പ്ലസ്ടുവിന് പഠിക്കുന്ന മകൻ പെണ്ണിനേം കൊണ്ട് ഒളിച്ചോടി എന്ന് അറിഞ്ഞാൽ ഏതച്ഛനാ സഹിക്കുക…

ഒരു കൊലമാസ്സ് കല്ല്യാണം

Story written by PRAVEEN CHANDRAN

“ഷാജി പിള്ളേര് ഒരബദ്ധം കാട്ടിയിട്ടുണ്ട്.. നമുക്ക് സ്റ്റേഷൻ വരെ ഒന്ന് പോകണം”

ഉറ്റ സുഹൃത്തായ വിജയനാണ് അത് പറഞ്ഞത്.. അത് കേട്ടതും അയാൾ പരിഭ്രാന്തനായി…

“എന്ത് പറ്റിടാ? നീയൊന്ന് തെളിയിച്ച് പറ.. മനുഷ്യനെ വെറുതെ ടെൻഷനിലാക്കാതെ…”

അല്പസമയത്തെ മൗനത്തിന് ശേഷം അയാൾ തുടർന്നു…

“നമ്മുടെ അജുമോൻ ഒരു പെൺകുട്ടിയേയും കൊണ്ട് ഒളിച്ചോടാൻ ശ്രമിച്ചു..വീട്ടുകാരുടെ പരാതിയെ തുടർന്ന് രണ്ട് പേരേയും സ്റ്റേഷനിൽ പിടിച്ച് വച്ചിരിക്കുകയാ… പ്രായപൂർത്തിയാകാത്ത തിന്റെ പേരിൽ… നീ ടെൻഷനാവണ്ട നമുക്ക് ഉടൻ അവിടെ എത്താം.. എസ്.ഐ എന്നെ അറിയുന്ന ആളാ..”

അത് കേട്ടതും തലകറങ്ങുന്നത് പോലെ തോന്നി അയാൾക്ക്…

പ്ലസ്ടുവിന് പഠിക്കുന്ന മകൻ പെണ്ണിനേം കൊണ്ട് ഒളിച്ചോടി എന്ന് അറിഞ്ഞാൽ ഏതച്ഛനാ സഹിക്കുക..

സ്റ്റേഷനിലെത്തിയതും വെട്ടാൻ വാളോങ്ങി നിൽക്കുന്നത് പോലെ ആയിരുന്നു ആ പെൺകുട്ടിയുടെ വീട്ടുകാർ… അവർക്ക് ദേഷ്യം സ്വന്തം മകളോട് തന്നെയായിരുന്നു…

” കുടുംബത്തിന്റെ മാനം കളഞ്ഞ ഇവളെ ഞങ്ങൾക്കിനി വേണ്ട.. ഞാൻ മരിച്ചാൽ പോലും നീ എന്റെ വീടിന്റെ പടി കയറിപോകരുത്.. ഞങ്ങൾക്കിനി നിന്നെ വേണ്ട.. എവിടാന്ന് പോയി ജീവിക്കേ മരിക്കേ എന്തായാലും ചെയ്യാം എന്റെ കൺമുന്നിൽ നിന്നെ ഇനി കാണരുത്”

ആ പെൺകുട്ടിയുടെ അച്ഛനാണ് അത് പറഞ്ഞത്.. ഉടൻ തന്നെ അവളെ അവിടെ തനിച്ചാക്കി അവളുടെ കുടുംബം അവിടന്ന് ഇറങ്ങിപോകുകയും ചെയ്തു…

അവൾ കരഞ്ഞ് കാല് പിടിച്ചെങ്കിലും അവർ അത് കണ്ട ഭാവം നടിച്ചില്ല..ഉന്നതന്മാരായത് കൊണ്ട് ആർക്കും ഇടപെടാനും പറ്റുമായിരുന്നില്ല..

ഇതെല്ലാം കണ്ട് നിസ്സഹായരായി നോക്കി നിൽക്കുന്ന പോലീസുകാർ.. നെഞ്ച് പൊട്ടി കരയുന്ന പെൺകുട്ടി.. ഒരറ്റത്ത് കുറ്റബോധത്താ ൽ തലയുയർത്താനാവാതെ നിൽക്കുന്ന അയാളുടെ മകൻ..

എന്ത് ചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി. ആ പെൺകുട്ടിയുടെ സങ്കടം കണ്ടപ്പോൾ അയാൾക്ക് ഒരുപാട് വിഷമം തോന്നി…

കുറച്ച് സമയത്തെ ആലോചനയ്ക്ക് ശേഷം അയാളൊരു തീരുമാനത്തിലെത്തി..

