ഒഴിയും. ഇഷ്ടമായില്ല എന്ന് ആ മുഖത്തുനോക്കി പറയാൻ സാധിക്കുന്നില്ല, കാരണം തന്റെ മനസ്സും അയാളെ കണ്ടമാത്രയിൽ തന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു…

കൂടാതെ സംസാരിച്ചു തുടങ്ങിയപ്പോൾ ഏതൊരു പെണ്ണും വീണുപോകുന്ന ഒരു വശ്യത അയാളുടെ വാക്കുകളിൽ പ്രകടമാണ്.

താനെന്തെങ്കിലും ഒന്നുപറയടോ എത്രനേരമായി റേഡിയോ പോലെ ഞാൻ മാത്രം സംസാരിക്കുന്നു.പുറത്തെടുത്തണിഞ്ഞ ഗൗരവത്തിന്റെ കുപ്പായം അറിയാതെ പൊട്ടി.

ആദ്യമായി ഒന്നുപുഞ്ചിരിച്ചു അയാളോട്….

തുറന്നുപറയാൻ പറ്റാത്ത എന്തുകാര്യങ്ങളായാലും എന്നോട് പറയാം ഞാൻ ആരുമായും ഒരിക്കലും അതുപങ്കുവെക്കില്ല..ഇയാൾക്ക് എന്നെ പൂർണ്ണമായി വിശ്വസിക്കാം..താൻ എന്തിനാണ് എന്റെ മുൻപിൽ മൗനി ആയി ഇരിക്കുന്നത് ? ഒരു പക്ഷെ താൻ നാളെ എന്നെ ഇഷ്ടമല്ലാ എന്നുപറഞ്ഞാലും ഞാൻ അത് സഹിച്ചോളം, പക്ഷെ അതിനുള്ള കാരണങ്ങൾ കൂടി പറഞ്ഞാൽ നന്നായിരുന്നു,,എന്റെ കുറവുകൾ എനിക്കുകൂടി മനസ്സിലാക്കാലോ അതിനുവേണ്ടിയാണ്…

എന്താണെന്നറിയില്ല ഈ മുഖത്തുനോക്കി ഇഷ്ടമല്ലാ എന്നുപറയാൻ എനിക്ക് പറ്റുന്നില്ല. ഒരിക്കലും നിങ്ങള്ക്ക് കുറവുകൾ ഉള്ളതുകൊണ്ടല്ല ഞാൻ വിവാഹം വേണ്ടെന്നു വെക്കുന്നത് എന്റെ മൂത്തത് ഒരാൾ ഉണ്ട് ഈ വീട്ടിൽ…കാലിനു വയ്യായ്ക ആയതുകൊണ്ട് വിവാഹം  ഒന്നും ശരിയാകുന്നില്ല. അവൾക്കുവേണ്ടി നടക്കുന്നത് എന്റെ കാലുകളാണ്. അവൾക്കൊരു ജീവിതം കിട്ടാതെ ഞാൻ സുമംഗലി ആയി ഈ വീടുവിട്ടുപോയാൽ അവളെ മനസ്സിന് ബലം കൊടുത്തു ശുസ്രൂഷിക്കാൻ പിന്നെ ആരാ ഇവിടെ, ഏട്ടത്തിയമ്മ ഉണ്ടെങ്കിലും അവൾ എല്ലാം എന്നോടെ പറയൂ…ഞാൻ ഇല്ലാതെ എന്റെ സഹായം ഇല്ലാതെ അവൾക്കു ഒന്നിനും സാധിക്കില്ല, എപ്പോഴെങ്കിലും ഈ വീടുവിട്ടുപോകേണ്ടി വരും എന്നെനിക്കറിയാം,,അന്നും ഇവൾ ഇങ്ങനെ ഉള്ള അവസ്ഥയിൽ തന്നെയാണെങ്കിൽ അവളെ സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യാനുള്ള പ്രാപ്‍തി ആക്കണം എനിക്ക്…അതിനു ശേഷം മതി എനിക്കൊരു ജീവിതം,,അല്ലെങ്കിൽ അവളുടെ എല്ലാ കുറവുകളും മനസ്സിലാക്കി അവളെ സ്വീകരിക്കുന്ന ഒരാൾ വരണം അതിനുവേണ്ടിയാണു  എന്റെയും കാത്തിരിപ്പ്.

തന്റെ തീരുമാനങ്ങൾ എല്ലാം വളരെ നല്ലതാണു. ഈ കുട്ടനാടൻ കായലിനെപോലെ തന്നെ അത്രയും വിശാലതയുള്ളതാണ് ഇവിടുത്തെ പെണ്ണിന്റെ മനസ്സും…ഇന്നത്തെ സമൂഹത്തിൽ ഇത്രയും വിശാല മനസ്ഥിതി ഉള്ളവർ വളരെ ചുരുക്കമാണ്…മനസ്സിൽ നന്മയുള്ളവരെ ഈശ്വരൻ പരീക്ഷിച്ചാലും കൈവിടില്ല. ചേച്ചിയുടെ വിവാഹം നടക്കാൻ എന്നാൽ കഴിയുന്നവിധം ഞാനും ശ്രെമിക്കാം, പകരമായി ഈ മനസ്സിന്റെ ഒരു കോണിൽ എനിക്കിരിക്കാൻ ഒരു ഇത്തിരി സ്ഥലം തന്നാൽ മതി. ഞാൻ കാത്തിരുന്നോളാം തന്റെ കൂടെ ഒരു കുഞ്ഞുവള്ളത്തിൽ ഈ കായൽപ്പരപ്പിലൂടെ തുഴഞ്ഞുപോകുന്ന ആ ഒരു ദിവസത്തിനായി…

~Latheesh Kaitheri

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ ഒരു വരിയോ എനിക്ക് വേണ്ടി കുറിക്കുക..