അയാൾ നടന്ന് വന്ന് അവളുടെ കൈ പിടിച്ചു..

” ഇവളെ ഞാൻ നോക്കും സർ.. എന്റെ മകളായി.. പ്രായപൂർത്തിയാകുമ്പോൾ ഇവളെ ഞാനെന്റെ മരുമകളായി സ്വീകരിക്കും.. അത് വരെ ഇവനിനി ഹോസ്റ്റലിൽ നിന്ന് പഠിക്കും”

ഉറച്ചതായിരുന്നു ആ വാക്കുകൾ… കണ്ട് നിന്ന പലർക്കും അത് വിശ്വസിക്കാനായില്ല… പക്ഷെ അയാൾ അത് പറഞ്ഞത് കാര്യത്തിൽ തന്നെയാ യിരുന്നു…

അടുത്ത ദിവസം തന്നെ അയാൾ മകനെ ഹോസ്റ്റലിലാക്കി.. ആദ്യമൊക്കെ അയാളുടെ ഭാര്യക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും അവളുടെ പെരുമാറ്റം അവരുടേയും മനസ്സ് കീഴടക്കി..

സ്വന്തം മകളായി തന്നെ അവളെ അവർ വളർത്തി.. ഒരമ്മയുടെ സ്നേഹവും അച്ഛന്റെ കരുതലും അവക്ക് വേണ്ടുവോളം കിട്ടി…

കാലം കടന്ന് പോയി… ആ സമയത്താണ് അയാളൊരു വാർത്തയറിഞ്ഞത്… ആ അച്ഛന് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു അത്…

മകന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നതായിരുന്നു അത്… അത് കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി.. ഈ വിവരം അവളെ അറിയിക്കാതെ അയാൾ ഒരു പോം വഴി കണ്ടെത്തി…

തന്റെ കൂടെ മകനേയും വിദേശത്തേക്ക് കൂട്ടിക്കൊണ്ട് പോകുവാൻ.. ആദ്യമൊന്നും അവൻ സമ്മതിച്ചില്ലെങ്കിലും അയാളുടെ ഭീഷണിക്ക് വഴങ്ങി അവന് സമ്മതിക്കേണ്ടതായ് വന്നു…

ഒന്നുമറിയാതെ അവൾ സന്തോഷവതിയായ് തന്നെ അമ്മയോടൊപ്പം ആ വീട്ടിൽ കഴിഞ്ഞു പോന്നു… അവന്റെ പെരുമാറ്റങ്ങളിൽ വന്ന മാറ്റങ്ങൾ അവളെ അലട്ടുന്നുണ്ടായിരുന്നു.. എങ്കിലും അവൾ അവനെ പൂർണ്ണമായി വിശ്വസിച്ചു…

അങ്ങനെ രണ്ട് വർഷങ്ങൾ കടന്ന് പോയി… അവരുടെ കല്ല്യാണത്തിനുള്ള ഒരുക്കങ്ങൾക്കുള്ള തയ്യാറടുപ്പിലായിരുന്നു അയാൾ…

മകൻ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോഴും അവിചാരിതമായി അയാൾക്കൊന്നും തോന്നിയതുമില്ല…

ഒരു ദിവസം പതിവില്ലാത്ത സമയത്ത് അയാൾക്ക് ഭാര്യയുടെ ഒരു കോൾ വന്നു…

“ഹലോ.. എന്താ ഈ സമയത്ത്?” അയാൾ വേവലാതിയോടെ ചോദിച്ചു…

മറുഭാഗത്ത് കരച്ചിലിന്റെ ശബ്ദം കേട്ട് അയാൾ അക്ഷമയോടെ വീണ്ടും കാര്യം തിരക്കി..

“ഷാജിയേട്ടാ അജു നമ്മളേയും മോളേയും ചതിച്ചു.. അവൻ വേറെ കല്ല്യാണം കഴിച്ചു…”

അത് കേട്ടതും കണ്ണിനുള്ളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി അയാൾക്ക്… കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാൻ തന്നെ അയാൾക്ക് കഴിഞ്ഞില്ല..

താനെന്തിന് വേണ്ടി കഷ്ടപെട്ടോ അതെല്ലാം വെറുതെയായല്ലോ എന്നോർത്ത് അയാൾ സ്വയം പഴിച്ചു..

തന്റെ മകനെയോർത്ത് ഇത്രയധികം വേദനിച്ച ഒരു സമയം അയാളുടെ ജീവിതത്തിലുണ്ടായി ട്ടില്ലായിരുന്നു… ആ വേദന പിന്നെ കടുത്ത വെറുപ്പായ് മാറുകയായിരുന്നു..

അവനെ പടിയടച്ച് പിണ്ഡം വയ്ക്കാൻ തന്നെ അയാൾ തീരുമാനിച്ചു.. ഭാര്യയോടും അയാളുടെ തീരുമാനം അയാളറിയിച്ചു.. അവർക്കും മറിച്ചൊരു അഭിപ്രായം ഇല്ലായിരുന്നു..

ഉടൻ തന്നെ ലീവ് വാങ്ങി അയാൾ നാട്ടിലേക്ക് പുറപ്പെട്ടു…

നാട്ടിലെത്തിയതും നേരെ പോയത് മകന്റെ അടുത്തേക്കായിരുന്നു…

മകന്റെ പുതിയ വീട്ടിൽ ചെന്ന് അയാൾ അവന് വേണ്ടി കാത്ത് നിന്നു..

ടൂവീലറിൽ എങ്ങോട്ടോ പുറത്ത് പോയി വരുകയായിരുന്നു അവർ രണ്ട് പേരും..അയാളെ കണ്ടതോടെ അവൻ ഞെട്ടിയാണ് ബൈക്കിൽ നിന്നിറങ്ങിയത്..

“അച്ഛാ… ഞാൻ… ” അവന് മുഴുമിപ്പിക്കാനായില്ല..

അതിന് മുന്നേ മുഖമടച്ച് ഒന്ന് പൊട്ടിച്ച് കൊണ്ട് അയാൾ പറഞ്ഞു..

” നീയൊക്കെ ഒരാണാണോടാ.. പോയ് തൊലയെടാ.. നീയൊക്കെ ഒരു മകൻ.. ത്ഫൂ..എന്റെ വീടിന്റെ പടി നീയിനി ചവിട്ടിപോകരുത്.. എന്റെ എല്ലാ സ്വത്തും ഇനി അവൾക്കുള്ളതാ.. ഒരപേക്ഷയുണ്ട് ഇനി ഈ പെണ്ണിന്റെ കൂടെ കരച്ചിൽ നീയെന്നെ കേൾപ്പിക്കരുത്.. അങ്ങനെ വന്നാൽ നിന്നെ അങ്ങട് ഞാൻ തീർക്കും..”

അതും പറഞ്ഞ് അയാളിറങ്ങിപോകുന്നത് നോക്കി നിൽക്കാനേ അവനാകുമായിരുന്നുള്ളൂ..

വീട്ടിൽ ചെന്നതും കരഞ്ഞു കലങ്ങിയ കണ്ണുമായ് നിൽക്കുന്ന അവളോടായ് അയാൾ പറഞ്ഞു..

” അവനെ ആലോചിച്ച് ഒരിറ്റ് കണ്ണീർ പോലും മോള് പൊഴിക്കരുത്.. അവനെ കെട്ടാഞ്ഞത് ഭാഗ്യമായ് കരുതുക… ഈ അച്ഛനും അമ്മയുമുണ്ട് നിനക്ക്.. നിന്റെ കല്ല്യാണം ഞങ്ങൾ നടത്തും.. ധൈര്യമായിരിക്കുക…”

ഒന്ന് രണ്ടാഴ്ച്ചക്ക് ശേഷം…

അതെ ഇന്ന് അവളുടെ കല്ല്യാണമാണ്… ദൈവം അവരുടെ കൂടെ ആയിരുന്നു..അയാൾ വിചാരിച്ചതിനേക്കാൾ വേഗത്തിലായിരുന്നു ദൈവം അവളെ അനുഗ്രഹിച്ചത്..

എല്ലാം അറിഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ ഒറ്റയടിക്ക് ” എന്നാ കല്ല്യാണം നടത്തണ്ടേ” എന്ന് ചോദിച്ച ആ പയ്യന്റെ മനസ്സുണ്ടല്ലോ അതാണ് അവൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യം.. അച്ഛനേക്കാ കൊലമാസ്സ് ആയ മരുമകൻ…

പ്രവീൺ ചന്ദ്രൻ ( 20-05-2019)

(അടുത്ത് കോട്ടയത്ത് നടന്ന ഒരു സംഭവകഥയുമായി ബന്ധപെട്ട് കഥ രൂപത്തിൽ തയ്യാറാക്കിയത്.. ഇന്നായിരുന്നു ആ കല്ല്യാണം.. കല്ല്യാണത്തിന് പങ്കെടുത്ത ഒരു സ്ത്രീ ആണ് ഈ വാർത്ത പരസ്യമാക്കിയത്.. കല്ല്യാണം ഇപ്പോൾ എല്ലാ മീഡിയകളിലും വലിയ വാർത്ത ആണ്.. )